Monday, February 26, 2018

സംസ്കാരജാലകം-33

സംസ്കാരജാലകം-33
ഡോ.ആർ.ഭദ്രൻ











സൈബർ ഫെമിനിസം:സാംസ്കാരിക സംവാദം



വിജ്ഞാനകൈരളി ജനുവരി 1, 2018 ൽ വന്ന ഡോ.സുജാറാണി മാത്യുവിന്റെ ‘സൈബർ ഫെമിനിസം: ഒരു സാംസ്കാരിക സംവാദം’ എന്ന ലേഖനം പുതിയ അറിവുകളുടെ ഒരു കലവറയാണ്‌. ഫെമിനിസം, എക്കോ ഫെമിനിസത്തിൽ നിന്നും സൈബർ ഫെമിനിസത്തിലേക്ക് വളർന്നുവെന്ന് ഈ ലേഖനം നമ്മെ അറിയിക്കുന്നു. സ്ത്രീ പ്രകൃതിയാണ്‌ എന്ന അറിവ് മാറി സ്ത്രീ സാങ്കേതികതയാണ്‌ എന്ന പുതിയ അറിവിലേക്ക് നമ്മെ വളർത്തുവാൻ ഈ ലേഖനം സഹായിക്കുന്നു. സ്ത്രീ മുന്നേറ്റങ്ങളുടെ ഒരു പുതിയ വഴിയാണിത്. സൈബർ ഫെമിനിസത്തിലേക്ക് നാം വളരുമ്പോഴും സ്ത്രീ ഒരു രാഷ്ട്രീയ പ്രയോഗമാണ്‌ എന്ന വലിയ അറിവിന്‌ ഉലച്ചിൽ സംഭവിക്കുന്നില്ല എന്ന കാര്യം എല്ലാ ഫെമിനിസ്റ്റുകളും തിരിച്ചറിയേണ്ടതാണ്‌.

ഗവൺമെന്റ് റേഡിയോയെ ഫലപ്രദമായി ഉപയോഗിക്കണം.


റേഡിയോ ഇന്നും ഒരു നിറംകെട്ട മാധ്യമമായി തുടരുകയാണ്‌. ശ്രാവ്യമാധ്യമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഗവൺമെന്റ് ആത്മാർത്ഥമായി വിചാരിച്ചാൽ റേഡിയോയെ ഫലപ്രദമായ ഒരു മാധ്യമമാക്കാൻ കഴിയും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന്‌ ഗവൺമെന്റ് റേഡിയോയെ ശ്രദ്ധയോടെ ഉപയോഗിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. ഇതിൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ കേരളത്തിന്‌ മാതൃകയാക്കാവുന്നതാണ്‌.

ജോസഫ് പുലിക്കുന്നേൽ





മലയാള മനോരമയിൽ (29.12.2017) സക്കറിയ എഴുതിയ ‘കലർപ്പില്ലാത്ത കലാപം’ എന്ന ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചുള്ള ലേഖനം യാഥാർത്ഥ്യബോധം തുളുമ്പുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അത് ഗംഭീരമായിരുന്നു. സക്കറിയ സൂചിപ്പിച്ചതു പോലെ അദ്ദേഹം നിർഭയനായ പോരാളിയായിരുന്നു. സമൂഹത്തിലെ പല ദുർചെയ്തികൾക്കെതിരെയും പുലിക്കുന്നേൽ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കത്തോലിക്ക സഭയുടെ സൈദ്ധാന്തിക വിമർശകൻ എന്ന നിലയിൽ പുലിക്കുന്നേൽ എന്നും ഓർമിക്കപ്പെടും. പുലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന മലയാള ബൈബിൾ വിവർത്തനവും ശ്രദ്ധേയമായ കാൽവെയ്പ്പായിരുന്നു. അദ്ദേഹം ആരംഭിച്ച ‘ഓശാന’ മാസിക സമാനതകളില്ലാത്ത മറ്റൊരു നേട്ടമായിരുന്നു. ഞാൻ കോട്ടയം ബസേലിയോസ് കോളേജിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‌ ആതിഥ്യം അരുളാൻ സാധിച്ചത് ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.


കെ.എസ്.ആർ.ടി.സി പെൻഷൻ ഉടൻ കൊടുത്തുതീർക്കുക.



കെ.എസ്.ആർ.ടി.സി പെൻഷൻ കൊടുത്തു തീർക്കാതിരിക്കുക വഴി കേരള ഗവൺമെന്റ് ഒരു പ്രാകൃത സംവിധാനമായി അധ:പതിക്കുകയാണ്‌. നമ്മുടെ പൊതു മനസാക്ഷി കെ.എസ്.ആർ.ടി.സി പെൻഷൻകാരോടൊപ്പം ഉണ്ട്. പെൻഷൻ ജന്മാവകാശമാണ്‌. അതിന്‌ ആരുടെയും ഔദാര്യം ആവശ്യമില്ല. ഇക്കാര്യം കേരള ഗവൺമെന്റ് മനസ്സിലാക്കണം. കെ.എസ്.ആർ.ടി.സി ക്കാരുടെ നീറുന്ന പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യത്തിൽ നമ്മുടെ പ്രിന്റ്-ദൃശ്യ മാധ്യമങ്ങൾ കാണിക്കുന്ന അലംഭാവം അവരെക്കാലവും തുടരുന്ന കപടമുഖത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌.



ശെൽവമണിയുടെ കഥാവിമർശനങ്ങൾ




കെ.ബി.ശെൽവമണി എന്ന യുവവിമർശകൻ പല ആനുകലികങ്ങളിലായി എഴുതിയിട്ടുള്ള കഥാവിമർശനങ്ങൾ നമ്മുടെ കഥാവിമർശനശാഖയുടെ മുതൽക്കൂട്ടുകളാണ്‌. പ്രമോദ് രാമനുമായി ‘പ്രസാധകൻ’ മാസികയിൽ ഡോ.ശെൽവമണി നടത്തിയ ദീഘസംഭാഷണവും അതേ മാസികയിൽ എബ്രഹാം മാത്യൂ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവരുമായും ‘ഭാഷാപോഷിണി 2017 ഓണപ്പതിപ്പി’ൽ സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളെക്കുറിച്ചെഴുതിയ ലേഖനവും മലയാള കഥാവിമർശനത്തിന്റെ നേട്ടങ്ങൾ ആണ്‌. കൂട്ടത്തിൽ എച്ചിക്കാനവുമായി നടത്തിയ സംഭാഷണമാണ്‌ മലയാള കഥാവിമർശനത്തിന്‌ ഏറെ ആഴം നൽകിയത്. ‘എഴുത്തിൽ ജനാധിപത്യം’ എന്ന പേരിലുള്ള ഈ വിമർശനം മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ സന്തോഷ് എച്ചിക്കാനത്തെ അദ്ദേഹം ഉൾക്കൊള്ളുന്ന മഹത്വത്തോടുകൂടി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

വാർത്തകളും ചാനലുകളും

നമുക്ക് അനവധി ചാനലുകൾ ഉണ്ടെങ്കിലും പക്ഷപാതരഹിതമായും സംതൃപ്തിയോടെയും വാർത്തകൾ കാണാൻ കഴിയുന്ന ഒന്നുമില്ല. എല്ലാ ചാനലുകളും വർത്തമാനപത്രങ്ങളെപ്പോലെ ചില അജണ്ടകളോടുകൂടിയാണ്‌ പ്രവർത്തിക്കുന്നത്. ജനങ്ങളുടേതായ ഒരു ചാനൽ ഇനി എന്നാണ്‌ ഉണ്ടാവുക?


സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും





ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രണ്ട് നേതാക്കന്മാരാണ്‌ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും. ഇവർ രണ്ടുപേരും ഇന്ത്യൻ പാർലമെന്റിൽ വരേണ്ടവരുമാണ്‌. പുതിയ ഇന്ത്യൻ സാഹചര്യങ്ങൾ ഇവരെ എവിടെക്കൊണ്ടെത്തിക്കുമെന്ന് പറയാറായിട്ടില്ല. ജനങ്ങൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്‌.

ചാനലുകളിലെ സീരിയലുകൾ

നമ്മുടെ ചാനലുകളിൽ ജനപ്രിയമായി തീർന്നിട്ടുള്ള ‘കറുത്തമുത്ത്’, ‘വാനമ്പാടി’, ‘പരസ്പരം’, ‘ഭാര്യ’ തുടങ്ങിയ സീരിയലുകൾ എല്ലാം അന്ത:സാരശൂന്യങ്ങളാണ്‌. കലയുടെ മഹത്തായ ലക്ഷ്യവുമായി പുലബന്ധം പോലും അതിനില്ല. ഈ സീരിയലുകളിലെ ചില നടീനടന്മാരുടെ അഭിനയം പരാമർശയോഗ്യമാണ്‌. ഉദാഹരണമായി കറുത്തമുത്തിലെ ഗായത്രി, വാനമ്പാടിയിലെ മോഹൻ സർ, ചന്ദ്രേട്ടൻ, നിർമ്മല, പദ്മിനി, രുക്മിണി, തംബുരുമോൾ, അനുമോൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാർ നല്ല അഭിനയശേഷിയാണ്‌ കാഴ്ചവെക്കുന്നത്.


അബിക്ക് അന്ത്യാഞ്ജലി







കേരളത്തിലെ മിമിക്രി വേദികളിലെ സൂപ്പർതാരമായിരുന്ന അബി യാത്രയായി. മിമിക്രി വേദികളിലൂടെയും ആക്ഷേപഹാസ്യ കാസറ്റുകളിലൂടെയും അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. അമ്പതോളം ചലച്ചിത്രങ്ങളിലും അബി അഭിനയിച്ചിട്ടുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം അബിയുടെ മകനാണ്‌. മിമിക്രി കലയ്ക്ക് പുതിയ മാനം കൊടുത്ത അബിക്ക് അന്ത്യാഞ്ജലി.

O

Thursday, February 15, 2018

സംസ്കാരജാലകം-32

സംസ്കാരജാലകം-32
ഡോ.ആർ.ഭദ്രൻ












ഉത്തരാധുനികജീവിതം ഡോട്ട് കോം




2017 മെയ് 14 കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച കാർത്തിക.എസ്.ബി യുടെ ‘ഉത്തരാധുനികജീവിതം ഡോട്ട് കോം എന്ന കവിത പുതിയകാലത്തിന്റെ എല്ലാ തുടിപ്പുകളെയും ആവാഹിച്ച കവിതയാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നു എന്നതാണ്‌ ഈ കവിതയുടെ മേന്മ. പരിഹാസത്തിന്റെ മോമ്പൊടിയിലാണ്‌ എഴുത്തുകാരി ഇത് സാക്ഷാത്കരിച്ചിരിക്കുന്നത്. സ്വത്വനഷ്ടം സംഭവിച്ച ഉത്തരാധുനിക മനുഷ്യനെയും അതിന്‌ കാരണമായി ഭവിച്ച ചൂഷണ രാഷ്ട്രീയത്തെയും കവിതയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ ഈ കവിതയെ ശ്രദ്ധേയമാക്കിത്തീർക്കുന്ന ഘടകങ്ങൾ. പാലാ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനിയാണ്‌ കാർത്തിക.എസ്.ബി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ’നിലയ്ക്കുന്ന കോട്ടയുടെ സംഗീതം‘ കാർത്തികയുടെ വിലപ്പെട്ട രചനയായിരുന്നു.

കേരള ദറീദ യാത്രയായി




പ്രഗത്ഭനായ അധ്യാപകനും നിരൂപകനും നടനും കുട്ടികളുടെ പ്രിയങ്കരനുമായ ’ കേരള ദറീദ’ ഡോ.വി.സി.ഹാരിസ് യാത്രയായി. പാശ്ചാത്യനിരൂപണത്തെ മലയാളസാഹിത്യത്തിന്‌ ചിരപരിചിതനാക്കിയ ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ചലച്ചിത്രസംബന്ധിയായി അദ്ദേഹം എഴുതിയ ഒരു പുസ്തകം വായിച്ചതിപ്പോഴും ഓർക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി വി.സി.ഹാരിസുമായി ഉള്ള വ്യക്തിബന്ധമാണ്‌ ഇപ്പോൾ ഓർമയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലും അദ്ദേഹത്തെ കാണുവാനിടയായി. അതുകൊണ്ട് ചൈതന്യധന്യമായ ആ മുഖം ഇപ്പോഴും മനസ്സിൽ തിളങ്ങുന്നു. അവാ ച്യമായ സ്നേഹത്തിന്റെ ഉടമയാണ്‌ വി.സി.ഹാരിസ് എന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപമായി മാറുക എന്ന കലാകാരന്റെ സ്വഭാവം വി.സി.ഹാരിസിന്‌ ആവോളമുണ്ടായിരുന്നു. കെ.പി.അപ്പൻ, കെ.വി.തമ്പി, വി.സി.ഹാരിസ് തുടങ്ങിയ ഗുരുനാഥന്മാരെല്ലാം അരങ്ങു വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണനുഭവപ്പെടുന്നത്.

ഏഴംകുളം മോഹൻകുമാർ

ഏഴംകുളം മോഹൻകുമാർ കഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിൽ ശോഭിക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹത്തിന്റെ ‘പാർത്ഥസാരഥീപുരത്തെ പരുന്തുകൾ’ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ്‌. മിത്തും യാഥാർത്ഥ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന ഒരു രചനാരീതിയാണ്‌ ഇതിൽ കാണുന്നത്. ഇരുപതോളം വിവിധ രചനകൾ ഏഴംകുളത്തിൽ നിന്ന് മലയാള സാഹിത്യത്തിന്‌ ലഭിച്ചിട്ടുണ്ട്. ഇത് വിലമതിക്കാനാവാത്ത നേട്ടമാണ്‌.

സാഹിത്യ നൊബേൽ 2017





2017 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ അർഹനായത് കാഷ്യോ ഇഷിഗുരോ (Kazuo Ishiguro) ആണ്‌. 1954ൽ ജപ്പാനിലെ നാഗസാക്കിയിലാണ്‌ ഇഷിഗുരോയുടെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബിലൂടെ തകർത്ത നാഗസാക്കിയിൽ ജനിച്ച ഒരെഴുത്തുകാരന്‌ നൊബേൽ സമ്മാനം ലഭിച്ചത് തികച്ചും അഭിമാനാർഹമാണ്‌. അദ്ദേഹത്തിന്റെ കൃതികളിലെ പ്രധാനവിഷയം ഓർമ, സമയം, സെല്ഫ്-ഡിലൂഷൻ എന്നിവയാണ്‌. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതി ‘The remains of the Day' സിനിമയാക്കിയിട്ടുണ്ട്. 'A Pale view of the Hills'(1982), 'An artist of the floating world' (1986), 'Never let me go' (2005), Noctumes- Five stories of Music and Nightfall'(2009), 'The Buried Giant' (2015)  എന്നിവയാണ്‌  മറ്റ് പ്രശസ്തമായ രചനകൾ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ സ്വന്തമായ പേര്‌ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇഷിഗുരോ.


ഗൗരി ലങ്കേഷ് കവിതയായി മാറിയപ്പോൾ




മാധ്യമപ്രവർത്തകയും സാംസ്കാരികപ്രവർത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഈ മരണം നമ്മെ ഓരോരുത്തരെയും ഗൗരി ലങ്കേഷായി മാറ്റുന്നു. ഗൗരി ലങ്കേഷിനെക്കുറിച്ച് സഹോദരി കവിത ലങ്കേഷ് മനോഹരമായ ഒരു കവിത കുറിച്ചിട്ടുണ്ട്. വായിച്ചു കൊള്ളുക.

My Sister, My Soul mate;
A poem for Gauri by Kavitha Lankesh

She raved, she ranted,
Many times she burst out....
Uppercaste this... Brahmincal that...
At the inhumanity of it all...
At the injustice of it all..

Wait a minute..
Is it the same woman?
Who spoke soft words, and tenderly hugged
And embraced
Little kids,
The untouchables,
The Muslims,
The  women,
The minorities...
The Maoists..

Few Rabids  barked she is a bitch,
some even called her prostitute,
just because she was single
and lived her life the way she wanted to...

But hundreds  called her sister,  

thousands  called her mother    
a million now are saying
‘We are all Gauri...”

She blasted when someone threw a
cigarette butt from the car window
Lest it would hurt a two wheeler rider..

Her house is a garden
Where many a snake wandered
And she would wait patiently
For it slither by,
 Not stopping , not harming , not killing it
Waiting patiently for it pass and continue to live...
But finally a snake came which didn’t slither away,
A human snake
on a two wheeler
to stop the fire out of Gauri  ...
and silence  her..

Silence Gauri?
Ha ha!! What a joke!!
She  burst like sunflower seed
scattered all over
In India
And across the seas...
Now  the silence is chanting ....echoing,  ..
“ We are all Gauri!!”



പുരോഗമനവാദിയും നിഷ്കളങ്കയും ഹ്യൂമനിസ്റ്റും മറ്റുള്ളവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പരജീവിസ്നേഹത്തിന്റെ നിറകുടമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം നമ്മെയെല്ലാം ഗൗരി ലങ്കേഷാക്കി മാറ്റിയിരിക്കുകയാണ്‌. ഫാസിസ്റ്റുകൾ മനസ്സിലാക്കേണ്ട ഒരു പ്രപഞ്ചപാഠമാണിത്. ഇത് തന്നെയാണീ കവിതയും.


ബിനീഷ് കൊട്ടാരത്തിൽ



അമൃത ചാനലിലെ പ്രധാന റിപ്പോർട്ടർ ആണ്‌ ബിനീഷ് കൊട്ടാരത്തിൽ. മികച്ച ഒരു റിപ്പോർട്ടർ എന്ന നിലയിൽ ബിനീഷ് പേരെടുത്തു കഴിഞ്ഞിരിക്കുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ ബി.എസ്.സി കെമിസ്ട്രിക്ക് പഠിക്കുമ്പോൾ അദ്ദേഹത്തെ ഞാൻ മലയാളം പഠിപ്പിച്ചിട്ടുണ്ട്. അന്നേ മിടുക്കനായ വിദ്യാർത്ഥി ആയിരുന്നു. കുറച്ചുനാൾ മാതൃഭൂമി പത്രത്തിലും ലേഖകനായി ഇദ്ദേഹം ഉണ്ടായിരുന്നു. ശിഷ്യന്റെ ഉയർച്ചയിൽ അഭിമാനം തോന്നുന്നു.


പുനത്തിൽ കുഞ്ഞബ്ദുള്ള





യാഥാർത്ഥ്യ-അതീത ലോകങ്ങളിൽ ഉൾക്കാഴ്ച നേടിയ നോവലിസ്റ്റായിരുന്നു കുഞ്ഞബ്ദുള്ള പഠിക്കുന്ന കാലം മുതൽ തന്നെ അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു. 'മലമുകളിലെ അബ്ദുള്ള' എന്ന കഥാസമാഹാരമാണ്‌ ഈ ആരാധനയ്ക്ക് തുടക്കം കുറിച്ചത്. ഈ ആരാധനയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ നോവലുകൾ ഗവേഷണത്തിന്‌ വിഷയമാക്കാൻ എന്നെ പ്രേരിപ്പിച്ചത്. മെഡിസിന്‌ അഡ്മിഷൻ കിട്ടുന്ന എല്ലാ വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ‘മരുന്ന്' എന്ന നോവൽ വായിക്കണമെന്ന് ഞാൻ എപ്പോഴും ക്ലാസ്സിൽ പറയാറുണ്ട്. മലയാളത്തിലെ മികച്ച പത്തു നോവലുകൾ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകൾ’ ഞാൻ അതിൽ ഉൾപ്പെടുത്തും. കാരണം അത് അത്രയ്ക്ക് ഗ്രേറ്റ് ആയ നോവലാണ്‌.


ഐ.വി.ശശി




മലയാളസിനിമയ്ക്ക് പുതുപരീക്ഷണങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശി. ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശിയുടെ ആദ്യ സിനിമയായിരുന്നു 'ഉത്സവം'. 1978 ലെ ‘അവളുടെ രാവുകൾ’ എന്ന സിനിമയിലൂടെ ഹിറ്റ് മേക്കറായി. പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1982 ൽ ‘ആരൂഢം’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 2009 ൽ സംവിധാനം ചെയ്ത ‘വെള്ളത്തൂവൽ’ ആണ്‌ അവസാനചിത്രം. വിടവാങ്ങിയ ചലച്ചിത്രപ്രതിഭയ്ക്ക് അന്ത്യാഞ്ജലി.


ഗ്രേസിയുടെ ഗൗളിജന്മം



ഗ്രേസിയുടെ ഗൗളിജന്മം മികച്ച ഒരു ഉത്തരാധുനിക കഥയാണ്‌. ആശുപത്രി പശ്ചാത്തലം ആക്കിയിട്ടുള്ള ഈ കഥ വൈദ്യശാസ്ത്രരംഗത്ത് നടമാടുന്ന ഈഗോ ക്ലാഷുകളെയും അതിന്റെ ദുരന്തഫലങ്ങളെയും ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട്. സ്വയം ശക്തിയായി തീരുന്ന സ്ത്രീയെയാണ്‌ ഈ കഥ നമുക്ക് കാണിച്ചുതരുന്നത്. എല്ലാ പുരുഷാധിപത്യ മേൽക്കോയ്മകളെയും ഈ കഥ തട്ടിത്തകർക്കുകയാണ്‌. ബുദ്ധന്റെ ഫിലോസഫിയെ ഇതിന്റെ ഭാഗമായി ആണ്‌ കഥ പിച്ചിച്ചീന്തുന്നത്. എല്ലാ ദുഖങ്ങളുടെയും കാരണം മമതാ ബന്ധമാണെന്ന് ഏത് അടുക്കളക്കാരിക്കും അറിയാം എന്ന് ഈ കഥ പറയുമ്പോൾ ഫിലോസഫിയുടെ മേലുള്ള പുരുഷാധിപത്യ മേൽക്കോയ്മയാണ്‌ ഗ്രേസി തട്ടിത്തെറിപ്പിക്കുന്നത്. ആൺപല്ലിയിൽ നിന്നും പെൺപല്ലി സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് രക്ഷപ്പെടുമ്പോൾ പുരുഷനിഷേധത്തിന്റെയും സ്വയംശാക്തീകരണത്തിന്റെയും പുതിയൊരു അധ്യായം നിർമ്മിക്കുകയാണ്‌ ഗൗളിജന്മം.

O