Monday, July 1, 2019

സംസ്കാരജാലകം-37


സംസ്കാരജാലകം-36
ഡോ.ആർ.ഭദ്രൻ












വാചകമേള

മലയാളമനോരമ ദിനപത്രത്തിലെ വാചകമേള ഒരു നല്ല കോളമാണ്‌. വർഷങ്ങളായി നാമത് വായിക്കുന്നു. ഇപ്പോഴും അത് വായനാക്ഷമമായി തുടരുകയാണ്‌. നേരത്തേയും സംസ്കാരജാലകത്തിൽ വാചകമേളയെ പുകഴ്ത്തി ഞാൻ എഴുതിയിട്ടുണ്ട്. അന്ന് ഞാൻ ഉന്നയിച്ച വിമർശനം ഇപ്പോഴും അതേപടി തുടരുകയാണ്‌. ഗ്രാവിറ്റിയുള്ള ചിന്തകളുടെ അനുസ്യൂതിയാണത്. അത് സമകാലീനവും രസാത്മകവുമാണ്‌. പലപ്പോഴും സാമൂഹിക വിമർശനത്തിന്റെ വലിയ ഉത്സാഹമാണ്‌ അത് പ്രകടിപ്പിക്കുന്നത്. സ്ഥിരം ചില ചിന്തകരുടെ അഭിപ്രായങ്ങളെ അത് എഴുന്നള്ളിക്കുന്നു എന്നതാണ്‌ വാചകമേളയുടെ ഒരു മടുപ്പിന്‌ കാരണം.

ബസുകളിൽ ഹാൻഡ് റെസ്റ്റ് വേണം

നമ്മുടെ ട്രാൻസ്പോർട്ട് ബസുകളിലും പ്രൈവറ്റ് ബസുകളിലും ഹാൻഡ് റെസ്റ്റ് ഇല്ലാത്തത് ഗുരുതരമായ ഒരു പ്രശ്നമാണ്‌. ഇപ്പോഴത്തെ ബസുകളുടെ അമിതവേഗത്തിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. യാത്ര ചെയ്യുമ്പോൾ ഹാൻഡ് റെസ്റ്റ് ഇല്ലാതെ പല യാത്രക്കാരും വീണുപോകുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും റോഡിലെ വളവുകളിലാണ്‌ ഇത് ഗുരുതരമാകുന്നത്. KSRTC എം.ഡി യും ട്രാൻസ്പോർട്ട് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥറ്റും ഇത് അടിയന്തിരമായി ശ്രദ്ധിക്കണം.

ജോസഫ് എന്ന പുതിയ മലയാള ചലച്ചിത്രം


ജോസഫ് എന്ന പുതിയ മലയാള ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ്‌. ഷാഹി എന്റെ ശിഷ്യനാണ്‌. പോലീസുകാരനായ കലാകാരനാണ്‌ ഷാഹി. പഠിക്കുന്ന കാലം മുതൽ ഷാഹിയെ ഞാൻ സവിശേഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം, പ്രതിഷേധത്തിന്റെ ഒരു അഗ്നി അവനിൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അന്ന് ഷാഹി കോട്ടയം ബാസേലിയോസ് കോളേജിൽ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥി ആയിരുന്നു. സാഹിത്യക്ലാസുകളിൽ വെച്ചാണ്‌ അയാളെ ഞാൻ പരിചയപ്പെട്ടത്. 25 വർഷങ്ങൾക്ക് ശേഷം ഇന്നും ആ ബന്ധം വലിയ തീവ്രതയോടുകൂടി നിലനിൽക്കുകയാണ്‌. ഷാഹി എടുത്ത ഒരു ഷോർട്ട് ഫിലിം ഒരിക്കൽ എന്നെ വീട്ടിൽ കൊണ്ടുവന്ന് കാണിക്കുകയുണ്ടായി. അപകടമരണത്തിൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനവുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കാണ്‌ ഈ ചലച്ചിത്രം വെളിച്ചം വീശുന്നത്. ഇത്തരത്തിലുള്ള സിനിമകളാണ്‌ മലയാളത്തിൽ ഉണ്ടാകേണ്ടത്. തട്ടുപൊളിപ്പൻ സിനിമകൾ ഇന്നും ചലച്ചിത്രലോകത്ത് നിലനിൽക്കുന്നത് കാണുമ്പോഴാണ്‌ ജോസഫ് പോലെയുള്ള സിനിമകളുടെ മഹത്വം നാം വേറിട്ടു കാണേണ്ടത്. മലയാള സിനിമ താരരാജാകന്മാരെ ഒഴിവാക്കണമെന്ന സന്ദേശവും ഈ സിനിമ തരുന്നുണ്ട്.

 ബെർണാർദോ ബെർത്തലൂച്ചിക്ക് അന്തിമോപചാരം



വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ബെർണാർദോ ബെർത്തലൂച്ചി സിനിമാലോകത്തുനിന്നും വിട പറഞ്ഞു. ബെർത്തലൂച്ചിയുടെ ‘ദ ലാസ്റ്റ് എംപറർ’ എന്ന സിനിമ ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി. ബെർത്തലൂച്ചിയുടെ ’ദ ലാസ്റ്റ് ടാംഗോ’ എന്ന സിനിമ ലൈംഗികരംഗങ്ങളുടെ പേരിൽ വളരെയധികം വിവാദമുയർത്തിയിരുന്നു. ഇറ്റലിയിലെ തൊഴിലാളിസമരം പ്രമേയമാക്കിയ ’1900‘, ഫാസിസ്റ്റ് ഭരണകാലത്തെ രാഷ്ട്രീയപീഡനങ്ങൾ ചിത്രീകരിച്ച ’ദ കൺഫോമിസ്റ്റ്’ എന്നിവയാണ്‌ മറ്റ് പ്രശസ്തമായ സിനിമകൾ.

ജോണി ലൂക്കോസ്



മലയാള മനോരമ ചാനലിലെ ജോണി ലൂക്കോസിന്റെ ഇന്റർവ്യൂകൾ ഒന്ന് കാണാനുള്ളതാണ്‌. മാതൃഭൂമി ചാനലിലെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ ആണത്. രണ്ടുപേരും ഉയർന്ന നിലവാരമാണ്‌ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ബാലകൃഷ്ണൻ ജോണി ലൂക്കോസിനെ പഠിക്കുന്നതായിട്ടും ജോണി ലൂക്കോസ് ഉണ്ണി ബാലകൃഷ്ണനെ പഠിക്കുന്നതായും പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അവർ രണ്ട് വ്യക്തിത്വങ്ങൾ രൂപപ്പെടുത്തുന്നതും നാം കാണാതിരുന്നുകൂടാ. ജനുവരി 12,13 തീയതികളിൽ മനോരമ ചാനലിൽ വന്ന ജോണി ലൂക്കോസിന്റെ ഒരു ഇന്റർവ്യൂ ആണ്‌ ഇതെല്ലാം പറയാൻ കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ജോണി ലൂക്കോസ് ഇന്റർവ്യൂ ചെയ്യുകയായിരുന്നു.കാര്യമെന്തൊക്കെയായാലും എ.പത്മകുമാറിന്റെ സ്വതന്ത്രവ്യക്തിത്വം ആ ഇന്റർവ്യൂ ലോകത്തിന്‌ കാണിച്ചുകൊടുക്കുകയായിരുന്നു. നാം ധരിച്ചുവെച്ചിരിക്കുന്നതും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുമായ തലങ്ങളിൽ അല്ല എ.പത്മകുമാർ നിലകൊള്ളുന്നതെന്ന് ആ ഇന്റർവ്യൂ വെളിപ്പെടുത്തുകയുണ്ടായി. എ.പത്മകുമാറിനെ കുരുക്കിലാക്കുന്ന എല്ലാ ചോദ്യങ്ങളെയും മറികടക്കുവാനുള്ള പാടവം അദ്ദേഹം പ്രകടിപ്പിച്ചു. ചോദ്യങ്ങളുടെ അസ്ത്രം തൊടുത്തുവിടുന്നതിൽ ജോണി ലൂക്കോസ് പ്രകടിപ്പിക്കുന്ന പാടവവും കൃത്യമായ ഹോംവർക്കുകളും വലിയൊരു കലാസൃഷ്ടിയുടെ നിലവാരത്തിലേക്ക് ഈ ഇന്റർവ്യൂവിനെ കൊണ്ടുപോയി എന്ന് പറയാതെ വയ്യ.

ഡോ.അനൂ.പി.റ്റി

വിജ്ഞാനകൈരളിയ്യുടെ 2019 മാർച്ച് ലക്കത്തിൽ ഡോ.അനൂ.പി.റ്റി ഒരു ലേഖനം എഴുതിയിട്ടുണ്ട്. പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ വകുപ്പ് അദ്ധ്യക്ഷയാണ്‌ അനു.പി.റ്റി. പുത്തൻകാവ് മാത്തൻ തരകൻ, പ്രൊ.കെ.വി.തമ്പി തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാർ ഇരുന്ന കസേരയിലാണ്‌ ഡോ.അനൂ.പി.റ്റി ഇരിക്കുന്നത്. വലിയ എഴുത്തുകാരെ മാനിക്കാൻ ഈ ഡിപ്പാർട്ട്മെന്റ് പലപ്പോഴും ശ്രമിച്ചിട്ടില്ല എന്നൊരു വിമർശനമുള്ളയാളാണ്‌ ഞാൻ. ഡിപ്പാർട്ട്മെന്റിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ സാഹിത്യരചനകളെ അമേദ്യം കാണുന്ന പോലെയാണ്‌ സഹപ്രവർത്തകർ കണ്ടിരുന്നത് എന്ന് ഞങ്ങൾ തമാശ പറയാറുണ്ടായിരുന്നു. ആ പാരമ്പര്യം കണ്ടു വളർന്നയാളാണ്‌ അനൂ.പി.റ്റി. എന്നാൽ ഈ ഡോക്ടറും എഴുത്തിന്റെ ലോകത്തേക്ക് വന്നത് വളരെ സന്തോഷം നൽകിയ അനുഭവമായിരുന്നു. ബെന്യാമിന്റെ ‘പോസ്റ്റ്മാൻ’ എന്ന ചെറുകഥയെ ആണ്‌ ഈ ലേഖനത്തിൽ അനൂ.പി.റ്റി പഠിച്ചിരിക്കുന്നത്. അനുവിന്റെ ഈ ശ്രമം ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
.
കല്ലടയാറ്റുപ്പടൈ- കല്ലടയാർ കവിതകൾ

വളരെ ആകസ്മികമായിട്ടാണ്‌ ഈ കാവ്യകൃതി എന്റെ കൈയ്യിൽ കിട്ടിയത്. പ്രൊഫ.പി.ഭാസ്കരൻ നായർ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എന്റെ ഡിഗ്രി ക്ലാസുകളിലെ അധ്യാപകനായിരുന്നു. കവിതയും ഗദ്യവും പഠിപ്പിക്കുന്നതിൽ ഭാസ്കരൻനായർ സാറിന്‌ പ്രത്യേകതരത്തിലുള്ള ഒരു ആകഷണീയത ഉണ്ടായിരുന്നു. ഇത് എല്ലാവരെയും മോഹിപ്പിക്കുന്നതായിരുന്നില്ല. എന്നാൽ എനിക്കത് ആവേശകരമായിരുന്നു. ഇന്നും കവിതയുടെ സംശയങ്ങൾ തീർക്കാൻ ഞാനൊടിയെത്തുന്നത് ഈ ഗുരുവിന്റെ സവിധത്തിലേക്കാണ്‌. യാതൊരു മടിയും കൂടാതെ അദ്ദേഹം എനിക്ക് എല്ലാം പറഞ്ഞു തരുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കാവ്യകൃതി കേരള സംസ്കാരപഠനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കേണ്ടതാണ്‌. കല്ലടയാറിനെ ചരിത്ര-സംസ്കാര-പരിസ്ഥിതി പ്രാധാന്യത്തോടെ ഈ കാവ്യകൃതി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഐന്തിണകളുടെ സംസ്കാരം ഈ കാവ്യകൃതി അതിന്റെ എല്ലാ പ്രതാപത്തോടും കൂടി നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നു. ആറു മാത്രമല്ല, വയലുകളും വയൽക്കിളികളും എല്ലാം ഈ കാവ്യത്തിൽ ഉണ്ട്. പ്രകൃതിയെ കൈ-മെയ് മറന്ന് ആരാധിക്കുന്ന ഒരു സഹൃദയന്റെ സൗന്ദര്യസങ്കൽപ്പമാണ്‌ ഈ കാവ്യം. കേരളം അതിന്റെ ഏറ്റവും വലിയ കാവ്യപുരസ്കാരം  നൽകി വേണം ഈ കൃതിയെ മാനിക്കാൻ. കൊള്ളരുതാത്ത കൃതികൾ കേരള-കേന്ദ്ര അക്കാദമി അവാർഡുകൾ വാരിക്കൂട്ടുമ്പോൾ അത് ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ട്.

ലെനിൻ രാജേന്ദ്രന്‌ അന്ത്യചുംബനം




പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവും കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചില്ല്, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, ദൈവത്തിന്റെ വികൃതികൾ, മഴ, മകരമഞ്ഞ്, രാത്രിമഴ എന്നിവയാണ്‌ പ്രധാനചിത്രങ്ങൾ. മലയാള ചലച്ചിത്രലോകത്തിന്‌ അദ്ദേഹം നൽകിയ നവഭാവുകത്വം എക്കാലവും ഓർമ്മിക്കപ്പെടും. എം.മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾഎന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം എടുത്ത ചലച്ചിത്രം അനുവർത്തന ചലച്ചിത്രലോകത്തെ ഒരു നാഴികക്കല്ലാണ്‌.

ജോർജ്ജ് ഫെർണാണ്ടസ്




ഇന്ത്യയിലെ ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് അവിസ്മരണീയമായ വ്യക്തിത്വം പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മൊറാർജി ദേശായി, വാജ്പേയി തുടങ്ങിയവരുടെ മന്ത്രിസഭയിൽ യഥാക്രമം വ്യവസായം, പ്രതിരോധവകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലയളവിൽ ഫെർണാണ്ടസിന്റെ സമരവീര്യം യുവക്കൾക്ക് പ്രചോദനമായിരുന്നു. അക്കാലത്ത് കോൾമയിരോടുകൂടിയാണ്‌ ഫെർണാണ്ടസിനെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങളുടെ യുവത്വം വായിച്ചത്. മരണമില്ലാത്ത ട്രേഡ് യൂണിയൻ നേതാവാണ്‌ അദ്ദേഹം. തൊഴിലാളിവർഗ്ഗ വിമോചനത്തിന്‌ അദ്ദേഹം നൽകിയ സംഭാവനകൾക്ക് എന്നും വലിയ മാറ്റുണ്ടായിരിക്കും. 

O



Saturday, October 13, 2018

സംസ്കാരജാലകം-36

സംസ്കാരജാലകം-36
ഡോ.ആർ.ഭദ്രൻ












ലീലാ മേനോൻ




പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന ലീലാ മേനോൻ(86) കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രാജ്യത്തെ ആദ്യകാല വനിതാ പത്രപ്രവർത്തകരിൽ എന്തുകൊണ്ടും ശ്രദ്ധേയയായിരുന്നു ഇവർ. ക്യാൻസറിനെ ഇന്നസെന്റിനെ പോലെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച ലീലാമേനോൻ ഏവരുടെയും ശ്രദ്ധയും ആദരവും കൈപ്പറ്റിയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പോലും ശ്രദ്ധിച്ചിരുന്ന എഴുത്തുകാരിയായിരുന്നു ഇവർ. മികച്ച കോളമിസ്റ്റ് കൂടിയായിരുന്നു ലീലാ മേനോൻ. ആത്മകഥാശാഖയിൽപ്പെടുന്ന ‘നിലയ്ക്കാത്ത സിംഫണി’ ഇവരുടെ മികച്ച ഒരു ഓട്ടോബയോഗ്രഫിയാണ്‌.


ഡി.വിനയചന്ദ്രൻ


ഡി.വിനയചന്ദ്രൻ അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ജില്ലയിലെ കല്ലടയിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിന്‌ അരികിലൂടെ ഈ അടുത്തസമയത്ത് യാത്ര ചെയ്തു. ഡി.വിനയചന്ദ്രനെക്കുറിച്ചുള്ള സ്മരണകൾ അയവിറക്കുവാൻ ഇത് കാരണമായി. കല്ലടയാറിന്റെ തീരത്തുള്ള അദ്ദേഹത്തിന്റെ കുടുംബവീടിന്‌ സമീപത്താണ്‌ സ്മൃതിമണ്ഡപം. അദ്ദേഹത്തിന്‌ അർഹതപ്പെട്ട സ്ഥാനം കൊടുക്കുവാൻ നമ്മുടെ മാധ്യമപ്രവർത്തകർ തയ്യാറായില്ല. ഇത്രയും വലിയ ഒരു ജീനിയസിനെ ഇങ്ങനെ തമസ്കരിക്കുവാൻ നവീന മുതലാളിത്തത്തിന്റെ മാധ്യമപ്രവർത്തനത്തിന്റെ ക്രൂരതയ്ക്ക് മാത്രമേ കഴിയൂ. രാമായണത്തിന്റെ പലഭാഗങ്ങളും അദ്ദേഹം കാണാതെ ചൊല്ലുന്നത് എന്റെ വീട്ടിലിരുന്ന് ഞാൻ അത്ഭുതപരതന്ത്രനായി കേട്ടിട്ടുണ്ട്. വിനയചന്ദ്രനെപ്പോലെ ഒരു മഹാമനുഷ്യന്‌ ആത്തിഥ്യമരുളാൻ എനിക്ക് എന്തന്നില്ലാത്ത ആവേശമുണ്ടായിരുന്നു. വിനയചന്ദ്രന്റെ പല മികച്ച കവിതകളും മാതൃഭൂമിയിലെ കമൽറാം തമസ്കരിച്ചതിനെക്കുറിച്ച് ഈ അടുത്ത സമയത്ത് ഒരു യുവകവി രോഷത്തോടെ എന്നോട് പറയുകയുണ്ടായി. മലയാള സാഹിത്യപ്രവത്തനത്തിന്റെ ആരാച്ചാർ ആകാൻ കമൽറാം ശ്രമിക്കുന്നതിനെക്കുറിച്ച് പലകോണുകളിൽ നിന്നും എതിർശബ്ദം ഉയരുന്നുണ്ട്.


അമൃത ചാനൽ

ചാനലുകൾ ഇന്ന് വാർത്തകളെ വൈവിധ്യപൂർണ്ണമാക്കിയിട്ടുണ്ട്. ഇത് കാലോചിതമാണ്‌. കാലത്തിന്‌ മുമ്പേ നടക്കുന്നതുമാണ്‌. അമൃത ചാനലിലെ പത്തുമണി വാർത്തയെക്കുറിച്ച് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. വാർത്തകളുടെ ഒരു സമഗ്രത അത് സൃഷ്ടിക്കുന്നു. അതിന്റെ ഒരു പ്രധാന ന്യൂനതയാണ്‌ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ വാർത്താപ്രക്ഷേപണം അരമണിക്കൂറായി ചുരുക്കുന്നത് നന്നായിരിക്കും. ഇപ്പോൾ ആവർത്തനം കൊണ്ട് ഈ വാർത്ത വായന മടുപ്പുളവാക്കുന്നുവെന്ന് പറയാതെ വയ്യ. അതിവാചാലതയും ഇതിന്റെ പ്രകടമായ ഒരു ദോഷമാണ്‌. പഴയകാലത്തെ പുനരുക്തി എന്ന ദോഷത്തിന്റെ തനിയാവർത്തനമാണ്.


ഡോ.ഇ.സി.ജി സുദർശനൻ


പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശനൻ അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു. ഒൻപത് തവണ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനത്തിന്‌ ശുപാർശ ചെയ്തിട്ടുള്ള ഇദ്ദേഹം ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനബിംബമാണ്‌. 1957 ൽ വി മൈനസ് എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത് ഇദ്ദേഹമാണ്‌. ക്വാണ്ടം സെനോ ഇഫക്ട് കണ്ടെത്തിയതും ടോക്യോൺ സൈദ്ധാന്തിക കണങ്ങളെക്കുറിച്ച് പ്രവചനം നടത്തിയതും ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്‌. പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്‌ നൊബേൽ സമ്മാനം ലഭിക്കാതിരുന്നതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണ്‌. നൊബേൽ സമ്മാനം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം ആശിച്ചിരുന്നു. ഈ അർത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ഒരു ലേഖനം ഞാൻ വായിച്ചത് ഇപ്പോൾ ഓർക്കുന്നു.


എക്സൈൽ - കെ.സജീവ്കുമാർ

സമകാലിക മലയാളം 2018 മെയ് ലക്കത്തിൽ വന്ന കെ.സജീവ് കുമാറിന്റെ ‘എക്സൈൽ’ എന്ന കവിത വർത്തമാനകാലത്തെ ശക്തമായി അഭിസംബോധന ചെയ്യുന്നു. പെൺബാല്യങ്ങൾ എങ്ങനെ അരക്ഷിതമായി തീരുന്നു എന്നതിന്റെ വളരെ കാൽപനികമായ ആവിഷ്കാരമാണ്‌ ഇത്. പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേർചിത്രം ഈ കവിത അവതരിപ്പിക്കുന്നു. സാമൂഹികശാസ്ത്രജ്ഞന്മാർക്ക് പോലും പഠനാർഹമായ ഒരു കവിതയാണിത്. വീടകങ്ങൾ പെണ്ണിന്‌ നരകവാതിലുകളായി തീരുന്നുവെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. വിഷയത്തിന്റെ മനോജ്ഞമായ അവതരണവും ആഖ്യാനവുമാണ്‌ കവിതയെ ശ്രദ്ധേയമാക്കുന്ന ഘടകം. ഈ അടുത്ത സമയത്ത് വായിച്ച ചേതോഹരമായ ഒരു കവിതയാണ്‌ എക്സൈൽ. ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധേയരായിത്തീർന്ന കവികളുടെ മുന്നിൽ നിൽക്കാൻ യോഗ്യനായ കവിയാണ്‌ കെ.സജീവ്കുമാർ.


വരത്തൻ



ഒരുപാട് സമകാലികമായ ഇഷ്യൂസ് മനോജ്ഞമായി ചർച്ചയ്ക്കെടുത്ത സിനിമയാണ്‌ അമൽ നീരദിന്റെ ‘വരത്തൻ’. പ്രവാസി മലയാളിയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീകൾക്ക് മേലുള്ള പുരുഷനോട്ടത്തിന്റെ പ്രശ്നം, സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീ നേരിടുന്ന പുരുഷന്റെ ഒളിഞ്ഞുനോട്ടത്തിന്റെ പ്രശ്നം, ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്ന അധീശവർഗ്ഗത്തിന്റെ ഇടപെടലുകൾ, സദാചാരപോലീസിന്റെ ഇടപെടലുകൾ, പ്രണയത്തിന്റെ വിശുദ്ധി അംഗീകരിക്കാതിരിക്കൽ തുടങ്ങി നിരവധി ഇഷ്യൂസുകളാണ്‌ സിനിമയിൽ സജീവമാകുന്നത്. സിനിമയുടെ കേന്ദ്രത്തിൽ നിൽക്കുന്ന പ്രധാന ഇഷ്യു വരത്തന്മാരെ നേരിടുന്ന പ്രശ്നങ്ങളാണ്‌. എല്ലാ നാട്ടിൻപുറങ്ങളിലും ഈ പ്രശ്നം സജീവമാണ്‌. ഈ പ്രശ്നത്തെ സിനിമ കുറച്ചുകൂടി ഹൈലൈറ്റ് ചെയ്യേണ്ടതായിരുന്നു. പുരുഷത്വത്തെ സ്ത്രീ എങ്ങനെ ആസ്വദിക്കുന്നു എന്നത് സിനിമയിലെ പുതിയ ഫെമിനിസമാണ്‌. സ്ത്രീ ആഗ്രഹിക്കുന്ന ഒരു പുരുഷനായി തീരുമ്പോഴാണ്‌ സിനിമയിലെ സ്ത്രീ നായിക പ്രിയാ പോൾ പുരുഷനെ അംഗീകരിക്കുന്നത്. ട്രസ്പാസിംഗിന്റെ പ്രശ്നം ഗ്രാമം ഉയർത്തുന്നതുപോലെ സിനിമാന്ത്യമാകുമ്പോൾ സിനിമയിലെ നായകനും സ്വീകരിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം മികച്ചതാണ്‌. മറ്റുള്ളവരുടെയും. മികച്ച സംവിധാനവും എഡിറ്റിംഗും സിനിമാറ്റോഗ്രഫിയുമാണ്‌ വരത്തന്റേത്. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കൽ


പി.സി.ജോർജ്ജും കെ.എം.മാണിയും ചില ബിഷപ്പുമാരും പാലാ സബ്ജയിലിൽ ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. ജയിലിൽ കിടക്കുന്ന ഒരു മനുഷ്യനെ സന്ദർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവരാരും സമരം ചെയ്ത കന്യാസ്ത്രീകളെ സന്ദർശിച്ചില്ല എന്നതിൽ ഒരു ഇരട്ടത്താപ്പുണ്ട്. ഈ ഇരട്ടത്താപ്പിന്റെ ചളിപ്പാണ്‌ ഇവരുടെ മുഖത്ത് ദൃശ്യമായത്. സഭയും രാഷ്ട്രീയ നേതൃത്വവും എല്ലാം പുരുഷന്റേതാണ്‌. സമരം ചെയ്ത കന്യാസ്ത്രീകളുടെ വിമർശനം നൂറുശതമാനം ശരിയാണ്‌.

ദു:ഖകരമായ മൂന്നു മരണങ്ങൾ


വില്ലനായും ഹാസ്യതാരമായും പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച പ്രശസ്ത ഹാസ്യനടൻ ക്യാപ്റ്റൻ രാജു നമ്മളെ വിട്ടുപിരിഞ്ഞു. നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ രാജു അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


പാട്ടുകളേറെ ബാക്കിയായ വയലിൻ താഴെവെച്ച് വയലിനിസ്റ്റ് ബാലഭാസ്കർ യാത്രയായി. ഫ്യൂഷൻ സംഗീത പരിപാടികളിലൂടെയാണ്‌ ബാലഭാസ്കർ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായത്. ബിസ്മില്ലാഖാൻ യുവ സ്ംഗീത പുരസ്കാരം 2008 ൽ ബാലഭാസ്കറെ തേടിയത്തി.

ഹിറ്റുകളുടെ മാന്ത്രികനായ തമ്പി കണ്ണന്താനം മലയാള സിനിമാപ്രേമികളോട് വിടചൊല്ലി യാത്രയായി. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. മോഹൻലാലിനെ സൂപ്പർ നായകപദവിയിലേക്ക് ഉയർത്തിയതിന്‌ പിന്നിൽ തമ്പി കണ്ണന്താനമായിരുന്നു പ്രധാന പങ്ക് വഹിച്ചത്.

കുഞ്ചുക്കുറുപ്പ് ഇനിയും നന്നാവുന്നില്ല

മലയാള മനോരമ പത്രത്തിലെ ‘കുഞ്ചുക്കുറുപ്പ്നന്നാവുന്നില്ല എന്ന് ‘സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുള്ളതാണ്‌. ഇപ്പോഴും സംഗതി തഥൈവ. കുഞ്ചുക്കുറുപ്പിന്‌ എന്താണ്‌ സംഭവിക്കുന്നത് എന്ന് മനോരമയുടെ പത്രാധിപർ അടിയന്തിരമായി അന്വേഷിക്കണം. പണ്ടൊക്കെ മനോരമ കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കുന്നത് അല്ല, ആസ്വദിക്കുന്നത് കുഞ്ചുക്കുറുപ്പായിരുന്നു. ഹാസ്യം വരുന്നില്ല എന്ന് പറഞ്ഞാൽ പ്രതിഭ വറ്റിപ്പോയി എന്നാണർത്ഥം. പുതിയകാലം ദൃശ്യമാധ്യങ്ങളുടെ കാലമാണ്‌. ദോഷം പറയരുതല്ലോ, മാതൃഭൂമി ചാനലിലെ വക്രദൃഷ്ടി പരിപാടികളിൽ ഹാസ്യം കരകവിഞ്ഞൊഴുകുന്നത് പ്രേക്ഷകർ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌. ഹാസ്യത്തിന്‌ ഇനിയും ഒരു ബാല്യമുണ്ടെന്നാണ്‌ ഇത് കാണിക്കുന്നത്.

വാജ്പേയിയും കാർഗിൽ യുദ്ധവും


ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്‌ കാർഗിൽ യുദ്ധം. ഈ കാലയളവിൽ ഇന്ത്യ ഭരിച്ചത് ഇന്ത്യയുടെ അഭിമാനമായ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു. ഒരു യുദ്ധപ്രഖ്യാപനം പോലും ഇല്ലാതെയാണ്‌ തന്ത്രപരമായി വാജ്പേയ് ഈ യുദ്ധം നയിച്ചത്. ഈ യുദ്ധതിൽ ഇന്ത്യ അഭിമാനകരമായ വിജയം കൈവരിക്കുകയും ചെയ്തു. നമ്മുടെ പ്രതിരോധസേനയുടെ കരുത്ത് വിളിച്ചറിയിച്ച യുദ്ധമായിരുന്നു ഇത്. വാജ്പേയിയുടെ ദീനദയാലുത്വം നേരിട്ടു ബോധ്യപ്പെട്ട ഒരു അനുഭവവും എനിക്കുണ്ട്. എന്റെ അയൽവാസിയായ ഒരു പാവപ്പെട്ട മനുഷ്യൻ ബാങ്ക് ലോണെടുത്ത് പശുവിനെ വാങ്ങിച്ചു. ലോൺ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. ഈ തുക എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ഞാൻ വാജ്പേയിക്ക് ഒരു കത്തയച്ചു. അദ്ദേഹം ഈ ലോൺ തുക എഴുതി തള്ളിയതായി അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് ആ മനുഷ്യന്‌ അയച്ചുകൊടുത്തു. വാജ്പേയിയുടെ ദീനദയാലുത്വം എനിക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്.

O

Friday, May 25, 2018

സംസ്കാരജാലകം-35

സംസ്കാരജാലകം-35
ഡോ.ആർ.ഭദ്രൻ












ഗ്രീഷ്മപാഠം



ജോൺ ചീക്കനാലിന്റെ ‘ഗ്രീഷ്മപാഠം' എന്ന കവിത ഇങ്ങനെ വായിക്കാം.
“ആകാശത്തിനോട്
ഒരു കവിത കടം ചോദിച്ചു.
മേഘങ്ങൾ അമ്ളമഴകൾ തൻ
വജ്രാക്ഷരങ്ങൾ
ഹൃദയത്തിന്റെ താളുകളിൽ
കോറിയിട്ടു.
സൗരവെളിച്ചത്തിൽ വായിക്കാതെ
ഉന്മാദത്തിന്റെ നട്ടുച്ചകളിൽ
വായിക്കണമെന്ന് പറഞ്ഞേൽപ്പിച്ചു.
വായനയ്ക്ക് ശേഷം-
വേനലുകളിൽ ഒരു മരംകൊത്തി
എന്നെ കൊത്തിത്തുളയ്ക്കുന്നു:
ബോധത്തിന്റെ മരംകൊത്തി.”


ഈ കവിത ’കേരള കവിത-2008‘ ൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളതാണ്‌. ജോൺ ചീക്കനാൽ കവിതയുടെ ലോകത്ത് നേരത്തേ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടത്ര സജീവമായി കാണാത്തതിനാൽ കാവ്യസ്നേഹികൾ സങ്കടപ്പെടുന്നു. ഒതുക്കത്തോടെ, ഭാഷയുടെ മേൽ നിയന്ത്രണം പാലിച്ച് കവിത എഴുതാനുള്ള ചീക്കനാലിന്റെ ’കാലിബറി‘ന്‌ മികച്ച ഉദാഹരണമാണീ കവിത.

പൃഥ്വിരാജ് പലിശക്കമ്പനികൾക്ക് വേണ്ടി പരസ്യം പറയരുത്



പൃഥ്വിരാജ് അന്തസ്സുള്ള നടനാണ്‌. ചാനലുകളിലെ പൃഥ്വിരാജിന്റെ പല പരസ്യങ്ങളും നിലവാരമുള്ളതുമായിരുന്നു. ആഗോളവത്കരണകാലത്ത് സിനിമാനടന്മാരെ കച്ചവടക്കാർ വേണ്ടതിലധികം ദുരുപയോഗം ചെയ്യും. ഇത് തിരിച്ചറിയാൻ സിനിമാനടന്മാർക്ക് ചരിത്രബോധവും രാഷ്ട്രീയബോധവും വേണം. കേരളത്തിലെ ഒരു പ്രമുഖ പലിശക്കമ്പനിക്ക് വേണ്ടി പൃഥ്വിരാജ് ചെയ്ത് പരസ്യം ചാനലുകളിൽ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇത് പല സിനിമാനടന്മാർക്കും ബാധകമായ കാര്യം കൂടിയാണ്‌.

ഗോർക്കിയൻ ദർശനം ‘ചരിത്രഗാഥ’യിൽ

മാർച്ച് 2018 ‘കേരള പ്രൈവറ്റ് കോളേജ് ടീച്ചർ’ മാഗസിനിൽ വന്ന ഡോ.രേഖ ആറിന്റെ ഈ ലേഖനം കാലോചിതമായിട്ടുണ്ട്. എം.സുകുമാരന്റെ ‘ചരിത്രഗാഥ’ എന്ന നോവലിന്റെ സൈദ്ധാന്തിക പഠനമാണ്‌ ഈ ലേഖനം. ഗോർക്കിയൻ ദർശനത്തെ നോവൽ പഠനത്തിൽ കൃത്യമായി ഉപയോഗിക്കാൻ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക സംഭവങ്ങളോടും സാഹിത്യത്തോടും സർഗ്ഗാത്മകമായി പ്രതികരിക്കുമ്പോൾ മാത്രമേ ഒരു കോളേജ് പ്രൊഫസറുടെ ജീവിതം അർത്ഥപൂർണ്ണമായി തീരുകയുള്ളു. ഈ യാഥാർഥ്യം ഉൾക്കൊള്ളുന്ന പല പ്രൊഫസർ നമുക്കുണ്ടായിട്ടുണ്ട്. ഇതിന്‌ വിരുദ്ധമായി നിലപാടെടുത്തവരും നമുക്കൊരുപാടുണ്ടായിരുന്നു. ഇവരാണ്‌ നമ്മുടെ കോളേജ് അക്കാദമിക് ജീവിതത്തെ അർത്ഥശൂന്യമാക്കി തീർത്തത്. എന്തായാലും രേഖയുടെ ഈ ലേഖനം നല്ലൊരു കാൽവെയ്പ്പാണ്‌.

കോട്ടയം പുഷ്പനാഥ്




മലയാളത്തിലെ അപസർപ്പക നോവൽ സാഹിത്യത്തിന്റെ കുലപതിയായിരുന്നു കോട്ടയം പുഷ്പനാഥ്. ചാനൽസംസ്കാരം ഇല്ലാതിരുന്ന ഒരു കാലയളവിൽ മലയാളിയുടെ ആസ്വാദനശീലത്തെയും വായനാശീലത്തെയും മുന്നോട്ട് നയിച്ചതിൽ കോട്ടയം പുഷ്പനാഥിന്റെ കൃതികൾക്ക് വലിയ പങ്കുണ്ട്. മലയാളിയുടെ സാക്ഷരതയെ പൊലിപ്പിച്ചെടുത്തതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്‌. കോട്ടയം പുഷ്പനാഥിനെ മനസ്സിലാക്കുന്ന കാര്യത്തിൽ മലയാളിക്കുണ്ടായ ദുരന്തം ഇനിയെങ്കിലും പഠനവിഷയമാക്കേണ്ടതുണ്ട്. നാനൂറോളം ഡിക്ടറ്റീവ് നോവലുകൾ എഴുതിയ ഒരു എഴുത്തുകാരനെ മലയാളി ഇങ്ങനെ സ്വീകരിച്ചാൽ മതിയോ? പുഷ്പനാഥിന്റെ പോപ്പുലാരിറ്റി വളർത്തിയെടുക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമലോകവും ഗുരുതരമായ പിഴവാണ്‌ വരുത്തിവച്ചിരിക്കുന്നത്. നമ്മുടെ ഭരണകൂടവും കോട്ടയം പുഷ്പനാഥിനോട് അനീതിയാണ്‌ കാട്ടിയിട്ടുള്ളത്. ജനങ്ങളാണ്‌ അദ്ദേഹത്തോട് നീതി പുലർത്തിയത്.

ഋതുഭേദങ്ങളുടെ രാജമല്ലി



യെസ് മലയാളം മാർച്ച് 2018 ൽ വന്ന, മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ കവയിത്രി എന്നറിയപ്പെടുന്ന വിജയരാജമല്ലികയുമായി തസ്മിൻ ഷിഹാബ് നടത്തിയെ അഭിമുഖം  ‘ഋതുഭേദങ്ങളുടെ രാജമല്ലി’ മലയാളി വായിച്ചിരിക്കേണ്ട ഒന്നാണ്‌. ട്രാൻസ്ജെന്റർ എന്ന നിലയിൽ വിജയരാജമല്ലിക നടത്തിയിട്ടുള്ള അതിജീവനപോരാട്ടങ്ങളുടെ യാഥാർഥ്യബോധം തുളുമ്പുന്ന വിവരണങ്ങളാണ്‌ ഈ അഭിമുഖത്തിൽ ഉള്ളത്. വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകൾ എന്ന കവിതാസമാഹാരവും ഈ അഭിമുഖത്തിൽ നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. മൂന്നാംലിംഗക്കാരോട് നമ്മുടെ സമീപനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ അഭിമുഖം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ക്യൂർ സിദ്ധാന്തവും സംവാദവും കേരളീയ പശ്ചാത്തലത്തിൽ


വിജ്ഞാന കൈരളി മാർച്ച് 2018 ൽ വന്ന ഡോ.ജോസ്.കെ.മാനുവലിന്റെ ഈ ലേഖനം അക്കാദമിക് സമൂഹം ഏറെ താല്പര്യത്തോടെയാണ്‌ വായിച്ചത്. പുതിയ വിമർശനസിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിൽ ജോസ്.കെ.മാനുവൽ പുലർത്തുന്ന ജാഗരൂകത ഇപ്പോൾത്തന്നെ അക്കാദമിക് സമൂഹം അംഗീകരിച്ചിട്ടുണ്ട്. സദാചാരം, വൈകാരികത, ലൈംഗികത, നിയമം, സ്വാതന്ത്ര്യം, കുടുംബം, പ്രത്യുൽപ്പാദനം തുടങ്ങിയ പദങ്ങൾക്ക് മുമ്പുണ്ടായിരുന്ന അർത്ഥം വിച്ഛേദിച്ചുകൊണ്ട് നവസങ്കൽപ്പങ്ങൾ രൂപീകരിക്കാൻ ക്യൂർ സിദ്ധാന്തത്തിന്‌ കഴിഞ്ഞു. മലയാളത്തിലെ ലൈംഗികതാപഠനത്തെ ഏറെ മുന്നോട്ട് നയിക്കാൻ ഈ ലേഖനത്തിന്‌ കഴിഞ്ഞിട്ടുണ്ട് എന്നതാണ്‌ ഈ സിദ്ധാന്തപഠനത്തിന്റെ സമകാലിക പ്രസക്തി.
.
റാണി ഹോങ്ങിന്‌ വനിത വുമൺ ഓഫ് ഇയർ പുരസ്കാരം



മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം  എന്നിവയ്ക്കെതിരായി ഉജ്ജ്വലപോരാട്ടം നയിച്ച മലയാളി വനിത ‘റാണി ഹോങ്ങി’ന്‌ ഇത്തവണത്തെ ‘വനിത വുമൺ ഓഫ് ഇയർ’ പുരസ്കാരം. കൊച്ചിയിലെ വീട്ടിൽ നിന്നും ഏഴുവയസ്സുള്ളപ്പോൾ റാണിയെ മനുഷ്യക്കടത്ത് സംഘം തട്ടിയെടുത്ത് കാനഡയിൽ എത്തിക്കുകയും ബാലവേലയ്ക്കും ക്രൂരമർദ്ദനത്തിനും വിധേയമാക്കുകയും ചെയ്തു. 2006 ൽ റാണിയും ഭർത്താവ് ട്രോണി ഹോങ്ങും ചേർന്ന് സ്ഥാപിച്ച ‘ട്രോണി ഫൗണ്ടേഷൻ’ മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം എന്നിവയ്ക്കെതിരായ പോരാട്ടങ്ങൾ നടത്തുകയും ഇരകളുടെ പുനരധിവാസത്തിലൂടെ ലോകശ്രദ്ധ നേടുകയും ചെയ്തു. റാണി ഹോങ്ങ് ഭർത്താവ് ട്രോണി ഹോങ്ങുമായി ചേർന്ന് ലോകതലത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വലിയ ലോകാംഗീകാരങ്ങൾ നേടുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്‌. ഈ പോരാട്ടങ്ങളോട് മനസ്സുകൊണ്ട് നമുക്കും പങ്കുചേരാം.

ടൊവിനോ തോമസ്



മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടനാണ്‌ ടൊവിനോ തോമസ്. ഇതിനോടകം ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. ഈയിടെയിറങ്ങിയ ‘മായാനദി’ എന്ന സിനിമ യുവാക്കൾക്കിടയിൽ ഹരമായി മാറി. സ്വഭാവനടനായും നായകനടനായും ഏറ്റെടുക്കുന്ന ഏതൊരു വേഷവും തന്റെ തനതായ അഭിനയ മികവുകൊണ്ട് വിജയിപ്പിച്ചെടുക്കാനുള്ള കഴിവുള്ള പുതുതലമുറയിലെ ശ്രദ്ധേയനായ നടനാണ്‌ ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ, എ.ബി.സി.ഡി, സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ഒരു മെക്സിക്കൻ അപാരത, ഗപ്പി, ഗോദ, മായാനദി തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട സിനിമകൾ. മോഡലിംഗും അഭിനയവും ഒരുപോലെ വശമായ നടനാണ്‌ ഇദ്ദേഹം.

അമൃത ടിവിയിലെ പത്തുമണി വാർത്ത


ശരിയായി വാർത്തകൾ ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത്, ചാനലുകൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്‌. ഇതിന്‌ ഒരു പരിഹാരമെന്നവണ്ണമാണ്‌ അമൃത ടിവിയിലെ പത്തുമണിവാർത്ത വന്നത്. എന്നാൽ ഈ വാർത്ത അതിവാചാലത എന്ന ദോഷത്തെ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് ചാനൽ ആലോചിക്കണം. വാർത്ത വായനക്കാരിൽ ചിലർ ഉയർന്ന നിലവാരം പുലർത്തുന്നില്ല. ദോഷങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണം.

അരവിന്ദന്റെ അതിഥികൾ



മൂകാംബിക ദേവിക്ഷേത്രത്തിന്റെയും കുടജാദ്രിയുടെയും പശ്ചാത്തലത്തിൽ എം.മോഹനൻ സംവിധാനം ചെയ്ത പുതുസിനിമയാണ്‌ ‘അരവിന്ദന്റെ അതിഥികൾ’.ദൃശ്യമനോഹരമായ സീനുകൾ സിനിമയെ മികവുറ്റതാക്കുന്നു. ക്ഷേത്രസന്നിധിയിൽ വെച്ച് അരവിന്ദന്‌ അമ്മയെ നഷ്ടപ്പെടുന്നതും പിന്നെയുള്ള അവന്റെ ജീവിതവും അമ്മയുമായുള്ള കൂടിച്ചേരലുമാണ്‌ കഥാപശ്ചാത്തലം. അരവിന്ദനെ എടുത്തുവളർത്തുന്ന മാധവേട്ടൻ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ്‌. വിപ്ലവാത്മകമായ ഒരു നവീന ആശയം നർമ്മത്തിൽ ചാലിച്ച് സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. മാധവേട്ടൻ നടത്തുന്ന ഹോട്ടലിൽ മൂകാംബിക ദേവിയുടെയും മറ്റും ഫോട്ടോകൾക്ക് തൊട്ടുമുകളിലായി ചെഗുവേരയുടെയും എ.കെ.ജി യുടെയും ചിത്രങ്ങൾ വെച്ചിരിക്കുന്നത് കാണാം. ഈ ഐക്യത്തെ വേണമെങ്കിൽ പുതിയ ദാർശനിക സമവാക്യമായി ചിന്തിക്കാവുന്നതാണ്‌. രാജേഷ് രാഘവന്റെ സ്ക്രീൻപ്ലേയുടെ കരുത്ത് സിനിമയുടെ കരുത്തായി മാറിയിട്ടുണ്ട്.

O