Sunday, September 15, 2013

ഓണക്കാഴ്ച - 2013



മുഖക്കുറിപ്പ്‌


എഴുത്തിന്റെ സമുദ്രയാനങ്ങൾ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ



കഥകൾ


പരാജിതരുടെ രാത്രി
എസ്‌.ജയേഷ്‌







തീവണ്ടിപ്പാടം
അബിൻ ജോസഫ്‌







മറ്റൊരു നഗരത്തിൽ സായാഹ്നം
അമൽ







കവിതകൾ




ഇരുട്ടു നനഞ്ഞ്‌ ഇന്ന് വീണ്ടുമൊരു രാത്രി ഇരമ്പും
കൃഷ്ണ ദീപക്‌








ഓണപ്പതിപ്പ്‌ ഒരു റിവ്യൂ
സുധീർരാജ്‌









കാഴ്ചകൾ പറയുന്നത്‌
മെർലിൻ ജോസഫ്‌




പുസ്തകം



കിഴവനും കടലും വായിക്കുമ്പോൾ
സിയാഫ്‌ അബ്ദുൾഖാദിർ







ഏവർക്കും കേളികൊട്ട്‌ കൂട്ടായ്മയുടെ ഓണാശംസകൾ!



എഴുത്തിന്റെ സമുദ്രയാനങ്ങൾ

ചിന്ത
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ







        ഴുത്ത്‌ അനുഭവങ്ങളുടെ സമുദ്രയാനമാണെന്ന് പറഞ്ഞത്‌ ഏലിയാസ്‌ കാനേറ്റിയാണ്‌. 1981 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം വാങ്ങിക്കൊണ്ട്‌ കാനേറ്റി നടത്തിയ പ്രഭാഷണം ബുദ്ധിജീവികളുടെയാകെ ചിന്തയെ തകർക്കുകയും പാരമ്പര്യവാദികൾക്കു നേരെ വാളോങ്ങുകയും ചെയ്തിരുന്നു. കാനേറ്റിയുടെ പ്രഭാഷണം പ്രക്ഷുബ്ധമായൊരു ഭൂതകാലത്തിന്റെ അനുഭവസാക്ഷ്യമായിരുന്നു. ഡ്യാനൂബ്‌ നദിയുടെ തീരത്തു ജനിച്ചുവളർന്ന കാലം മുതൽ പോർച്ചുഗലിലും സ്പെയിനിലും കുടിയേറിപ്പാർത്ത കാലത്തെ ദുരന്തസമാനമായ ജീവിതാനുഭവങ്ങളും, ഹിറ്റ്ലറുടെ യഹൂദപീഢനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാളുകൾ വരെ ആ പ്രഭാഷണത്തിൽ ജ്വലിച്ചു നിന്നിരുന്നു. അനുഭവങ്ങളെ 'ആൾക്കൂട്ടത്തിന്റെയും അധികാരത്തിന്റെയും' (Crowds and Power) ഭാഗത്തു നിന്നുകൊണ്ട്‌ നോക്കിക്കാണുന്ന കാനേറ്റിയുടെ ധൈഷണിക വ്യക്തിത്വം പുതിയ വായനകൾ ആവശ്യപ്പെടുന്ന കാലം കൂടിയാണ്‌.

ഞാനനുഭവിച്ചതു മാത്രം എഴുതുന്നു. അല്ലാത്തതെല്ലാം എന്റെ ചിന്തയ്ക്ക്‌ പുറത്താണെന്ന് പറയുന്ന കാനേറ്റിയുടെ നിലപാടുകൾക്ക്‌ മുന്നിൽ നമുക്ക്‌ ശിരസ്സ്‌ കുനിക്കേണ്ടിവരുന്നത്‌ എഴുത്തിൽ കാനേറ്റി സ്വീകരിക്കുന്ന അപകടകരമായ സത്യസന്ധത ഒന്നുകൊണ്ടു മാത്രമാണ്‌. കാനേറ്റിയുടെ അഭിപ്രായത്തിൽ ഒരെഴുത്തുകാരൻ, അവൻ ജീവിച്ചിരിക്കുന്ന കാലത്തിനു നേരേ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക മൂലധനം (Cultural Capitalism) രൂപപ്പെടുന്നത്‌ അവന്റെ അപകടകരമായ സത്യസന്ധതയിൽ നിന്നാണ്‌. ഇതേ അനുഭവത്തിന്റെ വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ വില്യം ഫോക്നർ, അസ്തുറിയാസ്‌, ഹെൻട്രിക്‌ ബേൺ, ഉൾപ്പെടെയുള്ള എഴുത്തുകാരിൽ കണ്ടെത്താനാകും. ഇവരെല്ലാം അനുഭവങ്ങളെ വിശുദ്ധകുമ്പസാരങ്ങളായി കണ്ടവരും ജീവിതത്തെ സത്യസന്ധമായി തന്നെ നേരിട്ടവരുമായിരുന്നു. ഇത്തരമൊരു ആർജ്ജിത വ്യക്തിത്വം ഇന്ന് എഴുത്തുകാർക്കിടയിൽ കുറഞ്ഞുവരുന്നത്‌ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌. ഓർമ്മകളിൽ നിന്ന് പുറത്താക്കപ്പെടും മുൻപ്‌ മാർക്വേസ്‌  ഇക്കാര്യം ഒരു പൊതുസദസ്സിനു  മുൻപിൽ അവതരിപ്പിച്ചിരുന്നു. ഇത്‌ കാലത്തിന്റെ വൻചതികളിലൊന്നാണെന്നാണ്‌ മാർക്വേസ്‌ പറഞ്ഞത്‌. എഴുത്തുകാരനെ 'നുണ പറയുന്ന സത്യസന്ധൻ' എന്ന് പറയേണ്ടി വരുമെന്ന് യോസയെ ഉദ്ധരിച്ചുകൊണ്ട്‌ മാർക്വേസ്‌ ഇതിനനുബന്ധമായി പറയുന്നതുപോലുമുണ്ട്‌.

എഴുത്തിൽ കുറഞ്ഞുവരുന്ന അനുഭവക്കുറവും സത്യസന്ധതയില്ലായ്മയും കടുത്ത വിരസതയാണ്‌ സാഹിത്യത്തിൽ സൃഷ്ടിക്കാൻ പോകുന്നത്‌. ജീവിതത്തെ പാരുഷ്യം നിറഞ്ഞ അനുഭവങ്ങളോടെ സ്വീകരിക്കുമ്പോഴാണ്‌ ഒരെഴുത്തുകാരൻ പിറവികൊള്ളുന്നത്‌. അവന്റെ സർഗ്ഗാത്മക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനു പിന്നിൽ മാനവികവും ധാർമ്മികവുമായൊരു ജാഗ്രതയുണ്ട്‌. കാലാതീതമായ ആ ജാഗ്രതയിൽ നിന്നാണ്‌ സംസ്കാരത്തിന്റെ അഭിജാതഗൗരവം എഴുത്തുകാരന്റെ ആർജ്ജിത വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്‌. എന്നാൽ ഇന്ന് ഇത്തരം നിർവ്വചനങ്ങളൊന്നും തന്നെ എഴുത്തുകാരന്റെ കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്താൻ ഉപകരിക്കുന്നില്ല എന്നതാണ്‌ വാസ്തവം. ചിന്തയ്ക്കും സംസ്കാരത്തിനും പുറത്തു നിന്നുകൊണ്ടുള്ള ശക്തമായ ഇടപെടലുകളാണ്‌ ഇന്ന് മലയാളത്തിലെ പുതിയ എഴുത്തുകാർ മുന്നോട്ട്‌ വെക്കുന്നത്‌. ഇത്‌ അപകടകരമായി ജീവിക്കുന്നതിന്റെ ഭാഗമാണ്‌. ഇത്‌ എഴുത്തിന്റെ ഒരു പുതിയ വഴിയായി നമ്മുടെ വിമർശകർ നിരീക്ഷിക്കുന്നുണ്ട്‌. ഈ നിരീക്ഷണത്തെ അതിന്റെ അനുഭവങ്ങളോടെ തന്നെ നമുക്ക്‌ സ്വീകരിക്കാവുന്നതാണ്‌.

എലിയറ്റ്‌ പറയും പോലെ, 'കുലീനനായ അരാജകവാദി'കളാണ്‌ മലയാളത്തിലെ പുതിയ എഴുത്തുകാർ. അവർ ഭാഷയെ നവീകരിച്ചുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊന്നാക്കിത്തീർക്കുന്നു. പുതിയ മലയാളകഥയുടെ തിളച്ച യൗവ്വനം, അപകടകരമായി നാമെങ്ങനെ ജീവിക്കുന്നുവെന്നതിന്റെ തെളിവാണ്‌. പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ട്‌ ഈ പുതുകഥകൾ ചില പുതിയ വഴികൾ തേടുന്നുണ്ട്‌. അത്‌ അഗ്നിപർവ്വതത്തിലേക്കും ക്ഷോഭിക്കുന്നസമുദ്രത്തിലേക്കും തുറന്നുകിടക്കുന്ന വഴികളാണ്‌. എന്നാൽ പുതിയ കവി ഏറെ നിസ്സംഗനാണ്‌. അവൻ കാലവുമായി യുദ്ധത്തിലേർപ്പെടാതെ, ഒരൊത്തുതീർപ്പിന്റെ വക്കിലാണ്‌ നിൽക്കുന്നത്‌. പുതുകവിതയുടെ വഴിയും വെളിച്ചവും കെട്ടുപോയിരിക്കുന്നു. മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട കവികളിൽ പലരും ഇന്ന് നിശബ്ദരായിരിക്കുന്നു. ഇത്‌ കുറ്റകരമായ ഒരവസ്ഥയാണ്‌. ഇത്തരമൊരവസ്ഥ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. 'പീഢിതനായ കവി പീഢിതനായ കാലത്തിനു മുൻപിൽ തോറ്റുപോയിരിക്കുന്നു'വെന്ന് ബ്രോഡ്‌സ്കി എഴുതിയിട്ടുണ്ട്‌. കവികൾ ഇത്തരമൊരവസ്ഥയെ വാക്കുകൊണ്ടു തന്നെ മറികടക്കേണ്ടതുണ്ട്‌. അതിന്‌ ആഴത്തിൽ വേരോട്ടമുള്ള മൗനം കവികൾക്ക്‌ ആവശ്യമാണ്‌. ലാറ്റിനമേരിക്കൻ കവി പാടിയതുപോലെ 'ചിതൽപ്പുറ്റിലിരിക്കുമ്പോഴെല്ലാം ഞാൻ ആയുധത്തിന്‌ മൂർച്ച കൂട്ടുകയായിരുന്നു'വെന്ന് പറയാൻ കഴിയുന്നൊരു വ്യക്തിത്വം കവികളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം മൗനങ്ങൾ നാളെ ഇടിമുഴക്കങ്ങളായി മാറും എന്ന കാര്യത്തിൽ സംശയമില്ല. 

O

 
PHONE : 9447865940



പരാജിതരുടെ രാത്രി

കഥ
എസ്‌.ജയേഷ്‌








       വർഷത്തെ പരാജിതരുടെ ഒത്തുകൂടൽ ആർക്കും താൽപര്യമില്ലാത്തെ ഒരു ദിവസമായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാലും തുടക്കത്തിലെ മുറുമുറുപ്പുകളും എതിരഭിപ്രായങ്ങളും മാറ്റിവെച്ച്‌ എല്ലാവരും എത്തിച്ചേർന്നു. രാത്രി പത്തുമണിയോടെ അംഗങ്ങളെല്ലാം എത്തിക്കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം അസോസിയേഷൻ പ്രസിഡന്റ്‌ മത്തായി ചാക്കോ സ്വാഗതപ്രസംഗം ആരംഭിച്ചു.

"പ്രിയപ്പെട്ടവരേ, എല്ലാ വർഷത്തെയും പോലെ നമ്മുടെ സംഘടനയുടെ ഒത്തുകൂടൽ ആരംഭിക്കാവുന്നതാണ്‌. പരാജിതർക്കു വേണ്ടിയുള്ള ലോകത്തിലെ ഒരേയൊരു സംഘടനയുടെ പ്രസിഡന്റ്‌ എന്ന നിലയ്ക്ക്‌ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ്‌ നമ്മൾ പരാജിതരായെന്ന ചോദ്യത്തിന്‌ ഇവിടെ പ്രസക്തിയില്ല. പരാജയബോധം ഉള്ളിലടക്കിപ്പിടിച്ച്‌ വിങ്ങിക്കരയുന്ന നമ്മളെപ്പോലുള്ളവർ മറ്റുള്ളവരുടെ കണ്ണിൽ കോമാളികളായിരിക്കാം. അത്‌ നമ്മൾ കാര്യമാക്കേണ്ടതില്ല. എല്ലാവർഷവും ഞാൻ ഈ വാക്കുകൾ ആവർത്തിക്കുന്നെന്ന് നിങ്ങൾക്ക്‌ തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം പറയട്ടെ; നമ്മുടെ പരാജയബോധം അൽപംപോലും കുറഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ്‌, ഓർമ്മപ്പെടുത്തലാണ്‌ ഈ ഒത്തുചേരലിന്റെ ലക്ഷ്യം. നമ്മൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. മരണം വരെയും. എന്റെ എല്ലാ ദു:ഖങ്ങളും ചേർന്ന് എന്നെ വല്ലാത്ത ഭീതിയിലാഴ്ത്തുന്നു. എനിക്ക്‌ എപ്പോഴും കരയാൻ തോന്നുന്നു, വിങ്ങി വിങ്ങി എന്റെ ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നുന്നു..."

മത്തായി നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട്‌ തുടർന്നു: "പ്രിയപ്പെട്ടവരേ, ഞാൻ ഒരുപാട്‌ സംസാരിച്ച്‌ ഈ രാത്രിയുടെ മഹത്വം ഇല്ലാതാക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നമ്മുടെ സംഘടനയിലുണ്ടായ മാറ്റങ്ങൾ മാത്രം അറിയിക്കാം. മൂന്ന് മരണങ്ങളാണ്‌ ഒരു വർഷത്തിനിടയിൽ സംഘടനയിൽ നടന്നത്‌. ബിസിനസ്സിൽ പരാജിതനായ പ്രകാശൻ തൂങ്ങിമരിച്ചു. പ്രണയപരാജയം നേരിട്ട ആന്റണി ഒരു വഹനാപകടത്തിൽ മരിച്ചു. അവസാനമായി വിദേശത്തുപോയി ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഷിഹാബ്‌ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി അറിഞ്ഞു. അവരുടെ ആത്മാക്കൾക്ക്‌ നിത്യശാന്തി നേരുന്നു."

"രണ്ടാമതായി സംഘടനയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയാണ്‌. അഞ്ച്‌ പരാജിതരാണ്‌ പുതിയതായി എത്തിയിട്ടുള്ളത്‌. വിവാഹജീവിതത്തിൽ പരാജയപ്പെട്ട രമ്യ, പരീക്ഷകളിൽ പരാജയപ്പെട്ട ഷൈജു, ഉയർന്ന ഉദ്യോഗം നിലനിർത്തുന്നതിൽ പരാജയപ്പെട്ട അശോകൻ, മക്കളെ വളർത്തി വലുതാക്കിയ ശേഷം അവരാൽ ഉപേക്ഷിക്കപ്പെട്ട്‌ പരാജിതനായ റിട്ടയേർഡ്‌ അദ്ധ്യാപകൻ ദാമോദരൻ മാഷ്‌, പിന്നെ പരാജയകാരണം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റോസമ്മ വർഗ്ഗീസ്‌. ഇവരെ നാം നമ്മുടെ സംഘടനയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഇനി നമുക്കെല്ലാവർക്കും വേണ്ടി പരാജയപ്പെട്ട കവി വത്സൻ കോഴിപ്പറ്റ ഒരു കവിത ചൊല്ലുന്നതായിരിക്കും."

ഇത്രയും പറഞ്ഞ്‌ മത്തായി മൈക്ക്‌ വത്സന്‌ കൈമാറി. അപ്പോൾ അസ്വസ്ഥതയോടെ രംഗവീക്ഷണം ചെയ്യുകയായിരുന്ന അശോകന്റെ കണ്ണുകൾ രമ്യയുടെ മേലുടക്കി. നല്ല പാകമൊത്ത തുടകളെ പൊതിഞ്ഞിരുന്ന ഇറുക്കമുള്ള ജീൻസായിരുന്നു അവൾ ധരിച്ചിരുന്നത്‌. അതിനു ചേരുന്നവിധം അൽപം ഇറുക്കമുള്ള ടീഷർട്ടും. കാലിന്മേൽ കാൽ കയറ്റിവെച്ച്‌ അവൾ ഇരിക്കുന്നത്‌ കാണാൻ നല്ല ചന്തമുണ്ടെന്ന് അയാൾ മനസ്സിൽ പറഞ്ഞു. തന്റെ നോട്ടം അവളെ സ്കാൻ ചെയ്യുന്നത്‌ ദാമോദരൻ മാഷ്‌ കണ്ടുപിടിച്ചെന്നറിഞ്ഞപ്പോൾ ജാള്യതയോടെ മുഖം തിരിച്ചു.

വത്സൻ കവിത ചൊല്ലാനാരംഭിച്ചു:

പരാജിതർ നമ്മൾ
നിത്യ പരാജിതർ
നമ്മൾ പടുത്തുയർത്തുന്നു
ദു:ഖത്തിന്റെ പിരമിഡുകൾ
നമ്മുടെയുള്ളുകളിൽ
പരാജയത്തിന്റെ തിരമാലകൾ

പരാജിതർ നമ്മൾ
തോറ്റോടിയ ജനതയുടെ
പുസ്തകച്ചട്ടകൾ
മുഖമൊളിപ്പിക്കാൻ
മുഖങ്ങൾ തേടുന്നവർ...

വത്സന്റെ കവിത അശോകനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട്‌ അയാൾ പരാജയപ്പെട്ട കവിയായെന്ന് അയാൾക്ക്‌ മനസ്സിലായി. മുഷിപ്പോടെ എഴുന്നേറ്റ്‌ ഹാളിന്റെ ഒരു കോണിലേക്ക്‌ നടന്നു. പരാജിതർ പലരും കവിത ശ്രദ്ധിക്കാതെ സംസാരിക്കുകയാണെന്ന് കണ്ടു. അയാൾ ഒരറ്റത്തേക്ക്‌ മാറി. അവിടെ നിൽക്കുമ്പോൾ രമ്യയുടെ വ്യക്തതയുള്ള കാഴ്ച കിട്ടുമായിരുന്നു. താൻ അവളെ നോക്കുന്നത്‌ ആരും കണ്ടുപിടിക്കുകയുമില്ല. അവളുടെ വിവാഹജീവിതം പരാജയപ്പെടാൻ കാരണമെന്താണെന്ന് ആലോചിച്ചുകൊണ്ട്‌ അയാൾ ഒരു സിഗററ്റ്‌ കൊളുത്തി. പരാജയപ്പെട്ടവരുടെ ആത്മരോദനം പോലെ പുക അയാളുടെ മൂക്കിലൂടെ പുറത്തേക്ക്‌ വന്നു.

കവിത കഴിഞ്ഞപ്പോൾ കുറച്ചുനേരം ഒരു ശൂന്യത ഹാളിൽ നിറഞ്ഞു. പെട്ടെന്നുണ്ടായ ഇടവേളയിൽ എന്തു ചെയ്യണമെന്നറിയാതെ അംഗങ്ങൾ വിഷമിക്കുന്നതായി തോന്നി. മുൻപരിചയമുള്ളവർ മാത്രം എന്തൊക്കെയോ ചർച്ചകളിൽ ഏർപ്പെട്ടു. പുതിയതായി വന്ന അംഗങ്ങൾ പരിചയക്കേട്‌ ഉണ്ടാക്കിയ അസ്വസ്ഥതയിൽ ,അരക്ഷിതാവസ്ഥയിൽ കുടുങ്ങി ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോൾ മത്തായി വീണ്ടും മൈക്ക്‌ കൈയിലെടുത്ത്‌ പിരിമുറുക്കത്തിന്‌ അയവു വരുത്താൻ ശ്രമിച്ചു.

"പ്രിയമുള്ളവരേ... ഇനി നമുക്ക്‌ പുതിയ അംഗങ്ങളെ വിശദമായി പരിചയപ്പെടാം. ആദ്യം ദാമോദരൻമാഷ്‌ അദ്ദേഹത്തിന്റെ പരാജയകഥ പങ്കുവെക്കുന്നു.... ദാമോദരൻമാഷ്‌ ..."

ദാമോദരൻമാഷ്‌ എഴുപതുകളിൽ സഞ്ചരിക്കുന്ന പഴയ വാഹനമയിരുന്നു. നിഷ്ഠയുള്ള ജീവിതം നയിക്കുന്നയാളാണെന്ന് അശോകന്‌ തോന്നി. പ്രായത്തിന്റെ ചില അസ്കിതകളല്ലാതെ വേറെയൊന്നും ശാരീരികമായി അലട്ടുന്നുണ്ടെന്ന് തോന്നിയില്ല. ഒട്ടേറെ വിഷമങ്ങൾ മനസ്സിലുള്ളതുകൊണ്ടായിരിക്കണം, ഒരു തരം വൈമുഖ്യഭാവം മുഖത്തുണ്ടായിരുന്നു.

അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ രമ്യ കസേരയിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണ്‌ അയാൾ അവളുടെ അനാട്ടമി ശരിക്കും കണ്ടത്‌. ഇറുകിയ ജീൻസിനുള്ളിൽ അവൾക്ക്‌ തീപിടിക്കുന്നുണ്ടെന്ന് തോന്നി. തുടകൾ പിശാചിന്റെ നിർമ്മിതി പോലെ വശ്യമായിരുന്നു. ഒട്ടും പാകപ്പിഴയില്ലാത്ത നിതംബവും. ഒതുങ്ങിയ വയറിൽ ടീഷർട്ട്‌ വാത്സല്യത്തോടെ ഒട്ടിച്ചേർന്നു കിടക്കുന്നു. കൂടുതലൊന്നും നിരൂപിക്കാൻ അയാൾക്ക്‌ തോന്നിയില്ല. അവൾ സൗന്ദര്യത്തിൽ പരാജയമല്ലെന്ന് മാത്രം മനസ്സിൽ വിധിയെഴുതി.

അവൾ ചുറ്റുംനോക്കി താൻ നിൽക്കുന്നയിടത്തേക്ക്‌ മന്ദം മന്ദം നടന്നുവരുന്നത്‌ കണ്ടപ്പോൾ അയാൾക്ക്‌ ഉള്ളിലൊരാളലുണ്ടായി.

"അശോക്‌ റൈറ്റ്‌?" അവൾ ചോദിച്ചു.

"അതെ... രമ്യ?"

"അതെ... ഞാൻ താങ്കളെ വന്നപ്പോൾ തൊട്ട്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യു ലുക്ക്‌ സോ യങ്ങ്‌... പിന്നെന്തിനാണ്‌ ഈ ക്ലബ്ബിൽ എന്നാലോചിക്കുകയായിരുന്നു... സോറി ഞാൻ താങ്കളുടെ വ്യക്തിപരമായ കാര്യത്തിൽ ...."

"ഏയ്‌... അങ്ങിനെയൊന്നുമില്ല രമ്യ... എല്ലാം പങ്കുവയ്ക്കാൻ കൂടിയല്ലേ നമ്മളിവിടെ കൂടിയിരിക്കുന്നത്‌..."

അവൾ വിഷാദപൂർവ്വം മന്ദഹസിച്ചു.

"നമുക്ക്‌ കുറച്ചുനേരം പുറത്തുപോയി സംസാരിച്ചാലോ അശോക്‌? ഇവിടെ വല്ലാതെ ശ്വാസം മുട്ടുന്നു..."

അത്‌ പറയുമ്പോൾ അവളുടെ നെഞ്ച്‌ ഉയർന്നു താഴുന്നത്‌ ഒരു ഉൾക്കിടിലത്തോടെ അയാൾ കണ്ടു.

"ഓ അതിനെന്താ... ഞാനും കുറച്ചുനേരം പുറത്തു പോയിരിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

അവൾ ഹാളിനു പുറത്തുവന്നു. ചെറിയ രീതിയിൽ ഒരു പൂന്തോട്ടം ഒരു വശത്തുണ്ടായിരുന്നു. നിരത്തിലെ സോഡിയം വിളക്കിന്റെ മഞ്ഞച്ച വെളിച്ചം പൂന്തോട്ടത്തിൽ ആവോളം തത്തിക്കളിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിൽ അമർന്നുപോകുന്ന കാൽവയ്പ്പുകളോടെ അവർ അൽപം നടന്നു. ഹാളിലെ ശബ്ദം ഇപ്പോൾ ഒട്ടും കേൾക്കാനില്ല. അന്യഗ്രഹത്തിലെത്തിപ്പെട്ട രണ്ട്‌ ജീവബിന്ദുക്കളെപ്പോലെ അവർ പകച്ചു.

"ഞാൻ പുറത്തേക്ക്‌ വരാമെന്ന് പറഞ്ഞത്‌ ... ഇഫ്‌ യു ഡോണ്ട്‌ മൈന്റ്‌... എനിക്കൊരു സിഗററ്റ്‌ തരാമോ?" രമ്യ ചോദിച്ചു.

"അതിനെന്താ..." അശോകൻ സിഗററ്റ്‌ പാക്കറ്റ്‌ അവൾക്ക്‌ നീട്ടി. അവൾ നീണ്ട്‌ മെലിഞ്ഞ വിരലുകൾ കൊണ്ട്‌ ഒരെണ്ണം കൊത്തിയെടുത്തു. അയാൾ ലൈറ്റർ കത്തിച്ച്‌ നീട്ടിയപ്പോൾ വില്ല് പോലെ ആകൃതിയുള്ള നേർത്ത ചുണ്ടുകൾക്കിടയിൽ സിഗററ്റിനു ജീവൻ വെച്ചു.

"ചോദിക്കുന്നതിൽ വിരോധമൊന്നും തോന്നരുത്‌..." അയാൾ പറഞ്ഞു.

"ഓ നോ.. ചോദിക്കൂ...ഹാ.. എന്റെ വിവാഹജീവിതം അല്ലേ... അതല്ലേ അറിയേണ്ടത്‌?"

"ഉം..അതെ"

"ശരി പറയാം... രണ്ട്‌ വർഷം മുമ്പാണ്‌ ഞാൻ വിവാഹം കഴിച്ചത്‌. ഇറ്റ്‌ വാസ്‌ എ ലവ്‌ മാരീജ്‌... കുറച്ചുനാളത്തെ പ്രണയം. അന്നൊന്നും കുഴപ്പമില്ലായിരുന്നു. ബട്ട്‌... വിവാഹം കഴിഞ്ഞതോടെ പ്രശ്നമായി."

"ഉം?"

"വിവാഹം കഴിഞ്ഞപ്പോൾ അയാളുടെ ഗ്രേസ്‌ എല്ലാം പോയതുപോലെ... അയാൾ ഒരു വിഷാദരോഗിയാണെന്നു തോന്നുന്നു. എപ്പോഴും ഒരുതരം എരിപൊരി സഞ്ചാരം....പേടി. ടു ബി ഫ്രാങ്ക്‌... എന്നെ ഒന്ന് ഉമ്മ വയ്ക്കാൻ പോലും പേടിയായിരുന്നെന്ന് തോന്നി..."

"ഓ.."

"ഞാൻ അടുത്ത്‌ കിടക്കുമ്പോൾ അയാൾ പനിപിടിച്ചത്‌ പോലെ വിറയ്ക്കുമായിരുന്നു. എന്റെ സാന്നിധ്യം പോലും അയാളെ അസ്വസ്ഥനാക്കുമായിരുന്നു.... എത്ര നാൾ? അശോക്‌ അറിയാമോ, വിവാഹം കഴിഞ്ഞ്‌ ഞങ്ങൾ ഒന്നിച്ച്‌ ഒരു യാത്ര പോലും നടത്തിയിട്ടില്ലായിരുന്നു. ഹി വാസ്‌ സ്കേർഡ്‌... എന്തിനാണെന്നറിയില്ല... പക്ഷേ അതേസമയം സദാ എന്റെ മേൽ ഒരു കണ്ണുണ്ടായിരുന്നു.... ഞാൻ ഓടിപ്പോകുമോയെന്ന് പേടിക്കുന്നതുപോലെ..."

"സഹിക്കാൻ വയ്യാതായപ്പോൾ, വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസമായപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു. അത്‌ അയാൾക്ക്‌ വീണ്ടും പ്രശ്നമുണ്ടാക്കി. എന്നെ കാണുന്നതുപോലും അയാളെ പേടിപ്പിക്കുന്നതുപോലെ... ദെൻ ഐ ഡിസൈഡഡ്‌..."

"ഹും. മനസ്സിലാകുന്നു.."

"ഹാ.... വാട്ട്‌ അബൗട്ട്‌ യൂ...  ഇത്ര ചെറുപ്പത്തിൽ പരാജയം?"

"ഞാനൊരു ആർക്കിട്ടെക്ട്‌ ആണ്‌. കുറച്ചുകാലം ഒരു വലിയ കമ്പനിയിൽ നല്ല ജോലിയിലായിരുന്നു. പിന്നീടെനിക്ക്‌ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി ജോലി രാജിവെച്ചു. ഒരു കൂട്ടുകാരനുമായി ചേർന്ന് സ്വന്തം ബിസിനസ്‌ തുടങ്ങി. ആദ്യമെല്ലാം കുഴപ്പമില്ലായിരുന്നു. പിന്നീട്‌ ബിസിനസ്‌ പൊളിയാൻ തുടങ്ങി. കൂട്ടുകാരൻ കിട്ടിയതെല്ലാമെടുത്ത്‌ കടന്നു കളഞ്ഞു..."

"ഐ സീ... എന്നിട്ടിപ്പോൾ എന്തു ചെയ്യുന്നു?"

"ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നു. പക്ഷെ സത്യം പറഞ്ഞാൽ അതല്ല എന്റെ പരാജയം..."

"പിന്നെ?"

"ആദ്യം ജോലിയിലായിരുന്ന സമയത്ത്‌ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഞാൻ അത്‌ അവളോട്‌ തുറന്നുപറഞ്ഞു. അവൾക്ക്‌ എതിർപ്പൊന്നും ഇല്ലായിരുന്നു. കുറച്ചുമാസങ്ങൾ കൊണ്ട്‌ ഞങ്ങൾ പിരിയാൻ പറ്റാത്തവിധം അടുത്തു..."

"എന്നിട്ട്‌?"

അശോകൻ കഥ തുടരാനാഞ്ഞപ്പോൾ അവരുടെ സംഭാഷണത്തിനെ മുറിച്ചുകൊണ്ട്‌ മത്തായി പൂന്തോട്ടത്തിലേക്ക്‌ വന്നു. അയാളുടെ മുഖത്ത്‌ കൃത്രിമമായൊരു ഗൗരവം ഉണ്ടായിരുന്നു.

"കുട്ടികളേ.. നിങ്ങൾ പുതിയ അംഗങ്ങളായതുകൊണ്ട്‌ അറിയില്ലായിരിക്കാം. നമ്മുടെ നിയമമനുസരിച്ച്‌ ഒത്തുചേരലിന്റെയന്ന് അംഗങ്ങൾ തമ്മിൽ സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല. എന്തുണ്ടെങ്കിലും എല്ലാവരുടെയും മുന്നിൽ വെച്ച്‌ പറയണം എന്നാണ്‌. ഇവിടെയിങ്ങനെ നിൽക്കാതെ അകത്തേക്ക്‌ പോ. അവിടെ നമ്മുടെ സുഹൃത്തുക്കൾ കഴിഞ്ഞ വർഷത്തെ പരാജയങ്ങൾ പങ്കുവയ്ക്കുകയാണ്‌."

അവൾ ചുമൽ കുലുക്കിയിട്ട്‌ ഹാളിലേക്ക്‌ നടക്കാൻ തുടങ്ങി. അശോകനും പതിയെ നടന്നു. ഇപ്പോൾ നിയോൺ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നെന്ന് അയാൾക്ക്‌ തോന്നി. പ്രത്യേകിച്ച്‌ അലസമായി പാറിക്കളിക്കുന്ന മുടി. മത്തായി കൈകൾ പിന്നിൽക്കെട്ടി ഗൗരവം വിടാതെ അവരെ പിൻതുടർന്നു.

ഹാളിൽ ദാമോദരം മാഷ്‌ പരാജയം പങ്കുവെക്കുകയായിരുന്നു. ഇടയ്ക്കിടെ വിതുമ്പിക്കൊണ്ട്‌, കണ്ണുകൾ തുടച്ചുകൊണ്ട്‌ സാവധാനത്തിലായിരുന്നു മാഷ്‌ ദുഃഖങ്ങൾ പങ്കുവെച്ചത്‌.

"ഓ... ഇങ്ങനെ ഒരു ഏർപ്പാടുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ..." അവൾ അതൃപ്തിയോടെ പറഞ്ഞു.

"എന്താണ്‌? അശോകൻ ചോദിച്ചു.

"ഇതൊക്കെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ വേറെ കഥയുണ്ടാക്കിക്കൊണ്ട്‌ വരാമായിരുന്നു." അവൾ പതിയെ ചിരിച്ചു.

"അതാണ്‌ ഞാൻ ബിസിനസ്സ്‌ തകർച്ചയുടെ കഥയുണ്ടാക്കിയത്‌."

"അപ്പോൾ യഥാർത്ഥത്തിൽ?"

"ഇല്ല... ഞാൻ പറഞ്ഞില്ലേ ആ പെൺകുട്ടിയുമായുള്ള ബന്ധം..."

"അതുശരി...എന്നിട്ട്‌ അവൾക്ക്‌ എന്തുപറ്റി?"

അപ്പോൾ മത്തായി അവരുടെ അടുത്തു വന്നു. ഒരിക്കലും അശോകന്റെ കഥ രമ്യ അറിയരുതെന്ന വാശിയുള്ളതുപോലെ.

"നിങ്ങൾ ആ കസേരയിൽ പോയിരിക്കൂ... പരാജയം പങ്കുവെച്ചു കഴിഞ്ഞാൽ അപ്പുറത്ത്‌ ബുഫേ ഒരുക്കിയിട്ടുണ്ട്‌. കഴിക്കാം... ഇപ്പോൾ എല്ലാവരും എല്ലാവരുടെയും കഥ കേൾക്കണം. അത്‌ നിർബന്ധമാണ്‌."

അവർ ഓരോ കസേരകളിലിരുന്നു. ദാമോദരൻമാഷ്‌ പറഞ്ഞ്‌ പറഞ്ഞ്‌ ദുഃഖഭാരത്താൽ അവശനായിപ്പോയിരുന്നു. ഇനി വയ്യെന്ന മട്ടിൽ മൈക്ക്‌ മത്തായിയെ ഏൽപ്പിച്ച്‌ മാഷ്‌ കസേരയിൽ വന്നിരുന്നു.

"പാവം മനുഷ്യൻ" അശോകൻ പറഞ്ഞു. അവൾ പ്രതികരിച്ചില്ല. വേദിയിൽ പങ്കുവയ്ക്കേണ്ട പരാജയകഥ ആലോചിക്കുകയായിരിക്കുമെന്ന് കരുതി പിന്നയാൾ ഒന്നും പറഞ്ഞില്ല. പക്ഷെ അവളിൽ ഒരു നോട്ടം ബാക്കിവെച്ചിരുന്നു. അവൾ ഹൃദയത്തിന്റെ നല്ലൊരു ഭാഗം കൈവശപ്പെടുത്തിയതായി അയാൾക്ക്‌ തോന്നി.

അവൾ ഒരു കെട്ടുകഥയുണ്ടാക്കി പറഞ്ഞൊപ്പിച്ചു. യുക്തിഭംഗമുണ്ടാക്കാതെ നല്ല രീതിയിൽ തന്നെ അവളത്‌ അവതരിപ്പിച്ചു. അയാളും തന്റെ ബിസിനസ്‌ പൊളിഞ്ഞ കഥ സരസമായി പറഞ്ഞു. എല്ലാവരും പരാജയകഥകൾ പറഞ്ഞതിനുശേഷം അവർ അത്താഴം കഴിക്കാൻ പുറപ്പെട്ടു.

എപ്പോഴും അവളുടെ സാമീപ്യത്തിലായിരിക്കാൻ അയാൾ ശ്രമിച്ചു. പക്ഷെ മത്തായി ഒരു രസംകൊല്ലിയായി എപ്പോഴും അവതരിച്ചുകൊണ്ടിരുന്നു. ഒരവസരത്തിൽ അവൾ എന്തിനോ പോയ അവസരത്തിൽ അയാൾ മത്തായിയോട്‌ ചോദിച്ചു:

"സംഘടനയിലെ രണ്ടുപേർ വിവാഹം കഴിക്കുന്നത്‌ നിയമവിരുദ്ധമാണോ?"

"അല്ല, ഒരിക്കലുമല്ല. പക്ഷെ അങ്ങിനെയുള്ളവരുടെ അംഗത്വം റദ്ദാക്കപ്പെടും. അവർ വിവാഹം കഴിച്ചാൽ അത്‌ വിജയമല്ലേ? പിന്നീടെപ്പോഴെങ്കിലും വിവാഹജീവിതം പരാജയപ്പെട്ടാൽ തിരിച്ചു വരാവുന്നതാണ്‌."

"ഓ... അതുശരി..."

പക്ഷെ ആ മറുപടി മത്തായിയുടെ ഹൃദയത്തിൽ നിന്നും വന്നതായിരുന്നില്ല. പരാജിതരുടെ അംഗസംഖ്യ കുറയുന്നതും വിജയികളായി സംഘടന വിട്ടുപോകുന്നവർ പിന്നീട്‌ സംഘടനയെ പുച്ഛിച്ച്‌ സംസാരിക്കുന്നതും അയാൾക്ക്‌ വല്ലാത്ത മനോവിഷമമുണ്ടാക്കിയിരുന്നു. മനുഷ്യരെല്ലാവരും എപ്പോഴും പരാജയപ്പെടണമെന്നും അങ്ങിനെ ഈ ഭൂമി മുഴുവൻ സംഘടനയുടെ പ്രശസ്തിയും ശക്തിയും പരക്കണമെന്നും അയാൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

അത്താഴത്തിനു ശേഷം കാര്യമായ പരിപാ‍ടികളൊന്നുമില്ലായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് മറ്റുദുഃഖങ്ങൾ പങ്കുവെക്കുകയും പരാജിതർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഒത്തുചേരൽ അവസാനിച്ചതായി മത്തായി അനൗൺസ്‌ ചെയ്തപ്പോഴേക്കും രാത്രി ഒരുപാട്‌ വൈകിയിരുന്നു. ഓരോരുത്തരായി പിരിഞ്ഞുപോകാനും തുടങ്ങി.

രമ്യ അവളുടെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നപ്പോൾ അശോകൻ പിന്നാലെ ചെന്നു.

"രമ്യാ... ഒരു കാര്യം ചോദിക്കട്ടെ?"

"യേസ്‌"

"എനിക്ക്‌ നിന്നെ ഇഷ്ടമായി... നമ്മൾ രണ്ടുപേരും പരാജിതർ... എന്തുകൊണ്ട്‌ നമ്മൾക്ക്‌..."

"ഞാനും അതിനെപ്പറ്റി ആലോചിക്കാതിരുന്നില്ല അശോക്‌... നിങ്ങളെ എനിക്കും ഇഷ്ടമായി... പക്ഷേ..."

"എന്റെ ആദ്യത്തെ വിവാഹം പരാജയമായിരുന്നല്ലോ. ഇനി ഒരിക്കൽക്കൂടി പരീക്ഷിക്കാൻ ധൈര്യം വരുന്നില്ല."

"അങ്ങിനെയൊന്നും വിചാരിക്കണ്ട. നമുക്ക്‌ എല്ലാം വിശദമായി സംസാരിക്കാം."

അവൾ അതിനു സമ്മതിച്ചു. അയാൾ അവളുടെ സ്കൂട്ടിയിൽത്തന്നെ കയറി യാത്രയായി. ഇതെല്ലാം കാണുകയും കേൾക്കുകയുമായിരുന്ന മത്തായി അപാരമായ പരാജയഭീതിയിൽ കുടുങ്ങി. സംഘടനയുടെ മൊത്തം ഉദ്ദേശ്യത്തെത്തന്നെ ഹനിക്കുന്നതായിരുന്നു അയാൾക്ക്‌ അവരുടെ തീരുമാനം.

OOO

അശോകൻ കട്ടിലിൽ മലർന്നു കിടക്കുന്നു. കുളിമുറിയിൽ നിന്നും ഈറനായ മുടി കോതിക്കൊണ്ട്‌ രമ്യ വന്നു. അയാൾ അവൾക്കു വേണ്ടി അക്ഷമനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നും. അവളെ വാരിയണച്ച്‌ അയാൾ ഉമ്മ വയ്ക്കാൻ തുടങ്ങി. അവളാകട്ടെ, കുളി കഴിഞ്ഞ്‌ ഒരു ടവ്വലിന്റെ മറയിൽ മാത്രമായിരുന്നതിനാൽ അയാളുടെ ആലിംഗനത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു. പക്ഷേ ഏതാനും നിമിഷങ്ങളെ ആ കുതറൽ നിലനിന്നുള്ളൂ. പിന്നീട്‌ അവളും തെന്നിമാറിയ ടവലിനെ മറന്ന് അയാളിലേക്ക്‌ ലയിച്ചു...

മത്തായി ഞെട്ടിയുണർന്നു. ഇങ്ങനെയൊരു സ്വപ്നം തനിക്കുണ്ടാകാൻ കാരണമെന്തെന്ന് ആലോചിച്ചു. അയാളുടെ കഷണ്ടി കയറി വിശാലമായ നെറ്റിയിൽ വിയർപ്പുതുള്ളികൾ ഉറപൊട്ടി. തകർന്ന ഹൃദയവും മനസ്സുമായി അയാൾ പ്രാർത്ഥിച്ചു.

അവരുടെ പരാജയബോധത്തിന്‌ വിള്ളലുണ്ടാകാതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു:

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 22 -23

പരാജിതരുടെ മാതാവേ
നിന്റെ കുഞ്ഞുങ്ങളെ കാത്തോളണമേ
പരാജിതരുടെ വഴിയിലെ കാരമുള്ളുകളെ ഇല്ലാതാക്കണേ
പരാജയം ജീവിതലക്ഷ്യമാക്കേണമേ
വഴിതെറ്റിപ്പോകുന്ന പരാജിതരെ തിരിച്ചുവിളിക്കണേ
അവരുടെ മനസ്സുകളിൽ ആശയുടെ പാപചിന്തകൾ കുത്തിവയ്ക്കരുതേ
നിന്റെ ലോകം വരുമാറാകണേ
ഭൂമിയും സ്വർഗ്ഗവും നരകവും പരാജിതരെക്കൊണ്ട്‌ നിറയേണമേ...

അത്രയും പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യം പരാജയപ്പെടുമോയെന്ന ചിന്തയിൽ അയാൾ വലഞ്ഞു. ഒരു ദിവസം രമ്യയും അശോകനും അയാളെ കാണാനെത്തി. അവർ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഈ അവസരം ഒരുക്കിത്തന്ന പരാജിതരുടെ രാത്രിയെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ഹൃദയം നടുങ്ങുന്ന വേദനയോടെ മത്തായി അവർക്ക്‌ ആശംസകൾ നൽകി. ഒപ്പം പരാജിതരുടെ ഭൂമിയിലെ വെളിപാടുകളെക്കുറിച്ചും വിശദീകരിച്ചു.

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 12 -1

ഒരിക്കൽ പരാജയപ്പെട്ടവർ പിന്നീടൊരിക്കലും കര കയറാറില്ല. അവർക്ക്‌ പ്രതീക്ഷയുടെ ലോകം സാത്താൻ സമ്മനിക്കുന്നതാകുന്നു. സാത്താൻ പരാജിതരെ നീചന്മാരുടെയും വഞ്ചകന്മാരുടെയും ലോകത്തേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഒരിക്കൽ പരാജയം നുണഞ്ഞവർ പിന്നീടൊരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യനെ പരാജിതരാക്കാനുള്ള ശക്തികളാണത്രേ ലോകം മുഴുവനും. പരാജിതർ പരാജിതരെ സ്നേഹിക്കുന്നു. അവരുടെ പരാജയത്തിൽ പങ്കുചേരുന്നു. എല്ലാ മേഖലകളിലും വിജയിക്കുന്ന മണ്ടന്മാർ പരാജിതരെ പുച്ഛിക്കുന്നു, ആട്ടിയോടിക്കുന്നു, പക്ഷേ ഒന്നറിയുക, പരാജിതർക്കേ ജീവിതത്തെ അനുഭവിക്കാൻ കഴിയുന്നുള്ളൂ. വിജയികൾ ആത്മരതിയിൽ മുഴുകി മരിച്ചുപോകുന്നതുപോലും അറിയുന്നില്ല...

അല്ലാം പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന രമ്യയും അശോകനും യാത്ര പറയാൻ തുടങ്ങിയപ്പോൾ ചുവരിൽ ഒരു പല്ലി ചിലച്ചു. അത്‌ പ്രത്യേകം ശ്രദ്ധിച്ച മത്തായിക്ക്‌ കാര്യങ്ങളുടെ അർത്ഥം മനസ്സിലായി.

അടുത്ത ദിവസം അശോകൻ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അതിനടുത്ത ദിവസം രമ്യ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അശോകൻ പറഞ്ഞു: സാർ അന്ന് പറഞ്ഞത്‌ വളരെ ശരിയാണ്‌. അവളെ വിവാഹം കഴിച്ചിരുന്നെങ്കിൽ എന്റെ ജീവിതം നരകമായേനേ. ഞാൻ പരാജിതനായിത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

രമ്യ പറഞ്ഞു: ഞാൻ അയാളെ വിശ്വസിച്ചുപോയി. എന്ത്‌ ഭീകരമായിരുന്നു അയാളുടെ യഥാർത്ഥമുഖം. ഞാൻ പരാജിതയായി പരാജയത്തെ ഉപവസിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നു.

നീ എന്റെ പ്രാർത്ഥന കേട്ടു ദൈവമേ. നിന്റെ കഴിവുകൾ അനന്തം അജ്ഞാതം. മത്തായി പ്രാർത്ഥിച്ചു.

പക്ഷേ അതോടെ തീരുന്നില്ലല്ലോ. അടുത്ത വർഷത്തെ ഒത്തുകൂടലിനെപ്പറ്റി ചർച്ച ചെയ്യാനെത്തിയ പരാജിതരുടെ ജനറൽ ബോഡി അംഗങ്ങൾ മത്തായിക്കെതിരെ രൂക്ഷവിമർശനം നടത്തി. ആ രണ്ട്‌ ചെറുപ്പക്കാരെ ദാമ്പത്യജീവിതത്തിലെ കയ്പ്‌ നുണഞ്ഞ്‌ പരാജയപ്പെട്ട്‌ വേർപിരിയാനനുവദിക്കാതെ അവരുടെ പരാജയത്തിന്‌ തടസ്സം നിന്ന മത്തായി അസോസിയേഷൻ പ്രസിഡന്റായി തുടരാൻ യോഗ്യനല്ലെന്ന് അവർ വിധിയെഴുതി.

പരാജിതരുടെ നിയമാവലി 1:31:A

ഒരു പരാജിതൻ മറ്റൊരു പരാജിതന്റെ പരാജയത്തിനായി പ്രാർത്ഥിക്കുന്നത്‌ മൂലം ആ പരാജയം സംഭവിക്കുന്നത്‌ വിജയമായി കണക്കാക്കി ടി പരാജിതനെ പരാജിതനല്ലാതായി വിധിക്കുകയും സംഘടനാവിരുദ്ധപ്രവർത്തനത്തിന്‌ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാകുന്നു. 


O

ഇരുട്ട്‌ നനഞ്ഞ്‌ ഇന്ന് വീണ്ടുമൊരു രാത്രി ഇരമ്പും

കവിത
കൃഷ്ണ ദീപക്‌











വിളഞ്ഞുപഴുക്കാത്ത ഞാവൽപഴങ്ങളുടെ
പിണഞ്ഞ്‌ കിടക്കുന്ന
ഉന്മാദത്തിന്റെ ഓർമയിലേക്കാണ്‌
അപ്പോഴൊക്കെ യാത്ര പോകാറുള്ളത്‌.

1.

ദൂരക്കാഴ്ചകൾ കണ്ടിരിക്കുന്ന
ഞാവൽക്കറ പുരണ്ട
വയലറ്റ്‌ നിറമുള്ള നമ്മുടെ ഹൃദയങ്ങൾ.

നാം പണിതുവെച്ച പ്രണയപ്പടവുകളിൽ
പേരറിയാപ്പൂക്കൾ... സുഗന്ധങ്ങൾ...
അരിച്ചുകയറുന്ന തണുപ്പ്‌, നമ്മുടെ ഞരമ്പുകളിൽ

2.

ഉമ്മവെച്ച്‌, ഉമ്മവെച്ച്‌
എന്നെ, എന്നെ മാത്രം
നിന്നിലേക്ക്‌ തിരിച്ചുവെക്കുന്ന,
വിറകൊള്ളുന്ന പ്രണയം, നമ്മുടെയുടലുകളിൽ
വിരലുകൾ വരിഞ്ഞിട്ട പ്രണയത്തണുപ്പ്‌...

എന്റേതാണ്‌ എന്റേതാണെന്ന്
തോന്നിപ്പിക്കുംവിധം
അത്രമേൽ മുറുകി...
തൊട്ടുതൊട്ടു കിടക്കും പ്രണയജ്വരമൂർച്ഛ.

3.

ഉടലാകെ വാരിച്ചുറ്റിയ നിശബ്ദത

കണ്ണുകൾ ഒട്ടിപ്പിടിച്ച കാറ്റ്‌..
ചുണ്ടുകളിൽ,
നമ്മൾ പകുത്തെടുത്ത നീലിച്ച ഉമ്മകളുടെ
മുഴക്കമില്ലാത്ത ഒച്ചയനക്കങ്ങൾ.

പുകഞ്ഞ്‌,
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന
അജ്ഞാതമായ തെരുവിൽ,
നമ്മളെ കടന്നുപോകുന്ന
ഉപ്പുകാറ്റിന്റെ ഗന്ധമുള്ള നമ്മുടെ ഭാഷ.

4.

നനഞ്ഞു കുതിർന്ന ഞാവൽ വിത്തുകൾ...

ഒറ്റമുറി ചുവരിൽ പറ്റിപ്പിടിച്ച്‌
കരിനീലനിറത്തിൽ,
കുഞ്ഞുവേരുകളുള്ള
നൂറുനൂറു ഞാവൽമരക്കുഞ്ഞുങ്ങൾ.

5.

പടർന്നൊഴുകുന്ന വയലറ്റ്‌നിറം...

വലിഞ്ഞുണരുന്ന പകലിൽ
വെളിച്ചത്തിന്റെ കൂർത്ത മുനയിൽ ഉടക്കി
പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോയ സ്വപ്നത്തായ്‌വേര്‌

ഉറക്കം വിട്ടൊഴിയാത്ത ഞാവൽകണ്ണുകൾ

ഉന്മാദത്തിന്റെ നീലിച്ച കായ്കൾ
ഓരോന്നായി ഇറുത്ത്‌ ഇറുത്തെടുക്കാൻ
ഇരുട്ട്‌ നനഞ്ഞ്‌
ഇന്ന്
വീണ്ടുമൊരു രാത്രി നമ്മളിൽ ഇരമ്പും.

O



തീവണ്ടിപ്പാടം

കഥ
അബിൻ ജോസഫ്‌










      രുപത്തഞ്ച്‌ വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം, അച്ഛൻ കിഴക്കേപ്പറമ്പിലെ പാടത്ത്‌ റെയിൽവേ സ്റ്റേഷൻ പണിതു തുടങ്ങി. കുറേ ബ്രഡ്‌കഷ്ണങ്ങൾ നിരത്തിവെച്ചതുപോലെ ചതുരക്കളങ്ങളായി ചേർന്നുകിടക്കുന്ന പാടപ്പരപ്പിനെ വെട്ടിമുറിച്ച്‌ കടന്നുപോകുന്ന തീവണ്ടിപ്പാളത്തിന്റെ ഓരത്തായിരുന്നു, അത്‌.

രാവിലെ കിണറ്റുകരയിൽ പല്ല് തേച്ചുകൊണ്ടിരിക്കുമ്പോഴാണ്‌, വിതച്ചുകഴിഞ്ഞ പാടത്തേക്ക്‌ അരിവാളുമായി അച്ഛൻ നടന്നുപോകുന്നത്‌ കണ്ടത്‌. ഉമിക്കരി തുപ്പിക്കളഞ്ഞ്‌, ഈർക്കിലിപ്പച്ചയിൽ നാവിനെ തൂത്തെടുത്ത ശേഷം പിന്നാലെ ചെന്നപ്പോഴേക്കും, കതിരുകളുടെ കഴുത്തരിഞ്ഞുകൊണ്ട്‌ അച്ഛൻ പാടത്തിറങ്ങിക്കഴിഞ്ഞിരുന്നു. വർഷങ്ങളോളം ഉത്തരേന്ത്യയിലെവിടെയോ സ്റ്റേഷൻ മാസ്റ്ററായിരുന്ന അദ്ദേഹം അനായാസമായി കൊയ്തുകൂട്ടുന്നത്‌ നോക്കി ഞാൻ നിന്നു. കിളിർത്തു തുടങ്ങിയ നെൽക്കതിരുകളിൽ നിന്ന് ഉയർന്നുവന്ന ഒരു ഗന്ധം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഞാൻ വീട്ടിലേക്ക്‌ നടന്നു. അങ്ങേയറ്റം നിർവികാരമായ കണ്ണുകൾ എവിടെയും ഉറപ്പിക്കാൻ കഴിയാത്ത നിസ്സഹായതയിൽ നിശബ്ദയായി, അമ്മ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അച്ഛൻ തിരിച്ചുവരുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്ത്‌ കിട്ടിയപ്പോൾ മുതൽ ആ കണ്ണുകളിൽ കുടിയേറിയിരുന്ന ഒരു തിളക്കം എവിടെയോ വേർപിരിഞ്ഞു പോയതായി എനിക്ക്‌ തോന്നി. ഉള്ളിൽ ചൂളംവിളിച്ച സങ്കടം ഒളിപ്പിച്ചുവെക്കാൻ അകത്തളത്തിലെ ഇരുട്ടിലേക്ക്‌ ഞാൻ നൂണ്ടുകയറി.

അന്നു വൈകുന്നേരമായപ്പോഴേക്കും രണ്ടു കണ്ടങ്ങൾ, കതിരൊഴിഞ്ഞ വയറുമായി അച്ഛനു മുന്നിൽ മലർന്നുകിടന്നു.

അത്താഴത്തിനു ശേഷം പടിപ്പുരയ്ക്കരികെ ഒരു ചാരുകസേരയിൽ ബീഡി പുകച്ചുകൊണ്ടിരുന്ന അച്ഛന്റെയടുത്തേക്ക്‌ ഞാൻ ചെന്നു. ഘനഗാംഭീര്യത്തിന്റെ അരിപ്പയിലൂടെ എന്റെ ശബ്ദം പുറത്തെത്തി: "എന്താ അച്ഛന്റെ ഉദ്ദേശം?"

എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ആ ചോദ്യത്തിന്‌ ധ്യാനനിരതമായൊരു ശാന്തതയായിരുന്നു അദ്ദേഹം തന്ന മറുപടി. ഞാൻ കുറച്ചുസമയം കൂടി അവിടെ നിന്നു. അമ്മ, ഇടയ്ക്കു പുറത്തെത്തി ഞങ്ങളെ നോക്കിയ ശേഷം അകത്തേക്ക്‌ കയറിപ്പോയിരുന്നു. പ്രതികരണമൊന്നും കിട്ടാത്തതിനാൽ തിരിച്ചു നടന്നുതുടങ്ങിയപ്പോൾ അച്ഛൻ പിന്നിൽ നിന്നു വിളിച്ചു: "രാമനുണ്ണീ"

എന്റെ പേര്‌ മറന്നുപോയിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനായിരുന്നു അതെന്ന് എനിക്കു തോന്നി.

"എല്ലാ ജന്മങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട്‌. അനേകം തീവണ്ടികളുടെ, അതിനുള്ളിലെ ആയിരക്കണക്കിനാളുകളുടെ യാത്രകളിൽ, ചുവപ്പും പച്ചയും വീശി വഴികാണിക്കുകയാണ്‌ എന്റെ ജീവിതനിയോഗം. ഇക്കാലമത്രയും ഞാനതു ചെയ്തു. യാതൊരു പരിചയവുമില്ലാത്ത ഒരുപാടു പേരുടെ യാത്രകൾക്ക്‌ ഞാൻ ദിശ കാണിച്ചു. ഇനിയും അത്‌ തുടരണം; മരണം വരെ."

ഞാൻ നിശബ്ദനായി നിന്നു. പറഞ്ഞുകഴിഞ്ഞപ്പോൾ, പടിപ്പുര കടന്ന് പാടപ്പരപ്പിലേക്ക്‌ അച്ഛനിറങ്ങിപ്പോയി. തലയ്ക്കു മുകളിലൂടെ ബീഡിപ്പുക തുപ്പി നടന്നുപോകുന്ന അച്ഛൻ, സ്റ്റേഷൻ നഷ്ടപ്പെട്ട ദു:ഖത്തിൽ പുകയൊഴുക്കി പാഞ്ഞുപോകുന്ന തീവണ്ടിയാണെന്ന് എനിക്കു തോന്നി.

മൂന്നുദിവസം കൊണ്ട്‌, നാലുകണ്ടങ്ങൾ കൊയ്തു വൃത്തിയാക്കുകയും മണ്ണുകിളച്ച്‌ നിലം ഉറപ്പിക്കുകയും ചെയ്യുന്ന ജോലി അച്ഛൻ പൂർത്തിയാക്കി. ക്രിക്കറ്റ്‌ പിച്ച്‌ പോലെ അടിച്ചുറപ്പിച്ച നിലത്തിനു കീഴെ ഒരായിരം നെൽക്കതിരുകളുടെ നിലവിളി കുടുങ്ങിക്കിടപ്പുണ്ടെന്ന് ഞാൻ മനസ്സിലോർത്തു. ആ ദിവസങ്ങളിൽ അച്ഛൻ ആരോടും സംസാരിച്ചതേയില്ല. കാലത്തുണർന്നപാടെ ബീഡി കത്തിച്ച്‌ പാടത്തിറങ്ങും. ഉച്ചയാകുമ്പോഴേക്കും, അമ്മ ഒരലൂമിനിയ പിഞ്ഞാണത്തിൽ കഞ്ഞിയും തേങ്ങ  ചുട്ടരച്ച ചമ്മന്തിയും മോരുകറിയും ഉപ്പിലിട്ട നെല്ലിക്കയും പടിപ്പുരയിൽ കൊണ്ടുവെക്കും മനസ്സിന്റെ കൽക്കരിവണ്ടി ഏതെങ്കിലും സ്റ്റേഷനിലടുക്കുമ്പോൾ അച്ഛൻ അതെടുത്തുകഴിച്ച്‌, പാത്രം വൃത്തിയായി കഴുകിവയ്ക്കും. സന്ധ്യയാകുന്ന നേരത്ത്‌ അമ്മ അതെടുത്തുകൊണ്ടു പോകാൻ ചെല്ലും. അപ്പോൾ, അമ്മയ്ക്കും അച്ഛനുമിടയിൽ നിശബ്ദതയുടെ അനേകം ടെലഗ്രാം സന്ദേശങ്ങൾ നിരന്തരം പായുന്നുണ്ടാവും. ഉമ്മറപ്പടി കയറുമ്പോൾ കലങ്ങിയ കണ്ണുകളിൽ നിന്നും അമ്മയുടെ സങ്കടം പൊഴിഞ്ഞിറങ്ങും.

പണി തുടങ്ങിയതിന്റെ പതിനെട്ടാം ദിവസം അച്ഛൻ റെയിൽവേ സ്റ്റേഷൻ പൂർത്തിയാക്കി. 'കിഴക്കേപ്പാടം' എന്ന് മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ കൊണ്ടെഴുതിയ ബോർഡ്‌ സ്റ്റേഷന്റെ രണ്ടറ്റത്തും സ്ഥാപിച്ചു. മേശയും കസേരയും ചെറിയൊരു കട്ടിലുമുള്ള മുറി സ്റ്റേഷൻ മാസ്റ്റർക്ക്‌ ഇരിക്കാൻ വേണ്ടി നിർമ്മിച്ചു. അതിനോട്‌ ചേർന്നു തന്നെ ടിക്കറ്റ്‌ കൗണ്ടറും ഓലമേഞ്ഞ മേൽക്കൂരയുള്ള പ്ലാറ്റ്‌ഫോമും പണിതു. കാഴ്ചയിൽ ഒരൊത്ത റെയിൽവേ സ്റ്റേഷനായി കിഴക്കേപ്പാടം തലയുയർത്തി നിന്നു. യൂണിഫോം ധരിച്ച്‌, കൈയിൽ ചുവപ്പും പച്ചയും കൊടികളുമായി അച്ഛൻ സ്റ്റേഷനിലിരുന്നു. അനൗൺസ്‌മെന്റ്‌ സംവിധാനത്തിന്റെയും ബഹളത്തിൽ മുങ്ങിയ തിരക്കിന്റെയും അഭാവം അച്ഛനെ അസ്വസ്ഥനാക്കി.

പണി പൂർത്തിയാക്കിയ ശേഷം മൂന്നുദിവസത്തേക്ക്‌ തീവണ്ടികളൊന്നും ആ വഴി കടന്നുപോയില്ല. കാലിയായ കമ്പാർട്ട്‌മെന്റ്‌ പോലെ വിരസത മാത്രം സമ്മാനിച്ച ഒരു ഞായറാഴ്ച ദിവസം, പ്ലാറ്റ്‌ഫോമിലൂടെ ഉലാത്തുകയായിരുന്ന അച്ഛന്റെ ചെവിയിലേക്ക്‌ തീവണ്ടിയുടെ മുരൾച്ച തുളഞ്ഞുകയറി. ഒരു നിമിഷം ഞെട്ടിപ്പോയെങ്കിലും അദ്ദേഹം ആവേശഭരിതനായി. ഞാൻ ആ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചുനോക്കി. മാളത്തിൽ നിന്നും ചേരപ്പാമ്പ്‌ തലനീട്ടുന്നതു പോലെ പാടപ്പരപ്പിന്റെ വെളിച്ചത്തിലേക്ക്‌ വണ്ടിവന്നു. ചിതൽപുറ്റിളകിയതുപോലെ തലങ്ങും വിലങ്ങും തെറിക്കുന്ന ജനക്കൂട്ടത്തെ അച്ഛൻ സ്റ്റേഷനിൽ കണ്ടു. അപരിചിതമായ ഒരു കൂട്ടം ശ്വാസനിശ്വാസങ്ങൾ വീണുപെരുകി സ്റ്റേഷൻ വീർപ്പുമുട്ടുന്നത്‌, അദ്ദേഹമറിഞ്ഞു. അനൗൺസ്‌മെന്റുകളും പോർട്ടർമാരുടെ വെപ്രാളം പിടിച്ച പരക്കംപാച്ചിലുകളും ആ ചെവിയിലേക്ക്‌ മുറിഞ്ഞുവീണു. ടീ-കോഫി വിളികളുമായി പാഞ്ഞുനടക്കുന്ന പയ്യന്മാരോട്‌ അച്ഛന്‌ വാത്സല്യം തോന്നി. ഇരുമ്പുപാളത്തിൽ ചക്രങ്ങളുരഞ്ഞുണ്ടാകുന്ന രൂക്ഷഗന്ധം അച്ഛന്റെ മൂക്കിലേക്ക്‌ കിതച്ചുകയറി. ചുവന്നകൊടി വീശി അദ്ദേഹം കാത്തുനിന്നു. തീവണ്ടി അടുത്തെത്തി. അച്ഛൻ ഉത്സാഹത്തോടെ കാറ്റിന്റെ മേൽക്കൂരയ്ക്ക്‌ മുകളിലേക്ക്‌ കൊടിപറത്തി. എന്നാൽ, അപ്രതീക്ഷിതമായ ചുവപ്പടയാളത്തെ സംശയത്തോടെ നോക്കിയ ലോക്കോ-പൈലറ്റ്‌, അച്ഛനെയും കിഴക്കേപാടത്തെയും പാടേ അവഗണിച്ചുകൊണ്ട്‌ വണ്ടി പറപ്പിച്ചുവിട്ടു. ഇരുമ്പിന്റെ കുരുത്തകെട്ട സന്തതി ചുക്‌-ചുക്‌ വിളികൊണ്ട്‌ തന്നെ കൂവിക്കളിയാക്കുന്നത്‌ അച്ഛനറിഞ്ഞു. എഴുതാത്ത കോപ്പീബുക്കിലെ ഇരട്ടവരകൾ പോലെ കിടന്ന തീവണ്ടിപ്പാളം, അച്ഛന്റെയുള്ളിൽ വിഷാദത്തിന്റെ നീളൻ വഴിവെട്ടി. പ്ലാറ്റ്‌ഫോമിന്റെ ശൂന്യതയിൽ എനിക്കും അച്ഛനുമിടയിൽ, ഏകാന്തതയുടെ അനേകം കമ്പാർട്ട്‌മെന്റുകൾ ബാക്കിയായി.

ഒരൊറ്റ ദിവസംകൊണ്ട്‌ അനാഥമായിപ്പോയ സ്വന്തം റെയിൽവേ സ്റ്റേഷനിലേക്ക്‌ അച്ഛൻ ചുരുണ്ടുകൂടി. ബോധത്തിന്റെ തീവണ്ടികളെ അദ്ദേഹം നിരാശയുടെ പ്ലാറ്റ്‌ഫോമിൽ പിടിച്ചിട്ടു. പിന്നീട്‌ അച്ഛൻ വീട്ടിലേക്ക്‌ വന്നിട്ടില്ല. പാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ചിന്നംവിളികളുമായി നിരവധി തീവണ്ടികൾ അതുവഴി കടന്നുപോയി. അച്ഛനും അദ്ദേഹത്തിന്റെ റെയിൽവേ സ്റ്റേഷനും ചരിത്രത്തിലുൾപ്പെടാതെ പോയ ഒരസംബന്ധം മാത്രമായി ലോക്കോ പൈലറ്റുമാർ കണക്കാക്കി. കരഞ്ഞു തളർന്നശേഷം ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെപ്പോലെ, ചുവപ്പും പച്ചയും കൊടികൾ അച്ഛന്റെ മാറിൽ പറ്റിക്കിടന്നു. പരാജയബോധം അദ്ദേഹത്തിന്റെ തലച്ചോറിൽ എന്നേക്കുമായി ചങ്ങല വലിച്ചു.

അമ്മ ഒരിക്കൽ പോലും അച്ഛന്റെ റെയിൽവേ സ്റ്റേഷനിലേക്കു പോയതേയില്ല. രാത്രിയിൽ, മരുഭൂമിപോലെ വിസ്തൃതമായ പാടത്ത്‌, പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ തൂക്കിയിട്ട കുഞ്ഞു റാന്തൽവെട്ടത്തിനു കീഴെ ചിന്തകളിൽ മുഴുകിയിരിക്കുന്ന അച്ഛനെ, ഞങ്ങൾ നോക്കിയിരിക്കും. ഞാനപ്പോൾ അമ്മയുടെ കണ്ണുകൾ ശ്രദ്ധിക്കും. ഒന്നിൽ പച്ചയും മറ്റേതിൽ ചുവപ്പും നിറങ്ങൾ കത്തുന്ന ബൾബുകളാണതെന്ന് എനിക്കൊരിക്കൽ തോന്നി. വേർതിരിച്ചെടുക്കാനാകാത്ത അനേകം വികാരവിചാരങ്ങൾ ഒളിഞ്ഞുകിടക്കുന്ന തുരുത്തുകൾ. ഓടിയെത്തിയിട്ടും കയറിക്കൂടാൻ പറ്റാതെപോയൊരു തീവണ്ടിയായി അച്ഛനെയും സങ്കൽപ്പിച്ചു. അപ്പോൾ എനിക്ക്‌ ശരിക്കും സങ്കടം വന്നു. മനസ്സിന്റെ തുഞ്ചത്ത്‌ കരച്ചിൽ വിങ്ങിനിന്നു. അമ്മയുടെയും അച്ഛന്റെയും നിശബ്ദസഞ്ചാരങ്ങൾ കീറിമുറിച്ച വീടിന്റെ ഗർഭപാത്രത്തിലേക്ക്‌, അശാന്തിയുടെ റിസർവേഷൻ ടിക്കറ്റുമായി ഞാനോടിക്കയറി.

അച്ഛന്റെയും അമ്മയുടെയും മുപ്പതാം വിവാഹവാർഷികദിവസം രാവിലെ, അമ്പലത്തിൽ പോയി തിരിച്ചുവന്നതിനുശേഷം ഞാൻ പാടത്തിറങ്ങി. തികച്ചും അജ്ഞാതമായ രണ്ട്‌ വൻകരകൾക്കിടയിൽ ആർത്തിരമ്പുന്ന ദൂരം നീന്തിത്തീർക്കുന്ന പരിപാടിയാണ്‌ ദാമ്പത്യമെന്ന്, എനിക്കു തോന്നി. വൈറ്റ്‌വാഷിൽ കുളിച്ച ചില കൊറ്റികൾ സ്റ്റേഷനിലേക്ക്‌ കണ്ണുംനട്ട്‌ കണ്ടത്തിലെ ചെളിയിലിരുപ്പുണ്ടായിരുന്നു. വരമ്പിൽ രണ്ടു പുള്ളിത്തവളകൾ കുട്ടിക്കരണം മറിഞ്ഞുനടന്നു. പ്ലാറ്റ്‌ഫോമിൽ കുറച്ചു കാക്കകൾ ഒരു കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ചിറകുവീശി കുതിക്കാൻ കഴിയാതെ താഴെവീഴുന്ന കുഞ്ഞിനെ കണ്ടപ്പോൾ എനിക്കു പാവം തോന്നി. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കുമുന്നിൽ അച്ഛൻ നിൽക്കുന്നത്‌ ഞാൻ കണ്ടു. പാളത്തിന്റെ വിജനതയിലേക്ക്‌ അദ്ദേഹത്തിന്റെ ഓടിത്തളർന്ന നോട്ടത്തിന്റെ ബോഗികൾ നീണ്ടുപോയി. ഒരിക്കലും തമ്മിൽച്ചേരാത്ത ഇരുമ്പിന്റെ രണ്ടുരേഖകൾ ഭൂമിയുടെ അറ്റത്തേക്ക്‌ കാൽനീട്ടിക്കിടന്നു; അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം പോലെ.

അച്ഛൻ എന്നെ നോക്കി. ആ കണ്ണുകളിൽ നിന്നും തീവണ്ടിയോളം നീണ്ട വിഷാദത്തുള്ളികൾ പുറത്തുചാടി. അപ്പോൾ, അച്ഛനോടുള്ള അടക്കാനാകാത്ത സ്നേഹം എന്റെയുള്ളിൽ നിറഞ്ഞു. കണ്ണുതുടച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: "അച്ഛൻ തോറ്റുപോയി."

ജീവിതം തന്നെ നഷ്ടപ്പെട്ടുപോയതിന്റെ ഭാരത്തിൽ വാക്കുകൾ വല്ലാതെ പതറിയിരുന്നു. ഞാൻ കണ്ണടച്ചുനിന്നു. സ്റ്റേഷൻ ഒരു ശവപ്പറമ്പാണെന്ന് എനിക്കു തോന്നി. എനിയൊരിക്കലും കാലുകുത്തിലെന്ന തീരുമാനവുമായി, അച്ഛന്റെ തീവണ്ടിസ്റ്റേഷനിൽ നിന്നും ഞാൻ എന്നേക്കുമായി തിരിച്ചുനടന്നു.

അപ്പോൾ ഭൂമിയുടെ കോശങ്ങളെ വിറപ്പിക്കുന്ന തീവണ്ടിഗർജ്ജനം ദൂരെനിന്നും കേട്ടു. പാടപ്പരപ്പിനെ കിടിലം കൊള്ളിക്കുന്ന മുഴക്കമായി അതടുത്തെത്തുന്നത്‌ ഞാനറിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ പാളത്തിന്റെ നടുക്ക്‌ അച്ഛൻ നിൽക്കുന്നത്‌ കണ്ടു. ചുവപ്പും പച്ചയും കൊടിപിടിച്ച കൈകൾ ആകാശത്തേക്ക്‌ വിരിച്ചിരുന്നു. പാടത്തെ കണ്ണേറുകോലത്തിന്റെ രൂപം എന്റെ മനസ്സിലേക്കു വന്നു. പാളത്തിന്റെ ഭ്രമണപഥത്തിൽ തീവണ്ടി അവതാരമെടുത്തു. അപ്പോൾ, പേടിയുടെ കൂർത്ത ചക്രങ്ങൾ എന്റെയുള്ളിലൂടെ പാഞ്ഞുപോയി. സ്തംഭിച്ചുപോയ കാലുകൾ ഭൂമിയിൽനിന്നും പറിച്ചെടുത്തുകൊണ്ട്‌ ഞാനോടി. ഭൂമികുലുക്കത്തിൽപ്പെട്ട്‌ ലോകം മുഴുവൻ പ്രകമ്പനം കൊള്ളുന്നതായി എനിക്കു തോന്നി. അച്ഛനും തീവണ്ടിക്കുമിടയിൽ ആലിംഗനത്തിന്റെ അകലം കുറഞ്ഞുവന്നു.

പിന്നെ, അടുത്ത ജന്മത്തിലേക്കും നീണ്ടുകിടക്കുന്നൊരു നിലവിളി എനിക്കുമാത്രം പതിച്ചുതന്നുകൊണ്ട്‌, ഇരുമ്പിന്റെ രൂപം പൂണ്ട ഭീകരജീവി അച്ഛനെ അപ്പാടെ വിഴുങ്ങി. 

O


ഓണപ്പതിപ്പ്‌ ഒരു റിവ്യൂ

കവിത
സുധീർരാജ്‌











I

തെരുവിൽ കുട്ടികൾ മുടന്തൻനായയെ
കല്ലെറിഞ്ഞുകൊണ്ടിരുന്നു.
നിലവിളിച്ചു പാഞ്ഞ നായ
പിടഞ്ഞുവീണു ചത്തു.
ആഹ്ലാദാരവം മുഴക്കി കുട്ടികൾ
അടുത്തതിനെ തിരയുകയായി.
നായയുടെ ജഢമുപേക്ഷിച്ചു ഞാൻ
അടുത്ത തെരുവിലേക്കോടി.

കൂറ്റൻ മതിലിനിപ്പുറം
പൂവട്ടികളുമായി കുട്ടികൾ പൂവുകളെ വിളിച്ചു.
പൂവേ വാ പൂവേ വാ
പൂവുകൾ ആഹ്ലാദത്തോടെ ഓടിയിറങ്ങി
ഒരു അൾസേഷ്യൻ നായയുടെ
കുരയിൽ നടുങ്ങിയ പൂക്കൾ ചിതറിയോടി.
ഗേറ്റിനപ്പുറം നായ
ഇപ്പുറം കുട്ടികൾ
ഓടിയൊളിച്ച പൂക്കൾ.

II

റാക്കും പുകയിലയും രോഗവും
പട്ടിണിയും ഗുഹ്യരോഗവും മടുപ്പിച്ച മലനിരകളിൽ
ഓണമില്ല മാവേലിയില്ല വാമനനുമില്ല ദൈവവുമില്ല
ഉള്ളത്‌ ഒരു സ്മരണ മാത്രം
പഴകി ദ്രവിച്ച ഒരു ഗോത്രസ്മരണ.

III

ഇങ്ങു താഴെ ചെങ്ങറയിലും അരിപ്പയിലും
ഒരുപിടി റേഷനരി വേവുന്ന മണം
പുരമേഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റിൽ
മഴയുടെ പുലകുളിയടിയന്തിരം.
ഇരുട്ടിൻ ഇടഞ്ഞ താളത്തിൽ
ഒരു പാട്ടുമില്ല ഒരു കോപ്പുമില്ല.
മാവേലിയുടെ താഴുന്ന ശിരസ്സിൽ
ഇനിയും കുനിയാത്ത നട്ടെല്ലിനു മുകളിൽ
നിരന്നുനിന്ന് പെടുക്കും വാമനന്മാർ.


O



'കിഴവനും കടലും' വായിക്കുമ്പോൾ

പുസ്തകം
സിയാഫ്‌ അബ്ദുൾ ഖാദിർ










 ല്ലാതെ മോഹിപ്പിക്കുന്ന, ഓരോ മുടുക്കുകളിലും നിറയെ ചതിക്കുഴികളുള്ള, മറികടക്കാൻ പ്രയാസമുള്ള പ്രതിസന്ധികൾ നിറഞ്ഞ, തരണം ചെയ്തു കഴിയുമ്പോൾ എത്ര നിസ്സാരമായ പ്രശ്നങ്ങൾ ആണ്‌ കഠിനമായ സമസ്യകൾ എന്ന് കരുതിയിരുന്നത്‌ എന്ന് തോന്നിപ്പിക്കുന്ന, മയിൽപ്പീലി പോലെ മോഹിപ്പിക്കുകയും കൊടിയ ശത്രുവിനെപ്പോലെ ദ്രോഹിക്കുകയും ചെയ്യുന്ന ജീവിതം എന്ന മഹാത്ഭുതത്തെ കണ്ടെത്തുകയാണ്‌ ഏണസ്റ്റ്‌ ഹെമിംഗ്‌വേ തന്റെ 'കിഴവനും കടലും' എന്ന കൃതിയിൽ. ഏത്‌ വിഷമകരമായ പ്രതിസന്ധിയെയും തരണം ചെയ്യാൻ തളരാത്ത ഇച്ഛാശക്തി ഒന്നു മാത്രമേ വേണ്ടൂ.

മൂന്നേമൂന്നു കഥാപാത്രങ്ങൾ മാത്രമാണ്‌ ഈ കൃതിയിലുള്ളത്‌. കിഴവൻ, ഒരു മർലിൻ മത്സ്യം, പിന്നൊരു കുട്ടിയും. കുട്ടി തന്നെ ആദ്യഭാഗത്തും അവസാനത്തെ ചില വരികളിലും മാത്രമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. എല്ലായ്പ്പോഴും തന്റെ സഹായി ആയി കിഴവൻ അവനെ ഓർമ്മിക്കുന്നതിലൂടെ കുട്ടി, നോവലിലെ ഏറ്റവും സജീവമായ കഥാപാത്രമായി മാറുന്നു. കടൽ - ഹെമിംഗ്‌വേ കടലിന്റെ ഭാവങ്ങളെ, കടലിനെ തന്നെ പരാമർശിക്കാതെ വിട്ടുകളയുന്നുണ്ടെങ്കിലും ഈ ചെറുനോവൽ വായിക്കുന്ന ഓരോ നിമിഷവും നിങ്ങൾക്ക്‌ ചുറ്റും ഒരു മഹാസമുദ്രം അലയടിക്കും. ഒന്നു വഴുക്കിയാൽ താഴേക്ക്‌ വീണുപോകാവുന്ന അരികുകളുള്ള ഒരു വലിയ നിശബ്ദതയാണ്‌ കടൽ എന്നാണ്‌ ഞാൻ കരുതിയിരുന്നത്‌. കീഴടക്കാനാവാത്ത ഒരു വലിയ നിസ്സഹായത. കരുണയില്ലാതെ വിഴുങ്ങാനടുക്കുന്ന ഒരു ക്രൂരത. പുറത്തുകടക്കാൻ വഴിയില്ലാത്ത ഒരു ഒറ്റപ്പെടൽ. ഓരോ സെക്കന്റിലും കടൽ നമ്മെ വെല്ലുവിളിക്കുന്നു. കിഴവന്‌ കീഴടക്കേണ്ടത്‌ പലതിനെയാണ്‌. അനന്തമായ കടൽ, ചൂണ്ടയിൽ കുടുങ്ങിയ മീൻ, കരണ്ടി മൂക്കൻ സ്രാവുകൾ, വിശപ്പ്‌ എന്നിവ പ്രത്യക്ഷത്തിലും പ്രായം പഴയതാക്കിയ കണ്ണുകൾ ഒഴികെയുള്ള തന്റെ അവയവങ്ങൾ, തന്റെ ജോലിയിലെ പ്രാഗത്ഭ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, ഉറക്കം, തന്റെ സഹായിയായിരുന്ന കുട്ടിയുടെ അസാന്നിധ്യം കൊണ്ടുണ്ടാകുന്ന വിഷമതകൾ എന്നിങ്ങനെ പരോക്ഷമായതുമായ നിരവധി പ്രതിസന്ധികൾ. ഓരോന്നിന്റെയും വില അയാളുടെ ജീവൻ തന്നെയാണ്‌. ഒരു കമ്പ്യൂട്ടർ ഗെയിം പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്‌ നീളുന്ന പ്രശ്നപരമ്പരകൾ. മീൻ കിട്ടാത്ത എൺപത്തഞ്ചാം ദിവസം, മുമ്പു തന്റെ സഹായിയായിരുന്ന കുട്ടിയുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ്‌ കഥ ആരംഭിക്കുന്നത്‌. കുറേ ദിവസങ്ങളായി മീനൊന്നും ലഭിക്കാത്തതുകൊണ്ട്‌ കിഴവൻ പരിഹാസപാത്രമായിക്കഴിഞ്ഞിരുന്നു. എന്തിനും ഏതിനും അയാൾക്കൊപ്പം സഹായിയായിരുന്ന കുട്ടിപോലും അച്ഛന്റെ ശകാരം സഹിക്കാതെ കൂടുതൽ മീൻ കിട്ടുന്ന മറ്റു വള്ളക്കാർക്കൊപ്പം പോയിത്തുടങ്ങിയിരുന്നു. കിഴവന്റെ കണ്ണുകളല്ലാതെ മറ്റെല്ലാം പഴക്കം ചെന്നവയായിരുന്നു. സ്വയം തെളിയിക്കുകയല്ലാതെ കിഴവന്‌ മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ആയിരംവട്ടം അയാൾ അത്‌ ചെയ്തിരുന്നെങ്കിൽ പോലും. അങ്ങനെയാണ്‌ അയാൾ വള്ളമിറക്കുന്നത്‌. തനിക്കൊരു കോളുകിട്ടാതെ നിവൃത്തിയില്ലെന്ന് അയാൾക്കറിയാമായിരുന്നു. വിൽക്കാനോ മറ്റെന്തെങ്കിലും കാര്യസാധ്യത്തിനോ അല്ല, മീനുകളെ സ്നേഹിക്കുന്നതു കൊണ്ടാണ്‌ താൻ അവയെ കൊല്ലുന്നതെന്ന് അയാൾ ചിന്തിക്കുന്നു. സ്നേഹിക്കുന്നത്‌ കൊല്ലാനുള്ള അവകാശമാണെന്ന് അയാൾ വാദിക്കുന്നു. എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൊല്ലപ്പെടുന്നവർ ആണ്‌. മീൻ പിടുത്തം ജീവൻ നിലനിർത്തുമ്പോൾ തന്നെ എന്നെ കൊല്ലുന്നുമുണ്ട്‌.




കുട്ടിയും എന്റെ  ജീവൻ നിലനിർത്തുന്നു എന്നൊക്കെ അയാൾ ചിന്തിക്കുന്നു. ഒരു ഘട്ടത്തിൽ താൻ പിടിച്ച മീനിനോട്‌ തന്നെ കൊന്നുകൊള്ളാൻ അയാൾ ആവശ്യപ്പെടുന്നുമുണ്ട്‌. താൻ കൊല്ലാൻ പോകുന്ന മീനിനു വേണ്ടി അയാൾ മതവിശ്വാസിയല്ലാതിരുന്നിട്ടുകൂടി നന്മ നിറഞ്ഞ മറിയവും സ്വർഗ്ഗസ്ഥനായ പിതാവും ഒക്കെ ചൊല്ലുകയും ചെയ്യുന്നു. ഒരിക്കൽ തങ്ങൾക്ക്‌ കിട്ടിയ ഇണമത്സ്യങ്ങളിലൊന്നിനെ കൊന്നതിനെപ്പറ്റി കിഴവൻ ഓർക്കുന്നതിങ്ങനെ;"ഞങ്ങൾ അവളോട്‌ മാപ്പു ചോദിച്ചു, എന്നിട്ട്‌ വെട്ടിനുറുക്കി." ചൂണ്ടക്കൊളുത്തിൽ കുടുങ്ങുന്ന മത്സ്യം കഥയെ തോണിയെയെന്ന പോലെ വലിച്ചുകൊണ്ടുപോകുന്നു. വലിയ ആ മത്സ്യവുമായി അയാൾ പതിവുപോലെ സ്നേഹത്തിലാവുന്നു. തന്നെ വേണമെങ്കിൽ കൊന്നോളൂ എന്നുപോലും അയാൾ പറയുന്നു. അത്രയും സ്നേഹം, അത്രയും ഉദാരത. കടൽ വലിയ ഒരു നിശബ്ദത അല്ലെന്നു ഹെമിംഗ്‌വേ നമ്മോട്‌ പറയുന്നത്‌ മീൻ കുടുങ്ങുന്ന നിമിഷം തൊട്ടാണ്‌. അവിടെ പലതുമുണ്ട്‌. പറക്കും മത്സ്യങ്ങൾ, ഡോൾഫിനുകൾ, മത്സ്യങ്ങളുടെ പിറകേ പായുന്ന പക്ഷികൾ, കരണ്ടിമൂക്കൻ സ്രാവുകൾ, തോണിയിൽ പ്രാപ്പിടിയൻ പക്ഷികളോട്‌ പൊരുതിത്തളർന്ന് ഒരു ക്ഷണം വിശ്രമിക്കാനെത്തുന്ന പക്ഷിക്കുഞ്ഞ്‌. അങ്ങനെ അതിനെ ശബ്ദായമാനമാക്കുന്ന എന്തെല്ലാം? ഒരു മനുഷ്യനും ഒരിക്കലും ഒറ്റപ്പെടാൻ കഴിയില്ലെന്ന് ഈ കൃതി നമ്മോട്‌ പറയുന്നുണ്ട്‌. തനിച്ചാണെന്ന് കരുതുമ്പോഴും നമ്മോടൊപ്പം എന്തെങ്കിലുമുണ്ട്‌. നിർമമമായി ഇഴയുന്ന ഒരൊച്ച്‌, വരിവെച്ച്‌ ജാഥ പോകുന്ന ഉറുമ്പുകൾ, ചിറകടിക്കുന്ന ഒരു നിശാശലഭം, അങ്ങനെയെന്തെങ്കിലും. പ്രത്യാശയുടെ ഒരു കടലാണ്‌ ഈ കൃതി. പോരാട്ടവീര്യത്തിന്റെ ഒടുങ്ങാത്ത ഊർജ്ജം തിളയ്ക്കുന്ന ഒരു സമോവർ.

നിരാശാഭരിതമെന്ന് നാം കരുതുന്ന ജീവിതത്തെ നേരിടാൻ നമുക്ക്‌ തളരാത്ത ഇച്ഛാശക്തി കൂട്ടിനുണ്ടെന്ന് ഹെമിംഗ്‌വേ ഓർമ്മിപ്പിക്കുന്നു. എല്ലാ വിധത്തിലുള്ള വേദനകളോടും പ്രതിസന്ധികളോടും പൊരുതാൻ പര്യാപ്തമായ മനുഷ്യന്റെ ആത്മവീര്യത്തിന്റെ ബൈബിൾ ആണ്‌ ഈ കൃതി. എതിരാളിയുടെ മഹത്വത്തെ അംഗീകരിക്കുന്നത്‌ എങ്ങനെ എന്ന് നമുക്കീ കൃതിയിൽ കാണാം. താൻ കൊല്ലാൻ പോകുന്ന മത്സ്യത്തെ സ്നേഹിക്കുന്ന, അവനു വേണ്ടി പ്രാർത്ഥിക്കുന്ന, സഹോദരതുല്യൻ എന്നു വിശേഷിപ്പിക്കുന്ന സാന്തിയാഗോ എന്ന കിഴവൻ വിശ്വസാഹിത്യത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ്‌. എല്ലാം കഴിഞ്ഞ്‌ ഫോർഡ്‌ കാറിന്റെ ലീഫ്‌ സ്പ്രിംഗ്‌ കൊണ്ട്‌ സ്രാവുകളെയും വലിയ മീനുകളെയും നേരിടാനായി കുന്തം ഉണ്ടാക്കണം എന്നുറച്ച്‌ ഉറങ്ങാൻ പോകുമ്പോൾ അയാൾ സ്വപ്നം കാണുന്നത്‌ സിംഹങ്ങളെയാണ്‌. എന്തുകൊണ്ടെന്നാൽ, അയാൾ വിശ്വസിക്കുന്നത്‌ "നശിപ്പിക്കാം, പക്ഷെ പരാജയപ്പെടുത്താനാവില്ല" എന്നാണല്ലോ. അമേരിക്കയിലെ ഇല്ലിനോയിസിൽ ജനിച്ച ഹെമിംഗ്‌വേ ഈ ചെറുനോവലിന്‌ നോബൽ സമ്മാനം നേടിയിട്ടുണ്ട്‌. ആയുധങ്ങളേ വിട, മണി മുഴങ്ങുന്നതാർക്കു വേണ്ടി, സ്നോസ്‌ ഓഫ്‌ കിളിമഞ്ചാരോ, മൂവബിൾ ഫീസ്റ്റ്‌ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ. 


O


കാഴ്ചകൾ പറയുന്നത്‌

കവിത
മെർലിൻ ജോസഫ്‌










ർത്ഥങ്ങളുടെ ലോകത്ത്‌
ഏറ്റക്കുറച്ചിലുകളാണ്‌
കാഴ്ചയെ സ്തബ്ധമാക്കുന്നത്‌.
ശരിയുടെ കുന്നുകൾ,
തെറ്റിന്റെ താഴ്‌വരകൾ
എണ്ണിനോക്കൂ,
എന്റെ എത്ര കുന്നുകൾ
നിനക്ക്‌ താഴ്‌വരകളാണെന്ന്...?
എന്നിലെ എത്ര ആഴങ്ങൾ
നിനക്ക്‌ മലകളാണെന്ന്?
ഹോ... നീ ഒരു കുഞ്ഞായിരുന്നെങ്കിൽ,
ശാസിച്ചോ, നുള്ളിനോവിച്ചോ
നിന്നിലെ ജ്യാമിതികളെ
ഞാൻ മാറ്റിവരച്ചേനെ
നിന്റെ ഗർത്തങ്ങൾ പൊങ്ങിവരുമ്പോൾ
കണ്ട്‌ ആസ്വദിച്ചേനേ...
നോക്കൂ,
ഒരേ കയറ്റത്തിലേക്ക്‌
എന്തൊരാരവത്തോടെയാണ്‌
ചിലർ കയറിപ്പോകുന്നത്‌...
ചിന്നിച്ചിതറിയ ചിലരെങ്കിലും
'ഇസ'ങ്ങളുടെ നേരെ തുപ്പുന്നത്‌
ഓർമ്മത്തെറ്റെന്നോ,
തിരിച്ചറിവെന്നോ
കൂട്ടിവായിക്കാൻ കഴിയാതെ കാലവും...
പട്ടിണിയുടെ ജ്യാമിതികൾ മാത്രം
പേക്കോലങ്ങളായി അധപതിക്കുന്നല്ലോ.
അപ്പോഴും നമ്മൾ വസന്തം കുത്തിനിറച്ച
സമതലങ്ങളിലായിരുന്നില്ലേ?
വർണ്ണങ്ങളുടെ മൊട്ടക്കുന്നുകൾ
ചുറ്റിലും കൊതിപ്പിച്ചില്ലേ?
എന്നിട്ടും നമ്മൾ ഒന്നിച്ചോടിക്കയറിയ
കുന്നിൽ തന്നെയാണല്ലോ
ഭ്രാന്തൻ വ്യവസ്ഥിതി
കല്ലുരുട്ടിക്കളിച്ചിരുന്നതും...
തിരിച്ചോടിയിറങ്ങുമ്പോൾ,
പരസ്പരം കൂട്ടിമുട്ടാതെ,
കലഹത്തിന്റെ രണ്ടുകടലുകളായി
നമ്മൾ മാറിയിരിക്കുന്നു...
ഒന്നിനി പറയട്ടെ,
ഒരിക്കലീ കടലുകളെല്ലാം
തീരം ഭേദിച്ച്‌ കൂട്ടിമുട്ടും.
അന്ന് മാത്രം
കയറ്റങ്ങൾ ഇറക്കങ്ങളെ മറക്കും.
ജീവനില്ലാത്ത സമതലങ്ങൾക്ക്‌ മാത്രമേ
സമത്വത്തിന്റെ മൗനം തേടാൻ കഴിയൂ...

O


Sunday, September 8, 2013

മറ്റൊരു നഗരത്തിൽ സായാഹ്നം

കഥ
അമൽ










“Lets say that modern art insists upon the individual as Fragmented, wandering, at loose ends, as one who cannot find himself in the mirror of any ideology.  It seizes this moment of fragmentation in a gesture that does not give it meaning, but is, in its very formal existence, a gesture of fleeting sovereignty and of momentary enthusiasm”
Julia Kristeva (1986) 



പ്രധാനസാക്ഷി

കൃഷ്ക്‌... ക്‌..ക്‌...

ഒരു വലിയ മഞ്ഞുമലയിലേക്ക്‌ തീവണ്ടി ഇടിച്ചുകയറുന്നത്‌ സ്വപ്നം കണ്ടാണ്‌ ഞാൻ ഞെട്ടിയുണർന്നത്‌. കണ്ണ് പരമാവധി തുറന്നു പിടിച്ചങ്ങനെ കിടന്നു. യാത്ര പുറപ്പെടുമ്പോൾ റെയിൽവേ സ്റ്റേഷനാകെ മൂടൽമഞ്ഞ്‌ പടർന്ന് കിടന്നതാകാം ഇത്തരമൊരു സ്വപ്നത്തിന്‌ ഉപോദ്‌ബലകമായത്‌. പല ട്രാക്കുകളിൽക്കൂടി മഞ്ഞിനെത്തുളച്ച്‌ തീവണ്ടികളോടിക്കൊണ്ടിരുന്നത്‌ തലച്ചോറ്‌ ഉറക്കത്തിനിടെ വീണ്ടെടുത്തതാവണം. അല്ലാതെ, പണ്ടെങ്ങോ കണ്ട ടൈറ്റാനിക്‌ എന്ന സിനിമ സ്വപ്നത്തിലതിക്രമിച്ചതൊന്നുമാവില്ല. തീവണ്ടിത്താളം ആസ്വദിച്ചുകൊണ്ട്‌ സമയം നോക്കി. 2 AM

ഹോ, ഇപ്പോൾ പുറത്ത്‌ കൊടുംതണുപ്പും മൂടൽമഞ്ഞുമാവണം. അതോ കൊടുംചൂടോ? കുറച്ച്‌ മുകളിലായി മുരളുന്ന ഫാനിന്റെ വക കുറച്ച്‌ തണുപ്പ്‌ മാത്രമേ എനിക്കനുഭവപ്പെടുന്നുള്ളൂ. ഇനി തണുപ്പും കൊടുംമഞ്ഞുമെല്ലാം സ്വപ്നത്തിന്റെ ഭാഗമായിരുന്നോ? ദീർഘകാലം ഗുഹയിലുറങ്ങിക്കിടന്ന ശേഷം പുറത്തേക്ക്‌ വന്ന കരടിയുടെ മട്ടിൽ ചുറ്റും കണ്ണോടിച്ചു. എതിർബർത്തുകളിൽ പ്രായം ചെന്ന നാലുപേർ ചെരിഞ്ഞ്‌ കിടന്നുറങ്ങുന്നു. എതിരെയുള്ള രണ്ട്‌ ബർത്തുകളിൽ മധ്യവയസ്സിനോടടുത്ത ദമ്പതികളാണ്‌. അവരും ചെരിഞ്ഞ്‌ സുഖസുഷുപ്തിയിലാണ്‌. തല കൈകൊണ്ട്‌ മറച്ച്‌, ചെളിയിലേക്ക്‌ കാലുയർത്തിയൂന്നി പെരുമഴയിലൂടെ നടന്നുപോകുന്നത്‌ പോലെയുണ്ട്‌ അവരുടെ കിടപ്പ്‌. ഒരുപക്ഷേ, അവരുടെ സ്വപ്നങ്ങൾ ഇപ്പോൾ ചോർന്നൊലിക്കുന്നുണ്ടാവും. ഭയക്കണ്ട. ഉരുക്കിന്റെ കുടപിടിച്ചാണ്‌ ഈ തീവണ്ടി മഴയിലൂടെ കൂകിപ്പായുന്നത്‌. ഏറ്റവും താഴത്തെ രണ്ട്‌ ബർത്തുകളിൽ മധ്യവയസിനോടടുത്ത, മുഖാമുഖം അകലമിട്ട്‌ ഉറങ്ങുന്നവർ. വളരെ സാധാരണ വേഷം ധരിച്ച ആ ദമ്പതികളോട്‌ ഒരു മമത തോന്നി. കട്ടിപ്പുതപ്പ്‌ പോയിട്ട്‌ നേരിയൊരു തോർത്തുമുണ്ട്‌ കൊണ്ടുപോലും അവർ പുതച്ചിട്ടില്ല. അപ്പോൾ തണുപ്പല്ല, ഉഷ്ണമാണ്‌. ചൂട്‌ പിടിച്ച വായുവിനെ കഷ്ടപ്പെട്ട്‌ ചുറ്റും ചലിപ്പിക്കുകയാണ്‌ കറുത്ത അസ്ഥികൾ വൃത്തത്തിലടുക്കിയ പോലെയുള്ള തീവണ്ടിഫാനുകൾ. ഒന്നുകൂടി സമയം നോക്കി. 2.05 AM

ഇപ്പോൾ വായുവിന്‌ നല്ല ചൂട്‌ തോന്നി. എന്നിലെ കാലാവസ്ഥാബോധം ചൂളംകുത്തി. തീവണ്ടി ഏതോ വിജനമായ സ്റ്റേഷനിലേക്കടുക്കുന്നത്‌ പോലെ തോന്നി. അരം തേഞ്ഞ സൈറണടങ്ങിയപ്പോൾ വേഗത കുറഞ്ഞുതുടങ്ങി. അപ്പോഴാണ്‌ ഞാൻ ആ പെൺകുട്ടിയെക്കുറിച്ചോർത്തത്‌. ധൃതിയിൽ ചാടിക്കയറി, ഉന്തിത്തള്ളി വന്ന് നമ്പർ നോക്കി, സൈഡ്‌ അപ്പർ ബർത്തിലേക്ക്‌ ചാടിക്കയറി സുരക്ഷിതനാവുന്നതിനിടയിലേപ്പൊഴോ ആ പാവം ദമ്പതികൾക്ക്‌ നടുവിൽ ഒരു പെൺകുട്ടി കൈവെള്ളയിലമർത്തി വെച്ച മൊബൈലും നോക്കിയിരിക്കുന്നത്‌ തെല്ലിട ശ്രദ്ധിച്ചിരുന്നു.

അവളെവിടെപ്പോയി?

ഒരിക്കൽ മൃദുവായിരുന്ന ഇപ്പോൾ കല്ലുപോലെ കല്ലിച്ച ബർത്തിന്റെ മേൽക്കൂരയിലേക്ക്‌ ഘടിപ്പിച്ചിരുന്ന ഇരുമ്പ്‌ കൊളുത്തിൽപ്പിടിച്ച്‌ ഞാൻ താഴേക്ക്‌ തലനീട്ടിനോക്കി. ഒരിക്കലും മറക്കാനാവാത്ത, കണ്ണിനെ സുഖദമായൊരു കാലാവസ്ഥയിലേക്ക്‌ പറിച്ചുനട്ട ഒരു കാഴ്ചയായിരുന്നു എന്റെ തൊട്ടുതാഴെ ഉണ്ടായിരുന്നത്‌. കടുംമഞ്ഞ സൂര്യകാന്തിപ്പൂവുകൾ നിരനിരയായി വിടർന്ന ഒരു ഇറുകിയ ടീഷർട്ടും ഇളം നീലാകാശം മാതിരി പ്രശാന്തമായൊരു ഹാഫ്‌ പാന്റ്സും ധരിച്ച്‌ ആ പാവം ദമ്പതികളുടെ മകൾ മലർന്നു കിടക്കുന്നു. എന്റെ മനസ്സിലെവിടെയോ ഒളിച്ചിരുന്ന ഒരു കള്ളൻ അവളെ രണ്ടാമതൊന്ന് നോക്കും മുമ്പ്‌ അപ്പുറവും ഇപ്പുറവും ഇടനാഴിയും മുഴുവൻ കണ്ണുകളെ പറഞ്ഞുവിട്ടു. പാളിപ്പാളി വീഴുന്ന വെട്ടത്തിൽ എല്ലാവരും ആടിയാടി ഉറങ്ങുകയാണ്‌. അവളും മെല്ലെ ആടുന്നുണ്ട്‌. ജീവിതത്തിലിതുവരെ ഇങ്ങനെയൊരു വിഗഹവീക്ഷണത്തിന്‌ ഭാഗ്യം സിദ്ധിച്ചിട്ടില്ല. ബോർഡറിൽ ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങി കുറ്റിക്കാടുകൾ വകഞ്ഞ്‌ ഒളികണ്ണിട്ട്‌ അപ്പുറത്തെ നീക്കങ്ങൾ പഠിക്കുന്ന സൈനികന്റെ ഭവത്തിൽ ഞാൻ താഴേക്കുറ്റുനോക്കിക്കിടന്നു. തുറന്നുകിടക്കുന്ന, ബാറുകളില്ലാത്ത ജനാലയിലൂടെ ഇടയ്ക്കിടെ വലിയ തോതിൽ വെട്ടം വന്നുവീഴുന്നതും കാറ്റ്‌ ചെമ്പിച്ച തലമുടിയിൽ ആഞ്ഞ്‌ വലിക്കുന്നതും നോക്കിക്കണ്ടു. കൊടുംചൂടാണ്‌ പുറത്ത്‌. അതാണിവൾ ജനാലയടയ്ക്കാതെ, പുതപ്പിട്ടു ശരീരം മൂടാതെ ഇങ്ങനെ കിടക്കുന്നത്‌. എത്ര പിടിച്ചു മാറ്റിയിട്ടും കണ്ണുകൾ അവളുടെ ഇറുകിയ ടീഷർട്ടുമായുള്ള ഉന്തും തള്ളും തുടരുകയാണ്‌. കടുംമഞ്ഞ സൂര്യകാന്തിപ്പൂവുകൾ ഉയർന്നു താഴുന്നു. മൂക്ക്‌ പൂപോലെ വിടരുന്നു. ഇവൾ മരിച്ചു മലർന്നു കിടക്കുന്ന ഒഫീലിയയാണ്‌. അവളൊരു കാൽ ഉയർത്തി വെച്ചതിനാൽ പിന്നെ ഹാഫ്‌ പാന്റുമായിട്ടായി കണ്ണുകളുടെ വടംവലി. വണ്ണമുള്ള കാല്‌ എന്ന് സ്പഷ്ടതയോടെ തലച്ചോറ്‌ ആവർത്തിച്ചു പറയുന്നു. ഇറുകിയ വസ്ത്രങ്ങൾ പൊട്ടിച്ച്‌ പുറത്തേക്കിറങ്ങുന്ന ശരീരാഗ്നിയിലേക്ക്‌ ഈയാംപാറ്റക്കണ്ണുകൾ പാറിപ്പറന്നടുക്കുന്നു. ആർക്കാണ്‌ ഇത്തരമൊരു സാഹചര്യത്തിൽ ഒഴുക്കിനെതിരെ നീന്താൻ കഴിയുക? വളരെ പാവം, സാധാരണവസ്ത്രങ്ങൾ ധരിച്ച ആ ദമ്പതികൾക്ക്‌ ഇവളിങ്ങനെ കിടക്കുന്നതിൽ എന്താണ്‌ പങ്ക്‌? വളരെയധികം മോഷ്ടാക്കൾ ചുറ്റിപ്പറക്കുന്ന ഈ നേരത്ത്‌ ആ ജനാല അടയ്ക്കാതെ ഇത്രയും ഇറുകിയ വസ്ത്രങ്ങൾ ധരിച്ച്‌ എന്തിനാണവൾ മലർന്ന് കിടക്കുന്നത്‌? ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും കുതറുന്ന മനസ്സിനെ അഗ്നിപർവ്വതങ്ങൾ പുകയുന്ന ഒരു താഴ്‌വാരത്തിലേക്ക്‌ പറിച്ചുനടാൻ ശ്രമിച്ചത്‌ വിജയിച്ചില്ല. കണ്ണും മനസ്സും മതിലുകൾ അനായാസം ചാടി അവളുടെ രൂപത്തിലേക്ക്‌ ആവർത്തിച്ച്‌ പായുന്നു. അടുത്തടുത്തായി ഇല്ലാത്ത സഹോദരിമാരെയും അമ്മയെയുമൊക്കെ മനസ്സിലേക്കടുക്കാൻ ശ്രമിച്ചു. നിയന്ത്രണാതീത തടങ്ങളെ കുറച്ച്‌ അടക്കിപ്പിടിക്കാനായി സത്യം, ധർമ്മം, നന്മകൾ, കടമകൾ.... തഥൈവ. വീണ്ടും അത്‌ മടകൾ തകർത്ത്‌ താഴേക്കൊഴുകി അവളിലേക്ക്‌ വീണു. വളരെ നല്ല വിദ്യാഭ്യാസവും, വിവേകവും, തിരിച്ചറിവും, സമൂഹത്തിൽ ബഹുമാന്യതയുള്ള ജോലിയുമൊക്കെയുള്ള ഒരാളിനെപ്പോലും ഒരിറുകിയ മഞ്ഞടീഷർട്ടും ഒരു ഹാഫ്‌പാന്റ്സും വടംകെട്ടി വലിച്ചു കൊണ്ടുപോകുന്നു. തമോഗർത്തങ്ങൾ എല്ലാം വലിച്ച്‌ വിഴുങ്ങുന്നു. സ്വയം നിയന്ത്രിക്കാനാവാത്ത ബോധത്തെ വലിച്ചെടുക്കുന്ന പ്രകോപന ശൃംഖലകളോട്‌ മല്ലിട്ട്‌ അവൾ മകളാണെന്ന് ചിന്തിക്കാൻ ശ്രമിച്ചു. അപ്പോഴുണ്ട്‌, നമ്മുടെ മകൾ പ്രകോപിത വേഷം ധരിക്കില്ല, അഥവാ ധരിച്ചാലും ഇങ്ങനെ മലർന്ന് കിടക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കില്ല എന്നൊരു ആരവം ഹൃദയത്തിൽ നിന്ന് കൊട്ടിപ്പാടി വന്ന് തലച്ചോർ കുഴച്ചുമറിച്ചു. നോക്ക്‌! നോക്ക്‌! താഴേക്ക്‌ നോക്ക്‌!! നോക്കരുതെന്നും നോക്കാനും ഞാൻ തന്നെ പറയുന്നു. രണ്ടവസ്ഥകളിൽ ഹൃദയം പിടയ്ക്കവേ, ഫാഷൻ വസ്ത്രങ്ങളോടും അത്‌ വാങ്ങിയുടുത്ത്‌ പരിസരം മറക്കുകയോ പരിസരത്തെ ആകർഷിക്കുകയോ ചെയ്യുന്ന പെൺകുട്ടികളോടും ഒരസ്വസ്ഥത തോന്നി. പക്ഷേ കണ്ണുകൾ രണ്ട്‌ സൂര്യകാന്തിപ്പൂവുകൾ മറയിട്ടിട്ടും തള്ളിവരുന്ന അവളുടെ നെഞ്ചിൽ തന്നെയിരുന്നു.
        
പാളിപ്പോവുന്ന മനസ്സുള്ള ഞാനോ കുഴപ്പക്കാരൻ?
പ്രകോപിതവേഷം ധരിക്കുന്ന പെൺകുട്ടികളാവില്ല കുറ്റക്കാർ.

തീവണ്ടി ഒരു സ്റ്റേഷനിൽ വന്നടിഞ്ഞു. രണ്ടേകാലായി മണി. പുറത്ത്‌ ഇടിമിന്നലുണ്ടോ? കൊള്ളിയാൻ മിന്നുന്ന വെളിച്ചമാണോ അവളെ വന്ന് പുൽകി തിരിച്ചുപോകുന്നത്‌? ആരും കയറുന്നില്ല. ആരും ഇറങ്ങുന്നില്ല. ആരും ഉണരുന്നുമില്ല. ട്രെയിൻ വിസിലൂതി. ഇങ്ങനെ ശരീരാകൃതി തളംകെട്ടി നിൽക്കവേ ഒരു നിഴൽ വന്നതിൽ വീണു. ജഢകെട്ടിയ താടി മാത്രമേ കണ്ടുള്ളൂ. അഴുക്ക്‌ കറുപ്പിച്ച കൈപ്പത്തികൾ പാമ്പുകളെപ്പോലെ അകത്തേക്ക്‌ നീണ്ടുവന്നു. എന്റെ പ്രവചനം ശരിയായേ ഹായ്‌ ഹായ്‌. പാറിപ്പറന്നിരുന്ന കള്ളനൊരാൾ ഇതാ സ്വർണ്ണമാലപ്പൂവിലേക്ക്‌ പറന്നിറങ്ങുന്നു. അശ്രദ്ധയും സ്വബോധരാഹിത്യവും ക്ഷണിച്ച്‌ വരുത്തിയ വിന. ഉള്ളിൽ ഇങ്ങനെയൊരു സന്തോഷം മുളപൊട്ടിയത്‌ ഞെട്ടിപ്പൊട്ടി. ആ കറുത്ത കൈകൾ മലർന്ന് സർവ്വവും മറന്ന് കിടക്കുന്ന പെൺകുട്ടിയുടെ സൂര്യകാന്തിപ്പൂവുടുപ്പിൽ തൊട്ടു. പിന്നെ ഒരു വട്ടം മൃദുമാറിടങ്ങളിൽ ഇറുകെ ഒന്നമർത്തി മിന്നലുപോലെ പിന്മാറി. ട്രെയിൻ മെല്ലെ ചലിച്ചു തുടങ്ങി. വീണ്ടും ആ കൈകൾ കടന്നുകയറി രണ്ട്‌ പൂവുകളിലും പിടിച്ച്‌ ഇതളുകൾ ഞെരിച്ചു. ട്രെയിൻ ചെറുവേഗം പ്രാപിച്ചു. സ്വന്തം ശരീരം ഒരജ്ഞാത ആക്രമി പിഴുതെടുക്കുന്നതറിയാതെ കിടന്നുറങ്ങുന്ന അവളിനി വല്ല മാനസികക്കുഴപ്പവും ബാധിച്ച പെണ്ണാണോയെന്ന് തോന്നിപ്പോയി. ട്രെയിൻ മെല്ലെ ചലിക്കുന്നതോടൊപ്പം പുറത്തെ അക്രമി വീണ്ടും ഓടിവന്നു. ഇറച്ചിയിലേക്ക്‌ തിരിച്ചുവരുന്ന ഈച്ചകളെ ഓർത്തു. വീണ്ടുമവൻ ശക്തിയായി മാറിടം ഞെക്കി. അവൾ ഉണരാത്തതും, പ്രതിഷേധിക്കാത്തതും പിന്നെ അത്യാഗ്രഹവും കൊണ്ടാവണം ട്രെയിൻ സാമാന്യവേഗത്തിലായപ്പോഴും അവൻ പാഞ്ഞുവന്ന് ഒരിക്കൽക്കൂടി കൈകളിട്ടത്‌.

എന്നെ ഞെട്ടിച്ചുകൊണ്ടവൾ ഇരുകൈത്തണ്ടകളിലും ഒറ്റപ്പിടി പിടിച്ചു - വളരെ ദൃഢമായി ഒരു നീരാളിപ്പിടിത്തം. അവന്റെ കുതറലും വലിയുമൊന്നും ഏശിയില്ല. പാളങ്ങളിൽ ലോഹച്ചക്രങ്ങൾ ഭ്രാന്തമായുരയുന്ന ശബ്ദത്തിൽ അവന്റെ ഭാഗത്ത്‌ നിന്നുണ്ടായിരുന്നിരിക്കാവുന്ന അലറലും പതറലുമൊന്നും കേൾക്കാൻ പറ്റിയില്ല. പ്ലാറ്റ്‌ഫോം കടന്ന് കുറച്ച്‌ മുന്നോട്ട്‌ പോയപ്പോൾ ഒരിടുങ്ങിയ പാലമാണതെന്ന് ഉറപ്പായി. ഒരു ഭാവവ്യത്യാസവുമില്ലാതെ അടച്ചുപിടിച്ച കണ്ണുകൾ ഒരിക്കൽപ്പോലും തുറക്കാതെ കൈയിലെ പിടി തരിമ്പും വിടാതെ അവൾ മലർന്ന് കിടപ്പാണ്‌. എന്നിൽ ഇടിവെട്ടി മിന്നലുകൾ പെയ്തു.

ട്രഷ്ക്ക്‌ ..പ്‌..ർ..ട്ട്‌...

ഒരുവട്ടം-രണ്ടുവട്ടം - മൂന്നുവട്ടം - നാലുവട്ടം ഞെക്കിയിട്ടും അത്യാഗ്രഹം മാറാത്ത അവന്റെ ശരീരം പാലത്തിലിടിച്ച്‌ നുറുങ്ങുന്ന ദൃശ്യം ഭാവനയിൽ കണ്ട്‌ വിറച്ച്‌ ഞാൻ തിരിഞ്ഞ്‌ കിടന്നു. വേറൊരു ബോഗിയിൽ, താഴെ സീറ്റുണ്ടായിട്ടും, ടി.ടി.ഇക്ക്‌ കൈക്കൂലിയിട്ട്‌ ഈ അപ്പർബർത്ത്‌ കൈക്കലാക്കിയത്‌ തെറ്റായിപ്പോയി.

പരാതിക്കാരൻ

ജീവനാണോ ശരീരമാണോ വലുത്‌?


വളരെ അപ്രതീക്ഷിതമായിരുന്നു ആ പെൺകുട്ടിയുടെ നീക്കം. അവൾ അക്ഷരാർത്ഥത്തിൽ ചവണക്ക്‌ കുടുക്കിക്കളഞ്ഞു. എന്റെ ശക്തി മുഴുവൻ ക്ഷയിച്ച്‌ തൂങ്ങിക്കിടന്നു. പ്ലാറ്റ്‌ഫോം തീർന്നതും ഞാൻ മരണമുറപ്പിച്ചു. മുറിവ്‌ വ്രണമായ കൈമുട്ട്‌ ജനാലവക്കിലുരഞ്ഞ്‌ അസഹ്യമായി വേദനിച്ചു. അപ്പോഴേക്കും ട്രെയിൻ നല്ല വേഗത്തിലായി. എന്റെ കാലുകൾ നിലയില്ലാതെ, ഗതി കെട്ടലഞ്ഞു. ഉരുക്ക്‌ പാലത്തിലൂടെ ട്രെയിൻ കയറിയപ്പോൾ കാതടപ്പിക്കുന്ന ഒച്ച ഉയർന്നതെന്നെ കൊല്ലാതെ കൊന്നു. അവളിപ്പോൾ കൈവിടുമെന്നും ഞാൻ തണുത്തുറഞ്ഞ നദിയിലേക്ക്‌ തലകീഴായി വീഴുമെന്നും ഉറപ്പിച്ചു.

ഛ്ലഷ്ക്‌... ധഡ്‌.. ഗ്ലം..ശ്ല്...

എവിടെയൊക്കെയോ ഇടിച്ചും അടിച്ചും താഴേക്ക്‌ തെറിച്ചു. തുറന്നുകിടക്കുന്ന തീവണ്ടിജനാലകൾ കാത്ത്‌ ഉറക്കമൊളിപ്പിച്ച്‌ കാത്തിരിക്കാറുണ്ടായിരുന്ന രാത്രികളെപ്പോലെയല്ലായിരുന്നു ഇത്‌. പഴ്സോ, ബാഗോ സ്വർണ്ണാഭരണങ്ങളോ തേടി കൈയ്യിടാറുണ്ടായിരുന്നതുപോലെയല്ലയിരുന്നു ഇത്‌. അഴുകിയ ഗലികളിൽ അന്തിയുറങ്ങുന്ന, കീറിപ്പറിഞ്ഞ ചെളിപിടിച്ച ചണത്തുണികൾ ധരിക്കുന്ന, പട്ടിണിയും, പീഢകളും കോലം കെടുത്തിയ എനിക്ക്‌ സ്വർണ്ണമോ പണമോ തേടുക തന്നെയായിരുന്നു അഭികാമ്യം. എന്നാൽ മനസ്സിന്റെ നിയന്ത്രണരേഖ എവിടെ വെച്ചാണ്‌ പൊട്ടുന്നത്‌? സ്വർണ്ണത്തെ മറന്ന് ഒന്ന് രണ്ട്‌ മൂന്ന് നാല് വട്ടം അവളുടെ യുവമാറിടങ്ങളെ ഞെക്കിനോക്കുകയാണുണ്ടായത്‌. എന്നെപ്പോലെ പണത്തിനാവശ്യക്കാരനായ, പട്ടിണിയും പീഢകളും അതിന്‌ മാത്രം മനസ്സിനെ രൂപപ്പെടുത്തിയ ഒരുവനെപ്പോലും അവയൊക്കെ മറന്ന് ബോധം മറിച്ച്‌ വീഴ്ത്തുവാൻ മാത്രം എന്താണിത്‌? ഇറുകിയ മഞ്ഞസൂര്യകാന്തിപ്പൂക്കളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നോ, കുറ്റപ്പെടുത്തണമെന്നോ അറിയില്ല. ഇതൊരുപക്ഷെ പ്രപഞ്ചനിയമമായിരിക്കാം. അതിൽപ്പെട്ട്‌ ജീവൻ നഷ്ടപ്പെട്ടതെനിക്കാണ്‌. മാംസവും പണവും വെച്ച്‌ നീട്ടി ഏതെടുക്കുമെന്ന് ചോദിക്കുന്നതാവും ഇതിലുമെളുപ്പം.

പാളിപ്പോവുന്ന മനസ്സുള്ള, ജന്മനാ തെണ്ടിയും, കള്ളനുമായ ഞാനാണോ കുറ്റക്കാരൻ?
പ്രകോപിതവേഷം ധരിക്കുന്ന പെൺകുട്ടികളാവില്ല കുറ്റക്കാർ.

പ്രതി

സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നിയമങ്ങൾക്ക്‌ കീഴിൽ വരുന്നതായെനിക്കറിവില്ല. അതൊക്കെ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നിടത്താവും ഒരു പക്ഷെ നിയമത്തിന്‌ സാധ്യത.

സ്വപ്നം സ്വാതന്ത്ര്യം നൽകുമെന്നാണ്‌ തോന്നുന്നത്‌.

എന്റെ സീറ്റിന്‌ മുകളിൽ ഒരു ദൃക്‌സാക്ഷിയുടെ ഒളിക്കണ്ണുകളുണ്ടായിരുന്നതോ ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ തെരുവ്‌ തെണ്ടിയായൊരു കള്ളൻ എന്റെ ശരീരത്തിൽ തുടർച്ചയായി ഞെക്കുകയും തുടർന്ന് ഞാൻ കൈയിൽ കടന്നുപിടിച്ചതുമൂലം പാലത്തിൽ തലയിടിച്ച്‌ നദിയിലേക്ക്‌ വീണ്‌ കൊല്ലപ്പെട്ടതൊന്നും ഞാനറിഞ്ഞതേയില്ല. ഇതും ഒരു വിചിത്രസ്വപ്നത്തിലെ ഉപസ്വപ്നമായിട്ടു തന്നെ ഞാൻ കരുതുന്നു. നടന്ന സംഭവത്തിന്‌ മാത്രമാണിവിടെ പ്രസക്തി. അടുത്ത ബർത്തിലെ എന്റെ സാധാരണവേഷധാരികളായ മാതാപിതാക്കളെപ്പറ്റിയോ; എന്റെ വളരെ ഇറുകിയ സൂര്യകാന്തിപ്പൂവുകളുള്ള ടീഷർട്ടിനെപ്പറ്റിയോ, മഴവില്ലിന്റെ ആകാശനീലപ്പാന്റിനെപ്പറ്റിയോ, മലർന്നുള്ള എന്റെ കിടപ്പിനെപ്പറ്റിയോ വിശദീകരിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. കാരണം അതെല്ലാം യാഥാർത്ഥ്യമായിരുന്നു. ഇതിനിടയിലെന്താണ്‌ നടന്നതെന്ന് ഒന്നുകൂടി സ്വപ്നം പോലെ കാണാം. സ്വപ്നം രണ്ടാമത്‌ കാണുമ്പോൾ അത്‌ യാഥാർത്ഥ്യത്തോടടുക്കുമെന്നത്‌ എന്റെ വാദത്തെ അസ്ഥിരപ്പെടുത്തുമോ?

പുറത്ത്‌ മഞ്ഞ്‌ പഞ്ഞിക്കായ പൊട്ടിച്ച്‌ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മൃദുലപുഷ്പങ്ങൾക്ക്‌ മേൽ മയങ്ങുകയായിരുന്നു. അവൻ ആദ്യമായി തലനീട്ടി. മഴവില്ലു തുറന്ന് എന്റെ കുറച്ച്‌ മുകളിലായി നിന്നു. മഞ്ഞുവാരിയെറിഞ്ഞു. എനിക്ക്‌ തണുത്തു. പിന്നെ കടുത്ത ഉഷ്ണം തോന്നി. സൂര്യൻ തീതുപ്പുന്നു. സൂര്യകാന്തിപ്പൂവുകൾക്ക്‌ പറ്റിയ വേനൽ. അൽപനേരം പൂക്കൾക്കിടയിൽ മലർന്നുകിടന്നു. അതിസുന്ദരനായ അവൻ മുകളിൽ നിന്ന് ഒഴുകിവന്ന് എന്റെയരികിലിരുന്നു. അതോടെ ചെറിയ കാറ്റിലൂടെ വസന്തം വന്നു. അവനോടെനിക്ക്‌ സ്വാർത്ഥപ്രണയം തോന്നി. അവനെ വിടാൻ മനസ്സനുവദിച്ചില്ല. നക്ഷത്രങ്ങൾ ഉദിച്ച അവന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ വിറച്ചുകിടന്നു. അവന്റെ ചെറുചിരിയിൽ ഇടിവെട്ടി. മഴയുടെ കളകളാരവം വന്നെന്ന മൂടി. സൂര്യകാന്തിപ്പൂവുകൾ പതിയെ അവൻ നുള്ളിയെടുത്തു. അവന്റെ വസന്തം നനഞ്ഞ കൈകൾ എന്നെ ലാളിച്ചുകൊണ്ടിരുന്നു. ഞാൻ പൊഴിഞ്ഞുതുടങ്ങി. ഒന്ന്-രണ്ട്‌-മൂന്ന്-നാല്‌ സ്വപ്നസദൃശ്യമായ കാലാവസ്ഥ വ്യതിയാനങ്ങളിൽപ്പെട്ട്‌ അവനൊരു കാലാവസ്ഥാദേവനാണെന്ന് ഞാൻ സ്വപ്നം കണ്ടു. അവനെ വേർപിരിയാനെനിക്ക്‌ കഴിയുമായിരുന്നില്ല. കുറച്ചുസമയം മുകളിൽ മഞ്ഞും, താഴെ വേനലും, പുറത്തു മഴയും സൃഷ്ടിക്കാൻ കഴിവുള്ള അവനെ ഞാൻ തട്ടിയെടുക്കാൻ തീരുമാനിച്ചു. അവനെ ഞാൻ ഇറുകെ എന്നിലേക്ക്‌ പിടിച്ചടുപ്പിച്ചു. അവനെ ഞാൻ പൂട്ടി. പക്ഷേ, ഞൊടിയിടകൊണ്ട്‌ സുഗന്ധവാഹിച്ചെറുകാറ്റായി അവനൂർന്ന് പോയ്ക്കളഞ്ഞു. അവന്‌ സ്വാതന്ത്ര്യം ലഭിച്ചു. സ്വപ്നം സ്വാതന്ത്ര്യം നൽകുകയായിരുന്ന ഈ വേളയിൽ ഒരു ദൃക്‌സാക്ഷിയും ഒരു പരാതിക്കാരനും എന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്നെന്നുള്ളത്‌, സത്യം പറയൂ. സ്വപ്നമായിരുന്നില്ലേ?

വിധി

ഉചിതമായൊരു വിധി പ്രസ്താവിക്കാനും മാത്രം കഴിവുള്ളൊരു വായനക്കാരൻ/വായനക്കാരിയാണ്‌ നിങ്ങളെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ?

O


PHONE : 08129293357