Sunday, March 29, 2015

സംസ്കാരജാലകം - 23

സംസ്കാരജാലകം - 23
ഡോ.ആർ.ഭദ്രൻ






കുമാരനാശാന്റെ ലീലാകാവ്യത്തിനു 100 വയസ്‌




1914 ലാണ്‌ കുമാരനാശാന്റെ ലീലാകാവ്യം പുറത്തുവരുന്നത്‌. 2014 ആയതോടെ കാവ്യത്തിന്‌ 100 വയസ്‌ പ്രായമായി. നൂറുവർഷം ഒരു കാവ്യം കൂടുതൽ ശോഭയോടെ നിലനിൽക്കുന്നത്‌ ആ കൃതിയുടെ കാവ്യമഹത്വമല്ലാതെ മറ്റെന്താണ്‌? അനശ്വരപ്രണയകാവ്യം എന്ന നിലയിൽ ലോകത്തിലെ ഏതൊരു പ്രണയകാവ്യത്തിനോടും ഒപ്പം ലീലയെ ചേർത്തുനിർത്താൻ കഴിയും എന്നതാണ്‌ കുമാരനാശാന്റെ ലീലാകാവ്യത്തിന്റെ അനശ്വരത. ലീലയിലെ പ്രണയത്തിന്റെ വൈകാരികതയും മഹത്വവും ഉത്തരാധുനികകാലത്തിന്റെ ഭാവുത്വകമഹത്വത്തിന്‌ മനസ്സിലാവുകയില്ല എങ്കിലും ഇതിലും ഒരു കാലം ഈ കാവ്യത്തിന്റെ ഭാവുകത്വമഹത്വത്തെ കാത്തിരിപ്പുണ്ടാകും സംശയമില്ല. കുമാരനാശാന്റെ പ്രതിഭാവിലാസത്തിന്‌ പ്രത്യക്ഷ ഉദാഹരണമായി തീരുകയാണ്‌ നളിനിയോടും, വീണപൂവിനോടും, ചിന്താവിഷ്ടയായ സീതയ്ക്കും, ചണ്ഡാലഭിക്ഷുകിക്കും ഒപ്പം ഈ കാവ്യം.


ബഡായി ബംഗ്ലാവ്‌




ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്‌ എങ്ങനെ ജീർണ്ണതയുടെ മഹോത്സവമായി മാറുന്നു എന്നത്‌ സാമൂഹിക ചിന്തകരും കലാചിന്തകരും ഒരുപോലെ ആലോചിക്കേണ്ട വിഷയമാണ്‌. നേരത്തേതന്നെ പ്രേക്ഷകരെ വൈകാരികവത്കരിക്കുകയും ജീർണ്ണമാക്കുകയും ചെയ്ത ചില പൈങ്കിളീകരിക്കപ്പെട്ട പ്രോഗ്രാമുകളിലെ കഥാപാത്രങ്ങളെ വീണ്ടും ഉപയോഗിച്ചുകൊണ്ട്‌ സമൂഹനാശത്തെ കൂടുതൽ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ കലാവൈകൃതം. അതുകൊണ്ട്‌ ഇതൊരു ഇരട്ടിനാശത്തിന്റെ അരങ്ങാണ്‌. നമ്മുടെ ചാനലുകളിലെ ഇത്തരത്തിലുള്ള പല കലാഭാസങ്ങൾക്കും അധ്യക്ഷത വഹിക്കുന്ന മുകേഷ്‌ തന്നെയാണ്‌ ബഡായി ബംഗ്ലാവിന്റെയും അദ്ധ്യക്ഷൻ. സുഗമമായ വഴിയിലൂടെ സഞ്ചരിക്കേണ്ട കലാരഥത്തെ ഇത്‌ എങ്ങനെ നരകക്കുഴിയിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടു പോകുന്നു എന്ന് മുകേഷ്‌ ശാന്തമായി ഇരുന്ന് ആലോചിക്കുക. മുകേഷിന്റെ മനസ്സിൽ എന്നെങ്കിലും വിവേകത്തിന്റെ സൂര്യൻ ഉദിക്കാതിരിക്കുകയില്ല. ഇതൊരു ഗുരുവിന്റെ ധ്യാനമനസ്സിലെ നല്ല വചസുകളായി സ്വീകരിക്കുക.

ശാന്തം മാസിക, ഡിസംബർ 2014

ശാന്തം മാസികയിലെ സമകാലികം എന്ന കോളം നമ്മുടെ ആനുകാലികങ്ങളിൽ വരുന്ന സാഹിത്യരചനകളുടെ അവലോകനമാണ്‌. എന്തെങ്കിലും  പ്രകടമായ സവിശേഷതകൾ അതിന്‌ അവകാശപ്പെടാനില്ല. പലർ ചേർന്നാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. അതുകൊണ്ട്‌ വിലയിരുത്തലുകളിലെ ആഴങ്ങളുടെ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്‌. വിമർശനവൈഭവം ഇല്ല്ലാത്തതുകൊണ്ടാണ്‌ അപഗ്രഥനങ്ങൾ കൃത്യവും കലാപൂർണ്ണവും ആകാതെ പോകുന്നത്‌. ഒക്ടോബർ ലക്കത്തിലെ രണ്ടെണ്ണമാണ്‌ അൽപം ഭേദപ്പെട്ടു നിൽക്കുന്നത്‌. അത്‌ 'രണ്ട്‌ കവിതകൾ മാധവിക്കുട്ടിയോട്‌ ചേരുമ്പോൾ', 'അനൂജ അകത്തൂട്ട്‌' എന്നീ ശീഷകങ്ങളിലുള്ളതാണ്‌.


പ്രൊഫ.ഹൃദയകുമാരിക്ക്‌ വിട




പ്രൊഫ.ഹൃദയകുമാരിയുടെ മരണത്തോടുകൂടി നമ്മുടെ മഹാഗുരു പാരമ്പര്യത്തിൽ നിന്ന് ഒരു പർവ്വതം കൂടി അടർന്നു മാറിയിരിക്കുകയാണ്‌. ഈ ഗുരുപാരമ്പര്യം ലോകത്തെ സമ്പൂർണ്ണമായി അറിയാനാണ്‌ നമ്മെ പഠിപ്പിച്ചത്‌. സാഹിത്യം, സാമൂഹികം, രാഷ്ട്രീയപാഠങ്ങൾ ഒക്കെ ക്ലാസ്‌മുറികളിൽ നിർമ്മിച്ചുകൊണ്ട്‌ ഇവരൊക്കെ അതാണ്‌ ചെയ്തത്‌. ന്യൂജനറേഷൻ ഗുരുക്കന്മാർ ലോകത്തിന്റെ ചെറുഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ചുകൊണ്ട്‌ നമ്മളെ കൊച്ചു മനുഷ്യരാക്കുകയാണ്‌. അങ്ങനെ ലോകം കൊച്ചുമനുഷ്യരെ കൊണ്ട്‌ നിറയുവാൻ പോകുകയാണ്‌. ഇത്‌ ഭീതിദമായ അവസ്ഥാവിശേഷമായി അറിഞ്ഞുകൊള്ളുക. വിട ചൊല്ലിയ ഈ മഹാപാരമ്പര്യത്തിനു മുൻപിൽ ശിരസ്സ്‌ നമിക്കുന്നു. ബോധേശ്വരന്റെ മകൾ എന്ന നിലയിലും ഹൃദയകുമാരി ടീച്ചറിനോട്‌ ഒരു വലിയ ആദരവ്‌ ഞങ്ങളുടെയൊക്കെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ടീച്ചർ ക്ലാസ്‌ മുറികളിലും പ്രഭാഷണവേദികളിലും പ്രവർത്തനമണ്ഡലങ്ങളിലും സൗഹൃദങ്ങളിലും എഴുത്തിലും സൃഷ്ടിച്ച ഊർജ്ജം കാലാതിവർത്തിയാണ്‌. കാൽപനികത, നന്ദിപൂർവ്വം, ഓർമകളിലെ വസന്തകാലം എന്നീ പുസ്തകങ്ങളിലൂടെയും ടീച്ചറിന്റെ അനശ്വരയശസ്സ്‌ ഈ ഭൂമിയിൽ എന്നും ഉണ്ടാകും. ജീർണ്ണരാഷ്ട്രീയവും വിപണി മുതലാളിത്തത്തിന്‌ കങ്കാണിപ്പണി ചെയ്യുന്ന കലാകരന്മാരും കലാകാരികളും ഈ പ്രൊഫസറുടെ മഹത്വം ശരിയായി വായിച്ചെടുത്ത്‌ നന്മയുടെ ലോകത്തിലേക്ക്‌ നടക്കുക.


ആർ.കെ.ലക്ഷ്മൺ




അടിയന്തിരാവസ്ഥയിലെ പത്ര സെൻസർഷിപ്പിനെതിരെ ആർ.കെ.ലക്ഷ്മൺ വരച്ച വിഖ്യാത കാർട്ടൂൺ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2015 ഫെബ്രുവരി 8) എടുത്തു ചേർത്തത്‌ മഹാനായ ആ കാർട്ടൂണിസ്റ്റിനോട്‌ കാണിച്ച വലിയ ആദരവാണ്‌. കാർട്ടൂണിസ്റ്റ്‌ ആർ.കെ.ലക്ഷ്മണിന്റെ ദീപ്തമായ സ്മരണയ്ക്കു മുൻപിൽ സംസ്കാരജാലകം തല വണങ്ങുന്നു.


പുനർജ്ജനിക്കാത്ത മലകൾ



കേരളശബ്ദം 14 ഡിസംബർ 2014 ലക്കത്തിൽ വന്ന നീരാവിൽ വിശ്വമോഹന്റെ 'പുനർജ്ജനിക്കാത്ത മലകൾ' എന്ന കവിതാസമാഹാരത്തെക്കുറിച്ച്‌ ചാത്തന്നൂർ മോഹൻ എഴുതിയ പുസ്തകപരിചയം ആ കവിതാസമാഹാരത്തിന്റെ വാതായനങ്ങൾ തുറക്കുന്നതാണ്‌. കാലത്തിന്റെ നാനാതരത്തിലുള്ള ച്യുതികളിൽ നിന്നാണ്‌ ഇതിലെ കവിതകൾ പിറക്കുന്നത്‌. ഡോ.മുഞ്ഞിനാട്‌ പത്മകുമാറിന്റെ അവതാരിക ഈ പുസ്തകത്തിന്റെ നല്ലൊരു മുതൽക്കൂട്ടാണ്‌. ചാത്തന്നൂർ മോഹൻ വളരെ ലളിതമായി പുസ്തകത്തെ കേരളശബ്ദത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. നീരാവിൽ വിശ്വമോഹന്‌ കവിതയുടെ വഴികളിൽ ഒരായിരം ആശംസകൾ.


എം.വി.രാഘവൻ




കേരള രാഷ്ട്രീയത്തിലെ സൂര്യതേജസ്സായിരുന്ന എം.വി.ആർ നമ്മെ വിട്ടു പോയിരിക്കുന്നു. ഒരുകാലത്ത്‌ എം.വി.ആർ ആവേശം ലഹരിയായിരുന്ന ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്‌. എം.വി.ആർ പാർട്ടി വിട്ടുപോയപ്പോൾ അനുഭവിക്കേണ്ടിവന്ന വേദന ആത്മഘാതി ആയിരുന്നു. അവസാനകാലയളവിൽ എം.വി.ആറിനുണ്ടായ രാഷ്ട്രീയപതനം അദ്ദേഹത്തെ എവിടെക്കൊണ്ടെത്തിച്ചു എന്നതിന്‌ ഒരു നല്ല ഉദാഹരണം എന്റെ ഓർമയിലുണ്ട്‌. പത്തനംതിട്ട ട്രാൻസ്പോർട്ട്‌ സ്റ്റാൻഡിനു സമീപം സി.എം.പി യുടെ ഒരു വാഹനപ്രചരണ ജാഥയ്ക്ക്‌ നൽകിയ സ്വീകരണത്തിൽ എം.വി.ആറിന്റെ പ്രസംഗം കേൾക്കാൻ നാലോ അഞ്ചോ പേർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ആ കാഴ്ച കണ്ട്‌ മനുഷ്യർക്കുണ്ടാകുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ കയറ്റിറക്കങ്ങളെക്കുറിച്ച്‌ ഞാനോർത്തുപോയി. ഭരണാധികാരിയായിരുന്നപ്പോഴും എം.വി.ആർ പാവങ്ങൾക്ക്‌ വേണ്ടി നല്ല നിലപാടുകൾ എടുത്തിരുന്നു. വില്ലേജ്‌ സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്നതിന്‌ ഗ്രഹാൻ സമ്പ്രദായം ഏർപ്പെടുത്തി. പതിനായിരക്കണക്കിനു രൂപ പാവങ്ങൾക്ക്‌ വെറുതെ ചെലവാകുന്നത്‌ എം.വി.ആർ ഒഴിവക്കിക്കൊടുത്തത്‌ ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാകുമോ? മൂന്നുപ്രാവശ്യം മന്ത്രിയായിരുന്നു എങ്കിലും അദ്ദേഹം അഴിമതിരഹിതനായി നിലകൊണ്ടു എന്നതും ഏത്‌ രാഷ്ട്രീയനേതാവിനും മാതൃകയാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്‌ സൂചിപ്പിക്കുന്നതുപോലെ കേരളരാഷ്ട്രീയത്തിലെ ഒരു 'ജന്മം' ആയിരുന്നു എം.വി.ആറിന്റേത്‌. കണ്ണൂർ പരിയാരം മെഡിക്കൽകോളേജ്‌ എം.വി.ആറിന്റെ ശാശ്വതസ്മാരകമായി ലോകം എന്നും ഓർക്കും. അതേ അവസരത്തിൽ ധീരരായ ഡി.വൈ.എഫ്‌.ഐ സഖാക്കൾ വെടിയേറ്റു മരിച്ച കൂത്തുപറമ്പു സംഭവം എം.വി.ആറിന്റെ ജീവിതത്തിന്റെ കറുത്ത അധ്യായമായി തുടരുക തന്നെ ചെയ്യും.


അജിത്‌.കെ.സി യുടെ ഉണ്ണിയൂട്ട്‌ എന്ന ബാലകവിതാസമാഹാരം




കേരളം താൽപര്യത്തോടെ വീക്ഷിക്കേണ്ട വ്യക്തിത്വമാണ്‌ അജിത്‌.കെ.സി യുടേത്‌. വളർന്നു വരുന്ന ഈ സാഹിത്യകാരൻ നേരത്തെ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു.  കൊല്ലം ജില്ലയിൽ ശാസ്താംകോട്ട സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ വളർച്ചയും കുതിപ്പും സംസ്കാരജാലകം ഉന്നതമായ ജാഗ്രതയോടെയാണ്‌ വിലയിരുത്തിക്കൊണ്ടിരിക്കുന്നത്‌. ആനുകാലികങ്ങളിലും ബ്ലോഗിലും മറ്റുമായി വന്ന ഇദ്ദേഹത്തിന്റെ കവിതകളും മറ്റുള്ള എഴുത്തുകളും നേരത്തേ തന്നെ സാഹിത്യലോകം പരിചയപ്പെട്ടിട്ടുള്ളതാണ്‌.




ഗ്രാമം ബുക്സ്‌ പ്രസിദ്ധീകരിച്ച 'ഉണ്ണിയൂട്ട്‌' എന്ന ബാലകവിതാസമാഹാരം വായിച്ചു. കുട്ടികളുടെ പ്രതിഭയും, സർഗ്ഗാത്മകതയും, ലോകബോധവും, സംസ്കാരവും, ഭാവനയും, ഉന്നതമായ ശാക്തീകരണവും എല്ലാം സാധ്യമാക്കാനുള്ള കഴിവ്‌ ഈ സമാഹാരത്തിലെ കവിതകൾക്കുണ്ട്‌. കണക്ക്‌ (Mathematics) കവിതയായി പൂത്തുലയുന്നത്‌ ഈ സമാഹാരത്തിലെ പലകവിതകളിലും ഒരു നവ്യാനുഭവമായി മാറുന്നു. നമ്മുടെ കുട്ടികൾ പലതരത്തിൽ ഇരകളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള കവിതകളല്ലാതെ അവർക്ക്‌ മറ്റെന്തുണ്ട്‌ രക്ഷാമാർഗം? കേരളത്തിലെ അമ്മമാർ, അധ്യാപക-സാംസ്കാരികപ്രവർത്തകർ എല്ലാവരും ഇത്‌ തിരിച്ചറിയണം. അപ്പോഴാണ്‌ അജിത്‌.കെ.സിയെ പോലുള്ളവർ കേരളത്തിലെ കുട്ടികളുടെ രക്ഷാബിംബമായി മാറുന്നത്‌. ബഹുരാഷ്ട്രകമ്പനികളും മാധ്യമങ്ങളും അവരുടെ സ്ഥാപിതതാൽപര്യങ്ങൾക്കും കച്ചവടതാൽപര്യങ്ങൾക്കും കുഞ്ഞുങ്ങളെ ഇരകളാക്കി മാറ്റുന്ന കുതന്ത്രങ്ങൾ കണ്ട്‌ ഞങ്ങളൊക്കെയും എത്രമാത്രം വേദനിക്കുന്നുണ്ടെന്നോ! 



പെഷവാറിലെ താലിബാൻ കൂട്ടക്കുരുതി



2014 ഡിസംബർ 16 പാകിസ്ഥാനിലെ പെഷവാറിൽ 132 കുട്ടികൾ ഉൾപ്പെടെ 141 പേരേ കൂട്ടക്കുരുതി നടത്തിയ വാർത്ത ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ആക്രമണവും കൊലയും ഒന്നിനും പരിഹാരമല്ല എന്ന് ഭീകരവാദികളെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ ലോകം പരാജയപ്പെടുകയാണ്‌. ഇത്തരത്തിലുള്ള നീചവും നികൃഷ്ടവും പൈശാചികവുമായ നടപടികളെ മനുഷ്യരാശി ഒന്നായി ചെറുക്കണം. ഭീകരവിരുദ്ധമായ ഒരു മനസാക്ഷി നിർമ്മിച്ചെടുക്കാൻ വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ ലോകത്തിനു കഴിയണം. 'വാളെടുത്തവൻ വാളാൽ' എന്ന ക്രിസ്തുവചനം കൂടി ഇതിന്‌ അനുബന്ധമായി നമുക്ക്‌ ഓർക്കാവുന്നതാണ്‌.

ലോഹം എന്ന കഥ




മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15.03.2015 ഞായറാഴ്ച വന്ന നിധീഷ്‌.ജി എഴുതിയ 'ലോഹം' എന്ന കഥ സമുജ്ജ്വലമായിരുന്നു. ധ്വന്യാത്മകത കൊണ്ട്‌ കഥ രചിക്കുന്നതിന്റെ രസതന്ത്രം അറിയേണ്ടവർ ഈ കഥ വായിക്കുക. പെണ്ണ്‌ നേരിടുന്ന അതിജീവനത്തിന്റെ പ്രശ്നം ഒരു കൊച്ചുകഥ കൊണ്ട്‌ നിധീഷ്‌ പറഞ്ഞിരിക്കുന്നത്‌ മലയാളത്തിലെ ഫെമിനിസ്റ്റിക്‌ കഥകൾക്കിടയിൽ ഒരു പ്രധാന സംഭവമായി പരിഗണിക്കേണ്ടതാണ്‌. ഒരു കൊല്ലൻ, മൂകയായ പെൺകുട്ടി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ പെണ്ണ്‌ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ സാമൂഹികപ്രശ്നങ്ങളാണ്‌ ഈ കഥ മുന്നോട്ടുവെക്കുന്നത്‌. നമ്മുടെ സമൂഹം ഇന്ന് എത്രമാത്രം ലൈംഗികാത്മകമായി മാറിയിരിക്കുന്നു എന്നതിന്റെ ഒരു സൂചകം കൂടിയാണ്‌ ഈ കഥ. പൊതുമുതലാളിത്തം പൊതുസമൂഹത്തെ എത്രമാത്രം ലൈംഗികവത്കരിക്കുന്നു എന്നതാണ്‌ ഈ കഥയുടെ തിളങ്ങുന്ന വാൽകഷ്ണം. രണ്ട്‌ സവിശേഷസന്ദർഭം സൃഷ്ടിച്ചുകൊണ്ട്‌ ലൈംഗികവത്കരണത്തിന്റെ രണ്ട്‌ ധ്വന്യാത്മക സൂചകങ്ങളാണ്‌ കഥ ഗംഭീരമായി സൃഷ്ടിച്ചിരിക്കുന്നത്‌. നിധീഷ്‌.ജി എന്ന കഥാകൃത്തിന്‌ സംസ്കാരജാലകം എല്ലാ ഭാവുകങ്ങളും നേരുന്നു.


മാള അരവിന്ദൻ




ശബ്ദവും ശരീരവും ഒരുപോലെ മിശ്രിതപ്പെടുത്തിയാണ്‌ മാള അരവിന്ദൻ തന്റെ ഹാസ്യശൈലി രൂപപ്പെടുത്തിയത്‌ എന്ന കൃഷ്ണ പൂജപ്പുരയുടെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്‌ (ദേശാഭിമാനി വാരാന്ത്യപ്പതിപ്പ്‌ 2015 ഫെബ്രുവരി 1). 'മാള- ചിരിയുടെ താളം' എന്ന പേരിൽ കൃഷ്ണ എഴുതിയ ലേഖനം മഹാനായ ആ ഹാസ്യ അഭിനയപ്രതിഭയെ അടുത്തറിയുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. അഭിനയത്തെയും തബലയെയും ഒരുപോലെ പ്രണയിച്ച മാള അരവിന്ദൻ നമ്മെ വിട്ടുപിരിയുമ്പോൾ കലാലോകത്ത്‌ ഒരു വലിയ വിടവ്‌ രൂപപ്പെടുകയാണ്‌.



ദ്വിതീയാക്ഷരപ്രാസവും നളിനിയുടെ അവതാരികയും

നളിനിക്ക്‌ ഏ.ആർ എഴുതിയ അവതാരിക മലയാള വിമർശനചരിത്രത്തിൽ തന്നെ അതീവപ്രധാനമാണ്‌. മലയാളം കണ്ട നിർണ്ണായകപ്രാധാന്യമുള്ള അവതാരികകളിൽ പ്രഥമസ്ഥാനത്ത്‌ നിൽക്കുന്ന ഒന്നുമാണത്‌. നളിനിയുടെ ദ്വിതീയാക്ഷരപ്രാസദീക്ഷയെക്കുറിച്ച്‌ ഏ.ആർ പറഞ്ഞ അഭിപ്രായം മലയാളവിമർശനം വേണ്ട രീതിയിൽ വിലയിരുത്തിയിട്ടില്ല. എല്ലാ അർത്ഥത്തിലും അർത്ഥകൽപനകൾക്ക്‌ ഒന്നാം സ്ഥാനം കൊടുത്ത ഈ കാവ്യം ദ്വിതീയാക്ഷരപ്രാസത്തോടുകൂടി കുമാരനാശാൻ എഴുതിയത്‌ നന്നായില്ല എന്ന് ഏ.ആർ ഉജ്ജ്വലമായ വിമർശനബോധത്തോടെ കണ്ടെത്തിയിട്ടുണ്ട്‌. ദ്വിതീയക്ഷരപ്രാസവാദത്തെ പിൻതുടരുക വഴി അർത്ഥകൽപനകളുടെ സൗന്ദര്യത്തെ പരിപൂർണ്ണതയിൽ നിലനിർത്താൻ കുമാരനാശാനു കഴിഞ്ഞില്ല എന്നതാണ്‌ ഏ.ആറിന്റെ കണ്ടെത്തൽ. അർത്ഥകൽപനയിൽ ഇത്രത്തോളം നിഷ്കർഷ ചെയ്തിട്ടുള്ളതുപോലെ ശബ്ദബന്ധത്തെ സംബന്ധിച്ച നിർബന്ധങ്ങളിൽ ചിലത്‌ ഒഴിവാക്കുകയും കൂടി ചെയ്തിരുന്നുവെങ്കിൽ ഈ കാവ്യത്തിനു ഭംഗി ഒരു മാറ്റ്‌ കൂടുകയില്ലായിരുന്നോ എന്നൊരു ചോദ്യത്തിനു വക കാണുന്നുണ്ട്‌.


ജസ്റ്റിസ്‌.വി.ആർ.കൃഷ്ണയ്യർ




ഒരു ജഡ്ജിയും ഒരു നിയമജ്ഞനും എങ്ങനെയായിരിക്കണമെന്നതിന്റെ വലിയ ഒരു ഇന്ത്യൻ മാതൃകയാണ്‌ ജസ്റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ. അദ്ദേഹം ജഡ്ജി പദവിയെ ജനകീയവത്കരിച്ച മഹാനാണ്‌. എന്നും പാവങ്ങളുടെ താൽപര്യങ്ങളോട്‌ ചേർന്നു നിന്നുകൊണ്ട്‌ പ്രവാചകർക്ക്‌ തുല്യമായ വഴിയിലൂടെയാണ്‌ അദ്ദേഹം സഞ്ചരിച്ചിരുന്നത്‌. ജീവിതാവസാനം വരെ (100 വയസ്‌) അദ്ദേഹം സാമൂഹികപ്രതിബദ്ധതയുടെ ഉജ്വലമാതൃകയാണ്‌ സൃഷ്ടിച്ചത്‌. ഇത്‌ കണ്ണുതുറന്നു കാണാനുള്ള കഴിവാണ്‌ മലയാളിസമൂഹം ആർജ്ജിച്ചെടുക്കേണ്ടത്‌. എക്കാലവും ഒരു തികഞ്ഞ കമ്യൂണിസ്റ്റായതു കൊണ്ടാണ്‌ ജസ്റ്റിസ്‌ വി.ആർ.കൃഷ്ണയ്യർക്ക്‌ ഇത്രത്തോളം ആദർശാത്മകമായി ജീവിക്കാൻ കഴിഞ്ഞത്‌. പൊതുതാൽപര്യഹർജി വി.ആർ.കൃഷ്ണയ്യർ ജഡ്ജി ആയിരുന്ന കാലയളവിലാണ്‌ നമ്മുടെ നിയമവ്യവസ്ഥയിൽ രൂപപ്പെട്ടുവന്ന് ജനകീയമായി തീർന്നത്‌. മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ഈ മനുഷ്യൻ കാണിച്ച ജാഗ്രത മനുഷ്യവംശത്തിന്‌ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. വി.ആർ.കൃഷ്ണയ്യരുടെ നിര്യാണത്തിൽ സംസ്കാരജാലകം ആദരാജ്ഞലി അർപ്പിക്കുന്നു.


സരിതാ നായരും ആറ്റുകാൽ പൊങ്കാലയും മാധ്യമങ്ങളും

സരിതാ നായർ ആറ്റുകാൽ പൊങ്കാലയിടുന്നതുമായി ബന്ധപ്പെട്ട്‌ ചില വാർത്തകൾ ദൃശ്യമാധ്യമങ്ങൾ കാണിക്കുകയുണ്ടായി. ഒരു വിവാദനായിക പൊങ്കാലയിടുന്നതിലൊരു വാർത്തയുണ്ട്‌. ശരിയാണ്‌. പക്ഷെ അവിടെ ഒരു മാധ്യമ അജണ്ട ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്‌. സരിതാ നായരിൽ നിന്നും ഓട്ടോഗ്രാഫ്‌ എഴുതി ഒപ്പിട്ടു വാങ്ങാൻ കോളേജ്‌ വിദ്യാർത്ഥിനികൾ ക്യൂ നിൽക്കുന്നതിലേക്ക്‌ നമ്മുടെ സമൂഹം അധ:പതിക്കുന്നത്‌ ഇത്തരത്തിലുള്ള മാധ്യമ അജണ്ടകളുടെ ആകമാനമുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്‌ എന്ന് തിരിച്ചറിയുക.


പിണറായി വിജയനെക്കുറിച്ച്‌ വീണ്ടും




സംസ്കാരജാലകത്തിന്റെ ഒരു പോസ്റ്റിൽ പിണറായി വിജയൻ കേരളരാഷ്ട്രീയത്തിലെ അർജ്ജുനനാണ്‌ എന്നെഴുതിയപ്പോൾ പലരും എന്നിക്കെതിരെ വിമർശനശരങ്ങൾ എയ്തുവിടുകയുണ്ടായി. ഇത്രത്തോളം മാധ്യമഗൂഡാലോചനയ്ക്ക്‌ ഇരയായ ഒരു രാഷ്ട്രീയ നേതാവ്‌ ലോകചരിത്രത്തിൽ തന്നെ ഉണ്ടാവില്ല. അതിനെയൊക്കെ അദ്ദേഹം എത്ര സംയമനത്തോടെയാണ്‌ നേരിട്ടത്‌ എന്ന് ഞങ്ങളൊക്കെ വലിയ സൗന്ദര്യബോധത്തോടെയാണ്‌ കണ്ടിരുന്നത്‌. ഇക്കാര്യത്തിൽ എന്നെ വിമർശിച്ചിട്ടുള്ളവർ ദയവു ചെയ്ത്‌ ആലപ്പുഴയിൽ നടന്ന ഇരുപത്തിയൊന്നാം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ജി.സുധാകരൻ നടത്തിയ സ്വാഗതപ്രസംഗം മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. അതിൽ ഒന്നരപതിറ്റാണ്ട്‌ പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയൻ പാർട്ടിയെ ധീരോദാത്തമായി നയിച്ചതിന്റെ ഒരു രേഖാചിത്രം അവതരിപ്പിക്കുന്നുണ്ട്‌. അതും തൃപ്തി ആകാത്തവർ പിണറായിയുടെ ഭാവികാല രാഷ്ട്രീയ ജീവിതത്തിനു വേണ്ടി കാത്തിരിക്കുക.


ടിപ്പർ ലോറി സർവ്വീസ്‌

ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

കേരളത്തിൽ ടിപ്പർ ലോറികൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒരു വലിയ സാമൂഹികപ്രശ്നമായി മാറിയിട്ടുണ്ട്‌. പക്ഷെ ഭരണകൂടം അന്ധമായ നേത്രങ്ങളോടെയാണ്‌ ആ സാമൂഹികവിപത്തിനെ കാണുന്നത്‌. സംസ്കാരജാലകത്തിന്റെ കർത്താവും ടിപ്പർലോറിയുടെ നിയമലംഘനങ്ങൾക്ക്‌ ഇരയായി മരണത്തിന്റെ ഗുഹാമുഖം കണ്ട്‌ തിരിച്ചുവന്നാണ്‌ ഏറ്റവും പുതിയ കോളം എഴുതുന്നത്‌. പാർക്കുചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലത്ത്‌ ടിപ്പർ പാർക്കു ചെയ്തതുകൊണ്ടാണ്‌ എനിക്കും കുടുംബത്തിനും ഈ വിപത്ത്‌ നേരിട്ടത്‌. ടിപ്പർ സർവ്വീസ്‌ രാത്രി പത്തുമണി മുതൽ രാവിലെ ആറുമണി വരെയായി നിജപ്പെടുത്തി സർക്കാർ ഈ സാമൂഹികദുരന്തത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കേണ്ടതാണ്‌. ബഹുമാനപ്പെട്ട ട്രാൻസ്പോർട്ട്‌ വകുപ്പ്‌ മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ കാര്യത്തിൽ ഉടനടി ഇടപെടണം. നമ്മുടെ റോഡുകൾ വാഹനങ്ങളാൽ ഓവർലോഡായിട്ട്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്‌. റോഡുകളുടെ കപ്പാസിറ്റിക്ക്‌ അനുസരിച്ച്‌ മാത്രമേ വാഹനങ്ങൾ അനുവദിക്കാൻ പാടുള്ളൂ. വളരെ പഴക്കം ചെന്ന വാഹനങ്ങൾ നിരത്തിൽ നിന്നും പിൻവലിക്കാൻ ഗവൺമെന്റ്‌ ധീരമായ നടപടികൾ സ്വീകരിക്കണം. സിംഗപൂർ ഗവൺമെന്റിന്റെ മാതൃക നമുക്കും പിൻതുടരാവുന്നതാണ്‌.



പ്രൊഫ.നൈനാൻ കോശിക്ക്‌ വിട




കേരളീയ പൊതുസമൂഹത്തിലെ ഒരു വലിയ ധൈഷണിക വ്യക്തിത്വമായിരുന്നു പ്രൊഫ.നൈനാൻ കോശിയുടേത്‌. പി.ഗോവിന്ദപിള്ളയ്ക്കുശേഷം അന്തർദേശീയ രാഷ്ട്രീയത്തിന്റെ സൂഷ്മമായ പാഠങ്ങൾ നമുക്ക്‌ പറഞ്ഞുതന്നത്‌ നൈനാൻ കോശിയായിരുന്നു. സദാ ഉണർന്നിരുന്ന ഒരു സാംസ്കാരിക ജാഗ്രതയായിരുന്നു അദ്ദേഹം. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഘർവാപസിക്ക്‌ ബദലായി അദ്ദേഹം ആഹ്വാനം ചെയ്ത 'എല്ലാവരും മതേതരത്വത്തിലേക്ക്‌ മടങ്ങുക' എന്ന മുദ്രാവാക്യം. അത്‌ ശരിയായൊരു പാഠമായിരുന്നു. ഇന്ത്യയിൽ ഹിന്ദു മതവിശ്വാസികളെയും മറ്റ്‌ ജാതിമതവിശ്വാസികളെയും ക്രിസ്തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്ന ഏർപ്പാട്‌ പോലെ ക്രിസ്തുമതവിശ്വാസികളെയും മറ്റും ഘർവാപസിയിലൂടെ ഹിന്ദുമതത്തിലേക്ക്‌ ബലപൂർവ്വം മടക്കിക്കൊണ്ടുവരാനുള്ള ശ്രമവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്‌. ഇവിടെയാണ്‌ മതേതരത്വത്തിലേക്ക്‌ മടങ്ങുക എന്ന നൈനാൻ കോശിയുടെ ബദൽ മുദ്രാവക്യത്തിന്റെ പ്രസക്തി. എല്ലാ മതങ്ങളിലേയും ആത്മീയതയും മനുഷ്യരാശിക്ക്‌ വേണമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണ്‌. വലിയൊരു പ്രഭാഷകനും അദ്ധ്യാപകശ്രേഷ്ഠനുമായ നൈനാൻ കോശിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന്‌ ഒരു തീരാനഷ്ടമാണ്‌. സംസ്കാരജാലകം ആ ഓർമകൾക്ക്‌ മുമ്പിൽ തല കുനിക്കുന്നു.

O

Wednesday, March 25, 2015

ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന ഭാഷാശിൽപം

പുസ്തകം
മീരാകൃഷ്ണ











     മേരിക്കൻ നോവലിസ്റ്റ്‌ ഹെൻറി ജയിംസ്‌ പറഞ്ഞിരിക്കുന്നത്‌ ആഴമേറിയ മണ്ണിനു മുകളിലേ കലാപുഷ്പങ്ങൾ വിടരുകയുള്ളു എന്നാണ്‌. ജീവിതത്തിന്റെ ആഴങ്ങളിലെ ജൈവവളം സ്വീകരിച്ച്‌ വളരുന്ന സാഹിത്യകുസുമങ്ങൾക്ക്‌ ഭംഗിയും സുഗന്ധവുമേറും. ആ ഭംഗിയും സുഗന്ധവുമാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലൂടെ വായനക്കാർ ആസ്വദിക്കുന്നത്‌. ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന സംവേദനത്തിന്റെ അമൃതപ്രവാഹമായി അവ മാറുകയാണ്‌. ആനന്ദ്‌ എന്ന ബാലന്റെ ഓർമകളിലൂടെയാണ്‌ നോവൽ വികസിക്കുന്നത്‌. കാട്ടുമുന്തിരിപ്പഴത്തിനു താഴെ പ്ലാസ്റ്റിക്‌ ചാക്ക്‌ കെട്ടിയുണ്ടാക്കിയ വീട്ടിൽ ആകാശമേലാപ്പിനു കീഴെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന് ഓർമകളിലെ നൊമ്പരങ്ങളെ തേടുന്ന ആനന്ദ്‌ എന്ന ബാലൻ. മൂന്നു കമ്പുകൾ നാട്ടി മുക്കാലി പോലെ കെട്ടി അതിലെ തൊട്ടിലിൽ കൈകാലിട്ടടിച്ചു ചിരിച്ചുകിടക്കുന്ന അപ്പു. അവനെ താരാട്ടു പാടിയുറക്കാൻ പാടുപെടുന്ന എട്ടുവയസുകാരി അമ്പിളി. അമ്മയും അച്ഛനും എല്ലാം നഷ്ടപ്പെട്ട മൂന്നു പിഞ്ചുകുഞ്ഞുങ്ങൾ അതിജീവനത്തിനായി പെടുന്ന പെടാപാടുകൾ. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില അനാഥബാല്യങ്ങളുടെ ദയനീയ ചിത്രമാണ്‌ തോമസ്‌ കല്ലറ വരച്ചുകാണിക്കുന്നത്‌. അത്‌ ദേശീയചിത്രമായി മാറുകയാണ്‌. കാരണം കാല,ദേശ,ഭാഷകൾക്കെല്ലാമപ്പുറം അനാഥത്വത്തിന്‌ ഒറ്റമുഖമേ ഉള്ളു. ദാരിദ്ര്യത്തിന്റെ മുഖം. 




സഹാനുഭൂതിയാണ്‌ ഈ നോവലിന്റെ കേന്ദ്രതലം. വർത്തമാനകാലത്തെ തൊട്ടുനിന്നുകൊണ്ട്‌ ഭൂതകാലത്തിലേക്ക്‌ ഊളിയിടുകയും ഭാവികാലത്തെക്കുറിച്ച്‌ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഓരോ വായനക്കാരനെയും ബൗദ്ധികവും ഭാവനാപൂർണ്ണവുമായ അന്വേഷണങ്ങൾക്ക്‌ പ്രേരിപ്പിക്കുവാൻ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. പ്രവാസിയായ ഈ എഴുത്തുകാരൻ തന്റെ നാട്ടിലെ ചരിത്രത്തിന്റെ, ഭൂമിശാസ്ത്രത്തിന്റെ, കാലാവസ്ഥയുടെ, സാംസ്കാരിക പാരമ്പര്യങ്ങളുടെ നടുവിൽ നിന്നു തന്നെയാണ്‌ തന്റെ രചനയ്ക്ക്‌ ആധാരമായവ ശേഖരിച്ചിരിക്കുന്നത്‌. താൻ പിറന്ന നാടിന്റെ അവസ്ഥാന്തരങ്ങളാണ്‌ പഠനവിധേയമാക്കുന്നത്‌. ജീവിതായോധനവേദിയിൽ നിന്ന് സമാർജ്ജിച്ച അനുഭവങ്ങൾ, അറിവുകൾ, പഠനങ്ങൾ മുതലായവയുടെ സഞ്ചിതരൂപമാണ്‌ ഈ കൃതി. അവ കലാത്മകമായി നോവൽ എന്ന ക്രാഫ്റ്റിനുള്ളിൽ ഒതുക്കുന്നു. മനുഷ്യന്റെ നൊമ്പരങ്ങളെ ആഴത്തിൽ അറിഞ്ഞതിന്റെ ആർദ്രത വാക്കുകളുടെ നിശിതത്വത്തിനു പിന്നിൽ തെളിയുന്നു. ഭാഷയിലോ ആവിഷ്കാരത്തിലോ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അഗാധമായ ഒരു വിചാരലോകത്തെ ഈ നോവലിൽ വിലയിപ്പിച്ചിരിക്കുന്നു. 

വായനക്കാരുടെ ആസ്വാദനതലവും സൃഷ്ടിയും തമ്മിലുള്ള ലയനത്തിലാണ്‌ നല്ല സാഹിത്യം ഉണ്ടാകുന്നത്‌. എഴുത്തുകാരന്റെയും വായനക്കാരന്റെയും അനുഭൂതികളുടെ സംഗമസ്ഥലമാണത്‌. ഇരുവരുടെയും സൗന്ദര്യദർശനങ്ങളുടെ ഒത്തുചേരലാണത്‌. 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലെ അസംസ്കൃതവിഭവം ഈ ലോകവും ഇവിടുത്തെ ജീവിതവുമാണ്‌. അവയിൽ നിന്ന് തോമസ്‌ കല്ലറ എന്ന നോവലിസ്റ്റ്‌ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം ആസ്വദിക്കേണ്ടത്‌ വായനക്കാരാണ്‌. വായനക്കാരന്റെ സർഗപ്രതിഭയെയും ആസ്വാദനപ്രതിഭയെയും തൊട്ടുണർത്തുവാൻ പര്യാപ്തമാകുന്നതു തന്നെയാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവൽ സാഹിത്യം.

ഓർമയുടെ താരാട്ട്‌
നോവൽ
തോമസ്‌ കല്ലറ
അസെൻഡ്‌ പബ്ലിക്കേഷൻസ്‌
വില 240 രൂപ.

O


Monday, March 16, 2015

ഫ്യൂഷൻ

കവിത
സുധീർ രാജ്‌











ന്നത്തെ മഴ അച്ഛനെ നനച്ചുകാണും
പാതിപുകഞ്ഞ ചാർമിനാർ കെട്ടുകാണും
പാതിയെഴുതിയ കവിതയിലൂടെ കനവിന്റെ
കാനൽജലമിങ്ങനെ ഒലിച്ചുകാണും.

പ്രിയപ്പെട്ട ഗന്ധരാജന്റെ വേരുകൾ
അച്ഛനെ ഇക്കിളിയാക്കുമോ എന്തോ?
കുഴപ്പമില്ല, അമ്മ തൂവലാൽ മെല്ലെ
ഇക്കിളി കൂട്ടുകയാണെന്നേ തോന്നൂ.

കറമ്പൻ ബോബ്‌ മാർലി കാൽപ്പന്തു തട്ടി
ഉണരൂ എഴുന്നേൽക്കൂ എന്ന പാട്ട്‌
അച്ഛനൊപ്പമിരുന്ന് പാടുകയായിരിക്കും.
ഒരു ജമൈക്കൻ താളലഹരിയിൽ
ഒരു കുട്ടനാടൻ ഞാറ്റുവേലപ്പാട്ടിൽ
ആത്മാക്കളുടെ ഫ്യൂഷനിൽ അച്ഛൻ
അദൃശ്യനൃത്തം ചവിട്ടുകയായിരിക്കും.

ഉറക്കത്തിൻ കരിമ്പടത്തിലൂടെ
നുഴഞ്ഞു കയറുന്ന സ്വപ്നാടനത്തിൽ
എന്നിലേക്ക്‌ മെല്ലെ നീളുന്ന വിരലുകൾ
പുകയില മണക്കുന്ന നീണ്ട വിരലുകൾ.

അക്ഷരങ്ങളുടെ അച്ഛാ,
എന്നിലെ വാർഷികവലയങ്ങളിൽ
നിന്നെ പകർത്തുന്ന നിമിഷങ്ങളിൽ
ഭ്രാന്തജീവിതത്തിൻ ഫ്രാങ്കൻസ്റ്റീൻ
മുരളുന്ന ദുരന്തപ്രയാണ മാർഗ്ഗങ്ങളിൽ
ആത്മാവിനെ വിറ്റ ഫോസ്റ്റിന്റെ രാത്രിയിൽ
എന്നിലേക്കാവേശിക്കുക.

ഒരു കവിൾ പുക
ഒരു ഞാറ്റുവേല
ഒരു ജമൈക്കൻ താളം
ആ കറമ്പന്റെ പാട്ടെന്റെ കാതിൽ മന്ത്രിക്കുക.
ഉണരുക എഴുന്നേൽക്കുക പൊരുതുക
ഉണരുക എഴുന്നേൽക്കുക പൊരുതുക.

O



Sunday, March 8, 2015

പാരദോഷികം

കഥ
സോക്രട്ടീസ്‌.കെ.വാലത്ത്‌



      ഴുത്തുകാരന്‌ അനുമോദനാർത്ഥം പാരിതോഷികമായി 'ഒരിന്നത്‌' കൊടുക്കാൻ പരക്കെ തീരുമാനിക്കപ്പെട്ടു. ടി കാര്യത്തിനായി എഴുത്തുകാരന്റെ സാന്നിധ്യത്തിൽ ഒരു കൂടിയാലോശനായോഹം കൂടപ്പെട്ടു. അയ്മ്പതിനായിരം രൂപ കൊടുക്കാൻ തീരുമാനമായി. അദ്യം അതും അതിലപ്പുറവും അർഹിക്കുന്നതായും ഉദ്ബോധനങ്ങൾ ഉണ്ടായി.

ശേഷം ടി തുകയിലേക്ക്‌ പൈനായിരം വീതം പരേതന്റെ, സോറി അവാർഡിതന്റെ സ്നേഹിതരും അത്യാവശ്യം ചുറ്റുപാടുമുള്ള അഞ്ചുപേരിൽ നിന്നും സംഭാവനയായി സമാഹരിക്കാൻ ഓരോരുത്തരെയായി ഫോണിൽ വിളിച്ച്‌ കമ്മറ്റി തലവൻ കാര്യം പറഞ്ഞു. ഒന്നാം സുഹൃത്ത്‌ ആവേശഭരിതനായി തന്റെ പൈനായിരം ഉറപ്പു പറഞ്ഞു. കൂട്ടത്തിൽ ഇങ്ങനെയും കൂടി. "എന്റെ ഷെയർ കിട്ടിയതായി തന്നെ കരുതി സംഗതി ഡിക്ലയർ ചെയ്തോ. കാശ്‌ ഞാൻ അവന്‌ സൗകര്യം പോലെ കൊടുത്തോളാം. അവൻ പക്ഷെ എന്നോട്‌ മേടിക്കില്ല. അതാണ്‌ ഞങ്ങൾ തമ്മിലുള്ള ഒരിദ്‌."

ഇങ്ങനെ തന്നെ ബാക്കി സുഹൃത്തുക്കളും പറഞ്ഞതോടെ കമ്മറ്റി, ടി കാര്യം ഒരു കാലി കവറിലേക്ക്‌ ഇട്ട്‌ മാറ്റിവെക്കുകയും സമ്മേളനത്തിന്റെ കാര്യങ്ങളിലേക്ക്‌ കടക്കുകയും ഉടൻ തന്നെ അവാർഡ്‌ വിവരം പത്രചാനൽ ദ്വാരാ ഇഹലോകജനങ്ങളെ മുഴുവൻ അറിയിക്കുകയും ചെയ്തു.

ഉണ്ടായിരുന്ന കാശിനു ബസ്സിൽ കയറി കാലിചായയ്ക്കും വകയില്ലാതെ വീട്ടിലെത്തിയ എഴുത്തുകാരനെന്ന ശവപ്പെട്ടിയുടെ പുറത്ത്‌ റെഡിയായി നിൽക്കുന്ന ഭാര്യയുടെ വഹ ഒടുക്കത്തെ ആണി - "ലുലൂല്‌ പോണോ ഒബ്രോൺ മോളീ പോണോ?"

O