Monday, December 27, 2010

പൊരുതി നേടിയ പിറന്നാള്‍ സമ്മാനം

നിധി അലക്സ്.എം.നൈനാന്‍











              

                           ഞ്ജിത് സിംഗ് ഗേക്ക് വാദ്  ആഹ്ലാദത്തിലാണ്. തരളിതമായ തന്‍റെ ബാല്യത്തിന് ഉല്ലാസത്തിന്‍റെ നിറക്കൂട്ടുകള്‍ സമ്മാനിച്ച ചങ്ങാതിയെ തിരികെ ലഭിച്ചതിന്‍റെ ആഹ്ലാദം. ബാല്യത്തില്‍ ലഭിക്കുകയും യൌവനത്തില്‍ നഷ്ടപ്പെടുകയും ചെയ്ത വിലപിടിപ്പുള്ള ഈ ചങ്ങാതിയെ സ്വന്തമാക്കാന്‍ വാര്‍ധക്യത്തില്‍ അദ്ദേഹത്തിന്  ഒരു നിയമയുദ്ധം തന്നെ വേണ്ടി വന്നു.




രഞ്ജിത് സിംഗ്



ആ കഥ പറയും മുന്‍പ്,കാലത്തിന്‍റെ സൂചി നമുക്ക് എഴുപതു വര്‍ഷം പിന്നിലേക്ക്‌ തിരിച്ചു വെക്കേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ്‌ 23 ലേക്ക്. അന്നായിരുന്നു രഞ്ജിത് സിംഗിന്‍റെ അഞ്ചാം ജന്മദിനം.രഞ്ജിത് സിംഗ് ആരാണെന്നല്ലേ ? നാട്ടുരാജ്യമായ ബറോഡയിലെ പ്രതാപ്സിംഗ് ഗേക്ക് വാദ്  മഹാരാജാവിന്‍റെ എട്ടുമക്കളില്‍ ഏറ്റവും ഇളയസന്താനം.



ലക്ഷ്മിവിലാസ് കൊട്ടാരം



രാജകുടുംബം താമസിക്കുന്ന ലക്ഷ്മിവിലാസ് കൊട്ടാരവും പരിസരവും ജന്മദിനാഘോഷ ലഹരിയില്‍ മുങ്ങിയിരിക്കുന്നു. ചടങ്ങുകളില്‍ നിറസാന്നിധ്യമായി വിദേശീയരുള്‍പ്പെട്ട അതിഥികളുടെ സഞ്ചയം. പെട്ടെന്നാണ് ഉച്ചത്തില്‍ ചൂളംമുഴക്കി ഒരു തീവണ്ടി എങ്ങുനിന്നോ ഓടിക്കിതച്ചു കൊട്ടാരമുറ്റത്തെത്തിയത്. കാര്യമെന്തെന്നറിയാതെ അതിഥികള്‍ തെല്ലമ്പരന്നെങ്കിലും മഹാരാജാവ് പുത്രനു നല്‍കിയ ജന്മദിനസമ്മാനമാണെന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ അത്ഭുതം കൂറി.
ലോകത്തൊരു പിതാവും നല്‍കിയിട്ടില്ലാത്ത അപൂര്‍വവും അമൂല്യവുമായ ജന്മദിനസമ്മാനമാണ്‌ പ്രതാപ്സിംഗ് മകനായ രഞ്ജിത് സിംഗിന്  നല്‍കിയത്. ആവിഎഞ്ചിനും മൂന്ന് ബോഗികളുമുള്ള തീര്‍ത്തും പ്രവര്‍ത്തനക്ഷമമായ ആ കൊച്ചുതീവണ്ടി ഒരു യഥാര്‍ത്ഥ തീവണ്ടിയുടെ തനിപകര്‍പ്പ് തന്നെയായിരുന്നു.






ഭാരതത്തിലെ 
ഏറ്റവും സമ്പന്നമായ നാട്ടുരാജ്യമായിരുന്നു
ബറോഡ ( ഇന്നത്തെ വഡോദര ).അവിടം ഭരിച്ചിരുന്ന 
ഗേക്ക് വാദ് രാജാക്കന്മാരുടെ ഉള്‍ക്കാഴ്ചയുള്ള ഭരണമാണ്‌
ബറോഡയ്ക്ക്  ഇന്നുള്ള പ്രൌഡികള്‍ നേടിക്കൊടുത്തത്. 
പ്രശസ്ത ചിത്രകാരന്‍ രാജരവിവര്‍മ്മ പത്തുവര്‍ഷത്തോളം 
ലക്ഷ്മിവിലാസ് രാജകൊട്ടാരത്തില്‍ താമസിച്ചു ചിത്രരചന 
നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തചിത്രങ്ങളധികവും 
രചിക്കപ്പെട്ടത്‌ ഇവിടെ വെച്ചാണ്. ഡോ.ബി.ആര്‍.അംബേദ്‌കര്‍ക്ക്
താങ്ങും തണലും നല്‍കിയതും അദ്ദേഹത്തെ 
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തയച്ചതും
പ്രതാപ്സിംഗ് ഗേക്ക് വാദാണ്.
രാജഭരണം ഇന്നും തുടര്‍ന്നിരുന്നെങ്കില്‍ രഞ്ജിത് സിംഗ് 
ആയിരുന്നേനെ ഇപ്പോഴത്തെ 
മഹാരാജാവ്.  






തീവണ്ടിയെക്കുറിച്ചു  പറയുമ്പോള്‍ രഞ്ജിത് സിംഗിന്‍റെ  ഓര്‍മ്മകളില്‍ ഇന്നും സുഗന്ധം. "മധുരസ്മരണകളുടെ ഉറവിടമാണ് എനിക്ക് ഈ തീവണ്ടി. കുട്ടികളായ ഞങ്ങള്‍ അതില്‍ നടത്തിയിട്ടുള്ള യാത്രകള്‍ .... അച്ഛന്‍ മഹാരാജാവ് തന്നെ,ഒരിക്കല്‍ ടിക്കറ്റ് വില്പ്പനക്കാരനായി വന്നത് ... റെയില്‍വേ കാബിനിലിരുന്ന് എനിക്കും സഹോദരങ്ങള്‍ക്കും ടിക്കറ്റ് സ്റ്റാമ്പ് ചെയ്തു തന്നത്. വളരെ വികാരഭരിതമായ ഒരു ബന്ധമാണ് എനിക്കതിനോടുള്ളത്". - അദ്ദേഹം പറയുന്നു.









കഷ്ടിച്ച് പത്ത് ഇഞ്ചു മാത്രം വീതിയുള്ള പാളങ്ങളിലൂടെ ഒരു ഡസന്‍ ആളുകളുമായി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലായിരുന്നു തീവണ്ടിയുടെ സഞ്ചാരം. തീവണ്ടിയുടെ അന്നത്തെ വിലയാകട്ടെ സുമാര്‍ ഒന്നേ കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയും.
ബറോഡ രാജാവിനു വേണ്ടി ഈ തീവണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചത് ലണ്ടനിലെ പ്രശസ്തമായ 'റോയല്‍ ലോക്കൊമോട്ടീവ്സ്' എന്ന തീവണ്ടി നിര്‍മ്മാണകമ്പനിയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി 1938  ജൂണ്‍ മാസത്തില്‍ തീവണ്ടി കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ എത്തിച്ചു. കൊട്ടാരമുറ്റത്ത് നിന്നും മൃഗസംരക്ഷണകേന്ദ്രം വരെയും ഉദ്യാനത്തിലൂടെ രണ്ട് കിലോമീറ്റര്‍  അകലെ സ്കൂള്‍മുറ്റം വരെയും തീവണ്ടിയുടെ സഞ്ചാരപഥം നിര്‍ണയിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്നും തൊഴിലാളികള്‍ നേരിട്ടെത്തിയാണ് ട്രാക്കുകളും അനുബന്ധജോലികളും പൂര്‍ത്തിയാക്കിയത്.



ആദ്യനാളുകളില്‍ രാജകുമാരന്മാരുടെ ഉല്ലാസയാത്രകള്‍ക്ക് മാത്രമായി  തീവണ്ടി ഉപയോഗപ്പെടുത്തിയെങ്കിലും ക്രമേണ അവരുടെ ജീവിതചര്യയുടെ തന്നെ ഭാഗമായി അതുമാറി. രഞ്ജിത് സിംഗിന്‍റെയും ഏഴു സഹോദരങ്ങളുടെയും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര, തീവണ്ടി മാര്‍ഗ്ഗമാക്കിയത് മഹാരാജാവാണ്‌. മുമ്പ് വാല്യക്കാരോടൊപ്പം സ്കൂളിലേക്ക് പോയിരുന്ന കുമാരന്മാര്‍ മിക്കപ്പോഴും ക്ലാസ്സില്‍ കയറാതെ ഉദ്യാനത്തില്‍ കറങ്ങി നടക്കുകയായിരുന്നു പതിവ്. ഇത് പറയുമ്പോള്‍ രഞ്ജിത് സിംഗിന്‍റെ മുഖത്ത് കുസൃതി നിറഞ്ഞ ചിരി. യാത്ര തീവണ്ടിയിലേക്ക് മാറ്റിയതോടെ ക്ലാസ് ബഹിഷ്കരണം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടി വന്നു. കാരണം കൊട്ടാരമുറ്റത്ത് നിന്നും തിരിക്കുന്ന തീവണ്ടിക്ക്  ഒരേയൊരു സ്റ്റോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ - സ്കൂള്‍ മുറ്റത്ത്.  എന്നാല്‍ തീവണ്ടിയാത്ര ഹരമായി മാറിയതോടെ സ്കൂള്‍മുടക്കം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത് സിംഗിന്‍റെ സാക്ഷ്യപത്രം.
കുമാരന്മാരുടെ സ്കൂള്‍ വിദ്യാഭ്യാസകാലത്തിനു ശേഷം ഉല്ലാസയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന തീവണ്ടി അവര്‍ മുതിര്‍ന്നതോടെ നിശ്ചലമായി.



കാലം കടന്നു പോയി. തീവണ്ടി ഉപയോഗമില്ലാതെ കൊട്ടാരത്തിന്‍റെ പോര്‍ട്ടിക്കോയില്‍ ദീര്‍ഘകാലം ആലസ്യത്തിലാണ്ടുകിടന്നു.അപ്പോഴാണ്‌ നഗരത്തിലെ 'സായാജിറാവു' പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്ക് ഉല്ലസിക്കാനായി അതു വിട്ടുകൊടുത്താലോ എന്ന് രാജകുടുംബം ചിന്തിച്ചത്. കോര്‍പ്പറേഷന്‍ അധികാരികളെ വിളിച്ചു വരുത്തി തീവണ്ടി കൈമാറാനുള്ള തീരുമാനം അറിയിച്ചു. 1959 - ലായിരുന്നു ഇത്. ഉദ്ദേശ്യം രണ്ടുലക്ഷം രൂപ വിലമതിപ്പുള്ള തീവണ്ടി ഒരു നാമമാത്രവിലയെന്ന നിലയില്‍ കേവലം 25000 രൂപ രാജാവിന്‍റെ സെക്രട്ടറിക്കു നല്‍കി ഏറ്റുവാങ്ങിയ രേഖകള്‍ ബറോഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇന്നുമുണ്ട്. തുടര്‍ന്ന്,നഗരമധ്യത്തില്‍ തന്നെയുള്ള സായാജിറാവു പാര്‍ക്കില്‍ തീവണ്ടി തന്‍റെ പ്രയാണം പുനരാരംഭിച്ചു.




സയാജിറാവു പാര്‍ക്കില്‍



വിശ്രമമെന്തെന്നറിയാതെ മൂന്ന് പതിറ്റാണ്ടുകള്‍! പാര്‍ക്കിനുള്ളില്‍ തീവണ്ടി  ചുറ്റിയടിക്കുമ്പോള്‍ മറ്റെല്ലാം മറന്നു ഹരംപിടിച്ചു നോക്കി നില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. ഒരിക്കല്‍ സവാരി തരപ്പെടുമ്പോഴുള്ള കുട്ടികളുടെ ആഹ്ലാദാരവങ്ങള്‍. നഗരത്തിലെ കുട്ടികളുടെ ഇഷ്ടതോഴനായി തീവണ്ടി മാറി. ബറോഡയിലെ ചെറുപ്പക്കാര്‍ക്ക് ഇന്നും നൊസ്റ്റാള്‍ജിയയാണ്  ഈ കൊച്ചുതീവണ്ടി.



കാലം കഴിഞ്ഞതോടെ തീവണ്ടിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടു തുടങ്ങി. 1990-ല്‍ ബോയിലര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉപയോഗശൂന്യമായി,തീര്‍ത്തും രോഗാതുരനായി മാറി,രഞ്ജിത് സിംഗിന്‍റെ ഈ കൊച്ചുതീവണ്ടി. ഇവിടെത്തന്നെ അതു നേരേയാക്കാനുള്ള ഉദ്യമങ്ങള്‍ താല്‍ക്കാലികമായി വിജയിച്ചെങ്കിലും 1993  അവസാനത്തോടെ തീവണ്ടി തന്‍റെ അവസാന വിസിലൂതി. തുടര്‍ന്ന്,ഏഴുലക്ഷം രൂപ ചെലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ സംഘടിപ്പിച്ചു യാത്ര തുടര്‍ന്നെങ്കിലും ആദ്യവണ്ടിയുടെ ഒളിമങ്ങാത്ത അഴകും ആകാരസൌഭഗവും അതിനുലഭിച്ചില്ല. ഏറെനാള്‍ കഴിയുംമുമ്പ് ഡീസല്‍ എഞ്ചിനും പണിമുടക്കിയതോടെ തീവണ്ടി പാര്‍ക്കിന്‍റെ മൂലയിലേക്ക് തള്ളപ്പെട്ടു.







ഇതിനിടെ 1989 - ല്‍ സഹോദരന്‍ ഫത്തേസിംഗിന്‍റെ മരണത്തോടെ മഹാരാജാവായി അവരോധിതനായിരുന്ന രഞ്ജിത് സിംഗ് തന്‍റെ  ബാല്യകാലകൌതുകങ്ങളുടെ മുഖ്യസ്രോതസ്സായിരുന്ന തീവണ്ടിക്ക് വന്നു ചേര്‍ന്ന ദുര്‍വിധി അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. വൈകാരികമായി തനിക്കു ഏറെ ബന്ധമുള്ള തീവണ്ടി നശിച്ചുപോകാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. 2000 -ല്‍ കൊട്ടാരംവക മ്യുസിയത്തില്‍ സംരക്ഷിക്കുന്നതിനായി തീവണ്ടി മടക്കിനല്‍കണമെന്ന് ബറോഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു. ഇത് വലിയ വിവാദമായി. ഒരിക്കല്‍ ദാനം നല്‍കിയ സമ്മാനം തിരികെ ചോദിക്കുന്നത് ഔചിത്യമല്ലാത്തതിനാല്‍ മടക്കി കൊടുക്കേണ്ടതില്ല എന്നായിരുന്നു കോര്‍പ്പറേഷന്‍ അധികാരികളുടെ തീരുമാനം. മാത്രമല്ല, ലണ്ടനില്‍നിന്നും ആളെവരുത്തി തീവണ്ടി ഉപയോഗയോഗ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. തീവണ്ടിയുടെ പുരാവസ്തുമൂല്യത്തിലാണ് രാജാവിന്‍റെ കണ്ണ് എന്നായിരുന്നു അവരുടെ ഭാഷ്യം.



എന്നാല്‍ ഈ ആരോപണം ശക്തമായി  നിഷേധിച്ച  രാജാവ്,തീവണ്ടിയുടെ വൈകാരികമൂല്യമാണ് ഉയര്‍ത്തിക്കാട്ടിയത്. തീവണ്ടിയെച്ചുറ്റി വിവാദങ്ങള്‍ നീണ്ടു. ഒന്നിന് പുറകെ ഒന്നായി കേസുകളും തര്‍ക്കങ്ങളും നീണ്ടുപോയി. ഒടുവില്‍ 2003 ജൂണ്‍ മാസത്തില്‍ കോര്‍പ്പറേഷന്‍ അധികാരികളുടെ മനസ്സ്  മാറി. തീവണ്ടിയോടുള്ള രഞ്ജിത് സിംഗിന്‍റെ  വികാരപരമായ ബന്ധം മാനിച്ച് തീവണ്ടി, മഹാരാജാവിനു തന്നെ സൌജന്യമായി മടക്കികൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.





അടിക്കുറിപ്പ് - ആവി എഞ്ചിനില്‍ ഓടുന്ന ലോകത്തിലെ ഏറ്റവും ചെറിയ തീവണ്ടി, സ്വകാര്യവ്യക്തിയുടെ കൈവശമുള്ള ഏക തീവണ്ടി എന്നീ  ബഹുമതികള്‍ രഞ്ജിത്ത്സിംഗിന്‍റെ തീവണ്ടിക്ക് സ്വന്തം.

                                                       O 
 ഫോണ്‍ : 9497778283

Wednesday, December 22, 2010

മോസസ്സിന്‍റെ ക്രിസ്തുമസ്

മോഹന്‍കുമാര്‍.പി




 











രുട്ടിന്‍റെ പറുദീസയില്‍
ചുവന്ന ക്യാന്‍സറിന്‍റെ കുരുക്കള്‍
ചറമൊഴുകി തെളിയുന്നു
ക്രിസ്തുമസ് ദീപം തെളിയുന്നു.


മോസസ്സിന്‍റെ  ചാച്ചന്‍ ഒരു പുഴുവാണ്‌
പുഴു രാത്രിയില്‍ ഗ്രാമത്തിലൂടെ ഇഴഞ്ഞുപോകുന്നു
മോസസ്സ്  രാത്രിനക്ഷത്രങ്ങളെയും
മാലാഖമാരെയും നോക്കി ഉറങ്ങാതെയിരിക്കുന്നു.


തുന്നല്‍സൂചി കൊണ്ടു ജസീന്തയുടെ
കയ്യില്‍ ചോരപൊടിയുന്നു
എത്ര പുതുവസ്ത്രങ്ങളാണ് ആരെല്ലാമോ
അണിയുന്നത്‌ ?
അവള്‍ മെഴുകുതിരിക്കാലുകള്‍
ഹൃദയത്തോടടുപ്പിച്ചു നിശ്വസിച്ചു
ഈശോ,ഈശോയെന്നു പ്രാര്‍ത്ഥിക്കുന്നു.


മെഴുകുതിരിക്കു പിന്നാമ്പുറം
അവളുടെ ഉടഞ്ഞവസ്ത്രങ്ങള്‍ നിലാവിലുലയുന്നു
ഒരു നക്ഷത്രം പിടഞ്ഞു പൈന്‍മരത്തില്‍ മറയുന്നു
അവന്‍;ദാവീദ് ഒരു കുപ്പി പൊട്ടിക്കുന്നു
അവള്‍ പയ്യെ ഒച്ചയെടുക്കാന്‍ ശ്രമിക്കെ,
അവന്‍ അവളെ മെല്ലെ കരവലയങ്ങളിലാക്കി
മുന്തിരിത്തോട്ടത്തിലേക്ക് കൊണ്ടു പോകുന്നു
നിലാവില്‍ രണ്ട് അരയന്നങ്ങള്‍ തൂവല്‍ മിനുക്കുന്നു


അവന്‍ പറയുന്നു,പ്രിയേ
ഈ അരയന്നത്തെ പോലെ നീ,
ന്‍റെ പ്രേമവുമങ്ങനെ
അവള്‍  പറയുന്നു - പ്രിയനെ നീയോ?
പ്രാപ്പിടിയനെങ്കിലും നിന്‍റെ
പ്രേമം,മധുരിക്കുന്ന മുന്തിരിസത്ത്.
പ്രിയനെ എന്‍റെ അധരങ്ങളെ പാനം ചെയ്‍വിന്‍.
മോസസ്സ് നക്ഷത്രങ്ങള്‍ക്കിടയില്‍ മൂര്‍ച്ചിച്ചു വീഴുന്നു.


അമ്മച്ചിയെവിടെ? സ്വര്‍ഗ്ഗം തുറക്കുന്ന സമയമാണ്.
മാലാഖമാര്‍ വരുന്നില്ലല്ലോ ?
പഴുത്ത വ്രണങ്ങള്‍ പൂത്തുലയുന്ന തേയിലക്കാട്ടില്‍
മോസസ്സിന്‍റെ ചാച്ചന്‍ ഉറുമ്പരിച്ചു കിടക്കുന്നു
അയാള്‍ക്ക്‌ മുകളില്‍ ഒരു തമിഴത്തി
കുന്തിച്ചിരിക്കുന്നു.


ക്രിസ്തുമസ് കരോളില്‍
മോസസ്സിന്‍റെ മാലാഖമാര്‍ വിങ്ങിക്കരയുന്നു
ഇരുട്ടിപ്പോള്‍ നിശബ്ദമാണ്.
ഒരു കള്ളപ്പൂച്ച നക്ഷത്രത്തെ വകഞ്ഞു -
മാറ്റി മുറിയിലെത്തി വിളക്കൂതിക്കെടുത്തുന്നു
പുരുഷാരം ഉച്ചത്തില്‍ ഹലേലൂയ പാടുന്നു
പാവം ! മോസസ്സിന്‍റെ മാലാഖമാര്‍
ഇറങ്ങി വരുന്നതേയില്ല.

                                  

ഫോണ്‍ - 9895675207

Wednesday, December 15, 2010

RIGHT ANGLE

അനന്യമായ വീക്ഷണകോണില്‍ നിന്നും കാഴ്ചകളിലേക്കുള്ള ഫോക്കസ് 

തുറയില്‍ക്കടവ്
 
 
                      ശാബ്ദങ്ങള്‍ക്കപ്പുറം, ജലമാര്‍ഗമുള്ള വ്യാപാരം സമ്പന്നമാക്കിയിരുന്ന കടവിന് ഇന്ന് തിരുശേഷിപ്പുകളൊന്നുമില്ല. ആല്‍മരത്തിനു താഴെ,ഓടുമേഞ്ഞ ചെറുപീടികകള്‍ പലകക്കണ്ണുകള്‍ തുറന്ന് ആലസ്യത്തോടെ കിടന്നിരുന്ന തുറയില്‍ക്കടവില്‍ ഇന്ന് തിരക്കുണ്ട്‌.സുനാമി-പുനരധിവാസം, കടവിനെ ഏറെക്കുറെ ശബ്ദായമാനമാക്കിയെങ്കിലും ഓര്‍മകളുടെ പുരാതനമായ ഒരു കാറ്റ് ഇവിടെ വീശുന്നുണ്ട്. തൊണ്ടഴുകിയ ഗന്ധവും കയറുപിരിറാട്ടുകളുടെ താളാത്മകമായ ശബ്ദവും സന്ധ്യയാകുമ്പോള്‍ കണ്ണുതുറക്കുന്ന ചീനവലകളും... ഒന്നും ഇപ്പോഴില്ല.







ഒരോണക്കാലത്ത് 'ഉത്രാടരാവേ വരുമോ നീ' എന്ന് ഗാനഗന്ധര്‍വന്‍ പെയ്തുകൊണ്ടിരുന്ന രാവില്‍,കടത്ത് കടന്നു അക്കരെയുള്ള കൃഷ്ണനമ്പലത്തില്‍ പോയി 'കര്‍ണ്ണശപഥം' കണ്ടത് ഇരുപതുവര്‍ഷം മുമ്പെയാണ്. കാലം മാറ്റങ്ങള്‍  വരുത്താത്തത് ഇവിടുത്തെ കാറ്റിന് മാത്രം.







കായലിന് അക്കരയിക്കരെ പന്തയം വെച്ച് നീന്തിയതും, മത്സരിച്ചു കക്കവാരിയതും, നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കൊണ്ടിരുന്ന ഒരു രാത്രിയില്‍ കല്‍ത്തിട്ടയിലിരുന്ന് ആദ്യമായി ലഹരി നുകര്‍ന്നതും,കുട്ടപ്പന്‍ സാറിന്‍റെ നാടന്‍പാട്ടുകള്‍ പാടിയതും,'ജെസ്സിയും', 'കുറത്തിയും','യാത്രാമൊഴിയും' ഉറക്കെ ചൊല്ലിയതും, സ്വന്തമായി ഒരു ഉപഗ്രഹം വാങ്ങണമെന്ന സ്നേഹിതന്‍റെ സ്വപ്നത്തിനുമേല്‍ കലക്കവെള്ളം കോരിയൊഴിച്ചതും, പുല്‍ത്തലപ്പുകളില്‍ പറ്റിയിരുന്ന ആകാശത്തിന്‍റെ തുള്ളികളില്‍ കവിത കണ്ടുപിടിച്ചതും, ഷേണായിയുടെ കടത്തുവഞ്ചിയില്‍ കയറി കായലില്‍ ചുറ്റിയടിച്ചതും, ഓളങ്ങള്‍ മറിഞ്ഞതും....





പഴയ ഓടിവള്ളം സൂക്ഷിച്ചിരിക്കുന്ന  ചെറുവള്ളപ്പുരക്കടുത്തുള്ള തകര്‍ന്നു വീഴാറായ എട്ടുകെട്ട്,അധികാരമുദ്രകള്‍ മണ്ണിലാഴ്ത്തി നില്‍ക്കുന്നു. മുറ്റത്ത് അടര്‍ന്നുവീഴുന്ന പുളിപെറുക്കാന്‍ ഇന്ന്  ചെറുബാല്യങ്ങളൊന്നും വരാറില്ല. തൊടി നിറയെ 'കമ്മ്യുണിസ്റ്റ്പച്ച' വളര്‍ന്നുനില്‍ക്കുന്ന ഈ വീട്ടില്‍ ഒരു കാലത്ത് കേരളത്തിലെ ആദ്യകാല പോലീസ്മേധാവിയും സ്വന്തം തലമുറയിലെ വിപ്ലവകാരിയും തീര്‍ത്ത ചില ചരിത്രങ്ങള്‍ പൊടിയണിഞ്ഞുകിടക്കുന്നുണ്ട്.







കായലിനോട് ചേര്‍ന്നുകിടക്കുന്ന തെങ്ങുംപറമ്പിന് നടുവിലായി 'ധര്‍മ്മക്ഷേത്ര'യുടെ ബാക്കിപത്രം,മേല്‍ക്കൂര തകരാന്‍ വെമ്പിനില്‍ക്കുന്നു. ഏറെക്കാലം മുമ്പൊന്നുമല്ല, രക്തചംക്രമണത്തിന്‍റെ സഞ്ചാരപഥങ്ങള്‍ വരച്ചിട്ടിരിക്കുന്ന തളത്തിന് നടുവിലിരുന്ന് ഗ്രാമത്തിലെ യുവത്വം,വ്യക്ത്വിതവികസനത്തെക്കുറിച്ചും എന്റര്‍പ്രണര്‍ഷിപ്പ്-സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തത്.റിലാക്സേക്ഷന്‍തെറാപ്പിയും ഹോളിസ്റ്റിക്ക് ചികിത്സയും പരീക്ഷിച്ചത് ...
നാടകക്യാമ്പുകള്‍ നടത്തുകയും ചന്ദ്രനമസ്കാരം ചെയ്യുകയും ചെയ്തത് ....
വ്യതിരിക്തമായ ആശയങ്ങളുടെ തമ്പുരാനായ ഒരു കൊച്ചുമനുഷ്യന്‍ ആവിഷ്കാര സമന്വയത്തില്‍ പരാജയമേറ്റു വാങ്ങുകയും ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തത് ആ കാലയളവിലാണ്.





ആയിരംതെങ്ങില്‍ പുതിയ ഹാര്‍ബര്‍ വന്നതോടുകൂടി, കായലിന്‍റെ പ്രശാന്തതയിലേക്ക്   നങ്കൂരമെറിഞ്ഞുകൊണ്ട് മത്സ്യബന്ധനബോട്ടുകള്‍ വിശ്രമത്തിനായി കടവിന്‍റെ ഓരങ്ങളിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്. ആകാശം മുട്ടി നില്‍ക്കുന്ന ആശ്രമമന്ദിരങ്ങളുടെ ചുവട്ടിലേക്ക്‌ കൈകളെത്തിച്ചുനില്‍ക്കുന്ന 'അമൃതസേതു'വിന്‍റെ അകലെനിന്നുള്ള ദൃശ്യം പുതിയതാണ്.



   
             എല്ലാ കാഴ്ചകള്‍ക്കും മീതെ,കായലോളങ്ങളിലൂടെ തെന്നിവരുന്ന മേളപ്പദത്തിന്‍റെ കയറ്റിറക്കങ്ങളില്‍,കാല്‍വിരല്‍ കൊണ്ട് ഒന്നു തൊട്ടുനോക്കാന്‍ തോന്നുന്നെങ്കില്‍ സ്വയം വിലക്കരുത്. ഉള്ളില്‍ നിലാവ് പരക്കുന്നതും ആലിലകളില്‍ കാറ്റുപിടിക്കുന്നതും കാണാം.

                                                                                                             O
  PHOTOS TAKEN &
  CONCEIVED BY
NIDHISH.G







Tuesday, December 14, 2010

ECHO !

ഡോ.ആര്‍.ഭദ്രന്‍

സംസ്കാരജാലകം
              

                  2










സമാന്തര പ്രസിദ്ധീകരണങ്ങളുടെ സാംസ്കാരികപ്രസക്തി 
                                
                       മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പല പ്രതിഭകളെയും തമസ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലര്‍ ഇതില്‍ കരിഞ്ഞുപോയിട്ടും ഉണ്ടാവാം. ഇത് ഇപ്പോഴും ഒരു വാശിയോടെ അവര്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ചില പ്രതിഭകള്‍ അതിനെയെല്ലാം തട്ടിത്തകര്‍ത്തു ലോകത്തിലേക്ക് പ്രകാശമായി കുതിച്ചിട്ടുണ്ട് എന്നത് ചരിത്രം. അതുകൊണ്ട് സമാന്തരപ്രസിദ്ധീകരണങ്ങള്‍ നമ്മുടെ സാംസ്കാരികജീവിതത്തില്‍ നിര്‍ണ്ണായകമാകുന്നു.
'തോര്‍ച്ച' അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. തോര്‍ച്ച 2010 ഒക്ടോബര്‍ ലക്കത്തില്‍ വന്ന കെ.രാജന്‍റെ 'ദൈവം,സ്വത്വം,വിശ്വാസം എന്നിവയുടെ ചലനബിംബങ്ങള്‍' ഹ്രസ്വവും സാന്ദ്രവുമായ ഒരു ചലച്ചിത്ര ലേഖനമായിരുന്നു. നമ്മുടെ ആനുകാലികങ്ങളില്‍ വരുന്ന, വലിച്ചുനീട്ടി അവതാളത്തില്‍ ആക്കുന്ന പല ലേഖനങ്ങളെയും ഓര്‍ത്തുള്ള വിലാപത്തോടെയാണ് കെ.രാജന്‍റെ ആശയസാന്ദ്രീകരണകലയിലൂടെ കടന്നുപോയത്.
നന്ദി !


കെ.രാജന്‍


ക്രോയേഷ്യയിലെ ബ്രാങ്കോ ഐവാന്‍ഹോയുടെ ഹോഴ്സ്മാന്‍ എന്ന സിനിമയുടെ പഠനമാണ്‌ ലേഖനം.നമ്മുടെ മനസ്സുകളുടെ ഇടുക്കം തകര്‍ക്കുക എന്നതാണ് ലോകത്തിലെ വംശീയകലാപം, ആര്‍ത്തി, ദാരിദ്ര്യം തുടങ്ങിയ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം... ഈ ചലച്ചിത്രം ദൃശ്യങ്ങളിലൂടെയും ബിംബങ്ങളിലൂടെയും ഇപ്രകാരമുള്ള ഒരു വെളിച്ചം പായിക്കലാണ്. ലേഖനത്തിലെ ഒരദ്ധ്യായം കൂടി വായിച്ചു കൊള്ളുക. "സ്വത്വം,ദൈവം, വിശ്വാസം,ധര്‍മ്മം,സത്യം,ദേശീയത,വംശം എന്നിവ അധികാരവ്യവഹാരങ്ങള്‍ക്ക് അചഞ്ചലമായ ജഡശിലയാണ്. പ്രണയികള്‍ക്കും മിസ്റ്റിക്കുകള്‍ക്കും പ്രവാചകര്‍ക്കും അവ സ്വച്ഛന്ദവും നൈസര്‍ഗികവുമായ പ്രവാഹത്തിന്‍റെ ഊര്‍ജ്ജമാണ്. സ്വത്വ - അപര വേര്‍തിരിവുകള്‍ക്കും വിശുദ്ധാവിശുദ്ധ വകതിരിവുകള്‍ക്കും അപ്പുറത്തുള്ള പാഗന്‍ വിശ്വാസത്തിന്‍റെ  ജനകീയധാര പൌരോഹിത്യത്തിന്‍റെ അണക്കെട്ടുകളിലൊതുങ്ങുന്നില്ല. വംശശുദ്ധി,മതശുദ്ധി,സ്വത്വശുദ്ധി,ചാരിത്ര്യശുദ്ധി എന്നീ തുറുങ്കുകളെ ഭേദിക്കുന്ന ഈ ലൌവ്‌ ജിഹാദ് അധികാരത്തിലെ അദൈവത്തെ നിന്ദിക്കുകയും ചലനാത്മകതയുള്ള ദിവ്യതയെ വന്ദിക്കുകയും ചെയ്യുന്നു. ക്ലാസ്സിക് ഗാംഭീര്യമുള്ള പരുന്തിന്‍ ദൃഷ്ടി കൊണ്ട് ഈ സിനിമ വംശഹത്യയുടെ ഈ വിപല്‍മുഹൂര്‍ത്തത്തിന്‍റെ അടിയിലെ ജീവധാരകളെ നോക്കുന്നു. ദൈവം നിശ്ചലതയല്ല. തീരരേഖയും ഉറവിടവും ഫിനിഷിംഗ്പോയിന്റും ഉള്ള  കനലൊഴുക്കുമല്ല. പാസ്പോര്‍ട്ടും സ്വത്വാതിരുകളും ദേശകാലാതിരുകളും മുറിച്ച് ഒഴുകുന്ന സ്വാച്ഛന്ദ്യമാണ്‌. പ്രണയവും വ്യാകരണങ്ങള്‍ തെറ്റിക്കുന്ന ദൈവിക പ്രവാഹവുമാണ് എന്ന് ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രണയത്തിന്‍റെ പാഗന്‍ ആത്മീയതയുടെ കൊടിപ്പടം ഉയരത്തില്‍ പറത്തുന്നു."


പ്രണയത്തിന്‍റെ പാസ്സഞ്ചര്‍

അടുത്തകാലത്ത് ഒരുപാട് കവിതകളില്‍ പാളിപ്പോയെങ്കിലും 'പ്രണയത്തിന്‍റെ പാസ്സഞ്ചര്‍' എന്ന കവിതയില്‍ മോഹനകൃഷ്ണന്‍ കാലടി തന്‍റെ കവിതകളുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നുണ്ട്. വസ്തുനിഷ്ഠകളെ അപാരമായി സ്വപ്നാത്മകമാക്കിയിരിക്കുന്നു കവിത. സന്തോഷം! (മാതൃഭൂമി 2010 ഡിസംബര്‍ 5)


ഗൌരി ലക്ഷ്മിഭായി

My life unfold -ല്‍ (വനിത 2010 നവംബര്‍ 15 -30) ഗൌരി ലക്ഷ്മിഭായി,ലളിതവും അനാര്‍ഭാടവുമായ ജീവിതത്തിന്‍റെ മഹത്വം തന്‍റെ ജീവിതത്തിലെ രണ്ടു സംഭവങ്ങളിലൂടെ പറയുന്നു. തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു. " ഇവിടെ (കൊട്ടാരം) ജനിച്ചതുകൊണ്ടാണ് ലളിതജീവിതം വരം പോലെ പകര്‍ന്നുകിട്ടിയത്. ലളിതജീവിതം കുടുംബത്തില്‍ എല്ലാവരും പിന്തുടര്‍ന്നിരുന്നു. ആഭരണങ്ങളോടോ പട്ടുവസ്ത്രങ്ങളോടോ ഒട്ടും ഭ്രമം ഉണ്ടായിട്ടില്ല ". ലളിതജീവിതവും ഉന്നതവുമായ ചിന്തയുമാണ് ജീവിതത്തെ മഹത്വപ്പെടുത്തുന്നതെന്ന് നമുക്ക് തിരിച്ചറിയാന്‍ ഈ മഹതിയുടെ വാക്കുകളും തുണയാകട്ടെ !
ആര്‍ഭാടജീവിതം ദൈവത്തോട്/പ്രകൃതിയോട് കാട്ടുന്ന അനീതിയാണ്!!

'വനിത' എപ്പോഴും പരസ്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ജീവിതം വിപണിയില്‍ വിറ്റുതീര്‍ക്കേണ്ട ഒരു ചരക്കു മാത്രമാണോ എന്ന് ഈ പരസ്യങ്ങളിലൂടെ കടന്നു പോയപ്പോള്‍ മനസ്സ് സന്ദേഹിക്കുന്നത് പോലെ . ..


'മാധ്യമ'ത്തിലെ  കവിത 

'മത്സ്യഗന്ധി' - ധന്യ.എം.ഡി യുടെ കവിതയില്‍ ഒരുപാട് സര്‍ഗ്ഗനിമിഷങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ 'മത്സ്യഗന്ധി'ക്ക് നല്ല കവിതയാകാതെ വഴിയില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്  ഡിസംബര്‍ 13)


ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ 

'മക്കളാണ് കാലത്തിന്‍റെ വളര്‍ത്തുമൃഗങ്ങള്‍' (ബെന്യാമിന്‍, സമകാലിക മലയാളം വാരിക, നവംബര്‍ 26 , 2010), മഴയുടെ കല്യാണം (റിയാലിറ്റി ഷോ, രവിവര്‍മ്മ തമ്പുരാന്‍) - ആഖ്യാനരീതിയുടെയും ഭാഷാപരിചരണത്തിന്‍റെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയം. മഴയെ സ്നേഹിച്ച വിദഗ്ധനായ ഫോട്ടോഗ്രാഫി കലാകാരന്‍ കലാസപര്യയ്ക്കിടയില്‍  ഉരുള്‍പൊട്ടലില്‍  മരിച്ചത് സമകാലികമിത്തു പോലെ മലയാളമനസ്സില്‍ പതിഞ്ഞിട്ടുണ്ട്.
(കെ.എസ്.രവികുമാര്‍, ദേശാഭിമാനി വാരാന്തപ്പതിപ്പ്,നവംബര്‍ 21, 2010)


കുഞ്ചുക്കുറുപ്പ്




ഓരോ ജീവിതമേഖലകളിലും ചിരി ഒളിച്ചിരിപ്പുണ്ട്. അതു പുറത്തെടുത്തിട്ടു കൊടുക്കുവാന്‍ പ്രതിഭ വേണം.comic genius വരകളുടെ കലയിലൂടെ, വാക്കുകളുടെ തുണയിലൂടെ ഇത് വിജയിപ്പിക്കുകയാണ് കുഞ്ചുക്കുറുപ്പ്.വരയും വാക്കും ഇണചേര്‍ന്ന് നര്‍മ്മത്തിന്‍റെ കുഞ്ഞുങ്ങള്‍ പെറ്റുപെരുകുന്നു. കേരളീയര്‍ക്ക് രാഷ്ട്രീയച്ചിരി ചിരിക്കാന്‍ ഒരു മഹാ-ഇടമാണ് മലയാളമനോരമ പത്രത്തിലെ കുഞ്ചുക്കുറുപ്പ്. ഓരോദിവസവും കുഞ്ചുക്കുറുപ്പമ്മാവന്‍ തകര്‍ത്തുകയറുകയാണ്.ഭേഷ് ... ഭേഷ്.


അക്ഷരജാലകം

എം.കെ.ഹരികുമാറിന്‍റെ കലാകൌമുദിയിലെ അക്ഷരജാലകം പലപ്പോഴും നന്നാകാറുണ്ട്. അതിനോടുള്ള ചില യോജിപ്പുകളും വിയോജിപ്പുകളും കുറിക്കട്ടെ. (കലാകൌമുദി ഡിസംബര്‍ 5) മലയാളസിനിമയ്ക്ക് ഇംഗ്ലീഷ് പേര് കൊടുക്കുന്നതിലുള്ള വിമര്‍ശനത്തിന് വലിയ കഴമ്പൊന്നുമില്ല. ഇത് മലയാള ഭാഷയോടുള്ള ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്നമല്ല. മലയാളഭാഷയില്‍ ഇംഗ്ലീഷ്  വാക്കുകള്‍ കടന്നു വരുന്നതിനെക്കുറിച്ച് ചിലര്‍ മലയാളം മുന്‍ഷിയുടെ മനോഭാവത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അനവധി വര്‍ഷത്തെ കൊളോണിയല്‍ അധിനിവേശമുണ്ടായ ഒരു ഭാഷയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുക എന്നത് ചരിത്രപരമാണ്. ചരിത്രത്തെ കുടഞ്ഞുകളയാന്‍ ആര്‍ക്കാണ് കഴിയുക?  ഭാഷയെ തിരിച്ചുപിടിക്കുക എന്നത് പോസ്റ്റ്‌ കൊളോണിയലിസത്തില്‍ പ്രധാനമാണ് എന്നത് മറ്റൊരു കാര്യം. ഹരികുമാര്‍ പറയുന്നതു പോലെ കേരളം തമിഴ്നാടിനെ കണ്ടുപഠിക്കേണ്ട കാര്യവുമില്ല. ചില കാര്യങ്ങളൊഴിച്ചാല്‍ പലകാര്യങ്ങളിലും ഇപ്പോഴും അവര്‍ പത്തൊമ്പതാം നൂറ്റാണ്ടിനും പിറകിലാണെന്നതു കൂടി എം.കെ.ഹരികുമാര്‍ ചിന്തിച്ചെടുക്കേണ്ടതായിരുന്നു. വിദ്യാഭ്യാസത്തിന് നമ്മുടെ ഭാഷ ഉപയോഗിക്കാതിരിക്കുന്ന ഗുരുതരസാഹചര്യങ്ങളും ഭാഷയുടെ സ്വത്വം നഷ്ടപ്പെടുത്തുന്ന മറ്റനവധി കൊലകളുടെയും  മുമ്പില്‍ സിനിമയ്ക്കൊരു ഇംഗ്ലീഷ്  പേരിടുന്നതിലുള്ള പ്രശ്നം അത്രയ്ക്ക് ഗുരുതരമാണോ?  പരദേശീയപദങ്ങള്‍ നമ്മുടെ ഭാഷയിലേക്ക് വരുന്നതില്‍  തെറ്റില്ല. പക്ഷെ അത് മുമ്പ് സംഭവിച്ചതുപോലെ നമ്മുടെ ഭാഷയുടെ സ്വത്വം നഷ്ടപ്പെടുത്താന്‍ ഇടയാക്കരുതെന്ന് മാത്രം. നമ്മുടെ സാഹിത്യകാരന്മാരില്‍ ചിലര്‍ അവരുടെ കൃതികള്‍ക്ക് ഇംഗ്ലീഷില്‍ പേരിട്ടിട്ടുള്ളത് ഓര്‍ക്കുക(കോവിലന്‍ -ഏ മൈനസ് ബി).


മമ്മൂട്ടി,സിനിമകളിലൂടെ സൃഷ്ടിക്കുന്ന മലയാളത്തിനുള്ളിലെ അനവധി മലയാളങ്ങളെക്കുറിച്ചുള്ള ഹരികുമാറിന്‍റെ കണ്ടെത്തലുകള്‍ സൂക്ഷ്മവും സുന്ദരവുമാണ്. 'സമീപകാലത്ത് പ്രാദേശികമലയാളഭേദങ്ങള്‍ പൊതുധാരയില്‍ കൂടുതല്‍ ഇടംകിട്ടാന്‍ മമ്മൂട്ടി നിമിത്തമായി. മമ്മൂട്ടിയുടെ ഭാഷാപ്രയോഗവും ഭാഷാപരമായ ഇടപെടലും ഒരു ഉത്തര - ഉത്തരാധുനിക ഉല്‍പ്പന്നമായാണ് ഞാന്‍ കാണുന്നത്.' (കലാകൌമുദി 2010 നവംബര്‍ 28 ) പക്ഷെ ഈ ചിന്തകളിലെല്ലാം മമ്മൂട്ടിയെ ഉയര്‍ത്തുന്ന ഹരികുമാര്‍, ഇതിന് കാരണക്കാരായ എഴുത്തുപ്രതിഭകളായ തിരക്കഥാകൃത്തുക്കളെ മറക്കുന്നു. പക്ഷെ മമ്മൂട്ടി ഈ ഭാഷാഭേദങ്ങളെ നന്നായി അനുകരിച്ചെടുത്തു എന്നും അഭിനയത്തിന്‍റെ മഹാനിമിഷങ്ങള്‍ സൃഷ്ടിച്ചെടുത്തു എന്നും രാജമാണിക്യം പോലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍തന്നെ തോന്നിയിരുന്നു.





അചുംബിതം

മുഞ്ഞിനാട് പത്മകുമാറിന്‍റെ ഒരു കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. അചുംബിതം.( 2010 ഡിസംബര്‍ 5 ) ഈ രചനയിലെ നാടകീയതയുടെ കവിതയാണ് എന്നെ ആകര്‍ഷിച്ചത്. കവിതയിലെ വരികള്‍ ആകമാനം നാടകീയതയുടെ തുടിപ്പിലാണ്.രണ്ടു സന്ദര്‍ഭങ്ങള്‍ നോക്കുക.


മുഞ്ഞിനാട് പത്മകുമാര്‍

(1)                                                                               
നോക്കൂ
അവന്‍റെ ഭാര്യ ചെറുപ്പമാണ്
ഒരു നിയോജകമണ്ഡലത്തിന്
താങ്ങാവുന്നതിനപ്പുറം
ജാരന്മാര്‍ അവള്‍ക്കുണ്ട്





(2)
നീ എത്ര ഭാഗ്യവാനാണ്
നീ
നിന്‍റെ മകന്‍ നിന്‍റെ ഭാര്യ
നിന്‍റെ ഭാര്യയുടെ ജാരന്മാര്‍
ഹൊ
നീയൊരു രാജ്യം തന്നെയായതില്‍
ഞാനഭിമാനിക്കുന്നു.




ലീലയും ഇന്ദുലേഖയും

 പ്രശസ്തമായ കൃതികളുടെ പേരുകള്‍ കഥയ്ക്ക്‌ സ്വീകരിക്കുന്ന രണ്ടു ചെറുകഥകള്‍ അടുത്ത സമയത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ടെക്നിക്ക് കഥാകൃത്തുക്കള്‍ക്ക് നയാപൈസ ചെലവില്ലാതെ നേടിക്കൊടുക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നുപോയി! 'ലീല' (ആര്‍ ഉണ്ണി, മാതൃഭൂമി 2010 ഒക്ടോബര്‍ 31) 'ഇന്ദുലേഖ' (ഇ.വി.റെജി ദേശാഭിമാനിവാരിക, നവംബര്‍ 21, 2010). റെജിക്ക് കഥയെഴുതാനറിയാം. ഇന്ദുലേഖയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ വായിക്കുക.


ഇ.വി.റെജി

ഈ കഥയുടെ കാല-സ്ഥല ചിത്രീകരണങ്ങളും അവ തമ്മിലുള്ള അസാമാന്യമായ പൊരുത്തവും ഒരു കലതന്നെയായി കഥയില്‍ മാറിയിട്ടുണ്ട്. കഥ പറയാനുള്ള അസാമാന്യമായ വൈദഗ്ധ്യം കൈമുതലായുള്ള റെജി, ജീവിതത്തിന്‍റെ അകം തേടിപ്പോകുന്ന കഥകളാണ് എഴുതേണ്ടത്. ഈ കഥയുടെ തുടക്കവും ഒടുക്കവുമെല്ലാം അഭിനന്ദനീയമായ രീതിയിലാണ് ചെയ്തിട്ടുള്ളത്. കഥയെ ഒതുക്കിപ്പിടിച്ചെടുക്കാനും റെജിക്കറിയാം. കഥയുടെ അപൂര്‍വമായ ഭൂഭാഗഭംഗികള്‍ തേടിപ്പോകുക മാത്രമേ റെജിക്ക് ഇനി ചെയ്യേണ്ടതുള്ളൂ. നാടോടിക്കാലം മുതല്‍, ഇതിഹാസകാലം മുതല്‍, സാഹിത്യത്തില്‍ സമയനിയന്ത്രണത്തെ സൂചിപ്പിക്കാന്‍ സൂര്യന്‍റെ ചലനങ്ങളെ കവി ഉപയോഗിച്ചിട്ടുണ്ട്. സൂര്യന്‍റെ ചലനങ്ങളെ ഉപയോഗിച്ചുകൊണ്ട്, പുതിയകാലത്തില്‍ അതീവഭംഗിയോടെ സമയത്തെ കഥയില്‍ പലപ്പോഴും കഥാകാരന്‍ അനുഭവമാക്കുന്നു. കഥയ്ക്കുള്ളിലെ ഒരു സന്ദര്‍ഭം നോക്കുക.
'സൂര്യകിരണങ്ങള്‍ അക്കേഷ്യാമരങ്ങള്‍ക്കും അതിനപ്പുറത്തുള്ള പച്ചപ്പുകള്‍ക്കും അപ്പുറത്തേക്ക് ചാഞ്ഞിരുന്നു'.  ചലച്ചിത്രത്തിലെ വിദൂരദൃശ്യത്തിന്‍റെ ( long shot ) ഇഫക്റ്റ് ഇവിടെ റെജി നേടിയിരിക്കുന്നു. ആകെക്കൂടി  നല്ല കഥയാണ് 'ഇന്ദുലേഖ'. എന്തായാലും കഥകൊണ്ട് വായനക്കാരന്‍റെ ഇന്ദ്രിയങ്ങളെ  ഉണര്‍ത്തുന്നതില്‍ ഈ യുവകഥാകൃത്ത്‌ വിജയിച്ചിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.



ഇ.വി. റെജി, അശോകന്‍ ചരുവിലിന്‍റെ കഥ വായിക്കണം 


ധാരാളം വായിക്കുന്ന ആളാണ്‌ റെജി എന്നറിയാം. എങ്കിലും 
 പറയട്ടെ. അശോകന്‍ ചരുവിലിന്‍റെ ഏറ്റവും പുതിയ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത് വായിച്ചുനോക്കുക. ഒരുപാടു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അശോകന്‍ ഈ കഥയെഴുതിയതെന്ന് സന്തോഷ്‌ എച്ചിക്കാനം പത്തനംതിട്ട കൂടല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ,എന്നോടു പറയുകയുണ്ടായി.
 കഥയുടെ കൃത്യമായ വിശദാംശങ്ങള്‍ - ഉയര്‍ന്ന മാനങ്ങളിലുള്ള - ഔചിത്യത്തോടെ കഥയില്‍ വന്നുനിറയുമ്പോള്‍ തന്നെ ആധികാരികത പിടിച്ചുവാങ്ങിക്കുന്ന അനുഭവം 'ആമസോണ്‍' പകരുന്നു.


അശോകന്‍ ചരുവില്‍

പിന്നെ അത് കല തേടി സ്വയം സഞ്ചരിക്കുകയായി. ഒരു ചെറുകഥ കൊണ്ട് (വലിയ കഥ !) ഭൂമി,പെണ്ണ്,പ്രകൃതി,ജീവിതം,സെക്സ്,നമ്മുടെ രാഷ്ട്രീയം,നഗ്നത, എക്കോഫെമിനിസം - എല്ലാം ഒരു നേര്‍ത്ത കാറ്റുപോലെ വായനക്കാരന് പകര്‍ന്നുകൊണ്ട്  - കഥയ്ക്ക്‌ ഒരു ഓവര്‍ലോഡും കൊടുക്കാതെ - നമ്മുടെ ഉള്ളിലേക്ക് എന്നെന്നേക്കുമായി നിലനിര്‍ത്തിത്തരുന്ന കഥ. അടുത്തകാലത്ത് വായിച്ച ഒരു മികച്ച കഥയാണ് അശോകന്‍ ചരുവിലിന്‍റെ 'ആമസോണ്‍'. ഇത്തരത്തിലുള്ള കഥകളുടെ വ്യാകരണം പതുക്കെ അഭ്യസിക്കാന്‍ റെജി ശ്രമിക്കുക. തീര്‍ച്ചയായും കഥയുടെ ലോകത്ത് റെജിക്ക് ഒരു ഭാവിയുണ്ടാകും.

ചില വിലപ്പെട്ട വിവരങ്ങള്‍

ഈയിടെ ന്യുഡല്‍ഹിക്കുള്ള യാത്രാമദ്ധ്യേയാണ് കേരള സര്‍വകലാശാലയിലെ തമിഴ്വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോക്ടര്‍.പി.ജയകൃഷ്ണനെ പരിചയപ്പെട്ടത്‌. വിജ്ഞാനദാഹിയായ ഈ അധ്യാപകനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പുതിയതും Informative -ഉം ആയ പലകാര്യങ്ങളും അദ്ദേ ഹത്തില്‍ നിന്ന് ലഭിച്ചു. അതില്‍ ചിലത് പങ്കുവെക്കുന്നു.
സംഘസാഹിത്യകൃതിയായ മണിമേഖല എഴുതിയത് ചിത്തലൈ ചാത്തനാര്‍ ആണ്. ചിത്തലൈ എന്ന വാക്കിന്‍റെ etimology  തെറ്റായിട്ടാണ് തമിഴില്‍ കണ്ടെത്തിയിട്ടുള്ളത്. ചിത്തലൈ യഥാര്‍ത്ഥത്തില്‍ ചേര്‍ത്തല ആണ്. മണിമേഖല  എഴുതിയ ആള്‍ ചേര്‍ത്തലക്കാരനായിരുന്നു എന്ന അറിവ് കിട്ടിയമാത്രയില്‍ തന്നെ അഭിമാനപുളകിതനായിത്തീര്‍ന്നു.
മറ്റൊന്ന്,സംഘസാഹിത്യത്തില്‍ കാണുന്ന ഒരു വാക്കാണ്‌ ആമാന്‍. ഈ വാക്ക് ഇന്ന് തമിഴ്നാട്ടില്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഈ വാക്ക് മൂന്നാറിലെ മുതുവാന്‍, മണ്ണാന്‍, എന്നീ ആദിവാസികളുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ആമാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കാട്ടുപോത്ത്. (ഡോ.ജയകൃഷ്ണന്റെ ഫോണ്‍ നമ്പര്‍ 9447222571 )


കെ.പി.അപ്പന്‍ എന്ന ധ്യാനം 

കെ.പി.അപ്പനെക്കുറിച്ച്, പ്രൊഫ.എം.കൃഷ്ണന്‍നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ അടുത്ത ബ്ലോഗ്‌ പോസ്റ്റ്‌ - ' ECHO ' ല്‍ വായിക്കുക. കേരളത്തിലെ ഒരു ഇംഗ്ലീഷ് പ്രൊഫസറോടായിരുന്നു ഈ വെളിപ്പെടുത്തല്‍.

                                                                          O
ഫോണ്‍ : 9895734218

Saturday, December 4, 2010

അന്യം നിന്നു പോകുന്ന ആചാരങ്ങള്‍

നിധി അലക്സ്‌.എം.നൈനാന്‍








                                 

                         രു സമൂഹത്തിന്‍റെ തനിമയും സത്തയും ഉള്‍ക്കൊള്ളുന്നത് അത് രൂപം നല്‍കുന്ന സാംസ്കാരിക ബിംബങ്ങളിലാണ്. ഇത് മതവും വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. സുറിയാനി ക്രിസ്ത്യാനികളായ പൂര്‍വികര്‍ പാലിക്കുകയും പിന്തുടരുകയും ചെയ്തു പോന്ന പല ആചാരങ്ങളും പുതിയ തലമുറയ്ക്ക് അന്യമാണിന്ന്. കാലം വരുത്തിയ മാറ്റമെന്ന് ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ക്രൈസ്തവരുടെ തനതായ വ്യക്തിത്വത്തിന് അവ മാറ്റ് കുറച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹ,ഏ.ഡി.52 ല്‍ കേരളത്തില്‍ വരികയും ക്രൈസ്തവ സഭ സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. തുടര്‍ന്ന് ഏ.ഡി.345 ല്‍ 'ക്നായി തൊമ്മന്‍' എന്ന പേര്‍ഷ്യന്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ മെത്രാന്മാരും വൈദികരുമടങ്ങുന്ന ഒരു സംഘം കൊടുങ്ങല്ലൂരിലെത്തുകയും അത് ക്രൈസ്തവസഭയുടെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും ആക്കം കൂട്ടുകയും ചെയ്തു എന്ന് ചരിത്രം.

         ജീവിതരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും  വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു കേരളത്തിലെ  സുറിയാനി ക്രിസ്ത്യാനികള്‍. പരമ്പരാഗതമായി ഉണ്ടായിരുന്ന ആചാരങ്ങള്‍ പിന്തുടരുകയും അതേ സമയം ക്രിസ്തുമതത്തിന്‍റെ പല ആചാരങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടാണ് അവര്‍ ഇത് നേടിയെടുത്തത്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇവയില്‍ ഒട്ടുമിക്കതും  ഇന്ന് കൈമോശം വരികയോ  ഉപേക്ഷിക്കപ്പെടുകയോ  ചെയ്തിരിക്കുന്നു.

ക്രൈസ്തവരുടെ വസ്ത്രധാരണരീതിയിലുള്ള മാറ്റം തന്നെയെടുക്കാം. ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പ് വരെ കേരളത്തിലെ  ക്രൈസ്തവര്‍ ശുഭ്രവസ്ത്രങ്ങള്‍ മാത്രമാണുപയോഗിച്ചിരുന്നത്. വിശുദ്ധിയുടെ  പര്യായമായിരുന്നു വെള്ളവസ്ത്രങ്ങള്‍. സ്ത്രീകള്‍ ചട്ടയും മുണ്ടും ധരിച്ചപ്പോള്‍ പുരുഷന്മാര്‍ വെള്ളമുണ്ടും തോളില്‍ തോര്‍ത്തും ധരിച്ചു. വിവാഹത്തിന് വെള്ളനിറത്തിലുള്ള മന്ത്രകോടി ധരിച്ചു. പശ്ചിമേഷ്യയില്‍ നിന്ന് ഇവിടേയ്ക്ക് വന്ന കുടിയേറ്റക്കാരാണ് അരയോളമെത്തുന്ന ഇറക്കമില്ലത്ത അരക്കയ്യന്‍ കുപ്പായമായ 'ചട്ട' ഇവിടെ പ്രചാരത്തിലാക്കിയത്. ജൂത,മുസ്ലിം സ്ത്രീകളും ഒരുകാലത്ത്  ഉപയോഗിച്ചിരുന്നെങ്കിലും  അവ നിറമുള്ള തുണിയാല്‍ നെയ്തവയായിരുന്നു. ക്രിസ്ത്യന്‍വനിതകള്‍ ധരിക്കുന്ന മുണ്ടിനുമുണ്ടായിരുന്നു പ്രത്യേകത. 5 മുഴം നീളവും
3 മുഴം വീതിയുമുള്ള മുണ്ടിന്‍റെ പിന്‍ഭാഗം വിശറിയുടെ ആകൃതിയില്‍ ഞൊറിഞ്ഞിട്ടു. നല്ല കരവിരുത് വേണ്ട ഈ ഞൊറിയിടീല്‍ കാണാന്‍ ഏറെ ആകര്‍ഷകമായിരുന്നു. പള്ളിയിലോ വിശേഷാവശ്യങ്ങള്‍ക്കോ പുറത്തേക്ക് പോകേണ്ടിവരുമ്പോള്‍ കവണി  കൊണ്ട് അവര്‍ ശരീരം മൂടി.






ആധുനിക തലമുറയ്ക്ക് തീര്‍ത്തും അന്യമായ ആഭരണശീലങ്ങളാണ് അക്കാലത്ത് ക്രൈസ്തവവനിതകള്‍ക്കുണ്ടായിരുന്നത്. കാതുകളില്‍ മേക്കാമോതിരം (കുണുക്ക്), കീഴ്ക്കാതില്‍ തോട (വാളിക), കാതില, കഴുത്തില്‍ മിന്നുമാല, കൈകളില്‍ കാപ്പ്, കാലില്‍ തള ഇവയൊക്കെയായിരുന്നു ആഭരണങ്ങള്‍. അവ ഇന്നത്തെപോലെ കടകളില്‍ നിന്ന് നേരിട്ട് വാങ്ങുകയല്ല, പണിയിക്കുകയാണ് പതിവ്. മദ്ധ്യകേരളത്തിലെ തൃശൂര്‍, കുന്നംകുളം പ്രദേശങ്ങളില്‍ പഴമയുടെ ബാക്കിപത്രം പോലെ ചട്ടയും മുണ്ടും കവണിയും ധരിച്ച് കാതില്‍ കുണുക്കും കൈകളില്‍ കാപ്പുമണിഞ്ഞ മുത്തശ്ശിമാരെ ഇന്നും കാണാന്‍ കഴിയും.




                                     ശൈശവവിവാഹങ്ങളായിരുന്നു അക്കാലത്തെ മറ്റൊരു പ്രത്യേകത. ആണ്‍കുട്ടികള്‍ക്ക്18 ഉം പെണ്‍കുട്ടികള്‍ക്ക് 14 ഉം വയസ്സായിരുന്നു ശരാശരി വിവാഹപ്രായം. വിവാഹപ്രായമെത്തുംമുമ്പേ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ രീതി. വിവാഹത്തിന് വധുവിനെ തോളിലേറ്റി പള്ളിയിലേക്ക് കൊണ്ടുവരുന്നത് പതിവ് കാഴ്ചയായിരുന്നു എന്ന് പഴമക്കഥ. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ കാരണവന്മാര്‍ വിവാഹകാര്യത്തില്‍ തീരുമാനമെടുത്തുപോന്നു. ഭരണഘടനാഭേദഗതി മൂലം സ്ത്രീപുരുഷന്മാരുടെ വിവാഹപ്രായം നിശ്ചയിക്കപ്പെട്ടപ്പോള്‍ ആ സമ്പ്രദായം അവസാനിച്ചു.

കഴിഞ്ഞകാലവും ആധുനികകാലവും തമ്മില്‍ 'തീന്‍ മുറ'യിലുമുണ്ട് സാരമായ വ്യത്യാസങ്ങള്‍. വിവാഹവേളകളില്‍ വരനും വധുവും ഉള്‍പ്പെടെ വിരുന്നുകാര്‍ പായ വിരിച്ചു നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിക്കുക. ഊണ് വിളമ്പുന്നത് തൂശനിലയിലാണ്. ഇലയുടെ തുമ്പ് ഇടതുവശത്താക്കി അടിയിലേക്ക് മടക്കി വെക്കുന്നത് സുറിയാനിക്രിസ്ത്യാനികള്‍ അവകാശമായി കരുതി. ബ്രാഹ് മണന്‍മാരില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരാണ് തങ്ങള്‍ എന്നതിന്‍റെ സൂചനയാണിത്. ഉപ്പും മധുരവും ഇലയില്‍ ആദ്യം വിളമ്പിയശേഷം ചോറും മത്സ്യമാംസാദികളുമുള്‍പ്പെട്ട കറികളും വിളമ്പും. ഒടുവിലായി മോര്,പഞ്ചസാര,പൂവമ്പഴം ഇവ കൂട്ടി ഊണ് അവസാനിപ്പിക്കും. തുടര്‍ന്ന് വിസ്തരിച്ച് മുറുക്കിയശേഷം നെറ്റിയില്‍ ചന്ദനക്കുറിയുമണിഞ്ഞാണ് വിരുന്നുകാര്‍ യാത്രയാവുക. എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയത്തില്‍ കാറ്ററിംഗ് കമ്പനികള്‍ വിളമ്പുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്കൊടുവില്‍  പുഡ്ഢിങ്ങും ഐസ്ക്രീമും കഴിച്ച് സ്ഥലംവിടുന്ന ഇന്നത്തെ തലമുറയ്ക്ക്, ഈ രീതി പരിചിതമാവാനിടയില്ല.

വരന്‍റെ വീട്ടില്‍ വെച്ചു നടക്കുന്ന വിവാഹാനന്തരചടങ്ങുകളില്‍, ഭക്ഷണം പാചകം ചെയ്യുന്നത് ബന്ധുമിത്രാദികളായിരിക്കും.പനിനീര്‍ തളിച്ച് കൊണ്ട് വധൂവരന്മാരെ സ്വീകരിക്കുമ്പോള്‍ പന്തലില്‍ പ്രധാനസ്ഥലത്ത് വെള്ളയും കരിമ്പടവും വിരിക്കും. സമീപത്ത് കത്തിച്ച നിലവിളക്കും ഒരു കിണ്ടിയില്‍ വെള്ളം നിറച്ചതും ഉണ്ടാവും. കരിമ്പടം,ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും പ്രലോഭനങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോള്‍ ധവളനിറം വിജയവും പരിശുദ്ധിയും  സൂചിപ്പിക്കുന്നു. വധൂവരന്മാര്‍ മണവറയിലേക്ക് പ്രവേശിക്കുക, അവര്‍ യാത്ര തിരിക്കുമ്പോള്‍ അമ്മ ശകുനം വരിക, വധുവിന്‍റെ അമ്മയ്ക്ക് കച്ച സമ്മാനിക്കുക തുടങ്ങിയ ചടങ്ങുകളെല്ലാം ( ഇവയെല്ലാം നാടുവാണിരുന്ന ചേരമാന്‍ പെരുമാളില്‍ നിന്നും ക്നായി തൊമ്മന്‍ നേടിയെടുത്ത പദവികളും അവകാശങ്ങളുമാണ് ) ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കുന്ന പതിവ് ആദ്യകാലങ്ങളില്‍ സുറിയാനി   ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നെങ്കിലും സഹന്നദോസ് പിന്നീടതിന് വിലക്കേര്‍പ്പെടുത്തി. എങ്കിലും യാത്രകള്‍ക്ക് രാഹുകാലം നോക്കുന്ന പതിവ് ഇന്നും തുടരുന്നുണ്ട്.

ആധുനികതയെ ഇരുകൈകളും നീട്ടി വാരിപ്പുണരാന്‍ വെമ്പുന്ന പുതിയ തലമുറ തങ്ങളുടെ തനതായ പാരമ്പര്യവും വ്യക്തിത്വവും കാത്ത് സൂക്ഷിക്കുന്നതില്‍ ഒട്ടും തല്പരരല്ല തന്നെ. അണുകുടുംബങ്ങളുടെ വളര്‍ച്ച, ആധുനിക വിദ്യാഭ്യാസരീതിയുടെ സ്വാധീനം, തൊഴില്‍ മേഖലയിലുണ്ടായ മാറ്റം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നിങ്ങനെ വിവിധഘടകങ്ങള്‍ പരമ്പരാഗതമായ ആചാരങ്ങള്‍ പിന്തുടരുന്നതിന് തടസ്സമായി തീര്‍ന്നു. എന്നിരുന്നാലും തിരക്കേറിയ ജീവിതചര്യകള്‍ക്കിടയില്‍ വല്ലപ്പോഴുമെങ്കിലും, ഇങ്ങനെയും ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും.
                                                                                                                 O
ഫോണ്‍ - 9497778283

RIGHT ANGLE

ലൊക്കേഷന്‍ 
                                

    സൂര്യ ടി.വി യില്‍ ഉടന്‍ തന്നെ  സംപ്രേക്ഷണം ചെയ്തു തുടങ്ങുന്ന, 


പ്രദീപ്‌ വള്ളിക്കാവ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'സൂര്യകാലടി' 


എന്ന പരമ്പരയുടെ ചില ലൊക്കേഷന്‍ സ്നാപ്പുകള്‍. 


























സംവിധാനം - പ്രദീപ്‌ വള്ളിക്കാവ്
രചന               - ജി.എസ്.അനില്‍ 
നിര്‍മ്മാണം  - ആര്‍.പി.സുരേഷ്കുമാര്‍ 



COURTESY:
പ്രദീപ്‌ വള്ളിക്കാവ്










 ഫോണ്‍ : 9946684985

ചുവപ്പാണ് സുന്ദരം

ശ്രീജിത്ത്‌ മുതുകുളം















ടലില്‍ സ്ഫടികമുടഞ്ഞ് ചിതറിയ
നിന്‍റെ സ്വപ്നഭൂമിയില്‍
ട്രാഫിക് ഐലന്റുകള്‍ ഉണ്ടാകും.
പക്ഷെ വലത്തേക്കുള്ള വഴി
കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലേക്കാവില്ല.
സുരക്ഷിതമെന്ന് പറഞ്ഞ്
വഴിമുറിച്ചു കടക്കാന്‍ പ്രേരിപ്പിക്കുന്ന
പച്ചവിളക്കിനാല്‍ വഞ്ചിതയാകാതിരിക്കുക!
ചുവപ്പാണ് സുന്ദരം.


ആര്‍ക്കും എന്നെ അറിയില്ല.
ന്‍റെ വാക്കും വര്‍ണ്ണവും വഴിയും.
പക്ഷെ നിന്‍റെ ഫ്ലാറ്റിന്‍റെ കോലായില്‍
കൂട് കൂട്ടിയിരിക്കുന്ന തൂക്കണാംകുരുവി,
ഉറങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നത്
എന്റെ കഥയാണ്.
ന്‍റെ ഞരമ്പ് ചീകിയാണ്
അവള്‍ കൂടുകെട്ടിയിരിക്കുന്നത്.
അതിനാല്‍ നമ്മള്‍ തമ്മിലുള്ള ദൂരം
ഒരു കുരുവിച്ചിറകിനോളം മാത്രം.


നിനക്ക് നന്ദി പറയുക എന്നത്
സ്വന്തം നിഴലളക്കുന്നതുപോലെ.
ഒരേ വേഗതയിലോടിയ
രണ്ടു തീവണ്ടികളിലെ സഹയാത്രികര്‍.
ഒരുപാട് കഥ.
ആപേക്ഷികതാസിദ്ധാന്തത്തിനു നന്ദി.
ഞാന്‍ നിനക്ക് പറഞ്ഞുതന്ന
കാലത്തിന്‍റെ കഥയും
നീ എനിക്കു പറഞ്ഞുതന്ന
ദൂരത്തിന്‍റെ കഥയും
സ്പേസിന്‍റെ അതിരുകളില്‍
സന്ധിക്കും  പോലും !


നിന്‍റെ സ്പെക്ട്രല്‍ ലൈബ്രറികളിലെല്ലാം
പരതിനോക്കിയിട്ടും കിട്ടാതായ
ന്‍റെ പൊളിമെറൈസ് ചെയ്യാത്ത
ചിന്തകളെ നോക്കി നീ വിളിച്ചു പറഞ്ഞു;
"ഡാ .. നിനക്ക് വട്ടാണ് "!
 ഓര്‍മ്മകളുടെ നിറം എന്താണെന്നെനിക്കറിയില്ല.
നീ തോട്ടുപുളി തിന്നിട്ടുണ്ടോ എന്നുമെനിക്കറിയില്ല.
ന്‍റെ ഓര്‍മ്മകളില്‍,
മഞ്ഞള്‍രാകിയ നിന്‍റെ പല്ലുകളും
സ്നേഹത്തിന്‍റെ നിറങ്ങളില്ലാത്ത ചിരിയുമുണ്ടാകും.
മഞ്ഞ മരണത്തിന്‍റെ നിറമാകുന്നു.


നീ നിന്‍റെ കൂട്ടുകാരനോട് രാത്രിയുടെ
അന്ത്യനിമിഷങ്ങളില്‍ പറയുക..
നിനക്ക് നഗ്നനായ ഒരു സുഹൃത്തുണ്ടായിരുന്നെന്ന്...
ചെകുത്താന്‍റെ കൈകളാല്‍
ജ്ഞാനസ്നാനം ചെയ്തവന്‍ !
                                          O
ഫോണ്‍ - 9400473938

Saturday, November 27, 2010

LEVEL CROSS

                                                   
  
ലെവല്‍ ക്രോസ്
ഇടക്കുളങ്ങര ഗോപന്‍












വേഗതയുടെ മുന്നില്‍ തടസ്സങ്ങള്‍
മറ്റൊരു വേഗതയ്ക്ക് കടന്നുപോകാന്‍,
അടച്ചിടുന്നുവോ,നമ്മുടെ കാമനകളേയും
ആരു വറുത്തുകുത്തും മുറ്റിയ നമ്മുടെ
പ്രണയവിത്തുകള്‍.
ഒരു പേയ്ക്കാലം
കാറ്റില്ലാത്ത വിശറി വിയര്‍ത്തുപോയി.


മുത്തച്ഛന്‍മാവ് 'പെന്‍ഷനായിട്ട്'
പത്തിരുപതുകൊല്ലമായെന്ന്
കൊഴിഞ്ഞിലകള്‍ മുറുമുറുത്തു.
ആലുംകടവില്‍ ആലില്ലാത്തതിനാല്‍
ആരോടും പറയാതെ കറുത്തവാവ്
കടലില്‍ ബലിതര്‍പ്പണം ചെയ്തു.
ആദിനാട്ടുകാരി കുഞ്ഞാമിന പെഴച്ചുപെറ്റെന്ന്
കവണയേറില്‍ കണ്ണുപോയ
കാവാലിക്കാക്ക.
കള്ളമെന്ന് 'ചക്കിപ്പൂച്ച'.
 നൊന്തുപെറ്റ പെണ്ണിന് മന്തുരോഗമെന്ന്
വള്ളിക്കാവിലെ കമ്പോണ്ടറ്.


മാരാരിത്തോട്ടത്ത് 'കാളവണ്ടി കാടുകയറിയത് '
കാവിലെ പുള്ളിന് പുലപ്പേടിമാറ്റാനെന്നും
പുലയാടികള്‍ കുശുമ്പുകുത്തി.
പുറം ചൊറിയാന്‍ അമൃതുവള്ളി മതിയെന്ന്
കാശിത്തുമ്പ കാതിലോതി.
കാര്‍ത്തിക കത്തിച്ച കണ്ണുകളില്‍
കാഴ്ചയില്ലെന്ന് വൈവാഹികപംക്തിയില്‍
കണ്ടതാരാണ് 'നാത്തൂനേ'?
'നിന്‍റെ തള്ളയാണെടീയമ്മിണി' !


കൈതമുള്ളില്‍ മേല്‍മുണ്ട്‌ 'ഉടക്കിയത്'
കുനിഞ്ഞെടുത്തതും,
താഴെ വീഴാതെ വീണല്ലോ
രണ്ട് താഴികക്കുടങ്ങള്‍.
                                                             O
ഫോണ്‍ - 9447479905

RIGHT ANGLE

കേളികൊട്ട് 

1996 ഫെബ്രുവരി 24 തീയതിയില്‍ നടന്ന 'കേളികൊട്ട് മാസിക'യുടെ 
ഒന്നാം വാര്‍ഷികാഘോഷവേളയില്‍ നിന്ന്; ഓര്‍മ്മയുടെ പുസ്തകത്തില്‍  
സൂക്ഷിച്ചിരുന്ന ചില നിമിഷങ്ങള്‍.


14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ...... 


ചിത്രപ്രദര്‍ശനവും 'ഉണ്മ'യുടെ  മാസികാപ്രദര്‍ശനവും
ശ്രീ.ഏ.കെ.ഗോപിദാസ് ഉത്ഘാടനം ചെയ്യുന്നു
സാംസ്കാരിക സമ്മേളനത്തില്‍ ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍,
ശ്രീ.എം.എഫ്.തോമസ്‌, ശ്രീ.പി.ആര്‍ കര്‍മ്മചന്ദ്രന്‍. ശ്രീ.ഉണ്മ മോഹന്‍...
ചിത്രപ്രദര്‍ശനത്തില്‍ നിന്ന്
കവിയരങ്ങില്‍ ശ്രീ.ഇടക്കുളങ്ങര ഗോപന്‍ 


O

Sunday, November 21, 2010

ECHO !

ഡോ.ആര്‍.ഭദ്രന്‍
സംസ്കാരജാലകം



                    1





                                     

                                                      .സി.ശ്രീഹരി പുതുമലയാള കവിതയിലെ ശ്രദ്ധേയനായ കവിയാണ്‌. മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഒക്ടോബര്‍ 4 ലക്കത്തില്‍ വന്ന 'പ്രണയമേ' എന്ന കവിത,കാലത്തിനുനേരേ പിടിച്ച തൂലികയില്‍ നിന്ന് അടര്‍ന്നുവീണ കവിതയാണ്. ആധുനികോത്തരകവികള്‍ വര്‍ത്തമാന കാലത്തിന്‍റെ കെടുതികളെ വാങ്ങ്മയമാക്കുന്നവരാണ്. പ്രണയം നഷ്ട്ടപ്പെട്ടുപോയ കാലത്തെ, ഒരു കവി കവിതയിലൂടെ എങ്ങനെയാണ് പിടിച്ചെടുക്കുന്നത് എന്ന് സൂക്ഷ്മഭംഗിയില്‍ നാം അറിയുന്നു. സംയമനപൂര്‍വ്വം ആഖ്യാനത്തെ ചലിപ്പിച്ച് കാലം നഷ്ടപ്പെടുത്തിയ ജലിമയെ വരള്‍ച്ചപ്പെടുത്തിയെടുക്കുന്നു ഈ കവിത.നമ്മുടെ കാമ്പസുകളെ പശ്ചാത്തലമാക്കിക്കൊണ്ടാണ്  മരിച്ചുപോയ പ്രണയത്തെക്കുറിച്ച് ഒരു കവിതാനാടകം ഏ.സി.ശ്രീഹരി സംവിധാനം ചെയ്തിരിക്കുന്നത്. ഈ കവിതയെക്കുറിച്ച് കാവ്യകലയുടെ അത്യല്‍ഭുതം എന്നല്ലാതെ എന്തു പറയാന്‍ !


മനോജ്‌ കുറൂര്‍ പുതിയ കാലത്തിനുവേണ്ടി ഒരു പാസ്റ്ററല്‍ എലിജി എഴുതിയിരിക്കുന്നു. (മലയാളം 2010 ജൂലായ്‌ 2) ഉത്തരാധുനികമായ കാലത്തിലെ ഇടയന്‍,ആടുകളോട് എങ്ങനെ എന്നറിയാന്‍ മനോജിന്‍റെ പാസ്റ്ററല്‍ എലിജി  ക്ലിക്ക് ചെയ്‌താല്‍ മതി. ഇടയനെയും ആടുകളെയും പല മാനത്തില്‍ നിര്‍ത്തി വായിച്ചെടുക്കാന്‍ പറ്റിയ കവിത. പുതിയ ഒരു ആടുജീവിതം തന്നെ ഈ കവിതയില്‍ ഉണ്ട്. ശബ്ദം കൊണ്ടും ചലനം കൊണ്ടും കവിത ഇത് നേടിയിരിക്കുന്നു. കവിതയെ ശബ്ദനിഷ്ഠമാക്കുക കൂടി ചെയ്തിരിക്കുന്നു മനോജ്‌. അതായത് കവിത ചെവികള്‍ക്കായികൂടി ബലമായി തുറന്നുകൊണ്ട് ആധുനികോത്തരതയില്‍ പുതിയ വായന സാധ്യമാക്കിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ തിന്മകളെ ഇന്ദ്രിയങ്ങള്‍ കൊണ്ട് തൊട്ടുകാണിക്കുന്ന ഇന്ദ്രജാലം - ഗംഭീരം !


ഇടക്കുളങ്ങര ഗോപന്‍റെ 'അമ്മ വിളിക്കുന്നു' ( ഉണ്മ പബ്ലിക്കേഷന്‍സ് ) എന്ന സമാഹാരത്തിലെ  കാവല്‍ എന്ന കവിതയുടെ ആദ്യത്തെ എട്ടുവരികള്‍ പി.കുഞ്ഞിരാമന്‍നായരുടെ കവിത വായിക്കുന്ന അനുഭവം പകരുന്നു. പ്രണയകവിതയുടെ പ്രശ്നദീപ്തിയാണ് ഈ വാങ്ങ്മയത്തിലൂടെ ഗോപന്‍ നിവേദിക്കുന്നത്. പ്രണയത്തിന്‍റെ ഉദ്വേഗം കവിത പ്രകടിപ്പിക്കുന്നുണ്ട്. പ്രണയം കവിതാനുഭവം ആക്കുക എന്നത് എന്നും കവികള്‍ക്ക് ലഹരിയായിരുന്നുവല്ലോ. എ.സി.ശ്രീഹരിയും ഇടക്കുളങ്ങര ഗോപനും ഇത് രണ്ടു തരത്തില്‍ നിറവേറ്റുകയാണ്.


                        2010 നവംബര്‍ 7 ലക്കത്തില്‍ കലാകൌമുദിയില്‍ വന്ന വനംവകുപ്പ്മന്ത്രി ബിനോയ്‌ വിശ്വത്തിന്‍റെ കവിതയ്ക്ക് കവിത എന്ന പെരു വിളിക്കാമോ ? എന്തായാലും അദ്ദേഹത്തിന്‍റെ കവിത - 'ശൂന്യത '-  Poetic experience ഉണ്ടാക്കുന്ന കാര്യത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്‌. പ്രതിബദ്ധതയുള്ള നല്ല മന്ത്രിയും മനുഷ്യനും പൊതുപ്രവര്‍ത്തകനുമാണ്‌ ബിനോയ്‌ വിശ്വം. കവിത എന്ന സ്നേഹത്തില്‍ കൈവയ്ക്കുവാന്‍ വിശ്വം ശ്രമിച്ചത്‌ അദ്ദേഹത്തിന്‍റെ ഉന്നതമായ മൂല്യബോധത്തെ കാണിക്കുന്നു എന്നത് മറ്റൊരു കാര്യം. 'ശൂന്യത'യ്ക്കു താഴെ, 'അയ്യപ്പനു വിട' എന്ന പേരില്‍ കെ.പി.സദാനന്ദന്‍ എഴുതിയ കവിതയും തഥൈവ. അയ്യപ്പനെ വെറുതെ വിടുക എന്നതു മാത്രമേ  അതിനെക്കുറിച്ചു പറയുന്നുള്ളു. എന്നാല്‍ ഭാഷാപോഷിണി 2010 നവംബര്‍ ലക്കത്തില്‍ വന്ന അന്‍വര്‍ അലിയുടെ 'അയ്യപ്പന്‍ ' എന്ന കവിതയ്ക്ക് എഴുത്തുവെളിച്ചം നല്‍കാന്‍ കഴിയുന്നുണ്ട്. 20 വര്‍ഷം മുന്‍പ് കുങ്കുമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കവിതയാണിത്. അന്നേ അന്‍വര്‍ നന്നായി കവിതയെഴുതിയിരുന്നു എന്നതിന്‍റെ തെളിവ് കൂടിയായാണിത്.
                                                                                                 O


ഫോണ്‍ - 9895734218

Monday, November 15, 2010

ഹൈഡ്ര

കഥ
നിധീഷ്‌.ജി

             



                                 




ര്‍ക്കിലടയാളങ്ങള്‍ ക്രമമായി വീണുകിടക്കുന്ന പഞ്ചാരമണ്ണില്‍ ഇളവെയില്‍ ചിതറാന്‍ തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഉണര്‍ന്നത്. അടുക്കളയില്‍ രമ പെരുമാറുന്നത് കേള്‍ക്കാം. കയ്യെത്തിച്ച് വാര്‍ഡ്രോബിന് മുകളിലിരുന്ന റിമോട്ട് എടുത്ത് സെറ്റ് ഓണ്‍ ചെയ്തു. സന്തൂറില്‍ നിന്നും ഇടറി വീഴുന്ന നാദത്തിനൊപ്പം സുഖദമായ സ്വരത്തില്‍ അശോക്‌ ഖോസ്ല പാടുന്നു. ജനാലയിലൂടെ വീണ്ടും പുറത്തേക്ക് നോക്കി. പുളിമരത്തിനു താഴെ ഓണത്തിന് കെട്ടിയ ഊഞ്ഞാല്‍ ഈറനുണങ്ങിത്തുടങ്ങുന്നു. കോഴികള്‍ തൊടിയിലൂടെ ഓരോന്തിന് പിന്നാലെ പായുന്നു. രണ്ടുമൂന്ന് പഴുത്ത പ്ലാവിലകള്‍ മുറ്റത്തെ ശൂന്യതയെ ഭേദിച്ചുകൊണ്ട് വീഴുകയും പ്ലാവില്‍നിന്ന് ഒരു പച്ചിലക്കിളി പറന്നുപോകുകയും ചെയ്തു.

വല്ലാത്ത ക്ഷീണം.


ഇന്നലെ ഗിരീഷിനോടൊപ്പം പങ്കിട്ട റോയല്‍ സ്റ്റാഗ്‌ സിരകളില്‍ ഇപ്പോഴും മേഞ്ഞു നടക്കുന്നുണ്ടെന്നു തോന്നുന്നു. ഖോസ്ലയെ പാടാന്‍ വിട്ടിട്ട്, തണുത്ത കാപ്പി ഒറ്റവലിക്ക് കുടിച്ച ശേഷം, ഞാന്‍ പടിഞ്ഞാറ്റയിലേക്കിറങ്ങി. രാത്രി പെയ്ത മഴ പച്ചപ്പുകള്‍ക്കിടയില്‍ പതുങ്ങി നില്‍ക്കുന്നത് കണ്ടു. ചേമ്പിന്‍കൂട്ടങ്ങള്‍ക്കപ്പുറം ശാന്തമായിക്കിടക്കുന്ന  കായല്‍പ്പരപ്പില്‍ അങ്ങിങ്ങ്  കൊച്ചു കൊച്ചു വയലറ്റ്പൊട്ടുകള്‍ പോലെ, കുളവാഴപ്പൂക്കൾ.

ഇന്നലത്തെ കാല്‍പ്പാടുകള്‍ തിരഞ്ഞ് ഞാന്‍ നടന്നു. ഒക്കെ മഴ മായ്ച്ചിരിക്കുന്നു. കഴിഞ്ഞരാത്രി, നനഞ്ഞൊലിച്ച്‌ കായല്‍ക്കരയിലേക്ക് വന്നത് ആരുമറിയാതെയാണ്; രമ പോലും. അവള്‍ നല്ല ഉറക്കമായിരുന്നു. ഒരാഴ്ചക്കാലമെടുത്ത്‌ രൂപപ്പെടുത്തിയ പദ്ധതിയുമായി ബന്ധപ്പെട്ട ചില ദൗത്യങ്ങൾ, അടിയന്തിരമായി അവനെ ഏൽപ്പിക്കേണ്ടതുണ്ടായിരുന്നു.

മഴതോര്‍ന്ന പുലരിയില്‍ ജലം ശാന്തമായിക്കിടന്നു. കായലിന്‍റെ തെക്കേകോണിലെ കല്‍ക്കെട്ടുകള്‍ക്കരികില്‍ വന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനവനെ വിളിച്ചു.

"കാര്‍ക്കിനസ്!"

ജലവിതാനത്തിൽ ചെറുകുമിളകളുണ്ടാക്കിക്കൊണ്ട്‌ അവൻ പൊടുന്നനെ ഉയർന്നുവന്നു. ഒരു മാത്രികവിദ്യാലെന്നവണ്ണം എന്റെ ശബ്ദം അവൻ തിരിച്ചറിയുന്നത്‌ അത്ഭുതമാണ്‌. മുത്തുകൾ പോലെ മിന്നിത്തിളങ്ങുന്ന കണ്ണുകൾ. ഏതിരുട്ടിലും പച്ചയ്ക്കും വെളുപ്പിനുമിടയിലെ ആ ചുവപ്പുരാശി തിളങ്ങി നില്‍ക്കും. രാകി മൂര്‍ച്ചപ്പെടുത്തി വെച്ചതുപോലെ അരിപ്പല്ലുകള്‍ നിറഞ്ഞ പടവാളുകൾ. ഒരു നക്ഷത്രസമൂഹം മുഴുവന്‍ പ്രതിഫലിക്കുന്ന പടച്ചട്ടയണിഞ്ഞ്, യുദ്ധപ്പുറപ്പാടിൽ, ആയുധമേന്തി നില്‍ക്കുന്ന പടനായകന്‍- കാര്‍ക്കിനസ്! വലിപ്പത്തില്‍ അവന്‍ ഏതു ഞണ്ടുകളെയും തോല്‍പ്പിക്കും. ശാസ്ത്രീയമായി അവൻ ഡെക്കാപ്പോഡ് ക്രസ്റ്റേസിയനെന്നോ ഫൈലം ആര്‍ത്രോപോഡയെന്നോ ആയിരിക്കണം. പഴയ ജന്തുശാസ്ത്രപാഠങ്ങൾക്ക്‌ ഇപ്പോൾ അത്ര തെളിച്ചമുള്ള ജീവസാന്നിധ്യമില്ല.

ഒരു തുലാവര്‍ഷക്കാലത്ത്, ഒടഞ്ചിയില്‍ കുടുങ്ങിയനിലയിലാണ് എനിക്കവനെ കിട്ടുന്നത്. പച്ചോല ഇരുവശവും മെടഞ്ഞ് മധ്യത്തില്‍ രണ്ടായി ഒടിച്ച്, അറ്റങ്ങള്‍ കൂട്ടിക്കെട്ടി ഇഴക്കയര്‍ കൊണ്ട് നെയ്തെടുത്ത ഒടഞ്ചി. പാപ്പിമൂപ്പത്തിയാണ് എന്നെ ഒടഞ്ചിയുണ്ടാക്കാന്‍ പഠിപ്പിച്ചത്. അവര്‍ ഇന്നില്ല . തൊണ്ട് തല്ലി, കയര്‍ പിരിച്ച്, ചന്തയില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്നതുകൊണ്ട്‌ ജീവിതം കഴിച്ചിരുന്ന മൂപ്പത്തി ഏക മകന്‍റെ ചവിട്ടേറ്റാണ് മരിച്ചത്.

കരയോട് ചേര്‍ത്തു നാട്ടിയ ബലമുള്ള കമ്പിന്മേല്‍ കയര്‍കെട്ടി ഒടഞ്ചി വെള്ളത്തിലേക്കിടും. തിരികെ വലിച്ചടുപ്പിക്കുമ്പോള്‍ നിറയെ മീനുകളുണ്ടാവും. കരിമീനുകളാണെങ്കില്‍ ഒടഞ്ചിക്ക് ഒരു പെടപെടപ്പാണ്. ചിലപ്പോള്‍ മുഴുത്ത വരാലുകൾ, സിലോപ്പിയ, ബ്ലാഞ്ചി, പുളവന്മാർ, ഞണ്ടുകൾ..... ഞണ്ടുകള്‍ പെട്ടാല്‍പ്പിന്നെ ഒരു മീനുകളും ഒടഞ്ചിയിലേക്ക് വരില്ല. അങ്ങനെയുള്ള ഒരു ദിവസമാണ് അവനെ അമളിപറ്റിയ നിലയില്‍ ഞാന്‍ നേര്‍ക്കുനേരേ കാണുന്നത്. കെണിയില്‍പ്പെട്ടുവെങ്കിലും അവന്‍ ഒട്ടും പതറിയിരുന്നില്ല. വാളുകള്‍ വീശി എനിക്കുനേരേ ചീറിയടുത്തു. യുവത്വത്തിന്റെ വീറും, അടങ്ങാത്ത ശൗര്യവും. എനിക്കവനെ ഒറ്റനോട്ടത്തിലിഷ്ടമായി. ഏതോ ജന്മാന്തരബന്ധത്തിന്‍റെ വയലറ്റ്പൂക്കള്‍ വിടര്‍ന്നത് പോലെ....

ഒടഞ്ചി തിരികെ വെള്ളത്തിലേക്ക് മുക്കി ഞാന്‍ അവനെ സ്വതന്ത്രനാവാന്‍ അനുവദിച്ചു. വലിയ കാലുകള്‍ വലിച്ചുവെച്ച്, ജലത്തിലേക്ക് ഊളിയിടുമ്പോള്‍ പളുങ്കുകണ്ണുകള്‍ കൊണ്ട് അവൻ നന്ദിപൂർവ്വം എന്നെ നോക്കി. ആ നിമിഷം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പകലും രാത്രിയുമെല്ലാം മറ്റാരുമില്ലാത്ത നേരത്ത് ഞങ്ങള്‍ കണ്ടുമുട്ടി. എന്‍റെ വിളികേട്ടാല്‍ എവിടെയായിരുന്നാലും  നിമിഷനേരംകൊണ്ട് അവന്‍ ജലപ്പരപ്പിലേക്കുയര്‍ന്നു വരും. പുരാതനമായ ഒരു ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. പഴയ പോരാട്ടങ്ങളുടെ വീരഗാഥകൾ ചൊല്ലിപ്പറഞ്ഞു. ആരോടും തുറന്നുപറയാതെ നീറിക്കൊണ്ടിരുന്ന വ്യക്തിപരമായ ചില പ്രശ്നങ്ങൾ പോലും പങ്കിടാൻ കഴിയുന്ന ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ മാറി.

പകപോക്കലിന്‍റെ ഒരു യുദ്ധത്തിന് ഇന്ന്  ഞാനവനെ സേനാനായകനായി നിയോഗിച്ചിരിക്കുകയാണ്, അതീവ രഹസ്യമായി.

 ഓഫീസിലേക്കുള്ള  പതിവുയാത്രയിൽ, ഇന്നവന്‍ എന്നെ അനുഗമിക്കും. പരശുറാം എക്സ്പ്രസ്സിന്‍റെ പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗിയില്‍ എന്നോടൊപ്പം  ഇന്ന് അവനുമുണ്ടാകും-കാര്‍ക്കിനസ്. എനിക്കല്ലാതെ മറ്റെല്ലാവര്‍ക്കും അദൃശ്യനായി ....

"നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ലേര്‍ണാ തടാകത്തിന്‍റെ ആഴങ്ങളിലുള്ള അധോലോകത്തിന്‍റെ കാവല്‍ക്കാരനായ ഹൈഡ്രയെ*, ഹെറാക്ലിസ്സിനെതിരായുള്ള യുദ്ധത്തില്‍ അനുഗമിച്ചത് പോലെ നീ ഇന്ന് എന്നോടൊപ്പം വരിക! കാര്‍ക്കിനസ് എന്ന പേരിട്ടുവിളിച്ചത് എന്തുകൊണ്ടാണെന്നാണ് നിന്‍റെ വിചാരം?"

കൈകളൊതുക്കി സേനാനായകന്റെ അവതാരമെടുക്കാൻ അവൻ സജ്ജനായി.

കുളിച്ചു റെഡിയായി വന്നപ്പോഴേക്കും രമ ബാഗില്‍ ടിഫിനെടുത്തുവെച്ച് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കഴിഞ്ഞിരുന്നു. വരാലുകറിയില്‍ മുക്കി ചപ്പാത്തി കഴിക്കുമ്പോള്‍ , തുറന്നുവെച്ചിരുന്ന ബാഗിലേക്ക് അവന്‍ കയറിക്കൂടുന്നത് ഞാന്‍ പാളി നോക്കി.

"ഇന്നെന്താ ഒരു വല്ലായ്മ ?"

രമയുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയില്ല.നേരം വൈകിയിരിക്കുന്നു.

ഓടിക്കിതച്ചു സ്റ്റേഷനിലെത്തുമ്പോൾ, ദൂരെ വളവില്‍ പെരുമ്പാമ്പിന്‍റെ ഉടലുമായി പരശുറാം പുളഞ്ഞുവരുന്നത് കണ്ടു. ഗോപിസാറിന്‍റെയും സുരേന്ദ്രന്‍മാഷിന്‍റെയും ജീനയുടെയും കണ്ണുവെട്ടിക്കുക ഇന്നത്ര എളുപ്പമാവില്ല. തിരക്കിലൂടെ ഊളിയിട്ട് പതിവു കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറി. പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗി. കയറിയപ്പോള്‍ തന്നെ കണ്ണുകള്‍ യാന്ത്രികമായി അയാളെ അന്വേഷിച്ചു - എവിടെ അയാൾ?

അതെ അവിടെത്തന്നെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും ... ദൃഷ്ടിപഥത്തില്‍ നിന്നും വിട്ടുപോകാതെ, രണ്ട് സീറ്റ് മുന്നിലായി ഞാന്‍ ഇരിപ്പിടം കണ്ടെത്തി. ശനിയാഴ്ച ദിവസമായതിനാല്‍ ഏറെയും അപരിചിതരായ ദൂരയാത്രക്കാരാണ്. ഭാഗ്യവശാൽ ഗോപിസാറിന്റെയും മറ്റുള്ളവരുടെയും കണ്ണിൽപ്പെട്ടതുമില്ല. അവർ ഈ ബോഗിയിൽ തന്നെയുണ്ടാവും. ദൗത്യം തീരുന്നതുവരെ അവരെ കാണാതിരിക്കട്ടെ!

പരശുറാം ചൂളം വിളിച്ചു പാഞ്ഞു.

കണ്ണുകള്‍ വീണ്ടും അയാളെ തേടിച്ചെന്നു....ഹെറാക്ലിസ്! അതെ അയാള്‍ തന്നെ. അയാള്‍ക്കെതിരായി അവളുമുണ്ട് - മാലിനി. അവള്‍ കൊഞ്ചിക്കുഴയുന്നു. കുടഞ്ഞിട്ടു ചിരിക്കുന്നു. ഞാന്‍ ബാഗ് ചേര്‍ത്തു പിടിച്ചു.

"കാര്‍ക്കിനസ് ! അതാ അവന്‍ അവിടെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും.... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? നിനക്ക് പണി തുടങ്ങാന്‍ നേരമായി..."

ഞാന്‍ ബാഗിന്‍റെ സിപ്പ് പതുക്കെ വലിച്ചു. അപ്പോഴാണ്‌ പൊട്ടി വീണത്‌ പോലെ ഷറഫുദ്ദീന്‍ അവതരിച്ചത്.

"നിങ്ങള്‍ ആരും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ ഓടരുത്! ട്രെയിന്‍ വന്നുനിന്നാലുടന്‍ തെക്കുഭാഗത്ത്‌ നില്‍ക്കുന്നവര്‍ വടക്കോട്ടോടും.വടക്ക് നില്‍ക്കുന്നവര്‍ തെക്കോട്ടോടും. മദ്ധ്യഭാഗത്ത് നില്‍ക്കുന്നവരോ, നാലുപാടും ചിതറിയോടും. കണ്ടാല്‍ മാന്യന്മാർ, കോട്ടും സ്യൂട്ടുമിട്ട് സുന്ദരന്മാർ. എന്നാല്‍ സ്റ്റേഷനില്‍ വണ്ടി വന്നു നിന്നാലോ.... അന്തംവിട്ട ഓട്ടമാണ്‌. ഇനിയിപ്പോ മന്ത്രിയാന്ന് പറഞ്ഞാലും മുണ്ടും മടക്കിക്കുത്തിയോടും. എന്നാല്‍ എന്‍റെ ഈ പുസ്തകം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അത്രപെട്ടെന്ന് ഓടേണ്ടിവരില്ല. അത്ര പെട്ടെന്ന് .....? "

ഷറഫുദ്ദീന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ സമയവിവരമുള്ള പുസ്തകം വില്‍ക്കുകയാണ്. വാഗ്ദ്ധോരണികളിലൂടെ രംഗം കൊഴുപ്പിച്ചെങ്കിലും, പുസ്തകം ആരും വാങ്ങിയില്ല. 'ഇതൊക്കെ ആരോട് പറയാന്‍' എന്ന ആത്മഗതവുമായി അയാള്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോയി. ബാഗിന് മുകളില്‍കൂടി ഞാന്‍ വിരലുകളോടിച്ചു. പടച്ചട്ടയുടെ കാഠിന്യം സ്പര്‍ശനത്തിലറിഞ്ഞു.

ചെങ്ങന്നൂര്‍ മുതല്‍ മഴ പെയ്യാനാരംഭിച്ചു. സൈഡ്‌ ഷട്ടറുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ചരലുകള്‍ പോലെ വണ്ടിക്ക് മുകളില്‍ തുള്ളികൾ പതിക്കുമ്പോൾ, കൊള്ളാം ഉചിതമായ സമയം എന്നോർത്തു. ആ നേരം പാന്‍ട്രി വേഷത്തില്‍ ബെന്‍സിലാല്‍ വന്നു. കാതില്‍ കടുക്കനിട്ട്, ചുവന്ന പൊട്ടുകുത്തി, കണ്ണില്‍ കരിമഷിയെഴുതി അയാൾ കിലുങ്ങിയെത്തി.

"ലേ, പൂരിമസാലാ ലേ... ലേ, മസാല്‍ദോശാ ലേ... ലേ, ഇഡ്ഡലിവടാ  ലേ..."

പാൻട്രിവാലകൾക്ക്‌ അവരുടേതായ ചില ശബ്ദവിന്യാസങ്ങളുണ്ട്‌. തിരക്കിനിടയിലൂടെയുള്ള അവരുടെ ചലനങ്ങൾക്ക്‌ ഒരു പ്രത്യേകതാളമാണ്‌. യാന്ത്രികതയിൽ മുങ്ങിയ ജീവിതം അവരുടെ മുഖങ്ങളിൽ നിർവ്വികാരതയുടെ പർദ്ദയിട്ടിരിക്കുന്നു. ബെൻസിലാലിന്റെ ശബ്ദത്തിന്‌ ഒരു വീയ്‌തുളിയുടെ മൂർച്ചയാണ്‌. 'ഗബ്ബാർസിംഗ്‌' എന്നാണ്‌ അയാൾ സ്ഥിരംയാത്രക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്‌. പരശുറാമിന്‍റെ അഴകായ ഗബ്ബാര്‍സിംഗ് തിരക്കിനിടയിലൂടെ ഒരു അരയന്നത്തെപ്പോലെ  നടന്നുപോയി.

മഴ തോര്‍ന്നിട്ടില്ല. ഷട്ടറുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നതുമില്ല. ഇതുതന്നെ ഏറ്റവും അനുയോജ്യമായ സമയം. ബാഗ്‌ മെല്ലെ തുറന്നുകൊടുത്തപ്പോൾ, കാര്‍ക്കിനസ് ആയുധധാരിയായി പുറത്തേക്കിറങ്ങി. എനിക്കല്ലാതെ മറ്റൊരാൾക്കും അവനെ കാണാനാവില്ല.
"കാര്‍ക്കിനസ് ! അതാ, അവന്‍ അവിടെയുണ്ട് . പോകൂ .. പോയ്‌ വരൂ ..."

നിലത്ത് പടര്‍ന്നൊഴുകുന്ന വെള്ളത്തിലൂടെ കാര്‍ക്കിനസ് അടിവെച്ചടിവെച്ച് അയാള്‍ക്കരികിലേക്ക് നീങ്ങി. പെരുമ്പറ മുഴുങ്ങുന്ന ഹൃദയത്തോടെ ഞാൻ നിമിഷങ്ങളെണ്ണി.

"ഹെറാക്ലിസ് ഇതാ നിനക്ക് ഞാനൊരു ഷോക്ക് തരുവാന്‍ പോകുകയാണ്. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് ! തയ്യാറായിക്കൊള്ളൂ.... പലനാളുകളായി നീ എനിക്കുമേല്‍ വാരിവിതറിയ കൊടുംപീഡനങ്ങള്‍ക്കെല്ലാം ഒറ്റ മറുപടി. എനിക്കെതിരെ നീ നയിച്ച യുദ്ധങ്ങള്‍ക്ക് ഒരു താക്കീത് .... വരാന്‍ പോകുന്ന നിന്‍റെ നരകജീവിതത്തിന് ഒരടയാളം ..!"

കാര്‍ക്കിനസ് അയാളുടെ കാല്‍ച്ചുവട്ടിലെത്തി. ഞാന്‍ രണ്ട് പേരെയും മാറിമാറി നോക്കി. ആഹ്ലാദവും ആകാംക്ഷയും കൊണ്ട് എന്‍റെ ഉള്ളു പിടഞ്ഞു.

"കാര്‍ക്കിനസ് .. വേഗം .. വേഗം ..."

മാലിനിയില്‍ നിന്നും മുഖമെടുക്കാതെ ജോയിന്റ് രജിസ്ട്രാര്‍ ശങ്കരക്കുറുപ്പ്, ഇടതുകാലുയര്‍ത്തി ഒന്നു ചവിട്ടി. ആയുധമുയർത്തി ദൗത്യനിർവ്വഹണത്തിനായി തയ്യാറെടുത്തു നിന്നിരുന്ന കാർക്കിനസ്‌ ഇളംനീല പ്രതലത്തോട്‌ ചേർന്ന് ചതഞ്ഞരഞ്ഞുപോയി.

കോടാനുകോടി നക്ഷത്രങ്ങളെ പേറിയിരുന്ന കാഠിന്യമേറിയ സുരക്ഷാകവചം നൊടിനേരത്തില്‍ തവിടുപൊടിയായി. ചുവപ്പുരാശിയാല്‍ അതിരുകള്‍ വരച്ചിരുന്ന ഖഡ്ഗങ്ങള്‍ ദൂരെത്തെറിച്ചു കിടന്നു. കഷണ്ടിത്തലയില്‍ വിരലുകളോടിച്ച്, ഒരു ഗൂഡസ്മിതത്തോടെ ശങ്കരക്കുറുപ്പ് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

ആരും ഒന്നുമറിഞ്ഞില്ല.

ഈ സമയം, ഒന്‍പതുതലകളും നീണ്ട കൈകാലുകളും ഉള്ളിലേക്ക് ചുരുക്കി, പന്തുപോലെയായിത്തീര്‍ന്ന ഞാന്‍, മറ്റൊരു  മൂര്‍ച്ചയേറിയ വാള്‍ത്തല മുകളില്‍  മിന്നുന്നതും കാത്ത്, സീറ്റില്‍ ചുരുണ്ടിരുന്നു.

(*ഗ്രീക്കുപുരാണത്തിൽ, ഹെർക്കുലീസിന്റെ ജൈത്രയാത്രകളിലെ രണ്ടാംദൗത്യത്തിൽ കാർക്കിനസ്‌ എന്ന പ്രതിരോധവുമായെത്തുന്ന ഹൈഡ്രയെന്ന കഥാപാത്രം)
                                                                                                                            
                                
                                                                                                                            
O

ഫോണ്‍ - 9446110023