Sunday, January 29, 2012

അണക്കെട്ടുകളുടെ ചരിത്രം പൂർത്തിയാകുന്നു.

 
ലേഖനം
ജോൺ പെരുവന്താനം











       നാളിതുവരെയുള്ള പരിഷ്കൃത ശ്രമശീലങ്ങളുടെ തോറ്റങ്ങൾക്ക്‌ അറിവില്ലാത്ത കഥയാണ്‌ അണക്കെട്ടുകൾ പറയുന്നത്‌. അണക്കെട്ടുകൾ വികസനത്തിന്റെ സുവർണ്ണക്ഷേത്രങ്ങൾ എന്നാണ്‌ നാം മുൻപ്‌ പഠിച്ചിരുന്നത്‌. ലോകത്തൊട്ടാകെ 47,000 വൻകിട അണക്കെട്ടുകളാണ്‌ ഉള്ളത്‌. നൂറ്‌ വർഷം പിന്നിട്ട പടുവൃദ്ധരായ 120 അണക്കെട്ടുകൾ ഇപ്പോൾ ഉണ്ട്‌. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടുകൾ ഏത്‌ നിമിഷവും തകർന്നേക്കാവുന്ന ഭീഷണി ഉയർത്തി, തദ്ദേശജനതയെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്‌.


പതിനേഴാം നൂറ്റാണ്ടുവരെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടുകൾക്ക്‌ 50 വർഷമാണ്‌ ആയുസ്സ്‌ നിർണ്ണയിച്ചിരിക്കുന്നത്‌. പുതിയ കാലത്തിന്റെ കോൺക്രീറ്റ്‌ ഡാമുകളുടെ പരമാവധി ആയുസ്സ്‌ 70 വർഷമാണ്‌. എല്ലാ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ നിർമ്മിച്ചിട്ടുള്ള ഭൂകമ്പ പ്രതിരോധശക്തിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കോൺക്രീറ്റ്‌ ഡാമുകളും പൊട്ടിയിട്ടുണ്ട്‌. 1981 ൽ ചൈനയിലെ ബാങ്കിയാവോ അണക്കെട്ട്‌ തകർന്ന് രണ്ടരലക്ഷം ആളുകളാണ്‌ മരണമടഞ്ഞത്‌. ബാങ്കിയാവോ ഡാം തകർന്നതിനെത്തുടർന്ന് അതിനു താഴെ സ്ഥിതിചെയ്തിരുന്ന 80 ഡാമുകളാണ്‌ തകർന്നത്‌. മുപ്പതിനായിരം ചതുരശ്ര കി.മീറ്റർ ഭൂപ്രദേശം നശിച്ചുപോയി. കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ ഇരുമ്പുമറ വാർത്തകൾ വളരെക്കാലം മറച്ചുവെച്ചു. അണുബോംബിനെക്കാൾ 180 ഇരട്ടി ശക്തിയുണ്ടായിരുന്നു ഇറ്റലിയിലെ ബാജൂൺ അണക്കെട്ട്‌ തകർന്നതിന്‌.  ഇന്ത്യയിൽ 1979 ൽ ഗുജറാത്തിലെ മോർവി അണക്കെട്ട്‌ തകർന്ന് 25,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 2010 വരെ ലോകത്തൊട്ടാകെ 502 അണക്കെട്ടുകൾ തകർന്നിട്ടുണ്ട്‌. രണ്ടക്കോടി മനുഷ്യരാണ്‌ ദുരന്തങ്ങളിൽ ഭൂമുഖത്ത്‌ നിന്ന് തുടച്ചുനീക്കപ്പെട്ടത്‌. അതിശക്തമായ പേമാരിയെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളിൽ ഉരുൾപ്പൊട്ടി ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിന്റെ ആർത്തലച്ച ശക്തിയാണ്‌ 50 ശതമാനം ഡാമുകളും തകർത്തത്‌.


ലോകത്തൊട്ടാകെ 400 ൽ അധികം കാലഹരണപ്പെട്ട ഡാമുകളുണ്ട്‌. പന്ത്രണ്ടാം നൂറ്റാണ്ട്‌ മുതൽ കൃഷിക്കും ജലസേചനത്തിനും വേണ്ടി അണ കെട്ടിത്തുടങ്ങിയ നമ്മൾ പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്‌ വൈദ്യുതി ഉൾപ്പാദനത്തിനായി അണക്കെട്ട്‌ നിർമ്മിച്ചുതുടങ്ങിയത്‌. വൻകിട അണക്കെട്ടുകൾ 'റിസർവോയർ ഇൻഡ്യൂസ്ഡ്‌ സീസ്മിസിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന ജലാശയപ്രേരിത ഭൂചലനത്തിനു കാരണമായി തീരുമെന്ന് പിന്നീടാണ്‌ കണ്ടെത്തിയത്‌. ഈജിപ്തിലെ അസ്വാൻ അണക്കെട്ട്‌ മൂലമുണ്ടായ ഭൂചലത്തെ തുടർന്ന് നൂറുകണക്കിനാളുകൾ മരണമടഞ്ഞിട്ടുണ്ട്‌. ആഗോളവ്യാപകമായി നൂറിലധികം വൻകിട അണക്കെട്ടുകളുടെ പരിസര പ്രദേശങ്ങളിൽ ഇത്തരം ജലാശയപ്രേരിത ഭൂചലങ്ങൾ ഉണ്ടാവുകയും വൻതോതിലുള്ള ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമായി തീരുകയും ചെയ്തിട്ടുണ്ട്‌. ആഗോളതാപനം മൂലമുണ്ടാകുന്ന പേമാരിയിലെ ഉരുൾപ്പൊട്ടലുകൾ സൃഷ്ടിക്കുന്ന അധികവെള്ളത്തിന്റെ പ്രകമ്പനശക്തിയെ ചെറുക്കുവാൻ നമ്മുടെ അണക്കെട്ടുകൾക്ക്‌ സാധ്യമല്ല. മുല്ലപ്പെരിയാർ ഡാം തകർന്നാൽ 9 ഡാമുകൾ തകരും. ഇടുക്കി, ചെറുതോണി, കുളമാവ്‌, മലങ്കര, ലോവർപ്പെരിയാർ, കല്ലാർകുട്ടി, ഭൂതത്താൻ കെട്ട്‌, ഇടമലയാർ എന്നീ ഡാമുകൾ തകരുമ്പോൾ ആറ്റം ബോംബിന്റെ 200 ഇരട്ടി ശക്തിയായിരിക്കും അതിനുണ്ടാവുക. 16,000 ച.കി.മീറ്റർ ഭൂപ്രദേശത്തെ അറബിക്കടലിൽ എത്തിച്ച്‌ പുതിയ ഒരു ദ്വീപ്‌ സൃഷ്ടിച്ചേക്കാം.


ലോകത്തിലെ ഒരു ഭൂപ്രദേശവും പൂർണ്ണമായും ഭൂകമ്പവിമുക്തമല്ല. പ്ലേറ്റ്‌ ടെക്ടോണിക്‌ സിദ്ധാന്തപ്രകാരം ഭൂമിയുടെ ബാഹ്യപടലം ഇരുപതോളം പാളികളാലാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. ഈ പ്ലേറ്റുകൾ നിശ്ചലങ്ങളല്ല. ഭൂമിയുടെ അന്തർഭാഗങ്ങളിൽ നിന്ന് പുറത്തേക്ക്‌ നീങ്ങുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉരുകിത്തിളച്ചു കൊണ്ടിരിക്കുന്ന ലാവയുടെ സമ്മർദ്ദം മൂലം ഈ പ്ലേറ്റുകൾ ചലിച്ചുകൊണ്ടിരിക്കും. ലിതോസ്പിയറിക്‌ പ്ലേറ്റുകൾ തമ്മിൽ ഉരഞ്ഞോ കൂട്ടിയിടിച്ചോ ഉണ്ടാകുന്ന ആഘാതങ്ങൾ മൂലമാണ്‌ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടങ്ങളും സംഭവിക്കുന്നത്‌. തന്മൂലം ഈ പ്രവർത്തനം പർവ്വതങ്ങളുടെയും സമുദ്രഗർത്തങ്ങളുടെയും രൂപവൽക്കരണത്തിന്‌ കാരണമായിത്തീരും. ഇടുക്കിയിലെ സമീപകാല ഭൂചലങ്ങൾ ഇതുകൊണ്ടു മാത്രം സംഭവിച്ചിട്ടുള്ളതല്ല. ഇവിടെ അണക്കെട്ടുകളാണ്‌ വില്ലൻ. ഇടുക്കിയിൽ പുതിയ ഭ്രംശമേഖലകൾ രൂപപ്പെടുന്നതായി ശാസ്ത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്‌. പെരിയാർ, അച്ചൻകോവിൽ, തെന്മല എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ഭ്രംശമേഖലകൾ. ഇടമലയാർ, കമ്പം, ബാവേലി, ഭവാനി, കബനി, ഫുൻസൂർ, മാട്ടുപ്പെട്ടി എന്നിവയാണ്‌ കേരളത്തിലെയും സമീപത്തെയും പ്രധാനപ്പെട്ട വിള്ളലുകൾ. തൊട്ടടുത്ത തമിഴ്‌നാട്‌ പ്രദേശത്തേക്ക്‌ വ്യാപിച്ച്‌ കിടക്കുന്ന മോയാർ- കാവേരി, ഭ്രംശമേഖലകളുടെ സ്വാധീനവും കേരളത്തിൽ ഉണ്ടാകും. കമ്പംവാലി ഭ്രംശമേഖല, കണിയന്നൂർ, ഈരാറ്റുപേട്ട, തേക്കടി ഭ്രംശമേഖല എന്നിവ കൂടുതൽ സജീവമായിരിക്കുന്നു.


കോഴിക്കോടിനടുത്തുള്ള മാവൂരിൽ നിന്നു തുടങ്ങി പെരിന്തൽമണ്ണ വഴി ഒറ്റപ്പാലത്തുകൂടി പെരിങ്ങൽക്കുത്ത്‌- ഇടമലയാർ - ഭൂതത്താൻ കെട്ട്‌ - നേര്യമംഗലം - ഇടുക്കി വഴി കുളമാവ്‌ വരെയുള്ള ഇടമലയാർ വിള്ളലാണ്‌ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിള്ളൽ. 225 കി.മീറ്റർ ദൈർഘ്യം വരും ഇതിന്‌. 60 കി.മി.ദൈർഘ്യം വരുന്ന കുമളി - കമ്പം - ബോഡിനായ്ക്കനൂർ - തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക്‌ വ്യാപിച്ചു കിടക്കുന്ന വിള്ളലാണ്‌ കമ്പംവിള്ളൽ. വടക്കുപടിഞ്ഞാറൻ ദിശയിലുള്ള  ഇടമലയാർ വിള്ളലും തെക്ക്‌ കിഴക്ക്‌- വടക്ക്‌ പടിഞ്ഞാറൻ ദിശയിലുള്ള പെരിയാർ ഭ്രംശനമേഖലയും കൂടിച്ചേരുന്ന നേര്യമംഗലവും വളരെ സജീവമായ പെരിയാർ ഭ്രംശനമേഖലയും ഇടമലയാർ വിള്ളലും സന്ധിച്ച്‌ പോകുന്നതിന്‌ സമീപമാണ്‌ ഇടുക്കിഡാമും മുല്ലപ്പെരിയാർ ഡാമും സ്ഥിതി ചെയ്യുന്നത്‌. ഒരു കാരണവശാലും അണക്കെട്ടുകൾ നിർമ്മിക്കാൻ പാടില്ലാത്ത പ്രദേശമാണ്‌ ഇത്‌.  ജിയോഫിസിക്കലായിട്ടുള്ള പഠനം ഇല്ലാത്ത സിവിൽ എഞ്ചിനീയർമാരാണ്‌ ഡാം നിർമ്മിക്കുന്നത്‌. ഇടുക്കി അണക്കെട്ട്‌ ഡിസൈൻ ചെയ്ത എഞ്ചിനീയർ തന്നെ ഡിസൈൻ ചെയ്ത മറ്റൊരു അണക്കെട്ട്‌ 35 വർഷം മുമ്പ്‌ ഫ്രാൻസിൽ തകർന്നിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച റീഡേഴ്സ്‌ ഡൈജസ്റ്റിൽ വിശദമായ ലേഖനം വന്നിട്ടുള്ളതാണ്‌.


ഒരു നിമിഷം പോലും നിശ്ചലമാവാതെ അതിവേഗതയിൽ സ്വയംഭ്രമണവും സൂര്യനെ ചുറ്റിയുള്ള സഞ്ചാരവും ഒപ്പം നിർവ്വഹിക്കുന്ന ഗോളമാണ്‌ ഭൂമി. വേഗമേറിയ ഈ ചലനങ്ങൾ മൂലമോ, മറ്റ്‌ ഗ്രഹങ്ങളുടെ ആകർഷണ വികർഷണങ്ങൾ മൂലമോ, പരസ്പരം ഉരഞ്ഞുകൊണ്ടുള്ള ലിതോസ്ഫിയറിക്‌ പ്ലേറ്റുകളുടെ ചലനം മൂലമോ ഭൂമിയുടെ ബാഹ്യപടലത്തിൽ ആഴമേറിയ വിള്ളലുകൾ ഉണ്ടാകുന്നു. ഇങ്ങനെ വിള്ളലുകൾ വന്ന് ഭൂമി ചിതറിപ്പോകാതിരിക്കാൻ, ഇവയുണ്ടാകുമ്പോൾ തന്നെ അടയ്ക്കപ്പെടുന്നുമുണ്ട്‌. അതിവേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൗമകേന്ദ്രത്തിലുണ്ടാകുന്ന അപകേന്ദ്രപ്രവർത്തനം പമ്പരം കറങ്ങും പോലെയോ പാൽ ടെസ്റ്റ്‌ ചെയ്യാവുന്ന ഉപകരണം പ്രവർത്തിക്കുംപോലെയോ സെൻട്രിഫ്യൂജൽ ആക്ഷൻ നടത്തുകയും തന്മൂലം ഉരുകി തിളച്ചുകൊണ്ടിരിക്കുന്ന ലാവ ഈ വിള്ളലുകളിലേക്ക്‌ അടിച്ചുകയറ്റപ്പെടുകയും ഇത്‌ പിന്നീട്‌ ഉറഞ്ഞ്‌ കട്ടിയായി വിള്ളൽ അടഞ്ഞുപോകുകയും  ചെയ്യുന്നു.      


ഭൗമപാളികളിലുണ്ടാകുന്ന പ്രത്യേകചലനങ്ങൾ മൂലം ചിലപ്പോൾ ഈ പ്രവർത്തനം വേണ്ട രീതിയിൽ നടക്കാതെ വരും. ഇങ്ങനെയാണ്‌ ഭ്രംശമേഖലകൾ രൂപപ്പെടുന്നത്‌. ഇത്തരം ഭ്രംശമേഖലകളിൽ പാളികൾ പരസ്പരം ഉരഞ്ഞും ഒന്നിനുമേൽ മറ്റൊന്നു കയറിയും കൂട്ടിയിടിച്ചും ഭൂകമ്പങ്ങൾ ഉണ്ടാകുന്നു. ഇത്തരം ഭൂകമ്പങ്ങൾ ഒരിക്കലും ആവർത്തിച്ചു വരില്ല. ഒരുപാടു വർഷങ്ങൾ ഈ പ്രക്രിയയ്ക്കു വേണ്ടിവരും. ഇടുക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ലീനിയമെന്റുകളാൽ നിർമ്മിതമായിട്ടുള്ള നദിക്ക്‌ കുറുകെ അണക്കെട്ട്‌ നിർമ്മിച്ചതുമൂലമുള്ള പ്രശ്നങ്ങളാണ്‌. സാധാരണയായി വൃഷ്ടിപ്രദേശത്ത്‌ മഴ പെയ്തുണ്ടാകുന്ന വെള്ളം നേർരേഖയിലൂടെ ഒഴുകി പിന്നീട്‌ അത്‌ നദിയായി പരിണമിക്കുകയാണ്‌. എന്നാൽ പെരിയാർ നദി ലീനിയമെന്റുകളാൽ രൂപീകൃതമായതാണ്‌.  ഫ്രെയിം ഉള്ള ഒരു കണ്ണാടി നിലത്തു വീഴുമ്പോൾ പൊട്ടലും വെടിച്ചിലും സംഭവിക്കും പോലെ ഭൂമിയുടെ ഉപരിതലം ഒട്ടാകെ പൊട്ടലും വിള്ളലും സംഭവിച്ചിട്ടുള്ള മേഖലയാണ്‌ ലീനിയമെന്റ്‌. ലീനിയമെന്റിനു ചില സ്ഥലങ്ങളിൽ വളരെ ആഴം കൂടുതൽ ഉണ്ടാകും. ഇതിനു കുറുകെ അണക്കെട്ട്‌ ഉണ്ടാക്കിയാൽ അവിടെ കെട്ടിനിൽക്കുന്ന വെള്ളം ജലസ്തൂപമായി ഭൂവൽക്കം ഭേദിച്ച്‌ ഭൂമിക്കടിയിലുള്ള തിളച്ചുമറിയുന്ന ലാവയുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും തന്മൂലം വൻതോതിലുള്ള വാതകം ഉണ്ടാകുകയും ഇതിനെ പുറംതള്ളാനുള്ള ശ്രമം കൊണ്ട്‌ പ്രകമ്പനങ്ങളും ചെറുചലനങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 1988 ൽ ഇടുക്കിയിലെ നെടുംകണ്ടം പ്രഭവകേന്ദ്രമായി റിച്ചർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ  ഭൂചലനമുണ്ടായപ്പോഴാണ്‌ ഇത്തരം ഒരു പഠനം ആദ്യമായി നടന്നത്‌. 


ദുരന്തങ്ങൾ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്‌ പകരം കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ അധികാരികൾ. തലങ്ങും വിലങ്ങും ഭ്രംശമേഖലകളുള്ള ഇടുക്കിയിൽ വീണ്ടും വീണ്ടും അണക്കെട്ട്‌ നിർമ്മിക്കാൻ കേരളീയനെക്കൊണ്ട്‌ 'യെസ്സ്‌' പറയിക്കുവാനുള്ള ഭഗീരഥപ്രയത്നത്തിലാണ്‌ ഭരണാധികാരികൾ. അപകടരഹിതമായി അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്യാൻപോലും നമുക്കറിയില്ല. ഇന്ന് മുല്ലപ്പെരിയാറിന്റെ പേരിലുള്ള ആശങ്ക പുതിയ ഡാം നിർമ്മിച്ച്‌ അത്‌ പരിഹരിച്ചാലും 2035 ൽ ഇടുക്കി അണക്കെട്ട്‌ കാലഹരണപ്പെട്ട്‌ ദുരന്തഭീഷണി ഉയർത്തും. അന്ന് ജീവിച്ചിരിക്കുന്നവർ അതിന്റെ ആശങ്കയും ഉത്കണ്ഠയും പേറി അസ്വസ്ഥരാകും. ഏറ്റവും കൂടുതൽ കാലഹരണപ്പെട്ട അണക്കെട്ടുകൾ നിലനിൽക്കുന്നത്‌ അമേരിക്കയിലും ചൈനയിലുമാണ്‌. കാലഹരണപ്പെട്ടു പോകുന്ന 47000 അണക്കെട്ടുകൾ പുതുക്കിപ്പണിയണമെങ്കിൽ മാനവരാശിയുടെ ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും വിനിയോഗിച്ചാലും മതിയാവില്ല.


ആരോഗ്യകരമായ പരിസ്ഥിതിയും ആധുനികമനുഷ്യന്റെ വികസനസങ്കൽപ്പവും തമ്മിൽ വിപരീതാനുപാതബന്ധമാണുള്ളത്‌. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ലോകം വികസനപാതയിലൂടെ ഒരുപാട്‌ മുന്നേറി. ഇതേ കാലയളവിൽ തന്നെയാണ്‌ പരിസ്ഥിതിയ്ക്ക്‌ മാരകമായ ക്ഷതവും സംഭവിച്ചത്‌. പരിസ്ഥിതിക്കേറ്റ ഈ ആഘാതം ദാരിദ്ര്യത്തിലേക്കും സർവ്വനാശത്തിലേക്കുമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ വികലമായ വികസനസങ്കൽപവും ഒരുപിടിയാളുകളുടെ ദുരയും ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വ്യക്തിപരമായ നഷ്ടങ്ങളെ നാം വലിയ ഗൗരവത്തോടെ കാണുമ്പോൾ പൊതുവായ നഷ്ടത്തെ ലാഘവത്തോടുകൂടി കാണുന്നു. എന്ന വിരോധാഭാസമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. വംശഹത്യയിലേക്ക്‌ നയിക്കുന്ന ഇത്തരം വികസനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ജനകീയമായ പ്രതിരോധമാണ്‌ മുല്ലപ്പെരിയാർ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഉയർന്നുവരേണ്ടത്‌.  

O


PHONE : 9947154564







Saturday, January 21, 2012

കവിത...

കവിത
മോഹനകൃഷ്ണൻ കാലടി














കാറുവാങ്ങുന്നതിനെപ്പറ്റി
ചർച്ച ചെയ്തു മടുത്തു.
ഇനി നമുക്ക്‌
കാറിടിച്ച്‌ കൊല്ലേണ്ടവരുടെ
ഒരു ലിസ്റ്റുണ്ടാക്കാം.


മറിഞ്ഞു കിട്ടാൻ പോകുന്ന
ചുടലപ്പറമ്പിന്‌ ഇപ്പൊഴേ
മതിലുകെട്ടാം.


അതിനകത്തിരുന്ന്
ആരും കാണാതെ,കേൾക്കാതെ
കവിത പറഞ്ഞുകളിക്കാം.





 

Saturday, January 14, 2012

മുലക്കരം


കെ.കെ.രമാകാന്ത്‌














വികലമായ ഓർമ്മകൾക്കും
ചിരിക്കാനറിയാം.
മുറിപ്പല്ലുകൾ കാട്ടി
ഓർമ്മകളുടെ
തീരത്തടിയുന്ന
ശംഖിലും കടലിരമ്പം.
മരക്കൂട്ടങ്ങൾക്കിടയിൽ
ഞാനേകനാണ്‌.
അവ ചരിത്രം പറയുന്നു.


അന്ന്,
തമ്പ്രാന്റെ
കണ്ണിനു മറയിടാൻ
ഇലയിൽ പൊതിഞ്ഞ്‌
ചോരയിൽ കുതിർന്ന
ഒരു മുല മതി.
ചേർത്തലക്കാരത്തി നങ്ങേലിക്ക്‌
ഒറ്റമുലച്ചിയായാൽ മതി.


ഇന്ന്,
എന്റെ കണ്ണിനു മറയിടാൻ
ഇലയിൽ പൊതിഞ്ഞ്‌
ചോരയിൽ കുതിർന്ന
കണ്ണുതന്നെ വേണം.
എനിക്കന്ധനാകണ്ട
കരം കൊടുക്കാതെ
കണ്ടാൽ മതി.


തുടർച്ച,
കണ്ണുകാണാത്ത
കണ്ണിൽനിന്നും
വെളുത്ത കണ്ണീരൊഴുകി.
അതു കുടിച്ചവർ
കാര്യക്കാരായി
കാഴ്ചക്കാരായി.
കാഴ്ച മങ്ങിയ
കണ്ണിൽ നിന്നും
ഉപ്പുള്ള കണ്ണീരൊഴുകി.
കണ്ണുകാണും
കണ്ണുള്ളവർ
അതു മാത്രം കണ്ടില്ല.

O



 PHONE : 9048531634





സമാനതകളില്ലാത്ത വിപ്ലവകാരി


ടി.മണിയൻ തോട്ടപ്പുഴ




             ലിത്‌ ജനതയുടെ വിമോചകനും നവോത്ഥാനപിതാവുമാണ്‌ മഹാത്മാ അയ്യൻകാളി. കാലത്തിന്റെ താളുകളിൽ എഴുതപ്പെടാതെപോയ അധ:സ്ഥിതവർഗ്ഗത്തെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവന്ന വിപ്ലവകാരിയായിരുന്ന അയ്യൻകാളി ഇന്നും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ആശയും ആത്മാവുമാണ്‌.


സവർണ്ണതയുടെ പ്രേതവാഹകരായ ചില ചരിത്രകാരന്മാർ അയ്യൻകാളിയെ കേരളചരിത്രത്തിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തിയെങ്കിലും ചാരം മൂടിയ കനലുകളിൽ നിന്നും അയ്യൻകാളി തീജ്വാലയായി ആളിപ്പടർന്നു. വർത്തമാനകാലത്ത്‌, പുരോഗമന ചിന്തകർക്കും ചരിത്രാന്വേഷികൾക്കും മഹാത്മ അയ്യൻകാളി വിസ്മയമാവുകയാണ്‌.


ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും അസ്ഥികൾ മരവിക്കുന്ന മഞ്ഞിലും മൃഗതുല്യരായി പണി ചെയ്യണം, കൂലി ചോദിക്കാൻ പാടില്ല, കിട്ടുന്നതു വാങ്ങിക്കൊള്ളണം. അടിമ, ജന്മിക്ക്‌ സ്വന്തം. അടിമയെ വാങ്ങുന്നതിനും വിൽക്കുന്നതിനും എന്തിന്‌, കൊല്ലുന്നതിനു പോലും ജന്മിക്ക്‌ അവകാശമുണ്ടായിരുന്നു. ജന്മിയുടെ നിലത്തിൽ, സംസാരിക്കുന്ന പണിയായുധങ്ങളായിരുന്നു ദലിതർ. സവർണ്ണഭൂവുടമകളായ ജന്മികൾക്ക്‌ ഭരണകൂടവും ഹൈന്ദവദൈവങ്ങളും നൽകിയ അധികാരത്തിന്റെ കീഴിൽ ദലിതരുടെ ജീവിതം ഉമിത്തീയിലെന്നപോൽ എരിഞ്ഞമർന്നു കൊണ്ടിരിക്കുമ്പോൾ ഈ അനീതിക്കെതിരെ ഒരു  പോരാളിയാവുകയായിരുന്നു, അയ്യൻകാളി.


അയ്യൻകാളി


അവർണ്ണർക്ക്‌ പൊതുവഴിയിലൂടെ  സഞ്ചരിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചു കൊണ്ട്‌ 1893 ൽ അയ്യൻകാളി നടത്തിയ 'വില്ലുവണ്ടി യാത്ര' ജന്മിത്വത്തിനും ഭരണകൂടത്തിനും നൽകിയ ശക്തമായ അടിയായിരുന്നു. വെള്ളക്കാളയെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളി നടത്തിയ യാത്ര, മനുഷ്യാവകാശങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കമായിരുന്നു. ഈ യാത്രയ്ക്ക്‌ ശേഷമാണ്‌ എല്ലാ അവർണ്ണവിഭാഗങ്ങൾക്കും പൊതുവഴിയിലൂടെ നടക്കാൻ കഴിഞ്ഞത്‌ എന്നുള്ളത്‌ ചരിത്രസത്യം.


1905 ൽ ദലിത്‌ ജനതയ്ക്കായി അയ്യൻകാളി സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു. സമുദായത്തിന്‌ മാനുഷികമുഖം നൽകുവാനും സംഘത്തെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിനും കഴിഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ വർഗത്തിനു മുന്നേറുവാൻ കഴിയൂ എന്ന് അയ്യൻകാളി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സമരങ്ങളിൽ കൂടുതലും വിദ്യാഭ്യാസം നേടുന്നതിനെ മുൻനിർത്തിയുള്ളവയായി കാണാം. ദലിത്‌ വർഗത്തിന്റെ സ്കൂൾ പ്രവേശനത്തിനുവേണ്ടി 1907 ൽ അയ്യൻകാളി നടത്തിയ പണിമുടക്കുസമരം ലോകത്തിലെ ആദ്യ കർഷകതൊഴിലാളി സമരമായിരുന്നു. പണിമുടക്ക്‌ എന്ന് കേട്ടുകേൾവി പോലുമില്ലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സമരം നടന്നത്‌. ഒക്ടോബർ വിപ്ലവത്തിനും 10 വർഷം മുമ്പ്‌.


1908ൽ വെങ്ങാനൂരിൽ പ്രൈമറിസ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തന്റെ വിദ്യാഭ്യാസ അവകാശസമരങ്ങൾക്ക്‌ കരുത്തുനേടി. 1910ൽ ദലിത്‌ കുട്ടികൾക്ക്‌ സർക്കാർ സ്കൂളിൽ പ്രവേശനം ലഭിച്ചുവെങ്കിലും ഉത്തരവ്‌ നടപ്പിലായത്‌ രക്തപങ്കിലമായ സമരമാർഗത്തിലൂടെയായിരുന്നു. പഞ്ചമി എന്ന പെൺകുട്ടിയുമായി ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിച്ച അയ്യൻകാളിക്കും കൂട്ടർക്കും സവർണ്ണഗുണ്ടകളെ നേരിടേണ്ടിവന്നു. സ്കൂൾ പിന്നീട്‌ സവർണ്ണർ തീയിട്ടു നശിപ്പിച്ചു. തിരുവല്ലയിലെ പുല്ലാട്‌ എന്ന സ്ഥലത്തെ സമാനസംഭവം ചരിത്രപ്രസിദ്ധമാണ്‌.


ആധുനിക ചരിത്രകാരന്മാർ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നാഴികക്കല്ലെന്ന് കൊട്ടിഘോഷിക്കുന്ന വൈക്കം, ഗുരുവായൂർ സമരങ്ങൾ ബ്രാഹ്മണരുടെ വീട്ടുപടിക്കൽ നടന്ന യാചനാസമരമായിരുന്നു. എന്നാൽ അതിന്‌ വർഷങ്ങൾക്കു മുമ്പ്‌ മഹാത്മ അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്ര, ചരിത്രം മാറ്റിയെഴുതിയ മാനുഷിക ധർമ്മസമരമായിരുന്നു. മനുഷ്യാവകാശങ്ങൾക്ക്‌ വേണ്ടി ആരുടെ മുന്നിലും യാചിക്കുകയായിരുന്നില്ല, എതിർപ്പിനെ തോൽപ്പിച്ച്‌ അവകാശങ്ങൾ ഉപയോഗിക്കുകയാണ്‌ അയ്യൻകാളി ചെയ്തത്‌.  അദ്ദേഹത്തെ ഒരു നവോത്ഥാന നായകനാക്കുന്നത്‌, വ്യത്യസ്തമായ പ്രവർത്തശൈലിയാണ്‌.


1911 ഫെബ്രുവരി 13 തീയതി അയ്യൻകാളി പ്രജാസഭയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദലിതരുടെ ഭൂമിപ്രശ്നം, സർക്കാർ തൊഴിൽ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, അയിത്ത നിർമാർജ്ജനം തുടങ്ങിയ വിഷയങ്ങൾ പ്രജാസഭയിലുയർത്തുകയും നേടിയെടുക്കുന്നതിന്‌ സാധുജന പരിപാലനസംഘത്തിലൂടെ സമരപോരാട്ടം നടത്തുകയും ചെയ്തു.


1936 നവംബർ 12 ന്‌ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കപ്പെട്ടു. എന്നാൽ ക്ഷേത്രപ്രവേശനവിളംബരത്തിൽ അയ്യൻകാളി ആഹ്ലാദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇത്‌ സർ.സി.പി.രാമസ്വാമിയെയും ഭരണകൂടത്തെയും ഞെട്ടിച്ചു. "കല്ലായ വിഗ്രഹത്തിന്‌ പണം വേണ്ട, അത്‌ കൊണ്ട്‌ വിശക്കുന്ന കുഞ്ഞിനു പാൽ വാങ്ങിക്കൊടുക്കൂ" എന്ന് അയ്യൻകാളി സമുദായത്തെ ഉദ്ബോധിപ്പിച്ചു.


അയ്യൻകാളിയുടെ ധിക്കാരത്തിനു പിന്നിൽ ജാതി-ഉപജാതി വ്യത്യാസമില്ലാതെ ദലിതർ ഒന്നായി പ്രവർത്തിക്കുന്ന സാധുജന പരിപാലനസംഘം എന്ന സംഘടനയുടെ ശക്തിയാണെന്ന് സർ.സി.പി മനസിലാക്കി. 1937 ജനുവരി 14 ന്‌ മഹാത്മാഗാന്ധി കേരളം സന്ദർശിച്ച വേളയിൽ സി.പി, മഹാത്മാഗാന്ധി അയ്യൻകാളിയെ സന്ദർശിക്കുന്നതിനുള്ള അവസരമൊരുക്കി കൊടുക്കുകയും, യോഗത്തിൽ മഹാത്മാഗാന്ധി അയ്യൻകാളിയെ 'പുലയരാജാവ്‌' എന്ന് സംബോധന ചെയ്യുകയും ഉണ്ടായി. ഈ സംഭവത്തിനു ശേഷം, സംഘടനയിൽ ഉപജാതി ചിന്ത കടന്നുകൂടുകയും സംഘം തകർച്ചയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പുലയപ്രയോഗം സി.പി യുടെ തന്ത്രമായിരുന്നു. ആയുസ്സ്‌ മുഴുവൻ ജീവൻ നൽകി പരിപാലിച്ച പ്രസ്ഥാനം തകരുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക്‌ അയ്യൻകാളി സാക്ഷിയാകേണ്ടി വന്നു.


അയ്യൻകാളി ഉയർത്തിവിട്ട സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കുവാൻ വരുംതലമുറയ്ക്ക്‌ കഴിയണം. ദൈവികപരിവേഷം നൽകി അയ്യൻകാളിയെ വിഗ്രഹമാക്കുന്നതിൽ നിന്നു മാറി, ആദർശങ്ങളെ നെഞ്ചേറ്റി പ്രവർത്തിക്കുവാൻ ദലിതർ തയ്യാറാകണം.  

O



PHONE : 9747862634





Friday, January 6, 2012

കറുത്ത കണ്ണുള്ള കുരങ്ങൻ മനോധർമ്മമാടുന്നു


സതീഷ്കുമാർ.കെ





        







             കലെയുള്ള ശിവക്ഷേത്രത്തിൽ നിന്നും ആട്ടം കണ്ടുകഴിഞ്ഞ്‌ മടങ്ങിയെത്തിയ രഘുരാമൻ  ഉറക്കക്ഷീണം വകവെയ്ക്കാതെ പതിവ്‌ ആറരയുടെ ടൈപീസ്‌ അലാറത്തിൽ നിന്നുമുണർന്ന് 'വെങ്കിടേശ്വര സുപ്രഭാത'ത്തിനായി കാതോർത്തു. കിടക്ക വിട്ടെഴുന്നേറ്റ്‌ ഓഡിയോ കാസറ്റ്‌ പ്ലെയറിൽ സുപ്രഭാതം ഓടിച്ച്‌, പരദൈവങ്ങളെ പ്രാർത്ഥിക്കുന്നതുപോലെ കണ്ണടച്ച്‌ സ്വരമാധുരിയിൽ ലയിച്ച്‌ അൽപനേരം സ്വയം ഏകാന്തതയിൽ ചുറ്റി. ധ്യാനത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ ചുവരിൽ പിടിപ്പിച്ചിരുന്ന കഥകളി രൂപങ്ങൾ മുഖം തെറിപ്പിച്ച്‌ മനോധർമ്മമാടി ഏകാന്തതയ്ക്ക്‌ തുരങ്കം വെക്കുന്നതായി അയാൾക്ക്‌ തോന്നി. പതിവായി റസിയ കൊണ്ടുവരുന്ന ചൂടുചായ വൈകുന്നതിൽ രഘുരാമന്‌ നിരാശയും തലവേദനയും തോന്നിത്തുടങ്ങിയിരുന്നു. ചുവരിൽ തൂങ്ങി നൃത്തം ചവിട്ടുന്ന ക്ലോക്കിലെ പെൻഡുലത്തെയും അതിലെ സൂചികളുടെ മാരത്തോൺ ഓട്ടവും കണ്ടുപകച്ച രഘുരാമൻ, പുലർകാലേ എഴുന്നേറ്റ്‌ ഭക്ഷണത്തിന്‌ ജന്മം കൊടുത്തു കൊണ്ടിരിക്കുന്ന, റസിയയെ വിളിച്ചു മുന്നറിയിപ്പ്‌ കൊടുക്കാതെ ബാത്ത്‌റൂമിലേക്കോടി.


ചുവരിൽ ഒട്ടിച്ചിരിക്കുന്ന കഥകളി രൂപങ്ങളുടെ രസഘടനയിൽ അനുനിമിഷം വ്യത്യസ്തത തെളിയുന്നുവെന്ന് ശ്രദ്ധിച്ചുകൊണ്ട്‌ പ്രഭാതകാര്യങ്ങൾ സാധിച്ചുവന്ന അയാൾ ഷേവിംഗ്‌ സെറ്റുമെടുത്തുകൊണ്ട്‌ പ്രതിരൂപത്തിന്റെ മുഖം പോളിഷ്‌ ചെയ്യാൻ പുറപ്പെട്ടു. കഥകളി രൂപത്തെക്കുറിച്ച്‌ ചിന്തിച്ചപ്പോൾ രസങ്ങൾ ഒൻപതല്ല എന്നയാൾക്ക്‌ മനസ്സിലായി. എണ്ണം കണ്ടെത്താൻ കഴിയാത്ത രസഭേദങ്ങളാണ്‌ കഥകളിരൂപങ്ങൾ ലോകത്തെ വരച്ചുകാട്ടുന്നത്‌.


അപ്പോഴേക്കും പുകയൂതുന്ന ചായക്കപ്പ്‌ മേശമേൽ വെച്ച്‌ റസിയ അയാളുടെ മിനുങ്ങുന്ന മുഖമുള്ള പ്രതിരൂപത്തെ നോക്കി ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ തുടുത്ത ചുണ്ട്‌ ശരം തൊടുത്തു വെച്ചിരിക്കുന്ന വില്ലുപോലെ വളഞ്ഞ്‌ മനോഹരമായി. ആ മുഖത്ത്‌ ആട്ടക്കാരന്റെ ആംഗ്യഭേദങ്ങൾ നിഴലിക്കുന്നുവോ എന്ന് രഘുരാമൻ സംശയിച്ചു.

"ആട്ടം കേമമായിരുന്നുവോ?"

പതിഞ്ഞ സ്വരത്തിൽ പറയുവാനാണ്‌ റസിയ ആഗ്രഹിച്ചതെങ്കിലും തൊണ്ടക്കുഴിയിൽ കഫം കുരുങ്ങിയാലെന്ന പോലെ പരുഷമായി റസിയയുടെ സ്വരം ഉയർന്നിരുന്നു. രഘുരാമൻ ശബ്ദത്തിന്റെ തരംഗദൈർഘ്യം അവഗണിച്ചു.

"കേമം തന്നെ. കഥ നളചരിതമാകുമ്പോൾ അങ്ങനെയല്ലാണ്ടാക്വോ? എനിക്ക്‌ ഹംസത്തെയാണിഷ്ടം. ഇണകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ജീവിതം സാഫല്യം നിറഞ്ഞതു തന്നെ. ഇന്നലെ എന്നെ അമ്പരപ്പിച്ചതും നളസവിധത്തിലെത്തിച്ചതും കൃഷ്ണൻനായരുടെ മനോധർമ്മാട്ടമായിരുന്നു. എന്താ ഭാവം ! എന്താ രസം !?"

കഥകളി നടന്റെ മെയ്‌വഴക്കത്തോടെ ഇരുകൈകളും വായുവിൽ ചലിപ്പിച്ച്‌ ആംഗികസത്ത ഉൾക്കൊണ്ടുകൊണ്ട്‌ രഘുരാമൻ ചുവരിൽ ഒട്ടിച്ചിരുന്ന കഥകളി രൂപത്തെ നോക്കി. അത്‌ ശൃംഗാര രസത്തിൽ  ചിരിച്ചുകാട്ടി.

" ഇന്നത്തെ ക്ലാസ്‌ എട്ടരയ്ക്കാണുള്ളതെന്ന് മറന്നിട്ടുണ്ടോ?" റസിയ ഓർമ്മിപ്പിച്ചു.

"അറിയാവുന്നതു കൊണ്ടാണല്ലോ ധൃതിപ്പെട്ട്‌ കാര്യങ്ങൾ ചെയ്യുന്നത്‌."

അയാൾ വേഗത്തിൽ ഷേവിംഗ്‌ പൂർത്തിയാക്കി മുഖം കഴുകി, ചായ മൊത്തിക്കൊണ്ട്‌ ഡ്രസിംഗ്‌ റൂമിലേക്കോടി.


രഘുരാമൻ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ ഭംഗി ആസ്വദിക്കുകയല്ലാതെ റസിയ ഒന്നും സംസാരിച്ചില്ല. ഭക്ഷണം ദേവതയാണെന്നും ഭക്ഷണസമയത്ത്‌ നാവ്‌ കൂവി ബഹളമുണ്ടാക്കിയാൽ ദേവത അപമാനിതയാകുമെന്നും ഇതിനുമുമ്പ്‌ പലതവണ രഘുരാമൻ റസിയയോട്‌ പറഞ്ഞിരുന്നു.


ഭക്ഷണം കഴിഞ്ഞ്‌, ഇരുനിലവീടിന്റെ മുകൾനിലയിൽ പൂച്ചെടികൾ ചട്ടികളിൽ ഒരരികത്ത്‌ നിരത്തിവെച്ചിരുന്ന വരാന്തയിലൂടെ ഉലാത്തുവാൻ തുടങ്ങിയ രഘുരാമൻ, ഇന്ദ്രജാലക്കാരന്റെ കൈകളിൽ പ്രത്യക്ഷപ്പെടുന്ന നിറമുള്ള വസ്തുക്കൾ പോലെ, ദൂരെ വളവിൽ എത്തിനോക്കി മറയുന്ന വാഹനങ്ങളെ നോക്കി നിന്നു. തന്റെ സാധ്യതകൾക്ക്‌ മീതെയാണ്‌ കരിങ്കല്ലിലെ ആ മാളിക എന്നയാൾക്കറിയാമായിരുന്നു. വീടു കഴിഞ്ഞാൽ ജീവിതത്തിന്റെ ലക്ഷ്യം ടൂവീലറും അതുകഴിഞ്ഞാൽ മാരുതിയുമായിരിക്കണം. ദൂരെ വളവിൽ പ്രത്യക്ഷപ്പെട്ട മാരുതിയുടെ നിറം ചുവന്നതാണെന്നു മനസ്സിലായപ്പോൾ രോമാവൃതമായ നെഞ്ചിനുള്ളിൽ കേളികൊട്ട്‌ തുടങ്ങി.   


രഘുരാമന്റെ മനസിൽ നിറഞ്ഞത്‌ കീചകവധം ആയിരുന്നു. റസിയയ്ക്ക്‌ നിർദ്ദേശങ്ങൾ നൽകി രഘുരാമൻ ബാത്ത്‌റൂമിലൊളിച്ചു. ശൂന്യതയിൽ പ്രത്യക്ഷമായ ദൈവത്തെപ്പോലെ, പോർച്ചിൽ നിരങ്ങിനിന്ന ചുവന്ന മാരുതിയിൽ നിന്നും അക്കൗണ്ടന്റ്‌ രാജമോഹനൻ ടൈൽസ്‌ പാകിയ സിറ്റൗട്ടിൽ പ്രവേശിച്ചു. കോളിംഗ്‌ ബെൽ അമർത്തുന്നതിനു മുൻപ്‌ വാതിൽ തുറന്ന് റസിയ വായ്‌ നിറയെ പൂക്കൾ വിടർത്തി.

"രഘുരാമനെവിടെ?" രാജമോഹനന്റെ പതിഞ്ഞുറഞ്ഞ ശബ്ദം  ബാത്ത്‌റൂമിലിരുന്ന രഘുരാമൻ തുപ്പലിനൊപ്പം വിഴുങ്ങി.  "കീചകനെത്തിയിരിക്കുന്നു." രഘുരാമൻ ഉള്ളിൽ പറഞ്ഞു. അറിയാതെ അയാളുടെ കൈ ഷവറിന്റെ പിടി തിരിച്ചു. വെള്ളം ഒളിയമ്പുകളായി അയാളിൽ തറയ്ക്കാൻ തുടങ്ങി.

മുറിക്കുള്ളിൽ പ്രവേശിച്ച്‌ മിനുസമാർന്ന സെറ്റിയിലമർന്ന് രാജമോഹനൻ വീണ്ടും രഘുരാമനെ അന്വേഷിച്ചു.

"ഇന്നു രാവിലെ പുറപ്പെടും മുമ്പും സാറിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു." റസിയ സൈരന്ധ്രിയുടെ ഭാഗം ആടാൻ തുടങ്ങി. "അദ്ദേഹത്തിന്റെ ചെറിയച്ഛന്റെ മകൻ ഭാസ്കരൻ ഗൾഫിൽ നിന്നും ഇന്നലെയെത്തി. അദ്ദേഹം ആവശ്യപ്പെട്ട തുക അപ്പോൾ തന്നെ നൽകി." റസിയ പദം പാടി.

"മകളുടെ ഭർത്താവ്‌ ബിസിനസ്‌ നടത്താൻ ലക്ഷ്യമിട്ടിരുന്ന പണമാണ്‌ ഈ വീടിനെ വളർത്തിയത്‌. ചത്ത പണം! പക്ഷേ എനിക്കിപ്പോളത്‌ കൂടിയേ തീരൂ." രാജമോഹനൻ പോക്കറ്റിൽ നിന്നും കാൽകുലേറ്റർ എടുത്ത്‌ ഒരു കമ്പ്യൂട്ടർ വിദഗ്ദനെപ്പോലെ അതിന്റെ കട്ടകളിൽ അമർത്താൻ തുടങ്ങി. കീചകൻ രൗദ്രരസത്തിലാണെന്ന് ബാത്ത്‌ റൂമിലിരുന്ന് നനഞ്ഞ രഘുരാമൻ മനസിലാക്കി.

"സാറിരിക്കണം. കുടിക്കാനെടുക്കാം." റസിയ പദം പാടി അകത്തേക്ക്‌ നീങ്ങിയപ്പോൾ എതിർ ചുവരുകളിൽ പതിച്ചിരുന്ന കണ്ണാടികൾക്കിടയിലിരുന്ന് അനേകം രാജമോഹനന്മാർ ചുവരിൽ തൂക്കിയിട്ടുള്ള കഥകളി ശിരസുകളിലും റൂഫിൻ പാകിയിട്ടുള്ള ഓടിന്റെ ചിത്രപ്പണികളിലും പല കോണുകളിൽ വീക്ഷിച്ചു. അയാൾ ധരിച്ചിരുന്ന സിൽക്ക്‌ ജൂബ്ബയുടെ തെളിമയിൽ മുറിയിൽ സൂര്യനുദിച്ചു. ഷോകേസിലെ കറുത്തകണ്ണുള്ള കുരങ്ങൻ രാജമോഹനനെ തുറിച്ചുനോക്കി. റസിയയുടെയും രഘുരാമന്റെയും കുട്ടികൾക്ക്‌ കളിക്കുവാനായി അവരുടെ വിവാഹദിവസം തന്നെ രാജമോഹനൻ സമ്മാനിച്ചതായിരുന്നു അത്‌. ഞാൻ ഇവിടെ പ്രതിമയായിട്ട്‌ നാലുവർഷമായി എന്ന് അത്‌ വിളിച്ചുപറയുന്നതായി രാജമോഹനന്‌ തോന്നി.


ട്രേയിൽ പാൽ, മദ്യം, സോഡ ഇവയുമായാണ്‌ റസിയ എത്തിയത്‌.
"സാറിന്‌ താൽപര്യമുള്ളതെടുക്കാം." ചോയ്സ്‌ രാജമോഹനന്‌ നൽകി റസിയ പുഞ്ചിരിച്ചു.

"പ്രഭാതത്തിലെ മദ്യം വിറയലിന്റെ സിദ്ധൗഷധമാണ്‌." അയാൾ ഗ്ലാസിൽ മദ്യവും സോഡയും നിറച്ച്‌ മൂക്കിനു താഴെ ചരിച്ചപ്പോൾ റസിയ കഥകളി സംഗീതമാലപിക്കാൻ തുടങ്ങി.

"പടച്ചവൻ വലിയവൻ! ഊട്ടിയിലെ അഗാധമായ കൊല്ലിയിലേക്ക്‌ ഇന്നലെ മുഖമടിച്ച്‌ വീണത്‌ അദ്ദേഹത്തിന്റെ അമ്മാവന്റെ കാറാണ്‌. ടെലഫോൺ വാർത്ത എത്തിച്ചത്‌ രാവിലെയും! ഉടൻ തന്നെ അദ്ദേഹം അവിടേയ്ക്ക്‌ തിരിച്ചു."

റസിയയുടെ സംഗീതം തുടരാനനുവദിക്കാതെ ഗ്ലാസ്‌ തീർത്ത്‌ ചിറി തുടച്ചുകൊണ്ട്‌ രാജമോഹനൻ എഴുന്നേറ്റു. ഗേറ്റിങ്കൽ വെച്ച്‌ പണത്തിന്റെ ഇപ്പോഴുള്ള തന്റെ ബുദ്ധിമുട്ടും പണം കിട്ടുന്നില്ലായെങ്കിൽ താൻ കൊലയാളി ആയേക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ അറിയിച്ചിട്ടാണ്‌ രാജമോഹനൻ കാറിന്റെ ഗിയർമാറ്റി ഓടിച്ചുപോയത്‌.


നനഞ്ഞ രഘുരാമൻ, വസ്ത്രം മാറിവന്ന് കഥകളി രൂപത്തെ നോക്കിയപ്പോൾ ഭയാനകത എഴുന്നു നിന്നിരുന്നു. റസിയയെ ചുംബിച്ച്‌ യാത്ര പറഞ്ഞ്‌, നിരത്തുവക്കിലെ ഓടയിലേക്ക്‌ നിരനിരയായി എതിരേ ഇരിക്കുന്നവന്റെ ജനനേന്ദ്രിയം നോക്കിരസിച്ച്‌ വെളിക്കിറങ്ങുന്ന കോളനിക്കുട്ടികളുടെ ഉച്ചത്തിലുള്ള തെറിവിളി കേട്ട്‌ പാരലൽ കോളേജിലേക്ക്‌ ബൈക്കിൽ എത്തിയ രഘുരാമനു ചുറ്റും അധ്യാപകർ പത്മവ്യൂഹം ചമച്ചു.

"സാർ, ഇന്നൊരു തീരുമാനമെടുത്തേ പറ്റൂ." ഹിസ്റ്ററി പഠിപ്പിക്കുന്ന രാജു അക്ഷമയോടെ പറഞ്ഞു. തലേദിവസത്തെ ആട്ടക്കഥാഭാവങ്ങൾ മനസിൽ കണ്ട്‌ മയങ്ങിയിരുന്ന രഘുരാമൻ രാജുവിന്റെ ശബ്ദത്തിൽ ഉണർന്നു.

"ഇവിടെ പഠിപ്പിച്ചുള്ള മോക്ഷം ഞങ്ങൾക്കുവേണ്ട. മൂന്നുമാസത്തെ ശമ്പളക്കുടിശ്ശിക ഇന്നു തീർത്തേ പറ്റൂ. സമൂഹത്തിന്റെ വഞ്ചകനാണ്‌ നിങ്ങൾ. ഞങ്ങളുടെ ശമ്പളവും നിങ്ങൾ മാളികയുടെ ഉയരം വർദ്ധിപ്പിക്കാനെടുത്തു കാണും."

കിതപ്പടക്കിക്കൊണ്ട്‌ രാജു നിന്നപ്പോൾ രഘുരാമൻ ശാന്തതയോടെ ചോദിച്ചു; രാജു കഥകളി പഠിച്ചിട്ടുണ്ടോ? മുഖത്തെ രസഭേദങ്ങളിൽ താനൊരു മനോധർമ്മമാട്ടക്കാരനാണ്‌.

കൈയിൽ രോഷം നിറച്ച്‌ മുന്നോട്ട്‌ കുതിച്ച രാജുവിനെ തടഞ്ഞുകൊണ്ട്‌ മലയാളം മാഷ്‌ തോമസ്‌ വൈദ്യൻ പറഞ്ഞു. "പ്രിൻസിപ്പൽ സ്പീക്കറല്ല." കീശയിൽ നിന്നും നോട്ടുകെട്ടുകൾ വാരി രഘുരാമനെ ഏൽപ്പിച്ച്‌ തോമസ്‌ വൈദ്യൻ മനോഹരമായി പുഞ്ചിരിച്ചു.

അധ്യാപകർക്ക്‌ ഫീസ്‌ നൽകിയ ശേഷം, രഘുരാമൻ തോമസ്‌ വൈദ്യനുമായി കഥകളിയിലെ രസഭേദങ്ങൾ ചർച്ച ചെയ്തു. നടന്റെ മനോധർമ്മമാട്ടമാണ്‌ ഏറ്റവും സവിശേഷതയാർന്നത്‌ എന്നുപറഞ്ഞ്‌ രഘുരാമൻ തോമസ്‌ വൈദ്യന്റെ തോളിൽ തട്ടി.



വീട്ടിനുള്ളിൽ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ റസിയ ഷോകേസിൽ നിന്നും കറുത്ത കണ്ണുള്ള കുരങ്ങനെ എടുത്ത്‌ ലാളിക്കുവാൻ തുടങ്ങി. അപ്പോൾ റസിയയുടെ അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ അവളുമായി സംസാരിച്ചു.

"ലാളിക്കുവാൻ കുട്ടികളില്ലാത്ത നീ വിധവ തന്നെയാണ്‌." റസിയയുടെ കണ്ണുകളിൽ ജലകണങ്ങൾ പൊടിഞ്ഞു.

"നിന്റെ ഭർത്താവ്‌ ശവമഞ്ചത്തിലാണ്‌. നീ കരഞ്ഞ്‌ അത്‌ ലോകത്തെ അറിയിച്ചോളൂ."

അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ അവളെ കുറ്റപ്പെടുത്തിയപ്പോൾ അതു ശരിതന്നെയാണെന്ന് റസിയയ്ക്ക്‌ തോന്നി. കണ്ണുനീർ തുടച്ചിട്ട്‌ അവൾ ബ്ലൗസിനുള്ളിലേക്ക്‌ കറുത്ത കണ്ണുള്ള കുരങ്ങനെ കയറ്റി, അതിനു മുല കൊടുക്കുവാൻ തുടങ്ങി.


പാരലൽ കോളെജിൽ നിന്നും മടങ്ങി വന്ന രഘുരാമൻ ടി.വിയിൽ കണ്ണ്‌ കുത്തിയിറക്കി സമയം കൊന്നുകൊണ്ടിരുന്നപ്പോഴാണ്‌ കോളിംഗ്‌ ബെല്ലമർത്താതെ ഷംസുദ്ദീൻ ചാരിയിരുന്ന ചിത്രപ്പണികളുള്ള വാതിൽ തുറന്ന് അകത്തേക്ക്‌ വന്നത്‌. അയാൾ തന്റെ കൈവശമുണ്ടായിരുന്ന കവർ രഘുരാമനെ ഏൽപ്പിച്ചു.

രഘുരാമന്റെ കലങ്ങി ചുവന്ന വരകളുള്ള കണ്ണുകളിലേക്ക്‌ തീക്ഷ്ണമായി നോക്കി ഷംസുദ്ദീൻ പറഞ്ഞു. "വാണിംഗ്‌ ലെറ്റർ. അടുത്ത മാസം മുതൽ എനിക്ക്‌ ശമ്പളമില്ല. തനിക്ക്‌ ലോണെടുക്കാൻ ജാമ്യം നിന്ന എനിക്കുള്ള സമ്മാനം." രഘുരാമൻ നിർവ്വികാരനായി പറഞ്ഞു. "ദു:ഖമുണ്ട്‌. പക്ഷെ, ഞാൻ നിസ്സഹായനാണ്‌." വാക്കുകളുടെ പൊരുൾ മനസിലാകാതെ ഷംസുദ്ദിന്റെ കണ്ണ്‌ പുറത്തേക്കിറങ്ങുന്നതു നോക്കി രഘുരാമൻ തുടർന്നു. "ഇപ്പോൾ എന്റെ കൈവശം പണമില്ല. താൻ ഒരു വർഷത്തേക്ക്‌ സഹിച്ചേ പറ്റൂ."

"ദ്രോഹി!" ഷംസുദ്ദീൻ അലറി.

"ബഹളം വെയ്ക്കരുത്‌ !"

രഘുരാമൻ രൗദ്രഭീമനെ മുഖത്തെ അരങ്ങത്ത്‌ നിർത്തി. "തന്നേക്കാൾ മിടുന്മാരെ കണ്ടിരിക്കുന്നു. ഇപ്പോൾ തനിക്ക്‌ പോകാം. ചെയ്തു തന്ന സഹായത്തിന്‌, പണത്തിനു പകരം നന്ദി." രഘുരാമൻ ഷംസുദ്ദീനെ ഗേറ്റിനു വെളിയിലാക്കി.


ഷോകേസിൽ നിന്നും കറുത്ത കണ്ണുള്ള കുരങ്ങനുമായി റസിയ രഘുരാമന്റെ മുന്നിലെത്തി. അവൾ അപ്പോഴും അതിനു അമ്മയുടെ വാത്സല്യത്തോടെ മുല കൊടുക്കുന്നുണ്ടായിരുന്നു.

"ഞാൻ മടുത്തു." റസിയ പറഞ്ഞു.

"വിവാഹത്തിന്റെ നാലാം വർഷം നാലുവയസുള്ള കുട്ടിയെ ദത്തെടുക്കാം." രഘുരാമൻ ആശങ്കയോടെ റസിയയെ നോക്കി.

"നിന്നെ ചതിക്കുവാൻ നോക്കുന്നു." അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക്‌ മുന്നറിയിപ്പ്‌ കൊടുത്തു.

"അതുവേണ്ട നമുക്കുള്ളത്‌ മതി. അന്യന്റേത്‌ മനം പുരട്ടലുണ്ടാക്കും." പെട്ടെന്ന് റസിയ രഘുരാമനോട്‌ പറഞ്ഞിട്ട്‌ മൗനമായി മനോധർമ്മമാട്ടക്കാരന്‌ നന്ദി നൽകി.


ചായസമയത്താണ്‌ തോമസ്‌ വൈദ്യൻ അടുത്ത മൂന്നുദിവസങ്ങളിൽ ദേവീക്ഷേത്രത്തിൽ തുടർച്ചയായി കഥകളി ഉണ്ടെന്ന വിവരം നോട്ടീസ്‌ മുഖേന രഘുരാമനെ അറിയിക്കാൻ എത്തിയത്‌. രഘുരാമൻ തോമസ്‌ വൈദ്യന്‌ തോളിൽ തട്ടി നന്ദി പറഞ്ഞു. തോമസ്‌ വൈദ്യന്റെ കണ്ണുകൾ റസിയയിൽ പതിച്ചപ്പോൾ അവൾ കാൽവിരൽ കൊണ്ട്‌ നിലത്ത്‌ വൃത്തം വരയ്ക്കുന്നത്‌ രഘുരാമൻ ശ്രദ്ധിച്ചു. അയാൾ ചുവരിലെ കഥകളി രൂപങ്ങളിലോരോന്നിലും മാറിമാറി നോക്കി മനോധർമ്മമാടലുകൾ വ്യത്യസ്തമാണെന്നുറപ്പ്‌ വരുത്തി.

"നിന്റെ വൈധവ്യം നഷ്ടപ്പെട്ടേക്കും." അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക്‌ സൂചന നൽകി. അവൾ സ്നേഹത്തോടെ കറുത്ത കണ്ണുകളുള്ള കുരങ്ങനെ മറോട്‌ ചേർത്തു.

"ആട്ടം കാണാൻ ഞാനുമുണ്ടാകും." ഗേറ്റ്‌ കടന്നപ്പോൾ തോമസ്‌ വൈദ്യൻ രഘുരാമനോട്‌ പറഞ്ഞു. രഘുരാമന്‌ സന്തോഷം തോന്നി.


ഉത്സവപ്പറമ്പിൽ ആട്ടം നിഴൽക്കുത്തായിരുന്നു. അതിൽ മയങ്ങി താളം പിടിച്ചിരുന്ന രഘുരാമൻ ഇടയ്ക്കിടെ തോമസ്‌ വൈദ്യനെ ചുറ്റും തിരഞ്ഞു.

രാത്രി രണ്ടുമണിക്ക്‌ റസിയയുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന തോമസ്‌ വൈദ്യൻ ഷോകേസിലിരുന്ന കറുത്ത കണ്ണുള്ള കുരങ്ങനെ നീട്ടി റസിയയോടു പറഞ്ഞു. " ഇനി ഇവനെ സൂക്ഷിച്ചു വെച്ചുകൊള്ളൂ. ഇവൻ മനോധർമ്മമാടാൻ തുടങ്ങിയിരിക്കുന്നു."

തോമസ്‌ വൈദ്യം ഇരുട്ടിന്റെ മഞ്ഞിലൂടെ ബൈക്കിൽ പറന്നപ്പോൾ ചുവരിൽ ഒട്ടിച്ചിരുന്ന കഥകളിരൂപങ്ങൾ ഉറക്കെ ചിരിക്കാൻ തുടങ്ങിയിരുന്നു.

അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക്‌ സൂചന നൽകി."നിന്റെ വൈധവ്യം നഷ്ടപ്പെട്ടിരിക്കുന്നു."



O






(1998 ലെ കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഈ കഥ, പഴയ താളുകൾക്കിടയിൽ നിന്ന് കണ്ടെടുത്തത്‌.)


PHONE : 9037577265





ഇരുട്ടിലെ കാഴ്ചകൾ


കൃഷ്ണാ ദീപക്‌













നിക്കൊന്നും മനസിലാകുന്നില്ല
ചുറ്റും കറുത്ത കാഴ്ചകൾ.
ഇരുട്ടിൽ നിന്റെ മൗനത്തിൽ തട്ടി
ദേഹമാസകലം രക്തം കിനിയുന്നു
അർബുദം പോലെ പടർന്ന്
ശരീരത്തെയും മനസിനെയും
ഒരുപോലെ നീ കാർന്നു തിന്നുന്നു.



നിന്റെ നിശബ്ദത ഇന്നിപ്പോൾ
എനിക്കു ചുറ്റും പരന്നൊഴുകുന്നു
നീ ചാലിച്ച നിറങ്ങൾ ഒലിച്ചുവന്ന്
ചോരത്തുള്ളികളെ കട്ടപിടിപ്പിക്കുന്നു
കണ്ണുകൾ ചൂഴ്‌ന്ന് തലച്ചോറിനുള്ളിലേക്ക്‌
ഒറ്റവരിപ്പാതെ തീർക്കുന്നു.
നിനക്കു കയറുവാൻ ഇനി എന്തെളുപ്പം.



ഇപ്പോഴും എനിക്കൊന്നും മനസിലാകുന്നില്ല
കൂട്ടിയിട്ട വാക്കുകൾക്ക്‌ മീതെ
കത്തി കാട്ടി നീ വെള്ള പുതപ്പിച്ചു.
നീ തെളിച്ച വഴിയിലൂടെ പിന്നാലെ
നടന്ന സ്വപ്നങ്ങൾ വെളിച്ചം കാണാതെ
തലയിൽ കൈവെച്ചു ശപിച്ചു.



പറ്റിപ്പിടിച്ചിരുന്ന ഓർമയുടെ ഒരേട്‌
വിരലമർത്തി ഹൃദയഭിത്തി തുരന്ന്
നിഷ്കരുണം നീ വലിച്ചുപറിച്ചു.
ചലനശേഷി നഷ്ടപ്പെട്ട എന്റെ കൈകൾ
താഴേക്ക്‌ ഊർന്നിറങ്ങി.
പുലർന്നപ്പോൾ എന്റെ ചുണ്ടിൽ
ഉറുമ്പുകൾ കൂട്‌ കൂട്ടിയിരുന്നു.
എനിക്കൊന്നും മനസിലാകുന്നില്ല.




O