1995 ജനുവരി മാസത്തിലെ ഒരു സന്ധ്യയില്‍ , അരുണ്‍ .എസ്. കാളിശേരിയുടെ നാവില്‍ നിന്നും ഞങ്ങള്‍ സുഹൃത്തുക്കള്‍ ഏറ്റുവാങ്ങിയതാണ് ഈ താളം- കേളികൊട്ട് എന്ന ചെറുമാസിക!
അന്ന് പ്രദീപ് വള്ളിക്കാവ്, സഞ്ജയദാസ്, കാളിശ്ശേരി, പട്ടര്‍ എന്ന വിനോദ്, പിന്നെ ഞാനും ബിരുദവിദ്യാര്‍ഥികള്‍ ആയിരിക്കെ, ഞങ്ങളുടെ മനസ്സിലേക്ക് അത് ഒരു കളിവിളക്ക് തെളിയിച്ചു തന്നു. പിന്നെ ആദിനാട് എന്ന ഗ്രാമത്തിലേക്ക് നേര്‍ത്ത ശബ്ദത്തില്‍ കൊട്ടിക്കയറിയ താളം. കഴിഞ്ഞ ഇരുപതു വര്‍ഷമായുള്ള സൗഹൃദം ഇന്നും മുറിയാതെ നില്‍ക്കുന്നതും, മനുഷ്യന്‍റെ മനസ്സുമായി കഴിയാന്‍ സാധിക്കുന്നതും ഉള്ളില്‍ ഇന്നും ഒരു മഴ സൂക്ഷിക്കാനാകുന്നതും ഒക്കെ ആ കേളികൊട്ട് കാലം തന്ന അനുഗ്രഹമാണ്.
എത്രയുണ്ട് ഞങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ചു തീര്‍ത്ത വഴികള്‍ ?
അതൊരു കാലമായിരുന്നു.
തുറയില്‍കടവിലെ കാറ്റേറ്റ് കറുത്ത സന്ധ്യകള്‍ .........
തര്‍ക്കമേശക്കു ചുറ്റുമുള്ള കൂട്ടായ്മകള്‍ .....കാലുകളില്‍ പറ്റുന്ന പൊഴിമുഖത്തെ
മണല്‍തരികള്‍ .........
കറുപ്പും ചുവപ്പും മഷി പുരണ്ട എത്ര രാത്രികളിലാണ് ഉറക്കമിളച്ചിരുന്നു പോസ്റ്ററുകള്‍ എഴുതിയത്. ക്ലാസ് കട്ട് ചെയ്ത് പകല്‍ മുഴുവന്‍ അച്ചടിശാലയിലിരുന്നു അക്ഷരങ്ങള്‍ അടുക്കിവെച്ചത്.തപാലില്‍ വന്നിരുന്ന മനസ്സുകളെ മഷി പുരട്ടിയത്.
പ്രണയത്തിന്‍റെ ലേ-ഔട്ടുകള്‍ വരച്ചിട്ടത് .
ആദിനാടിന്‍റെ ചെമ്മൺവഴികളിലൂടെ സൈക്കിള്‍ ഓടിച്ച്, മാസിക വീടുകളില്‍ എത്തിച്ച് , പട്ടണതിരക്കില്‍ അലഞ്ഞ് പരസ്യങ്ങള്‍ക്കായി വിയര്‍ത്ത ഒരു കാലം.
നല്ലതെന്ന് പറഞ്ഞവരെയും എഴുതിയവരെയും ഒരിക്കല്‍കൂടി ഓര്‍ക്കുന്നു.
തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നവരെയും......
ശ്രീ .ബാബു കുഴിമറ്റം, ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ , ഇന്ന് നമ്മോടൊപ്പമില്ലാത്ത
ശ്രീ. പി.ആര്‍ .കര്‍മ്മചന്ദ്രന്‍, ഡ്രോയിംഗ് മാഷായ ശ്രീ.എ.കെ.ഗോപിദാസ്, ടി.കെ.എം.എം കോളേജിലെ ലൈബ്രേറിയന്‍ ആയ ശ്രീ.സത്യദേവന്‍, ആര്‍ .ബിജു തഴവ, പി.മോഹന്‍കുമാര്‍, അജിത്.കെ .സീ.ആയിക്കുന്നം....... അങ്ങനെ ഒരുപാടുപേര്‍ .
മാസികയുടെ ഒന്നാം വാര്‍ഷികം 1996 ഫെബ്രുവരി 24 തീയതി കരുനാഗപ്പള്ളി ടൗൺ ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെടുകയും അനുബന്ധമായി ഒരു ചിത്രപ്രദര്‍ശനവും ഉണ്മയുടെ മാസികാശേഖരത്തിന്‍റെ പ്രദര്‍ശനവും ഉള്‍ക്കൊണ്ടപ്പോള്‍ വേദിയില്‍ , ഭാഷാ ഇൻസ്റ്റിട്യൂട്ടിലെ അന്നത്തെ സീനിയര്‍സബ് എഡിറ്റര്‍ ശ്രീ. എം.എഫ്. തോമസ് ,
ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ , ഉണ്മ മോഹന്‍ എന്നിവര്‍ സംസാരിച്ചിരുന്നു.
ശേഷം പല കാരണങ്ങളാല്‍ കേളികൊട്ട് നിലച്ചു. വഴിയും തൊഴിലും തേടിയുള്ള യാത്രകള്‍ക്ക് ഉള്‍പ്പിരിവുകള്‍ ഉണ്ടായപ്പോള്‍ ,കൂട്ടായ്മകള്‍ക്ക് ഇടവും നേരവും ഇല്ലാതെ പോയി.
പിന്നെ അതൊരു ഗൃഹാതുരത്വമായി.
പഴയ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കുന്നത് പോലെ, ഓര്‍മകളെ വീണ്ടെടുത്തു കൊണ്ട് ...കേളികൊട്ട് എന്ന ബ്ലോഗിലൂടെ ഒരിക്കല്‍ കൂടി ഞങ്ങള്‍ ......
പഴയതും പുതിയതുമായ എല്ലാ സ്നേഹിതരും വരണം.
ഒരു വരി കുറിച്ചിട്ടു പോകണം.
സ്നേഹത്തോടെ,
നിധീഷ്