Saturday, May 26, 2012

സൈലന്റ്‌വാലി - നിശ്ശബ്ദതയുടെ സിംഫണി

യാത്ര
രാജേഷ്‌ കടമാൻചിറ





      ഭ്രാന്തമായി മോഹിപ്പിക്കുന്ന പച്ചിലച്ചാർത്തുകളും അപൂർവ്വജീവജാലങ്ങളും നിറഞ്ഞ, വ്യത്യസ്തമായ ആവാസവ്യവസ്ഥകളാൽ സമ്പന്നമായ പ്രകൃതിയുടെ പറുദീസ - സൈലന്റ്‌വാലി എന്ന 'നിശ്ശബ്ദതയുടെ താഴ്‌വര' നമ്മിലേക്കിട്ടു തരുന്ന ഒരു മുഴക്കമുണ്ട്‌. പ്രകൃതിക്ക്‌ വേണ്ടി മനുഷ്യൻ നടത്തിയ  പോരാട്ടത്തിന്റെ മുഴക്കം.



5 കോടിയിലേറെ വർഷം പഴക്കമുള്ള സൈലന്റ്‌വാലിയെക്കുറിച്ച്‌ 1847 മുതലാണ്‌ അറിയപ്പെട്ടു തുടങ്ങിയത്‌. എന്നാൽ അമൂല്യമായ ജനിതകവൈവിധ്യത്താൽ  സമ്പന്നമായ ഈ മഴക്കാടുകളിലേക്ക്‌ ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത്‌ 1970 നോട്‌ കൂടിയാണ്‌. ഈ താഴ്‌വരയെ തകർത്ത്‌ ജലവൈദ്യുതപദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ്‌ സൈലന്റ്‌വാലിയെ അന്താരാഷ്ട്രശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്‌. പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും നാൾവഴികളിലൂടെ വീണ്ടെടുക്കപ്പെട്ട വനമേഖലയുടെ ചരിത്രം ഇവിടെ പച്ചപ്പണിഞ്ഞു കിടക്കുന്നു. 




സൈലന്റ്‌വാലിയോട്‌ ഏറ്റവും അടുത്തുള്ള പട്ടണം മണ്ണാർക്കാടാണ്‌. മണ്ണാർക്കാട്‌ നിന്നും റോഡുമാർഗ്ഗം 19 കിലോമീറ്റർ സഞ്ചരിച്ചാൽ മുക്കാലി ഫോറസ്റ്റ്‌ ഓഫീസിൽ എത്തിച്ചേരാം. സന്ദർശകരുടെ വാഹനങ്ങൾക്ക്‌ പ്രവേശനം ഇവിടെവരെ മാത്രം. ദേശീയോദ്യാനത്തിലേക്ക്‌ കടക്കുന്നതിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ തുടർന്നുള്ള യാത്ര, ഇക്കോ ഡവലപ്പ്‌മന്റ്‌ കമ്മറ്റി (EDC)യുടെ ജീപ്പിലാണ്‌. മുൻകൂട്ടിയുള്ള അനുവാദപ്രകാരം ഫോറസ്റ്റ്‌ ഡിപ്പാർട്ട്‌മെന്റാണ്‌ പ്രവേശനാനുമതിയും യാത്രാസൗകര്യവും നൽകുന്നത്‌. എൻട്രി ഫീസും യാത്രാക്കൂലിയും ഫോറസ്റ്റ്‌ ഓഫീസിൽ അടച്ചാൽ മതി. അഞ്ചുമണിക്കൂറാണ്‌ യാത്രയ്ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം. പരമാവധി 8 പേർക്കാണ്‌ ഒരു ജീപ്പിൽ യാത്രചെയ്യാൻ കഴിയുക. കൃത്യസമയത്ത്‌ തന്നെ എത്തിച്ചേർന്നുവെങ്കിലും മൂന്നാമത്തെ ടേണിലാണ്‌ വാഹനം തരപ്പെട്ടത്‌.




മുക്കാലി ഫോറസ്റ്റ്‌ ഓഫീസിൽ നിന്നും അധികം ദൂരെയല്ലാത്ത ആനവായ്‌ ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌ കടന്ന് ജീപ്പ്‌, പ്ലാന്റേഷനിലേക്ക്‌ പ്രവേശിച്ചു. കുരുമുളകും കാപ്പിയും മറ്റു തോട്ടവിളകളും നിറഞ്ഞു നിൽക്കുന്ന ഈ പ്ലാന്റേഷൻ, ആദിവാസികൾക്കായി സർക്കാർ രൂപീകരിച്ചതാണ്‌. കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഉയരങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ താഴ്‌വാരത്തെ ആദിവാസിഭവനങ്ങൾ പൊട്ടുകൾ പോലെ കാണാം. പാതയോരത്ത്‌ വാഹനം നിർത്തി, താഴ്‌വരയുടെ മനോഹാരിതയിലേക്ക്‌ കണ്ണുകളയക്കുമ്പോൾ ജൈവസമ്പന്നതയിൽ, മടക്കുകളായി വീണുകിടക്കുന്ന പ്രകൃതിയുടെ ചേതോഹരമായ കാഴ്ച. സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ ഉയരമുള്ള പീഠഭൂമിയിൽ ചെങ്കുത്തായ മലയിടുക്കുകളും അടിവാരങ്ങളുമായി  നിബിഡമായ സൈലന്റ്‌വാലി, കാനനഗന്ധമുതിർത്തുകൊണ്ട്‌ നിശ്ശബ്ദതയെ ഗർഭം ധരിച്ചു കിടന്നു.




പാതയോരത്തെ വൈദ്യുതവേലികൾ പലയിടത്തും തകർന്നുകിടക്കുന്നുണ്ട്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്ന കാവ്യശകലങ്ങൾ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഫലകങ്ങൾ പലയിടത്തും കാണാം. സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ കവാടത്തിലെത്തി വണ്ടി നിൽക്കുമ്പോൾ സലിം അലി പകർത്തിയ ഒരു ചിത്രം മനസിൽ മിന്നിമറഞ്ഞു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാട്ടുപാതയിലൂടെ വണ്ടി നീങ്ങുമ്പോൾ, കാട്ടുപാതയുടെ ഓരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മൈൽക്കുറ്റികളിൽ 'സൈരന്ധ്രി' എന്നു രേഖപ്പെടുത്തിയിരിക്കുന്നത്‌ കണ്ടു.




'സൈരന്ധ്രി'യെന്നാൽ പാഞ്ചാലിയാണ്‌. വനവാസക്കാലത്ത്‌ പാണ്ഡവർ ഇവിടെ വരുകയും മനോഹരമായ ഈ താഴ്‌വര കണ്ട്‌, കുറച്ചുകാലം ഇവിടെ വസിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ആനയും കടുവയും മറ്റ്‌ കാട്ടുമൃഗങ്ങളും യഥേഷ്ടം വന്ന് ദാഹശമനം നടത്തിയിരുന്ന പുഴയുടെ തീരമാണ്‌ അവർ താമസത്തിനായി തിരഞ്ഞെടുത്തത്‌. ഈ പുഴയാണ്‌ 'കുന്തിപ്പുഴ' എന്ന പേരിൽ ഇപ്പോഴും അറിയപ്പെടുന്നത്‌. ഈ വനഭൂമിയെ നനച്ചുകൊണ്ടൊഴുകുന്ന ഏകനദിയാണ്‌ കുന്തിപ്പുഴ.




സൈരന്ധ്രിവനം എന്ന പേരിൽ നിന്നാണ്‌ 'സൈലന്റ്‌ വാലി' എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്ന് ചില അഭിപ്രായങ്ങളുണ്ട്‌. എന്നാൽ ചീവീടുകളുടെ അഭാവത്താൽ സൃഷ്ടിക്കപ്പെട്ട നിശ്ശബ്ദതയെ മുൻനിർത്തിയാണ്‌ സൈലന്റ്‌വാലിക്ക്‌ ആ പേരുണ്ടായതെന്ന വാദത്തിനാണ്‌ പ്രാമുഖ്യം. നിശ്ശബ്ദവനത്തിന്റെ സ്ഥാനികജീവിയും വംശനാശഭീഷണി നേരിടുന്ന ജീവവർഗ്ഗവുമായ സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമമായ Macaca Silenus നും സ്ഥലനാമവുമായി ബന്ധമുള്ളതായി രേഖപ്പെടുത്തലുകളുണ്ട്‌. ഇങ്ങനെയൊക്കെയെങ്കിലും പല പല തരത്തിലുള്ള പക്ഷികളും പ്രാണികളും മൃഗങ്ങളും ഒക്കെ ചേർന്ന് ഇവിടം ശബ്ദമുഖരിതമായി നിലനിർത്തിയിരിക്കുന്നു. സൈരന്ധ്രിയുടെ നിറുകയിലായി യാത്രയുടെ ഒന്നാംപാദം അവസാനിച്ചു.




നീലഗിരി ജൈവമേഖലയുടെ ഹൃദയഭാഗമായ സൈരന്ധ്രിവനത്തിന്‌ 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്‌. സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ കിഴക്കൻഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽപ്രദേശമായതിനാൽ അവിടെ മഴ കുറവാണ്‌. തിരിച്ചറിയപ്പെട്ട ആയിരക്കണക്കായ ജീവജാലങ്ങൾ കൂടാതെ തിരിച്ചറിയപ്പെടാത്തവയായി അനേകമനേകം ജീവികളും ഇവിടെ ഉണ്ടാകാം എന്നാണ്‌ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടൽ. സിംഹവാലൻ കുരങ്ങ്‌, അരയൻ പൂച്ച, തവിടൻ വെരുക്‌, പാറാൻ, നീലഗിരി തേവാങ്ക്‌, കേഴ, കൂരമാൻ, കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ തുടങ്ങി അനവധി ജനുസ്സിലുള്ള മൃഗങ്ങളും പക്ഷികളും തീർക്കുന്ന അത്ഭുതലോകമാണ്‌ ഇവിടം. ഓരോ വർഷവും ഏറ്റവും കുറഞ്ഞത്‌ ഒരു പുതിയ ചെടിയെങ്കിലും കണ്ടെത്തപ്പെടുന്നുണ്ട്‌ എന്നത്‌ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നു. ഇരുളർ, മുകുടർ, കുറുമ്പർ മുതലായവരാണ്‌ ഈ പ്രദേശത്ത്‌ അധിവസിക്കുന്ന പ്രധാന ജനസമൂഹങ്ങൾ.




കുന്നിൻനിറുകയിലെ 30 മീറ്റർ ഉയരമുള്ള വാച്ച്‌ ടവർ ഒരു പ്രധാന ആകർഷണമാണ്‌. ടവറിന്‌ സമീപത്തായി 1985 ൽ രാജീവ്‌ ഗാന്ധി സൈലന്റ്‌വാലി പാർക്ക്‌ ഉദ്ഘാടനം ചെയ്തതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫലകം കാണാം. ഒരേ സമയം 12 പേർക്കാണ്‌ ടവറിൽ പ്രവേശനം. ടവറിന്റെ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായ താഴ്‌വാരത്തിന്റെ അതിമനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാം. ഇനിയങ്ങോട്ട്‌ കാൽനടയായുള്ള യാത്രയാണ്‌. 3 കിലോമീറ്ററിനപ്പുറം കുന്തിപ്പുഴയുണ്ട്‌. 



പ്രകൃതിയുടെ വരദാനമായി ഒഴുകുന്ന കുന്തിപ്പുഴ, ഭാരതപ്പുഴയുടെ പ്രധാനപ്പെട്ട പോഷകനദികളിൽ ഒന്നാണ്‌. കുന്തിപ്പുഴയിലെ 'പാത്രക്കടവ്‌' ഭാഗത്ത്‌ അണക്കെട്ട്‌ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ മുതലാണ്‌ സൈലന്റ്‌വാലി ലോകശ്രദ്ധയാകർഷിച്ചത്‌. ഹെക്ടറുകളോളം മഴക്കാടുകൾ വെള്ളത്തിനടിയിലാകുമെന്നും സൈലന്റ്‌വാലിയുടെ അനന്യവും അമൂല്യവുമായ ജൈവസമ്പത്ത്‌ എന്നന്നേക്കുമായി ഇല്ലാതാകുമെന്നുമുള്ള ഭീഷണി മുന്നിൽ കണ്ടുകൊണ്ട്‌ പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതിസ്നേഹികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമാണ്‌ ഈ പദ്ധതിക്കെതിരായി രൂപപ്പെട്ടത്‌. 1984 ൽ സൈലന്റ്‌വാലിയുടെ പ്രത്യേകതകൾ മനസ്സിലാക്കി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജലവൈദ്യുതപദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. 1985 സെപ്റ്റംബർ 7 ന്‌ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി, സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനായി സമർപ്പിച്ചു.




സൈലന്റ്‌വാലി വനമേഖലയിൽ അണക്കെട്ട്‌ പണിയുന്നതിനെതിരെയുള്ള പ്രക്ഷോഭം തകർക്കാൻ, കേരളം ഭരിച്ച വിവിധ സർക്കാരുകൾ പരസ്പരം മത്സരിച്ചു. പ്രകൃതിസ്നേഹികളും സമർപ്പണമനോഭാവമുള്ളവരുമായ ഒരുപിടി മനുഷ്യരുടെ കൈകോർത്തുനിന്നുള്ള ചെറുത്തുനിൽപ്പാണ്‌ ഈ താഴ്‌വരയെ രക്ഷിച്ചത്‌. ഈ സമരത്തെ ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കെത്തിച്ചതിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്‌ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എൻ.വി.കൃഷ്ണവാര്യർ, സുഗതകുമാരി, ഒ.എൻ.വി, വൈലോപ്പിള്ളി, അഴീക്കോട്‌ തുടങ്ങി സാഹിത്യലോകത്തും സാംസ്കാരികലോകത്തുമുള്ള ഒട്ടനവധിപേർ ഈ സമരത്തിൽ പങ്കുചേർന്നു പ്രവർത്തിച്ചു. അങ്ങനെ ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ സൂചകമായിത്തീർന്നു, സൈലന്റ്‌വാലി.




വനപാലകരുടെ കർശനനിർദ്ദേശങ്ങൾ ശ്രവിച്ചുകൊണ്ടാണ്‌ കുന്തിപ്പുഴയുടെ തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്‌. പരിസ്ഥിതിയെ അലോസരപ്പെടുത്തുന്ന ഒരു നീക്കവും സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുകൾ. ഇടതൂർന്ന വനവും ഈറ്റക്കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ സൈരന്ധ്രിയുടെ ഭംഗി നുകർന്ന് നടക്കുമ്പോൾ, ഉള്ളിൽ ഒരു സിംഫണി വന്നു നിറഞ്ഞു. കാട്ടുപാതയുടെ അരികിലായി 'കുന്തി റിവർ' എന്ന ബോർഡ്‌ വീണുകിടക്കുന്നു. പുഴയുടെ ഒഴുക്കിന്റെ താളം കാതുകളിൽ വന്നലച്ചു. പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെ ഉൾവനത്തിലേക്ക്‌ പ്രവേശിക്കാം. എന്നാൽ സന്ദർശകർക്കുള്ള പ്രവേശനാനുമതി തൂക്കുപാലം അവസാനിക്കുന്നിടം വരെ മാത്രം. ഈ തൂക്കുപാലത്തിന്റെ സ്ഥാനത്തായിരുന്നു പണ്ട്‌ വൈദ്യുതി ഉൾപ്പാദനത്തിനു വേണ്ടി അണക്കെട്ട്‌ നിർമ്മിക്കാൻ KSEB പദ്ധതിയിട്ടിരുന്നത്‌. ആ പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ കുന്തിപുഴയുടെ നീരൊഴുക്ക്‌ ഇവിടം കൊണ്ടവസാനിക്കുമായിരുന്നു. മഴക്കാടുകൾ ഒന്നാകെ വെള്ളത്തിൽ മുങ്ങുമായിരുന്നു.




മടക്കയാത്രയ്ക്കായി വീണ്ടും സൈരന്ധ്രിയുടെ മുകളിലേക്ക്‌. അഞ്ചുമണിക്കൂർ നീണ്ടു നിന്ന യാത്ര അവസാനിക്കുമ്പോൾ സൈരന്ധ്രിവനവും താഴ്‌വാരങ്ങളും ചേർന്നു നിറച്ച മുഴക്കം ഹൃദയത്തോളം നിറഞ്ഞു. പേരറിയാത്ത നിരവധി വൃക്ഷങ്ങളും ചെടികളും പ്രാണികളും പക്ഷികളും മറ്റു ജീവജാലങ്ങളും നേർത്ത സംഗീതത്താൽ യാത്രാമൊഴിയേകുമ്പോൾ, പോരാട്ടത്തിന്റെയും വീണ്ടെടുക്കലിന്റെയും സ്മരണകൾ നെഞ്ചിലേറ്റി, കുന്തിപ്പുഴ തെളിനീരുമായി നിളയെ ലക്ഷ്യമാക്കി ഒഴുകി.




ഈ നിത്യഹരിത വനമേഖല എല്ലാ സമ്പന്നതയോടും ജൈവവൈവിധ്യങ്ങളോടും കൂടി എന്നെന്നും നിലനിൽക്കുവാനായി പ്രാർത്ഥിക്കുമ്പോൾ, ഏതോ വെടിപ്ലാവിന്റെ ചില്ലയിൽ നിന്നുയർന്ന സിംഹവാലൻ കുരങ്ങിന്റെ ശബ്ദം ഇലച്ചാർത്തുകളെ തഴുകി, താഴ്‌വരയുടെ നിശ്ശബ്ദതയ്ക്കു മുകളിലൂടെ അലയടിച്ചു.


O

 PHOTOS - ANEESH SASIDEVAN


PHONE : 09846136524




കത്തിയും പാമ്പും


കവിത
ഇടക്കുളങ്ങര ഗോപൻ


ഴീക്കോടനെ കുത്തിയ കത്തിയും
കൃഷ്ണപിള്ളയെ കടിച്ച പാമ്പും
പാർട്ടി കോൺഗ്രസ്സിൽ കണ്ടുമുട്ടി
നയസമീപനങ്ങളുടെ എരിതീയിൽ
കുരുത്തതൊന്നും വാടില്ലെന്ന്,
മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലിടിച്ചും
ഇടതടവില്ലാതെ മൈക്കുസേവയിൽ
അണികളെ ഉദ്ബോധിപ്പിച്ചും,
പരിക്ഷീണിതരായ നേതാക്കളെ
അവർ അഭിസംബോധന ചെയ്തു.


മുറിമൂക്കൻ ദിവാന്റെ പ്രേതം കയറിയ
പ്രസീഡിയം സഖാക്കൾ
പുന്നപ്രയിലും വയലാറിലും
ചോരയിൽ കിളിർത്ത കമ്യൂണിസ്റ്റ്‌പച്ചയിൽ,
റിയൽ എസ്റ്റേറ്റ്‌ സ്വപ്നം മെനഞ്ഞു.
പാർട്ടി സെക്രട്ടറി ലാപ്ടോപ്പിൽ
വിദേശപ്രതിനിധികൾക്ക്‌ കുട്ടനാടൻ
കർഷകരെ പരിചയപ്പെടുത്തി.
കയ്യൂരിലും കരിവള്ളൂരിലും
രക്തസാക്ഷിമണ്ഡപങ്ങൾ പെയിന്റുചെയ്ത
കണക്കിൽ പിഴവുണ്ടെന്ന
പ്രതിനിധി സഖാക്കളുടെ ആരോപണത്തെ
അരാഷ്ട്രീയ സമീപനമെന്ന് പരിഹസിച്ച്‌,
വോട്ടിനിട്ട്‌ തള്ളി.


പയ്യാമ്പലം കടപ്പുറത്ത്‌,
സ്വദേശാഭിമാനിയുടെ നേതൃത്വത്തിൽ
പത്രസിൻഡിക്കേറ്റ്‌ കൂടി റിപ്പോർട്ട്‌ ചോർത്തി.
ചർച്ചയിൽ കത്തിയും കരിമൂർഖനും
ഒളിഞ്ഞും തെളിഞ്ഞും അങ്കം വെട്ടി.
സെക്രട്ടറി പരീക്ഷയിൽ,
കൃഷ്ണപിള്ളയെ കടിച്ച പാമ്പിനെ
ബക്കറ്റിലലയടിച്ച കടലിൽ തള്ളി,
അഴീക്കോടന്റെ ചങ്കുതകർത്ത കത്തി
നക്ഷത്രം മിന്നിച്ചു !


പിന്നെയും ഒടുങ്ങാത്ത ചർച്ചകൾ,
ടിവി ചാനലുകളിലെ ഒമ്പതുമണിജഡ്ജിമാർ
കയ്യടക്കി കയ്യടി വാങ്ങി.
അടിയൊക്കെ നിനക്കെന്നും,
പണമൊക്കെ എനിക്കെന്നും,
ചെണ്ടയോട്‌ മാരാരുടെ സുവിശേഷപ്രഘോഷണം.


O


PHONE : 9447479905




Saturday, May 19, 2012

അധ്യാപകരോട്‌ - ക്ഷമാപണപൂർവ്വം

ലേഖനം
എം.ബി.പിള്ള












            കേരളത്തിലെ വിദ്യാഭ്യാസനിലവാരം അവിശ്വസനീയമാംവിധം തകർന്നിരിക്കുന്നു. ഇംഗ്ലീഷ്‌, മലയാളം ഭാഷകളുടെ കാര്യത്തിലാണ്‌ ഏറ്റവും വലിയ നിലവാരത്തകർച്ച. വാഹനാപകടത്തിൽപ്പെട്ടു ചതഞ്ഞരഞ്ഞ മൃതദേഹം പോലെ, തിരിച്ചറിയാൻ പറ്റാത്തവിധം വികൃതമാക്കപ്പെട്ടിരിക്കുന്നു. രണ്ടുഭാഷകളിലും ഉച്ചാരണവൈകല്യം, അക്ഷരത്തെറ്റ്‌, വ്യാകരണപ്പിശക്‌ മുതലായവ ഇന്ന്‌ സർവ്വസാധാരണമായിരിക്കുന്നു.. പ്ലസ്ടൂ പരീക്ഷ നല്ല മാർക്കോടെ വിജയിച്ച കുട്ടി Five എന്നതിന്‌ Faiwe എന്ന്‌ സ്പെല്ലിംഗ്‌ എഴുതിയ വാർത്ത ഒരു ദിനപത്രത്തിൽ വന്നതാണ്‌. Clas, Toung, Not Book, Vennasday, Gramer, strick, Pleese  എന്നൊക്കെ പ്ലസ്ടൂ, ഡിഗ്രി വിദ്യാർത്ഥികൾ എഴുതുന്നത്‌  അടുത്തകാലത്ത്‌ സർവ്വസാധാരണം. പതിവൃത, ആനപുറത്തുകയറി, ആദരാജ്ഞലി, പീഢനം, മലയാളബാഷ, പ്രതിക്ഷേധം, ബീക്ഷണി എന്നിങ്ങനെ പോകുന്നു, മലയാളത്തിലെ അക്ഷരത്തെറ്റുകൾ. പതിവൃത എന്നാൽ ഭർത്താക്കന്മാരാൽ ചുറ്റപ്പെട്ടവൾ എന്നാണ്‌ അർത്ഥം! അനപ്പുറത്തു മനുഷ്യൻ കയറുന്നതിനു പകരം ആന മനുഷ്യന്റെ പുറത്തു കയറിയാലുള്ള അവസ്ഥയെക്കുറിച്ച്‌ ആലോചിക്കാൻ പോലും വയ്യ. പാഠപുസ്തകങ്ങളിലും ചോദ്യക്കടലാസുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലുമെല്ലാം തെറ്റുകളുടെ ഘോഷയാത്രയാണ്‌. ഭാഷാശുദ്ധിയുടെ കാര്യത്തിൽ ആർക്കും യാതൊരു താൽപര്യവുമില്ലാത്ത അവസ്ഥ. ഇത്‌ അത്യന്തം അപകടകരമാണ്‌. പുതിയ തലമുറയെ മാത്രമല്ല, വരും തലമുറകളെപ്പോലും വഴിതെറ്റിക്കുന്ന അതീവഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നതാണിത്‌.



അധ്യാപനത്തിലെ നിലവാരത്തകർച്ചയാണ്‌ ഈ ദുരവസ്ഥയ്ക്ക്‌ മുഖ്യകാരണം എന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്‌. ഇന്നത്തെ വിദ്യാർത്ഥിയാണല്ലോ നാളത്തെ അധ്യാപകൻ. ഇന്ന്‌ പ്രവേശനത്തിനും ഉദ്യോഗത്തിനുമുള്ള പ്രധാന മാനദണ്ഡം പണമാണല്ലോ. ബാഹ്യമായ മറ്റു പല പരിഗണനകളും. മെറിറ്റ്‌ ഒരു പ്രശ്നമേയല്ല. അതിന്റെ ദുരന്തഫലമാണ്‌ നാം ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. 'വായപ്പയം', 'പയങ്കഞ്ഞി' എന്നൊക്കെയുള്ള കുട്ടികളുടെ തെറ്റായ ഉച്ചാരണം കേട്ട്‌ ദേഷ്യത്തോടെ തന്നെ നോക്കിയ എ.ഇ.ഒ- യോട്‌  'എന്തുപറയാനാ ഇവിടത്തെ തയക്കവും പയക്കവും ഇതാണ്‌' എന്നു പറഞ്ഞ അധ്യാപികയെയാണ്‌ ഇത്തരുണത്തിൽ ഓർമ്മ വരിക. മൂന്ന്‌ പതിറ്റാണ്ടിലധികം കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളം അധ്യാപിക മലയാള 'ഫാഷ' എന്നാവർത്തിച്ചു പറയുന്നത്‌ കേൾക്കാനുള്ള ദൗർഭാഗ്യം ഉണ്ടായിട്ടുണ്ട്‌.



തങ്ങൾക്ക്‌ അറിയാൻ പാടില്ലാത്ത പല പാഠഭാഗങ്ങളും 'ഇത്‌ നിങ്ങൾക്ക്‌ പഠിക്കണ്ട' എന്നു പറഞ്ഞു തടിതപ്പുന്ന അധ്യാപകരുമുണ്ട്‌. കുട്ടികളുടെ നോട്ടുബുക്കുകൾ വാങ്ങി സ്കൂൾ അലമാരയിൽ ഭദ്രമായി പൂട്ടിവെക്കുന്നതും പതിവായിരിക്കുന്നു. തങ്ങൾ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങളിൽ പലതും തെറ്റാണെന്ന്‌ അത്തരം അധ്യാപകർക്ക്‌ ബോധ്യമുണ്ട്‌. ശരി എന്താണെന്നറിയില്ല താനും. അതുകൊണ്ട്‌, തെറ്റായ ഉത്തരങ്ങൾ മറ്റാരും കാണാൻ ഇടയാകരുതെന്ന 'സദുദ്ദേശ്യ'മാണ്‌ ഈ പ്രവൃത്തിക്കു പിന്നിൽ. ഇതിന്റെ പേരിൽ കുട്ടികളോട്‌ 'കബോർഡ്‌ ഫീസ്‌' വാങ്ങാനും സ്കൂൾ അധികൃതർ മറക്കാറില്ല. നോട്ടുബുക്കിൽ എഴുതിയിരിക്കുന്ന ഉത്തരങ്ങൾ മറ്റാരെയും കാണിക്കരുതെന്ന്‌ പല അധ്യാപകരും കുട്ടികൾക്ക്‌ കർശനനിർദ്ദേശം നൽകുന്നതിന്റെ 'ഗുട്ടൻസ്‌' ഇപ്പ പിടികിട്ടിയാ ?



ക്ലാസിൽ മറ്റു കുട്ടികളെ അപേക്ഷിച്ച്‌ ഭേദമെന്നു തോന്നുന്ന കുട്ടിയെ ആശ്രയിക്കുന്ന അധ്യാപകരും കുറവല്ല. 'ആ കുട്ടി പറയുന്നതു പോലെ എല്ലാവരും എഴുതിയെടുത്തോളൂ' എന്നാണ്‌ അധ്യാപകൻ മറ്റുകുട്ടികൾക്ക്‌ നൽകുന്ന നിർദ്ദേശം. അധ്യാപകൻ പഠിപ്പിക്കുന്നതു തെറ്റാണെന്നും ശരി എന്താണെന്നും പറയുന്ന കുട്ടിയോട്‌ 'ഞാൻ പറയുന്ന പോലങ്ങ്‌ പഠിച്ചാൽ മതി' എന്നാജ്ഞാപിക്കുകയും കുട്ടികൾ എഴുതുന്ന ശരിയുത്തരങ്ങൾ വെട്ടിക്കളയുകയും, തങ്ങൾ പഠിപ്പിക്കുന്ന തെറ്റുകൾ എഴുതി വെക്കുന്നതിനു മാർക്ക്‌ നൽകുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു. 



സംശയങ്ങൾ ചോദിക്കാനും ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിന്‌, അധ്യാപകന്‌ തന്റെ അറിവിലും കഴിവിലും വിശ്വാസമുണ്ടായിരിക്കണം. അതില്ലാത്തവരാണ്‌ കുട്ടികളെ അടിച്ചിരുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത്‌, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നത്‌, ചിന്തിക്കാൻ കുട്ടികളെ അനുവദിക്കാത്തത്‌. നമ്മുടെ ചില രാഷ്ട്രീയ നേതാക്കളെപ്പോലെ.



വ്യാകരണത്തെറ്റുകൾ ഇന്ന്‌ സർവ്വസാധാരണമായിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഭാഷയ്ക്ക്‌ വ്യാകരണമേ ആവശ്യമില്ലെന്നാണ്‌ കേരളത്തിലെ ഒരു കരിക്കുലം ഡയറക്ടറുടെ പോലും കണ്ടുപിടുത്തം. 'വൃത്തം, അലങ്കാരം, വ്യാകരണം എന്നിവയുടെ കാര്യത്തിൽ, കുട്ടികളെ വിഷമിപ്പിക്കുന്ന ചോദ്യരീതി പൂർണ്ണമായി ഉപേക്ഷിച്ചിട്ടുണ്ട്‌' - 2008 ജനുവരി 11 ലെ മാതൃഭൂമി ദിനപത്രത്തിൽ അന്നത്തെ കരിക്കുലം ഡയറക്ടർ എസ്‌.എസ്‌.എൽ.സി മലയാളം ഒന്നാം പേപ്പർ ചോദ്യമാതൃകയെപ്പറ്റി എഴുതിയ ലേഖനത്തിലെ ഒരു വാക്യമാണിത്‌. ഭാഷയിൽ നിന്ന്‌ വ്യാകരണത്തെ വേർതിരിച്ചെടുക്കുന്നതെങ്ങനെയെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു കാര്യം എല്ലാവരും ഒരു വിധത്തിൽ തന്നെ പറയാൻ വേണ്ടിയാണ്‌ വ്യാകരണം. ഒരു കാര്യം പലയാളുകൾ പലവിധത്തിൽ പറഞ്ഞാൽ ആശയക്കുഴപ്പമായിരിക്കും ഫലം. കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. വ്യാകരണം 'പൂർണ്ണമായി ഉപേക്ഷിച്ചു'കൊണ്ട്‌ ഭാഷ പഠിക്കുന്നതെങ്ങനെയെന്ന് ആർക്കും മനസ്സിലാവുകയില്ല. വിദ്യാഭ്യാസവകുപ്പിന്റെയും മറ്റും തലപ്പത്തിരിക്കുന്ന പല 'വിദഗ്ദന്മാ'രുടെയും പരീക്ഷായോഗ്യതകളും തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുമൊക്കെ വ്യാജമാണെന്ന അഭിപ്രായം ശരിവെയ്ക്കുന്നത്ര താഴ്‌ന്ന നിലവാരമാണ്‌ അവരിൽ പലരുടെയും.



കേരളത്തിലെ ശരാശരി വിദ്യാർത്ഥിയുടെ പൊതുവിജ്ഞാനം വളരെ മോശമാണ്‌. വായനാശീലം കുറഞ്ഞതാണ്‌ പ്രധാനകാരണം. മൺമറഞ്ഞ മഹാന്മാരെക്കുറിച്ച്‌ പുതിയ തലമുറ തികച്ചും അജ്ഞരാണ്‌. എന്തെങ്കിലും പ്രത്യേക ആവശ്യം വരുമ്പോൾ മാത്രമാണ്‌ പുസ്തകങ്ങളെയും ഇന്റർനെറ്റ്‌ പോലുള്ള ആധുനികസൗകര്യങ്ങളെയും ആശ്രയിക്കുക. ടി.വി യാകട്ടെ, പൈങ്കിളി കഥകൾ കുത്തിനിറച്ച, അനന്തമായി നീളുന്ന സീരിയലുകൾ കാണാനാണ്‌ ബഹുഭൂരിപക്ഷം പ്രേക്ഷകരും ഉപയോഗിക്കുന്നത്‌.



മൂല്യച്യുതിയാണ്‌ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മറ്റൊരു പ്രധാന പോരായ്മ. ഒരു ആഗോള പ്രതിഭാസമാണ്‌ ഇതെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. പ്രശ്നം അത്ര ഗുരുതരമാണ്‌. ഒരു രാജ്യത്തിന്റെ ശാപമാണ്‌ മൂല്യബോധമില്ലാത്ത ജനത. ലക്ഷ്യം പോലെ തന്നെ മഹത്തായിരിക്കണം മാർഗ്ഗവും. ഇവിടെ ലക്ഷ്യമേ മോശം. മാർഗ്ഗം അതിലും മോശം. എതു മാർഗ്ഗം സ്വീകരിച്ചും 'സുഖിക്കുക, അടിച്ചുപൊളിച്ചു ജീവിക്കുക' ഇതാണ്‌ പുതിയ തലമുറയുടെ മുദ്രാവാക്യം. മറ്റൊന്നും അവർക്ക്‌ പ്രശ്നമേയല്ല. നേതൃത്വമാണ്‌  നല്ലൊരു പരിധി വരെ ഈ ദുരവസ്ഥയ്ക്ക്‌ ഉത്തരവാദികൾ. അവരാണ്‌ ഈ വൃത്തികെട്ട മാതൃക കാട്ടിക്കൊടുക്കുന്നത്‌.



എന്താണ്‌ ഇതിനൊക്കെ പരിഹാരം ? അതാണല്ലോ പ്രധാനം. മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വ്യക്തിത്വത്തിന്റെ സമഗ്രമായ വികസനമാണ്‌ വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന തത്ത്വം അംഗീകരിച്ച്‌, സ്വഭാവരൂപീകരണത്തിനു മുൻതൂക്കം നൽകുക. വിവരശേഖരണമല്ല വിദ്യാഭ്യാസം എന്ന വസ്തുതയെക്കുറിച്ച്‌ 'വിദഗ്ദന്മാർ'ക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തുക. പണ്ടത്തെ പോലെ ഗുണപാഠങ്ങളുള്ള, മഹാന്മാരുടെ ജീവിതകഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. പ്രവേശനത്തിലും ഉദ്യോഗനിയമനത്തിലും മറ്റും ബാഹ്യമായ പരിഗണനകളുടെയും പണത്തിന്റെയും അതിപ്രസരം ഒഴിവാക്കുക. മെറിറ്റിനു മറ്റെന്തിനേക്കാളും കൂടുതൽ പ്രാമുഖ്യം നൽകുക. ഇത്രയും കാര്യങ്ങൾക്ക്‌ ശ്രദ്ധ നൽകിയാൽ കേരളത്തിലെ വിദ്യാഭ്യാസനിലവാരം നല്ലൊരു പരിധിവരെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


O


PHONE : 9447091998




ഓറഞ്ചുകൾ

കവിത
സുധീർ രാജ്‌











കോളേജ്‌ ലൈബ്രറി
കെട്ടിടത്തിനു പിന്നിലെ
ഡ്രാക്കുളാ കോട്ട എന്ന
ഞങ്ങളുടെ താവളത്തിന്‌
മുന്നിലിട്ടാണ്‌ രഘുവിനെ വെട്ടിയത്‌.


വിപ്ലവവും പ്രതിവിപ്ലവവും
അതിലൂടെ വരുമെന്ന്
ആരും പറഞ്ഞു തന്നില്ല.
പകരം ഇലക്ഷൻ തകർക്കുക
എന്നതായിരുന്നു അജണ്ട.


കൊല്ലരുത്‌ എന്ന നിർദ്ദേശം
അക്ഷരംപ്രതി പാലിച്ചു.
വടിവാൾ തൂവാലയിൽ തുടച്ച്‌
ഇടുപ്പിൽ താഴ്ത്തി
പള്ളാത്തുരുത്തി ഷാപ്പിലേക്ക്‌.
അവിടെ സ്ഥിരം വരച്ചിട്ട
അരിവാൾ ചുറ്റിക നക്ഷത്രത്തിന്‌
കീഴെ കപ്പയും കള്ളും.


ഫൈസലിനെയും അജിത്തിനെയും
വെട്ടുമ്പോഴും പ്രത്യയശാസ്ത്രം ഓർത്തില്ല.
തിരിച്ച്‌ അറവുകാട്ടമ്പലത്തിൽ വെച്ച്‌
ജോൺസൺ എന്റെ ഉടലിൽ
ശസ്ത്രക്രിയ നടത്തിയപ്പോഴാണ്‌
വിപ്ലവത്തിന്റെ കിടപ്പ്‌ മനസ്സിലായത്‌.


ആശുപത്രിയിൽ കിടന്ന്
ഓറഞ്ചു തിന്നുക എന്നത്‌
വലിയ ആഗ്രഹമായിരുന്നു.
പക്ഷെ അമ്മ ഓറഞ്ചു
കൊണ്ടുവന്നില്ല.
പകരം അപ്പന്റെ ചുവന്ന
പുറംചട്ടയുള്ള ഡയറി
തലയണക്കീഴിൽ വെച്ച്‌
കണ്ണുതുടച്ച്‌ കടന്നുപോയി.


പച്ചമഷിയിൽ
മനോഹരമായ കൈപ്പടയിൽ
എഴുതിയ വരികളിൽ
ചോരയും അമ്മയുടെ കണ്ണീരും
ഉണങ്ങിപ്പിടിച്ചിരുന്നു.
വിപ്ലവം വെഞ്ചെരിച്ച
യൗവനത്തിൻ കുമ്പസാരക്കൂട്ടിൽ
കർത്താവും കാറൽ മാർക്സും
അപ്പനും റമ്മി കളിക്കുന്നത്‌
ജ്വരമൂർച്ഛയിൽ ഞാൻ കാണുകയാണ്‌.
ഇപ്പോൾ ഞാൻ ഓറഞ്ചുകളെ ഭയക്കുന്നു.


O


PHONE : 09605357933



ചിരിപ്പൊട്ടുകൾ - 3

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌











മോളീന്നൊരു വിളി



         പഴയകാലത്തെ ഒരു പത്രമാപ്പീസ്‌. ഇരുനിലക്കെട്ടിടം. പത്രത്തിന്റെ കണ്ടീഷൻ പോലെ തന്നെ, കെട്ടിടത്തിന്റെയും. രണ്ടും വീഴാറായിരിക്കുന്നു. താഴെ കമ്പോസിറ്റർമാരുടെ അച്ചുകൂടം. നാനാതരം അച്ചുകൾ നിരത്തുന്ന കണ്ണട വെച്ച കൊക്കി വളഞ്ഞ കമ്പോസിറ്റർമാർ. അന്ത്യകൂദാശ കൈക്കൊള്ളാൻ സന്നദ്ധമായിരിക്കുന്ന അച്ചടിയന്ത്രങ്ങൾ. അകം നിറയെ ഇരുട്ട്‌.

മുകളിലത്തെ നിലയിൽ കാലവർഷവും തുലാവർഷവും തുള്ളി പോലും കളയാതെ കുടിച്ചുവീർത്ത ചുവരുകൾ ഉള്ള മുറിയിൽ നീളൻമേശയ്ക്ക്‌ ഇരുപുറവും മുഷിഞ്ഞിരിക്കുന്ന എഡിറ്റർമാര്‌. അവർ ന്യൂസ്‌ റെഡി ആയാൽ താഴേക്ക്‌ പോകുന്ന ആരെങ്കിലും വശം താഴെയുള്ള അച്ചടിമുറിയിലേക്ക്‌ കൊടുത്തുവിടും. വാർത്തയ്ക്ക്‌ താഴെ ചിലപ്പോൾ ചില വ്യക്തിപരമായ സന്ദേശങ്ങളും കുറിച്ചിട്ടുണ്ടാകും. ഉദാ: "രണ്ടു ചായ മുകളിലേക്ക്‌ പറഞ്ഞേര്‌ ... പോറ്റിസാർ വന്നാൽ എന്റെ ശമ്പളത്തിന്റെ കാര്യം പറയണേ." അങ്ങനെ അങ്ങനെ...

ഒരു ദിവസം കമ്പോസിറ്റർ ട്രെയിനിയായി ഒരു പയ്യൻ ചാർജ്ജെടുത്തു. പിറ്റേന്നത്തെ പത്രത്തിലെ ഹെഡ്‌ ന്യൂസ്‌ അവസാനിച്ചു കണ്ടത്‌ ഇങ്ങനെ : " അതിർത്തിയിൽ ചൈന തുടരുന്ന സമ്മർദ്ദങ്ങൾ എന്തു വിലകൊടുത്തും ഇന്ത്യ ചെറുക്കുമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറപ്പിച്ചു പറഞ്ഞു. മാധവഞ്ചേട്ടൻ മുകളിലേക്ക്‌ വരിക."

(അന്ന് പത്രം വായിച്ച സകലമാന മാധവൻചേട്ടന്മാരും അറിയാതെ മുകളിലേക്ക്‌ നോക്കിപ്പോയി !)


O

Sunday, May 13, 2012

സംസ്കാരജാലകം

സംസ്കാരജാലകം-13
ഡോ.ആർ.ഭദ്രൻ
                                    
                                                                 













അക്ഷരജാലകം/കലാകൗമുദി/എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ

സാഹിത്യവാരഫലത്തിന്റെ (എം.കൃഷ്ണൻനായർ) ചുവടുപിടിച്ചാണ്‌ കലാകൗമുദിയിൽ 'അക്ഷരജാലകം' വന്നു തുടങ്ങിയത്‌. ഇന്നും സാഹിത്യവാരഫലത്തിന്റെ പാറ്റേൺ ഏറെക്കുറെ അക്ഷരജാലകവും പിൻപറ്റുന്നു. അതുകൊണ്ടുതന്നെ മൗലികമായ ഒരു കോളം എന്ന സ്ഥാനം ഈ കോളത്തിന്‌ എന്നും അന്യമായിരിക്കും. ആന പിണ്ഡമിടുന്നതു കണ്ട്‌ ആട്‌ കാഷ്ഠമിടുന്നു എന്ന കളിയാക്കലൊക്കെ ഈ കോളം നേരത്തെ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്‌. മൗലികതയില്ലായ്മ ഈ കോളത്തിന്‌ ഒരു നിത്യശാപമായിരിക്കുമ്പോഴും വായിച്ചു മനസ്സിലാക്കേണ്ട രസകരമായ പലതും 'അക്ഷരജാലക'ത്തിലുണ്ട്‌. പലപ്പോഴും അത്‌ ഇൻഫർമേറ്റീവും ആണ്‌. പാശ്ചാത്യചിന്തകരുടെ ആശയങ്ങൾ സ്വന്തമെന്ന പോലെ ഈ കോളം ആഘോഷിക്കുന്നു എന്നതാണ്‌ ഈ കോളത്തിന്റെ മറ്റൊരു അഭിശാപം. ചില നന്മകളുടെ രൂപത്തിൽ 'അക്ഷരജാലക'ത്തിൽ ഇത്‌ നാം പലപ്പോഴും അഭിമുഖീകരിക്കുന്നു. മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന കഥയെയും കവിതയെയും ലേഖനങ്ങളെയും വിലയിരുത്തുമ്പോഴും നിരീക്ഷണങ്ങൾ അവതരിപ്പിക്കുമ്പോഴും ആണ്‌ അത്‌ അതിന്റെ പതനം പൂർത്തിയാക്കുന്നത്‌. ചില വ്യക്തികളെ ഒറ്റതിരിഞ്ഞ്‌ ആക്ഷേപിക്കുന്നതിനെ കുറിച്ച്‌  നേരത്തെ തന്നെ 'സംസ്കാരജാലകം' പ്രതികരിച്ചിട്ടുണ്ട്‌. ഇന്നത്തെ മാധ്യമങ്ങളുടെ കൊള്ളരുതായ്മകളെയും പുതുമുതലാളിത്തത്തിന്റെ ഏജന്റുമാരാകുന്നതിനെയും കുറിച്ച്‌ അക്ഷരജാലകം പലപ്പോഴും പ്രതിബദ്ധതയോടുകൂടി തന്നെ നന്നായി പ്രതികരിച്ചിട്ടുണ്ട്‌. മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന രചനകളെ മൗലികമായും സർഗ്ഗാത്മകമായും നിരീക്ഷിക്കുന്നതിന്‌ എം.കൃഷ്ണൻനായർക്ക്‌ സംഭവിച്ച പതനം അതേ പോലെ എം.കെ.ഹരികുമാറും ചുമക്കുകയാണ്‌. അക്ഷരജാലകം എന്ന പംക്തിയുടെ പേരു തന്നെ അവ്യാപ്തി ദോഷത്തെ ചുമന്നുകൊണ്ടാണ്‌ നിൽക്കുന്നത്‌. പേരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ ധാരാളം ഈ കോളത്തിൽ സ്ഥാനം പിടിക്കുന്നുണ്ടെന്നർത്ഥം. ഇത്രയും നാളത്തെ ഹരികുമാറിന്റെ വായനാനുഭവവും സാഹിത്യപരിചയവുമൊക്കെ അക്ഷരജാലകത്തിന്‌ വായനാക്ഷമത കൊടുക്കുന്നുണ്ട്‌ എന്ന് സമ്മതിക്കണം. വായനയിൽ സജീവമായ ഒരുപാട്‌ ആളുകൾ- അക്ഷരജാലകത്തെ തിരിഞ്ഞു പോലും നോക്കാത്തത്‌ ആദ്യം സൂചിപ്പിച്ച കാരണങ്ങൾ കൊണ്ടുതന്നെയാണ്‌. എങ്കിലും സമകാലീന സാഹിത്യത്തോടും സംസ്കാരത്തോടും അതു പുലർത്തുന്ന വലിയ താൽപര്യം മലയാള സാഹിത്യത്തിലെ ലിറ്റററി ജേണലിസത്തെ സംബന്ധിച്ചിടത്തോളം വലിയ സംഭവം തന്നെയാണ്‌. എത്രയൊക്കെ വിമർശനം നിലനിന്നാലും ഒരു നിരൂപകൻ എന്ന നിലയിൽ ഹരികുമാർ നേടിയ വളർച്ചയും അക്ഷരജാലകത്തിന്‌ അനുഗ്രഹമാകുന്നുണ്ട്‌.




മുൻഷി





ഏഷ്യാനെറ്റ്‌ ചാനലിലെ 'മുൻഷി' നാം എത്രനാളായി കണ്ട്‌ ആസ്വദിക്കുന്നു ! ഏറ്റവും കൂടുതൽ എപ്പിസോഡുകൾ ഉണ്ടായ മുൻഷി ഗിന്നസ്‌ ബുക്കിലും കയറുകയുണ്ടായി. അനിൽ ബാനർജി സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയോപഹാസം ഉന്നതനിലവാരം പുലർത്തുന്നതാണ്‌. ആദ്യകാലത്തുണ്ടായിരുന്ന മുൻഷിയെ പ്രതിനിധാനം ചെയ്തിരുന്ന നടൻ ഈ രാഷ്ട്രീയോപഹാസത്തിന്റെ താരമായിരുന്നു. സമകാലീന സംഭവങ്ങളുടെ കൃത്യമായ രാഷ്ട്രീയവിമർശനപാഠമായും ഉപഹാസത്തിന്റെ കലയായും അതു മാറുകയാണ്‌. 19.02.2012 ഞായറാഴ്ച വന്ന പെൻഷൻ പ്രായം ഉയർത്തൽ സംബന്ധിച്ച രാഷ്ട്രീയോപഹാസം വിഷയത്തിന്റെ ആഴങ്ങൾ തേടാനുള്ള ഇതിന്റെ ശക്തിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്‌. ബുദ്ധി കൊണ്ടും കലാബോധം കൊണ്ടും ആസ്വദിക്കേണ്ടതാണ്‌ മുൻഷി. അതുകൊണ്ടാവാം റിയാലിറ്റി ഷോകൾ പോലെയും അന്തസാരശൂന്യമായ മറ്റ്‌ കലാപരിപാടികൾ പോലെയും അത്‌ പൊടിപിടിക്കാത്തത്‌. ആവർത്തിക്കപ്പെടുന്ന അഭിനയങ്ങളും ചലനങ്ങളും ഇടയ്ക്ക്‌ കാര്യമായി പുതുക്കുന്നതിൽ കൂടി അനിൽ ബാനർജി ശ്രദ്ധിക്കണം.


കാൻസർ വാർഡ്‌ - അജീഷ്‌ ദാസ്‌


പുതുകവിതയുടെ പുതിയമുഖം എന്ന ലേബലിലാണ്‌ അജീഷ്‌ ദാസിന്റെ 'കാൻസർ വാർഡും' ഡി.സി.ബി പുറത്തുകൊണ്ടു വന്നത്‌. അതിലെ കാ(കോള) പേരുകൊണ്ടുതന്നെ കവിതയുടെ ആശയത്തെ ഗർഭീകരിക്കുകയാണ്‌. കവിത ഇങ്ങനെ...

അമേരിക്കേ അമേരിക്കേ
അരിമേടിക്കാൻ കാശില്ലാത്ത
ഞങ്ങളെക്കൊണ്ട്‌ നിത്യം
കോള കുടിപ്പിക്കുന്ന
ആഗോള കാരുണ്യമേ
നിനക്കു സ്തുതി
കോളമേടിച്ചുകൊണ്ട്‌
സ്തുതി.
കോളകുടിച്ചുകൊണ്ട്‌
സ്തുതി.
മേടിച്ചുകുടിച്ച കോള
ജീവനെടുക്കും മുമ്പ്‌
സ്തുതി.

മോരുംവെള്ളവും നാരങ്ങവെള്ളവും നെല്ലിക്കാവെള്ളവും കരിക്കിൻവെള്ളവും ഒക്കെ കുടിച്ച്‌ വളരേണ്ട നമ്മുടെ കുട്ടികളെക്കൊണ്ട്‌ കോള വാങ്ങിക്കുടിപ്പിക്കുന്ന പരുവത്തിൽ എത്തിക്കാൻ കോള കമ്പനിക്ക്‌ കഴിയുന്നുവെങ്കിൽ ക്രിക്കറ്റ്‌ താരങ്ങളും/ സിനിമാതാരങ്ങളും ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളുമെല്ലാം അവർക്ക്‌ തുണയായിട്ടുണ്ടെന്ന് കരുതിക്കൊള്ളുക. കരിപ്പെട്ടികാപ്പി കുടിച്ചുകൊണ്ടിരുന്ന നമ്മെ ചായകുടിയന്മാരും കട്ടൻകാപ്പി കുടിയന്മാരുമാക്കിയതിന്റെ പിന്നിലെ ദീർഘചരിത്രം ഈ കവിത നമ്മുടെ ഓർമ്മയിലേക്ക്‌ കൊണ്ടുവരുന്നു. നമ്മുടെ പാനീയങ്ങൾ എത്രമാത്രം ഊർജ്ജദായകമാണ്‌ എന്ന് പ്രകൃതിജീവനക്കാർ തന്നെ നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌. ആഗോള മൂലധനശക്തിയുടെ ചതി കവിതകൊണ്ട്‌ തന്നെ മലയാളിയുടെ ചേതനയിലേക്ക്‌ ഇട്ടുതരികയാണ്‌ അജീഷ്ദാസ്‌. കവിതയിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ യുവത്വം ഈ ചതികളൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക ?


റിപ്പോർട്ടർ ചാനൽ - സുകുമാരി/വേണു



സുകുമാരി


03.03.2012 ൽ റിപ്പോർട്ടർ ചാനലിൽ സുകുമാരിയുമായി വേണു നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ജോണി ലൂക്കോസും വേണുവും ഇന്റർവ്വ്യൂവേഴ്സ്‌ എന്ന നിലയിൽ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്‌. വേണുവിന്റെ ചോദ്യങ്ങൾ മികച്ച നടിയായ സുകുമാരിയിലെ മികച്ച സംസ്കാരത്തെയാണ്‌ പുറത്തുകൊണ്ടുവന്നത്‌. സുകുമാരിയുടെ ഉത്തരങ്ങൾ വേണുവിനെ ഏറെ മറികടക്കുന്നതുമായിരുന്നു. എണ്ണമറ്റ സിനിമകളിൽ അഭിനയിച്ച സുകുമാരി ജീവിതത്തെ എത്ര ഉദാത്തമായാണ്‌ നേരിടുന്നത്‌ എന്നാണ്‌ അവരുടെ ഉത്തരങ്ങൾ നമ്മെ പഠിപ്പിച്ചത്‌. ആറുപതിറ്റാണ്ട്‌ നീണ്ട സുകുമാരിയുടെ കലാജീവിതം കാഴ്ചക്കാരുമായി നന്നായി ഈ അഭിമുഖം പങ്കുവെക്കുകയുണ്ടായി. മലയാളത്തിലെ പുതിയ നായകൻ മമ്മൂട്ടിയുടെ മകന്റെ  മുത്തശ്ശിയായി അഭിനയിക്കണമെന്നാണ്‌ സുകുമാരിയുടെ ഇപ്പോഴത്തെ മോഹം. ഇത്ര പ്ലസന്റായ ഒരു ജീവിതദർശനമോ എന്ന അത്ഭുതമാണ്‌ ഈ അഭിമുഖം കാഴ്ചക്കാർക്ക്‌ പകർന്നു നൽകിയത്‌.


സുജ സൂസൻ ജോർജ്ജ്‌ കാമിലാ വല്ലേജൊറെയെ 
നമുക്ക്‌ കാണിച്ചുതന്നു.



യുവധാര മാർച്ച്‌ ലക്കത്തിൽ സുജ എഴുതിയ 'ഞങ്ങളുടെ ഭാവി വിൽക്കാനുള്ളതല്ല' എന്ന ലേഖനം കേരളത്തിലെ മുഴുവൻ സ്കൂൾ, കോളേജ്‌ വിദ്യാർത്ഥിനികളിലും എത്തിക്കണം. കാരണം, പുതുകാല രാഷ്ട്രീയ സാമ്പത്തിക തിന്മകൾക്കെതിരെയുള്ള സമരം അവിടെയാണ്‌ രൂപപ്പെട്ട്‌ ആളിപ്പടരേണ്ടത്‌. ചിലിയിലെ വിപ്ലവനായിക വല്ലേജൊറെയെ നമ്മുടെ നാട്ടിലെ കുട്ടികൾ അറിയട്ടെ. 2011 ആഗസ്റ്റ്‌ 18 ന്‌ 50000 വിദ്യാർത്ഥികൾ ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ വിദ്യാഭ്യാസമന്ത്രിയുടെ ആഫീസിലേക്ക്‌ കുടകൾ നിവർത്തിപ്പിടിച്ച്‌ നടത്തിയ മാർച്ച്‌ അവസാനിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ വിദ്യാഭ്യാസമന്ത്രിക്ക്‌ രാജിവെക്കേണ്ടി വന്നു. നവലിബറൽ നയങ്ങൾക്കെതിരെ ലോകത്തെമ്പാടും വളർന്നു വരേണ്ട പോരാട്ടങ്ങൾക്ക്‌ ഈ കുടകളുടെ മാർച്ച്പാസ്റ്റ്‌ ഉത്തേജനം പകരും സംശയമില്ല.



സി.പി.എം ഇരുപതാം പാർട്ടി കോൺഗ്രസ്സും 
അഞ്ചാം മന്ത്രിസ്ഥാനവും



ചരിത്രപ്രധാനമായ സി.പി.എം പാർട്ടി കൊൺഗ്രസ്‌ നടക്കുമ്പോഴാണ്‌ നാണം കെട്ടരീതിയിൽ അഞ്ചാം മന്ത്രിസ്ഥാനം മാധ്യമങ്ങൾ അലക്കിയത്‌. തൽപ്പരകക്ഷികളുടെ ഗൂഢാലോചനയിൽ പാർട്ടി കോൺഗ്രസ്‌ വാർത്തകളുടെ പ്രാധാന്യം കെടുത്തുവാനുള്ള ശ്രമമായിരുന്നു ഇതെന്ന് കേരളത്തിൽ കുറെയധികം പേരെങ്കിലും മനസിലാക്കിക്കഴിഞ്ഞു. ദേശാഭിമാനി പത്രവും കൈരളി പീപ്പിളും ഒക്കെ ഇരുപതാം പാർട്ടി കോൺഗ്രസ്‌ ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ മികവാണ്‌ പ്രകടിപ്പിച്ചത്‌.


ബ്ലോഗ്‌ കവിതകൾ


ആനുകാലികങ്ങളിലെ പത്രാധിപന്മാരുടെ ക്രൂരതയ്ക്ക്‌ എതിരെ 'ദൈവം' കണ്ടുപിടിച്ച ഒരു സാദ്ധ്യതയാണ്‌ ബ്ലോഗെഴുത്ത്‌. ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഉജ്ജ്വലങ്ങളായ കവിതകൾ സമാഹരിച്ചു പ്രസിദ്ധീകരിക്കാൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കേണ്ടതാണ്‌. അത്‌ പുതുമലയാളകവിതയുടെ വൻനേട്ടമായി മാറും. സംശയമില്ല.

ഇറങ്ങിനടപ്പ്‌

2011 ഒക്ടോബർ 3 തിങ്കളാഴ്ച റഹിം പൊന്നാടിന്റെ 'ഇറങ്ങിനടപ്പ്‌' എന്ന ബ്ലോഗിലെ ' ഗാന്ധി ' എന്ന കവിത വായിച്ചു. പദങ്ങളുടെ ശ്ലേഷം കവിത സൃഷ്ടിക്കുന്നത്‌ പഴയ ഒരേർപ്പാടാണ്‌. പക്ഷെ, റഹിം ഇവിടെ ഒരു പുതിയ ശ്ലേഷം സൃഷ്ടിച്ചാണ്‌ കവിത തേടുന്നത്‌. ഇങ്ങനെയാണ്‌ റഹിം വൈരുദ്ധ്യത്തിൽ നിന്ന്‌ കവിതയുമായി ഉയരുന്നത്‌.

ഉപ്പുകുറുക്കിയും
ഉപവാസം കിടന്നും
വെള്ളക്കാരെ തുരത്തിയും
തീർന്നുപോയി
പാവം ഗാന്ധി.

കള്ളുകുടിച്ചും
കൈക്കൂലി വാങ്ങിയും
വെള്ളക്കാരികളെ തിരഞ്ഞും
തീർന്നുപോയി
കീശയിലെ ഗാന്ധി.


കടലാസുറോസ

2012 ജനുവരി 2 തിങ്കളാഴ്ച 'കടലാസുറോസ' എന്ന ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത മോഹനകൃഷ്ണൻ കാലടിയുടെ ' ഇരട്ടവാലൻ 'എന്ന കവിത ശ്രദ്ധേയമായിരുന്നു. വായന നഷ്ടപ്പെട്ട ഇക്കാലത്ത്‌, ആർത്തിപൂണ്ട ഒരു വായനക്കാരന്റെ ഹൃദയം വിടർത്തിക്കാണിക്കുന്ന കവിതയാണ്‌ ഇരട്ടവാലൻ. കവിതയുടെ തുടക്കം മുതൽ ഏകദേശം അവസാനം വരെ വസ്തുനിഷ്ഠത കൊണ്ടാണ്‌ മോഹനകൃഷ്ണൻ കവിതയിൽ പെരുമാറുന്നത്‌.എന്നാൽ കവിതയുടെ അവസാനഭാഗത്ത്‌ വസ്തുനിഷ്ഠത ചിറകുവെച്ച്‌ പറന്നകലുന്നത്‌ നോക്കുക.

എല്ലാറ്റിനും കൂടി
കൃത്യമായും സത്യമായും
ഒരൊറ്റ ഉത്തരം പറഞ്ഞുതന്നാൽ
നിനക്ക്‌
ഈ കൂട്ടത്തിൽ നിന്ന്‌
ഒരു പുസ്തകം
കൊണ്ടുപോകാൻ തരാം.
അടുത്ത ജന്മത്തിൽ
തിരിച്ചു തന്നാൽ മതി.


മഴപ്പാറ്റകൾ

'മഴപ്പാറ്റകൾ' എന്ന ബ്ലോഗിലെ അജിത്‌.കെ.സി യുടെ ' നീർച്ചെടികൾ ' എന്ന കവിത വായിച്ചു. മനുഷ്യജീവിതാനുഭൂതികളാണ്‌ 'നീർച്ചെടി'കളിലും തെളിഞ്ഞു വരുന്നത്‌. അതു തന്നെയാണ്‌ കവിതയെ ചേതോഹരമാക്കുന്ന ഭാവന. കവിതയുടെ അവസാന ഭാഗത്ത്‌ കാണുന്ന ഉപമ അവസരത്തിന്റെ ആനുകൂല്യം കൊണ്ടാണ്‌ അപൂർവ്വഭംഗി ആർജ്ജിച്ചു നിൽക്കുന്നത്‌.

പറിച്ചെടുത്ത
നങ്കൂരങ്ങൾക്കൊപ്പം
തുറമുഖങ്ങൾ തോറും
ഇഴയടുപ്പിക്കുന്ന
വിധിയൊഴുക്കുകൾ
വേരുകളാഴ്ത്താതെ
പൊങ്ങിക്കിടക്കുന്ന
അനുഭവം
ജഢത്തെപ്പോലങ്ങനെ
അവയ്ക്കും ഉണ്ടാകുന്നു
.

മികച്ച സർഗ്ഗാത്മകാനുഭവമായി കവിത ഉയർന്നിട്ടുണ്ട്‌.

ദർപ്പണം

2012 ജനുവരി 16 തിങ്കളാഴ്ച ദർപ്പണം എന്ന ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത മുഹമ്മദ്‌ ഷാഫിയുടെ  ' മതിലുകൾ' ആശയ സൗന്ദര്യമുള്ള കവിതയാണ്‌. ചെന്നകപ്പെടുന്ന അസ്വതന്ത്രലോകത്തെ ഈ മനോഹരമായ കവിത അറിയിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിസ്സഹായനായി തീരുന്ന വിവേകശാലിയായ അച്ഛന്റെ മനോനില കൂടി കവി ചേർത്തിരിക്കുന്നു. മികച്ച ഫെമിനിസ്റ്റ്‌ കവിതയായി മതിലുകൾ വൻ വായനാസാദ്ധ്യതയാണ്‌ തന്നുകൊണ്ടിരിക്കുന്നത്‌.

ഇടവഴികളിൽ
ബസ്‌ സ്റ്റോപ്പിൽ
കൂട്ടുകാരിയുടെ വീട്ടിൽ
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്‌
മകൾക്കൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽക്കെട്ടിനുള്ളിലാണ്‌




ത്രിമാനം



കലാകൗമുദിയിലെ സത്യമൂർത്തിയുടെ 'ത്രിമാനം' എന്ന പംക്തി രാഷ്ട്രീയ- സാമൂഹികമാനവും ചിന്തോദ്ദീപകമായ നർമ്മവും കൊണ്ട്‌ മികച്ചതാണ്‌. മലയാളത്തിലെ ഫലിതം ജനിപ്പിക്കുന്ന പ്രിന്റ്‌മീഡിയയിലെ പംക്തികളിൽ 'ത്രിമാന'ത്തിനു മാന്യമായ ഒരിടമുണ്ട്‌. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നർമ്മം സൃഷ്ടിക്കാൻ തികഞ്ഞ ബുദ്ധി വേണം. ഇതിനെയാണ്‌ കോമിക്‌ ജീനിയസ്‌ എന്നു പറയുന്നത്‌. സത്യമൂർത്തിയുടെ ത്രിമാനത്തിലെ ഒരു പീസ്‌ ഇങ്ങനെ-

മുല്ലപ്പെരിയാറിന്‌,
പ്രിയപ്പെട്ട ഡാമേ, നിന്നെ എല്ലാവരും മറന്നു. അല്ലേ. ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം. നിന്നെയല്ല വാർത്തകളായിരുന്നു അവർക്ക്‌ വേണ്ടത്‌. പുതിയ വാർത്ത കിട്ടി. നിന്നെ വിട്ടു.



ടി.ദാമോദരൻ

ടി.ദാമോദരൻ

നിരവധി വിജയചിത്രങ്ങൾക്ക്‌ ചലച്ചിത്രഭാഷ ചമച്ച പ്രമുഖ തിരക്കഥാകൃത്ത്‌ ടി.ദാമോദരന്റെ വിയോഗം മലയാളസിനിമയ്ക്ക്‌ തീരാനഷ്ടമായി. ഇത്തിരിപ്പൂവേ ചുവന്നപൂവേ, അങ്ങാടി, 1921, ഈ നാട്‌, വാർത്ത, ആവനാഴി, അദ്വൈതം, കാലാപാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സാമൂഹിക വിഷയങ്ങൾ വെള്ളിത്തിരയിലെത്തിച്ച ടി.ദാമോദരന്റെ ഓർമ്മയ്ക്ക്‌ മുന്നിൽ 'സംസ്കാരജാലകം' പൂക്കളർപ്പിക്കുന്നു.



ഹായ്‌ ആലുക്കാസ്‌



'ഉണ്മ'യിൽ (2012 ഫെബ്രുവരി) വിശ്വൻ പടനിലം എഴുതിയ ലഘുകഥയാണിത്‌. കഥ മികച്ചതല്ലെങ്കിലും ഇന്നത്തെ ചില സ്കൂൾ/കോളേജ്‌ ടീച്ചർമാരുടെ മനോഭാവം ആണ്‌ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്‌. ജീവിതത്തിന്റെ അന്തസാരശൂന്യമായ സമീപനത്തെയാണ്‌ ഇവർ പ്രതിനിധാനം ചെയ്യുന്നത്‌. പൊങ്ങച്ചം പറയാനും, ഭർത്താക്കന്മാരെക്കുറിച്ച്‌ ഇല്ലാമഹത്വം പറയുന്നതിനും ആഡംബരഭ്രമം പ്രദർശിപ്പിക്കാനുമാണ്‌ ഇക്കൂട്ടർ ടീച്ചേഴ്സ്‌ റൂമുകളെ ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഇപ്പോൾതന്നെ നിലവിലുണ്ട്‌. അതുകൊണ്ടാണ്‌ ടീച്ചേഴ്സ്‌ റൂമുകൾ ബോംബുവെച്ചു തകർക്കണമെന്ന് കുരീപ്പുഴ ശ്രീകുമാർ ഒരു കവിതയിലൂടെ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്‌. ഇ.ഹരികുമാറിന്റെ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ' എന്ന കഥ ഈ വിഷയത്തെ ഉന്നതമായ കലാബോധത്തോടെ കൈകാര്യം ചെയ്യുന്ന രചനയാണ്‌.



കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്ക്‌



കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്കിൽ ബഹ്‌റൈനിൽ നിന്നുള്ള ഡിസൈനർ പ്രിയ കതാരിയപുരിയുടെ ശേഖരണത്തിലെ വസ്ത്രങ്ങളുമായി റാംപിൽ മുൻ മിസ്‌വേൾഡ്‌ റണ്ണർ അപ്‌ പാർവ്വതി ഓമനക്കുട്ടൻ ശ്രദ്ധാകേന്ദ്രമായി എന്ന വാർത്തയുമായാണ്‌ ഫാഷൻ വീക്കിന്റെ ഉദ്ഘാടനവാർത്ത ചില പത്രങ്ങളിൽ വന്നത്‌. സൗന്ദര്യമത്സരവും ഫാഷൻ വീക്കുകളുമെല്ലാം പുതിയ ലോകബോധം ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും എഴുന്നെള്ളിക്കുന്നത്‌ ലജ്ജാവഹമാണ്‌. ആടയാഭരണങ്ങൾക്കും ആർഭാടങ്ങൾക്കും അപ്പുറം മനുഷ്യന്റെ തനതായ അസ്തിത്വത്തെ കണ്ടറിയുവാനാണ്‌ പുതിയ ലോകബോധം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. പെൺസമത്വത്തെ ഫാഷൻ ഭ്രമത്തിൽ ആറാടിക്കുവാനല്ല അവരെ ആശയജീവികളാക്കി മാറ്റുവാനാണ്‌ പുതിയ കാലം ശ്രദ്ധിക്കേണ്ടത്‌. നമ്മുടെ ഫെമിനിസ്റ്റുകൾ ഇക്കാര്യത്തിൽ അവരുടെ നിലപാടുകൾ ഇനിയെങ്കിലും വ്യക്തമാക്കണം.



റെയിൻബോ രാജേഷ്‌


റെയിൻബോ രാജേഷ്‌

റെയിൻബോ ബുക്സിന്റെ ഉടമ (ചെങ്ങന്നൂർ) എൻ.രാജേഷ്കുമാറിന്റെ മരണം വേദനയോടെയാണ്‌ കേട്ടത്‌. നിഷ്ക്കളങ്കമായ ശരീരഭാഷയും ആ പുഞ്ചിരിയും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. രാജേഷ്‌ ഡി.സി.ബുക്സിൽ ഉണ്ടായിരുന്ന കാലം മുതൽ അറിയാമായിരുന്നു. കോട്ടയം-കൊല്ലം പാസ്സഞ്ചർ ട്രെയിനിൽ വെച്ച്‌ കാണുമ്പോൾ നിഷ്ക്കളങ്കമായ ചിരിയോടെ രാജേഷ്‌ അടുത്തേക്ക്‌ വരുമായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു മഴവില്ലായിരുന്നു രാജേഷ്‌. അതുകൊണ്ടുതന്നെ രാജേഷിനെ അനുസ്മരിച്ചുകൊണ്ട്‌ 'മഴവില്ലിന്റെ ഓർമ്മയ്ക്ക്‌' എന്ന പേരിൽ പ്രദീപ്‌ പനങ്ങാട്‌ കലാകൗമുദിയിൽ (2012 ഏപ്രിൽ 8) എഴുതിയ ചെറിയ കുറിപ്പിന്റെ തലക്കെട്ടും ഭാവപൂർണ്ണമായി. സാഹിത്യത്തോടുള്ള രാജേഷിന്റെ അപാരമായ സ്നേഹവായ്പ്‌ ഏറെ ആദരവോടെയാണ്‌ ഞങ്ങൾ നോക്കിനിന്നിട്ടുള്ളത്‌.



ശ്രദ്ധേയമായ ചിന്ത



കേരളത്തിലെ മുഴുവൻ സ്കൂൾ,കോളേജ്‌ വിദ്യാർത്ഥികളെയും (സിലബസ്‌, മാധ്യമ വ്യത്യാസമില്ലാതെ) കേരളകലകളും ക്ലാസിക്കൽ കലകളും പരിചയപ്പെടുത്തുന്നതിന്‌ ഒരു ബൃഹത്പദ്ധതി കേരള സർക്കാർ ആവിഷ്ക്കരിക്കണം. കച്ചവടസിനിമകളിലെയും ദൃശ്യമാധ്യമങ്ങളിലെയും അശ്ലീലച്ചുവയുള്ളതും വൈകാരികധ്വനിയുള്ളതുമായ നൃത്തങ്ങളാണ്‌ കലകൾ എന്ന് നമ്മുടെ കുട്ടികൾ തെറ്റിദ്ധരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യഥാർത്ഥ ജീവിതദർശനവും ആത്മബോധവും കുട്ടികൾക്ക്‌ അന്യമായിപ്പോവുകയാണ്‌. മഹാഭൂരിപക്ഷം കുട്ടികളും മാനസികമായി വളർച്ചയില്ലാത്തവരായി തീരുന്നതിൽ അവരെ കുറ്റപ്പെടുത്തിയിട്ട്‌ എന്താണ്‌ കാര്യം.



ഗിൽഗമേഷ്‌



ഗിൽഗമേഷ്‌ നമ്മെ അതിശയിപ്പിക്കുന്ന ഒരു എപിക്‌ കാവ്യമാണ്‌. ബി സി 2000 മാണ്ടിൽ ഉണ്ടായ ഈ കാവ്യം അക്കാഡിയൻ ഭാഷയിൽ എഴുതപ്പെട്ടതാണ്‌. യുഫ്രട്ടീസ്‌ - നദീതടസംസ്കാരത്തിന്റെ ശേഷിപ്പുകളിൽ പ്രധാനമാണ്‌ ഈ കാവ്യം എന്ന് കണ്ടത്തെപ്പെട്ടിട്ടുണ്ട്‌. ഇതിലെ ചില ആശയങ്ങൾ തന്നെ നമ്മെ ആഴച്ചിന്തയിലേക്ക്‌ നയിക്കുന്നതാണ്‌. നിത്യയൗവ്വനസുധ കൊണ്ടൊന്നും ജീവിതത്തിന്റെ നശ്വരതയെ ആർക്കും ജയിക്കാൻ കഴിയില്ല എന്ന് ഈ കാവ്യം ലോകത്തെ പഠിപ്പിക്കുന്നുണ്ട്‌. 'ശിവ ശിവ സർവ്വമനാഥമീ ജഗത്തിൽ' എന്നു കുമാരനാശാൻ പാടിയത്‌ എത്ര അർത്ഥവത്താണ്‌ എന്ന് ഈ കാവ്യവും നമ്മെ പഠിപ്പിക്കുന്നു. ഗിൽഗമേഷ്‌ കുറച്ചുഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ ഈ ദേശീയ വീരഗാഥയുടെ മഹത്വം വെളിവായിക്കിട്ടി. ഭാരതീയതയിൽ നമുക്ക്‌ പരിചിതമായ ചില ആശയങ്ങൾ ഈ കാവ്യത്തിൽ അലതല്ലുന്നുണ്ട്‌. നിത്യജീവിതത്തെ ഇതിൽപ്പരം തത്വചിന്താത്മകമായി എങ്ങനെ വെളിപ്പെടുത്താൻ കഴിയും.

സ്നേഹം നിറഞ്ഞ ഹൃദയമുള്ളവർ 
ദൈവത്തെ അവനിൽ തന്നെ കാണുന്നു. 
അതിൽ അവന്‌ പൂർണ്ണസംതൃപ്തി ലഭിക്കുന്നു
ആ അനുഭവമാണ്‌ നിത്യജീവിതത്തിന്റെ പാനപാത്രം.
(വിവ.സി.പി.തോമസ്‌).


ദിലീപ്‌/ മായാമോഹിനി


ദിലീപ്‌

ദിലീപിന്റെ 'കുഞ്ഞിക്കൂന'നിലെ അഭിനയവും 'ചാന്തുപൊട്ട്‌' എന്ന സിനിമയിലെ അഭിനയവും മലയാളിക്ക്‌ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന 'മായാമോഹിനി'യിലും ദിലീപ്‌ പെൺവേഷം എടുക്കുന്നു. ദിലീപ്‌ എന്ന പുരുഷന്റെ പെണ്ണഭിനയം ഒക്കെ മികച്ചതാണ്‌. ഹിന്ദി സിനിമയിലെ കൊള്ളരുതായ്മകൾ മലയാളത്തിലേക്ക്‌ ഇറക്കുമതി ചെയ്യുകയാണ്‌ മായാമോഹിനി. ഈ തട്ടിപ്പ്‌ മലയാളിയുടെ യുവത്വത്തിൽ ഉണ്ടാക്കാൻ പോകുന്ന കെടുതികൾ ഭയങ്കരമായിരിക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്‌ നല്ല അഭിനയമാണ്‌ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ അഭിനയിക്കുക വഴി ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഉദാത്തമായ ചലച്ചിത്ര സങ്കൽപ്പനങ്ങളോടും കലയുടെ വിശുദ്ധിയോടും കൊലച്ചതി ചെയ്യുകയാണ്‌. നരേന്ദ്രപ്രസാദിന്റെ വിധി ബാലചന്ദ്രനും !



എസ്‌.ആർ.ലാൽ മലയാളകഥയിൽ മുന്നേറുന്നു


എസ്‌.ആർ.ലാൽ


'എറണാകുളം സൗത്തോടു'കൂടി (ഡി.സി.ബുക്സ്‌,2010) എസ്‌.ആർ.ലാൽ ഫിക്ഷനിൽ നല്ല ഒരു മുന്നേറ്റമാണ്‌ നടത്തിയത്‌. 'ജീവിതസുഗന്ധി' (ഉണ്മ,2006), 'ഭൂമിയിൽ നടക്കുന്നു' (കറന്റ്‌ ബുക്സ്‌ 2002) എന്നീ കഥാസമാഹാരങ്ങളും 'ജീവചരിതം' (കറന്റ്‌ ബുക്സ്‌,2005), 'കളിവീട്‌' (ഹരിതം ബുക്സ്‌, 2004) എന്നീ നോവലുകളും എസ്‌.ആർ ലാലിന്‌ നമ്മുടെ ഫിക്ഷനിൽ ഒരിരിപ്പിടം ഉറപ്പാക്കിക്കഴിഞ്ഞു. എറണാകുളം സൗത്തിലെ 'കർണ്ണപർവ്വം' നേരത്തെ പ്രസിദ്ധീകരിച്ചുവന്നപ്പോൾ തന്നെ സവിശേഷമായി ശ്രദ്ധിച്ചിരുന്നു.

സ്വന്തം ഐഡന്റിറ്റി പോലും നഷ്ടപ്പെട്ട്‌ ഷേക്സ്പിയറുടെ ചില പ്രശസ്ത കഥാപാത്രങ്ങളായി മാറിപ്പോയ പ്രഗത്ഭരായ നടന്മാരെക്കുറിച്ച്‌ (ലണ്ടൻ തിയേറ്ററിലെ) നേരത്തെ തന്നെ കേട്ടിട്ടുണ്ടായിരുന്നു. ഷാജി.എൻ.കരുണുമായി ഡോ.കെ.ഗോപിനാഥ്‌ നടത്തിയ ഒരു സംവാദത്തിലും ഇത്‌ പറയുന്നുണ്ട്‌. 'കർണ്ണപർവ്വം' ഇത്തരത്തിലുള്ള ഒരു നടനെക്കുറിച്ച്‌, മനസ്സിനെ സ്പർശിച്ചുണർത്തുന്ന കഥയാണ്‌. കഥ പറയുന്നതിന്‌ ആർജ്ജവമുള്ള ഒരു കഥനഭാഷ, ലളിതഭാഷ കൊണ്ടുതന്നെ മെനയുന്ന പാടവമാണ്‌ 'കർണ്ണപർവ്വ'ത്തെ ചേതോഹരമായി വായിച്ചുപോകാവുന്ന ഒരു കഥയാക്കി മാറ്റിയിരിക്കുന്നത്‌. കഥ പറയുന്ന ഭാഷ വായനക്കാരനുമായി സാമാന്യം ഒച്ചയിൽ വർത്തമാനം പറയുമ്പോഴാണ്‌ ആഖ്യാനം ഉടലെടുക്കുന്നത്‌. ഈ വർത്തമാനത്തിലാണ്‌ കഥ ഒരു സംവേദനവും ഒരു അനുഭവവും ഒരു കലാസൃഷ്ടിയുമായി മാറുന്നത്‌. എസ്‌.ആർ.ലാൽ ഇത്‌ വശമാക്കിക്കഴിഞ്ഞു. കർണ്ണൻ സെബാസ്റ്റ്യൻ എന്ന മനുഷ്യൻ എന്തുകൊണ്ടാണ്‌ ജീവിതാന്ത്യത്തോടടുക്കവേ ഭ്രാന്തനായി മാറി കർണ്ണനായി ജംഗ്ഷനിൽ അലഞ്ഞു തിരിയുന്നത്‌ ? ഏതു കർമ്മവും സ്വയം മറന്നു ചെയ്യണം. ഇതിന്റെ രൂപകമാകാൻ കൂടിയുള്ള കരുത്ത്‌ എസ്‌.ആർ.ലാലിന്റെ കർണ്ണപർവ്വം എന്ന കഥയിലെ കർണ്ണൻ സെബാസ്റ്റ്യനുണ്ട്‌. ഇയാളുടെ ജീവിതത്തിനു പിന്നിലുള്ള ത്യാഗചരിതം കൂടി ചേരുമ്പോൾ കർണ്ണൻ സെബാസ്റ്റ്യൻ മലയാളകഥാലോകത്തിലെ ഒരനശ്വര കഥാപാത്രത്തിലേക്ക്‌ സഞ്ചരിക്കുകയാണ്‌. നമ്മുടെ നാടകം കടന്നു പോകുന്ന പ്രതിസന്ധികളെ അടയാളപ്പെടുത്തിപ്പോകുന്നതുകൊണ്ട്‌ കഥയ്ക്ക്‌ ചരിത്രത്തിന്റെ സൗന്ദര്യം കൂടി കിട്ടുകയാണ്‌. അതോടുകൂടി കഥ അനിഷേധ്യമായി മലയാളകഥയിൽ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലുണ്ടാകാവുന്ന പ്രശ്നങ്ങൾ എല്ലാം കഥാമാധ്യമത്തിൽ സ്വീകരിച്ചു എന്നതും കഥയെ അനിഷേധ്യമാക്കി നിർത്തുന്നു. കഥയ്ക്കുള്ളിലെ മീനയുടെ മകന്റെ കല്യാണത്തെക്കുറിച്ചുള്ള സങ്കടവും  ഹോം നേഴ്സും ഭ്രാന്തുപിടിച്ച കർണ്ണന്റെ ദാനശീലവും എല്ലാം കഥയെ പുതിയ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്നു. കഥയ്ക്കുള്ളിൽ വരുന്ന കാലചേതന ഇതിനെ മികച്ച കലാസൃഷ്ടിയാക്കുന്നുണ്ട്‌. പഴയകാലം കർണ്ണനെ കുന്തി, നദിയിലൊഴുക്കിയെങ്കിൽ പുതിയകാലം മക്കൾ അച്ഛനെ പുഴയിൽ ഒഴുക്കുന്നു. ഇത്‌ ഉപേക്ഷിക്കലിന്റെ പ്രതിമാനം കൂടിയാണ്‌. വാർദ്ധക്യത്തിന്റെ അരക്ഷിതത്വവും സമ്പത്തുവിട്ട്‌ യാതൊരു കളിയും കളിക്കാത്ത മക്കളും എല്ലാം കഥയ്ക്ക്‌ കാലമുദ്ര ഭംഗിയായി ചാർത്തുന്നു. അനവധി മാനങ്ങളിലേക്ക്‌ ധ്വനിച്ചു നിൽക്കുന്ന ഈ കഥ അതുകൊണ്ടു തന്നെ മികച്ച കലാസൃഷ്ടിയായി മാറുന്നു. കഥയെഴുതാനുള്ള എസ്‌.ആർ.ലാലിന്റെ പാടവത്തിന്‌ കർണ്ണപർവ്വം അടിവരയ്ക്കുകയാണ്‌. കാരൂരിന്റെയും മറ്റും കഥാഭാഷയ്ക്കുള്ള തെളിമയാണ്‌ എസ്‌.ആർ.ലാലും മോഹിക്കുന്നതെന്ന് തോന്നുന്നു. കാമ്പുള്ള ജീവിതസാരങ്ങൾ ആണ്‌ ഈ തെളിമ കൊണ്ട്‌ കഥയിൽ കൂടുതൽ ഉദാരമായി തെളിയുന്നത്‌. ഇതു തന്നെയാണ്‌ കഥയുടെ വിജയത്തിന്‌ നിദാനം.

കർണ്ണനെ പെട്ടിയിലാക്കി ഒഴുക്കിയപ്പോൾ കുന്തിക്ക്‌ ചില പ്രതീക്ഷകളും പ്രാർത്ഥനകളും ഉണ്ടായിരുന്നു. പിതാവിനെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിവിടുന്ന ഈ കഥയിലെ പുതിയകാലത്തിന്റെ മക്കൾക്കോ? കഥയിൽ പുതിയ കാലത്തിന്റെ കൊച്ചിതിഹാസമാണ്‌ എസ്‌.ആർ.ലാലിന്റെ കർണ്ണപർവ്വം നിർവ്വഹിക്കുന്നത്‌




ഫോട്ടോഷോപ്പിൽ ഒരാത്മകഥ


ജി.ബിജു

ജി.ബിജുവിന്റെ കവിതാസമാഹാരമാണിത്‌. ഫേബിയൻ ബുക്സാണ്‌ പുസ്തകം ഇറക്കിയിട്ടുള്ളത്‌. 2010 ൽ പുസ്തകം പുറത്തുവന്നുവെങ്കിലും 'സംസ്കാരജാലക'ത്തിനു പുസ്തകം എത്തിച്ചുതന്നത്‌ ഇപ്പോഴാണ്‌. വ്യത്യസ്ഥമായ കവറും പ്രസാധനരീതികളും ആകർഷണീയമാക്കിയിട്ടുണ്ട്‌. 'പാതിവെന്ത പിക്സലുകൾക്കിടയിൽ: ജി.ബിജുവിന്റെ ആത്മകാവ്യചിത്രണം' എന്ന ഡോ.അജയശേഖറിന്റെ ആമുഖവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്‌. അതിൽ ഒരു ഭാഗം ഇങ്ങനെയാണ്‌. പ്രത്യക്ഷത്തിൽ അയഞ്ഞ തരത്തിൽ മാത്രം ബന്ധപ്പെടുന്ന നിരവധി ശിഥിലരചനകളുടെ സംഘാതമാകുന്നു ഈ ബഹുസ്വരമായ സംരചന: ഗ്രാഫിക്‌ ഡിസൈൻ പോലെ അടരുകളായി വികസിക്കുന്ന അനുഭവത്തിന്റെയും അനുഭൂതിയുടെയും ജീവിതാവബോധത്തിന്റെയും വാക്കുകളും വരകളും ബിംബാവലിയും നിറയുന്നതാണ്‌ ഫോട്ടോഷോപ്പിലൂടെ ആവിഷ്കൃതമാകുന്ന മൗലികമായ ആത്മകാവ്യചിത്രണം. കലയും ജീവിതവും സാങ്കേതികവിദ്യയും ഒന്നാകുകയും പരസ്പരം കലർന്ന് പുതിയകാലത്തിന്റെ ആശയപ്രകാശനവും ആവിഷ്ക്കാരവുമാകുന്ന അർത്ഥപൂർണ്ണമായ ഒരു സാംസ്കാരികമുഹൂർത്തമാണിത്‌. ഈ സമാഹാരത്തിലെ 'കാടിറങ്ങും മുമ്പ്‌' ശ്രദ്ധേയമായി തോന്നി. കാടിറങ്ങിയ മനുഷ്യന്റെ ദുരന്തപാത കവി കുറുക്കിയെടുത്തു. കവിതയാകമാനം സ്പന്ദനീയവും ഭാവനയെ ഉണർത്തുന്നതുമാണ്‌. അവസാനവരികൾ ഇങ്ങനെ;
കൂട്ടുകാരാ,
കാടിറങ്ങും മുമ്പിത്തിരി
കാട്ടുപച്ച നുള്ളിയെടുക്കുക,
കാട്ടുചോലയിൽ നാമൂരിയെറിഞ്ഞ
നഗരവേഗങ്ങൾ
തിരികെപ്പുതയ്ക്കുക.....


കുന്നിനപ്പുറം
കുരുതിക്കളങ്ങൾ
കാത്തിരിക്കുന്നു
നമ്മെ...

കവിത കിനിയുന്ന മനസ്സാണ്‌ ജി.ബിജുവിന്റേത്‌. അത്‌ മലയാള കവിതയുടെ നേട്ടങ്ങളായി വളർത്തുക. 'ദേ' എന്ന ബിജുവിന്റെ ആദ്യസമാഹാരവും ഫേബിയൻ ബുക്സ്‌ തന്നെയാണ്‌ പുറത്തിറക്കിയത്‌.



പൂണൂൽ കല്യാണം - സമകാലിക മലയാളം, ഏപ്രിൽ 13,2012


രവിവർമ്മ തമ്പുരാൻ


കോടതിക്ക്‌ ഒരു രീതിയുണ്ട്‌. അല്ലെങ്കിൽ കോടതിയെക്കുറിച്ച്‌ ഒരു പൊതുസങ്കൽപ്പം ഉണ്ട്‌. ആ സാമൂഹികസ്ഥാപനം അവകാശം നിഷേധിക്കപ്പെട്ടവരോടും പീഢിതരോടും ഒപ്പമാണ്‌ നിൽക്കേണ്ടത്‌. കലാകാരനും അങ്ങനെയാണ്‌. ആരാണ്‌ യഥാർത്ഥ ദളിതൻ എന്ന ചോദ്യം കേരളീയ സമൂഹത്തിലെങ്കിലും ഉയർന്നു വരേണ്ട കാലം വളരെ കഴിഞ്ഞിരിക്കുന്നു. ഈ പ്രശ്നത്തിലേക്കാണ്‌ 'പൂണൂൽ കല്യാണം' എന്ന കഥയിലൂടെ രവിവർമ്മ തമ്പുരാൻ ധീരമായി പ്രകാശം വീഴ്ത്തിയിരിക്കുന്നത്‌. ജാതിമഹത്വത്തിനപ്പുറം തൊഴിലിൽ നിന്നും ഭൂമിയിൽ നിന്നും പണത്തിൽ നിന്നും പുറത്താക്കപ്പെടുന്നവരെ കൂടി ഭരണകൂടം പരിഗണിക്കണമെന്നാണ്‌ കവിതയുടെ ധ്വനി. കേരളീയസമൂഹത്തിന്‌ ഈ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാനൊന്നും ഇനി അധികകാലം കഴിയുമെന്ന് തോന്നുന്നില്ല. ബ്രാഹ്മണ സമുദായത്തിലെ പരമദരിദ്രനെയും ആദിവാസിയെയും കഥ കൊണ്ട്‌ കൂട്ടിമുട്ടിക്കുകയാണ്‌ കഥാകാരൻ. രണ്ടുകൂട്ടരുടെയും പ്രശ്നങ്ങളിലേക്ക്‌ ഭരണകൂടം ഉണരാൻ ഈ കഥ പ്രചോദനമാകേണ്ടതാണ്‌. ആദിവാസികളുടെ കൊടിയ ചൂഷണത്തിലേക്ക്‌ നേരത്തെ തന്നെ വർമ്മ കഥ കൊണ്ട്‌ നമ്മുടെ ശ്രദ്ധയെ ആകർഷിച്ചിരുന്നു. ആദിവാസിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഗോത്രഭൂമി പത്രാധിപൻ രാജേന്ദ്രപ്രസാദും കഥാപാത്രമായിത്തന്നെ കഥയിൽ ഉണ്ട്‌. ബ്രാഹ്മണരുടെ പൂർവ്വകാല പ്രതാപവും വർത്തമാനകാല ദുരന്താവസ്ഥയും ഭാഷയുടെ രണ്ടുതലങ്ങൾ കൊണ്ടു തന്നെ കഥ അനുഭവിപ്പിക്കുന്നുണ്ട്‌.


കാമ്പസ്‌ കവിതകൾ


കെ.ബി.ശെൽവമണി

കെ.ബി.ശെൽവമണി സ്റ്റുഡന്റ്‌ മാസികയിൽ നമ്മുടെ കാമ്പസ്‌ കവിതകളെ വിലയിരുത്തിയത്‌ നന്നായി. തുടർന്നും ശെൽവൻ ഇതു ചെയ്യണമെന്ന് ആശിക്കുന്നു. കാരണം ഈ കുട്ടികളെ നാം ഒത്തിരി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ഇവരുടെ കവിതകൾ ജനങ്ങളിലേക്ക്‌ പടരാതിരിക്കാൻ ഏതൊക്കെയോ കരങ്ങൾ തടയുന്നുണ്ട്‌. അതുകൊണ്ട്‌ ഈ യുവനിരൂപകന്റെ പ്രവൃത്തി സദ്പ്രവൃത്തി തന്നെ.

രാവുണ്ണിയുടെ ഉജ്ജ്വലമായ നിരീക്ഷണത്തോടെയാണ്‌ ലേഖനം തുടങ്ങിയിരിക്കുന്നതു തന്നെ. "കവിതയിൽ നിരാസങ്ങളും പ്രതിഷേധങ്ങളുമുണ്ട്‌. ഉയർത്തിപ്പിടിച്ച ഒരു കൊടി കവിതയ്ക്ക്‌ പകരം നിന്നെന്നും വരാം. സാമ്രാജ്യത്വത്തിന്റെ വിജയച്ചിരിയുടെ നേരെ മുന്തസർ സൈദി വലിച്ചെറിഞ്ഞ ചെരിപ്പുകൾ കവിതയുടെ തീപ്പന്തമാണ്‌."

കുട്ടികളുടെ കവിത പരിമിതികൾ വിളംബരം ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷ ഉണർത്തുന്നതു തന്നെയാണ്‌. പ്രണവ്‌.ബി യുടെ കവിത പുതിയ ഡിക്ഷൻ കുട്ടികൾ സ്വീകരിക്കുന്നതിന്റെ മഹിതമായ ഒരു മാതൃകയാണ്‌. കവിതയെഴുത്തിന്റെ പ്രതിസന്ധിയും ജീവിതത്തിന്റെ പ്രതിസന്ധിയും പ്രണവ്‌ കാണാതിരിക്കുന്നില്ല.

റിയാലിറ്റി ഷോയിൽ കവിതയെഴുതുന്ന
മത്സരാർത്ഥിയാണെൻ ഹൃദയം
മനസ്സിൽ മെമ്മറികാർഡ്‌
ഇൻസർട്ട്‌ ചെയ്യണം
ചെളിവാരിത്തേച്ച വികാരത്തെ
ബ്ലൂടൂത്തിലൂടെ കയറ്റണം
മൂന്നുവർഷത്തെ ലീവിനുശേഷം
ഭാവനയെ തിരിച്ചുവിളിക്കാൻ
മെസേജ്‌ അയക്കണം.



ദൈവത്തിന്റെ വെളിച്ചം - എസ്‌.ജോസഫ്‌ (മാതൃഭൂമി 22.04.12)



സ്ഥിരം കവിതാരചനാരീതി ഉപേക്ഷിക്കുന്നില്ലെങ്കിലും വ്യത്യസ്ഥമാനമുള്ള എസ്‌.ജോസഫിന്റെ കവിതയാണ്‌ 'ദൈവത്തിന്റെ വെളിച്ചം'. ദൈവത്തിന്റെ രാഷ്ട്രീയം എത്ര ശക്തമായാണ്‌ ഈ കവിത നമ്മുടെ ബോധത്തിൽ നിറയ്ക്കുന്നത്‌. ക്രാഫ്റ്റിൽ നിന്നും കവിതയെ എസ്‌.ജോസഫ്‌ പുറത്തുചാടിക്കുന്നു. മതവും പെണ്ണും കവിത സംവാദത്തിനു വിധേയമാക്കുന്നു. മികച്ച കവിതയാണിത്‌. ആ സംവാദം ഇവിടെയാണ്‌ പൂർണ്ണമാകുന്നത്‌.

എന്നാൽ ആ വെളിച്ചം മറ്റൊരാൾക്ക്‌
അവളെ കാണാനുള്ള വെളിച്ചം കൂടിയാണ്‌.



എല്ലാറ്റിന്റെയും പുതുക്കൽ



മലയാള മനോരമ പത്രത്തിൽ ഈസ്റ്ററിനെക്കുറിച്ച്‌ (ഏപ്രിൽ 8,2012 ഞായർ) കെ.ജി.ശങ്കരപ്പിള്ള എഴുതിയ ചെറിയ ലേഖനം എല്ലാവരും മനസ്സിരുത്തി വായിക്കണം. മതേതരത്വത്തിന്റെ ഭാഷയിൽ ഈസ്റ്റർ മാനവസന്ദേശമായി കെ.ജി.എസിന്റെ ഭാവനയിലൂടെ വിടരുകയാണ്‌. അതിൽ മതവും മതേതരത്വവും വിപ്ലവവും സൗന്ദര്യവും എല്ലാം കൂടിക്കലർന്ന് ഒന്നാവുകയാണ്‌. കവിതയുടെയും ഗദ്യത്തിന്റെയും മത്സരയോട്ടമാണത്‌. എല്ലാറ്റിന്റെയും പുതുക്കൽ പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക്‌ 'സംസ്കാരജാലക'ത്തിന്റെ അനുമോദനങ്ങൾ.

മതം ഭ്രാന്താവുകയും മതത്തിനുള്ളിലെ ജാതി അതിനേക്കാൾ വലിയ ഭ്രാന്താവുകയും അത്‌ വോട്ടാക്കി മാറ്റി ചൂഷണത്തിന്‌ അടിവരയിടുകയും ചെയ്യുന്നവർ ക്രിസ്തുയേശു മനുഷ്യരാശിയുടെ പൊതുസ്വത്താകുന്നതിന്റെയും ചൂഷണത്തിനെതിരെ ചമ്മട്ടി വീശുകയും ചെയ്യുന്നതിന്റെയും വഴികൾ സൂക്ഷ്മമായി തിരിച്ചറിയാൻ ഇനിയെങ്കിലും ശ്രമിക്കുക. കെ.ജി.എസ്‌ അതിന്റെ വഴികളാണ്‌ ഈ ഈസ്റ്റർ ദിനത്തിൽ തുറന്നു തരുന്നത്‌. "വെടിയേറ്റു നുറുങ്ങിയ ഒരസ്ഥികൂടമായി ബൊളിവിയയിലെ വില്ലിഗ്രാന്റിലോ/ സി.ഐ.എ യുടെ മാത്രം അറിവിലെ ഒരു കാൽവരിയിലോ വെറും ഒരുപിടി മൺ മറവിലൊതുങ്ങാതെ ചെഗുവേര എത്ര ലോകങ്ങളിൽ ഉയിർത്തെണീറ്റു എന്നറിയാത്തവരില്ല. ഒരു കഥയിൽ ഒരാളിൽ അവസാനിക്കുന്നില്ല മഹാബലി".




ഗിന്നസ്‌ പക്രു


ഗിന്നസ്‌ പക്രു


ഗിന്നസ്‌ പക്രു ബസേലിയോസ്‌ കോളേജിലെ ഞങ്ങളുടെ ശിഷ്യനായിരുന്നു. രണ്ടുവർഷം പ്രീഡിഗ്രിക്കും രണ്ടുവർഷം ഡിഗ്രിക്കും അജയകുമാർ എന്ന പക്രുവിനെ പഠിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. കെ.ടി.മുഹമ്മദിന്റെ സാക്ഷി എന്ന നാടകവും വള്ളത്തോളിന്റെ 'ശിഷ്യനും മകനും' സാഹിത്യലേഖനങ്ങളും മറ്റുപാഠങ്ങളും പക്രു ഉൾപ്പെട്ടിരുന്ന ബസേലിയോസിലെ ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന രംഗം ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. ക്ലാസ്സിലെ ഏറ്റവും മുമ്പിലത്തെ ഡെസ്കിനു മുകളിൽ ആദ്യഭാഗത്തു കയറ്റിയിരുത്തിയാണ്‌ പക്രുവിനെ ഞങ്ങൾ പഠിപ്പിച്ചിരുന്നത്‌. അന്നേ കലാരംഗത്ത്‌ ഏറ്റവും ശ്രദ്ധേയനായിരുന്നു. കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്‌ എന്നിവ പക്രു അവതരിപ്പിച്ചിരുന്നതും ഓർക്കുന്നു. മുതിർന്ന പെൺകുട്ടികൾ ഒരു കുഞ്ഞിനെ എന്നപോലെ പക്രുവിനെ എടുത്തുകൊണ്ട്‌ ലാളിക്കുന്നത്‌ ഞങ്ങളിൽ വളരെ കൗതുകം ഉണർത്തിയിരുന്നു. ചലച്ചിത്രരംഗത്ത്‌ പക്രു വളർന്നു വരുന്നത്‌ കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്‌. ഈ ശിഷ്യനെ നേരിൽ കാണാൻ മനസ്‌ തുടിക്കുന്നു.


കപിൽ സിബലിന്റെ കവിത

കപിൽ സിബൽ

സിബലിന്റെ 57 കവിതകളുടെ സമാഹാരമായ 'മൈ വേൾഡ്‌ വിത്തിൻ' പുസ്തകമായി എന്ന വാർത്ത കണ്ടു. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ട്‌ എഴുതിയ വിഘണ്ഡിത ഇടതുപക്ഷം എന്ന കവിതയെക്കുറിച്ച്‌ വായിച്ചു. ഇടതുപക്ഷം വിശാലമായി ലോകവീക്ഷണം വെച്ചുപുലർത്തുന്നില്ല എന്ന വിമർശനം കവിത ഉന്നയിച്ചിട്ടുണ്ട്‌ എന്നത്‌ മനസിലാക്കാൻ കഴിയുന്നു. ലോകത്തിൽ യാതന അനുഭവിക്കുന്നവരെയും കൊടിയ ചൂഷണത്തിനു വിധേയമാകുന്നവരെയും കാണാൻ ഇടതുപക്ഷത്തിന്‌ കഴിയുന്നതിനെ വിശാലവിചിന്തമല്ല എന്ന് എങ്ങനെ പറയാൻ കഴിയും ?

സ്വന്തം മൂക്കിനപ്പുറത്തേക്ക്‌ കാണാൻ കഴിയാത്തവരാണ്‌ ഇടതുപക്ഷം എന്ന ആശയം സത്യത്തിൽ നിന്നും എത്രയോ കാതം അകലെയാണ്‌ എന്ന് സിബലിനെപ്പോലെയുള്ളവർക്ക്‌ തിരിച്ചറിയാൻ കഴിയില്ല. മറ്റുള്ളവരുടെ വിയർപ്പിന്റെ ഗുണം കൊയ്യുന്നവരെല്ലാം വഞ്ചകരാണ്‌. തലയിൽ കിരീടമുണ്ടെന്നുവെച്ച്‌ അവർ മഹാന്മരല്ല എന്ന് റോബർട്ട്‌ ഇംഗർസോൾ പറഞ്ഞതിന്റെ അർത്ഥം കൂടി സിബൽ മനസ്സിലാക്കുക. പണശക്തിയുടെ വക്കാലത്ത്‌ എറ്റെടുക്കുന്നതുകൊണ്ടാണ്‌ വക്കീലായ ഈ മന്ത്രിയ്ക്ക്‌ ഇങ്ങനെയൊക്കെ കവിതയിൽ ചിന്തിക്കേണ്ടിവരുന്നത്‌. താൻ ജന്മനാ ഒരു കവിയല്ലെന്ന് സിബൽ തിരിച്ചറിഞ്ഞിരിക്കുന്നത്‌ ഏറ്റവും നല്ല വിവേകം തന്നെ!



മാർ ഒസ്താത്തിയോസ്‌ തിരുമേനി



മാർ ഓസ്താത്തിയോസ്‌ തിരുമേനി


ഓർത്തഡോക്സ്‌ സഭയിലെ മാർ ഓസ്താത്തിയോസ്‌ തിരുമേനി ക്രിസ്തുവിന്റെ യഥാർത്ഥ വഴി ആത്മാവിൽ സ്വാംശീകരിച്ച ബിഷപ്പായിരുന്നു. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്ന ചിന്ത കേരളത്തിൽ സംവാദത്തിനു വിധേയമായികൊണ്ടിരിക്കുന്ന കാലയളവിലാണ്‌ കാലം ചെയ്ത മാർ ഒസ്താത്തിയോസ്‌ തിരുമേനിയുടെ ജീവിതത്തിനും ദർശനത്തിനും മാറ്റ്‌ കൂടുന്നത്‌. ഓർത്തഡോക്സ്‌ സഭയിലെ ഗ്രിഗോറിയോസ്‌ തിരുമേനി ചിന്താലോകത്ത്‌ ഒരു മിന്നൽപ്പിണരായിരുന്നുവെങ്കിൽ ലളിതജീവിതം കൊണ്ടും യഥാർത്ഥ ക്രിസ്തുപാതയിൽ സഞ്ചരിച്ചുകൊണ്ടും ഒസ്താത്തിയോസ്‌ തിരുമേനി ഒരു ബിഷപ്പ്‌ എങ്ങനെയാകണം എന്ന് ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. It is very difficult to be a Bishop  എന്ന ചിന്തയെ സ്വന്തം ജീവിതം കൊണ്ട്‌ വെല്ലുവിളിച്ച കാലം ചെയ്ത മാർ ഒസ്താത്തിയോസ്‌ തിരുമേനിക്ക്‌ 'സംസ്കാരജാലകം' പ്രണാമം അർപ്പിക്കുന്നു.

"അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും നിലവിളി ശ്രദ്ധിക്കാതെ സാമൂഹിക വഞ്ചനയിലൂടെ സമ്പത്തെല്ലാം സ്വരുക്കൂട്ടുന്നവർ രക്തനിലത്തിന്റെ മുതലാളിമാരാണ്‌. അവർക്ക്‌ നേരേ ദൈവം നീതിയുടെ തൂക്കുകട്ട പിടിക്കും എന്ന് ഒരു വൈദികൻ പ്രഖ്യാപിച്ചപ്പോൾ പ്രമുഖരായ ചിലർ ശത്രുക്കളാകുകയും മറ്റു ചിലർ മനം മാറി നീതിയുടെ മാർഗ്ഗം അവലംബിക്കുകയും ചെയ്തു."


ശ്രദ്ധേയമായ മൂന്നു നിരീക്ഷണങ്ങൾ



1. "ഭാഷാപോഷിണിയുടെ ഫെബ്രുവരി ലക്കത്തിൽ പവിത്രൻ തീക്കുനിയുടെ 'ആക്സിഡന്റ്‌'എന്ന കവിത ആശയപരമായി സാഹിത്യവിരുദ്ധമാണ്‌ എന്നറിയാൻ പുനർവായനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഉത്തരാധുനികതയുടെ എട്ടാമത്തെ ഹെയർപിൻ വളവിൽ നോവലും കവിതയും കൂട്ടിമുട്ടി ഡ്രൈവർ ഒഴികെ നോവലിലുള്ളവരെല്ലാം സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. നിരൂപണാശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയായിരുന്നു ഡ്രൈവറുടെ അന്ത്യം".

2. "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (89.49) മനോജ്‌ ജാതവേദർ രചിച്ച 'രാമരാജ്യം' പ്രമേയഗൗരവം കൊണ്ടും ആഖ്യാനഭാഷയിൽച്ചേർത്ത നിരീക്ഷണപ്പുതുമ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കഥയാണ്‌. റിയൽ എസ്റ്റേറ്റ്‌ ബിസിനസുകാരും ബ്രോക്കർമാരും സമൂഹത്തെ നിയന്ത്രിക്കുന്നത്‌ വേദനയോടെ നോക്കിനിൽക്കേണ്ടി വരുന്ന സാധാരണ മലയാളിയുടെ ജീവിതദുരന്തമാണ്‌ ഈ കഥയിലെ പ്രമേയം."

3. "സുസ്മേഷ്‌ ചന്ദ്രോത്ത്‌ മാതൃഭൂമിയിൽ എഴുതിയ ഇടത്‌-വലത്‌ പാർശ്വം (89.47) എന്ന കഥ പേരിൽ നിന്നു തന്നെ വ്യക്തമാകുന്ന പ്രമേയമാകുന്നു. പ്രസ്തുത പ്രമേയത്തെ വളരെ മോശമായി സാഹിത്യത്തിൽ ആവിഷ്ക്കരിക്കാൻ ഇനിയാർക്കും ഈ കഥ അവസരം തരില്ല."

(മനോജ്‌ കുമാർ കൊയ്യം, പ്ലാവില മാസിക, മാർച്ച്‌ 2012)



സമാന്തരപ്രസിദ്ധീകരണങ്ങളുടെ കടയ്ക്കൽ സർക്കാർ കത്തിവെക്കരുത്‌


ചെന്താപ്പൂര്‌

'സമാന്തരപ്രസിദ്ധീകരണങ്ങളെ കൊല്ലരുത്‌' എന്ന ഗ്രാമം മാസികയുടെ എഡിറ്റോറിയൽ ശ്രദ്ധേയമായി. പത്രാധിപർ മണി.കെ.ചെന്താപ്പൂരിന്‌ അഭിനന്ദനങ്ങൾ. സമാന്തര പ്രസിദ്ധീകരണങ്ങളുടെ സാമൂഹികദൗത്യം തന്നെയാവാം കേന്ദ്രസർക്കാരിനെക്കൊണ്ട്‌ ഇത്‌ ചെയ്യിക്കുന്നത്‌ എന്നാണ്‌ 'സംസ്കാരജാലക'ത്തിന്റെ നിരീക്ഷണം. ബ്ലോഗെഴുത്തുകൾക്ക്‌ നേരയാവും അടുത്ത കത്തി ഉയരാൻ പോകുന്നത്‌. അത്‌ തുടങ്ങിക്കഴിഞ്ഞു. സാമൂഹികവും സാംസ്കാരികവുമായ ബോധമില്ലായ്മ ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിമാരെയാകും രൂപപ്പെടുത്തുന്നത്‌. മനുഷ്യനിൽ നിന്ന് മനുഷ്യത്വം അകന്നു പോകുന്ന ദുഷിച്ച കാലത്ത്‌ മനുഷ്യബന്ധങ്ങളും സാഹോദര്യവും സാംസ്കാരികബോധവും വളർത്തുന്നതിൽ സമാന്തരപ്രസിദ്ധീകരണങ്ങൾ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്‌. ഈ മൂല്യങ്ങളൊന്നും വളർത്തേണ്ടതില്ല എന്നതാണ്‌ ലാഭകേന്ദ്രിത മുതലാളിത്തത്തിന്റേതായ ഇക്കാലത്തിന്റെ അജൻഡ എന്ന കാര്യവും മണി.കെ.ചെന്താപ്പൂര്‌ തിരിച്ചറിയണം.


O


PHONE : 9895734218



Saturday, May 5, 2012

കടാവറുകളെ പ്രേമിച്ചവൻ ഡാവിഞ്ചി

കവിത
മോഹൻകുമാർ.പി



ടാവറുകളുടെ അനാട്ടമി പഠിച്ചു
ശവത്തെ കാമിച്ചവനാണ്‌ ഡാവിഞ്ചി
ഇരുണ്ട ചിറകുള്ള മാലാഖ നിലാവിലേക്കു
വിളിച്ചുകൊണ്ടുപോയതും
ശ്മശാനത്തിൽ വീണവായിച്ചതും
തന്റെ ശിരസ്സിന്റെ പിത്തകോശങ്ങളിലൂടെയാണെന്നും
നിലാവിൽ തിളങ്ങുന്ന മാംസത്തിനു
സ്വയംഭോഗത്തിന്റെ രുചിയില്ലെന്നും
സ്വവർഗ്ഗഭോഗത്തിന്റെ യാഗശാലയിൽ
വെളിച്ചത്തിനും ഇരുട്ടിനും നടുവിൽ
വെളിപാടു കിട്ടിയെന്നും അവകാശപ്പെട്ടതു
ഡാവിഞ്ചിയല്ല.
കറുത്തചിറകുള്ള മാലാഖയുടെ
രാച്ചിറക്‌ മുറിച്ചാണയാൾ
ചിത്രശലഭങ്ങൾക്ക്‌ രൂപവും
പോർവിമാനങ്ങൾക്ക്‌ ചിറകും നൽകിയത്‌.
ഒന്നും പൂർത്തിയാക്കാത്ത അതൃപ്തനായ പുരുഷമാലാഖ.
എന്നിട്ടും തച്ചുശാസ്ത്രത്തിന്റെ അനിവാര്യ
കോളങ്ങളിൽ പെടാതെ
ചിത്രകാരന്റെ കാവ്യഭാവനയിൽ
ഇതൾവിടർത്തുക മാത്രമായിരുന്നു ഡാവിഞ്ചി.
കോടാനുകോടി വൃക്ഷമൂലം പിണയുന്ന
സ്നായുക്കളുടെ ജനിതകതാളു മറിച്ചു നോക്കവേ,
നഞ്ച്‌ തിന്നു കറുത്തുപോയ വെറും
ഒരു ഉന്മാദിയായി പോയിരുന്നോ അയാൾ ?
കറുത്ത മാലാഖ നിലാവിൽ അയാളെ
നഗ്നനാക്കിയിരുന്നു
ആദിപാപത്തിന്റെ കറ.
അയാൾക്ക്‌ പിന്നൊരിക്കലും
ജീവിതത്തിലേക്ക്‌ തിരിച്ചുനടക്കുവാൻ
കഴിയുമായിരുന്നില്ല.
നിലാവിനെ പ്രണയിച്ചതിനു കിട്ടിയ സമ്മാനം
ഇരുട്ടിനെ പ്രജ്ഞാനം ചെയ്തവനു
കിട്ടിയ മതിഭ്രമം.
കടാവറിനെ പ്രേമിക്കുമ്പോൾ ഓർക്കുക,
നിങ്ങൾ ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നില്ല
എന്തെന്നാൽ കടാവറുകൾ മാംസവും
ജനിതകരഹസ്യങ്ങളുമടക്കിയ
സ്മാരകപേടകങ്ങളാണ്‌.


O



PHONE : 9895675207