Sunday, December 30, 2012

എന്നിട്ടുമാ.....

 കവിത
സംവിദാനന്ദ്‌


തിരിച്ചു നടക്കുകയായിരുന്നു
അപ്പോഴാണാക്കരച്ചിൽ
തിരിഞ്ഞൊന്നു നോക്കിയെന്നു
വരുത്തി.
അല്ല ഇക്കാലത്ത്
ആരാ കരയാത്തത്?
പക്ഷേ പുഴയെന്നു കരുതിയത്
കടലായ് ഇരമ്പുന്നു.

ഈ സങ്കടങ്ങളെന്നത്‌
ഇങ്ങനെ
പെൺമക്കളെപ്പോലാ വലുതാവുന്നെ
എന്നാ ചെയ്യാനാ?

പേടിയാവും ഒരിടത്ത്
ഒറ്റയ്ക്ക് പറഞ്ഞുവിടാൻ

തിരിച്ചെത്തിയില്ലെങ്കിൽ
ആധിയാവും

തളർന്നുറങ്ങാൻ
രാത്രിപൊതിഞ്ഞു വെച്ചു

തനിച്ചിരിക്കാൻ
കടൽ കീറി നല്കി

കാത്തിരിക്കാൻ
നീലാകാശം വരഞ്ഞിട്ടു

ഹോ
ഇത്രയൊക്കെ ചെയ്തു
മുന്നോട്ടു നടക്കുമ്പോഴാ
വീണ്ടും....


O



സംസ്കാരജാലകം

സംസ്കാരജാലകം - 15
ഡോ.ആർ.ഭദ്രൻ













നെടുമ്പാശേരി (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 2012 ജൂലൈ 8)




ബെന്യാമിൻ എഴുതിയ അത്യുജ്ജലമായ കഥയാണ്‌ 'നെടുമ്പാശേരി'. നന്മയുടെ ചൂട്ടുവെട്ടം വായനക്കാരായ മനുഷ്യരുടെയിടയിൽ മിന്നിമറയുമ്പോഴാണ്‌ കഥ അതിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്‌. നമ്മുടെ വരുമാനം കൊണ്ട്‌ ഒതുങ്ങി ജീവിക്കുകയും വിജയം നേടുകയും ചെയ്യാം എന്ന മഹാപാഠം കൂടി കഥ മനുഷ്യർക്ക്‌ ദാനം ചെയ്തുകൊണ്ടേയിരിക്കുന്നു. മനസ്സിൽ നേരുണ്ടെങ്കിൽ വഴിയും വണ്ടിയും നമ്മെ ചതിക്കില്ല എന്ന വാക്യം കഥയുടെ ആന്തരികതയിൽ മൂന്നാലു പ്രാവശ്യം പ്രകാശിച്ചു മടങ്ങുന്നുണ്ട്‌. ആർത്തി ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌ ഒരെഴുത്തുകാരനിൽ നിന്ന് ഇങ്ങനെയുള്ള കഥകൾ ആണ്‌ ഉണ്ടാകേണ്ടത്‌. ബദൽ ജീവിതമാതൃകകൾ ഒന്നിനു പിറകെ ഒന്നായി എഴുത്തുകാരൻ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം. ഒരുപാട്‌ അല്ലലുകളും പ്രയാസങ്ങളും ഉണ്ടെങ്കിലും നന്മയുടെ പ്രകാശഗോപുരമായിത്തീരുന്ന ഡ്രൈവർ കുഞ്ഞുമോനെപ്പോലും പൊതുധാരയിൽ നിന്ന് പുറത്താക്കാൻ പോരുന്ന തിന്മയുടെ രാജവാഴ്ചയാണ്‌ ഇന്നത്തെ കാലത്തിന്റേത്‌. ഏതു കെട്ടകാലത്തും എഴുത്തുകാരന്‌ മൂല്യങ്ങളുടെ വിളക്കുമരം കാണിച്ചു തരാൻ കഴിയും എന്ന് 'നെടുമ്പാശേരി' നമ്മെ വിളിച്ചുണർത്തി അറിയിക്കുന്നു. തട്ടും തടവും ഇല്ലാത്ത ആഖ്യാനം കൊണ്ട്‌ തുടക്കം മുതൽ അന്ത്യവാക്ക്‌ വരെ അനർഗളം ഒഴുകുകയാണ്‌ കഥ. ഈ ഒഴുക്കിൽ വായനക്കാരന്റെ മനസ്സ്‌ വിമലീകരിച്ച്‌ തീരം അണയുകയാണ്‌. ഒരു കഥയുടെ രൂപശിലപഭാവങ്ങൾ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കാനുള്ള മലയാളകഥയിലെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഈ ചെറുകഥ. ഈ കഥ കൊള്ളില്ല എന്നു പറയുന്ന നിരൂപകരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സ്വയം വിരമിക്കൽ പദ്ധതിയിൽ (Voluntary Retirement) ചേർന്നുകൊള്ളുക. നിരൂപണലോകത്തിനും അയാൾക്കും/അവൾക്കും അതായിരിക്കും നല്ലത്‌.

ഇന്നത്തെ കാലം പ്രലോഭനങ്ങളുടെ കാലമാണ്‌. പ്രലോഭനങ്ങളിൽ നിന്നുള്ള വിമുക്തി പോലും നന്മയുടെ പ്രകാശത്തിലൂടെ മാത്രമേ ഉറപ്പായും സാധ്യമാവുകയുള്ളൂ. ആദർശവാനായ ഒരു ഡ്രൈവറുടെ കഥ കേട്ട്‌ സാത്മീകരണം ആർജ്ജിക്കുന്ന മറ്റൊരു ഡ്രൈവറുടെ ആവിഷ്കരിച്ചു കൊണ്ടാണ്‌ പ്രലോഭനങ്ങളുടെ അതിജീവനം നന്മയിലൂടെ സധ്യമാക്കുന്ന വഴികൾ കഥ തുറക്കുന്നത്‌.


സുനിത വില്യംസ്‌




സുനിത വില്യംസ്‌ ബഹിരാകാശനിലയത്തിന്റെ മേധാവിയായി മാറിയിരിക്കുന്നു. ബഹിരാകാശത്ത്‌ ഏറ്റവുമധികം കാലം (195 ദിവസം) ചെലവഴിച്ച വനിത എന്ന റെക്കോർഡ്‌ സുനിതയുടെ പേരിലാണ്‌. ബഹിരാകാശനടത്തത്തിൽ കൂടുതൽ സമയം (44 മണിക്കൂർ 2 മിനിറ്റ്‌) ബഹിരാകാശനടത്തത്തിന്റെ എണ്ണം (മൊത്തം ആറെണ്ണം) എന്നീ വനിതാ റെക്കോർഡുകളും ഇപ്പോൾ സുനിതയ്ക്ക്‌ സ്വന്തം. ഇന്ത്യൻ വംശജയാണെന്നതിനാൽ സുനിതയെക്കുറിച്ച്‌ നമുക്കും അഭിമാനിക്കാൻ വകയുണ്ട്‌. സുനിതയെക്കുറിച്ച്‌ അഭിമാനിക്കാവുന്ന ഈ നിമിഷങ്ങളിൽ ബഹിരാകാശപേടകം പൊട്ടിത്തകർന്ന് മരിച്ച കൽപനചൗളയെയും നമുക്ക്‌ ഓർക്കാതിരിക്കാൻ കഴിയില്ല. പെണ്ണിന്റെ മുന്നേറ്റങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ഈ നേട്ടങ്ങൾ നിർണ്ണായകമാണ്‌. 'സ്വതവേ ദുർബല അതിന്റെ കൂടെ ഗർഭിണിയും' എന്നൊക്കെയുള്ള പഴമൊഴികളെല്ലാം പതുക്കെ നമുക്ക്‌ ഭാഷയിൽ നിന്ന് വെട്ടികളയേണ്ടിവരും.



യഥാർത്ഥ എമെർജിംഗ്‌ കേരള



1.കേരളത്തിലെ അനധികൃതധനങ്ങൾ കണ്ടെത്തുകയും സാമൂഹികമായ മാറ്റങ്ങൾക്ക്‌ വേണ്ടി ഈ ധനം ഉപയോഗിക്കുകയും ചെയ്യുക.

2. ഉദ്യോഗസ്ഥന്മാരുടെയിടയിലുള്ള കൈക്കൂലി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുക.

3.അനധികൃത ഭൂമികയ്യേറ്റങ്ങൾ തടയുകയും കയ്യേറിയത്‌ തിരിച്ചുപിടിക്കുകയും ചെയ്യുക.

4.  കള്ളനോട്ടിന്റെയും ഭീകരവാദത്തിന്റെയും കണ്ണികൾ കണ്ടെത്തി അമർച്ച ചെയ്യുക.

5. കാർഷികമേഖല ശക്തമാക്കുക. തരിശുകിടക്കുന്ന വയലുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ കൃഷിചെയ്യുക.

6. കൃഷിയധിഷ്ഠിത വ്യവസായങ്ങൾ ശക്തിപ്പെടുത്തുക.

7. കുറ്റമറ്റ പൊതുവിതരണസമ്പ്രദായം നടപ്പിലാക്കുക.

8. നിശ്ചിത കാലപരിധി കഴിഞ്ഞ വാഹനങ്ങൾ കണ്ടം (Condemn) ചെയ്യുക.

9. റോഡ്‌ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. റോഡിന്റെ സൗകര്യം അനുസരിച്ചു മാത്രം വാഹനങ്ങൾക്ക്‌ പെർമിറ്റ്‌ കൊടുക്കുക.

10.അഴിമതിരഹിതമായ / രാഷ്ട്രീയ / ഉദ്യോഗസ്ഥ സംസ്കാരം വളർത്തിയെടുക്കുക.

11. ജനങ്ങളുടെയിടയിൽ ലളിതവും മൂല്യവത്തും ഉപഭോഗസംസ്കാരഭിന്നവുമായ ജീവിതരീതികൾ വളർത്തിയെടുക്കുക.

12. മതവും ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടെത്തി അമർച്ച ചെയ്യുക. ശരിയായ രീതിയിൽ നിയമവ്യവസ്ഥയും പരിപാലിക്കുക.

13. യാത്രസൗകര്യം വർദ്ധിപ്പിക്കുന്നതിന്‌ റെയിൽഗതാഗതം, ജലഗതാഗതം ശക്തിപ്പെടുത്തുക.

14. സാമൂഹിക വനവൽക്കരണവും മറ്റും വ്യാപകമാക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്ത്‌, ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയും നേരിടുക.

15. പ്രകൃതിവിഭവങ്ങളുടെ അന്യായമായ ചൂഷണം അവസാനിപ്പിക്കുക. സ്വകാര്യവീടുകളുടെ വലിപ്പം നിയമം മൂലം പരിമിതപ്പെടുത്തുക.

16. വ്യാപാരസ്ഥാപനങ്ങളിലേയും മറ്റ്‌ നികുതി സ്രോതസുകളിലെയും നികുതി കർശനമായി പിരിച്ചെടുക്കുകയും നികുതി കുടിശികകൾ സമ്പൂർണ്ണമായി പിരിച്ചെടുക്കുകയും ചെയ്യുക.

17. യുവശക്തിയെ കാർഷിക- വ്യാവസായിക- സേവന മേഖലകളിൽ പരമാവധി ഉപയോഗിക്കുകയും തൊഴിലില്ലായ്മയ്ക്ക്‌ അറുതി വരുത്തുകയും ചെയ്യുക.

18. സർക്കാർ പദ്ധതികൾ കാലവിളംബം ഒഴിവാക്കി നടപ്പിലാക്കുക. അങ്ങനെ പദ്ധതിച്ചെലവ്‌ ചുരുക്കുക. (കൊച്ചി മെട്രോ ഉദാഹരണം)

19.പൊതുമേഖലയെ ശക്തിപ്പെടുത്തുക. സ്വകാര്യ- പൊതുമേഖലകളിലായി പ്രകൃതിസൗഹൃദപരമായ വ്യവസായ സ്ഥാപനങ്ങൾ അംഗീകരിക്കുക.

20. തുറമുഖസൗകര്യങ്ങൾ വിപുലപ്പെടുത്തുക.

21. സ്വകാര്യവ്യക്തികൾക്കുള്ള ഭൂപരിധി ചുരുക്കുക. പ്ലാന്റേഷൻ മേഖലയിലും ഭൂപരിധി നിശ്ചയിക്കുക.

22. സ്വകാര്യവ്യക്തികളുടെ അമിതധനകേന്ദ്രീകരണം പരിശോധനാവിധേയമാക്കുക.

23. വിദ്യാഭ്യാസരംഗം കുറ്റമറ്റ രീതിയിൽ പുന:സംഘടിപ്പിക്കുക.

24. പോലീസ്‌ - ക്രിമിനൽ കൂട്ടുകെട്ട്‌ കർശനമായി നിരീക്ഷണവിധേയമാക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

25. അനധികൃത ധനസമ്പാദനത്തിന്റെ വാസനകൾ തന്നെ ഇല്ലാതാക്കുക.

ഇങ്ങനെയുള്ള അനവധി നടപടികളിലൂടെയാണ്‌ പുതിയ ഒരു കേരളത്തെ വാർത്തെടുക്കേണ്ടത്‌. അല്ലാതെ കേരളത്തിലെ ഭൂമി, കുത്തകകൾക്ക്‌ ദാനം ചെയ്യുക വഴിയും പ്രകൃതി സന്തുലനം തകർത്തുകൊണ്ടും കൃഷി നശിപ്പിച്ചുകൊണ്ടും ആകരുത്‌.

കമലാഹാസന്റെ വഴി എല്ലാ സിനിമാനടന്മാരും/നടികളും പിൻതുടരണം.




ചില്ലറ വ്യാപാരമേഖലയിലെ കുത്തകവത്കരണത്തിനെതിരെ കമലാഹാസൻ 'വാലിലെ തീ' എന്ന കവിത ബ്ലോഗിൽ എഴുതിയത്‌ നമ്മുടെ സിനിമാനടന്മാരും/നടിമാരും മനസ്സിലാക്കണം. സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുക എന്നത്‌ കലാകാരന്മാരുടെ പ്രഥമമായ ദൗത്യമാണ്‌. ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കാതെ ചരിത്രവിരുദ്ധരായി തീരുന്ന ഇവർ നാടിന്റെ ഏറ്റവും വലിയ വിപത്തുകളായി മാറുകയാണ്‌. 'സംസ്കാരജാലകം' ഇവരെക്കുറിച്ച്‌ എഴുതിയപ്പോഴൊക്കെ കമലഹാസന്റെ ഇപ്പോഴത്തെ നിലപാടുമായി ചേർന്നു നിന്നുകൊണ്ടാണ്‌ ആശയങ്ങൾ അവതരിപ്പിച്ചത്‌.


തെലുങ്കാനയുടെ വീരനായകൻ





05.09.2012 ബുധനാഴ്ച ദേശാഭിമാനി ദിനപത്രത്തിൽ വി.ബി.പരമേശ്വരൻ എഴുതിയ ലേഖനം എല്ലാവരും വായിക്കേണ്ടതാണ്‌. ഒരു കമ്മ്യൂണിസ്റ്റ്‌ എങ്ങനെ ജീവിക്കണമെന്ന് തെലുങ്കാന സമരനായകൻ പി.സുന്ദരയ്യയുടെ ചില ജീവിതനിമിഷങ്ങൾ ഉദാഹരിച്ച്‌ ഈ ലേഖനം നമുക്ക്‌ കാണിച്ചു തരുന്നു. ലേഖനത്തിന്റെ അവസാനവാക്യങ്ങൾ ഇങ്ങനെയാണ്‌. സുന്ദരയ്യയുടെ ഈ മനുഷ്യത്വപരമായ സമീപനവും ലളിതജീവിതവും കണ്ട്‌ ആന്ധ്രയിൽ പലരും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്‌ ഋഷി എന്നാണ്‌ വിളിച്ചത്‌. ഈ വർഷം മെയ്‌ ഒന്നിന്‌ അദ്ദേഹത്തിന്റെ ജന്മശതാബ്ദിക്ക്‌ തുടക്കമാവുകയാണ്‌. ഇ.ബാലാനന്ദനെ സഹപ്രവർത്തകർ സ്വാമി എന്ന്‌ വിളിച്ചതും ഈ വക കാരണങ്ങളാലാണെന്ന് തോന്നുന്നു. കമ്മ്യൂണിസത്തിൽ ഒരാത്മീയതയുണ്ടെന്ന് 'സംസ്കാരജാലക'ത്തിൽ നേരത്തെ എഴുതിയതിന്റെ പൊരുളിൽ ഇത്‌ അടങ്ങുന്നുണ്ട്‌.



മുത്തച്ഛൻ / ബാലചന്ദ്രൻ ചുള്ളിക്കാട്‌

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 2012 ആഗസ്റ്റ്‌ 12)




ചുള്ളിക്കാടിന്റെ ഓരോ കവിതയും ശ്രദ്ധിച്ചാണ്‌ വായിക്കുന്നത്‌. തട്ടുപൊളിപ്പൻ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച്‌ കവിതയുടെ ധ്യാനം ഈ കവിക്ക്‌ നഷ്ടപ്പെട്ടുപോയോ എന്നന്വേഷിക്കുകയാണ്‌. അത്‌ നഷ്ടമായിട്ടില്ല എന്നാണ്‌ മുത്തച്ഛൻ എന്ന കവിത നൽകുന്ന തെളിവും. പുതിയ ധ്യാനം ഇല്ല എന്നതാണ്‌ തരക്കേട്‌. കവികൾ അഭിനയിക്കുന്നതിൽ കുഴപ്പമില്ല. അഭിനയ കലാവൈഭവം പ്രകടിപ്പിക്കുന്നത്‌ നല്ലതുമാണ്‌. പക്ഷെ തട്ടുപൊളിപ്പൻ ഉപേക്ഷിക്കണം. ചീപ്പ്‌ പോപ്പുലാരിറ്റിയും ധനമോഹവുമായിരിക്കാം ഒരുപക്ഷേ ചുള്ളിക്കാടിനെ ഭ്രമിപ്പിക്കുന്നത്‌. ഒരു യഥാർത്ഥകവിക്ക്‌ ഇതുണ്ടാവാൻ പാടില്ല. രവീന്ദ്രനാഥ ടാഗോർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. എങ്ങനെയുള്ള നാടകങ്ങളായിരുന്നെന്ന് ചുള്ളിക്കാട്‌ അന്വേഷിച്ചു നോക്കണം.

പക്ഷേ മുത്തച്ഛൻ നല്ല കവിതയാണ്‌. കവിയുടെ ധ്യാനം ഇപ്പോഴും നിലനിൽക്കുന്നത്‌ ഏറെ സന്തോഷം. ഒരു ധ്യാനം കൊണ്ടേ എല്ലാ കാര്യങ്ങളും മഹത്തായി നമുക്ക്‌ ചെയ്യാൻ കഴിയൂ. ചുള്ളിക്കാടിന്റെ കവിതയിലെ മുത്തച്ഛനെപ്പോലെ. മുത്തച്ഛൻ ധന്വന്തരീ കീർത്തനത്തിലായിരുന്നു ആ ധ്യാനം കാത്തുസൂക്ഷിച്ചത്‌. വ്യക്തി ജീർണ്ണതയ്ക്കും സമൂഹജീർണ്ണതയ്ക്കും ഒരു മഹാവൈദ്യന്റെ തലോടൽ നല്ലതാണ്‌. ഒരു വൈദ്യന്‌ ഉണ്ടായിരിക്കേണ്ട ഉപാസന നമുക്ക്‌ പാഠമായി കിട്ടുന്നു. കലാകാരനും ഈ ഉപാസന വേണം. കവിതയുടെ അന്ത്യഭാഗങ്ങൾകൊണ്ട്‌ കവിതയ്ക്ക്‌ പുതിയ അടരുകൾ കിട്ടുന്നു. കവിത വായിക്കാത്തവർ എത്രയും പെട്ടെന്ന് വായിക്കുക. അന്ത്യഭാഗം ഇങ്ങനെ.

എന്റെ മുത്തച്ഛാ,
എന്നെ ഇരുട്ടിൽ മുതല പിടിച്ചിരിക്കുന്നു
കാതോർത്തുപോകുന്നു
നിന്റെ ധന്വന്തരീ കീർത്തനം കേൾക്കുവാൻ

കവിത ഏതെങ്കിലുമൊക്കെ തരത്തിൽ സ്വന്തം അന്ത:സംഘർഷത്തെ അടയാളപ്പെടുത്തുകയാണോ? അതോ സമൂഹത്തിന്റെ അന്ത:സംഘർഷത്തെയാണോ? എന്തായാലും പല നിലയിൽ ഒരു കവിത വായിച്ചെടുക്കാൻ കഴിയുന്നത്‌ കവിതയുടെ വിജയമല്ലാതെ മറ്റെന്താണ്‌ ?

അങ്ങാടിപ്പിശാച്‌/എം.ആർ.രാഘവവാര്യർ 

(മാതൃഭൂമി ദിനപത്രം 16.10.12)

'സംസ്കാരജാലകം' കഴിഞ്ഞ കുറെ മാസങ്ങളായി ഉയർത്തുന്ന പ്രശ്നങ്ങളാണ്‌ മറ്റൊരു സ്റ്റൈലിൽ എം.ആർ.രാഘവവാര്യർ ഈ ചെറുലേഖനത്തിൽ എഴുതിയിരിക്കുന്നത്‌. കേരളം അല്ല ലോകം വായിക്കേണ്ട കുറിപ്പാണിത്‌. നല്ലങ്ങാടികളെ സ്വീകരിക്കുകയും അങ്ങാടിപ്പിശാചുക്കളെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്‌ ഈ ലേഖനത്തിന്റെ സാരസർവ്വസ്വം. കിട്ടാത്ത പുതുമകൾ കൈയ്യിലെത്തിച്ചു തരുന്ന അങ്ങാടികളുണ്ട്‌. വിൽക്കലും വാങ്ങലും കഴിയുന്നതോടെ അവയുടെ എടപാടും കഴിഞ്ഞു. അത്തരം അങ്ങാടികൾ നല്ലങ്ങാടികളാണ്‌. അങ്ങാടിപ്പിശാചുക്കളെ കാണാൻ മിനിസ്ക്രീനിലൂടെ പരസ്യങ്ങൾ കണ്ടുകൊണ്ടിരുന്നാൽ മതി. വാരിക്കൂട്ടുന്നതിന്റെയും ആഡംബരത്തിന്റെയും തെറ്റിനെ സൈദ്ധാന്തികവൽക്കരിച്ചുകൊണ്ടാണ്‌ ലേഖനം അവസാനിക്കുന്നത്‌.

സി.അനൂപിന്റെ മനുഷ്യാലയചന്ദ്രിക


കഥയ്ക്ക്‌ എങ്ങനെ ശീർഷകം കൊടുക്കണം എന്നത്‌ കലാകാരന്മാരെ അലട്ടുന്ന പ്രശ്നമാണ്‌. സർഗ്ഗാത്മക സാഹിത്യരചനയിൽ ആകമാനം ഇത്‌ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്‌. ഒരുപാട്‌ നല്ല ശീർഷകങ്ങൾ നമ്മുടെ സാഹിത്യത്തിലും എടുത്തുകാട്ടാനുണ്ട്‌. സി.അനൂപിന്റെ 'കടൽച്ചൊരുക്ക്‌' എന്ന കഥാസമാഹാരത്തിലെ മനുഷ്യാലയചന്ദ്രിക എന്ന കഥയുടെ ശീർഷകം എത്ര ഉജ്ജ്വലമായിരിക്കുന്നു എന്ന് വായിച്ചപ്പോൾ തന്നെ തോന്നി ! കഥയും മികച്ചതാണ്‌. പെണ്ണിന്റെ സഹനപർവ്വമാണ്‌ കഥ. ഭർത്താവിനും മകൾക്കുമിടയിൽ ബാധ്യതയായിത്തീരുന്ന പെൺസ്വത്വത്തെ മികച്ച അച്ചടക്കത്തോടെ കഥാകാരൻ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. കഥയിലെ നായികയുടെ പേര്‌ ചന്ദ്രിക എന്നാണ്‌. വീടകങ്ങൾ പെണ്ണിനെ എങ്ങനെ സ്വത്വത്തകർച്ചയിലേക്ക്‌ കൊണ്ടുപോകുന്നു എന്ന് ചന്ദ്രിക കേന്ദ്രത്തിലേക്ക്‌ വരുന്ന ഇക്കഥ നമുക്ക്‌ കാണിച്ചുതരുന്നു. കഥയ്ക്ക്‌ മനുഷ്യാലയചന്ദ്രിക എന്ന പേര്‌ എത്ര ഗംഭീരമായിരിക്കുന്നു ! മനുഷ്യാലയചന്ദ്രിക നമ്മുടെ പ്രാചീനമായ ഒരു വാസ്തുശാസ്ത്ര ഗ്രന്ഥമാണ്‌. ഈയൊരു അസോസിയേഷനോടുകൂടി വേണം കഥാശീർഷകത്തിന്റെ മഹത്വത്തെ അറിയേണ്ടത്‌.


കൊണ്ടും കൊടുത്തും


ദേശാഭിമാനി ദിനപ്പത്രത്തിലെ 'കൊണ്ടും കൊടുത്തും' എന്ന കോളം വാചകമേള തുടങ്ങിയ കോളങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌. അത്‌ യഥാർത്ഥത്തിൽ കൊണ്ടും കൊടുത്തും നീങ്ങുന്ന ഒരു കോളമല്ല. സൂക്ഷ്മനിരീക്ഷണങ്ങളും ചിന്തോദ്ദീപകമായ ആശയങ്ങളും നിർണ്ണായക പരാമർശങ്ങളുമാണ്‌ അതിൽ വരാറ്‌; പ്രത്യേകിച്ചും പ്രമുഖരുടേത്‌. വിവാദാത്മകമായുള്ളത്‌ തിരഞ്ഞുപിടിക്കുന്ന സ്വഭാവവും അതിനില്ല. 'വാചകമേള'യും 'കേട്ടതും കേൾക്കേണ്ട'തും ഒക്കെ  ഒരു വാക്പയറ്റിന്റെ പ്രതീതി ഉളവാക്കുന്നതിന്റെ സാഹചര്യം ഇതാണ്‌. വിവാദാത്മകമായ നിരീക്ഷണങ്ങൾ മാത്രം തെരെഞ്ഞെടുക്കുന്നതിൽ എന്തായാലും ഒരു പന്തികേടുണ്ടെന്ന് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുണ്ട്‌. എങ്കിലും ദേശാഭിമാനി ഈ കോളം ഇനിയും ശക്തമാക്കേണ്ടിയിരിക്കുന്നു. കോളത്തിന്റെ പേര്‌ കോളത്തിന്റെ സംസ്കാരത്തിന്‌ ഇണങ്ങുന്നതാക്കുന്നതിലും ദേശാഭിമാനി ശ്രദ്ധിക്കണം.

ഒരു കാവ്യസംവാദം ( കുങ്കുമം, സെപ്റ്റംബർ 2012)


കുങ്കുമം മാസിക സംഘടിപ്പിച്ച കാവ്യസംവാദം മികച്ച നിലവാരം പുലർത്തിയതായിരുന്നു. കുങ്കുമം പഴയ പ്രതാപം വീണ്ടെടുക്കണം. അജൻഡകളോടു കൂടി പുറത്തിറക്കുന്ന ആഴ്ചപ്പതിപ്പുകൾ കാരണം സാഹിത്യം പൊറുതിമുട്ടിയിരിക്കുന്ന കാലമാണിത്‌. കുങ്കുമം പോലുള്ള പ്രസിദ്ധീകരണങ്ങൾക്ക്‌ ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ കഴിയും. എഡിറ്റർ കെ.സി.മധു ഇക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം.

സംവാദത്തിൽ വന്ന ചില കാര്യങ്ങൾ അബദ്ധങ്ങളായിട്ട്‌ തോന്നി. പ്രഭാകരൻ പുത്തൂർ പറഞ്ഞത്‌ ഇന്ന് കുട്ടികളെ മുഴുവൻ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ പഠിപ്പിക്കുന്നത്‌ എന്നാണ്‌. മലയാളം ആരും പഠിക്കുന്നില്ല എന്ന പ്രസ്താവന കണക്കുകൾ പരിശോധിക്കുമ്പോൾ അബദ്ധമാണെന്ന് പ്രഭാകരൻ പുത്തൂരിന്‌ മനസ്സിലാകും. അതുപോലെ ലോകത്തിന്റെ സ്വഭാവം മനുഷ്യകേന്ദ്രിതമാണ്‌. മനുഷ്യനാണ്‌ പ്രധാനം എന്ന് സി.അശോകൻ പറയുമ്പോൾ മാനിനെ വെടിവെച്ചു കൊന്ന സിനിമാനടന്മാർ എന്തുകൊണ്ട്‌ ജയിലിലായി? വന്യമൃഗങ്ങളെയും പാമ്പിനെയും പക്ഷികളെയും എല്ലാം പിടിച്ചാൽ എന്തുകൊണ്ടാണ്‌ കാട്ടിൽ കൊണ്ടുവിടേണ്ടി വരുന്നത്‌ എന്ന ചോദ്യം ന്യായമായും വരുന്നു. ലോകം പൂർണ്ണമായും മനുഷ്യകേന്ദ്രിതമല്ലാതാകുന്നിടത്തേക്ക്‌ വികസിക്കുക എന്നതാവണം നമ്മുടെ സ്വപ്നം. മനുഷ്യകേന്ദ്രിതമാകുന്നതിന്റെ അളവ്‌ കുറഞ്ഞിട്ടുണ്ടെന്ന് സി.അശോകൻ മനസ്സിലാക്കണം. ലോകം പുരുഷകേന്ദ്രിതമാവുക, മനുഷ്യകേന്ദ്രിതമാവുക, സവർണ്ണകേന്ദ്രിതമാവുക; എല്ലാം മാറേണ്ടതുണ്ട്‌.

ബഹുസ്വരതയുടെ ഏകതാനത, മലയാള പുതുകവിതയെ സ്വയം പരിഷ്കരണത്തിലേക്ക്‌ കൊണ്ടുപോകേണ്ട കാലമായിരിക്കുന്നു എന്ന പ്രവചനാതീതമായ ഭാവിയെക്കുറിച്ചുകൂടി ചർച്ച ചെയ്ത സംവാദം തിരിച്ചറിഞ്ഞില്ല എന്ന പരാതി കാവ്യസംവാദം ബാക്കിയാക്കിയിട്ടുമുണ്ട്‌. സാമ്പത്തിക/ രാഷ്ട്രീയ/ തത്വചിന്ത രീതികളിൽ വരുത്തുന്ന മാറ്റങ്ങൾ കവിതയുടെ രൂപഭാവങ്ങൾ മാറ്റിമറിച്ചുകൊണ്ടിരിക്കും എന്നതിലേക്ക്‌ വലിയ ഫോക്കസ്‌ സംവാദത്തിന്‌ ലഭിക്കാതെയും പോയി.


റോസക്കുട്ടി ടീച്ചർ ഇങ്ങനെയൊന്നും പറയരുത്‌




റോസക്കുട്ടി ടീച്ചർ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിട്ട്‌ കുറച്ച്‌ മാസങ്ങളെ ആയിട്ടുള്ളൂ. മഹാത്മാഗാന്ധി സർവ്വകലാശാലയും പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീശാക്തീകരണത്തിന്റെ രണ്ടുദിവസം നീണ്ടുനിന്ന ഒരു സെമിനാർ ഉദ്ഘാടനം ചെയ്തത്‌ ടീച്ചർ ആയിരുന്നു. നല്ല പ്രസംഗമായിരുന്നു. ടീച്ചറിന്റെ ഒരു പരാമർശം ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. 'സ്കൂളിലെ ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ' എന്നതായിരുന്നു പരാമർശം. എല്ലാ പെൺകുട്ടികളും ഭംഗിയുള്ളവരാണെന്ന വലിയ വിവേകം വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനസ്സിലാക്കാതെ പോകുന്നത്‌ ശരിയല്ല. സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ ആശയവും ഇതല്ലാതെ മറ്റെന്താണ്‌?  

സാറാജോസഫ്‌ / പ്രസാദ്‌




15.09.12, 8 മണിക്ക്‌ സാറാജോസഫിനെ ആത്മീയയാത്ര ചാനലിൽ പ്രസാദ്‌ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. ആ ഇന്റർവ്യൂവിൽ നമ്മുടെ കുട്ടികളുടെ മനസ്സ്‌ വളരെയേറെ മാറേണ്ടതിനെക്കുറിച്ച്‌ അവർ നന്നായി സംസാരിച്ചു. നഴ്സുമാർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തെക്കുറിച്ച്‌ സാറാജോസഫ്‌ ശക്തമായി പ്രതികരിക്കുകയുണ്ടായി. രോഗികളെ മാത്രമല്ല ജീവനക്കാരെയും പിഴിഞ്ഞാണ്‌ സ്വകാര്യ ആശുപത്രി ഉടമകൾ ലാഭം കൂട്ടുന്നതെന്ന് അവർ തുറന്നടിച്ചു. സ്വാർത്ഥഭരിതമായ നമ്മുടെയൊക്കെ ജീവിതത്തിന്‌ വട്ടപ്പൂജ്യം മാർക്കേ ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ്‌ ഇൻസൈഡർ എന്ന ഈ പ്രോഗ്രാമിലെ അഭിമുഖം അവസാനിച്ചത്‌. നമ്മുടെ കുട്ടികൾ സ്വാശ്രയത്തോടുകൂടി ജീവിക്കേണ്ടതിന്റെ ആവശ്യവും അടിവരയിട്ടുപറഞ്ഞു. മികച്ച മനുഷ്യരെ സൃഷ്ടിക്കുന്ന ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം പങ്കിടൽ ആയിരുന്നു ഈ അഭിമുഖം. എഴുത്തുകാർ നമ്മുടെ ജീവിതത്തിന്റെ വഴികാട്ടികളായി മാറേണ്ടതിന്റെ അടിയന്തിര ആവശ്യം ഈ അഭിമുഖം നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

ശീർഷകം നഷ്ടപ്പെടുന്ന മലയാള പത്രങ്ങൾ - 25.09.2012

മഹാനടൻ ഓർമ്മ (ദേശാഭിമാനി)

പെരുന്തച്ചൻ അരങ്ങോഴിഞ്ഞു (ജന്മഭൂമി)

തിലകം മാഞ്ഞു (മാധ്യമം)

തിലോദകം (കേരള കൗമുദി)

മഹാതിലകം (മലയാള മനോരമ)

തിലകം മാഞ്ഞു (ജനയുഗം)

Thilakan Leaves Throne empty - (Indian Express)

തിലകൻ അരങ്ങോഴിഞ്ഞു - (മാതൃഭൂമി)

A Class act comes to aclose - (The Hindu)

മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ മഹാനടൻ തിലകന്റെ മരണത്തിൽ മലയാളത്തിലെ ഒരു പത്രത്തിനും ചിന്താസൗന്ദര്യവും അപൂർവ്വകാന്തിയുള്ളതുമായ ഒരു ശീർഷകം ചമയ്ക്കുവാൻ കഴിഞ്ഞില്ല. വാങ്‌മയകലയുടെ സൗന്ദര്യശിൽപികൾ മലയാള പത്രലോകത്ത്‌ അന്യം നിന്നുപോയോ? The Hindu-ഉം Indian Express- ഉം ആണ്‌ മികച്ച ശീർഷകങ്ങൾ എഴുതിയത്‌. ശീർഷകം കണ്ടെത്താൻ ഒത്തിരി സമയം കിട്ടിയിട്ടും എന്തുകൊണ്ടാണ്‌ സെൻസിബിലിറ്റി ഓളംവെട്ടുന്ന ഒരു ശീർഷകം ഇവർക്ക്‌ കൊടുക്കാൻ കഴിയാതെ പോയത്‌? പത്രവായനക്കാരായ ഞങ്ങളൊക്കെ ഇതിൽ നിരാശരാണ്‌. പത്രങ്ങളുടെ എഡിറ്റോറിയൽ ബോർഡ്‌ ഗൗരവമായി ഇക്കാര്യം ചർച്ച ചെയ്യണം. സുകുമാർ അഴീക്കോടിന്റെ മരണം റിപ്പോട്ട്‌ ചെയ്തപ്പോഴും ശീർഷകം ചമയ്ക്കുന്നതിൽ ഈ പരാജയം മലയാള പത്രങ്ങൾക്ക്‌ സംഭവിച്ചിരുന്നു. 


ട്രൂകോപ്പി / മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

നവലിബറൽ അമാവാസി , 2012 ജൂലൈ 8

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂകോപ്പി ഒരു സ്ഥിരം കോളം എന്ന നിലയിൽ പലപ്പോഴും ശ്രദ്ധേയമായിരുന്നു. പി.കെ.ശ്രീകുമാർ എഴുതുന്ന ഈ കോളത്തിന്റെ 2012 ജൂലൈ 8 ലക്കം കേരളത്തിലെ പെരുകുന്ന ആത്മഹത്യകളെക്കുറിച്ചായിരുന്നു. കഴിഞ്ഞ  7 വർഷമായി ആത്മഹത്യയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്‌. ഈ സ്വയംഹത്യകൾ അരാഷ്ട്രീയമല്ല എന്നാണ്‌ ശ്രീകുമാർ സ്ഥാപിച്ചെടുത്തിരിക്കുന്നത്‌. ഇതിൽ ഒരുപാട്‌ ശരികൾ ഉണ്ട്‌. ആത്മഹത്യയെ രാഷ്ട്രീയമായി വായിച്ചെടുക്കുന്ന ലേഖനത്തിലെ പ്രധാനഭാഗം ഇങ്ങനെയാണ്‌. 'ഇവിടെ വെച്ച്‌ കേരലത്തിന്റെ അരാഷ്ട്രീയ മധ്യവർഗ്ഗ പൊതുസമൂഹത്തിലേക്ക്‌ ഗാട്ട്‌ കരാർ, ആഗോളീകരണം, കടക്കെണി, നവലിബറൽ നയസമീപനങ്ങൾ, സ്വകാര്യവത്കരണം, പൊതുമേഖലയുടെ തകർച്ച തുടങ്ങിയ ചില പദങ്ങൾ കടന്നുവരുന്നു. ക്ലീഷേകളായും പരിഹാസ്യമായും തള്ളിക്കളഞ്ഞ ഈ പദങ്ങൾക്ക്‌ ദൈനംദിന ജീവിതത്തിൽ രാഷ്ട്രീയമാനങ്ങൾ ഉണ്ടാകുന്നു. എന്നിട്ടും നാം അവഗണിക്കുന്നു. വ്യക്തിയുടെ മാനസികാരോഗ്യത്തിന്‌ പൊതുസമൂഹത്തിന്റെ മാനസികാരോഗ്യവുമായി അടുത്ത ബന്ധമുണ്ടെന്ന കൃത്യമായ കാഴ്ചപ്പാടിലാണ്‌ ലേഖകൻ സ്വയംഹത്യയ്ക്ക്‌ ഒരു രാഷ്ട്രീയമുണ്ടെന്ന് സ്ഥാപിച്ചെടുത്തിരിക്കുന്നത്‌.  


നാടകനടി ഓമന




എൻ.എൻ.പിള്ളയ്ക്കു പോലും വിസ്മയം ഉണ്ടാക്കിയ നടിയായിരുന്നു ഓമന എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്‌. സിനിമയ്ക്ക്‌ ഈ പ്രതിഭയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇങ്ങനെ ചില പ്രതിഭകൾ ഇനിയും മലയാളനാട്ടിൽ ഉണ്ട്‌. അഭിനയലോകത്തേക്ക്‌ വരാത്തവർ പോലും ഇക്കൂട്ടത്തിൽ ഉണ്ട്‌. എൻ.എൻ.പിള്ളയുടെ കാപാലിക, ക്രോസ്ബെൽറ്റ്‌ തുടങ്ങിയ നാടകങ്ങളിലൂടെയാണ്‌ ഓമന കേരളത്തിലെ നാടകപ്രേക്ഷകരുടെ ഇടയിൽ പ്രശസ്തയായത്‌. ഓമനയുടെ നിര്യാണത്തിൽ 'സംസ്കാരജാലകം' അനുശോചിക്കുന്നു.



എമെർജിംഗ്‌ കേരളക്കാരുടെ ശ്രദ്ധയ്ക്ക്‌


എമെർജിംഗ്‌ കേരളയുടെ വക്താക്കൾ വാംഗാരി മാതായിയുടെ 'തലകുനിക്കാതെ' എന്ന ആത്മകഥ വായിക്കുക. 2004 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ മാതായിയുടെ ആത്മകഥയാണിത്‌. ഗ്രീൻബെൽറ്റ്‌ പ്രസ്ഥാനത്തിന്റെ നായികയുമാണവർ. പുസ്തകത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെ.

"പച്ചപ്പുകൊണ്ട്‌ ഭൂമിയുടെ നഗ്നത മറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്‌. നീലഗ്രഹത്തെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരുപിടി ആളുകൾ ഞങ്ങൾക്ക്‌ തുണയാകാറുണ്ട്‌. ഞങ്ങൾക്ക്‌ അഭയം തേടാൻ മറ്റൊരിടമില്ല. ഭൂമിയുടെ തിരുമുറിവുകൾ നേരിട്ടു കണ്ടവർക്ക്‌ സ്വസ്ഥരായിരിക്കാനുമാകില്ല. ഞങ്ങൾ അസ്വസ്ഥരായിത്തന്നെ തുടരുന്നു. വിശ്രമിക്കാൻ ഞങ്ങൾക്ക്‌ നേരമില്ല. പിന്തിരിയാൻ ഉദ്ദേശ്യവുമില്ല. ഭാവിതലമുറകൾ ഞങ്ങളെ കാത്തിരിക്കുന്നു
എഴുന്നേൽക്കൂ, മുന്നോട്ടു നടക്കൂ"

അൻവർ അലി - 'ആര്യാവർത്തത്തിൽ ഒരു യക്ഷൻ' 



'ആര്യാവർത്തത്തിൽ ഒരു യക്ഷൻ' അൻവർ അലിയുടെ ഒരു മികച്ച കവിതയാണ്‌. മലയാളത്തിലെ പുതുകവിതകളിൽ തന്നെ ഏറ്റവും ശ്രദ്ധേയങ്ങളായ ചില കവിതകളിൽ ഒന്ന്. വ്യത്യസ്തമായ ഒരു പ്രവാസകവിത. ആഖ്യാനത്തിന്റെ ഉജ്ജ്വലമായ പരീക്ഷണങ്ങൾ കൊണ്ടാണ്‌ അൻവർ ഇത്‌ നേടിയിരിക്കുന്നത്‌. അൻവർ ചത്ത്‌ എഴുതിയ കവിതയാണിത്‌. കാളിദാസന്റെ അനശ്വരകാവ്യമായ 'മേഘസന്ദേശ'ത്തിലെ യക്ഷനെ കവിതയുടെ ആന്തരപാഠമായി എത്ര വിദഗ്ദമായി അതിവാചാലതയേതുമില്ലാതെയാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌. ആഖ്യാനം ആകമാനം കൊളാഷുകൾ സൃഷ്ടിച്ചാണ്‌ മുന്നേറുന്നത്‌. ഡൽഹിയനുഭവങ്ങളും നാട്ടനുഭവങ്ങളും ഈ കൊളാഷിൽ വിദഗ്ദമായി കൂടിക്കലർന്ന് കവിത അത്യപൂർവ്വമായ സൗന്ദര്യപ്രഭയാണ്‌ വിടർത്തുന്നത്‌. നാട്ടനുഭവങ്ങളിൽ മലയാളകാവ്യസംസ്കാരവും ജീവിതവും സ്ഥലങ്ങളും എല്ലാം ഗംഭീരമായി സൃഷ്ടിശക്തിയുടെ ജ്വാല വിടർത്തിത്തന്നെ കൊളാഷ്‌ ചെയ്യപ്പെടുകയാണ്‌. ആമയിഴഞ്ചാൻ തോടും പെരുമൺപാലവും പിറവവും തിരുവല്ലയും കോട്ടയവുമെല്ലാം കവിതയിൽ ജ്വലിച്ചു നിൽക്കുന്നു. അർക്കനകാലത്തിലറുക്കും പുലരിയിറച്ചി, സൂര്യനാഗരി പോലെ പാളം, കേബിൾജട തുന്നിക്കെട്ടിയ മുറിവായകൾ, മഴുവേറ്റുമുറിഞ്ഞ തരംഗിണികൾ എന്നിങ്ങനെ കവിതയ്ക്കുള്ളിലെ അസംഖ്യം നിർമ്മിതികൾ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. മഴക്കാലം, ഏകാന്തതയുടെ അൻപതുവർഷങ്ങൾ, മുസ്തഫ, ബക്രീദ്‌, ആര്യാവർത്തത്തിൽ ഒരു യക്ഷൻ തുടങ്ങിയ അൻവറിന്റെ സമാഹാരത്തിലെ പല കവിതകളിലും കവിതാനിർമ്മിതിയുടെ നിശിതസൗന്ദര്യം കാണാം. ഡോക്കുമന്ററിയുടെയും ടെലിഫിലിമിന്റെയും കൊളാഷിന്റെയും സാധ്യതകൾ കവിതയിലേക്ക്‌ അൻവർ സ്വാംശീകരിക്കുമ്പോൾ ഏത്‌ കലാരൂപവും മറ്റു കലാരൂപങ്ങളെ തന്നിലേക്ക്‌ സ്വാംശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന അനുവർത്തനപഠനത്തിലെ (Adaptation) ജൈവചിന്ത ഓർക്കാവുന്നതാണ്‌. ഈ സ്വാംശീകരണം ഒരു പ്രകൃതിനിയമവുമാണ്‌.                           


ചിലത്‌ കേട്ടുകൊള്ളുക


ആവശ്യത്തിൽ കവിഞ്ഞ ഓരോ വസ്തുവും ആർക്കോ അവകാശപ്പെട്ടതിൽനിന്നും തട്ടിപ്പറിച്ചതാണ്‌. വാരിക്കൂട്ടുന്നതിനേക്കാൾ സുഖമാണ്‌ വിട്ടൊഴിക്കാൻ എന്നു ധരിക്കുക. തേനത്യക്തേന ഭൂഞിഥാ എന്ന് പണ്ടു വലിയ അറിവുള്ളവർ ഉപദേശിച്ച കാര്യം ഇതുതന്നെ. അധികച്ചെലവെന്നത്‌ എന്തുകൊണ്ട്‌ നോക്കിയാലും കേടുതന്നെ. തടിക്കുകേട്‌, മനസ്സിനു കേട്‌, കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിനും കേട്‌. ഇങ്ങനെ കേടുമാത്രം കാതലായ ആഡംബരങ്ങളോട്‌ പോ പുറത്തെന്നു പറയുക.

ക്രിസ്‌ തോമസ്‌ / കെ.എൻ.ആർ. നമ്പൂതിരി



ഒരു സ്പോർട്സ്‌ ലേഖകൻ എന്ന നിലയിൽ ക്രിസ്‌ തോമസിന്‌ ആഖ്യാനത്തിന്റെ വസന്തം വിരിയിക്കാൻ കഴിയും എന്ന് 'സംസ്കാരജാലകം' നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 'ഓർക്കാനൊരു ഒളിംപിക്‌ ഗോൾ തന്ന സൈമൺ സുന്ദർരാജ്‌' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പുസ്തകത്തെക്കുറിച്ച്‌ 2012 ഒക്ടോബർ 21 കലാകൗമുദിയിൽ വന്ന ഒന്നാന്തരം ഒരു റിവ്യൂ വായിച്ചു സന്തോഷിച്ചു. ഫുട്‌ബോളിന്റെ ആഖ്യാനഭാഷ കൊണ്ട്‌ ഫുട്‌ബോളിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ റിവ്യൂ എഴുതിയ കെ.എൻ.ആർ.നമ്പൂതിരി നമ്മുടെ റിവ്യൂ എഴുത്തുകാർക്ക്‌ ഒരു മാതൃകാ പുരുഷനാകേണ്ടതാണ്‌. റിവ്യൂവിലെ ഒരു വാക്യം വായിച്ചുകൊള്ളുക. " സൈമണിന്റെ ശിഷ്യരായി പേരെടുത്ത പ്രമുഖതാരങ്ങളുടെ ഓർമ്മകളെല്ലാം ചേർന്ന് 90 മിനിറ്റ്‌ കളികാണും പോലെ ആവേശകരമായി വായിച്ചുപോകാവുന്ന ഒരു ചരിത്രാഖ്യായികയായി ഈ പുസ്തകം മാറുന്നു." ക്രിസ്‌ തോമസ്‌ ഇനിയും എഴുതണം. സർഗ്ഗാത്മക സ്പോർട്സ്‌ സാഹിത്യം വളർന്നു തഴയ്ക്കട്ടെ.

തകഴിയുടെ കയർ


"തകഴിയുടെ കയർ ഒരു മോശം കൃതിയായിട്ടാണ്‌ ഞാൻ അന്നു വായിച്ചത്‌. എന്നാൽ ഇന്ന് വായിക്കുമ്പോൾ അത്‌ മഹത്തായ കൃതിയായി തോന്നുന്നു". (പ്രസന്നരാജൻ, കുങ്കുമം മാസിക,സെപ്റ്റംബർ 2012)
എം.എ യ്ക്ക്‌ പഠിക്കുമ്പോൾ ഈ പുസ്തകം വായിച്ചിട്ട്‌ അതുൾക്കൊള്ളുന്ന ശൃംഖലിതമായ ജീവിതവും ആഖ്യാനപ്പെരുമയും കണ്ടറിഞ്ഞിട്ട്‌ ഈ പുസ്തകത്തിന്‌ ഒരു നോബൽസമ്മാനം കിട്ടിക്കൂടെ എന്ന് അധ്യാപകനോട്‌ ചോദിച്ചത്‌ ഓർമ്മയിൽ വരുന്നു.


മലയാളത്തിലെ പുതുനിരൂപണം


മലയാളത്തിലെ പുതുനിരൂപണങ്ങളിൽ ഏറെ മുന്നോട്ടുപോയ വിമർശകനാണ്‌ സജയ്‌.കെ.വി ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയ പല നിരൂപണങ്ങളും പ്രതീക്ഷ നൽകുന്നതായിരുന്നു. ഭാഷാപോഷിണി സെപ്റ്റംബർ 2012 ലക്കത്തിൽ അദ്ദേഹം എഴുതിയ ഗജഗർഭഭേദിനിയാണ്‌ അവസാനം വായിച്ച നിരൂപണം. മലയാളത്തിലെ പ്രഗത്ഭരായ രണ്ടു കവികളുടെ പരസ്പരമുള്ള വിമർശനങ്ങളുടെ നടുക്ക്‌ ഉന്നതമായ വിമർശനശക്തിയോടെ നിൽക്കുവാൻ സജയ്‌.കെ.വിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന പരിശോധനയ്ക്ക്‌ സാംഗത്യമുണ്ടെങ്കിൽ വായനാക്ഷമമായ ഒരു കാവ്യനിരൂപണം ആകുമായിരുന്നു അത്‌. വേറെ ചില ലേഖനങ്ങളിൽ ചിലപ്പോഴൊക്കെ സജയ്‌.കെ.വി യുടെ വിമർശനഭാഷ ഏറെ കൃത്രിമമായി മാറുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.

പെൺകുട്ടി 2012


സനൽപോറ്റി കലാകൗമുദിയിൽ (2012 നവംബർ 18) പെൺകുട്ടി 2012 (മലാല യൂസുഫ്‌സായിയെ
 ഓർക്കുമ്പോൾ) എന്ന കവിത എഴുതി കവിതയിലൂടെ മലാലയെ ആസ്വാദകരിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമം നല്ലതാണെങ്കിലും കവിത നന്നായില്ലെങ്കിൽ എന്താണ്‌ ഫലം ?

ശ്രദ്ധേയമായ ചിന്തകൾ


1. ഭരിക്കുന്നവന്റെ മുഖം അടുത്തുനിന്ന് നോക്കിയിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണിക പോലും അതിലുണ്ടാവുകയില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിൽ ചെകുത്താന്റെ അമർത്തിപ്പിടിച്ച മന്ദഹാസം കാണുകയും ചെയ്യാം.
(മനുഷ്യന്‌ ഒരു ആമുഖം, സുഭാഷ്‌ ചന്ദ്രൻ, പേജ്‌ 40, ഡി.സി.ബുക്സ്‌ 2010)


2. പ്ലാനിങ്ങുമായി സമീപിക്കാൻ പറ്റിയ ചരക്കല്ല, സർഗ്ഗാത്മകത. അങ്ങനെ ധരിക്കുന്നത്‌ മൂഢന്മാർ മാത്രമായിരിക്കും. എഴുതാൻ പറ്റുന്നത്‌ എഴുതാൻ ശ്രമിക്കുക. അത്രേയുള്ളൂ.
(സുസ്മേഷ്‌ ചന്ത്രോത്ത്‌ /മനോരാജ്‌ ,വായാടി.കോം, വാചികം ചിങ്ങം 1188)

3.ചുറ്റുപാടുകളെക്കുറിച്ചുള്ള എന്റെ ബോധമാണ്‌ എന്റെ ബന്ധങ്ങൾ.
(കാറൽ മാർക്സ്‌)

4. അത്യന്തം സംഘർഷഭരിതമായ അവസ്ഥയിൽ ഞങ്ങൾ കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യും. പാട്ടുപാടി നൃത്തം ചവിട്ടുന്ന സ്ത്രീകളെ ഉപദ്രവിക്കാൻ ആർക്കാണ്‌ കൈപൊങ്ങുന്നത്‌ ?
(വാംഗാരി മാതായി)

5. സമൂഹത്തെ ഇത്‌ (PARI - People's Archive of Rural India) സ്പോൺസർ ചെയ്യാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പ്ലാറ്റ്ഫോം ഒരിക്കലും കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടരുതെന്ന് മാത്രമാണ്‌ ഞങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന കാര്യം. ഈ ആർക്കൈവ്‌ ജനങ്ങളുടേതാണ്‌. അതുകൊണ്ടാണ്‌ അത്‌ പീപ്പിൾസ്‌ ആർക്കൈവായതും.
(പി.സായിനാഥ്‌)

6. അമ്പതുകൊല്ലത്തെ സാഹിത്യസപര്യയ്ക്ക്‌ പോകാതെ അഞ്ചു മിനിറ്റുകൊണ്ട്‌ ഒരു ബലാത്സംഗകേസ്‌ ഒപ്പിച്ചിരുന്നെങ്കിൽ നമ്മുടെ ടെലിവിഷൻ ചാനലുകൾ അതിനു നൽകുന്ന വാർത്താപ്രാധാന്യം എത്രമാത്രമായിരുന്നേനെ എന്ന് ഞാൻ ഭാവന ചെയ്തുപോകുകയാണ്‌ - (ചെമ്മനം ചാക്കോ, മാതൃഭൂമി ദിനപത്രം, 16.10.12)

7. എല്ലാം തകർന്നു, എല്ലായിടത്തും ഇരുട്ടാണ്‌, ഇനിയില്ല പ്രകാശനാളങ്ങൾ എന്ന മട്ടിലൊക്കെ കഥ എഴുതിയാൽ വായിക്കാൻ ആളുകണ്ടേക്കും. പക്ഷെ അത്തരം രചനകൾ മാത്രമായാൽ സമൂഹം എഴുത്തുകാരന്റെയൊപ്പം ഇരുട്ടിന്റെ ഇരകളായിപ്പോകും. അതുകൊണ്ട്‌ പ്രകാശം വിതറുന്ന കഥകളും നമുക്ക്‌ ആവശ്യമാണ്‌.
(രവിവർമ്മ തമ്പുരാൻ, കുങ്കുമം മാസിക, ഡിസംബർ 2012)

O

PHONE : 9895734218




Sunday, December 23, 2012

നീയും ഞാനും

കവിത
ഗൗതമൻ











ഞാൻ ഈ എഴുതുന്നതുകൊണ്ട്‌ നിനക്ക്‌ ഒരു ഗുണവുമില്ലെന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ എഴുതിക്കഴിഞ്ഞാൽ എറിഞ്ഞുകളയണം. കവിതകളെ എറിഞ്ഞുകളയേണ്ടത്‌ എവിടെയാണ്‌? കനത്ത ഇരുട്ടിൽ ഉപേക്ഷിക്കണോ, അതോ ഈ കനത്ത മതിലിലേക്ക്‌ എറിയണോ ?


ന്നാലും ചോദിക്കട്ടെ,
വെയിലത്തും നനഞ്ഞ
പലരെയും എനിക്കറിയാം.
വിയർപ്പിനെ,കണ്ണീരിനെ
നിനക്കറിയുമോ?


മഴയത്തും വരണ്ടുപോയ
പുഴകളുണ്ടരുവികളും.
നീ വിധിയെ പറയേണ്ട
അതങ്ങനെയാണ്‌.


തണുപ്പിന്‌ കുളിരല്ല
കുത്തുന്ന വേദനയാണെന്നു
തെരുവുകൾ ആർക്കുന്നു.


നീ പറയും പോലെ
പുലികേറാത്ത മലയുണ്ടാകാം
ആ മലമുകളിലും മരമുണ്ടാകാം.
ആ മരമടക്കം അവർ
നാളെ മാന്തും.


അതിരിന്‌ പുറത്തും
ഒരുപാട്‌ അറിയാനുണ്ട്‌.
പതിരുകൾ എറിഞ്ഞു
കളയാൻ അല്ലാതെയും
ഇങ്ങോട്ടു വന്നു നോക്കണം.


അഴുക്കെന്നു പറഞ്ഞു
പുഴയിലെറിയാതെ
എന്നെ നീയൊന്നു
ശ്രദ്ധിച്ചു നോക്കൂ.


ഭ്രാന്തെന്നു പറഞ്ഞു
പൂട്ടിയിടാതെ
അന്ന് ഞാൻ കരയാഞ്ഞതും
കുന്നിറങ്ങിപ്പോയതും
എന്തിനെന്നൊന്നു
ചിന്തിച്ചു നോക്കൂ.


നിന്റെ പായസക്കഥകൾ
കേട്ടിട്ടു ചിരി വരാഞ്ഞതും
സ്വർണ്ണമാലകൾ ഇട്ടു നീ
നിന്നപ്പോൾ കരഞ്ഞുപോയതും
മാമ്പഴം കട്ട്‌ പുഴുങ്ങിത്തിന്ന
മധുരമില്ലാത്തെന്റെ ബാല്യത്തിൻ കുറ്റം.


കുടയുമായി നീ പിറകെ വന്നിട്ടും
മഴയിലേക്കങ്ങിറങ്ങി നടന്നതും
നനയുന്ന സുഖത്തിനല്ല
നനഞ്ഞുള്ള ശീലം കൊണ്ട്‌.


മദ്യത്തിൻ കെട്ട നാറ്റവുമായി
ഇന്നലെ രാവിൽ നിന്നരികിൽ ഇരുന്നതും
പറായാനാകാത്തതെല്ലാം
ഛർദ്ദിക്കാനായിരുന്നു.


'സഹിക്കാൻ വയ്യെ'ന്നു
പറഞ്ഞു നീ പോകവേ
മരിക്കാൻ വയ്യാതെ
ഞാനും നടന്നു.
ഉറങ്ങിയെഴുന്നേറ്റാൽ
ഇതും മായും
പറയാൻ മറ്റൊരു സ്വപ്നകഥ.


പക്ഷെ എനിക്കറിയാം
ഉറക്കത്തിന്റെ സ്വച്ഛമായ
കരിമ്പടത്തിനുള്ളിൽ തന്നെയാണ്‌
പേടിസ്വപ്നങ്ങൾ സംഭവിക്കുന്നതും.


O


PHONE : +919400417660


Saturday, December 15, 2012

വാക്കെങ്ങോ ചേക്കേറിയിരുന്നു

കവിത
ശാസ്താംകോട്ട അജയകുമാർ











ബാല്യത്തിൽ
'നാപ്പ'യെന്ന കുസൃതി
പിന്നെ,നെപ്പോളിയൻ
നീ ... *ജോസഫെയ്ൻ
രഘുരാമനായിരുന്നില്ല
നിന്നെയഗ്നി
പരീക്ഷയ്ക്കിരുത്തുവാൻ
*ഷാഹ്സേനാനായിരുന്നില്ല
നിന്റെ തലകൊയ്യുവാൻ
നിന്നെ പരിത്യജിക്കുമ്പോൾ
ഭൂമീദേവിയേതോയിരുണ്ട
ഗഹ്വരത്തിൽ
കുംഭകർണ്ണനിദ്രയിലായിരുന്നു
നിന്റെ പ്രണയത്തിന്റെ
ചുടുചുംബനങ്ങളിൽ നിന്നും
ഞാനൊരീറ്റപ്പുലിയായി മാറി
സാമ്രാജ്യങ്ങൾതോറും വെന്നിക്കൊടി
പാറിക്കുമ്പോൾ നീയെനിക്ക്‌ തണലേകി
സോദരരുടെ കിംവദന്തികേട്ട്‌
മനസ്സിൽ നിന്നും നിന്നെ
പിഴുതെറിയുമ്പോൾ
മനസ്സിന്റെ ആഴങ്ങളിലെങ്ങോ
അറിയാതെ നീ
യൊരിത്തിളായി വളരുകയായിരുന്നു.
ശക്തിയും ക്ഷയവും നീ തന്നെയെന്ന
തിരിച്ചറിവിലെത്തിയപ്പോഴേക്കും
നിന്നെയെനിക്ക്‌ നഷ്ടപ്പെട്ടിരുന്നു.
വാട്ടർലൂ ..... ഹോ!
മനസ്സിനേറ്റ കനത്ത പരാജയം!
*എൽബയിൽ നിന്ന്
കടൽകടന്ന്
*മാൽമയ്സൺ കൊട്ടാരത്തിലെ
നിന്റെ മുറിയിൽ നിൽക്കുമ്പോൾ
കത്തിയമർന്ന ചിതയുടെ
രൂക്ഷഗന്ധവുമുണ്ടായിരുന്നു.
നിഘണ്ടുവിലെ
എന്റെ വാക്കിനായി പരതവെ
വാക്കെങ്ങോ ചേക്കേറിയിരുന്നു.

O

*ജോസഫെയ്ൻ - മായികസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം. ഫ്രാൻസിലെ അലക്സാണ്ടർ പ്രഭുവിന്റെ ഭാര്യ. പിന്നീട്‌ പട്ടാള ജനറലിന്റെ വെപ്പാട്ടി.
*ഷാഹ്സേനാൻ - അറബ്‌ കഥകളിലെ സമർഖണ്ഡ്‌ രാജകുമാരൻ
*എൽബ - 1814 ലെ പരാജയത്തിനു ശേഷം നെപ്പോളിയൻ നാടുകടത്തപ്പെട്ട ഫ്രാൻസിലെ ദ്വീപ്‌.
*മാൽമയ്സൺ - ജോസഫയ്ന്റെ കൊട്ടാരം



PHONE : 9388422631



Sunday, December 9, 2012

സൂം ഇൻ - 6

സിനിമ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ








പാപബോധത്തിന്റെ കല

      

    ടുത്ത പാപബോധത്തിൽ നിന്നാണ്‌ ഇംഗ്‌മർ ബർഗ്‌മാന്റെ (Ingmar Bergman) സിനിമകൾ പിറവികൊള്ളുന്നത്‌. ദൈവാസ്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്തീയ വിശ്വാസത്തിൽ ആഴത്തിൽ മുറിപ്പെടുകയും ചെയ്ത ബർഗ്‌മാന്റെ സിനിമകൾ കാലത്തിന്റെ പകയടങ്ങാത്ത കനൽക്കാഴ്ചകളാണ്‌. ബർഗ്‌മാൻ എഴുതുമ്പോഴും രംഗങ്ങൾ പകർത്തിവെക്കുമ്പോഴും സംഭവിക്കുന്ന അനുഭവങ്ങൾക്ക്‌ തമ്മിൽ വലിയ അന്തരമില്ല. അവ ഒരേകാലം വായനക്കാരനെയും കാഴ്ചക്കാരനെയും വേട്ടയാടുന്നു. 1994 ൽ എഴുതിയ ആദ്യ തിരക്കഥ (ടോൾമെന്റ്‌) യിൽ തന്നെ, ബർഗ്‌മാൻ തന്റെ വന്യമായ സർഗാത്മകവ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ട്‌. ജീവിതത്തിനു നേരെ ദൈവം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പകയിടങ്ങളെ ബർഗ്‌മാൻ ധീരതയോടെയാണ്‌ നേരിടുന്നത്‌. ബർഗ്‌മാൻ പറയുംപോലെ 'അവിടെ ഭീരുത്വത്തിന്റെ കുപ്പായമിട്ടുകൊണ്ട്‌ സദാചാരം പ്രസംഗിക്കേണ്ട ആവശ്യമില്ല. വാക്കിന്റെ തെളിഞ്ഞ സാധ്യത പോലെ തന്നെ കാഴ്ചയ്ക്കും ചില സാധ്യതകളുണ്ട്‌. ആയുധമേന്തി നടക്കുന്ന മനുഷ്യനേക്കാൾ വലിയ അപകടകാരിയാണ്‌ ഒറ്റയ്ക്ക്‌ നടക്കുന്ന മനുഷ്യൻ' എന്ന് ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ ഭ്രമാത്മകമായൊരു ലോകം നമുക്കു മുന്നിൽ ജാഗരൂകമായി നിൽക്കുന്നത്‌ കാണാം.

ബർഗ്‌മാൻ

ബർഗ്‌മാന്റെ സർഗാത്മക ജീവിതത്തിലാകെ അപകടകരമായി ജീവിക്കുന്നതിന്റെ കരുത്തും ആനന്ദവുമുണ്ട്‌. ബർഗ്‌മാന്റെ 'ദൈവം' ഇത്തരമൊരു ആനന്ദത്തിന്റെ സൃഷ്ടിയാണ്‌. ദയാരഹിതനായ ദൈവം മനുഷ്യർക്ക്‌ നേരേ വിധി നടപ്പിലാക്കുന്നു. എല്ലാ രക്ഷപ്പെടലുകളും അവനിലാണ്‌ ചെന്നവസാനിക്കുന്നത്‌. അബോധമനസ്സ്‌ ബോധമനസ്സുമായി നടത്തുന്ന കലനത്തിന്‌ സാക്ഷിയാകുന്ന ദൈവമാണ്‌ പിന്നീട്‌ അരങ്ങിൽ നിന്നുകൊണ്ട്‌ മനുഷ്യാന്തസ്സിനെ കുറിച്ച്‌ സംസാരിക്കുന്നത്‌. ഇത്‌ കാലത്തിന്റെ തലതിരിഞ്ഞ വേദാന്തമായി കാണാമെങ്കിലും ബർഗ്‌മാനെ സംബന്ധിച്ചിടത്തോളം സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ്‌ ഈ തുറന്നുപറച്ചിൽ.



1957 ൽ ബർഗ്‌മാൻ സംവിധാനം ചെയ്ത 'ഏഴാംമുദ്ര' (The Seventh Seal) യിൽ മരണവുമായി ചതുരംഗം കളിക്കുന്ന അന്റോണിയോസ്‌ ബ്ലോക്കിൽ ബർഗ്‌മാന്റെ സ്വത്വാന്വേഷണത്തിന്റെ തുടർച്ചയുണ്ട്‌. കുരിശുയുദ്ധത്തിൽ പങ്കെടുത്ത്‌ വിശ്വാസങ്ങൾ നഷ്ടപ്പെട്ട അന്റോണിയോസ്‌ ബ്ലോക്ക്‌ കടൽത്തീരത്തു വെച്ച്‌ മരണത്തെ കണ്ടുമുട്ടുന്നു. മൃത്യുഭയവും വിശ്വാസവും അന്റോണിയോസ്‌ ബ്ലോക്കിനെ മാറി മാറി ഭരിക്കുകയും  അതിൽ നിന്ന് പുതിയൊരു ഊർജ്ജം സംഭരിച്ചു കൊണ്ട്‌ ബ്ലോക്ക്‌ ഒരന്വേഷണത്തിന്‌ തുടക്കം കുറിക്കുകയും ചെയ്യുന്നു.അന്വേഷണം നീണ്ടു നിൽക്കുന്ന കാലത്തോളം ആയുസ്സ്‌ കുറയില്ലെന്നും വിശ്വാസത്തെ പരീക്ഷിക്കുന്നതിലൂടെ കരുത്ത്‌ നഷ്ടപ്പെടില്ലെന്നും ബ്ലോക്ക്‌ വിശ്വസിക്കുന്നു. എന്നാൽ ഭൂമിയിലെ എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്ന അതേ മൃത്യുവിന്റെ ഗുഹയിലേക്ക്‌ തന്നെ ബ്ലോക്ക്‌ എത്തപ്പെടുകയും ചെയ്യുന്നു. മരണത്തിന്റെ മലമുകളിലേക്ക്‌ നീങ്ങുന്ന ബ്ലോക്കിൽ കാലത്തിന്റെ നിസംഗത്വവും പൊട്ടിപ്പിളർന്ന വികാരങ്ങളുടെ ദയനീയതയുമുണ്ട്‌. എന്നാൽ മൃത്യുവിന്റെ നൃത്തം, ഭൂമിയിലെ എല്ലാ വേദനകൾക്കും മുന്നിൽ നടത്തുന്ന ആനന്ദനടനമാണ്‌. അത്‌ പ്രപഞ്ചത്തിന്റെ അലിഖിത നിയമമാണെന്ന് 'ഏഴാംമുദ്ര'യിൽ ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ സിനിമ ജീവിതത്തിന്റെ അപകടകരമായ നിർവ്വചനമായി മാറുന്നത്‌ കാണാം.

'ഏഴാംമുദ്ര'യിൽ നിന്ന്

'ഏഴാംമുദ്ര'യുടെ ഓരോ കാഴ്ചയും കാലത്തിനോടുള്ള കനത്ത വെല്ലുവിളിയായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്‌. ചരിത്രത്തിനും കാലത്തിനുമിടയിൽ തളംകെട്ടി കിടക്കുന്ന ഒരനുഭവമാണ്‌ 'എഴാംമുദ്ര' യിലെ മരണം. ആത്യന്തികമായി വിജയിയായി നിൽക്കുന്നത്‌ മരണമാണെങ്കിലും ഒഴുകുവാനാകാത്ത വിധം ബർഗ്‌മാൻ മരണത്തെ ഈ സിനിമയിൽ തളച്ചിടുന്നുണ്ട്‌. അവിടെ ഒരുവേള മനുഷ്യന്റെ നിസ്സഹായാവസ്ഥ വിജയിക്കുന്നത്‌ പോലെ തോന്നും. പക്ഷെ, അതൊരു ദു:സ്വപ്നം മാത്രമായിരുന്നുവെന്ന്  തൊട്ടടുത്ത നിമിഷം തിരിച്ചറിയേണ്ടി വരുന്നു എന്നതാണ്‌ ഈ സിനിമ നമുക്ക്‌ നൽകുന്ന കനത്ത ശിക്ഷകളിലൊന്ന്. 

O


PHONE : +919447865940



Saturday, December 1, 2012

ഇടയലേഖനം;ദുരന്തസാധ്യതയിലെ ലാഭസാധ്യത

ലേഖനം
ജോൺ പെരുവന്താനം










              ഗോളതാപനം പോലുള്ള കെടുതികൾ മനുഷ്യർക്ക്‌ സുവ്യക്തമാക്കുന്ന ചില വസ്തുതകൾ ഉണ്ട്‌. ഒരു മനുഷ്യജീവിയുടെ പ്രവർത്തി പോലും മുഴുവൻ പ്രകൃതിയെയും ബാധിക്കുന്നുവെന്നുള്ളതാണ്‌ അതിൽ ഒന്ന്. മറ്റൊന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾക്ക്‌ പോലും, മുഴുവൻ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്‌. ഇവ രണ്ടും മനുഷ്യന്റെ പ്രകൃതിയുമായുള്ള നാഭിനാളി ബന്ധമാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ പ്രകൃതിയെ അതിജീവിക്കുവാൻ പ്രകൃതിയെ മുടിക്കുന്ന അപരനെ ചൂഷണം ചെയ്യുന്ന മാർഗമാണ്‌ മനുഷ്യൻ ഇന്നു പിൻതുടരുന്നത്‌. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ്‌ വ്യക്തിപരമായും സാമൂഹികതലത്തിലും പാരിസ്ഥിതികമായും എല്ലാം നാം അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഉറവിടം.


ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിന്‌ സുപ്രധാനമായ സ്ഥാനമാണ്‌ പശ്ചിമഘട്ടത്തിനുള്ളത്‌. കോടിക്കണക്കിന്‌ ജീവനുകൾ ആശ്രയിക്കുന്ന വനങ്ങളും പുഴകളും കൃഷിസ്ഥലങ്ങളും അടങ്ങിയതാണ്‌ ഈ പർവ്വതനിരകൾ. എന്നാൽ കഴിഞ്ഞ കുറേ ദശകങ്ങളായി മറ്റേതൊരു പ്രകൃതിസമ്പത്തുമെന്ന പോലെ വികസന ചൂഷണത്തിന്റെ ഇരയായി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്‌ പശ്ചിമഘട്ടം. അതിന്‌ ഒരു പരിഹാരം കാണുന്നതിന്‌ വേണ്ടിയാണ്‌ കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച്‌ പഠനം നടത്തി ദോഷകരമായ വികസന പദ്ധതികളിൽ നിന്ന് ഈ മലനിരകളെ രക്ഷിച്ച്‌ എങ്ങനെ പുനർജീവിപ്പിക്കാം എന്ന് നിർദ്ദേശിക്കുന്നതിന്‌ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിന്റെ നേതൃത്വത്തിൽ വിദഗ്‌ദ്ധരടങ്ങിയ പൊതുസമിതിയെ നിയോഗിച്ചത്‌. 'വികസനവും പരിസ്ഥിതിയും', 'വികസനവും ഭൂവിനിയോഗവും' എന്നിവ ഊർജ്ജസ്വലമായ ചർച്ചകൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിപ്പോൾ കേരളത്തിലുള്ളത്‌. പ്രൊഫ.മാധവ്‌ ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടും 'എമെർജിംഗ്‌ കേരള'യുമാണ്‌ ഇതിനു നിമിത്തമായത്‌.


 കേരളത്തിന്റെ നിലനിൽപ്പിന്‌ ആധാരം പശ്ചിമഘട്ടമാണെന്ന് അറിയാത്തവരാരും ഇവിടുണ്ടാവില്ല. ഈ മണ്ണ്‌, ഈ ജലം, ഈ പച്ചപ്പ്‌, ഈ ജൈവവൈവിധ്യം, കാലാവസ്ഥ, ജനപഥം എല്ലാത്തിനും നാം ഈ മലനിരകളോടും അതിന്റെ പരിസ്ഥിതിയോടും കടപ്പെട്ടിരിക്കുന്നു. ഇത്‌ ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ട്‌ നിർമ്മിച്ചെടുത്തതല്ല, പ്രകൃതിദത്തമാണ്‌. പ്രകൃതി അനുവദിക്കുന്നിടത്തോളം മാത്രമേ നമുക്ക്‌ വികസിക്കാനാവൂ. എന്നാൽ ഇത്തരം സങ്കീർണ്ണതകളെ പരിഗണിക്കാതെയാണ്‌ ഗാഡ്ഗിൽ കമ്മറ്റി ശുപാശകളോട്‌ കേരള ഗവൺമെന്റ്‌ പ്രതികരിച്ചത്‌. ഇതിന്റെ തുടർച്ചയായി കത്തോലിക്കസഭ ഇടയലേഖനവും ഇറക്കിയിരിക്കുന്നത്‌. പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ ഒരു അതോറിറ്റി ഉണ്ടാകുമെന്നതാണ്‌ ഇവരുടെ വിഷമത്തിന്‌ കാരണം. അതിൽ ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിസ്നേഹികളും ഉണ്ടാകുമെന്നതാണ്‌ കൂടുതൽ വിഷമം സൃഷ്ടിക്കുന്നത്‌. ഇനി ഒരു വികസനപദ്ധതിക്കും മാനുഷിക ഇടപെടലിനും വിട്ടുകൊടുക്കാനുള്ള വനം പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്നില്ല. 200 വർഷങ്ങൾക്ക്‌ മുമ്പ്‌ 95% വനമുണ്ടായിരുന്നിടത്ത്‌ ഇന്ന് അവശേഷിക്കുന്നത്‌ 7% മാത്രമാണ്‌. നിലനിൽക്കുന്ന കാടും ആവാസവ്യവസ്ഥയും പുഴകളും ജൈവവൈവിധ്യവും ശോഷണത്തിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്‌. വർദ്ധിച്ചു വരുന്ന ജലക്ഷാമം, മലിനീകരണം, മണ്ണൊലിപ്പ്‌, ഉരുൾപ്പൊട്ടൽ, പുഴകളുടെ നാശം, ആരോഗ്യപ്രശ്നങ്ങൾ, ജൈവ വൈവിധ്യശോഷണം  എന്നിവയെല്ലാം നാം തുടർന്നു പോരുന്ന വികലമായ വികസനത്തിന്റെ പ്രത്യാഘാതങ്ങളാണ്‌. 


ഗാഡ്ഗിൽ കമ്മറ്റി പുതിയതായി ഒരു നിയമവും ഉണ്ടാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ മാത്രമാണ്‌ മുന്നോട്ടു വെച്ചിട്ടുള്ളത്‌. കേരള-തമിഴ്‌നാട്‌ അതിർത്തിയിൽ സംഭവിച്ചിട്ടുള്ള അനിയന്ത്രിതമായ വനനശീകരണം മൂലം തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്ണക്കാറ്റ്‌ കേരളത്തിലേക്ക്‌ കടക്കുകയും കേരളത്തിന്റെ കാലാവസ്ഥയിലെ ഈർപ്പവും കുളിരും ഇല്ലാതാക്കുകയും ക്രമേണ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുകയും ഇത്‌ മരുവൽക്കരണത്തിന്‌ കാരണമാവുകയും ചെയ്യുമെന്നതിനാൽ ഇവിടെ വനവൽക്കരണം നടത്തണം എന്ന നിർദ്ദേശമാണ്‌ സ്ഥാപിത താൽപര്യക്കാരെ പ്രകോപിപ്പിച്ചത്‌. രാസവളങ്ങളും കീടനാശിനികളും മണ്ണിലും ജലത്തിലും വായുവിലും വിഷം പടർത്തുന്നതുമൂലം മനുഷ്യനും ജന്തുജീവജാലങ്ങൾക്കും വംശഹത്യ വരാതിരിക്കാൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് കേരള സർക്കാരിന്റെ തന്നെ പുതിയ കാർഷികനയമാണ്‌. ഈ നയം ഹൈറേഞ്ചിന്റെ കാർഷികമേഖലയിൽ നടപ്പിലാക്കണം എന്നു നിർദ്ദേശിച്ചത്‌ ഏലത്തോട്ടം മുതലാളിമാരെ പ്രകോപിപ്പിച്ചു. പശ്ചിമഘട്ടത്തിൽ ഇപ്പോൾ തന്നെ 1700 -ഓളം അണക്കെട്ടുകൾ ഉള്ളതിനാൽ വീണ്ടും അണക്കെട്ടുകൾ പാടില്ല എന്ന നിർദ്ദേശം രാഷ്ട്രീയ,ട്രേഡ്‌ യൂണിയൻ, ഉദ്യോഗസ്ഥ ലോബിയെ അലോസരപ്പെടുത്തി. പശ്ചിമഘട്ടം തകർക്കുന്ന പാറഖനനം തടയണമെന്ന നിർദ്ദേശം പാറമട മാഫിയയെ വിറളി പിടിപ്പിച്ചു. 


50 വർഷത്തിന്‌ മീതെ പഴക്കം ചെന്ന അണക്കെട്ടുകൾ ഡികമ്മീഷൻ ചെയ്യണമെന്ന നിർദ്ദേശവും ഭരണാധികാരികളെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന്‌ എതിരാക്കി. ഡികമ്മീഷൻ ചെയ്യുക എന്നു പറഞ്ഞാൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുകയെന്നല്ല അർത്ഥം. അപകടഭീഷണി ഉയർത്തുന്ന അണക്കെട്ടുകളിലെ 50% ജലനിരപ്പ്‌ താഴ്ത്തിയാൽ 50 ശതമാനം ഡി കമ്മീഷനിംഗ്‌ ആകും. മുല്ലപ്പെരിയാർ പ്രശ്നം ഇങ്ങനെ പരിഹരിക്കാവുന്നതാണ്‌. പുതിയ വനം കയ്യേറ്റങ്ങൾ അനുവദിക്കില്ല, വൻകിട രാസ-വിഷ വ്യവസായങ്ങൾ അനുവദിക്കില്ല, സ്പെഷ്യൽ എക്കണോമിക്കൽ സോണുകൾ അനുവദിക്കില്ല തുടങ്ങിയ പ്രശ്നങ്ങളാണ്‌ പ്രകൃതിയെ കൊള്ളയടിക്കാൻ നടക്കുന്നവരെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്‌. മൂന്നാറിലെ ടൂറിസം മാഫിയയ്ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചപ്പോൾ കർഷകരെ കുടിയിറക്കുന്നുവെന്നു പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതിയുണ്ടാക്കി മൂന്നാർ ഓപ്പറേഷൻ അട്ടിമറിച്ച അതേ ശക്തികൾ കൃഷിക്കാർക്ക്‌ വേണ്ടി മുതലക്കണ്ണീർ ഒഴുക്കി ടൂറിസം മാഫിയയ്ക്കും ക്വാറി മാഫിയയ്ക്കും വേണ്ടി ഇടയലേഖനവുമായി രംഗത്ത്‌ ഇറങ്ങിയിരിക്കുകയാണ്‌. ഒരു ആഫ്രിക്കൻ പഴമൊഴി പോലെ രണ്ടാനകൾ തമ്മിൽ പ്രണയിച്ചാലും കലഹിച്ചാലും അത്‌ ചവിട്ടി നിൽക്കുന്ന പുൽത്തകിടിയ്ക്കാണ്‌ നാശം എന്നതുപോലെയാണ്‌ ഇടുക്കി ജില്ലയിലെ ഇടത്‌-വലത്‌ രാഷ്ട്രീയം. പരിസ്ഥിതി നശീകരണത്തിൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ തന്നെ. ദുരന്തസാധ്യതയിലെ ലാഭസാധ്യതയാണ്‌ ഇവരുടെ ലക്ഷ്യം.

O


PHONE : 9947154564





Saturday, November 24, 2012

പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ

കഥ
വിനോദ്‌ ഇളകൊള്ളൂർ













        ജീവിതത്തിൽ ആദ്യമായി ഞാൻ സ്വന്തമായി എഴുതിയ വാചകങ്ങൾ പശുവിനെക്കുറിച്ചായിരുന്നു. പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ എഴുതിക്കൊണ്ടുവരണമെന്ന് പറഞ്ഞത്‌ മത്തായിസാറാണ്‌. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്‌. പുത്തൻമണമുള്ള മലയാളം രചനാ ബുക്കിന്റെ ആദ്യതാളിൽ ഞാൻ പെൻസിൽ കൊണ്ടെഴുതിയ പശു എന്ന തലക്കെട്ട്‌ കറുകറാ കറുത്തുകിടക്കുന്നത്‌ ഇപ്പോഴും തെളിമയുള്ള ഓർമ്മയാണ്‌.


പശു പാലും ചാണകവും തരുമെന്നും, നാലു കാലുണ്ടെന്നും, വാലുണ്ടെന്നും, പുല്ലുതിന്നുമെന്നും എഴുതിത്തീർത്ത്‌ എണ്ണിനോക്കുമ്പോൾ വാചകങ്ങൾ ഒൻപതേയുള്ളൂ. തൊഴുത്തിൽ പോയി ഞാൻ വീണ്ടും പരിശോധിച്ചു. പത്താമത്തെ വാചകം എഴുതാൻ ഒന്നുമില്ലെന്ന് അയവെട്ടി പശു എന്നെ നോക്കി മെല്ലെയൊന്നു കരഞ്ഞു.


പേനാക്കത്തിയോളം പോന്ന മത്തായിസാറിന്റെ നഖങ്ങളെക്കുറിച്ചോർത്ത്‌ എന്റെ കണ്ണുനിറഞ്ഞു. പശുവിന്‌ മുന്നിൽ വെച്ച കാടിവെള്ളത്തിൽ കൈയ്യിളക്കിക്കൊണ്ടിരുന്ന അമ്മയാണ്‌ അന്നേരം പത്താമത്തെ വാചകം എനിക്ക്‌ പറഞ്ഞുതന്നത്‌. - "പശു സ്നേഹമുള്ള ജീവിയാണ്‌.."

ക്ലാസ്‌ മുറിയിൽ മത്തായിസാറിനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു ആ പത്താമത്തെ വാചകം.

പിന്നീട്‌ മലയാളം രചനാ ബുക്കിൽ മത്തായിസാർ തരുന്ന വിഷയങ്ങൾക്കെല്ലാം ഒന്നാമത്തെ വാചകം എനിക്ക്‌ നിസ്സാരമായി കണ്ടെത്താൻ കഴിയുമായിരുന്നു.

തെങ്ങ്‌ എന്ന വിഷയത്തിന്‌ ഞാൻ ആദ്യവാചകം ഇങ്ങനെയെഴുതി - "തെങ്ങ്‌ സ്നേഹമുള്ള ഒരു വൃക്ഷമാണ്‌."

ഭൂമിയെക്കുറിച്ചുള്ള ഒന്നാമത്തെ വാചകം ഇങ്ങനെയായിരുന്നു - "ഭൂമി സ്നേഹമുള്ള ഒരു ഗ്രഹമാണ്‌."

കർഷകൻ എന്നു വന്നപ്പോൾ "കർഷകൻ സ്നേഹമുള്ള മനുഷ്യനാണ്‌" എന്നെഴുതി.

പള്ളിക്കൂടം കഴിഞ്ഞ്‌, പിന്നീടുവന്ന ജീവിതപരീക്ഷകളിലും എന്റെ ആദ്യവാചകം ഇങ്ങനെയായിരുന്നു തുടങ്ങിയത്‌. അത്ഭുതം കൊണ്ട്‌ കണ്ണുതള്ളിപ്പോയ അദ്ധ്യാപകർ കൈനിറയെ മാർക്കാണ്‌ അപ്പോഴൊക്കെ എനിക്ക്‌ നൽകിയത്‌.

കൂട്ടത്തിൽ പറയട്ടെ, എന്റെ അമ്മ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ലായിരുന്നു.

O


PHONE : 9447779152


Sunday, November 18, 2012

പ്രണയം

കവിത
ജി.ബിജു











മുകിലും മയിലും പറഞ്ഞു
മൂവന്തി പറഞ്ഞു
മുക്കൂറ്റി പറഞ്ഞു ...

പൂവേ
വണ്ടേ
തേനേ
കുളിരേ
വെയ്‌ലേ
എനിക്കറിയാം
എനിക്കറിയാം ...

-എന്നിട്ടും
ഞാൻ
ഒരെസ്സെമ്മെസ്സും
കാത്തിരുന്നു ...


O


PHONE : 09844314115


കൂട്ടായ്മയുടെ കളിയരങ്ങുകൾ


നേർക്കാഴ്ച
ശാസ്താംകോട്ട അജയകുമാർ










              മൃതി മനുഷ്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത മരീചിക; ആകസ്മികമാകാം അകാലത്തിൽ കടന്നുവരുന്നതാകാം. പണ്ടുകാലത്ത്‌ മരണമെന്ന് കേൾക്കുമ്പോൾ ചങ്കിൽ ദുഃഖത്തിന്റെ വെള്ളിടി പൊട്ടുമായിരുന്നു. ദുഃഖം ഒരു പുഷ്പചക്രത്തിൽ അല്ലെങ്കിൽ അനുശോചനത്തിന്റെ രണ്ടുവാക്കുകളിൽ ഒതുക്കി തിരക്കിലേക്ക്‌ ലോകം വഴുതിവീഴുന്ന ഇക്കാലത്ത്‌; ഗുരുമുഖത്ത്‌ നിന്നു ലഭിച്ച അറിവിന്റെ തിരി തെളിച്ച്‌ നാടകത്തിന്റെ വിവിധ വേഷപ്പകർച്ചകൾ താളുകളിൽ പകർത്തിവെച്ച്‌, തെരുവോരങ്ങളിൽ ആടിത്തളർന്ന് മരണത്തിന്റെ ചിറകടിച്ച്‌ അകലങ്ങളിലേക്ക്‌ പറന്നുപോയ പ്രതിഭാധനനായ, ധിഷണാശാലിയായ ടി.പി.അജയനെ അനുസ്മരിച്ചപ്പോൾ അത്‌ ഏവർക്കും ഒരവിസ്മരണീയ മുഹൂർത്തമായി.

ഇടക്കുളങ്ങര ഗോപൻ

2012 നവംബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ്‌ ആഡിറ്റോറിയത്തിൽ വെച്ചായിരുന്നു ടി.പി.അജയൻ അനുസ്മരണവും ശ്രീ.ആർ.എസ്‌.കുറുപ്പിന്റെ 'അമ്മ മഹാറാണി' നാടകപുസ്തക ചർച്ചയും കേളികൊട്ട്‌ കൂട്ടായ്മ സംഘടിപ്പിച്ചത്‌. വിവിധമേഖലകളിൽ കൈയ്യൊപ്പ്‌ ചാർത്തിയ സർഗ്ഗപ്രതിഭകളാൽ സമ്പന്നമായ സദസ്സ്‌.

ഇഞ്ചക്കാട്‌ ബാലചന്ദ്രൻ
കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗവും കവിയുമായ ഇടക്കുളങ്ങര ഗോപൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രശസ്തകവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. നാടകരചയിതാവും സംവിധായകനുമായ തേവലക്കര ബേബിക്കുട്ടൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ടി.പി.അജയന്റെ സുഹൃത്തും അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ കെ.കൃഷ്ണകുമാർ അനുസ്മരണപ്രഭാഷണം നടത്തി.


തേവലക്കര ബേബിക്കുട്ടൻ

അൽപം പ്രതിഭാത്തിളക്കം കൂടിപ്പോയി എന്ന ഒറ്റക്കാരണത്താൽ താൻ തെരെഞ്ഞെടുത്ത ഒറ്റയടിപ്പാതയിലൂടെ ഏകനായി സിരകളിൽ നാടകത്തിന്റെ രക്തത്തിളപ്പുമായി നടന്നു നീങ്ങിയതിനാൽ സമൂഹത്തിൽ നിന്നും ടി.പി.അജയന്‌ ഏറ്റുവാങ്ങേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച്‌ ബന്ധുവും ആർട്ടിസ്റ്റുമായ എൻ.എസ്‌.മണി അനുസ്മരിച്ചപ്പോൾ സദസ്സും ടി.പി.അജയന്റെ ബന്ധുമിത്രാദികളും ആർദ്രരായി.



കെ.കൃഷ്ണകുമാർ
ആർ.എസ്‌.കുറുപ്പിന്റെ 'അമ്മ മഹാറാണി' എന്ന നാടകപുസ്തകത്തെ പരിചയപ്പെടുത്തിയത്‌ പ്രശസ്തകവിയും സാംസ്കാരികപ്രവർത്തകനുമായ വി.ആർ.രാമകൃഷ്ണൻ. നാടൻപാട്ടിന്റെ വായ്ത്താരിയുടെ അകമ്പടിയോടെ അദ്ദേഹം നാടകത്തിന്റെ തുടിതാളമായി മാറിയപ്പോൾ അത്‌ വേറിട്ട ഒരനുഭവമായി.

വി.ആർ.രാമകൃഷ്ണൻ

പുസ്തകചർച്ചയിൽ തോപ്പിൽ ഭാസിയുടെ മകനും നാടകകൃത്തുമായ തോപ്പിൽ സോമൻ, നാടകകൃത്തും സംവിധായകനുമായ പെരുന്ന വിജയൻ, കഥാകാരിയും കവയിത്രിയുമായ പ്രൊഫ.സി.ചന്ദ്രമതി തുടങ്ങിയവരോടൊപ്പം വേദി പങ്കിടാനായത്‌ വലിയ ഭാഗ്യമായി കരുതുന്നു.


തോപ്പിൽ സോമന്റെ ചർച്ച, സംവാദത്തിന്റെ തീപ്പൊരി പടർത്തിയപ്പോൾ വ്യക്തമായ മറുപടി നൽകാൻ ആർ.എസ്‌.കുറുപ്പ്‌ മറന്നില്ല. ടി.പി.അജയൻ എഴുതിയിട്ടുള്ള നാടകങ്ങളും കവിതകളും സമാഹരിച്ച്‌ പുസ്തകമാക്കുമെങ്കിൽ അത്‌ ഒരു സ്മരണികയായി എന്നും നിലനിൽക്കുമെന്നും അതിനുവേണ്ടി മാനസികവും ശാരീരികവുമായി എല്ലാ പിൻതുണയും നൽകാമെന്നും പ്രൊഫ.സി.ചന്ദ്രമതി പറഞ്ഞപ്പോൾ സദസ്സ്‌ കരഘോഷത്തോടെ സ്വീകരിച്ചു.

പെരുന്ന വിജയൻ,എൻ.എസ്‌.മണി,ശാസ്താംകോട്ട
അജയകുമാർ,തോപ്പിൽ സോമൻ

കേളികൊട്ടിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗവും കവിയുമായ അജിത്‌.കെ.സി, ടി.പി.അജയനോടൊപ്പം സൗഹൃദം പങ്കിട്ട നാളുകളെ ഓർമിച്ചപ്പോൾ ഏവരും കോരിത്തരിച്ചുപോയി. തുടർന്ന് ആർ.എസ്‌.കുറുപ്പ്‌ മറുപടി പ്രസംഗം നടത്തി. നന്ദിപ്രകാശനവേളയിൽ കേളികൊട്ടിന്റെ എഡിറ്ററായ നിധീഷ്‌.ജി, അടുത്തവർഷം ടി.പി.അജയന്റെ കൃതികൾ സമാഹരിച്ച്‌ പുസ്തമിറക്കുമെന്ന് ഉറപ്പുനൽകാൻ മറന്നില്ല. പിന്നീട്‌ എല്ലാവരും ചേർന്നുള്ള ഫോട്ടോ സെഷൻ. ഡോ.ആർ.ഭദ്രൻ, യുവകഥാകൃത്തായ സതീഷ്കുമാർ, ബി.എസ്‌.സുജിത്‌, സുനിലൻ കളീയ്ക്കൽ, സി.എൻ.കുമാർ തുടങ്ങി അനവധി പ്രമുഖരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായി തീർന്ന കൂട്ടായ്മ വേറിട്ട അനുഭവമായി.

ആർ.എസ്‌.കുറുപ്പ്‌

ചിന്തയ്ക്ക്‌ തീപിടിച്ച്‌ അങ്ങുമിങ്ങും ഓടിനടന്നും ബന്ധങ്ങളും സൗഹൃദവും ഒരു ചിരിയിൽ ഒതുക്കുകയും ചെയ്യുന്ന  ഇക്കാലത്ത്‌ ഇങ്ങനെയുള്ള അനുസ്മരണ ചടങ്ങുകൾ, സർഗ്ഗപ്രതിഭാധനരായ വ്യക്തികൾ ഇവിടെ ജീവിച്ചിരുന്നു എന്നു ജനമനസ്സിൽ ഒരു നിമിഷത്തേക്കെങ്കിലും അടയാളപ്പെടുത്തുന്നു. ഉത്സവപ്പറമ്പുകളിൽ നാടകം വീണുടഞ്ഞു മരിക്കുന്നു, ജനമനസ്സുകളിൽ നിന്ന് നാടകം പടിയിറക്കപ്പെടുന്നു എന്നൊക്കെ വിലാപമുയരുന്ന ഇക്കാലത്ത്‌, ഇത്തരത്തിലുള്ള ചർച്ചകൾ ജനമനസ്സും നാടകവും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായകരമാകും എന്നു വിശ്വസിക്കാം. തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ഇങ്ങനെയൊരു അനുസ്മരണചടങ്ങും പുസ്തകചർച്ചയും സംഘടിപ്പിക്കാൻ തുനിഞ്ഞ കേളികൊട്ട്‌ സൗഹൃദക്കൂട്ടായ്മയിലെ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, അജിത്‌.കെ.സി, നിധീഷ്‌.ജി എന്നിവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.



O

PHONE : 9388422631


Saturday, November 10, 2012

ദോശ

കവിത
വി.ഗീത









ദോശ ഉണ്ടാക്കുന്നതിലും ഒരു സാരസ്യമുണ്ട്‌.

ഒരേ കേന്ദ്രബിന്ദുവിനു ചുറ്റും
വിവിധ ആരങ്ങളിൽ
മാവുകൊണ്ട്‌ നെയ്തു ചേർത്ത
കുറേ വെളുത്ത വൃത്തങ്ങൾ.

ശ്രദ്ധയൊന്നു പിഴച്ചാൽ,
ജ്യാമിതീയ ഭംഗി നഷ്ടപ്പെട്ട്‌
വൃത്തം ആസ്ട്രേലിയയുടെ
ആകൃതിയിലാവാനും മതി.

നിറയെ തുള വീണ ദോശ, പക്ഷേ
ഒരു മനസ്സിന്റെ ചിത്രവുമാകാം.
മൂർച്ചയേറിയ അനുഭവങ്ങൾ
കുത്തിത്തുളച്ച ഒരു മനസ്സ്‌.

ചുട്ടുപഴുത്ത ലോഹത്തകിടിൽ
ചിത്രവധത്തിനെന്നോണം
മലർത്തിക്കിടത്തിയ ഒരു മനസ്സ്‌.

കൂലങ്കഷമായ ആത്മവിചാരണകൾക്ക്‌
വിധേയമാകുന്ന ഒരു മനസ്സ്‌.

കരിഞ്ഞും പൊരിഞ്ഞും
സ്വന്തം നിലപാടുകൾ സ്ഥാപിച്ചെടുക്കാൻ
പാടുപെടുന്ന ഒരു മനസ്സ്‌.

ഒടുവിൽ, മൊരിഞ്ഞ ഒരു ദോശ പോലെ
തളികയിൽ, ഉപദംശങ്ങളാൽ പരിസേവിതമായി
തന്നെ വിഴുങ്ങാനെത്തുന്ന തമസ്സിനെ കാത്ത്‌,
അത്‌ നിർലേപതയോടെ വിശ്രമിച്ചു.


O


Saturday, November 3, 2012

സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌

കഥ
പി.ശിവപ്രസാദ്‌










'സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌.' ശലോമി കൊഞ്ചിക്കുഴഞ്ഞു.

'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദോസ്‌ ചിരിച്ചു.

'പോരാ രാജാവേ. എനിക്കയാളുടെ ശിരസ്സു തന്നെ വേണം. അതിനുവേണ്ടി മാത്രമാണ്‌ ഞാൻ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്‌.'

'എന്നാലും മകളേ ... പിശാചിന്റെ ആത്മാവുകൂടിയവനെങ്കിലും അയാളെ പ്രജകൾ ഒരു പ്രവാചകനായി കാണുന്നുണ്ട്‌. ആയതിനാൽ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'

'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക്‌ വീണുപോവുകയോ? ആരാണയാൾ? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'

'എങ്കിലും അയാൾ സ്നാപകനായിരുന്നു. അനേകം പ്രജകൾ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'

'ഒട്ടകത്തോൽ പുതച്ചും വെട്ടുകിളിയെ തിന്നും കാട്ടുതേൻ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കിൽ ഹാ.. കഷ്ടം. എന്റെ ആവശ്യം ഞാൻ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്ദത്തം ശൂന്യമായ ഒരു പദമാണെന്ന് ഞാൻ കരുതിക്കൊള്ളാം.' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട്‌ കുലുക്കി തിരിഞ്ഞു നടന്നു.

രാജാവിന്റെ കരൾ കിടുങ്ങി. ഹേറോദിയയുടെ അഴകിൽ മത്തുപിടിച്ച വെറുമൊരു വണ്ടാണ്‌ ഞാൻ. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന്‌ അവളിലെ പെണ്ണിനെ വേണം. അതിന്‌ ശലോമിയുടെ മൗനവും ഒരാവശ്യമാണ്‌.

സേനാധിപൻ അടുത്തുവന്നു. അയാൾ ശബ്ദമൊതുക്കി പറഞ്ഞു. 'പ്രഭോ, ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാൻ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്‌. യോഹന്നാന്റെ ശിരസ്സിനേക്കാൾ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്‌? ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതിൽപ്പോലും ഞാൻ തെറ്റുകാണുന്നില്ല.'

'അപ്പോൾ ..? നമ്മോട്‌ ആ യോഹന്നാൻ ചെയ്തതിനേക്കാൾ വലിയ തെറ്റല്ലേ നാം ചെയ്യുക ...?'

'അങ്ങയുടെ സന്ദേഹം എന്നെ ചിരിപ്പിക്കുമെന്ന് തോന്നുന്നു. നോക്കൂ പ്രഭോ, അയാളുടെ ചിന്തകൾക്ക്‌ ഇപ്പോൾ അന്ത്യമായില്ലെങ്കിൽ, ഈ സിംഹാസനത്തെ അത്‌ ചുട്ടെരിക്കുമെന്ന് ഞാൻ സന്ദേഹിക്കുന്നു.'

'ശരി, യുക്തമായത്‌ ചെയ്യാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ്‌ വിമ്മിട്ടത്തോടെ പറഞ്ഞു.

അന്ത:പുരത്തിലെ കാറ്റാടിയന്ത്രത്തിനു കീഴിൽ അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോൾ സൈനികർ അനുവാദം ചോദിച്ച്‌ അകത്തുവന്നു. അവരുടെ കൈയ്യിലെ സ്വർണ്ണത്തളികയിൽ ഒരു പൂച്ചെണ്ട്‌ പോലെ ആ ശിരസ്സ്‌ കാണപ്പെട്ടു. രക്തം ഊർന്നൊഴുകി താലത്തിൽ നിറയുകയായിരുന്നു. ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി.

'രാജാവ്‌ വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്‌.' ശലോമി തുള്ളിയിളകിക്കൊണ്ട്‌ പറഞ്ഞു.

'അമ്മയുടെ വഴിയിൽ ഇനി ശത്രുക്കളില്ല. ഇതിൽ കൂടുതൽ ഒരു മകൾ എന്താണ്‌ ചെയ്തുതരേണ്ടത്‌ ? പറയൂ !'

'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ നൃത്തത്തിൽ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാൻ രാജാവിനോട്‌ പറയട്ടെയോ ..?' ആഹ്ലാദം മറച്ചുവെക്കാൻ ഹേറോദിയയക്ക്‌ കഴിഞ്ഞില്ല.

'ഓ ... ഈ അമ്മയുടെ കളിതമാശ. ഞാൻ ശാരോണിലെ ഉദ്യാനത്തിലേക്ക്‌ പോകുന്നു. അവിടെ ഒരുവൻ എന്നെ കാത്തിരിപ്പുണ്ട്‌. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക ...' ശലോമി പിൻവാങ്ങി.

ഹേറോദിയയുടെ കണ്ണുകൾ സൈപ്രസ്സിൽ നിന്നെത്തിയ സ്ട്രോബെറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീളം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാൽ അവൾ നിവർന്നുനിന്നു. പഴത്തളികയിൽ നിന്ന് വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്‌, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീഷ്ണതയ്ക്കു മുന്നിൽ വന്നുനിന്നു.

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകൾ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പിൽ എരിയിച്ച്‌, ആ ചാരം ഞാൻ ഒലിവുതോട്ടത്തിൽ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ..ഹ..'

കത്തിചുഴറ്റി, ചില മാദകച്ചുവടുകൾ വെച്ച്‌, അവൾ ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കൽപ്പിച്ചുകൊണ്ട്‌, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക്‌ തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിച്ചിരിച്ചു.

യെറുശലേം ദേവാലയത്തിന്റെ അങ്കണത്തിൽ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിന്റെ പുറത്തെ കാറ്റിൽ കാട്ടുതീയൂതി.


O



Sunday, October 28, 2012

സ്വപ്നത്തിലല്ല ബദൽ !

 

എൻ.കെ.ബിജുവിന്റെ 'സ്വപ്നത്തിലെ ബദൽ..?' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കേളികൊട്ട്‌  അഭിപ്രായസമാഹരണം നടത്തുന്നു. ആയതിലേക്ക്‌, പ്രസ്തുത ലേഖനത്തെ അധികരിച്ചെഴുതുന്ന കുറിപ്പുകൾ  kelikottumagazine@gmail.com എന്ന  ഇ-മെയിൽ വിലാസത്തിൽ അയക്കുക. ഈ ശ്രേണിയിലെ ആദ്യ പ്രതിസ്പന്ദം വായിക്കുന്നതിനു മുൻപായി എൻ.കെ.ബിജുവിന്റെ ലേഖനത്തിലേക്ക്‌ പോകുന്നതിന്‌ ഈ ലിങ്ക്‌ ഉപയോഗിക്കാം - സ്വപ്നത്തിലെ ബദൽ..?


പ്രതിസ്പന്ദം-1
രാജൻ കൈലാസ്‌

               

              എൻ.കെ.ബിജുവിന്റെ 'സ്വപ്നത്തിലെ ബദൽ..?' എന്ന ലേഖനത്തിലെ നിഗമനങ്ങൾ സത്യസന്ധവും പൊതുവേ യോജിക്കാവുന്നവയുമാണ്‌. എക്കാലവും ഇന്ത്യ ഭരിച്ചുപോന്ന വലതുപക്ഷ ഗവൺമെന്റുകളുടെ ജനവിരുദ്ധത തുറന്നുകാട്ടി, തിരുത്തൽശക്തിയായി നിലകൊണ്ടിരുന്ന ഇടതുപക്ഷം, ഏറെ നാളായി രാഷ്ട്രീയമായി അപ്രസക്തമായി തീരുന്ന ദയനീയമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. ഇടതുപക്ഷചേരിയിൽ തന്നെ കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലാതായിരിക്കുന്നു. പ്രധാനകക്ഷിയായ സി.പി.ഐ.(എം) ന്റെ നയങ്ങളോട്‌ സി.പി.ഐ യും ആർ.എസ്‌.പി യും ഫോർവേഡ്‌ ബ്ലോക്കും പലപ്പോഴും യോജിക്കുന്നില്ല. ഇന്ത്യയെ നവമുതലാളിത്തത്തിന്‌ തീറെഴുതാൻ മുന്നിട്ടുനിന്ന ധനമന്ത്രി പ്രണബിനെ രാഷ്ട്രപതിയാക്കാൻ കോൺഗ്രസ്സിനെക്കാൾ വ്യഗ്രത CPI(M) കാട്ടുന്നതു കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി ജനം. സി.പി.ഐ യും മറ്റു കക്ഷികളും ഇക്കാര്യത്തിൽ വ്യത്യസ്തമായ തീരുമാനമെടുത്തത്‌ അൽപം പ്രതീക്ഷയ്ക്ക്‌ വക നൽകി. വല്യേട്ടന്റെ തെറ്റായ തീരുമാനത്തോട്‌ വിയോജിക്കുവാൻ ബാക്കിയുള്ളവർ കാട്ടിയ തന്റേടം എടുത്തു പറഞ്ഞേ പറ്റൂ! കൂടംകുളം പ്രശ്നത്തിലും ജനമനസ്സിനു വിരുദ്ധമായ സമീപനമാണ്‌ നിർഭാഗ്യവശാൽ സി.പി.ഐ(എം) നേതൃത്വം എടുത്തത്‌. ഭൂരിപക്ഷം ജനങ്ങളും പാർട്ടിയിലെ തന്നെ വി.എസ്‌ ഉൾപ്പെടെയുള്ള പല മുതിർന്ന നേതാക്കളും അണികളിൽ ഭൂരിപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്ത്‌ പോലെയുള്ള ഇടതുപക്ഷ ജനകീയ പ്രസ്ഥാനങ്ങളും കൂടംകുളത്തെ എതിർക്കുന്നു എന്ന നേർക്കാഴ്ച പാർട്ടി നേതൃത്വം കാണാതെ പോകുന്നത്‌ അന്ധത കൊണ്ടോ അതോ കേന്ദ്ര ഭരണത്തോടുള്ള വിധേയത്വം കൊണ്ടോ എന്ന്‌ ജനം ചോദിച്ചുപോകുന്നു. താമസിയാതെ സി.പി.ഐ.(എം) ന്‌ ഈ നയം തിരുത്താതെ മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ്‌ എന്റെ തോന്നൽ. ഇവിടെയും സി.പി.ഐ യും മറ്റു കക്ഷികളും കൂടുതൽ ജനകീയവും ഭിന്നവുമായ നിലപാട്‌ എടുത്തു. ചുരുക്കത്തിൽ ബൂർഷ്വാ ഭരണകൂടത്തോടൊപ്പം നിന്ന്‌ തെറ്റും ജനവിരുദ്ധവുമായ പല നയങ്ങളെയും പിന്തുണച്ച്‌ അതുമൂലം ഇടതുപക്ഷ ഐക്യത്തിൽ പോലും വിള്ളലുകൾ ഉണ്ടാക്കി സ്വന്തം അസ്തിത്വം കൂടി ചോദ്യം ചെയ്യുകയാണ്‌ ഏറ്റവും വലിയ ഇടതുപാർട്ടി. ഐക്യത്തിനു വേണ്ടി മാത്രം മറ്റു മാർഗ്ഗമില്ലാതെ മറ്റുകക്ഷികൾ ഒപ്പം നിൽക്കുന്നു എന്നു മാത്രം! അങ്ങനെ യഥാർത്ഥമായ ഒരു ഇടതുപക്ഷം  ഇല്ലാതാവുന്നു.


ദശാബ്ദങ്ങൾ ഭരിച്ച ബംഗാളിൽ സി.പി.ഐ(എം) അപ്രസക്തമാകുന്നത്‌ നാം കണ്ടു. കേരളത്തിലും പ്രമാദിത്വം ബാധിച്ച പാർട്ടിനേതൃത്വം ജനവികാരങ്ങളെയും പാവപ്പെട്ടവന്റെ മനോവ്യാപാരങ്ങളെയും തമസ്കരിച്ച്‌ കസേരകൾ ഉറപ്പിച്ച്‌ മുന്നോട്ട്‌ പോകുന്ന വ്യഗ്രതയിലാണ്‌ - ബ്രാഞ്ച്‌ കമ്മറ്റികൾ മുതൽ തന്നെ കാര്യങ്ങൾ തുറന്നുപറയാൻ മടിക്കുന്ന അഥവാ പേടിക്കുന്ന - ഭീരുക്കളെക്കൊണ്ട്‌ പാർട്ടി നിറയുന്നു. എന്തെങ്കിലും പറയുന്നവനെ ഗ്രൂപ്പിസവും അച്ചടക്കവും പറഞ്ഞ്‌ പുറത്താക്കുന്നു. ചന്ദ്രശേഖരൻ വധത്തോടെ അമ്പേ പ്രതിരോധത്തിലായ സി.പി.ഐ(എം) എന്തൊക്കെ ആണയിട്ടു പറഞ്ഞാലും മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌. ജനങ്ങളെ രക്ഷിക്കുക എന്നതിൽ നിന്നും മാറി, പാർട്ടിയെ രക്ഷിക്കുക എന്ന ചുമതല നേതാക്കൾക്ക്‌ ഏറ്റെടുക്കേണ്ടി വരുന്നു. കൊലപാതകത്തിനും ഗുണ്ടായിസത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമെതിരേ പാർട്ടിയിൽ തന്നെ കലാപമുണ്ടാകുന്നു. അതുകൊണ്ടു തന്നെ ഇടതുപക്ഷം നേതൃത്വം കൊടുക്കേണ്ടതായ പല സമരമുഖങ്ങളിൽ നിന്നും അവർക്ക്‌ മാറി നിൽക്കേണ്ടി വരികയോ, കാണാതെ നിൽക്കേണ്ടി വരികയോ അഥവാ അവർ മാറ്റിനിർത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ഒക്കെ വേണ്ടിവരുന്നു. അന്നാ ഹസാരേ സമരത്തിലും കൂടംകുളത്തും പല ആദിവാസിഭൂസമരങ്ങളിലും എൻഡോസൾഫാൻ-പ്ലാച്ചിമട പ്രക്ഷോഭങ്ങളിലും ഇതു പല രൂപത്തിൽ നാം കണ്ടുകഴിഞ്ഞു. ഇവിടെയാണ്‌ ശക്തമായ ആശയഗരിമയുള്ള വ്യക്തമായ നിലപാടുകൾ ഉള്ള ഒരു  'ഇടതുബദൽ' അനിവാര്യമാകുന്നത്‌.


നിരന്തരം തെറ്റുകൾ തിരുത്തി എന്നുപറയുകയും വീണ്ടും വീണ്ടും തെറ്റുകളിൽ പതിക്കുകയും ചെയ്യുന്ന ഒരു 'ഇടതുപക്ഷ' കക്ഷിക്ക്‌ ഈ ബദലിന്‌ നേതൃത്വമാകാൻ പറ്റില്ല എന്നത്‌ സത്യം. ലോകത്തിന്റെ പലേ ഭാഗത്തും ഒപ്പം ഇന്ത്യയിലും കമ്യൂണിസ്റ്റ്‌ ലേബൽ ഉള്ളതും ഇല്ലാത്തതുമായ നിരവധി ഇടതുപക്ഷബദലുകൾ രൂപം കൊണ്ടുവരുന്നുണ്ട്‌. വാൾ സ്ട്രീറ്റിലും ഗൾഫ്‌ പ്രക്ഷോഭങ്ങളിലും ആഫ്രിക്കയിലും എല്ലാം നാം ഇതു കണ്ടതാണ്‌. ഭാരതത്തിലെ ഇത്തരം ബദലുകൾക്ക്‌ - (ഇടതുപക്ഷ, പരിസ്ഥിതി, അഴിമതിവിരുദ്ധ, സ്വാശ്രയ കൂട്ടായ്മകൾ) - ഏകീകൃതനേതൃത്വം ആരു കൊടുക്കും എന്നതാണ്‌ പ്രസക്തമായ ചോദ്യം! ഹരിതരാഷ്ട്രീയത്തിന്റെ പുത്തൻ തുരുത്തുകളും രൂപപ്പെട്ടുവരുന്നുണ്ട്‌. തീർച്ചയായും സ്വപ്നത്തിലല്ല, യഥാർത്ഥത്തിൽ തന്നെ ഇടതുപക്ഷ ബദലിന്റെ പടയൊരുക്കങ്ങൾ അങ്ങിങ്ങായി അമൂർത്തമായ രീതിയിൽ രൂപപ്പെടുന്നുണ്ട്‌. ഇവയെ തല്ലിയൊതുക്കേണ്ടതും ഭരണകൂടത്തിന്റെ ആവശ്യമാണ്‌. ഇതിനായി പരമ്പരാഗത ഇടതുപക്ഷത്തേയും അവർ കൂടെ നിർത്തും. (ഈ ബദൽ മൂർത്തമായി രൂപപ്പെട്ടു വരാതിരിക്കുന്നതിൽ  പരമ്പരാഗത ഇടതുപക്ഷത്തിനും താൽപര്യം ഉണ്ടാവാം!)  ഇന്നത്തെ സാഹചര്യത്തിൽ, അത്യാവശ്യം വേണ്ടത്‌, ചിന്നിച്ചിതറിക്കിടക്കുന്ന ഈ ബദൽ പ്രവർത്തനങ്ങൾക്ക്‌ ഏകീകൃതമായ ഒരു നേതൃത്വം ഉണ്ടാകുക എന്നതാണ്‌. യഥാർത്ഥ ഇടതുപക്ഷത്തിന്റെ ദൗത്യം ഏറ്റെടുക്കാൻ സി.പി.ഐ(എം) നോ സി.പി.ഐ ക്കോ കഴിയാതെ പോയാൽ ഇതു സംഭവിക്കും എന്നുതന്നെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. 


ഇങ്ങനെ അധികനാൾ പോകാൻ പറ്റില്ല! സ്വയം തിരുത്താൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ ഇവിടുത്തെ മുഖ്യ ഇടതുകക്ഷികൾ മുന്നിൽ വരുമെന്നും അപക്വമായ നേതൃത്വചിന്തകളെ പ്രബുദ്ധരായ അണികൾ വലിച്ചെറിയുമെന്നും പ്രതീക്ഷയ്ക്കൊത്ത ഒരു ഇടതുപക്ഷ നേതൃത്വം ഉരുത്തിരിയുമെന്നും ജനങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌. ഇതു പാർട്ടി നേതൃത്വം തിരിച്ചറിയാതെ പോയാൽ അനിവാര്യമായ അന്ത്യം തന്നെ സംഭവിച്ചേക്കാം. ചരിത്രപരമായ ഈ വിഷമസന്ധിയിൽ സ്വന്തം കടമ തിരിച്ചറിയാതെ ഇവിടുത്തെ പ്രധാന ഇടതുകക്ഷികൾ മുഖം തിരിച്ചു നിന്നാൽ തീർച്ചയായും ശക്തമായ ഒരു ഇടതുബദൽ രൂപപ്പെട്ടുവരാതെ തരമില്ല എന്നതു തന്നെയാണ്‌ ചരിത്രപാഠം. ഒറ്റപ്പെട്ടു കിടക്കുന്ന ഇന്നത്തെ ചിന്താപദ്ധതികളും തുരുത്തുകളും പുതിയൊരു പ്രകമ്പനത്തോടെ ഒത്തുചേരുമെന്നും അതിന്‌ ഇവിടുത്തെ ചിന്താശേഷിയുള്ള ജനങ്ങളുടെയാകെ പിന്തുണയുണ്ടാവുമെന്നും (1957 ൽ സംഭവിച്ചതുപോലെ ) ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ നേതൃത്വം അതിനുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മുന്നേറ്റത്തിൽ അവസാനം പരമ്പരാഗത കക്ഷികൾ കൂടി അണിചേരേണ്ടി വരുമെന്നതും ചരിത്രപാഠം തന്നെയാവും. അതിനുള്ള ചെറിയ ചെറിയ ചർച്ചകൾ, കൂട്ടുചേരലുകൾ, സ്പന്ദനങ്ങൾ  ഒക്കെ അങ്ങിങ്ങ്‌ നടക്കുന്നതു തന്നെ ശുഭോദർക്കമാണ്‌. അതിന്റെ ഭാഗമാണ്‌ ഈ ചർച്ച പോലും. 

 O

PHONE : 9497531050




പാടാതെ പോകുന്ന കറുത്ത താളങ്ങൾ

കവിത
സന്തോഷ്‌ ബാബു ശിവൻ











1

വെയിലു വിഴുങ്ങി
പച്ചയുണർത്തീട്ടൊച്ച
ഒതുക്കി മുടിഞ്ഞോ-രിടനെഞ്ഞേറ്റിയ
കനവും, നോവും
താളമഴിഞ്ഞു തിളച്ചീ
ച്ചേറ്റിൽ നിന്നും
സൂര്യനെ നോക്കി
വിരൽചൂണ്ടുമ്പോൾ
അക്ഷരവളവിന്നതിരുകളില്ലാ-
താദ്യം,
നിന്നെയറിഞ്ഞു ഞാൻ.

2

പാറയുടച്ചു കനത്ത
തഴമ്പിൻ,
ചുറ്റികയടിയായ്‌
ജന്മമുടഞ്ഞു തെറിക്കും
തരിയുടെ കല്ലാഴത്തിന്‌
ഉറവക്കടലിന്നുടലിലെ-
ഉപ്പായ്‌,
രസമുകുളത്തിലലിഞ്ഞെൻ
ഉയിരിൻ
വെയിൽമുള്ളായി
കൂർത്തൂ നീ.

3

ജീവനുരുക്കി ഉണർത്തിയ
സ്വപ്നം-
കരളു തുരന്നു കവർന്നോർ
നാണയമാക്കി മറഞ്ഞു ചിരിക്കെ
വേരുകളറ്റും
പാട്ടു കരിഞ്ഞും,
മിഴിയിൽ ശൂന്യത-
കാഴ്ച കെടുത്തീട്ടാൾ
ക്കൂട്ടങ്ങളിലാരവമില്ലാ
തൊറ്റക്കെന്തോ
ചൊല്ലി നടന്നു
മനം കുടയുന്നൊരു
താളമയഞ്ഞ
നിഴൽക്കൂത്തായി
നിന്റെ തണുപ്പിൽ വേർത്തൂ-
ഞാൻ.

4

നിദ്രാരഹിതം,
ചെമ്പിരുൾ മൂടിയ
നഗരനിലാവിൽ
ഈർപ്പക്കോണിൽ
പാതി ഉറക്കമുടഞ്ഞൊരു
മഷിമിഴി
ചൂടിയ മുല്ലപ്പൂ മണനോവു
പരത്തിയ-
വാടിയ കനവിന്‌
പേരു വഴങ്ങാ-
നെടുവീർപ്പലയുടെ
ഏറ്റം പൊട്ടി പതറിയ
പാട്ടായ്‌,
നീറും നിന്നെത്തൊട്ടൂ ഞാൻ.

5

വെയിലു തിളച്ച
നിരത്തിൻ നടുവിൽ
താമരമൊട്ടു പറിച്ചു
നിവർന്നും,
സിരകളിലാദി സ്ഫോടന
ധ്വനിയുടെ വണ്ടുകൾ മൂളി;
കാലിൽപ്പൂത്തോരർബുദ-
പുഷ്പം-
ഒഴിയാ നോവായാലറുമ്പോൾ
ബോധത്തിന്റെയബോധ സ്ഥലിയിൽ
തീച്ചോടേറ്റി നടക്കുന്നോൻ,
ബന്ധങ്ങൾക്ക്‌ തിരസ്കൃതനാമീ
ജന്മത്തിന്റെ ശിരോവരയായ്‌
ഇല്ലാ മൊഴിയുടെ
പ്രാകൃതലിപിയിൽ
നിന്നെക്കണ്ടു പകച്ചൂ ഞാൻ.




ചോരക്കെട്ടിൽ
തീക്കടലലറിയ കാലം;
കുന്നുകളുഴുതും,
കടലുകടഞ്ഞും-
നാളുകളാർക്കോ നേർന്നു-
കുതിപ്പ്‌ നികന്നു,
കിതപ്പ്‌ നിറഞ്ഞിന്നേതോ
അറവിനു കാത്തുകിടക്കും
മിഴിയുടെ മൗന മഹാഗർത്തത്തിൻ
ആഴം കാണാതുഴറി ഞാൻ.

7

ഒരു ചെറുവെട്ടക്കതിരിലുണർന്നു
പൊലിക്കാനുയിരു കൊതിച്ചു
കരിന്തിരിയായി,
ഒന്ന് കുതിക്കാനുള്ളു പിടഞ്ഞു
കുരുങ്ങിയൊടുങ്ങിയ-
നിലവിളിയായി-
ഉടലിലുണങ്ങാ
മുറിവിൻ ചലവും, മലവും നാറി-
നീ ഇഴയുമ്പോൾ,
എങ്ങനെ മാത്രം പാടും-
പീലിക്കണ്ണിലൊളിച്ച
നിലാവിന്നേറ്റം,
എങ്ങനെ മാത്രം പാടും
ഞാനീ പുല്ലാക്കുഴലിലൊളിച്ച
ഋതുക്കൾ,
എങ്ങനെ മാത്രം പാടും ഞാനീ-
കസവുകൾ തുന്നിയ-
താളം കൊട്ടി,
എങ്ങനെ മാത്രം പാടും ...
ഞാ... നീ...


O

PHONE: +919739569979





Sunday, October 21, 2012

സ്വപ്നത്തിലെ ബദൽ....?

എൻ.കെ.ബിജു













            ടതുപക്ഷം ദുർബലമാകുന്നുവെന്ന അഭിപ്രായം പ്രബലമാകുന്നത്‌ മുഖ്യമായും ഇടതുപക്ഷമെന്ന തെരെഞ്ഞെടുപ്പ്‌ മുന്നണി, വിശിഷ്യാ അതിന്റെ പ്രബലഘടകകഷിയായ സി.പി.ഐ(എം) നേരിടുന്ന ദൗർബല്യങ്ങളെയും തെരെഞ്ഞെടുപ്പ്‌ പരാജയങ്ങളെയും മുൻനിർത്തിയാണ്‌. എന്നാൽ ഇടതുപക്ഷമെന്ന പദത്തിനു സംഭവിച്ച അർത്ഥശോഷണം പോലും ഇടതുപക്ഷീയതയ്ക്ക്‌ സംഭവിച്ച ഹാനിയായി കാണേണ്ടതുണ്ട്‌. കാരണം, കാലങ്ങളായി മുഖ്യധാരാരാഷ്ട്രീയത്തിൽ കേവലം ഒരു പേര്‌ മാത്രമായി ഉപയോഗിച്ചു ശീലിച്ചതിലൂടെ ആ പദം പ്രതിനിധാനം ചെയ്യുന്ന, ഒരു സവിശേഷ സാംസ്കാരിക അവസ്ഥയെന്ന ഉള്ളടക്കം സാമാന്യ ജനങ്ങൾക്കിടയിൽ ഇന്ന് ഇല്ലാതായിരിക്കുന്നു. പുരോഗമന പ്രവണതകളെ ത്വരിതപ്പെടുത്തുന്നതും സാമൂഹികതിന്മകൾക്കെതിരെ സദാ ഉണർന്ന് ജാഗരൂകമായിരിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‌ സജ്ജമായിരിക്കുന്നതുമായ മനസ്സുകളുടെ സാംസ്കാരിക അവസ്ഥയാണ്‌ ഇടതുപക്ഷീയത. ഈ പ്രവണതകളും സംസ്കാരവും സമൂഹത്തിൽ മുൻകൈ നേടുമ്പോഴാണ്‌ ഇടതുപക്ഷം ശക്തിയാർജ്ജിക്കുന്നുവെന്ന് പറയാൻ കഴിയുക. ഈ അർത്ഥത്തിൽ, സി.പി.ഐ (എം) ഉം ഇടതുമുന്നണിയും പാർലമെന്ററി വേദികൾക്ക്‌ അകത്തും പുറത്തും ഒരുപോലെ ശക്തമായിരുന്നപ്പോഴും ഇടതുപക്ഷീയത തളർന്നുകൊണ്ടിരുന്നു എന്നു പറയേണ്ടിവരും. മറിച്ച്‌, കേരളത്തിലും ബംഗാളിലും ഇന്ന് വ്യവസ്ഥാപിത ഇടതുപക്ഷം കനത്ത തിരിച്ചടികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുമ്പോഴും സാപേക്ഷിക അർത്ഥത്തിൽ ഇന്ത്യയെമ്പാടും ഇടതുപക്ഷീയത ശക്തമാകുന്നതും കാണാൻ കഴിയും.


ഇടതുപക്ഷമെന്ന വിശാലമണ്ഡലത്തിൽ അടിസ്ഥാനപരമായി രണ്ടു വിഭാഗമുണ്ട്‌. വ്യവസ്ഥിതിയിൽ സമൂലമാറ്റം ആവശ്യപ്പെടുന്നവരും വ്യവസ്ഥിതിയിൽ പരിഷ്കരണം മാത്രം ആവശ്യപ്പെടുന്നവരും. ഈ അഭിപ്രായഭേദം, ഈ വിശാലശ്രേണിയിലെ നെല്ലും പതിരും വേർതിരിക്കാനുള്ള മാനദണ്ഡമാണ്‌. കാരണം, വ്യവസ്ഥിതിയുടെ പരിഷ്കരണം എന്നതിന്റെ ആത്യന്തികഫലം വ്യവസ്ഥിതിയുടെ നിലനിൽപ്പും ശക്തിപ്പെടലും തന്നെയാണ്‌. ഈ മാനദണ്ഡത്തിൽ ഇന്ത്യയിലെ ഔദ്യോഗിക ഇടതുപക്ഷം എത്രമാത്രം യഥാർത്ഥ ഇടതുപക്ഷീയതയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്‌ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.


അൽപം പിറകോട്ട്‌ സഞ്ചരിക്കാതെ ഈ പരിശോധന സാധ്യമാകുകയില്ല. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഗാന്ധിയൻ വലതുപക്ഷ നേതൃത്വം ആധിപത്യം നേടിവന്ന ഘട്ടത്തിലെല്ലാം, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്‌ ഉയർത്തി ഒരു യഥാർത്ഥ ഇടതുപക്ഷധർമ്മം പുലർത്തിയിരുന്നതും ഇടതുപക്ഷചേരി രൂപപ്പെടുത്തിയതും നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിലായിരുന്നു. നേതാജിയുടെ നേതൃത്വത്തിൽ വികസിച്ചുവന്ന, കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷവിഭാഗത്തിലെ ഒരു വിഭാഗം ആയിരുന്നു ഇന്നത്തെ ഔദ്യോഗികപക്ഷത്തിന്റെ മുൻഗാമികൾ. ദേശീയപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ നാളുകളിലായിരുന്നു. ഇന്ത്യയ്ക്കുള്ളിൽ നേതാജിയുടെ പ്രസ്ഥാനം ബ്രിട്ടീഷ്‌ ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിരുന്ന അക്കാലത്ത്‌, നേതാജി ഇന്ത്യയ്ക്ക്‌ വെളിയിൽ ബ്രിട്ടനെതിരെ അതിശക്തമായ സൈനികപ്രത്യാക്രമണം വളർത്തിയെടുത്തു. ഗാന്ധിയൻപക്ഷം ഉൾപ്പെടെ എല്ലാ ബ്രിട്ടീഷ്‌ വിരുദ്ധശക്തികളും ഒരേപോലെ ബ്രിട്ടനെതിരെ ഉണർന്നു പൊരുതിയ ക്വിറ്റ്‌ ഇന്ത്യാ സമരനാളുകളിൽ ഇന്നത്തെ ഔദ്യോഗിക ഇടതുപക്ഷത്തിന്റെ പൂർവ്വികർ ബ്രിട്ടീഷ്‌പക്ഷം ചേർന്ന് സമരത്തെ ഒറ്റിക്കൊടുത്തു. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇടതുപക്ഷം പുറന്തള്ളപ്പെട്ടത്‌ അങ്ങനെയാണ്‌. സമരവും സമരത്തിന്റെ സംസ്കാരവും വളരുന്നിടത്തേ ഇടതുപക്ഷം വേരുപിടിക്കൂ. വലതുപക്ഷക്കാർ സമരക്കാരാകുകയും ഇടതുപക്ഷക്കാർ വ്യവസ്ഥിതിയുടെ സംരക്ഷകരാകുകയും ചെയ്യുന്ന വൈരുദ്ധ്യത്തിനാണ്‌ അന്ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്‌. നവോത്ഥാന മുന്നേറ്റങ്ങളും ദേശീയപ്രസ്ഥാനവും ഇന്ത്യയെമ്പാടും ഉയർത്തിവിട്ട സമരാന്തരീക്ഷവും കേരളം, ആന്ധ്രാപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽ നടന്ന കർഷക തൊഴിലാളി മുന്നേറ്റങ്ങളും പ്രാദേശികമായ ചില സവിശേഷ സാഹചര്യങ്ങളും ഈ ഏതാനും സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കാൻ ഇവർക്ക്‌ സാഹചര്യം ഒരുക്കി.


സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തര ഭാരതവും പുതിയ സാഹചര്യങ്ങളാണ്‌ ഇടതുപക്ഷത്തിനു മുന്നിൽ തുറന്നുവെച്ചത്‌. അധികാരത്തിലെത്തിയ കോൺഗ്രസിലെ വലതുപക്ഷവിഭാഗം ജവർഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വൻകിട മുതലാളിമാരുടെ വികസനതാൽപര്യം മുൻനിർത്തി ഭരണം ആരംഭിച്ചു. അവർ നേരിട്ട വെല്ലുവിളികൾ പലവിധത്തിലുള്ളവ ആയിരുന്നു. വളരെ പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയിലെ ജന്മിത്ത ഉൽപാദന ബന്ധങ്ങൾ മാറ്റി, മുതലാളിത്തരീതികൾ സ്ഥാപിക്കുകയും ജനങ്ങളുടെ മനോഘടനയിലും ശീലങ്ങളിലും മുതലാളിത്തസമ്പ്രദായങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതായിരുന്നു അതിലൊന്ന്. മറ്റൊന്ന്, ലോകകമ്പോളത്തിൽ ശക്തരായ മത്സരക്കാരായി വളർന്നു വരത്തക്കവിധം ഇന്ത്യയിൽ മുതലാളിത്ത വികസനത്തിന്‌ ശക്തമായ അടിത്തറയൊരുക്കുക എന്നതുമായിരുന്നു.


അവിഭജിത സി.പി.ഐ യെ സംബന്ധിച്ചിടത്തോളം 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന അവരുടെ പാർട്ടി പരിപാടിക്ക്‌ പൂർണ്ണമായും നിരക്കുന്ന അജണ്ടകളായിരുന്നു ഇവയെല്ലാം. ജനകീയ ജനാധിപത്യ വിപ്ലവമെന്നാൽ സോഷ്യലിസ്റ്റ്‌ വിപ്ലവമല്ല. ജനാധിപത്യവിപ്ലവമാണ്‌ - മുതലാളിത്ത സ്ഥാപനത്തിനുള്ള വിപ്ലവം. ജന്മിത്തസ്വഭാവം പൂർണ്ണമായും കൈവിട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനാധിപത്യവൽക്കരണത്തിന്റെ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട്‌ വ്യവസ്ഥിതിക്കെതിരായ മുന്നേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അന്ന് സി.പി.ഐ ക്ക്‌ കഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ, ട്രേഡ്‌യൂണിയൻ, കുടികിടപ്പവകാശം, കാർഷികഭൂപരിഷ്കരണം എന്നിവ ആവേശം ഉയർത്തിയ മുദ്രാവാക്യങ്ങളായി. നിലനിൽക്കുന്ന മുതലാളിത്ത ഭരണകൂടത്തിന്‌ വെല്ലുവിളി ഉയർത്താതെ അതിന്റെ വർഗ്ഗതാൽപര്യത്തിന്‌ നിരക്കുന്ന ഡിമാന്റുകൾ വിപ്ലവപരിവേഷത്തോടെ ഉയർത്തിക്കൊണ്ടുവരുവാനുള്ള സാഹചര്യം അവർക്കു ലഭിച്ചു. അങ്ങനെയാണ്‌ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച മുതലാളിത്ത രീതിയിലുള്ള പുനർവിന്യാസം സാധിതമാക്കിയ ഭൂപരിഷ്കരണം ഭരണകൂടത്തിന്റെ പൂർണ്ണപിന്തുണയോടെ നടപ്പാക്കപ്പെട്ടത്‌. ജന്മിത്തത്തിലെ അടിയാന്മാർ അഞ്ചുസെന്റും പത്തുസെന്റും കൈവശാവകാശം ഉള്ള കാർഷിക തൊഴിലാളികളായി മാറി. അന്നത്തെ നിലയിൽ ഇത്‌ വളരെ മുന്നോട്ടുള്ള ചുവടുവെയ്പ്പായിരുന്നു എന്നത്‌ ശരി തന്നെ. പക്ഷേ അത്‌ യഥാർത്ഥത്തിൽ വിപ്ലവകരമാകുന്നത്‌ സോഷ്യലിസ്റ്റ്‌ രീതിയിലുള്ള ഉൽപാദനക്രമത്തിലേക്ക്‌ വളരത്തക്കവിധം പുതിയ ഡിമാന്റുകൾ മുന്നോട്ടുവെക്കാനും അതുവഴി സമൂഹത്തെ പുതിയ വ്യവസ്ഥിതിയിലേക്ക്‌ നയിക്കാനും ബോധപൂർവ്വമായ ശ്രമങ്ങളിലൂടെ മുന്നേറുമ്പോഴാണ്‌. ഇത്തരമൊരു തുടർച്ച ഇവരിൽനിന്ന് ഉണ്ടായില്ല എന്നുമാത്രമല്ല; കാലം മാറിയപ്പോൾ ഇക്കൂട്ടർ തികഞ്ഞ പ്രതിലോമ നിലപാടുകളിലേക്ക്‌ കാലിടറി വീഴുന്നതാണ്‌ കാണുന്നത്‌.


ഏറെ ഘോഷിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്ക്കാരത്തിനും ഇതു തന്നെയാണ്‌ സംഭവിച്ചത്‌. വിദ്യാഭ്യാസത്തിൽ, ബൂർഷ്വാ സമൂഹത്തിന്റെ താൽപര്യത്തിനിണങ്ങുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ ബ്രിട്ടീഷ്‌ ഭരണകൂടത്തിലൂടെ തന്നെ നടപ്പാക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി സമൂഹത്തെ സജ്ജമാക്കുന്ന പ്രക്രിയ നവോത്ഥാന പ്രസ്ഥാനങ്ങളും നിർവ്വഹിച്ചിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന്‌ നിരക്കുംപടി അത്‌ ഏവർക്കും ഉറപ്പാക്കാനുള്ള നടത്തിപ്പ്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയായിരുന്നു പുതിയ ഭരണകൂടത്തിന്റെ ആവശ്യകത. ജോസഫ്‌ മുണ്ടശേരിയുടെ വിദ്യാഭ്യാസപരിഷ്കാരം ഈ ദൗത്യമാണ്‌ നിർവ്വഹിച്ചത്‌. എന്നാൽ കാർഷിക പരിഷ്കാരത്തിലെന്നതുപോലെ തന്നെ വിദ്യാഭ്യാസപരിഷ്കാരങ്ങളും മുന്നോട്ടു കൊണ്ടുപോയില്ല. കാലം മാറിയപ്പോൾ ബൂർഷ്വാസിയുടെ പുതിയ താൽപര്യങ്ങൾക്ക്‌ പൂരകമായി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നിലവാരവും തകർക്കുവാൻ ഇക്കൂട്ടർ തന്നെ കൂട്ടുനിന്നു. ഒടുവിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്റെ പദ്ധതിയും ഇവർ തന്നെ ഡി.പി.ഇ.പി യിലൂടെ നടപ്പാക്കി.


ഇന്ത്യൻ മുതലാളിത്തവികസനത്തിന്‌ അടിത്തറപാകുവാൻ നെഹ്‌റുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളെ നെഹ്‌റുവിയൻ സോഷ്യലിസം എന്ന് പേരിട്ടു വിളിച്ച്‌ എല്ലാ പിന്തുണയും നൽകി. പൊതുഖജനാവിലെ പണം മുടക്കി, അടിസ്ഥാന ഘനമേഖലയും ഗതാഗതവും വൈദ്യുതിയും ബൃഹത്തായ വാർത്താവിനിമയ സംവിധാനങ്ങളും സ്ഥാപിച്ചതും, ദേശീയ മൂലധനത്തെ ദൃഡീകരിക്കാനും ഏകോപിപ്പിക്കാനും വേണ്ടി ബാങ്ക്‌ ദേശസാത്ക്കരണം നടത്തിയതും മുതലാളിവർഗ്ഗത്തിന്റെ താൽപര്യാർത്ഥമാണെന്നത്‌ വെളിപ്പെടുത്തുന്നതിനു പകരം സോഷ്യലിസ്റ്റ്‌ ചുവടുവയ്പ്‌ എന്നു വിശേഷിപ്പിച്ച്‌ പിന്തുണച്ചു.


കാർഷികമേഖലയുടെ യന്ത്രവൽക്കരണം ഇന്ത്യൻ മുതലാളിവർഗ്ഗം ഏറെ ഭയപ്പാടോടെ കണ്ടിരുന്ന കാര്യമാണ്‌. വ്യവസായമേഖലയിൽ കഴിയുന്നത്ര യന്ത്രവൽക്കരണം നടപ്പാക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ കൃഷി, മുതലാളിത്തരീതിയിൽ വ്യവസായമായി മാറിയിട്ടും യന്ത്രവത്ക്കരണം തുടക്കം മുതലേ മന്ദഗതിയിലാക്കിയിരുന്നു. തൊഴില്ലായ്മയാൽ സ്ഫോടനാത്മകമായ സ്ഥിതി നിലനിൽക്കുന്ന ഈ രാജ്യത്ത്‌, കൃഷിയുടെ യന്ത്രവൽക്കരണം തൊഴിലില്ലായ്മ പതിന്മടങ്ങായി വർദ്ധിപ്പിക്കും എന്ന് ഭരണകൂടം മനസ്സിലാക്കി. കാർഷികമേഖല പുറംതള്ളുന്ന കോടിക്കണക്കിനു വരുന്ന തൊഴിൽരഹിതരെ സ്വീകരിക്കാൻ വികസ്വരമായ ഒരു വ്യവസായലോകം ഇവിടെ ഇല്ല എന്നതിനാൽ സാമൂഹ്യസംഘർഷങ്ങൾ നിയന്ത്രണങ്ങൾക്ക്‌ അതീതമാകും എന്നും അവർ മനസ്സിലാക്കി. അതിനാൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ കോടിക്കണക്കിന്‌ മനുഷ്യരെ മൃഗതുല്യരായി ഏറ്റവും മോശമായ സാഹചര്യത്തിൽ ജീവിക്കുവാൻ നിർബന്ധിതരാക്കി. ഏറിയും കുറഞ്ഞും യന്ത്രവൽക്കരണം കൃഷിഭൂമിയിലേക്ക്‌ കടന്നുവന്ന സന്ദർഭങ്ങളിലെല്ലാം ഇടതു ട്രേഡ്‌ യൂണിയനുകൾ തൊഴിലില്ലായ്മയുടെ പേരു പറഞ്ഞ്‌ തൊഴിലാളികളെ അണിനിരത്തി തടസ്സങ്ങൾ ഉണ്ടാക്കി. തൊഴിലില്ലായ്മ അനിവാര്യമാകുന്ന ഈ വ്യവസ്ഥിതിയുടെ പരാജയം തുറന്നുകാട്ടിക്കൊണ്ട്‌, തൊഴിലില്ലായ്മക്കെതിരെയും അതുവഴി വ്യവസ്ഥിതിക്കെതിരായും ജനങ്ങളുടെ കലാപങ്ങൾ സൃഷ്ടിക്കുന്നതിനു പകരം മുതലാളിവർഗ്ഗത്തിനു സഹായകമായ നിലയിൽ യന്ത്രവൽക്കരണത്തിനെതിരെ ഇക്കൂട്ടർ നിലപാടെടുത്തു. ആത്യന്തികഫലം, ജനങ്ങൾ എന്നെന്നും ദുരിതം നിറഞ്ഞ ജീവിതം തുടരുക എന്നതാണ്‌. വ്യവസ്ഥാപിത ഇടതുപക്ഷം ഇവിടെ നടത്തിയ എല്ലാ പ്രക്ഷോഭങ്ങളുടെയും ഡിമാന്റുകൾ പരിശോധിച്ചാൽ അവയ്ക്കുള്ളിൽ മുതലാളിത്ത താൽപര്യങ്ങൾ ഒളിഞ്ഞിരിക്കുന്നത്‌ കാണാൻ കഴിയും.


ഏറി വരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും ഈ കാലയളവിലെല്ലാം സമൂഹത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൃത്യമായ ലക്ഷ്യം നിർണ്ണയിച്ച്‌, ഒരു പ്രക്ഷോഭമായി വളർത്തിയെടുക്കാൻ ഇടതുപക്ഷം ശ്രമിച്ചില്ല. സമരങ്ങളെല്ലാം അഞ്ചുവർഷത്തെ ഹ്രസ്വലക്ഷ്യങ്ങളിൽ തളച്ചിടപ്പെട്ടു.


ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ ജനങ്ങൾ പൊട്ടിത്തെറിച്ച നിർണ്ണായക നാളുകളിൽ മുടന്തൻന്യായങ്ങൾ ഉന്നയിച്ച്‌ ആ പ്രക്ഷോഭത്തെ ഇടതുപക്ഷം തള്ളിപ്പറഞ്ഞു.  ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം കൈക്കൊണ്ട അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ, തങ്ങളുടെ വിപുലമായ സംഘടനാശേഷി ഉപയോഗിച്ച്‌ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിനു പകരം പരിഹാരമില്ലാത്ത പ്രശ്നമായി ഭാവിച്ച്‌, ഇന്ന് പോലീസ്‌ സ്റ്റേഷനുകൾ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുകപോലും ചെയ്യുന്ന ശൂരപരാക്രമികൾ നിശബ്ദരായി, അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ ഒതുങ്ങിക്കൂടി. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ വളർന്നു വന്ന പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പുരോഗമനേച്ഛയാൽ വ്യഗ്രമായിരുന്ന യുവമനസ്സുകൾ നിരാശരായി. ലഹരിയും മയക്കുമരുന്നും അസ്തിത്വവാദവും അരാഷ്ട്രീയതയും സ്വാധീനം നേടി. കലയും സംസ്കാരവും തിരിച്ചടിക്കപ്പെട്ടു. സാംസ്കാരിക അരാജകത്വം കുതിച്ചു കയറി. മുതലാളിത്തം മുന്നേറി. 'ഇടതു'മുന്നണി ജയിച്ചു, മനുഷ്യൻ തോറ്റു.


പുരോഗമനകാംക്ഷികളുടെ പ്രകാശഗോപുരമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ, 80കളിൽ തുടക്കം കുറിച്ചിരുന്ന ആഗോളവത്കരണം ആക്രമണോത്സുകമായി മുന്നേറാൻ തുടങ്ങി. നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം അർത്ഥമില്ലാത്തതാണെന്ന വിശ്വാസത്തിന്‌ പ്രാബല്യം ഏറി. പ്രസ്ഥാനത്തിൽ അവശേഷിച്ച നന്മ കൂടി അവസരവാദികളാൽ വിഴുങ്ങപ്പെട്ടു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും, അധികാര രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും ഭാഗമാകാൻ സാധാരണപ്രവർത്തകർക്കും അവസരം നൽകി. അധികാരം അക്ഷയമായ ധനസ്രോതസ്സായി. പണമുള്ളവർ പാർട്ടിയിലെ കാര്യക്കാരായി. വർഗ്ഗീയത ഉൾപ്പെടെ ഏതു ഹീനമാർഗ്ഗവും അധികാരലബ്‌ധിയുടെ മാർഗ്ഗമായി പരക്കെ അംഗീകരിക്കപ്പെട്ടു. ഗ്രൂപ്പുവഴക്കുകൾ സംഘടനയുടെ നിലനിൽപ്പിന്റെ രീതിയും  ആശ്രയവുമായി. പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനത്ത്‌ സ്ത്രീപീഡനവും ലൈംഗിക കുറ്റകൃത്യങ്ങളും വരെ പാർട്ടിയിൽ പരസ്പരം വെട്ടിവീഴ്ത്താനുള്ള ആയുധങ്ങളായി. രാഷ്ട്രീയ വിമർശനങ്ങൾ അന്ത:സാരശൂന്യമായ കുറ്റം പറച്ചിലുകളായി. അധികാരമോഹവും അഴിമതിയും ഇടതുപക്ഷത്തും ദുർഗ്ഗന്ധം പരത്തി. സാമൂഹ്യമാറ്റത്തിന്റെ വക്താക്കളെന്ന ആധികാരികത ഇല്ലാതായി. സാപേക്ഷികമായെങ്കിലും ഒരു കാലത്ത്‌ നിലനിന്നിരുന്ന സമരാന്തരീക്ഷം തീർത്തും ഇല്ലാതായി. സമരം എന്നത്‌ അത്‌ നയിക്കുന്നവരും നടത്തുന്നവരും കാഴ്ചക്കാരും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങളായി!


പ്രത്യയശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും അടിത്തറയില്ലാത്ത രാഷ്ട്രീയം, നേതാക്കളുടെയും പ്രവർത്തകരുടെയും അസ്തിത്വബോധം കമ്യൂണിസ്റ്റ്‌ എന്നിടത്തു നിന്നും സ്വസമുദായ ബോധത്തിലേക്ക്‌ എത്തിച്ചു. ഒരിക്കൽ നീയാര്‌ എന്ന ചോദ്യത്തിന്‌ കമ്യൂണിസ്റ്റ്‌ എന്നു മറുപടി പറഞ്ഞിരുന്നവർ ഈഴവനും പുലയനും ക്രിസ്ത്യാനിയും നായരുമായി പരിണമിച്ചു. പൊതുവേദിയിൽ കമ്യൂണിസ്റ്റും വീട്ടിൽ സമുദായവാദിയും! പിന്നീട്‌ പ്രാഥമികമായി സമുദായവാദിയും കമ്യൂണിസ്റ്റ്‌ രണ്ടാമതുമായി. സമരത്തിന്റെ സംസ്കാരം പിൻവാങ്ങിയ ഇടങ്ങളിൽ ജാതി-മത-വർഗ്ഗീയ ശക്തികൾ ഇടം കണ്ടെത്തി. അതിനെ പ്രതിരോധിക്കാൻ വർഗ്ഗീയതയ്ക്കെതിരെ എന്ന പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി. അതു വർഗ്ഗീയവാദികൾക്ക്‌ വളരാൻ അവസരമായി.


മുമ്പെന്നെത്തെയും പോലെ, ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക്‌ നിരക്കുംപടി ആഗോളവൽക്കരണത്തിന്റെ പദ്ധതികളും പുരോഗമനലേബലിൽ ഇടതുപക്ഷക്കാർ കേരളത്തിൽ അവതരിപ്പിച്ചു; നടപ്പാക്കി. ജനകീയാസൂത്രണവും ഡി.പി.ഇ.പി യും അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളായി. ലോകബാങ്ക്‌, IMF,ADB, എന്നീ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ എതിരെയും ആഗോളവൽക്കരണത്തിനെതിരെയും വാചാടോപങ്ങൾ നടത്തിക്കൊണ്ടുതന്നെ പതിവു പോലെ അവർ അതു നിർവ്വഹിച്ചു. ഒന്നൊഴിയാതെ എല്ലാ നയങ്ങളും നടപ്പാക്കുവാൻ ഒത്താശകൾ ചെയ്തു. കേന്ദ്രഭരണത്തിന്റെ നയരൂപീകരണസമിതിയിലും ഭരണത്തിൽ തന്നെയും ഭാഗഭാക്കായി.


ഇടതുപക്ഷരാഷ്ട്രീയം അഥവാ സമരരാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടവർ ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ കൂപ്പുകുത്തിയപ്പോൾ ജനങ്ങൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലങ്ങോളമിങ്ങോളം സ്വതന്ത്രമായ ജനകീയ ചെറുത്തുനിൽപ്പുകൾ അഥവാ യഥാർത്ഥ ഇടതുപക്ഷ പ്രവണത ശക്തമായി വരുന്നത്‌ കാണാൻ കഴിയുന്നത്‌.


സിംഗൂരും നന്ദിഗ്രാമും മൂലമ്പിള്ളിയും വിഴിഞ്ഞവും ചെങ്ങറയും വിളപ്പിൽശാലയും കൂടംകുളവും തുടങ്ങി അതിന്റെ പട്ടിക നീളുന്നു. ഈ സമരങ്ങളിലെല്ലാം വ്യവസ്ഥാപിത ഇടതുപക്ഷം ജനങ്ങൾക്കെതിരെ നിലകൊള്ളുന്നു. സമരങ്ങൾ വലുതായാലും ചെറുതായാലും ഇന്ത്യയിൽ മുൻകാലങ്ങളെ അപേക്ഷിച്ച്‌ യഥാർത്ഥ ഇടതുപക്ഷ സംസ്കാരത്തിന്‌ സ്വാധീനം ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ്‌ ഈ സമരങ്ങൾ. പുറമേയ്ക്ക്‌ എത്ര തന്നെ അരാഷ്ട്രീയതയും പരിമിതികളും ഉണ്ടെങ്കിലും അന്നാ ഹസാരെയുടെ പ്രക്ഷോഭത്തിന്‌ ലഭിച്ച വമ്പിച്ച ജനപിന്തുണ ജനങ്ങളിലെ സമരസംസ്കാരത്തിന്‌ ചിറകുമുളയ്ക്കുന്നതിന്റെ ശക്തമായ സൂചനയാണ്‌. ഈ ജനകീയ പ്രതിഷേധങ്ങളുടെ തീപ്പൊരികൾ ഊതി ജ്വലിപ്പിച്ച്‌ വൻ സമരാഗ്നിയാക്കി കൃത്യമായ ദിശയിലേക്ക്‌ നയിക്കുവാൻ, സോഷ്യലിസ്റ്റ്‌ മുദ്രാവാക്യങ്ങളിലേക്ക്‌ വളർത്തുവാൻ നിരുപാധികമായി മുന്നിട്ടിറങ്ങുകയാണ്‌ ശരിയായ ഇടതുപക്ഷ വിശ്വാസികൾ ചെയ്യേണ്ടത്‌. ചരിത്രത്തിന്റെ അനിഷേധ്യവും അപ്രതിരോധ്യവും അനിവാര്യവുമായ വഴി ഇതാണ്‌. മഹാനായ ഫിഡൽ കാസ്ട്രോയുടെ വാക്കുകൾ: "സോഷ്യലിസം അല്ലെങ്കിൽ മരണം."  

O