Saturday, January 29, 2011

മിത്തുകള്‍ക്കപ്പുറം

ആലപ്പാട്,ആറാട്ടുപുഴ - ഒരു ചരിത്രാന്വേഷണം

ചരിത്രം
അരുൺ.എസ്‌.കാളിശേരി




              







                       മ്മുടെ ചരിത്രമെഴുത്തുകാരെപ്പോലെ ഇഷ്ടപ്രകാരം അതാതുകാലത്തെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യക്തിപരവും സ്വാധീനിക്കപ്പെടുന്ന വിധത്തിലും ചരിത്രം എഴുതിവെയ്ക്കാമെന്ന ക്ലീഷേ എഴുത്തോടെ, ഒരന്വേഷണമാണ്‌ ഇത്.


പലവിധ ചരിത്രാന്വേഷണങ്ങള്‍ക്കൊടുവില്‍ എത്തപ്പെടുന്നതാവട്ടെ ഒരു പാതി നേരുപോലുമാവില്ല എന്നുറപ്പ്. പറഞ്ഞു തന്നവര്‍ക്കൊക്കെ  ഒരായുസ്സിന്‍റെ പങ്കുവെക്കല്‍  മാത്രമായിരുന്നു, ഒരു മിത്തുമായി കൂടിച്ചേര്‍ന്നുകിടക്കുന്ന ഭൂതകാലത്തിന്‍റെ പതംപറച്ചിലുകള്‍ . എത്രനേര് എന്നൊരു അന്വേഷണം നടത്തുന്നതിനേക്കാള്‍ ഒരു സമൂഹം മിത്തായി ചരിത്രം പറയുമ്പോള്‍ ആ സമൂഹത്തിന്‍റെ സാംസ്കാരിക പാപ്പരത്തമാണതെന്ന് ചില ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് മറന്നുകൂടാ. അതിനിടെ കാഞ്ച ഏലയ്യയൊക്കെ കയറി നമ്മുടെ പതിവ് ചരിത്രവായന തടസ്സപ്പെടുത്തും. പരശുരാമന്‍ മത്സ്യതൊഴിലാളികളെ ദൈവത്തെ ശുശ്രൂഷിക്കുന്നവരാക്കുകയും അദ്വൈതം പഠിപ്പിച്ചു കേരളബ്രാഹ്മണരാക്കുകയും ചെയ്തു എന്നൊരു പറച്ചില്‍ ചില സമയത്ത് കേട്ടതൊഴിച്ചാല്‍ - കേട്ട ചരിത്രം ചുരുക്കി പറയാം.


ഒരു മഹാപ്രളയത്തിന് ശേഷം ഉണ്ടായ ഭൂമിയാണ്‌ ഇന്ന് കാണപ്പെടുന്ന മലയാളമണ്ണ്. ഈ ഭൂമിശാസ്ത്രവസ്തുത കണക്കിലെടുത്ത്, പ്രവാസപ്പെട്ട് എത്തിയ ഒരു വന്‍ജനവിഭാഗമാണ്‌ ആദ്യം ഇവിടെ പാര്‍പ്പുതുടങ്ങിയത് എന്ന് അനുമാനിക്കണം. കാവേരിപൂംപട്ടണത്തില്‍ നിന്ന് വന്നവരാണ് ആലപ്പാട്ടുകാരെന്ന് പറയവെ തെളിവില്ലാത്തതിനാല്‍ അന്തിച്ചു നോക്കുമ്പോള്‍ അന്തിവാനം ചോന്നു തുടുത്തു കിടക്കുന്നു.





ആദിമമനുഷ്യരൊക്കെയും ആയുസ്സ് പലതുകൊണ്ട്  നടന്നുനടന്നും  ഇരയെ വേട്ടയാടിപ്പിടിച്ചും അല്ലെങ്കില്‍ മറ്റേതെങ്കിലും ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ ഓടി രക്ഷപെട്ടെത്തിയതോ ആവാം. അങ്ങനെ അന്നത്തെ തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍  നിന്നും വന്നു ചേര്‍ന്ന മലയാളിക്ക്, പെറ്റമണ്ണിനോട് കൂറില്ലാത്തത്തിന്‍റെ പൊരുള്‍ പിടികിട്ടുന്നതിവിടെവെച്ചാണ്. അന്യനാട്ടില്‍ നിന്നും ഓടിയെത്തിയവന് വന്നുനിന്ന മണ്ണിനോട് കിതപ്പ്മാറ്റിയ കടപ്പാട് മാത്രമേ കാണൂ. വീണ്ടും പ്രവാസപ്പെടാനുള്ള മനസ്സുമായി ജീവിക്കുമ്പോള്‍ കമിഴ്ന്നു വീണു കാപ്പാക്കേണ്ട ആവശ്യമില്ല. അത്ര തന്നെ. മലയാളമണ്ണിന്‍റെ കഷ്ടകാലത്തിന്‍റെ പൊരുളും അതാണ്‌. പെറ്റമ്മയൊന്നുമല്ലാത്ത മണ്ണ്. വെറും പോറ്റമ്മ. വെറുതെ വാരിവിറ്റിട്ടെങ്കിലും പത്ത് പുത്തനുണ്ടാക്കാന്‍ കൈചൊറിയുന്നത് അതു കൊണ്ടാകാം.


രാജഭരണകാലത്ത് ഓണാട്ടുകരയുടെ ഭാഗം തന്നെയായിരുന്നു ആലപ്പാടും ആറാട്ടുപുഴയും. പഴയ കാര്‍ത്തികപ്പള്ളി -കരുനാഗപ്പള്ളി താലൂക്കുകളില്‍ പെടുന്ന ഭാഗങ്ങള്‍ . കായംകുളം രാജാവിന്‍റെ കീഴിലായിരുന്നു ഇവിടം. ആറാട്ടുപുഴ ഭാഗം  ഒരു പ്രമുഖ വ്യാപാരമേഖല കൂടിയായിരുന്നു. അറബുനാടുകളില്‍ നിന്നും മുസ്ലീം വ്യാപാരികള്‍ ഉരുക്കളിലെത്തി മലഞ്ചരക്കുകള്‍ ശേഖരിച്ചിരുന്ന സ്ഥലം. എല്ലാ വിഭാഗം ജനങ്ങളും ഇവിടെ താമസിച്ചിരുന്നു. ഇന്ന് കാണുന്ന ആലപ്പാട്ടേക്കെത്തുമ്പോള്‍  മത്സ്യതൊഴിലാളികളായ ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യാനികളുടെ ചെറുവിഭാഗവുമുണ്ട്. 1500-കളിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ ബാക്കിപത്രവും കാണാനാവും. പണ്ടാരത്തുരുത്ത് എന്ന പ്രദേശത്ത്‌ ഒരു  പോര്‍ച്ചുഗീസ് പള്ളി പരിക്കുകളോടെ ഇപ്പോഴുമുണ്ട്.


പോര്‍ച്ചുഗീസ് പള്ളി - പണ്ടാരത്തുരുത്ത്


തിരുവിതാംകൂര്‍ ആക്രമണത്തില്‍ കായംകുളംരാജാവ് അഭയം തേടിയെത്തിയത്‌ ആറാട്ടുപുഴ ഭാഗത്താണെന്നും തെക്കുനിന്നുള്ള ആക്രമണം തടയാനായി രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം കടലും കായലും ഒന്നിച്ചുചേര്‍ത്തു 'പൊഴി' രൂപപ്പെടുത്തി എന്നും ചരിത്രവായന. തുടര്‍ന്ന് ആറാട്ടുപുഴയുടെ കടല്‍ത്തീരവ്യാപാരം തകര്‍ത്ത് ആലപ്പുഴ തുറമുഖപട്ടണം സ്ഥാപിച്ചത് ദിവാനായിരുന്ന രാജാകേശവദാസ്. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. പഴയ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആദ്യ സ്കൂള്‍ ആലപ്പാട് അഴീക്കലായിരുന്നു. നല്ലൊരു ചന്തയും അഴീക്കലുണ്ടായിരുന്നു. സൂര്യന്‍റെ ചിഹ്നം പതിപ്പിച്ച ചെമ്പട്ട് ബ്ലൌസിടുന്ന പെണ്ണുങ്ങളുണ്ടായിരുന്നെന്നും ക്രയ-വിക്രയത്തിന് സ്വര്‍ണ്ണനാണയങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും സ്വപ്നം കാണുമ്പോലെ കേട്ടിരുന്നു മടങ്ങുമ്പോള്‍ , പഴയ ചന്ത നിന്ന സ്ഥലത്തിനു കുറുകെ ടാറിട്ട ഒരു റോഡ്‌ കിടക്കുന്നു.


ഒരിക്കല്‍ ഒരു ചാനല്‍ മാറ്റത്തിനിടയില്‍ അബദ്ധത്തില്‍ കാണുന്നത് ഒരു അമ്പലം - ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. തീപ്പെട്ട ക്ഷേത്രം പുതുക്കിപ്പണിതതും വിഗ്രഹം കൊണ്ടുവന്നു വെച്ചതും പെരുന്തച്ചനാണെന്നും; മറ്റൊരു കഥയായി കരുനാഗപ്പള്ളിയിലെ അരയന്മാര്‍ക്ക് വിഗ്രഹം കടലില്‍ നിന്നും കിട്ടിയതാണെന്നും പറയുന്നുണ്ട് ടി.വി.നരേറ്റര്‍ .



ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം


ക്ഷേത്രകഥകളും ഐതിഹ്യങ്ങളും ഇഷ്ടമുള്ള പോലെ ചമച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി, ആറ്റില്‍പ്പോയ വിഗ്രഹം മുങ്ങിയെടുത്തതാണെന്ന് പറയുമ്പോള്‍ ആലപ്പാട്ടുകാരായ മനുഷ്യരൊക്കെയും അത് അലമുറയിട്ടു നിഷേധിക്കും.1800 ലധികം വര്‍ഷങ്ങളുടെ കണക്കുകാണിച്ച് ആലപ്പാട് വാണ ആദിശ്ശമൂത്തരയന്‍റെ മകളായി പാര്‍വതീദേവി ജനിച്ച കഥ പറയും. ആ കഥ,പരിശ്ശംവെയ്പ്പോടെ ഇന്നും തുടരുന്നു. ഒരിക്കല്‍ ഭഗവാന്‍ ശ്രീമുരുകന്‍ ശനിയുടെ തുടക്കസമയത്ത്, അമ്മ പാര്‍വതിദേവിയും അച്ഛന്‍ പരമശിവനും സംസാരിക്കുന്നത് പരംപൊരുളിന്‍റെ അര്‍ത്ഥമാണെന്നു കരുതി അത് കേട്ടുമനസ്സിലാക്കാന്‍ ഒരു വണ്ടിന്‍റെ രൂപത്തില്‍ പാര്‍വതീദേവിയുടെ മുടിക്കെട്ടില്‍ ഒളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പരമശിവന്‍ മകനെ ശപിച്ചു. വെറുക്കപ്പെടുന്ന   ഒരു മത്സ്യമായി തീരട്ടെ എന്നായിരുന്നു ശാപം. ആലപ്പാടിനടുത്തുള്ള കടലിലാണ് ഈ ഉഗ്രമത്സ്യം എത്തപ്പെട്ടത്. ശാപത്തില്‍ നിന്നും മകനെ രക്ഷിക്കണമെന്ന് പറഞ്ഞുകരഞ്ഞ പാര്‍വതീദേവിയോട് ശിവന്‍ തന്നെ ശാപമോക്ഷത്തിന്‍റെ കഥയും പറഞ്ഞു.


അങ്ങനെ പാര്‍വതീദേവി ആലപ്പാട്ട് ആദിശ്ശമൂത്തരയന്‍റെ മകളായി ജനിച്ചു. ശനിയുടെ അപാരതയില്‍ മുരുകനെന്ന മത്സ്യം വളര്‍ന്ന് ഭീമാകാരമായി, മത്സ്യബന്ധനത്തെ തടസ്സപ്പെടുത്താന്‍ തുടങ്ങി.കടലില്‍ തുഴയിറക്കാന്‍ തന്നെ തീരത്തുള്ളവര്‍ക്ക് ഭയമായി. തീരം പതിയെ പട്ടിണിയിലായി. അവര്‍ നാട്ടുരാജാവുമായി ആലോചിച്ചു. രാജാവായ ആദിശ്ശമുത്തരയന്‍ വിളംബരം ചെയ്തു - ഈ മകരമത്സ്യത്തെ പിടിച്ചുകെട്ടി കരയിലെത്തിക്കുന്നവര്‍ക്ക് തന്‍റെ പകുതിരാജ്യം  നല്‍കുകയും മകളെ വിവാഹം ചെയ്തുകൊടുക്കുന്നതുമായിരിക്കും. പലരും പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഒടുവില്‍ വടക്കുദേശത്തു നിന്നും ഒരു വൃദ്ധന്‍ എത്തുകയും കടല്‍ത്തീരത്തു കാണപ്പെടുന്ന 'അടുമ്പി' എന്ന വള്ളിച്ചെടി ഉപയോഗിച്ച് മത്സ്യത്തെ ബന്ധിക്കുകയും ചെയ്തു. താന്‍ ശിവനാണെന്നും ഭഗവാന്‍ മുരുകനാണ് മകരമത്സ്യമെന്നും വൃദ്ധന്‍ വെളിപ്പെടുത്തുകയും തുടര്‍ന്ന്  മുരുകനെ ആലപ്പാട്ട് പ്രതിഷ്ഠിച്ചശേഷം നടന്നു നീങ്ങിയ ശിവനും പാര്‍വതിയും 'ചെന്നു നില്‍ക്കുന്ന ഊരി'ല്‍ തങ്ങളെ  പ്രതിഷ്ഠിക്കണമെന്നുള്ള  ആഗ്രഹപ്രകാരം 'ചെങ്ങന്നൂരി'ല്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമുള്ള കഥ ആലപ്പാട്ടെ ഏതൊരു കൊച്ചുകുട്ടിയും നീല അടുമ്പി പൂവിറുത്തു കാട്ടി പറയും.


കായംകുളം പൊഴിയില്‍ നിന്നുള്ള ദൃശ്യം


ഇന്നും വര്‍ഷാവര്‍ഷം തങ്ങളുടെ മകളുടെ വിവാഹത്തിനു സ്ത്രീധനവുമായി ആലപ്പാട്ടുകാര്‍ ചെങ്ങന്നൂര്‍ക്ക് പോകാറുണ്ട്. ഇതിന്‍റെ മറ്റു രൂപത്തിലുള്ള നിരവധി കഥകള്‍ പല സ്ഥലത്തും പ്രചരിച്ചിട്ടുണ്ട്. അതിലൊന്നാണ് വലവീശുപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.


ഈ ഐതിഹ്യത്തിന്‍റെ ഏകദേശകണക്കും മറ്റു ചില കണക്കുകളും കൂട്ടിക്കിഴിക്കുമ്പോള്‍ കാഞ്ച ഏലയ്യ വന്നിരുന്നു നെഞ്ചിലൊരു ബല്ലേ ബല്ലേ അടിക്കുന്നു. ഏലയ്യ പറയുന്നത് ഹിന്ദുമതം തെക്കേഇന്ത്യയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 2000 വര്‍ഷം ആകുന്നു എന്നാണ്. ഇതിന് ഉപോല്‍ബലകമായി 2000 വര്‍ഷം പഴക്കമുള്ള ക്രിസ്തുമതത്തിന്‍റെ ജനനവും വ്യാപനവും വായിച്ചെടുക്കുമ്പോള്‍ ഹിന്ദുമതം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാന്‍ കാരണമായിട്ടുള്ളതെന്താണെന്ന് വ്യക്തമാകും. തെക്കേഇന്ത്യയിലെ ഐതിഹ്യങ്ങളുടെ പ്രായം 2000  വര്‍ഷത്തോളമാണെന്നുള്ള വസ്തുതയും രാമേശ്വരം,രാമനാഥപുരം,പഴനി,ആലപ്പാട് എന്നിവിടെ പ്രചരിക്കുന്ന കഥകളും ഇതിനോട് ചേര്‍ത്തു വായിക്കാം. ഏതായാലും ഇത്തരം കഥകളിലൂടെ സവര്‍ണ്ണഹിന്ദുക്കള്‍ വാസ്തവത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന് പുറത്ത് അധ:സ്ഥിതരായി കഴിഞ്ഞിരുന്ന ദളിതരെ കൂടി സവര്‍ണ്ണഹൈന്ദവവ്യവസ്ഥയുടെ ഭാഗമാക്കി നിലനിര്‍ത്തുന്നതിന്‍റെ ഒരു ചിത്രം ലഭിക്കും.


ആദ്യമായി ചെങ്ങന്നൂരമ്പലത്തില്‍ ചെല്ലുമ്പോള്‍ ദേവി തൃപ്പൂത്തായിരിക്കുകയാണ്. അമ്പലത്തിനു ചുറ്റും അകത്തും നോക്കി. ആലപ്പാട്ട് നിന്നാരെങ്കിലും വന്നിട്ടുണ്ടോ ? മകളുടെ കല്യാണത്തിന് സ്ത്രീധനവുമായി എത്തുന്ന ആലപ്പാട്ടെ പെണ്ണുങ്ങളുടെ മനസ്സാണെനിക്ക് പിടികിട്ടാനുള്ളത്. പെണ്ണിന് ആര്‍ത്തവമുണ്ടാവുമ്പോള്‍ പെണ്ണ് തന്നെ കൂട്ട് വേണ്ടേ എന്നിങ്ങനെ വേണ്ടാതീന വിചാരങ്ങളുമായി ഇത്തിരി നടക്കുമ്പോള്‍ കൊല്ലം പാസ്സഞ്ചര്‍ മലബാറിന് വേണ്ടി പിടിച്ചത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടുകിട്ടുന്നു. എന്തായാലും കുടിച്ചു പൂസ്സായ 9.50 ന്‍റെ അഴീക്കല്‍- പൂക്കോട്ടുദേവി സ്റ്റേ ബസ്സിലിരിക്കുമ്പോള്‍ കവരിനൊപ്പം ചാടിയ വെണ്ണനിറത്തിന്‍റെ മീനിന് നേരറിയാമായിരിക്കും എന്ന് സമാധാനിച്ചു.

പൊഴിമുഖം



കായംകുളം രാജാവ് യുദ്ധത്തില്‍ തോറ്റ് മരണപ്പെടാതിരിക്കാന്‍ അറബ് നാട്ടിലേക്ക് തുഴവെച്ച് പോയ ഉരു പുറപ്പെട്ടുപോയ പൊഴിയിലൂടെ മത്സ്യബന്ധനയാനങ്ങള്‍ ഒഴുകിപ്പോകുന്നത് നോക്കിയിരിക്കുമ്പോള്‍ കടലാഴി ഇനി ഒന്നും തെളിയാത്ത ചരിത്രത്തിന്‍റെ നീലത്താള് !

                                                                                     O
 ഫോണ്‍ - 9388516033   


                                                               റഫറന്‍സ്

ഞാനെന്തുകൊണ്ട് ഹിന്ദുവല്ല            - കാഞ്ച ഏലയ്യ 
അരയപ്പെരുമ                                             - ബി.ശിവന്‍ 
നാട്ടറിവുകള്‍                                               - ടി.ടി.ശ്രീ കുമാര്‍
കടലറിവുകള്‍                                        -             "
മാധ്യമം ഓണപ്പതിപ്പ് 2009 
ഭാഷാപോഷിണി 2009 
വലവീശുപുരാണം 
ഐതിഹ്യമാല 
തിരുവാചകം 
കെ.കെ.കുന്നത്ത് 

Saturday, January 22, 2011

കുടജാദ്രി നിറുകയില്‍

രാജേഷ് കടമാന്‍ചിറ
       9048066499


                               കുടജാദ്രി --- ദൈവിക  ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന പുണ്യഭൂമി. ഹരിതവനങ്ങളാല്‍ മൂടി, ആകാശം തൊട്ടു നില്‍ക്കുന്ന കുടജാദ്രിമലനിരകളുടെ വിദൂരദൃശ്യം പോലും ആരെയും ആകര്‍ഷിക്കുംവിധം മനോഹരമാണ്. എന്നാല്‍ കുടജാദ്രിയുടെ നിറുകയില്‍ എത്തിച്ചേരുക അല്പം ശ്രമകരമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപത്തു നിന്നും ജീപ്പ് മാര്‍ഗം കുടജാദ്രിയിലേക്ക് യാത്ര ചെയ്യാം. ഏകദേശം രണ്ടര മണിക്കൂര്‍ നേരത്തെ യാത്ര വേണ്ടിവരും. മലമുകളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ താഴെയായി  വാഹനപാത അവസാനിക്കുന്നു. വാഹനപാതയിലൂടെയല്ലാതെ കാടിനുള്ളിലൂടെ നടപ്പാതയുമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര നടപ്പാതയിലൂടെയാക്കാം. വാഹനപാത അവസാനിക്കുന്നിടത്ത് രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്‌. അപൂര്‍വവും പുരാതനവുമായ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളും മറ്റും ചെയ്യുന്ന രണ്ടു കുടുംബങ്ങള്‍ സമീപത്തായി താമസിക്കുന്നുണ്ട്. മലമുകളിലേക്ക് വരുന്നവര്‍ക്ക് ഇവര്‍ അത്യാവശ്യം താമസസൌകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.











ഇനി  നടന്നാണ് കയറേണ്ടത്. ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും പിന്നിട്ടുള്ള യാത്ര. ചിലയിടങ്ങളില്‍ നടപ്പാത വളരെ ഇടുങ്ങിയതാണ്. കാലൊന്നുതെറ്റിയാല്‍ പതിക്കുക അഗാധതയിലേക്കാവും. ഏറെ അപകടം പിടിച്ചതാണെങ്കിലും ഈ യാത്ര ഏതൊരു പ്രകൃതിസ്നേഹിയേയും അങ്ങേയറ്റം ആഹ്ലാദം കൊള്ളിക്കും.






ഒരുപാടു നിഗൂഡതകള്‍ കുടജാദ്രി മലനിരകളില്‍ ഒളിഞ്ഞു കിടക്കുന്നതായി പറയപ്പെടുന്നു. ഇല്‍മനൈറ്റ് അയിരുകള്‍ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ മണ്ണ്. ബ്രിട്ടീഷ് ഭരണകാലത്ത്, ഖനനത്തിനുള്ള ചില മുന്നൊരുക്കങ്ങള്‍ ഉണ്ടായെങ്കിലും ശ്രമം പരാജയപ്പെടുകയാണുണ്ടായത്.





കുടജാദ്രിയുടെ ഉത്ഭവത്തെപ്പറ്റി പല പല കഥകളുണ്ട്. അവയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള കഥ ഇതാണ്. രാമ-രാവണ യുദ്ധത്തില്‍ മൃതപ്രായനായ ലക്ഷ്മണനെ രക്ഷിക്കുവാന്‍ ഹനുമാന്‍  മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്ക് പോയി. എന്നാല്‍ മരുന്ന് കണ്ടുപിടിക്കാനാകാതെ കുഴങ്ങിയ ഹനുമാന്‍  മൃതസഞ്ജീവനി കാണപ്പെടുന്ന ചന്ദ്രധോണിഗിരി അപ്പാടെ അടര്‍ത്തിയെടുത്തുകൊണ്ടുവന്നു. ചികിത്സാശേഷം പൂര്‍വ്വസ്ഥാനത്തേക്ക് കൊണ്ടുപോയ ചന്ദ്രധോണിഗിരിയുടെ മുകള്‍വശത്തിന്‍റെ ഒരുഭാഗം അംബാവനത്തില്‍ അടര്‍ന്നുവീണു. മലയുടെ 'കൊടി'ഭാഗം തലകീഴായി വീണതാണത്രേ 'കൊടജാദ്രി'. ആ വാക്ക് പറഞ്ഞുപഴകി കുടജാദ്രിയായി. 






നടപ്പാതയിലൂടെ നടന്ന് ഗിരിമുകളില്‍ എത്തിച്ചേരുമ്പോള്‍ ഒരു ചെറിയ കല്‍മണ്ഡപം  കാണാം. മണ്ഡപത്തിനുള്ളില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ഒരു ചെറിയ വിഗ്രഹമുണ്ട്. കലിയുഗത്തില്‍ ഇവിടെയിരുന്നാണ് അദ്ദേഹം സുപ്രസിദ്ധമായ 'സൌന്ദര്യലഹരി' രചിച്ചത്. 108 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ദേവി അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം. സംപ്രീതയായ ദേവിയോട് തന്‍റെ കൂടെവരുവാന്‍ ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കില്ല എന്ന വ്യവസ്ഥ പ്രകാരം ദേവി ശങ്കരാചാര്യരുടെ  കൂടെ ചെല്ലാം എന്ന് സമ്മതിച്ചു. ഇന്ന് കൊല്ലൂര്‍ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോള്‍, ദേവിയുടെ കാല്‍ചിലമ്പൊച്ച    നിലയ്ക്കുകയും, സംശയം തോന്നിയ ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. വ്യവസ്ഥ തെറ്റിച്ചത് മൂലം ദേവി തുടര്‍ന്നുള്ള യാത്ര അവസാനിപ്പിക്കുകയും കൊല്ലൂരില്‍ കുടികൊള്ളുകയും ചെയ്തു എന്നാണ്  ഐതിഹ്യം.






കരിങ്കല്‍ മണ്ഡപത്തിനപ്പുറം ചെങ്കുത്തായ ഇറക്കമാണ്. കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം  ഇറങ്ങാന്‍  കഴിയുന്ന കല്ലിടുക്കിലൂടെ താഴേക്കിറങ്ങിയാല്‍ ചിത്രമൂലയിലേക്കുള്ള നടപ്പാത കാണാം. തുടര്‍ന്നങ്ങോട്ട് പ്രകൃതി എല്ലാ സൌന്ദര്യങ്ങളോടും കൂടി തെളിവാര്‍ന്നു വരും. സുന്ദരദൃശ്യങ്ങളുടെ ഉത്സവം.






കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടിനു മുമ്പിലാണ് പാത അവസാനിക്കുന്നത് - ചിത്രമൂല. പാറക്കെട്ടിന്‍റെ ചുവട്ടില്‍ നിന്നും പത്തടിയോളം ഉയരത്തില്‍ ഗുഹാരൂപത്തിലുള്ള ഒരു വിള്ളലുണ്ട്. അവിടേക്ക് കയറുവാനായി ഒരു ഏണി  സ്ഥാപിച്ചിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം ഏണിയിലൂടെ കയറി  ഗുഹയ്ക്കുള്ളില്‍  എത്തുമ്പോള്‍ ഒരു ചെറിയ ശിവലിംഗപ്രതിഷ്ഠ കാണാം. യോഗിവര്യനായ ബാബാജി ഈ ഗുഹയില്‍ തപസ്സനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു.








ചിത്രമൂലയ്ക്കപ്പുറം നിബിഡവനമാണ്. മനുഷ്യസ്പര്‍ശനമേറ്റിട്ടില്ലാത്ത ആ ഭാഗങ്ങളില്‍      ഒരുപാട് നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നാം. 64 ഗുഹകളും 64 പുണ്യതീര്‍ത്ഥങ്ങളും 64  ദിവ്യൌഷദങ്ങളും പേറുന്ന പുണ്യഭൂമിയാണ്‌ കുടജാദ്രി എന്നാണ് പറയപ്പെടുന്നത്‌. മുകളിലുള്ള കല്‍മണ്ഡപത്തിന് അര കിലോമീറ്റര്‍ താഴെ കാണപ്പെടുന്ന ഗണപതിഗുഹ, ചിത്രമൂലയിലെ ഗുഹ എന്നിവ മാത്രമാണ് 64 ഗുഹകളില്‍  ദൃശ്യമാകുന്നത്. ഗണപതിഗുഹയ്ക്ക് താഴെയായി കാണുന്ന അഗസ്ത്യതീര്‍ത്ഥം, മൂലക്ഷേത്രത്തിന്  അര കിലോമീറ്റര്‍ താഴെയായി കാണുന്ന അര്‍ജ്ജുനതീര്‍ത്ഥം, ജീപ്പ്പാതയില്‍ ദൃശ്യമാകുന്ന ചക്രതീര്‍ത്ഥം, ദേവിയെ അഭിഷേകം ചെയ്യുവാനുള്ള ജലം ലഭിക്കുന്ന നാഗതീര്‍ത്ഥം, കുടിക്കുവാന്‍ ഉപയോഗിക്കുന്ന ജലം ലഭിക്കുന്ന കമണ്ഡലതീര്‍ത്ഥം, ഗൌരീതീര്‍ത്ഥം, ശങ്കരതീര്‍ത്ഥം, ഗോവിന്ദതീര്‍ത്ഥം എന്നിവ മാത്രമാണ് 64 തീര്‍ത്ഥങ്ങളില്‍ ദൃശ്യമാകുന്നത്. ഈ തീര്‍ത്ഥങ്ങള്‍ ഒഴുകി ഒന്നിച്ചു ചേരുന്നതാണ് 'സൌപര്‍ണിക'. 64   ദിവ്യൌഷധങ്ങളെ പറ്റിയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇന്നും വ്യക്തമല്ല. വനാന്തര്‍ഭാഗങ്ങളില്‍ അമാനുഷികസിദ്ധികളുള്ള ഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിക്കുന്നുവെന്നും അവര്‍ക്ക് ഈ ഔഷധങ്ങളെപ്പറ്റി  അറിയാമെന്നും വിശ്വസിക്കുന്നവരുണ്ട്‌.
 









ഹൃദയത്തിന് കുളിരേകുന്ന കാഴ്ചകള്‍  തന്ന് മനം നിറച്ച് പ്രകൃതി ചുവപ്പണിയുമ്പോള്‍, മടങ്ങാന്‍  സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു. ദുര്‍ഘടമായ ഇറക്കങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മനസ്സ് ഇവിടെ എവിടെയോ നഷ്ടപ്പെട്ടതായി തോന്നിയെങ്കില്‍ സത്യമാണ്. അതു തിരികെയെടുക്കാന്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന ഈ പുണ്യഭൂമിയിലേക്ക്‌ വീണ്ടും വീണ്ടും വരാതിരിക്കാനാവില്ല.
                                                       O


 ചിത്രങ്ങള്‍ - രാജേഷ്‌ കടമാന്‍ചിറ,അനീഷ്‌
          
                                       THE CREW
  RAJESH,ARAVIND,ABHILASH

Sunday, January 16, 2011

ECHO !


സംസ്കാരജാലകം                                                                                                                                                            
ഡോ.ആര്‍.ഭദ്രന്‍

              

                                   3










കെ.പി.അപ്പനെക്കുറിച്ച് പ്രൊഫ.എം.കൃഷ്ണന്‍നായരുടെ വെളിപ്പെടുത്തല്‍


 
                                 ചേര്‍ത്തല എസ്.എന്‍.കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു പ്രൊഫ.ടി.വി.വിജയന്‍. ഒരിക്കല്‍ തിരുവനന്തപുരം മോഡേണ്‍ ബുക്ക്ഹൌസില്‍ വെച്ച് പ്രൊഫ.എം. കൃഷ്ണന്‍നായരോട് പ്രൊഫ.വിജയന്‍റെ സംസാരത്തിനിടയിലെ ഒരു ചോദ്യം ഇതായിരുന്നു. കെ.പി.അപ്പനെക്കുറിച്ച് എന്താണ് അഭിപ്രായം? എം.കൃഷ്ണന്‍നായരുടെ  പ്രതികരണം ഇങ്ങനെ; "തെറ്റിദ്ധരിക്കയില്ലെങ്കില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയാം.
 HE IS A NUMBER ONE FAKE !"  (അദ്ദേഹം ഒന്നാംതരം ഒരു  കാപട്യക്കാരനാണ്). 

പ്രൊഫ.എം.കൃഷ്ണന്‍നായര്‍

കെ.പി.അപ്പന്‍

ഇത് കേട്ടു പ്രൊഫ.വിജയന്‍ ഞെട്ടിപ്പോയി.ഈ സംഭാഷണത്തിന് സാക്ഷിയായി മണര്‍കാട് St .MARY 'S കോളേജിലെ  ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഡോ.ബേബി എബ്രഹാമും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് പ്രൊഫ. വിജയന്‍ ഈ വിവരം എന്നെ അറിയിച്ചത്.

പ്രൊഫ.ടി.വി.വിജയന്‍

ആകസ്മികമായ ഒരു പരിചയപ്പെടലായിരുന്നു അത്. കെ.പി.അപ്പന്‍ അന്തരിച്ചിട്ട് ഡിസംബര്‍ 15 ന് രണ്ടുവര്‍ഷം തികയുകയാണ്‌. മറ്റു പല ബുദ്ധിജീവികളായ എഴുത്തുകാരെയും പോലെ കെ.പി.അപ്പന്‍റെ ചിന്തയുടെയും സൌന്ദര്യ ബോധത്തിന്‍റെയും മഹത്വം കേരളം തിരിച്ചറിഞ്ഞിട്ടുണ്ടോ ? നിരൂപണരംഗത്ത് സര്‍ഗ്ഗാത്മകതയും സൌന്ദര്യബോധവും സൃഷ്ടിക്കാന്‍ കഴിയാത്ത ഇന്‍ഫീരിയര്‍ ഈഗോ ഉള്ള പലരും കെ.പി.അപ്പനോട് ഇങ്ങനെ ഒരു പക ഉള്ളിലടക്കിയിരുന്നു. കെ.പി.അപ്പനെക്കുറിച്ച് കേരളത്തിലെ രണ്ടു യൂണിവേഴ്സിറ്റി അധ്യാപകരുടെ സംഭാഷണത്തിലെ പ്രസക്തമായ ഭാഗം ഒരിക്കല്‍ 'എക്കോ'യില്‍ എഴുതുന്നതാണ്.


 ഹര്‍ഷോപഹാരം


ഒ.എന്‍.വി യെക്കുറിച്ച് വെണ്ണിക്കുളം ശ്രീകുമാര്‍ എഴുതിയ കവിതയാണ്‌ 'ഹര്‍ഷോപഹാരം' (ഭാഷാപോഷിണി ഒക്ടോബര്‍ 2010) പ്രതിഭാശാലികളായ ഒരുപാടു യുവകവികളെക്കൊണ്ട് മലയാളം ധന്യമാണ്. ഇപ്പോള്‍ എഴുതിത്തെളിഞ്ഞു വരുന്നവരുമുണ്ട്. അവരൊക്കെ നമ്മുടെ ആനുകാലികങ്ങളില്‍ കവിത അയച്ചാല്‍ പലപ്പോഴും അവര്‍ക്ക് മറുപടി കൊടുക്കാനുള്ള മര്യാദ പോലും കാണിക്കാതെ തമസ്കരിച്ചു തരിപ്പണമാക്കി രസിക്കുന്ന പലരും നമ്മുടെ ആനുകാലികങ്ങളുടെ  ഓഫീസുകളിലെ ഇരിപ്പിടങ്ങളിലുണ്ട്. പിന്നെ അവര്‍ സമാന്തരപ്രസിദ്ധീകരണങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. ധാരാളം നല്ല കവിതകളെ തമസ്കരിച്ചതിന് ശേഷം ആവാം  'ഹര്‍ഷോപഹാര'ത്തെ ഭാഷാപോഷിണി പൊക്കിയെടുത്തതെന്ന് വിചാരിക്കുന്നു. ഒ.എന്‍.വി യെ കവിതയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ സര്‍ഗ്ഗാത്മകമായ ചില മിന്നലുകള്‍ പായിക്കാന്‍ അതിന് കഴിയണം. ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതു കൊണ്ടാണ് 'ഹര്‍ഷോപഹാര'ത്തിന് മികച്ച കവിതയായി ഉയരാന്‍ കഴിയാതെ പോകുന്നത്. ഒ.എന്‍.വി കവിതകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി അതിന്‍റെ കലാത്മകതയെയും ചരിത്രാത്മകതയെയും വാക്കുകള്‍ തൊട്ടുണര്‍ത്തുമ്പോഴേ ഒ.എന്‍.വിയെ കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു കവിതയ്ക്ക് വിജയിക്കാന്‍ കഴിയൂ.


കുമാരനാശാനെക്കുറിച്ച് ഡി.വിനയചന്ദ്രന്‍ എഴുതിയ 'കായിക്കരയിലെ കടല്‍' എന്ന കവിതയും എഴുത്തച്ഛനെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ' എഴുത്തച്ഛനെഴുതുമ്പോള്‍' എന്ന കവിതയും തൃത്താല കേശവപൊതുവാളിനെക്കുറിച്ച് മനോജ്‌ കുറൂര്‍ എഴുതിയ 'തൃത്താള കേശവന്‍' എന്ന കവിതയും വൈലോപ്പിള്ളിയെക്കുറിച്ച് എന്‍.സജീവ്‌കുമാര്‍ എഴുതിയ 'വലിപ്പം' എന്ന കവിതയും ( ഭൂമി ഒരു ചരിത്രപുസ്തകം ) വെണ്ണിക്കുളം ശ്രീകുമാര്‍ ശാന്തമായി ഒന്നു വായിച്ചുനോക്കുക. വെണ്ണിക്കുളം  ഗോപാലക്കുറുപ്പിന്‍റെ നാട്ടിലെ കവിയാണ്‌ ശ്രീകുമാര്‍ എന്ന് കരുതുന്നു. വെണ്ണിക്കുളത്തിന്‍റെ നാട്ടില്‍നിന്ന് ഒരു കവി വളര്‍ന്നുവരുന്നതില്‍ സന്തോഷമേയുള്ളൂ.

കെ.കരുണാകരന്‍


കെ.കരുണാകരന്‍

കെ.കരുണാകരന്‍റെ രാഷ്ട്രീയത്തോടും ചില ഭരണനടപടികളോടും ചില നിലപാടുകളോടും ഒക്കെ വിയോജിപ്പുകള്‍ ഉള്ളവരുണ്ട്‌. പക്ഷെ ജനകീയനേതാവ് എന്ന നിലയില്‍ കെ.കരുണാകരന്‍ കേരളീയരുടെ മനസ്സ് പിടിച്ചെടുത്തു എന്നത് എല്ലാവരും അംഗീകരിക്കുന്നു. ഇ.എം.എസ്സിനും  ഇ.കെ.നായനാര്‍ക്കും നല്‍കിയതുപോലുള്ള ഒരു വിടവാങ്ങല്‍ കേരളം,  കെ.കരുണാകരനും നല്‍കിയത് ഇതിന്‍റെ തെളിവാണ്. അവസാനം ചില സന്ദര്‍ഭങ്ങളില്‍ ന്യൂഡല്‍ഹി അദ്ദേഹത്തോട് കാണിച്ച അവിനയം കേരള  മന:സാക്ഷിയില്‍ ചില നൊമ്പരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും സംസ്കാരച്ചടങ്ങില്‍ ഡല്‍ഹി അവസരത്തിനൊത്ത് ഉയര്‍ന്നു. സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും   മരണാനന്തരച്ചടങ്ങില്‍ നേരിട്ട് എത്തിയത് കേരള മന:സാക്ഷി ആശ്വാസത്തോടെയാണ്‌ കണ്ടത്. തൊഴിലാളികളോട് അദ്ദേഹം കാട്ടിയ സൌമനസ്യം വാഴ്ത്തപ്പെടേണ്ടതാണ്. ഒരു കാലത്ത്, കേരളത്തിലെ കോളേജുകളില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് ശമ്പളം കിട്ടാതിരുന്നപ്പോള്‍ അവരുടെ ഒരു സമ്മേളനത്തില്‍ എത്തി ഈ വിവരം അറിയാനിടവന്നപ്പോള്‍ അടുത്ത ആഴ്ച തന്നെ അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. മികച്ച ട്രേഡ് യൂണിയന്‍ നേതാവ്, സ്വാതന്ത്ര്യസമരസേനാനി, മികച്ച നിയമസഭാസാമാജികന്‍, ഭരണാധികാരി എന്നീ നിലയിലെല്ലാം കെ.കരുണാകരന്‍ ശരിക്കും ശോഭിച്ചിരുന്നു. ജനങ്ങളുടെ ഹൃദയം കവരാന്‍ കഴിയുന്ന നേതാക്കളുടെ എണ്ണം കുറയുന്നു എന്നത് പൊതുപ്രവര്‍ത്തനരംഗത്തെ ദുര്‍ബലപ്പെടുത്തും എന്നത് ആശങ്കാജനകമാണ്‌.

കെ.കരുണാകരന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ബേബിജോണ്‍ ഇങ്ങനെയാണ്‌ പറഞ്ഞത്. " ആദര്‍ശത്തിന്‍റെ ആഭരണങ്ങളും സൈദ്ധാന്തികജാടകളുമില്ലാതെ യുക്തിയുള്ളതും ലളിതവുമായ ഭാഷയില്‍ ജനങ്ങളോട് സംവദിച്ച നേതാവായിരുന്നു കെ.കരുണാകരന്‍." ഇതില്‍ കുറച്ചധികം ശരികളും കരുണാകരനെക്കുറിച്ചുള്ള ഏകദേശമായ നിര്‍വചനവുമാണുള്ളത്.


'മാധ്യമ'ത്തിലെ നാലു കവിതകള്‍
2010 ഡിസംബര്‍ 20


കെ.ജി.ശങ്കരപ്പിള്ളയുടെ കവിത 'ഏത് പറ്റത്തിലും ഏകാന്തത സ്വന്തം വീടുണ്ടാക്കും'.
ഏകാന്തതയുടെ ദാര്‍ശനികതയെ സാമൂഹിക പരിസരങ്ങളിലേക്ക് പായിച്ചുകൊണ്ട് മികച്ച  ഒരു കവിതയാണ് കെ.ജി.എസ്.ചെയ്തിരിക്കുന്നത്. ദാര്‍ശനികതയെ ദാര്‍ശനികതയില്‍ത്തന്നെ അടച്ചുവയ്ക്കുന്നവര്‍ക്ക് ഒരു താക്കീതായി മാറിയിരിക്കുന്നു കവിത. ഓരോ വരിയും ചിന്തോദ്ദീപകവും  സര്‍ഗ്ഗാത്മകവും അതുകൊണ്ട് കലാപരവും  . ഏകാന്തത ഇവിടെയും -
'മൃഗശാലയിലെ സിംഹത്തില്‍.
പുരോഗമന സാഹിത്യത്തില്‍'

- വേണ്ടപ്പെട്ടവരെല്ലാം വേണ്ടപോലെ ചിന്തിക്കട്ടെ !


നന്മയുടെ ലഹരിയായി മാറിയിട്ടുണ്ട് സബിത.ടി.പി യുടെ 'കല്ലുകള്‍' -
"നൂറ്റി പതിനൊന്നാമത്തെ കല്ല്‌
ഇല്ലാതെ പോയെ എല്ലാ കുട്ടിക്കാലങ്ങള്‍ക്കും വേണ്ടി ,
കാലത്തിനു വേണ്ടി".
എന്നെഴുതിയപ്പോള്‍ സബിത.ടി.പി നന്മയുടെ പൂര്‍ണ്ണത ആഘോഷിച്ചു
തീര്‍ത്തതുപോലെ !


ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാടിന്‍റെ 'പള്ളിക്കൂടത്തിലേക്ക് വീണ്ടും' അപൂര്‍വ്വമായ നല്ല കല്പനകളാലും ആകമാനമുള്ള ഭാവപ്പൊലിമയാലും മനോഹരമാണ്. നമ്മുടെ പള്ളിക്കൂടങ്ങള്‍ പൊളിച്ചടുക്കുന്നവര്‍ - നമ്മുടെ എല്ലാ നന്മകളും പൊളിച്ചടുക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ - കാണാത്തിടങ്ങളിലാണ്  ഉണ്ണിക്കൃഷ്ണന്‍  കവിതയുടെ മിന്നലുകള്‍ കണ്ടെത്തിയത്. മികച്ച സാംസ്കാരികപ്രവര്‍ത്തനം! പക്ഷെ പള്ളിക്കൂടത്തിലേക്ക് കവിതയെ കൈപിടിച്ചുകൊണ്ട് വന്ന മോഹനകൃഷ്ണന്‍ കാലടി കവിതയെ ചെറുതായി ശല്യം ചെയ്യുന്നത്പോലെ. എങ്കിലും പറയട്ടെ, ഉണ്ണിക്കൃഷ്ണന്‍ തന്റേതായ ഒരു ഭാവുകത്വം നിര്‍മ്മിക്കുന്നതില്‍ വിജയക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കഥ പോലെ കവിതയും ഉണ്ണിക്കൃഷ്ണന് മാധ്യമമാക്കാം. ഈ മൂന്ന് കവിതകളും അനുഭവങ്ങളുടെ പുതിയ വക്രോക്തിയിലൂടെയാണ്‌ കവിതയായി നമ്മുടെ മനസ്സിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
 ജനി ആഡ്രൂസിന്‍റെ  കവിത (ചോരഗോവണി ) എന്തായാലും മറ്റൊരു വക്രോക്തിയാണ്. അതു മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുമോ എന്നത് ഇനിയും ആലോചിക്കേണ്ട വിഷയമാണ്‌.


ഏഴാച്ചേരി രാമചന്ദ്രന്‍


ഏഴാച്ചേരി രാമചന്ദ്രന്‍


കുറേനാളുകളായി ഏഴാച്ചേരി രാമചന്ദ്രന്‍റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു. ഈയടുത്ത സമയത്ത് ഏഴാച്ചേരിയുടെ പ്രസംഗം കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളി കോവൂരില്‍ വെച്ച് കേള്‍ക്കുക യുണ്ടായി. ഒ.എന്‍.വി അനുമോദനച്ചടങ്ങായിരുന്നു. ഏഴാച്ചേരിയായിരുന്നു ഉദ്ഘാടകന്‍. ഒ.എന്‍.വി. കവിതകളെക്കുറിച്ച് ഏകദേശം ഒന്നരമണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗം. നല്ല ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. ജനങ്ങള്‍ - സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള - പ്രസംഗം ശരിക്കും ആസ്വദിക്കുകയായിരുന്നു. ഗദ്യകല പ്രസംഗകലയിലേക്ക് കൊണ്ടുവരുന്ന വൈഭവത്തില്‍ ഞാനും സ്വയം മറന്നിരുന്നുപോയി. ഗദ്യം എഴുതുന്നതു പോലെ ഒരാള്‍ക്ക്‌ പ്രസംഗിക്കാന്‍ കഴിയുന്നെങ്കില്‍ മലയാളത്തില്‍ അത് ഏഴാച്ചേരിക്ക് മാത്രമേ സാധിക്കൂ. ആശയങ്ങളുടെയും വാക്കുകളുടെയും അനര്‍ഗ്ഗളത ! ആശയപരമായ ചില പിശകുകള്‍, സ്വീകാര്യമല്ലാത്ത ചില നിലപാടുകള്‍ അതില്‍ കടന്നുകൂടുന്നു എന്ന ഒരു ദോഷം മാത്രമേയുള്ളൂ. പ്രസംഗവേദിയില്‍ അനര്‍ഗ്ഗളപ്രവാഹമായി മാറുന്ന മുണ്ടശ്ശേരിയെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖനിരൂപകന്‍ ചില സ്വകാര്യസംഭാഷണവേളകളില്‍  പറഞ്ഞിരുന്നത് അപ്പോള്‍ ഓര്‍ത്തിരുന്നു പോയി. ഒരു ഗ്രാമത്തെ കാവ്യകലയുടെ കൊടുമുടിയിലേക്ക് കൊണ്ടുപോയ രാത്രിയായിരുന്നു അത്. അവിസ്മരണീയം !

ഭൂതബാധ 


രാജന്‍ ഗുരുക്കള്‍


രാജന്‍ ഗുരുക്കള്‍ ( വൈസ് ചാന്‍സലര്‍ എം.ജി.യൂണിവേഴ്സിറ്റി ) മലയാള മനോരമയില്‍ എഴുതുന്ന കോളം - ഭൂതബാധ - മിക്കപ്പോഴും ഇന്‍ഫര്‍മേറ്റീവ് ആണ്. മനുഷ്യവംശ മഹാഭൂതത്തെപ്പറ്റി എന്ന കോളം ( 2010 ഡിസംബര്‍ 31 വെള്ളി ) മൌലികതയിലേക്ക് പോകുന്നതായി തോന്നിയില്ല. ഒരു സോഷ്യല്‍ സയന്റിസ്റ്റ്  എന്ന നിലയില്‍ അദ്ദേഹം ആര്‍ജ്ജിച്ച ജ്ഞാനം എല്ലാം അതില്‍ കാണപ്പെടുന്നുണ്ട്. മനുഷ്യവംശത്തെക്കുറിച്ച് ഈ ശാസ്ത്രശാഖ കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം നിരത്തിയിരിക്കുന്നത്. ഇതില്‍ ശാസ്ത്രസത്യങ്ങള്‍ കുറെയുണ്ടാവാം. കുറച്ച് ഊഹാത്മകജ്ഞാനങ്ങളുമാവാം. അദ്ദേഹം ഈ ചിന്തകള്‍ സമാപിപ്പിക്കുന്നത് ഇങ്ങനെയാണ്. "കീഴാള്‍ ജാതികളിലും ഗിരിഗോത്രങ്ങളിലും നടത്തിയ ഡി.എന്‍.എ പരിശോധനകള്‍ അവര്‍ക്ക് ആദിമമനുഷ്യരുമായി ഗാഡമായ ജനിതകബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്നു. അവരുടെ പൂര്‍വ്വികരായിരുന്നു ഇവിടുത്തെ  യഥാര്‍ത്ഥ ആദിവാസികള്‍; മനുഷ്യവംശ മഹാഭൂതത്തിന്‍റെ കണ്ണികള്‍". കേരളത്തിലെ നമ്പൂതിരി,നായര്‍, ക്രിസ്ത്യാനി, ഈഴവ, മുസ്ലിം സമുദായങ്ങളുടെ മുതുമുത്തച്ഛന്മാര്‍ പുലയരാണെന്ന് തിരുവനന്തപുരം 'സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി' ഈ അടുത്തകാലത്ത് കണ്ടെത്തിയത് ഇതിനോടനുബന്ധമായി ചിന്തിക്കുകയും ചെയ്തു. ഇവരുടെ ഒക്കെ ഇപ്പോഴത്തെ സ്വത്വബോധത്തിന്‍റെ അര്‍ത്ഥശൂന്യത ഓര്‍ത്തുനോക്കുക. മോളിക്യുലര്‍ ജനിതകശാസ്ത്രത്തിന്‍റെ ഈ കണ്ടെത്തലുകള്‍ നടത്തിയത് തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ.ബാനര്‍ജിയും സഹഗവേഷകരായ ആര്‍.തോമസ്സും,എസ്.ബി.നായരും, മോയ്ന ബാനര്‍ജിയും ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍


സച്ചിന്‍ ടെണ്ടുല്‍ക്കര്‍


കെ.പി.സദാനന്ദന്‍റെ സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ ( 2010 ജനുവരി 02 ) നല്ലൊരു രചനയാണ്. ക്രിക്കറ്റിന്‍റെ  സാര്‍വലൌകികമൂല്യം ഈ രചന നന്നായി പിടിച്ചെടുത്തിരിക്കുന്നു. ക്രിക്കറ്റിന് ഒരു മൂല്യമുണ്ടെന്നും ഇത് പരസ്യങ്ങളുടെ മൂല്യവുമായി ഒത്തുചേര്‍ന്ന് പോകില്ല എന്ന് സൂചിപ്പിച്ച്, പരസ്യത്തില്‍ നിന്ന് മാറിനിന്ന സച്ചിന്‍ ഉന്നതമായ ആദര്‍ശത്തിലേക്ക് ഈ അടുത്ത സമയത്ത് ഉയര്‍ന്നുവല്ലോ. ഇത് കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ് 'കലാകൌമുദി'യിലെ ഈ രചന വായിച്ചത്. നന്നായിരുന്നു. കവിത ഇങ്ങനെയാണ്‌ അവസാനിപ്പിക്കുന്നത്.

           സച്ചിന്‍ സെഞ്ച്വറിയടിക്കുമ്പോള്‍
           നൂറു വെറും സംഖ്യയല്ല
           ഗദ്യമല്ല,പദ്യമല്ല
           ശുദ്ധസംഗീതം.


എന്‍.പ്രഭാകരന്‍റെ 'സ്ഥാവര'വും ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി'യും

 
ചരിത്രത്തിന്‍റെ പ്രതിസന്ധിയില്‍ അകപ്പെട്ട് നിലംപരിശായി പോകുന്ന 'കുറുംതോട്ടില്‍ അപ്പമാഷെ'ന്ന കര്‍ഷകന്‍റെ കഥയാണ് എന്‍.പ്രഭാകരന്‍റെ 'സ്ഥാവരം'.പാരമ്പര്യമായി നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ചരിത്രത്തിന്‍റെ വഞ്ചന അറിയാതിരിക്കുമ്പോള്‍ തന്നെ ഭക്ഷ്യസുരക്ഷയുടെ അറിയപ്പെടാത്ത പാഠങ്ങള്‍ ബോധത്തില്‍ സൂക്ഷിക്കുന്ന നിഷ്ക്കളങ്കനാണ്. അത് കൊണ്ടാണ് റബ്ബര്‍കൃഷിയുടെ പണക്കിലുക്കം അയാളുടെ കാതുകളെ ഭ്രമിപ്പിക്കാതെപോയത്. ഈ നന്മയേയാണ്‌ എന്‍.പ്രഭാകരന്‍ കേരളീയ ബോധത്തിലേക്ക് കഥ കൊണ്ടു എഴുതിക്കാണിച്ചു തന്നിരിക്കുന്നത്. എന്തായാലും തകഴിയുടെ കഥകളില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് നില്‍ക്കുകയാണ്‌ എന്‍. പ്രഭാകരന്‍റെ കഥ.


തകഴി

എന്‍.പ്രഭാകരന്‍റെ കഥയില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് എഴുതുയിരിക്കുന്ന കഥയാണ് ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി' ( പഞ്ചമി,പാഞ്ചാലി ഒരു ഡിപ്ലോമാറ്റിക്കാണ്...). എന്‍.പ്രഭാകരന്‍റെ കഥയിലെ നെല്ലിനുപകരം മരച്ചീനിയാണ് അതേസ്ഥാനത്ത് കഥയില്‍ വരുന്നത്. മരച്ചീനിയില്‍ നിന്നും റബ്ബറിലേക്ക് കളംമാറാന്‍ 'മരച്ചീനി'യിലെ  മാതുക്കണിയാന്‍ പ്രേരിതനായി. അപ്പമാഷില്‍ നിന്നുള്ള ഒരു  വ്യതിയാനം ഇവിടെ എഴുതുകയാണ്‌ ഈ യുവകഥാകൃത്ത്. ആസിയാന്‍ കരാറിന്‍റെ വഞ്ചനയില്‍ അകപ്പെട്ട് റബ്ബര്‍ വിറ്റ് കാശുമായി ചെല്ലുന്ന മാതുക്കണിയാന് അരിയും  മരച്ചീനിയും കിട്ടാതെ പോയി. നാളത്തെ ചരിത്രത്തിന്‍റെ ഒരു പ്രതിസന്ധി ഇന്നേ ഭാവന ചെയ്തെടുത്തിരിക്കുകയാണ് ഇക്കഥ. രണ്ടാം മുതലാളിത്തം കര്‍ഷകനെ ഇട്ട് പന്തുതട്ടി രസിക്കുന്ന കാഴ്ച്ചയാണ് ബി.എസ്.സുജിത്തിന്‍റെ മരച്ചീനി.തകഴിയുടെ കഥയിലെ രാഷ്ട്രീയ ത്തെ ഒന്നു നീക്കിനിര്‍ത്തിക്കാണിക്കുകയാണ് എന്‍.പ്രഭാകരന്‍. എന്‍.പ്രഭാകരന്‍റെ കഥയിലെ രാഷ്ട്രീയത്തെ ഒന്നുകൂടി നീക്കിനിര്‍ത്തി ഉത്തരാധുനികതയുടെ      ഇങ്ങേത്തലയ്ക്കല്‍ പ്രതിഷ്ടിച്ചിരിക്കുകയാണ് ബി.എസ്.സുജിത്ത്.


ബി.എസ്.സുജിത്ത്


സൂക്ഷ്മരാഷ്ട്രീയം  നമ്മുടെ ജീവിതത്തിന്‍റെ ഒരു വലിയ ചാലകശക്തിയാണെന്ന് പാവം ജനം അറിയുന്നില്ല. മുന്‍കാലകഥകളിലെ മാംസളത ഉപേക്ഷിച്ചുകൊണ്ടു രണ്ടാംമുതലാളിത്തം നിരുത്തരവാദികളും അലസരുമാക്കിത്തീര്‍ത്ത വായനക്കാരെക്കൂടി വായനയുടെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ബോധപൂര്‍വ്വം അമാംസളകഥകളെഴുതി ബി.എസ്.സുജിത്ത് മലയാളകഥകളില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യമെടുത്ത് നമ്മുടെ ആഖ്യാനപാരമ്പര്യത്തെ അവഹേളിക്കുന്നതില്‍ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും കഥയിലെ കഥാത്മകതയെ പൂര്‍ണ്ണമായും ചോര്‍ത്തിക്കളയുന്ന ഈ രീതി മലയാളത്തിലെ ഉത്തരാധുനികതയുടെ ഏറ്റവും പുതിയ പ്രവണതകളാണ് സൃഷ്ടിക്കുന്നത്. എന്തായാലും പി.കെ.അനില്‍ സൂചിപ്പിച്ചതു പോലെ ഇതുപോലെയുള്ള കഥകള്‍ പിറക്കുവാനിരിക്കുന്ന നാളെയുടെ ഇന്ധനമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ശ്രദ്ധേയമായ ആശയങ്ങള്‍


1.വീട്  താമസിക്കാനുള്ളതാണ്‌ എന്നത് പഴയ അന്ധവിശ്വാസമാണ്‌. താമസിക്കാന്‍ ഇത്രയും സൌകര്യമൊന്നും വേണ്ട. മറിച്ച് വീട് നമ്മുടെ അഭിമാനത്തിന്‍റെ അടയാളമാണ്‌. (ഒളിച്ചുകടത്തിയ ആയുധങ്ങള്‍ - എം.എന്‍.വിജയന്‍,കൈരളി ബുക്ക്സ് )

2.സ്ത്രീസൌന്ദര്യം ഒരു മൂല്യമാണ്‌.എന്നാല്‍ സ്ത്രീസൌന്ദര്യം ആഘോഷിക്കുന്നിടത്ത്  സ്ത്രീ ചരക്കായി മാറുന്നു. സിനിമാക്കാരും ഫെമിനിസ്റ്റുകളും സ്ത്രീയെ ഒരേ   തൊഴുത്തില്‍ തന്നെ കൊണ്ടുചെന്നു കെട്ടുന്നു. ഫലത്തില്‍ രണ്ടുകൂട്ടരും സ്ത്രീയെക്കുറിച്ച് സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഒന്നു തന്നെയായിരിക്കുന്നു !
എന്തൊരു വൈരുദ്ധ്യം ! മൂന്നാംകിട സിനിമാക്കാരെ നമുക്ക് വെറുതെവിടുക. 'ബുദ്ധിജീവി'കളായ ഈ ഫെമിനിസ്റ്റുകളെ നാമെന്തുചെയ്യും? സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ ഭാരം വഹിക്കാനും അത് സമൂഹത്തില്‍ വിനിമയം ചെയ്യാനും സ്ത്രീകള്‍ തയ്യാറാവുന്ന കാലത്തേ ഫെമിനിസം പ്രസക്തമാവുകയുള്ളൂ. ആ ഫെമിനിസമാകട്ടെ ഒരിക്കലും പുരുഷവിരുദ്ധമോ സ്തീത്വത്തിന്‍റെ  ആഘോഷമോ ആവുകയില്ല. ആവാന്‍ നിവൃത്തിയില്ല. ( പേരെഴുത്ത് - കെ.ആര്‍. ടോണി,സെഡ് ലൈബ്രറി,   തിരുവനന്തപുരം )


അയച്ചു കിട്ടിയ പുസ്തകങ്ങള്‍


1.ബുദ്ധന്‍ - ഇളമത ജോണ്‍
(നോവല്‍, കൈരളി ബുക്ക്സ്, കണ്ണൂര്‍, വില :120 )
അവതാരിക - മുഞ്ഞിനാട് പത്മകുമാര്‍


2. പഞ്ചമി,പാഞ്ചാലി ഒരു ഡിപ്ലോമാറ്റിക്കാണ് - ബി.എസ്.സുജിത്ത്
(കഥകള്‍, യുവമേള പബ്ളിക്കേഷന്‍സ്, കൊല്ലം,വില : 50 )
പഠനം: പി.കെ.അനില്‍കുമാര്‍

3. നിലപ്പന - ബിജോയ്‌ചന്ദ്രന്‍ ( കവിതകള്‍, തോര്‍ച്ച 2010, വില :70 )
മുന്നുര - സമാന്തരകവിതയുടെ സാധ്യത, ബാലചന്ദ്രന്‍ ചുള്ളിക്കാട്
പഠനം - നിലപ്പനക്കാലം, സജയ്.കെ.വി
വായന - ദ്രാവിഡന്‍റെ പ്രതിരോധങ്ങള്‍, പി.എം.ഷുക്കൂര്‍

4. പേരെഴുത്ത് - കെ.ആര്‍.ടോണി
(ലേഖനസമാഹാരം, സെഡ് ലൈബ്രറി,തിരുവനന്തപുരം, വില : 75 )


പത്രങ്ങളിലെ കാര്‍ട്ടൂണുകള്‍ 


കേരള കൌമുദിയിലെ 'തലവര'യും മാതൃഭൂമിയിലെ 'കാകദൃഷ്ടി' യും ഹാസ്യമുണ്ടാക്കുന്ന കാര്യത്തില്‍ പരാജയപ്പെടുന്നില്ല. വരകളുടെ സൂക്ഷ്മതയെയും കൃത്യതയെയും കാര്‍ട്ടൂണ്‍ഭംഗിയെയും മൊത്തത്തിലുള്ള കാര്‍ട്ടൂണ്‍ കലാത്മകതയെയും കുറിച്ച് വിദഗ്ദകാര്‍ട്ടൂണിസ്റ്റുകളുടെ അഭിപ്രായംകൂടി ആരായേണ്ടതുണ്ട്.'കുഞ്ചുക്കുറുപ്പി'നെയും ( മലയാള മനോരമ ) ഈ അഭിപ്രായത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവരേണ്ടതാണ്.


കാത്തിരിക്കുക .....

മലയാള നിരൂപണത്തിലെ പുതുനാമ്പുകള്‍,അഴിമതി-അഴി...മതി,
'പൂച്ചിമാ' എന്ന സുസ്മേഷ് ചന്ദ്രോത്തിന്‍റെ കഥയെക്കുറിച്ചുള്ള
നിരീക്ഷണങ്ങള്‍ എന്നിവ അടുത്ത 'ECHO !'ല്‍ വായിക്കുക.


                                                               O
ഡോ.ആര്‍.ഭദ്രന്‍- PHONE - 9895734218 

Friday, January 7, 2011

വര്‍ണ്ണങ്ങളിലൂടെ ഒരു സംവാദം

                             

                               

                                  ചിത്രകലാരംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരു സജീവതയുണ്ട്. എണ്ണത്തിലും ഗുണത്തിലും ചിത്രകാരന്മാരും ആസ്വാദകരും വര്‍ധിച്ചിട്ടുമുണ്ട്. കേരളത്തില്‍  അനുകൂലമായ സ്ഥിതിയാണുള്ളതെങ്കിലും മലയാളികളായ ചിത്രകാരന്മാര്‍ ഏറെ അറിയപ്പെടുന്നത് വിദേശത്തും കേരളത്തിനു പുറത്തുമാണ്. പാരമ്പര്യങ്ങളെയും പുതിയ കാഴ്ചപ്പാടുകളെയും ചിത്രരചനാസങ്കേതത്തില്‍ സമന്വയിപ്പിക്കുന്നവര്‍ കേരളത്തില്‍ ഏറെയാണ്‌. ഇത്തരത്തില്‍ ആധുനിക മനസ്സിന്‍റെ സങ്കീര്‍ണ്ണതലങ്ങളെ പുതിയ ഭാവ-രൂപ സങ്കേതങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രകാരനാണ് ശ്രീ. എസ്.എന്‍.ശ്രീപ്രകാശ്.അക്കാദമിക് ആയി ചിത്രകല പഠിച്ചിട്ടില്ലാത്ത ശ്രീപ്രകാശ് തന്‍റെ ക്യാന്‍വാസില്‍ തീര്‍ത്തവയിലേറെയും മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണ സമസ്യകളാണ്. സാങ്കേതികതയുടെ വ്യാകരണങ്ങളില്‍ അവയൊക്കെ അന്യമാണെങ്കിലും ഭാവനയുടെ തലത്തില്‍ അവയൊക്കെ വേറിട്ടുനില്‍ക്കുന്നു.


എസ്.എന്‍.ശ്രീപ്രകാശ്



ശ്രീപ്രകാശിന്‍റെ ചിത്രരചനാരീതി പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും മിശ്രണമാണ്‌. പാരമ്പര്യത്തിലൂന്നിയ ആധുനികതയെന്നു വിളിക്കാവുന്നതാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളേറെയും. ഒറ്റനോട്ടത്തില്‍ കൊളാഷ്   പോലെ വാരി  വിതറിയിട്ടുള്ള വര്‍ണ്ണങ്ങളില്‍ വൈകാരികസമസ്യകളുടെ പൂരണം ശ്രദ്ധേയമാണ്.





കൊട്ടാരത്തില്‍,ഏകാന്തതയുടെ തീവ്രദുഖത്താല്‍ പരീക്ഷീണരായ ദേവദാസികള്‍ 'CASTLE OF MEMMORIES' എന്ന  സീരീസില്‍ ഉള്‍പ്പെട്ട ചിത്രമാണ്. ദേവദാസി സ്ത്രീകളുടെ നഷ്ടസ്വപ്‌നങ്ങള്‍ ശ്രീപ്രകാശിന്‍റെ ഭാവനയില്‍ ‍ പഴകി ദ്രവിച്ച ആചാരങ്ങളുടെ പ്രതിഫലനമാണ്‌.




ആന്‍ഡമാന്‍ നിക്കോബാറിലെ ജീവിതം ചിത്രകാരനെ ദ്വീപസമൂഹത്തിലെ അനുഷ്ഠാനങ്ങളുടെ പിന്‍പാട്ടുകാരനനാകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. അവയൊക്കെ പൂഴിമണലില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍  പോലെ ശ്രീപ്രകാശ് ക്യാന്‍വാസില്‍ തന്‍റെ ഇഷ്ടപെട്ട വാട്ടര്‍കളറില്‍ പകര്‍ത്തുന്നു. ദ്വീപിലെ ആദിവാസിവംശജരായ 'ജാര്‍വ'കളെ പ്രമേയമാക്കുന്ന 'എസ്സീസ്' എന്ന പരമ്പരയില്‍ ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും അവ ഉള്‍ക്കൊള്ളാനാകാതെ ഉഴറുന്ന ജാര്‍വകളും വിഷയമാകുന്നു. 'മെമ്മറീസ് ഓഫ് സുനാമി' എന്ന പരമ്പരയിലെ തകര്‍ന്നടിയുന്ന വീടുകള്‍,ദേവാലയങ്ങള്‍,കടലെടുത്ത കുഴിമാടങ്ങള്‍, അലറിക്കരയുന്ന തിരമാലകള്‍, തകരാതെ നില്‍ക്കുന്ന ഗാന്ധിപ്രതിമ ... ഒക്കെയും ചിത്രകാരന്‍ ഓര്‍മ്മകളില്‍  നിന്നും പകര്‍ത്തിയ കൊളാഷ് രൂപങ്ങള്‍.




ആന്‍ഡമാന്‍ നിക്കോബാറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നോക്കി വരുന്ന ശ്രീപ്രകാശ് കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയാണ്. ചിത്രകലാപാരമ്പര്യം വരദാനമായി ലഭിച്ചിട്ടുണ്ട്. മുത്തച്ഛന്‍ ജീ.കൊച്ചുകൃഷ്ണ‍പിള്ള 1912- ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും ഒന്നാമനായി പെയിന്റിംഗ് പാസ്സായിട്ടുണ്ട്. തഹസീല്‍ദാരായിരുന്ന അച്ഛന്‍ നാരായണക്കുറുപ്പ് ചിത്രങ്ങളും പോര്‍ട്രൈറ്റുകളും വരയ്ക്കുമായിരുന്നു.


 മറ്റേതു മീഡിയത്തെക്കാളും വാട്ടര്‍കളറിനെ ഇഷ്ടപ്പെടുന്ന ഈ
ചിത്രകാരന് K.C.S. പണിക്കരോടാണ് ഏറെ പ്രിയം. ശ്രീപ്രകാശിന്‍റെ ചിത്രങ്ങളിലേറെയും അര്‍ത്ഥങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയാണ്.നിറങ്ങളിലൂടെ ആസ്വാദകരോടുള്ള സംവാദം.
                                                    O  
POSTED BY : 
ഇടക്കുളങ്ങര  ഗോപന്‍










ഫോണ്‍ : 9447479905

Saturday, January 1, 2011

RIGHT ANGLE

 അനന്യമായ വീക്ഷണകോണില്‍ നിന്നും കാഴ്ചകളിലേക്കുള്ള  ഫോക്കസ്


ആലുംകടവ് 
                                                  

                                                     കായലും കയറും കഥ പറയുന്ന ആലുംകടവ്, ഇന്ന് ഗതകാലപ്രൌഡിയുടെ മായാത്ത ഓര്‍മകളുടെ ഓളങ്ങളേറ്റു കിടക്കുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയജലപാതയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ഈ കടവ്,കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും ജനനിബിഡമായ പ്രദേശമായിരുന്നു. കേവുവള്ളങ്ങളും കയര്‍റാട്ടുകളും അന്യമായിത്തീര്‍ന്ന ഗ്രാമം, ഇന്ന് കാലത്തിന്‍റെ അനിവാര്യമായ നിശബ്ദതയിലാണ്ടു കിടക്കുന്നു.






സംസ്ഥാനത്തെ ആദ്യത്തെ ഹൌസ്ബോട്ട് നിര്‍മ്മാണകേന്ദ്രമാണ് ആലുംകടവ്. പുത്തന്‍ തലമുറയ്ക്ക് ഹൌസ്ബോട്ടുകള്‍ മാത്രമേ പരിചയമുള്ളു. പഴയ തലമുറയ്ക്ക് ഇന്നത്തെ ഹൌസ്ബോട്ടുകള്‍ കെട്ടുവള്ളങ്ങളായിരുന്നു. ജലഗതാഗതത്തിന്‍റെ സുവര്‍ണ്ണനാളുകളില്‍ കയറും കൊപ്രയും കപ്പയും ചാരവും നിറച്ച്, കൊല്ലം,കോട്ടയം കമ്പോളങ്ങളിലേക്ക് 'ഊന്നിപ്പോയിരുന്ന' കേവ് വള്ളങ്ങള്‍ വിസ്മൃതിയിലായി. കരയ്ക്ക്‌ കയറ്റിവെച്ചിരുന്നവ ഭാഗ്യം കൊണ്ട് ഹൌസ്ബോട്ടുകളായി.







കായലോളങ്ങളെ വകഞ്ഞു മാറ്റി നിരന്തരം മോട്ടോര്‍ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന കാലത്ത്, ഒരു 'റെഡിമറി'ല്‍ നിന്നും മലയാളത്തിന്‍റെ മഹാകവി ഓളങ്ങളിലേക്ക് ആണ്ടുപോയത് അധികം അകലെയൊന്നുമല്ല. ഇന്ന് റോഡു ഗതാഗതം പുരോഗമിച്ചു.
കായലിന് കുറുകെ പാലങ്ങളായി. തണ്ട് വലിച്ച വള്ളങ്ങള്‍ക്ക് എന്‍ജിനായി.
തുറയിലെ ജനത്തിന് ആരോഗ്യവും പോയി.





അഴീക്കല്‍ മുതല്‍ പൊന്മന വരെ 13 കി.മി നീളമുള്ളതും ഏകദേശം 300 മീറ്റര്‍ വീതിയുമുള്ള ആലപ്പാട് ഗ്രാമപഞ്ചായത്ത്, ആലുംകടവിന് പടിഞ്ഞാറ് ഭാഗത്ത്, തീരത്തെ തൊട്ടുകിടക്കുന്നു. മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ അവിടുത്തെ ജനതയ്ക്ക് വിദ്യാഭ്യാസരംഗത്ത് അതിശയിപ്പിക്കുന്ന കൈമുദ്രകളുണ്ട്. വേലുക്കുട്ടിയരയന്‍റെ  ജന്മദേശമായ തുറയില്‍, ജവഹറിലാല്‍ പ്രസംഗിച്ചിട്ടുണ്ട്. കരിമണല്‍ സമൃദ്ധമായ പ്രദേശത്തിന്‍റെ വടക്കുഭാഗത്തായി അമൃതാനന്ദമയി ആശ്രമം നിലകൊള്ളുന്നു.





കായലില്‍ തൊണ്ടഴുക്കി, തീരത്ത്‌ തല്ലി, റാട്ടില്‍ പിരിച്ച്, വൈകിട്ട് ചന്തയില്‍ കൊണ്ടുപോയി വിറ്റ്, വയറിന്‍റെ പുകച്ചിലടക്കിയിരുന്ന ഒരു ഗ്രാമീണജനതയായിരുന്നു ആലുംകടവിലുണ്ടായിരുന്നത്. മൂന്നാംമൂട് മുതല്‍ ആലുംകടവ് വരെ റോഡിനിരുവശവും വെള്ളിക്കോലുമായി 'കയര്‍കോളുകാര്‍' നിരന്നുനിന്നിരുന്ന സമ്പന്നമായ കാഴ്ച്ചയുടെ ഒരു കാലമുണ്ടായിരുന്നു. ഇന്ന് കട്ടച്ചകിരിയുമായി തമിഴ്നാട് ലോറികള്‍ വരുന്നുണ്ട്. എവിടെയൊക്കെയോ ചില കയര്‍പിരികളങ്ങള്‍.... പേപ്പര്‍സംഘങ്ങള്‍ ....



ആലുംകടവില്‍ ഏകദേശം നാല്‍പതുവര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശുദ്ധജലസംഭരണി ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ടെങ്കിലും, കാലത്തിന്‍റെ പരിഷ്കരണപ്രക്രിയയില്‍ എന്നാണത്  തകരുന്നതെന്ന് പറയാനാവില്ല. ആലുംകടവിന് സ്വന്തമായുണ്ടായിരുന്ന 'ആലും' അടുത്ത കാലത്ത് നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ പെരുമഴക്കാലത്ത് കൂറ്റനാലിന്‍റെ ശിഖരം പൊട്ടിവീണു. ഏതോ പുണ്യത്താല്‍ മുറിയ്ക്കുവാന്‍ ഓര്‍ഡറായി. അരയാല്‍ മുത്തച്ഛന്‍റെ കരചരണാദികള്‍ ഭേദിക്കപ്പെട്ടു. ഇനിയിപ്പോള്‍ ഇവിടം 'കുറ്റിയാലുംകടവായി' പരിണമിക്കുമോ ? കാലം മറുപടി തരട്ടെ !




ഗൃഹാതുരത്വത്തോടെയെങ്കിലും ആലുംകടവിന്‍റെ കാറ്റും മണവും ഉള്‍ക്കൊള്ളുമ്പോള്‍, ചവുട്ടിനില്‍ക്കുന്ന ഈ മണ്ണിനെ, എല്ലാ ദൌര്‍ബല്യങ്ങളോടും കൂടി, മറ്റെന്തിനെക്കാളും സ്നേഹിക്കാതിരിക്കാനാവുമോ ?
                                                       O                      
                                                                                                                    

റഷീദ് ആലുംകടവ് 
9446662148