Saturday, August 31, 2013

ദുനിയ

കഥ
ഉബൈദ്‌ കക്കാട്ട്‌











ലവിക്കോയ ഒരു ചെറിയ വഴിക്കണക്ക്‌ ചെയ്യുകയായിരുന്നു.

ഏറ്റവും നൂതനമായ ദൂരദർശിനികൾ ഉപയോഗിച്ച്‌ 46 ബില്യൺ പ്രകാശവർഷങ്ങൾക്കിപ്പുറമുള്ള പ്രപഞ്ചത്തെ വരെ കാണാം.

46 ബില്യണിൽ എത്ര പൂജ്യം?

കണക്കിൽ മുഴുകിയിരുന്ന അലവിക്കോയയ്ക്ക്‌ സന്ദർശകന്റെ മുഖത്തെ പുത്തൻ അറിവുകളുടെ തിരയിളക്കം കാണാനായില്ല.

പ്രകാശത്തിന്റെ വേഗത സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ.

സന്ദർശകൻ ഉദ്വേഗഭരിതനായി കാത്തുനിന്നു. ചില അറിവുകൾ തന്റെ ജീവിതത്തെ മാറ്റിമറിക്കും എന്നുതന്നെ അയാൾക്ക്‌ തോന്നി. അതാരോടെങ്കിലും പറയാതെ വയ്യ. ചീറ്റാൻ നിൽക്കുന്ന പ്രഷർകുക്കറിന്റെ സേഫ്റ്റി വാൽവ്‌ പോലെ ചുണ്ടുകൾ വിറച്ചു നിന്നു.

"കോയ ഭായ്‌ ! ആപ്‌ കോ മാലൂം ഹൈ?"

ഒരു വർഷത്തിൽ എത്ര സെക്കന്റുകൾ? 60x60x24x365.25... അലവിക്കോയ കാൽകുലേറ്ററിൽ കുത്തിനോക്കി.

ഇനിയും ക്ഷമിക്കാൻ വയ്യ.

"കോയ ഭായ്‌, ആപ്‌ സുനിയേ... ഹം ടിവി മേം ദേഖാ"

കണക്കു തെറ്റിക്കും. ശല്യം.

"ക്യാ?"

സന്ദർശകന്‌ സന്തോഷമായി. പ്രപഞ്ചരഹസ്യം വിശദീകരിക്കാനുള്ള അവസരം ഒടുവിൽ ഇതാ കൈവന്നിരിക്കുന്നു.

"ഹമാരാ യെ ദുനിയാ ഹേ നാ?" നിറവയറൊഴിയുന്നതുപോലെ ആ രഹസ്യം പൊട്ടിവീണു. "വോ ഗോളാ ഹേ"

അമ്പരന്നു നിന്ന കോയയുടെ നെറുകയിൽ അടുത്ത നിമിഷം മറ്റൊരു ശാസ്ത്രസത്യം കൂടി വന്നുപതിച്ചു.

"ഹമാരാ ദുനിയാ ഗോളാ ഹേ... ആരേ സാല, ഘൂംതാ ഭീ ഹേ"

അലവിക്കോയ വഴിക്കണക്ക്‌ അവസാനിപ്പിച്ചു.

O


Sunday, August 25, 2013

പോസ്റ്റ്‌മോർട്ടം

കവിത
ഉണ്ണികൃഷ്ണൻ.പി.കെ











ലയോട്‌ പൊളിക്കുമ്പോൾ
ഓർമ്മയിൽ ക്യാഷ്‌ ചെസ്റ്റ്‌ മാത്രം.
അപ്പോൾ ബ്രെയിൻ ചെസ്റ്റുകൾ കാണാറേയില്ല.

ഹെഡ്‌ റെസ്റ്റിനു മുകളിൽ തുറന്നിരിക്കുന്ന തലയിൽ
മുടിയും തൊലിയുമില്ല.
ലക്ഷണങ്ങൾ വിരൽ ചൂണ്ടുന്നത്‌
സ്വാഭാവിക മരണത്തിലേക്കാണ്‌.

റിബ്‌ ഷിയർ പഴകിയിരിക്കുന്നു
എല്ലുകൾ മുറിയാൻ മടിക്കുന്നു.
എങ്കിലും സ്റ്റെർനം പൊളിഞ്ഞു വിടരുമ്പോൾ
ഉള്ളിൽ ഹൃദയം കാണാനില്ല.

പകരം അവിടെ ഒരു നീരുറവ.
മരിച്ചിട്ട്‌ മാസം ഒന്നരയായെങ്കിലും
ഇനിയും വറ്റാതെ...
ചോര വറ്റിയിട്ടും നീര്‌ വറ്റാതെ...

ഇല്ല...
കാരണം തേടാൻ സമയമായില്ല.
തേടേണ്ട കാര്യവുമില്ല.
തേടേണ്ട കാര്യങ്ങൾക്ക്‌
അവർ അതിരു നിർണ്ണയിച്ചു തന്നിട്ടുണ്ട്‌.

വേലി ചാടുന്നതിന്‌
കൂലി കൂടുതലില്ല.
ചത്തു ചീഞ്ഞ ജീവിതങ്ങൾക്ക്‌
ഹൃദയം ഉണ്ടെങ്കിലെന്ത്‌, ഇല്ലെങ്കിലെന്ത്‌?

എങ്കിലും ഈ ഉറവ്‌...?
അത്‌ റിബ്‌ ഷിയറിലൂടെ കടന്ന്
എന്റെ സിരകളിൽ തൊട്ട്‌
ഹൃദയത്തിനു നേർക്ക്‌ കുതിച്ചെത്തുന്നത്‌
എന്തിനാണാവോ?

ആ ഉറവ്‌ ഹൃദയത്തിൽ വന്ന് തൊടുമ്പോൾ
ഒരു താരാട്ടിന്റെ ഈരടികൾ ഉയരുന്നത്‌ എവിടുന്നാണ്‌?
ഒരുരുള ചോറുമായി ഒരു സ്നേഹക്കൈ നീണ്ടുവരുന്നത്‌
എവിടെ നിന്നാണ്‌?

റിപ്പോർട്ട്‌ എഴുതുമ്പോൾ കൈ വിറയ്ക്കുന്നല്ലോ
എഴുതി സബ്മിറ്റ്‌ ചെയ്തിട്ട്‌ നാളെത്തന്നെ
നാട്ടിലേക്ക്‌ പോണം.
എന്തോ...
അമ്മയെ കാണാൻ തോന്നുന്നു.

കണ്ടിട്ട്‌ മാസം ഒന്നൊന്നര ആയില്ലേ...!


O

Sunday, August 18, 2013

നിലയ്ക്കാത്ത കാളവണ്ടിയൊച്ചകൾ

യാത്ര
ഡോ.രാജേഷ്‌ കടമാൻചിറ











      ഴമയെ തിരസ്കരിച്ചുകൊണ്ട്‌ ആധുനികതയുടെ സുഖംതേടി പായുകയാണ്‌ ഇന്നത്തെ യുവത്വം. നഷ്ടപ്പെടുന്ന പഴമയുടെ ഗന്ധം ചിലരുടെയെങ്കിലും ഹൃദയത്തിൽ നഷ്ടബോധത്തിന്റെ നൊമ്പരം ഉണർത്തിയേക്കാം. ആ നൊമ്പരമടക്കുവാനാണ്‌ ഓരോ യാത്രയിലും, പിന്നിടുന്ന വഴികളിലെങ്ങും നമ്മൾ മൺമറയുന്ന പഴമയുടെ കാലൊച്ചകൾക്കായി കാതോർക്കുന്നത്‌. 

അതുപോലൊരു യാത്രയിലാണ്‌, ടാർനിരത്തിൽ ഉരയുന്ന കാളവണ്ടിച്ചക്രത്തിന്റെ പരുക്കൻ മർമ്മരവും വണ്ടിക്കാളകളുടെ മണികിലുക്കവും ആകസ്മികമായി എന്റെ കാതിൽ വന്നലയ്ക്കുന്നത്‌. മനസ്സിനെ ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തുവാനുള്ള ശക്തി ആ ഒച്ചകൾക്കുണ്ടായിരുന്നു. തലയുയർത്തിപ്പിടിച്ച്‌ താളാത്മകമായി നീങ്ങുന്ന കാളകളെയും അവയെ നിയന്ത്രിച്ചുകൊണ്ട്‌ പ്രൗഡിയോടെയിരിക്കുന്ന വണ്ടിക്കാരനെയും കൗതുകത്തോടെ നോക്കിനിന്നിരുന്ന ബാല്യകാലം ഒരു നിമിഷം ഓർമ്മയിലെത്തി. ഒരുകാലത്ത്‌ കേരളത്തിന്റെ നിരത്തുകളെ പുളകമണിയിച്ചിരുന്ന ഈ മണികിലുക്കം ഒട്ടുംതന്നെ കേൾക്കാതായിത്തീർന്നിട്ട്‌ നാളുകളേറെയായി എന്നതുകൊണ്ടാവണം, അവിചാരിതമായി കേട്ടപ്പോൾ ഗൃഹാതുരതയോടെ ശ്രദ്ധിച്ചത്‌. പക്ഷെ, അസുലഭമായ ആ ദൃശ്യം കണ്ണിൽനിന്നും പൊടുന്നനെ മറഞ്ഞുപോയി. ജീവിതയാത്രയുടെ വലിയ ഉത്തരവാദിത്വങ്ങൾ ആ കാഴ്ചയുടെ പിന്നാലെ പോകുന്നതിൽനിന്ന് എന്നെ താൽക്കാലികമായി വിലക്കി. എങ്കിലും ആ കിലുക്കം തേടി ഒരിക്കലിവിടെ എത്തുമെന്ന് അടുത്തനിമിഷം തന്നെ ഞാൻ മനസ്സിലുറപ്പിച്ചു.

ആഴ്ചകൾക്കുശേഷം, ഹർത്താലിന്റെ രൂപത്തിൽ ഒരൊഴിവുദിനം വീണുകിട്ടിയപ്പോൾ, ആ കാഴ്ചയുടെ ഉറവിടംതേടി യാത്രതുടങ്ങി. വിജനമായ തെരുവിലൂടെ മോട്ടോർബൈക്കിലേറി മണിനാദം കേട്ട പരിസരങ്ങളിൽ ഏറെനേരം അലഞ്ഞു. ഒടുവിൽ പാതയോരത്തുള്ള ഒരു വൃക്ഷത്തണലിൽ ഒതുക്കിയിട്ടിരിക്കുന്ന കാളവണ്ടി കണ്ണിൽപ്പെട്ടു. വണ്ടിക്കു സമീപം പച്ചപ്പുല്ല് ചവച്ചരച്ച്‌ മണിക്കാളകൾ വിശ്രമിക്കുന്നു. പ്രതീക്ഷിക്കാതെ ഒരു ദിവസം വിശ്രമം ലഭിച്ചതിന്‌ ആ മിണ്ടാപ്രാണികളും ഹർത്താലിന്‌ നന്ദി പറയുന്നുണ്ടാകാം. വണ്ടിയും കാളകളും മാത്രമേയുള്ളൂ, വണ്ടിക്കാരനെവിടെ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരപരിചിതൻ സമീപിച്ചു. പരിസരവാസിയായ അയാൾ വണ്ടിക്കാരന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നതനുസരിച്ച്‌ ഞാൻ മുന്നോട്ടു നടന്നു.

പാതനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന കൽപ്പടവുകൾ കയറി ഞാൻ വീട്ടുമുറ്റത്തേക്ക്‌ പ്രവേശിച്ചു. അധികം വലുതല്ലാത്ത ഇടത്തരം വീട്‌. ഒരു വൃദ്ധൻ ഇറങ്ങിവന്ന് കാര്യമന്വേഷിച്ചു. ഞാൻ പിൻതുടർന്നുവന്ന കാളവണ്ടിയുടെ സാരഥിയായിരുന്നു അയാൾ - അവുതക്കുട്ടി. 64 വയസ്സുള്ള അദ്ദേഹത്തോട്‌ ആഗമനോദ്ദേശം അറിയിച്ചപ്പോൾ, ജീവിതസ്മരണകൾ പങ്കുവെക്കാൻ അദ്ദേഹം സസന്തോഷം തയ്യാറായി. പഴയ രണ്ടു കസേരകളിലായി ഞങ്ങൾ ഇരുന്നു.




ഗ്രാമത്തിലെ മൺവഴികളിൽ നിന്നാരംഭിച്ച്‌ നഗരപ്രാന്തങ്ങളിലെ ടാർനിരത്തുകളിലൂടെ കടന്നുപോകുന്ന ഈ കാളവണ്ടിയുടെ യാത്രയ്ക്ക്‌ വർഷങ്ങളുടെ കിതപ്പുകളുണ്ട്‌. തിരുവിതാംകൂറിന്റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ചങ്ങനാശേരി ചന്തയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ചാഞ്ഞോടി എന്ന ഗ്രാമത്തിൽ നിന്നുമാണ്‌ 50 വർഷങ്ങൾക്ക്‌ മുമ്പ്‌ ഈ കാളവണ്ടിച്ചക്രങ്ങൾ ഉരുണ്ടുതുടങ്ങിയത്‌. 1957-58 കാലഘട്ടങ്ങളിൽ ചാഞ്ഞോടിയിലും പരിസരപ്രദേശങ്ങളിലുമുള്ള കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു കാർഷികവിളകളും കയറ്റി, ചങ്ങനാശേരിചന്ത ലക്ഷ്യമാക്കി തുടങ്ങിയ പ്രയാണമാണ്‌ ഇന്നും മുടക്കമില്ലാതെ തുടരുന്നത്‌. ചാഞ്ഞോടി സ്വദേശി കൊച്ചുകുട്ടിയായിരുന്നു സാരഥി.  മകനായ പതിനാലുവയസുകാരൻ അവുതക്കുട്ടി അന്ന് അച്ഛന്റെ സഹായിയാണ്‌.

ചാഞ്ഞോടി ഗ്രാമത്തിൽ നിന്നും പുലർച്ചെ 4.30നാണ്‌ പച്ചക്കറികളും കയറ്റിയുള്ള യാത്രയുടെ തുടക്കം. പച്ചക്കറി വിൽക്കുവാൻ ചുമതലപ്പെടുത്തിയിട്ടുള്ള ആളും ഒപ്പമുണ്ടാകും. ആറുമണിക്ക്‌ ചങ്ങനാശേരിയിൽ എത്തുന്നതോടെ യാത്രയുടെ ഒന്നാംഘട്ടം അവസാനിക്കും. പത്തുരൂപയാണ്‌ ഈ യാത്രയുടെ പ്രതിഫലം. ചന്തയിൽ എത്തുന്നതോടെ കാളകളുടെ വിശ്രമസമയമായി. പച്ചക്കറികൾ ഇറക്കിയശേഷം ചന്തയ്ക്ക്‌ സമീപമുള്ള വണ്ടിപ്പേട്ടയിൽ ആണ്‌ നിർത്തിയിടുക. അതിനുശേഷം പ്രഭാതഭക്ഷണം. മടക്കയാത്രയിൽ കൊണ്ടുപോകാനുള്ള പലചരക്കുസാധനങ്ങൾ വാങ്ങുകയാണ്‌ അടുത്ത ജോലി. ചാഞ്ഞോടിയിലെ ചെറുകടകൾ നൽകിയിരിക്കുന്ന കുറിപ്പടികൾ പ്രകാരമുള്ള സാധനങ്ങൾ അതാതുകടകളിൽ നിന്നുവാങ്ങി വണ്ടിയിൽ നിറയ്ക്കും. മുൻഗണന അനുസരിച്ചാണ്‌ കടകളിൽനിന്നും സാധങ്ങൾ ലഭിക്കുക. ഉച്ചഭക്ഷണത്തിനുശേഷം 1.30നു തുടങ്ങുന്ന മടക്കയാത്ര നാലുമണിയോടെ കോട്ടപ്പുരയ്ക്കൽ കുഞ്ഞോമാച്ചന്റെ പലചരക്കുകടയിൽ അവസാനിക്കും. 8 രൂപയാണ്‌ മടക്കയാത്രയുടെ പ്രതിഫലം. ആഴ്ചയിൽ രണ്ടുദിവസമാണ്‌ ചന്തയിലേക്കുള്ള യാത്ര - ബുധനും ശനിയും. മറ്റുദിവസങ്ങളിൽ  ചാണകപ്പൊടി, തേങ്ങ, കപ്പ, വീടുനിർമ്മാണസാമഗ്രികൾ തുടങ്ങിയവ ആവശ്യക്കാർക്ക്‌ എത്തിച്ചുകൊടുക്കും.

ചങ്ങനാശേരിചന്തയുടെ പ്രതാപകാലം അവുതക്കുട്ടി ഇപ്പോഴും തെളിമയോടെ ഓർമ്മിക്കുന്നു. തിരുവല്ല, ചെങ്ങന്നൂർ, അടൂർ, പത്തനംതിട്ട, മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും, കൂടാതെ ഹൈറേഞ്ചിൽ നിന്നുമൊക്കെ ചരക്കുമായി കാളവണ്ടികൾ ഇവിടെ എത്തിയിരുന്നു. റോഡുമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്‌ പ്രധാന ആശ്രയം കാളവണ്ടികളായിരുന്ന ആ കാലത്ത്‌, വീട്ടുമുറ്റത്തൊരു കാളവണ്ടി കിടക്കുന്നത്‌ ആഢ്യത്വത്തിന്റെ പ്രതീകം തന്നെയായിരുന്നു. കരുത്തുള്ള മോട്ടോർവാഹനങ്ങൾ കടന്നുവന്നതോടുകൂടി കാളവണ്ടികളുടെ പ്രതാപം അവസാനിച്ചു. കാലം എല്ലാ മേഖലകളിലും ദ്രുതഗതിയിലാണ്‌ മാറ്റങ്ങൾ കൊണ്ടുവന്നത്‌. ഭൂതകാലത്തിലൂടെയുള്ള സഞ്ചാരം ഒരുനിമിഷം അവസാനിപ്പിച്ച്‌, അവുതക്കുട്ടി നിശ്ശബ്ദനായി. മറക്കാനാവാത്ത ഏതോ ഓർമ്മയിൽ അദ്ദേഹം സ്വയം നഷ്ടപ്പെട്ടതായി തോന്നി.



കാലഘട്ടത്തിന്റെ മാറ്റം, തന്റെ ജോലിയിലും വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അവുതക്കുട്ടി പറയുന്നു. ആവശ്യങ്ങൾക്കനുയോജ്യമായ സൗകര്യങ്ങളുള്ള വാഹനങ്ങൾ ധാരാളമുള്ള ഈ കാലത്തും, താൻ പലചരക്കുകൾ എത്തിച്ചുകൊടുക്കാറുള്ള കടക്കാർ മറ്റുവാഹനങ്ങളെ ആശ്രയിക്കാത്തത്‌, തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്ന മനുഷ്യസ്നേഹം ഒന്നുകൊണ്ടു മാത്രമാണെന്ന് ഇദ്ദേഹം ഓർമ്മപ്പെടുത്തുന്നു. പഴയകാലത്ത്‌ ഒരു യാത്രയ്ക്ക്‌ പത്തുരൂപയായിരുന്നെങ്കിൽ ഇന്നിപ്പോൾ 400-500 വരെയാകും. കാളകളെ പരിരക്ഷിക്കുവാനും വണ്ടിയുടെ അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ചെലവുകൂടിയത്‌ വലിയ പ്രഹരമായി.  അറ്റകുറ്റപ്പണികൾ ചെയ്യാനറിയുന്ന പണിക്കാരും ഇപ്പോഴില്ല. തന്റെ നാലുമക്കളെ പഠിപ്പിച്ചതും അവരിൽ മൂന്നു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചതും ഇതിൽ നിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രമാണെന്ന് അവുതക്കുട്ടി അഭിമാനപൂർവ്വം പറഞ്ഞു. ഇളയമകൻ ഇപ്പോൾ വിദേശത്താണ്‌. ചാഞ്ഞോടിയിലെ വീട്ടിൽ അവുതക്കുട്ടി ഭാര്യയുമൊത്ത്‌ താമസിക്കുന്നു. ആരോഗ്യമുള്ളിടത്തോളം ഈ തൊഴിൽ തന്നെ തുടരണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും അവുതക്കുട്ടി കൂട്ടിച്ചേർത്തു.

അവുതക്കുട്ടിയോടും ഭാര്യയോടും യാത്രപറഞ്ഞ്‌ വഴിയിലേക്കിറങ്ങുമ്പോൾ അത്രനേരവും അനുഭവിച്ചുകൊണ്ടിരുന്ന പഴമയുടെ സുഖദമായ ഗന്ധം പിൻതുടരുന്നതായി തോന്നി. വഴിയരുകിൽ നിർത്തിയിരിക്കുന്ന കാളവണ്ടി; അയവെട്ടുന്ന മണിക്കാളകൾ..... ഉള്ളിൽ നഷ്ടബോധത്തിന്റെ നൊമ്പരമുയർന്നു. ഒരു കാലഘട്ടത്തിന്റെ സ്മരണകളുംപേറി ഉരുളുന്ന ഈ ചക്രങ്ങൾ  നിലയ്ക്കുന്നതോടുകൂടി ഒരു സംസ്കാരത്തിന്റെ പ്രതീകമായിരിക്കും ഈ പ്രദേശത്തിന്‌ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

കുടമണികൾ, ഇനിയും എന്തോ പറയാനുണ്ടെന്നപോലെ കിലുങ്ങി.

O


PHONE : 09846136524



Saturday, August 10, 2013

ആധി

കഥ
മനോജ്‌ വേങ്ങോല










യാത്ര

ആശുപത്രിയിലേക്കുള്ള യാത്രയായിരുന്നു.

ഇന്നാണ്‌ പ്രധാനഭിഷഗ്വരനെ കാണാൻ സന്ദർശനാനുമതി ലഭിച്ച ദിവസം. ഇന്ന് വിധി പറയും. കഴിഞ്ഞ ഒന്നരമാസത്തെ ഭീഷണവും ഏകാന്തവുമായ കാത്തിരിപ്പ്‌ അതോടെ അവസാനിക്കും. ഒട്ടും ആശാവഹമായ കാത്തിരുപ്പ്‌ ആയിരുന്നില്ല എന്റേത്‌. എവിടെയോ വായിച്ച ലക്ഷണങ്ങൾ മുൻനിർത്തി ഞാൻ നടത്തിയ അന്വേഷണങ്ങളും നിരീക്ഷണങ്ങളും എന്നെ മരിച്ച ഒരാളാക്കി മാറ്റിയിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല. ഗർഭിണിയായ എന്റെ ഭാര്യ, എന്റെ പിറക്കാനിരിക്കുന്ന കുഞ്ഞ്‌, ഞാൻ ഇനിയും എഴുതി പൂർത്തിയാക്കാത്ത നോവൽ....

എല്ലാം ഞാൻ കടുത്ത വേദനയോടെ ഉപേക്ഷിച്ചു. മൂക്കിൽ നിന്നും ഇപ്പോഴും ചോരയൊലിക്കുന്നു എന്ന ഭീതിയിൽ ഞാൻ ഇടയ്ക്കിടെ മൂക്കിൻ തുമ്പിൽ തൊട്ടുനോക്കുന്നു.

ഇനി ഒന്നുമില്ല.
മുപ്പത്തിയഞ്ചാം വയസ്സിൽ ലോകം അസ്തമിക്കുകയാണ്‌.
മരണം മാത്രം.
അതിനായുള്ള അശാന്തമായ കാത്തിരിപ്പ്‌ മാത്രം.
കാറിലിരുന്നുകൊണ്ട്‌ ഞാൻ പുറത്തേക്ക്‌ നോക്കി.

വഴിയരികിലെ ഒരു വീട്ടുമുറ്റത്ത്‌ നെല്ല് ഉണക്കാനിട്ടിരിക്കുന്നു. അതിനരികിൽ, വടിയിൽ നാട്ടിയ ഒരു കാക്കച്ചിറക്‌. ദൂരെ, വയലിനു നടുവിൽ ഇടിഞ്ഞുവീഴാറായ മേൽക്കൂരയില്ലാത്തെ ഒരു വീട്‌, പ്രേതഗൃഹം. അതിന്റെ മുറ്റത്ത്‌ ഒരുണങ്ങിയ മരം. കടവാതിലുകൾ. കാർ പിന്നെയും മുന്നോട്ടു പോകുമ്പോൾ കാളത്തലകൾ നിരത്തിവെച്ച അറവുശാലകളുടെ സമീപദൃശ്യമായി. അവയ്ക്കരികിലൂടെ പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി ഒരു പെൺകുട്ടി പിച്ചതെണ്ടുന്നു. കാലൊടിഞ്ഞൊരു തെരുവുനായയെ സ്കൂൾകുട്ടികൾ കല്ലെറിഞ്ഞോടിക്കുന്നു. ചുറ്റും, ടയർ കരിഞ്ഞ മണം. വഴിയോരങ്ങളിൽ കഴിഞ്ഞുപോയ ഉത്സവത്തിന്റെ കീറിയ കൊടിതോരണങ്ങൾ. വൈദ്യുതകമ്പിയിൽ ഒരു പ്രാവിന്റെ ജഡം.

ഞാൻ കണ്ണുകളടച്ചു.
എനിക്ക്‌ നെഞ്ചു വേദനിക്കുന്നതുപോലെ തോന്നി. വിറയ്ക്കുന്ന വിരലുകൾകൊണ്ട്‌ ഞാൻ നെഞ്ച്‌ അമർത്തി തടവി.

എനിക്ക്‌ തുണ വന്ന സുഹൃത്ത്‌ ചോദിച്ചു:
"എന്താണ്‌..? എന്തെങ്കിലും അസ്വസ്ഥത...?"
ഞാൻ പറഞ്ഞു:
"വയ്യ... നോക്കുന്നിടത്തെല്ലാം മരണം എന്നെഴുതിയിരിക്കുന്നു..."
 അവൻ നിസ്സഹായനായി ചിരിച്ചു.


മടക്കയാത്ര

ആശുപത്രിയിൽ നിന്നുള്ള മടക്കമായിരുന്നു.

ഇന്ന്, എന്നത്തേയുംപോലെ ഭിഷഗ്വരനെ കാണുവാൻ കുറെയേറെ നേരം കാത്തിരിക്കേണ്ടിവന്നു. സന്ദർശകമുറിയിലെ പത്രങ്ങളിൽ ചിലത്‌ മറിച്ചു നോക്കി. എങ്കിലും അക്ഷരങ്ങൾ കണ്ണിൽ ഉടക്കിയില്ല. മനസ്‌, ചില വൻകരകൾ താണ്ടുകയയിരുന്നു. കാറ്റുപായകളിലാത്ത ഓവുവഞ്ചിയുടെ പുറംകടൽ യാത്രകൾ.

ഒടുവിൽ എന്റെ ഊഴമായി.

മുഖം നിറയെ ചിരിയുമായി അദ്ദേഹം എന്നെ നോക്കി. എന്റെ പരിശോധനാകുറിപ്പുകൾ രേഖപ്പെടുത്തിയ കടലാസിലൂടെ അദ്ദേഹം പെൻസിൽ മുന ചലിപ്പിച്ചു. നാഡിമിടിപ്പുകളിൽ തൊട്ടു. വിധിവാചകത്തിനായി ഹൃദയം ഒരിലപോലെ വിറകൊണ്ടു. എന്നിട്ടും അദ്ദേഹം പറഞ്ഞത്‌ എനിക്ക്‌ കേൾക്കാനായില്ല.

കൺതുറക്കുമ്പോൾ കാറിലായിരുന്നു.
മടക്കയാത്ര.
ഞാൻ പുറത്തേക്ക്‌ നോക്കി.

കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കുട്ടികൾ പട്ടം പറത്തുന്നു. കടുംനിറത്തിൽ ചേലചുറ്റിയ ഒരു സ്ത്രീ ഒരു കുടം വെള്ളവുമായി ഒതുക്കുകൾ കയറുന്നു. മരത്തലപ്പുകൾക്കു മുകളിലൂടെ പറന്നകലുന്ന പനംതത്തകളുടെ ഇന്ദ്രധനുസ്സ്‌. താറാവിൻപറ്റം നീന്തുന്ന ജലാശയങ്ങൾ. ഇടയ്ക്ക്‌, വഴിയരികിൽ ഏതോ ക്ഷേത്രത്തിലെ കാവടിയാട്ടം കണ്ടു. പിന്നെ വായനശാലകൾ. സിനിമാപോസ്റ്ററുകൾ. വിപ്ലവപാർട്ടികളുടെ കൊടിതോരണങ്ങൾ. ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾ. പുഴ.

വീണ്ടും കണ്ണുകളടച്ചപ്പോൾ എന്റെ ഭാര്യ അവളുടെ വീർത്ത അടിവയറിൽ കൈകൾചേർത്ത്‌ ഞങ്ങളുടെ പിറക്കാനിരിക്കുന്ന മകളെ 'താമരേ' എന്നു വിളിക്കുന്നത്‌ എനിക്ക്‌ കേൾക്കാനായി. പിന്നെ എഴുതി പകുതിയാക്കിയ നോവലിന്റെ പേജുകൾ മറിയുന്ന ശബ്ദം. ഞാൻ നടന്ന വഴികൾ. മണ്ണ്. ഇലകൾ. പൂക്കൾ.

ഞാൻ സുഹൃത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു.
അവൻ ചോദിച്ചു:
"എന്താണ്‌..? ഇനിയും എന്തെങ്കിലും അസ്വസ്ഥതകൾ...?"
ഞാൻ പറഞ്ഞു:
"ഒന്നുമില്ല... നോക്കുന്നിടത്തെല്ലാം ജീവിതം എന്നെഴുതിയിരിക്കുന്നു..."

അപ്പോൾ എന്റെ ആധികൾക്ക്‌ നേരേ അവനൊരു തെറിവാക്ക്‌ ഉച്ചരിച്ചു. 

O



Saturday, August 3, 2013

നാടൻപ്രേമം

- നാഗരിക അധിനിവേശത്തിനെതിരെയുള്ള ഓർമ്മക്കുറിപ്പ്‌

പുസ്തകം
പി.കെ.അനിൽകുമാർ










         "ങ്ങമ്പുഴയുടെ രമണനു ശേഷം ഒരു കഥാപുസ്തകത്തിനുവേണ്ടി പിന്നെ പിടിയുംവലിയും തർക്കവും നടക്കുന്നത്‌ കണ്ടത്‌, രണ്ടുവർഷങ്ങൾക്ക്‌ ശേഷമാണ്‌. കുന്നംകുളത്തു നിന്നും വലിയേട്ടൻ ഒരു പുസ്തകം കൊണ്ടുവന്നു. ഓപ്പു വായന തുടങ്ങി. സാധാരണ പുസ്തകങ്ങളെക്കാൾ ചെറിയ വലിപ്പം. അതു വായിക്കാൻ തിരക്കുകൂട്ടുന്ന കൊച്ചുണ്ണിയേട്ടനോട്‌ ഓപ്പു പറഞ്ഞു 'തീർന്നിട്ടില്ല'. കൊച്ചുണ്ണിയേട്ടന്‌ മനസ്സിലായി. രണ്ടാംവായനയും കഴിഞ്ഞ്‌ മുപ്പത്തിമൂന്നാം വായനയിലാണ്‌. വീട്ടുപണിക്കിടയിൽ പുസ്തകം ആരെങ്കിലും തപ്പിയെടുത്ത്‌ കൊണ്ടുപോകാതിരിക്കാൻ അവരത്‌ ഭദ്രമായി എവിടെയോ ഒളിപ്പിച്ചുവെച്ചിരുന്നു. ഒടുക്കം പുസ്തകം കൈമാറി, കൊച്ചുണ്ണിയേട്ടന്റെ വായന കഴിഞ്ഞതിനു ശേഷം അത്‌ ആരോ പുന്നയൂർക്കുളത്തേക്ക്‌ കൊണ്ടുപോയി. അവിടെ നിന്നും മാസങ്ങൾക്കുശേഷം കൂടല്ലൂരെത്തുന്നു. അപ്പോഴേക്കും പല കൈകളിലൂടെ കടന്നുപോയി, കടലാസ്‌ മുഷിഞ്ഞിരുന്നു. പുറംപട്ട ഒടിഞ്ഞിരിക്കുന്നു. ഞാൻ വായിക്കാനാരംഭിച്ചപ്പോൾ ബഹളം നിലച്ചിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ല. ഇത്രയേറെ കൈമാറിക്കഴിഞ്ഞ പുസ്തകമെന്താണ്‌? 'നാടൻപ്രേമം' എസ്‌.കെ.പൊറ്റക്കാടിന്റെ നോവൽ. (ഓർമ്മയുടെ ചുവരിൽ വരച്ചത്‌ - എം.ടി. വാസുദേവൻ നായർ - നാടൻപ്രേമത്തിന്റെ ആമുഖം - മാതൃഭൂമി ബുക്സ്‌)

എസ്‌.കെ.പൊറ്റക്കാട്‌ എഴുതിയ ആദ്യനോവലാണ്‌ 'നാടൻപ്രേമം'. പേര്‌ സൂചിപ്പിക്കുന്നതുപോലെ തന്നെ ഗ്രാമീണവിശുദ്ധി നിറഞ്ഞു തുളുമ്പുന്ന ഒരു പ്രണയകാവ്യമാണ്‌ നാടൻപ്രേമം. ചങ്ങമ്പുഴയുടെ രമണനുശേഷം മലയാളിയുടെ സാംസ്കാരിക മനസ്സിൽ പ്രണയതരംഗങ്ങൾ ഉണർത്തിയ കൃതിയായിരുന്നു ഇത്‌.




1939 മുതൽ ഒരു വർഷക്കാലം എസ്‌.കെ.പൊറ്റക്കാട്‌ മുംബൈയിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ്‌ നാടൻപ്രേമം എഴുതുന്നത്‌. ജന്മനാട്‌ വിട്ടുള്ള ആദ്യത്തെ അന്യനഗരവാസമായിരുന്നു മുംബൈയിലേത്‌. ഈ ഘട്ടത്തിൽ, ഗൃഹാതുരത്വത്തിന്റെ പിൻവിളി കഥാകാരന്റെ മനസ്സിൽ മുഴങ്ങി. നാടൻപ്രേമത്തിന്റെ മുഖവുരയിൽ പൊറ്റക്കാട്‌ എഴുതി - "മറുനാട്ടിൽ വെച്ച്‌ കേരളത്തെക്കുറിച്ച്‌ - പ്രത്യേകിച്ച്‌ അതിലെ പ്രകൃതിസുന്ദരങ്ങളായ നാട്ടിൻപുറങ്ങളെക്കുറിച്ചുള്ള പലപല മധുരസ്മരണകളും എന്റെ ഭാവനയെ ആശ്ലേഷിച്ചനുഗ്രഹിച്ചിട്ടുണ്ട്‌."

ഒരു സിനിമാക്കഥയുടെ രൂപത്തിലാണ്‌ എസ്‌.കെ നാടൻപ്രേമം എഴുതുന്നത്‌. പിന്നീടത്‌ നോവലിന്റെ ചട്ടക്കൂടിലേക്ക്‌ മാറുകയായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ 'തിരനോവലുകളുടെ' ഗണത്തിൽ നാടൻപ്രേമത്തെ ഉൾപ്പെടുത്താം. ജീവിതഗന്ധിയായ ഒരു ചലച്ചിത്രം കാണുന്ന പ്രതീതിയാണ്‌ നാടൻപ്രേമം വായിക്കുമ്പോഴുണ്ടാകുന്നത്‌. കഥാപാത്രങ്ങളുടെ ബാഹ്യവർണ്ണനകൾ കാരിക്കേച്ചർ പോലെ മനസ്സിൽ പതിയുന്നു. ഒപ്പം ഗ്രാമത്തിന്റെ പ്രകൃതിരമണീയത മുഴുവൻ ഒപ്പിയെടുത്ത വർണ്ണനകൾ മനസ്സിൽ മായാത്ത ദൃശ്യങ്ങൾ പതിപ്പിക്കുന്നു.

ഇരുവഴിഞ്ഞപുഴയും ചെറുപുഴയും സംഗമിക്കുന്ന, കോഴിക്കോട്‌ നിന്ന് ഇരുപത്‌ നാഴിക അകലെയുള്ള മുക്കം എന്ന ഗ്രാമമാണ്‌ നാടൻപ്രേമത്തിന്റെ ഭൂമിക. നോവലിന്റെ നാലമധ്യായത്തിൽ ഗ്രാമത്തെ എസ്‌.കെ ഇങ്ങനെ വർണ്ണിക്കുന്നു. "കുന്നിൻനിരകൾ, പച്ചപുതച്ച മൈതാനങ്ങൾ, നീർച്ചാലുകൾ തലോടുന്ന താഴ്‌വാരങ്ങൾ, വെട്ടിത്തെളിച്ച മലംകൃഷിസ്ഥലങ്ങൾ, മേടുകൾ, മുളംകാടുകൾ, കവുങ്ങിൻതോട്ടങ്ങൾ, കുരുമുളകുതോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ്‌ മുക്കം." (നാടൻ പ്രേമം - പേജ്‌ 17)

ഒരു ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിൽ കഥ അരങ്ങേറുന്ന ജൈവപരിസരത്തിന്‌ നിർണ്ണായക പ്രാധാന്യമുണ്ട്‌. അതുകൊണ്ടാണ്‌ അനുരൂപമായ ലൊക്കേഷനുകൾ തേടി ചലച്ചിത്രപ്രവർത്തകർ അലയുന്നത്‌. പ്രകൃതിരമണീയമായ കേരളീയ ഗ്രാമലാവണ്യം പൂർണ്ണമായും പ്രതിബിംബിക്കുന്ന 'മുക്കം' നാടൻപ്രേമത്തെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു.


നാഗരികനും ധനവാനുമായ രവീന്ദ്രൻ രണ്ടുമാസത്തെ അജ്ഞാതവാസത്തിനായി മുക്കം എന്ന ഗ്രാമത്തിലെത്തുന്നു. അവിടെ ഗ്രാമത്തിന്റെ മുഴുവൻ ശാലീനതയും നിറഞ്ഞു തുളുമ്പുന്ന 'അനാഘാത കുസുമമായ' മാളുവിൽ അയാൾ അനുരക്തനാകുന്നു. പുത്തനായി വിരിഞ്ഞുവന്ന ഒരു വലിയ വെള്ളാമ്പൽപ്പൂവിന്റെ വെണ്മയും നൈർമല്യവും സൗരഭ്യവും നിറഞ്ഞവളായിരുന്നു മാളു.

നാഗരികതയും ഗ്രാമവും തമ്മിലുള്ള ദ്വന്ദ്വസംഘർഷം പൊറ്റക്കാടിന്റെ സാഹിത്യലോകത്ത്‌ വ്യാപരിക്കുന്നു. ഉപരിവർഗ്ഗത്തിന്റെ പ്രതിനിധിയായ രവീന്ദ്രൻ നാഗരികമായ കാപട്യതന്ത്രങ്ങൾ പ്രയോഗിച്ച്‌ മാളുവിനെ തന്റെ ഇംഗിതത്തിന്റെ ഇരയാക്കുന്നു. നാഗരികമായ ഉപഭോഗവസ്തുക്കളോടുള്ള ഗ്രാമത്തിന്റെ അഭിവാജ്ഞ്ജ ചൂഷണം ചെയ്തുകൊണ്ടാണ്‌ രവീന്ദ്രൻ മാളുവിനെ ആകർഷിക്കുന്നത്‌. "അവൾ ഒരു വിജനസ്ഥലത്തു ചെന്ന് ആ പൊതി അഴിച്ചുനോക്കി. താൻ വില ചോദിച്ച ആ വിലയേറിയ തുണി മൂന്നുനാല്‌ വാരയും, ഒരു വാസനസോപ്പുമാണ്‌ അതിലുള്ള വസ്തുക്കൾ." (നാടൻ പ്രേമം, പേജ്‌ 15)

പരിമിതമായ ജീവിതചുറ്റുപാടിൽ കഴിയുന്ന ഒരു ഗ്രാമീണപെണ്ണിന്‌ ഈ വസ്തുക്കൾ വളരെ വിലപ്പെട്ടതാണ്‌. നിഷ്ക്കളങ്കയായ മാളു അയാളൊരുക്കിയ വിധേയത്വത്തിന്റെ വലയിൽ വീഴുകയായിരുന്നു. നാഗരികതയുടെ അധിനിവേശത്തിന്റെ കണ്ണിൽ സ്ത്രീ ഒരു ഉപഭോഗവസ്തുവാണ്‌. നാഗരികമായ ഉപഭോഗവസ്തുക്കൾ കൊണ്ട്‌ പവിത്രവും വിശുദ്ധവുമായ പ്രണയത്തെപ്പോലും വിലയ്ക്കു വാങ്ങാൻ രവീന്ദ്രനു കഴിയുന്നു.

ആഗോളീകരണകാലത്ത്‌ അധിനിവേശം സാധ്യമാകുന്നത്‌ ആയുധങ്ങളിലൂടെയല്ല, മറിച്ച്‌ രുചികളെയും രസനകളെയും കീഴ്പ്പെടുത്തിയും ഇക്കിളിയും പ്രലോഭനവും സമ്മാനിച്ചുകൊണ്ടാണ്‌. മാളുവിന്റെ ഹൃദയവിശുദ്ധിയിലേക്ക്‌ രവീന്ദ്രൻ നടന്നുകയറുന്നതും ഇത്തരം പ്രലോഭനങ്ങളിലൂടെയാണ്‌. നാഗരികമായ കാമനകളിലൂടെ എങ്ങനെയാണ്‌ അധിനിവേശം സാധ്യമാകുന്നതെന്ന അർത്ഥം കൂടി നാടൻപ്രേമം പുതിയ കാലത്തിന്‌ നൽകുന്നുണ്ട്‌. "പിന്നീട്‌ രവി തുടങ്ങുകയായി. നഗരത്തെയും നഗരജീവിതത്തേയും പറ്റി വിപുലവും വികാരജനകവുമായ ഒരു വർണ്ണന. കടൽ, കപ്പൽ, കടൽപ്പുറം, കച്ചവടം, ആൾത്തിരക്കേറുന്ന തെരുവുകൾ, വലിപ്പകെട്ടിടങ്ങൾ, കൈത്തൊഴിൽശാലകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, സിനിമാലയങ്ങൾ, തീവണ്ടിയാപ്പീസുകൾ, ഇവയെപ്പറ്റി ഓരോന്നോരോന്നായി രവി വർണ്ണിക്കുവാൻ തുടങ്ങും. അപ്പോൾ അവളുടെ കണ്ണുകൾ വികസിക്കും. നഗരത്തെപ്പറ്റി - ആ അത്ഭുതദേശത്തെപ്പറ്റി - അവൾ അനേകം സ്വപ്നങ്ങൾ നെയ്തുണ്ടാക്കും. ചില കൊച്ചു ഭാവനകളെ അതിനോടേച്ചു കൂട്ടും." (നാടൻ പ്രേമം, പേജ്‌ 26

"അവൾക്ക്‌ രവി അത്യാകർഷകമായ പ്രണയചിത്രങ്ങൾ, അധികവും നഗ്നചിത്രങ്ങൾ കാണിച്ചുകൊടുക്കും. ആ ഫോട്ടോകൾ കാണുമ്പോൾ അവൾ ഒരു കുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കും. അയാൾ അവൾക്ക്‌ പ്രേമകവിതകൾ ചൊല്ലിക്കൊടുക്കും. ശൃംഗാരകവിതകൾ വ്യാഖ്യാനിച്ചുകൊടുക്കും." (നാടൻ പ്രേമം, പേജ്‌ 27)

നാഗരികതയുടെ ഭോഗരസങ്ങളിൽ സ്വയമറിയാതെ തന്നെ അവൾ അർപ്പിക്കപ്പെടുകയായിരുന്നു - ഗ്രാമങ്ങൾ നഗരവത്കരണത്തിന്റെ ചതുപ്പുനിലങ്ങളായിമാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്‌. വർത്തമാനകാലകേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായൊരു പ്രതിസന്ധിയാണ്‌ കേരളീയഗ്രാമങ്ങളുടെ നഷ്ടപ്പെടലും നഗരവത്കരണവും. ഇതിന്റെ ഉപോൽപ്പന്നമാണ്‌ നഗരങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും കുപ്പത്തൊട്ടികളുമായി ഗ്രാമങ്ങൾ മാറുന്നത്‌. ഗ്രാമങ്ങൾ നഗരങ്ങളെ വളയുക എന്ന പഴയ വിപ്ലവസങ്കൽപ്പങ്ങൾക്ക്‌ പാഠഭേദം വരികയും നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ അതിക്രമിച്ചുകയറുകയും ചെയ്യുന്നു.

സഹജസ്നേഹത്തിന്റെ നിസ്വാർത്ഥവും ഉദാത്തവുമായ മാതൃകയാണ്‌ നാടൻപ്രേമത്തിലെ 'ഇക്കോരൻ'. "പരോപകാർത്ഥമിദം ശരീരം എന്ന പ്രമാണം അക്ഷരംപ്രതി അനുഷ്ഠിച്ചിരുന്ന മറ്റൊരാൾ ഇക്കോരനെപ്പോലെ ഇല്ല. അവൻ ആകെപ്പാടെ മുക്കത്തുകാരുടെ പൊതുസ്വത്താണ്‌. വിശേഷവിധിയായി എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടായാൽ, സഹായത്തിന്‌ സമയത്തിന്‌ ഇക്കോരൻ അവിടെ ചെന്നെത്താതിരിക്കില്ല. അടിയന്തിരങ്ങളിൽ, ഇലമുറിക്കുക മുതൽ എച്ചിൽപെറുക്കുക വരെയുള്ള ജോലികളിൽ അവൻ പങ്കെടുക്കും. ഇക്കോരനില്ലാത്ത ഒരു വിശേഷം മുക്കത്തില്ല. അവന്റെ പാട്ടും കോപ്പിരാട്ടിയും പണിക്കാർക്ക്‌ ഉണർവ്വും ഊർജ്ജസ്വലതയും നൽകിപ്പോന്നു. ജാതിമതഭേദമന്യേ ആബാലവൃദ്ധം ജനങ്ങളവനെ സ്നേഹിക്കുന്നു. പ്രതിഫലേച്ഛ കൂടാതെ, ആർക്കുവേണ്ടിയും അവൻ തടി തണ്ണീരാക്കി പണിയെടുക്കും." (പേജ്‌ 32, നാടൻ പ്രേമം) ചതിയും പ്രലോഭനങ്ങളുമായെത്തുന്ന രവീന്ദ്രനിലെ നാഗരികസ്വത്വം ഇക്കോരൻ തിരിച്ചറിയുകയും മാളൂന്‌ ഗ്രാമം കാതോർക്കുന്ന തന്റെ പാട്ടിലൂടെ മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു.

ഗന്ധർവ്വനെക്കണ്ട്‌ മോഹിച്ചൊരു പെണ്ണ്‌
അന്തിക്ക്‌ മുക്കം പുഴകടന്നു.
ഞാനിതൊന്നുമറിയൂല രാമനാരായണ
............
മാനത്തിലമ്പിളി മിന്നുന്ന കണ്ടിട്ടു
മോഹിക്കണ്ടാ നീ പെണ്ണേ
(പേജ്‌ 34,36 )

നഗരത്തിലേക്ക്‌ മടങ്ങുന്ന രവീന്ദ്രൻ പിരിയാൻനേരം അവളുടെ ദിവ്യാനുരാഗത്തിന്‌ പകരം പ്രതിഫലമായി നൽകുന്നത്‌ പത്തുരൂപയും മോതിരവുമാണ്‌. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളെയും പണം കൊണ്ടളക്കുന്ന അധിനിവേശ മൂല്യവ്യവസ്ഥയുടെ പ്രതിരൂപമാണല്ലോ രവീന്ദ്രൻ. അതേസമയം ഗ്രാമത്തിന്റെ നന്മയും നിർമ്മലതയും രക്തത്തിലേറ്റുവാങ്ങിയ ഇക്കോരൻ ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ മാളുവിനെ രക്ഷിക്കുകയും ഗർഭിണിയായ അവളെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ വിവാഹം കഴിക്കുകയും ചെയ്യുന്നു.

രവീന്ദ്രനും ഇക്കോരനും രണ്ടുതരം വർഗതാൽപര്യങ്ങളുടെ പ്രതിനിധികളാണ്‌. പണംകൊണ്ട്‌ എന്തും വിലയ്ക്കു വാങ്ങാൻ കഴിയും എന്ന തത്വശാസ്ത്രമാണ്‌ രവീന്ദ്രനെ നയിക്കുന്നത്‌. പക്ഷെ മറ്റുള്ളവർക്കായി സ്വന്തം ഇഷ്ടങ്ങളെ ബലികൊടുക്കാൻ പോലും തയ്യാറാവുന്ന വ്യക്തിത്വമാണ്‌ ഇക്കോരന്റേത്‌. അതുകൊണ്ടാണ്‌ അനപത്യദു:ഖത്തിൽ പെട്ടുഴലുന്ന രവീന്ദ്രന്‌ പ്രാണനെപ്പോലെ സ്നേഹിക്കുന്ന മകനെ വിട്ടുകൊടുക്കാൻ ഇക്കോരൻ തയ്യാറാവുന്നത്‌.

എന്നാൽ രവീന്ദ്രൻ മകനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതും പണത്തിന്റെ പിൻബലത്തിലാണ്‌. വ്യാപാരമനോഭാവമാണ്‌ ഇവിടെയും അയാളെ നയിക്കുന്നത്‌. മകനെ വിട്ടുകൊടുത്താൽ നല്ലൊരു സംഖ്യ രവീന്ദ്രൻ മുതലാളി നൽകുമെന്ന ബർട്ടൻ സായ്പ്പിന്റെ വാഗ്ദാനത്തിന്‌ ഇക്കോരൻ നൽകുന്ന മറുപടി അയാളുടെ വ്യക്തിത്വത്തിന്റെ വിളംബരമാണ്‌. 'എന്റെ പൊന്നുമകനെ വിറ്റ പണംകൊണ്ട്‌ ഞങ്ങൾക്ക്‌ സുഖിക്കണ്ട. ആ സുഖം ഒരിക്കലും എന്റെ മകനെ ലാളിക്കുന്ന സുഖം തരില്ല.' (പേജ്‌ 66, നാടൻപ്രേമം)

പണമാണ്‌ ദൈവമെന്ന് കരുതുന്ന ഒരു വ്യവസ്ഥയിൽ അഭിരമിക്കുന്ന ബർട്ടൻ സായിപ്പിന്‌ തിരിച്ചറിവിന്റെ വെളിച്ചമാണ്‌ ഇക്കോരൻ നൽകുന്നത്‌. രവീന്ദ്രന്‌ എഴുതുന്ന കത്തിൽ ബർട്ടൻ സായിപ്പ്‌ ഇത്‌ വെളിപ്പെടുത്തുന്നുമുണ്ട്‌. "പണം കൊണ്ട്‌ ആവശ്യമില്ലെന്ന് പറയുന്നവനോട്‌ പിന്നെ എന്തു വാദിക്കുവാനാണ്‌, മറ്റെന്തു പ്രലോഭനമാണുള്ളത്‌. ലോകത്തിൽ ഇങ്ങനെയുള്ളവരും ഉണ്ടെന്ന വസ്തുത എന്നെ ആശ്ചര്യപ്പെടുത്തുന്നു. മനസ്സിരുത്തി പഠിക്കേണ്ടുന്ന ഒരു മനശാസ്ത്രമാണിത്‌. ഇതിൽ എന്തോ ഒരു മഹാരഹസ്യമോ. ഗൂഢാലോചനയോ, എന്തൊക്കെയോ ഉണ്ടെന്ന് ഞാൻ ബലമായി സംശയിക്കുന്നു." (പേജ്‌ 68)

ആഗോളീകരണത്തിന്റെ അധിനിവേശം തിന്നുതീർക്കുന്നത്‌ പ്രാദേശികസംസ്കൃതികളുടെ മൂല്യബോധത്തെയാണ്‌. അനുനിമിഷം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിന്‌ നഷ്ടമാകുന്നത്‌ മാനവികതയുടെ പൊതു ഇടങ്ങളാണ്‌. നന്മയുടെ വിളനിലമായ ഗ്രാമസ്ഥലികൾക്ക്‌ തനതായ ഒരു പൈതൃകവും സംസ്കൃതിയുമുണ്ട്‌. നാടൻപ്രേമം എന്ന കൃതിയിൽ പൊറ്റക്കാട്‌ ഈ ഗ്രാമീണസംസ്കൃതിയെ, നാടോടിത്തനിമയെ വാഴ്ത്തുന്നുമുണ്ട്‌. 'നാട്യപ്രധാനം നഗരം, നന്മകളാൽ സമൃദ്ധം നാട്ടിൻപുറം' എന്ന കവിവാക്യത്തിന്റെ സാധൂകരണം കൂടിയാണിത്‌.

"നാട്ടിൻപുറം- നാഗരികതയുടെ രസനാസ്പർശമേൽക്കാത്ത നാട്ടിൻപുറം. അവിടത്തുകാർ നിരക്ഷരരാണെങ്കിലും അവർക്കുമുണ്ടൊരു സാഹിത്യം. പഴങ്കഥകളും യക്ഷിക്കഥകളും പൊടിപ്പും തൊങ്ങലും ചേർന്ന ഇതിഹാസവും, വീരപരാക്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനങ്ങളും നിറഞ്ഞ, ശാലീനമായ ആ നാടൻ സാഹിത്യത്തിനുമുണ്ട്‌ സ്വന്തമായൊരു വശ്യശക്തി. അവിടത്തെ ഓരോ കൊച്ചുകുന്നിനും അരുവിക്കും തോടിനും കയത്തിനും കടവിനും ഓരോ പേരുള്ളതുപോലെ തന്നെ, അവിടത്തെ കരിമ്പാറക്കെട്ടുകളുടെയും പൊട്ടക്കുളങ്ങളുടെയും ആൽത്തറകളുടെയും പിന്നിൽ നീണ്ട ഓരോ ചരിത്രകഥകളും ഉണ്ടായിരിക്കും. ഒരോ പുതിയ ഋതുക്കളുടെ പോക്കുവരവും ഗ്രാമീണർ പൂക്കളെക്കൊണ്ടും പക്ഷികളെക്കൊണ്ടും തിരിച്ചറിയുന്നു. കുയിൽവന്നു മഴയുംവന്നു, വിത്തും കൈക്കോട്ടും എന്നു പാടിക്കൊണ്ടുവന്ന പുതിയ വിരുന്നുകാരൻ പക്ഷി നിലം ഉഴുത്‌ വിത്തു വിതയ്ക്കുവാൻ കാലമായി എന്നറിയിക്കുന്നു." (പേജ്‌ 29)



നാടൻപ്രേമം ഇതേ പേരിൽ തന്നെ മണിയുടെ സംവിധാനത്തിൽ സിനിമയായപ്പോഴും പ്രേക്ഷകലക്ഷങ്ങളുടെ പ്രീതി നേടി. തോപ്പിൽ ഭാസിയാണ്‌ സംഭാഷണം എഴുതിയത്‌. ഉമ്മർ, ഷീല, മധു, ബഹദൂർ, അടൂർഭാസി, എസ്‌.പി.പിള്ള എന്നിവരായിരുന്നു അഭിനേതാക്കൾ. പി.ഭാസ്കരന്റെ ഗാനങ്ങൾക്ക്‌ ഈണമിട്ടത്‌ ദക്ഷിണാമൂർത്തി ആയിരുന്നു. മലയാള സാഹിത്യത്തിലേയും സിനിമയിലേയും അനശ്വരകഥാപാത്രങ്ങളായി മാളുവും ഇക്കോരനും രവീന്ദ്രനും നിലകൊള്ളുന്നു. ഒപ്പം പുനർവായനയിൽ നാഗരികാധിനിവേശത്തിന്റെ ദുരന്തഫലങ്ങളെയും ഈ കൃതി ഓർമ്മിപ്പിക്കുന്നു.  

O


PHONE : 9526176858