Monday, December 4, 2017

ധനുഷ്കോടി-കാറ്റ് ബാക്കിവെച്ച മൃതനഗരം

യാത്ര
പ്രദീഷ്കുമാർ എം.പി












    രു വാരയ്ക്കപ്പുറമുള്ള കാഴ്ചകളെ മറച്ച്, തകർത്തു പെയ്യുന്നൊരു മഴയിലൂടെയാണ് ധനുഷ്കോടിയിലേക്കുള്ള യാത്രക്കായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പരശുറാമിലേക്ക് കയറിയത്. സഹയാത്രികനായ പ്രിയ ചങ്ങാതി നിധിഷ് കോട്ടയത്ത് നിന്ന് ഇതേ തീവണ്ടിയിൽ കയറിയിട്ടുണ്ടായിരുന്നു. പുറത്ത് ഇടതടവില്ലാതെ പെയ്യുന്ന മഴയിലൂടെ പാടത്തിനു നടുവിലൊരു തുരുത്തുപോലെ നീങ്ങുന്ന തീവണ്ടിയിലിരിക്കുമ്പോൾ മനസ്സിലേക്ക് ഒരു ചെറുനഗരത്തെ മുഴുവനായി തകർത്തെറിഞ്ഞ കൊടുങ്കാറ്റും പേമാരിയും വിഴുങ്ങിയ രാമേശ്വരം-ധനുഷ്കോടി ബോട്ട് മെയിൽ പാസഞ്ചറിന്റെ അവസാനയാത്രയും കയറി വന്നു. പുറത്ത് പെയ്യുന്ന മഴയും അതു പോലെയാവുമോ എന്ന് തോന്നിപ്പോയി. രാത്രി പത്ത് ഇരുപതിന് നാഗർകോവിലിലെത്തുന്ന കന്യാകുമാരി-രാമേശ്വരം എക്സ്പ്രസ്സിൽ കയറുകയാണ് ലക്ഷ്യം. ഒരു മണിക്കൂർ വൈകിയോടുന്ന പരശുറാം ചതിക്കുമോ എന്ന ഭയത്തെ വെറുതേയാക്കി ഒൻപതരയോടെ നാഗർകോവിലെത്തി. കൃത്യസമയത്ത് തന്നെയെത്തിയ രാമേശ്വരം എക്സ്പ്രസ്സിന്റെ റിസർവേഷൻ ബർത്തിലിരുന്ന് നേരിയ നിലാവിലൂടെ പിന്നോട്ടോടി പോകുന്ന തമിഴ് ഗ്രാമീണഭംഗിയാസ്വദിച്ച് മെല്ലെ ഉറക്കത്തിലേക്ക്...



വെളുപ്പിന് ഉറക്കമുണർന്നത് പാമ്പൻപാലത്തിൽ നിന്നുള്ള കടൽക്കാഴ്ചകളിലേക്കായിരുന്നു. പാതിതുറന്ന ജനാലയിലൂടെ കടൽക്കാഴ്ചകൾക്കൊപ്പം കടന്നുവന്ന തണുത്ത കാറ്റ് ഉറക്കത്തെ കണ്ണുകളിൽ നിന്നിറക്കിവിട്ടു. ഒരു നൂറ്റാണ്ടിനപ്പുറം ബ്രിട്ടിഷ് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട പാലമാണ് പാമ്പൻ. അക്കാലത്ത് മാത്രമല്ല ഇന്ന് പോലും അത്ഭുതമുളവാക്കുന്ന എഞ്ചിനിയറിംഗ് വൈഭവമാണ് 2435 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ നിർമ്മാണത്തിലുള്ളത്മദ്ധ്യത്തിൽ കപ്പൽചാലിലൂടെ കപ്പലുകൾ വരുമ്പോൾ ഉയർന്ന് താഴുന്ന ഭാഗം ഇന്നും പ്രവർത്തനസജ്ജമാണ്. 1964 ലെ കൊടുങ്കാറ്റിൽ സാരമായ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഇ.ശ്രീധരനായിരുന്നു. മോട്ടോർവാഹനങ്ങൾ കടന്നുപോകുന്നതിനായി മറ്റൊരു പാലം കൂടി ഉണ്ടെങ്കിലും ആ പേരിന്റെ പ്രൗഢി എക്കാലവും ഏറ്റുവാങ്ങിയത് പാമ്പൻ റെയിൽപാലമാണ്. മുംബൈയിലെ ബാന്ദ്ര-വർളി  കടൽപ്പാലം ഉദ്ഘാടനം ചെയ്യുന്നത് വരെ ഇതായിരുന്നു ഇന്ത്യയിലെ  ഏറ്റവും  വലിയ പാലം. പാമ്പനിൽ നിന്ന് അധികം ദൂരമില്ല രാമേശ്വരത്തേക്ക്. അവിടെയാണ് മുനമ്പിലേക്കുള്ള പാളങ്ങൾ അവസാനിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്രഭാതതിരക്കിലൂടെ ഒഴുകി വെളിയിലെത്തിയപ്പോൾ കുറഞ്ഞ നിരക്കിലുള്ള മുറികൾ വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർമാർ മുന്നിൽ നിറഞ്ഞ് നിൽക്കുന്നു. അവയിലൊന്നിൽ കയറി അധികം ദൂരെയല്ലാതെ ഒരു ഇടത്തരം ലോഡ്ജ് തെരഞ്ഞെടുത്തു. അല്പം വിശ്രമിച്ച് എട്ട് മണിയോടെ സഞ്ചാരിയുടെ ജിജ്ഞാസ നിറഞ്ഞ മനസ്സുമായി മഴ പെയ്തു തോർന്ന രാമേശ്വരത്തിന്റെ തെരുവിലൂടെ  ഭക്തജനങ്ങളുടെ മോക്ഷമന്ത്രങ്ങൾക്കിടയിലൂടെ കുറച്ച് നടന്നു. തൃപ്തി തന്ന പ്രഭാത ഭക്ഷണത്തിന്റെ രുചി ആസ്വദിച്ച് കഴിച്ച് കാശിനൊപ്പം നല്ലൊരു ചിരിയും ഹോട്ടൽ ജീവനക്കാരന് നൽകി ഞാനും നിധീഷും ധനുഷ്കോടിയിലേക്കുള്ള മൂന്നാം നമ്പർ ബസ് കാത്ത് ക്ഷേത്രഗോപുരത്തിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു. അതിനിടയിൽ വീണ്ടും പെയ്ത മഴ ഒന്ന് അങ്കലാപ്പിലാക്കി. വാങ്ങിയിട്ടധികമാവാത്ത ക്യാമറയെക്കുറിച്ചായിരുന്നു വേവലാതി. സമീപത്ത് നിന്നൊരാൾ പ്രവചിച്ചത് പോലെ ആ മഴയും പത്ത്  നിമിഷം കൊണ്ട് പെയ്തുതീർന്നു. അപ്പോഴേക്കും ധനുഷ്കോടിയിലേക്കുള്ളരാമേശ്വരം ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മൂന്നാം നമ്പർ ബസ്സ് മുന്നിലെത്തി. വിൻഡോസീറ്റിൽ ചേർന്നിരുന്ന് തണുത്ത കാറ്റേറ്റ് ഒരു രാത്രി കൊണ്ട് കടൽ വിഴുങ്ങി മൃതനഗരമാക്കിയ ധനുഷ്കോടിയിലേക്ക്...




ചരിത്രവും ഐതിഹ്യവും കൂടിച്ചേർന്ന മണൽപാളിക്കു മുകളിലൂടെയാണ് രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള യാത്ര. ഹിന്ദുവിശ്വാസത്തിലെ കാശി-രാമേശ്വരയാത്രയുടെ പൂർണ്ണതയാണ് ധനുഷ്കോടി മുനമ്പിലെ ബലിസ്നാനം. പതിനെട്ട് കിലോമീറ്റർ  ദൂരമുണ്ട്  രാമേശ്വരം പട്ടണത്തിൽ നിന്ന് ധനുഷ്കോടിയിലേക്ക്. കഴിഞ്ഞവർഷം വരെ മുകുന്ദരായർ ചതിരം എന്ന സമീപസ്ഥലം വരെയെ ബസ്സ് സർവ്വീസ് ഉണ്ടായിരുന്നുള്ളു. ടാക്സികളിലും ട്രാവലറുകളിലുമായി കടൽ കയറിയിറങ്ങി കിടക്കുന്ന മണൽതിട്ടകളിലൂടെ വേലിയിറക്ക സമയം നോക്കിയുള്ള  സാഹസികമായ ഓഫ് റോഡ് യാത്രയാണ് മുൻപ് ഉണ്ടായിരുന്നത്. ഇപ്പോൾ അങ്ങേയറ്റത്ത് അറിച്ചൽ മുനമ്പ് വരെ നല്ല റോഡ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇരുവശത്തും വിശാലമായ കടൽക്കാഴ്ചകളാണ് യാത്രികരെ കാത്തിരിക്കുന്നത്. രണ്ട് കടലുകൾക്കും രണ്ട് സ്വഭാവവും അതിനൊത്ത പേരുകളും പ്രാദേശികമായി നൽകപ്പെട്ടിട്ടുണ്ട്. ഇടതുവശത്തുള്ള പൊതുവേ ശാന്തമായ ബംഗാൾ ഉൾക്കടലിനെ പെൺകടലെന്നും മറുവശത്തുള്ള പ്രക്ഷുബ്ധമായ ഇന്ത്യൻ  മഹാസമുദ്രത്തെ ആൺകടലെന്നും വിളിക്കുന്നു. ധനുഷ്കോടിയിലെ തകർന്നുപോയ ടൗൺഷിപ്പിനു മുന്നിലൂടെ കടന്നുപോയപ്പോൾ വാഹനത്തെ തന്നെ വല്ലാത്തൊരു നിശബ്ദത കീഴടക്കിയ പോലെ തോന്നി. അവിടെ നിന്ന് മുന്നോട്ട് ചെല്ലുംതോറും റോഡിന് പുറത്തുള്ള മണൽപരപ്പിന്റെ വീതി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരുവശത്തും കടൽഭിത്തി കെട്ടിയിട്ടുണ്ട്. മുനമ്പിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റി ബസ്സ് യാത്രയവസാനിപ്പിച്ചു.




അറിച്ചൽ എന്ന് വിളിക്കപ്പെടുന്ന ഈ മുനമ്പിലാണ് ഉപഭൂഖണ്ഡമവസാനിക്കുന്നത്. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിന്നും കടലിലൂടെ കേവലം 33 കിലോമീറ്റർ ദൂരമേയുള്ളു. പുരാണ പ്രാധാന്യമുണ്ട് അറിച്ചിലിന് ഇവിടെ നിന്നാണ് രാവണൻ തട്ടിക്കൊണ്ട് പോയ സീതാദേവിയെ തിരികെ കൊണ്ടുവരാൻ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്കു പോകാൻ പാലമിട്ടത്. ഇവിടെ നിന്നാണ് അതിനായി രാമൻ തന്റെ ധനുസ്സിനാൽ അടയാളമിട്ടതിനാലാണ് ഇവിടം ധനുഷ്കോടി എന്നറിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. രാവണനെ കൊന്ന് സീതാദേവിയുമായി തിരികെ മൺചിറയിലൂടെ ധനുഷ്കോടിയിലെത്തിയ രാമൻ വിഭീഷണന്റെ നിർദ്ദേശപ്രകാരം ധനുസ്സിന്റെ അറ്റം കൊണ്ട് ചിറയെ പലതായി മുറിച്ചിട്ടുവെന്ന് ഐതിഹ്യം പറയുന്നു. ലങ്കയിൽ അവശേഷിച്ച രാക്ഷസർ ആരും പിന്തുടർന്ന് വരാതിരിക്കുവാനായിരുന്നു ഇങ്ങനെ ചെയ്തത്. അങ്ങനെയാണത്രേ രാമസേതു ഇന്നത്തെ പോലെ ആയത്. രാമസേതു എന്ന രാമായണത്തിൽ വിശേഷിപ്പിക്കപ്പെട്ട മൺചിറയെ ആണ് ആധുനിക ഭൂമിശാസ്ത്രം ‘ആദംസ് ബ്രിഡ്ജ്’ എന്ന് വിളിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെ നടത്തിയ പഠനങ്ങൾ ടെക്ടോണിക് ചലനങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന ഇവിടെ ഇതു പോലെയുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന പറയുന്നു. വർഷാവർഷം തീരം ചെറിയ അളവിൽ കടലെടുത്ത് പോകുന്നുമുണ്ട്.


രാമസേതു എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. 2013ൽ ഏഷ്യൻ വികസന ബാങ്കിന്റെ സഹായത്തോടെ ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഒരു പാലം നിർമ്മിക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മറുഭാഗത്ത് നിന്ന് അനുകൂല നിലപാട് ഇല്ലാതെ വന്നതിനാൽ ആ പദ്ധതി വേണ്ടെന്ന് വെച്ചു. വിശ്വാസപരമായ ചില പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണം സേതുസമുദ്രം ഷിപ്പിംഗ് പദ്ധതിയും നടക്കാതെ പോയി. തെളിഞ്ഞ അന്തരീക്ഷത്തിലെ ദൂരക്കാഴ്ച്ചകളിൽ ലങ്കയെ കാണാമെന്ന സ്വപ്നം  മഴക്കാറുകൾ മറച്ചത് നിരാശയുണ്ടാക്കി. ചെറിയ കടൽക്ഷോഭമുള്ളതിനാൽ  തീരത്തേക്കധികമിറങ്ങരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട്  പോലീസ് തീരത്ത് ജാഗ്രതയോടെ നിൽക്കുന്നുണ്ട്.


ധനുഷ്കോടി മുതൽ തൂത്തുക്കുടി വരെ നൂറ്റിയറുപത് കീലോമിറ്റർ നീളത്തിൽ അഞ്ഞൂറ്റിയറുപത്  ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഇരുപത്തിയൊന്ന്  ദ്വീപുകളെ ഉൾക്കൊള്ളുന്ന ഗൾഫ് ഓഫ് മന്നാർ മറൈൻ നാഷണൽ പാർക്ക് സമുദ്രത്തിലെ ജൈവവൈവിധ്യവും അപൂർവ്വ ജീവികളുടെ സാന്നിധ്യവും കൊണ്ട് മനോഹരമായ ആവാസവ്യവസ്ഥയാണ്. ഈ ദ്വീപുകളിൽ നല്ലതണ്ണി ,ക്രൂസൈഡൈ, മുസൽ എന്നിവിടങ്ങളിലെ മനുഷ്യവാസമുള്ളു. മറ്റു ദ്വീപുകളിലേക്കുള്ള പ്രവേശനം പരിസ്ഥിതി സംബന്ധമായ കാരണങ്ങൾ മൂലം സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ അക്വാ ബയോസ്ഫിയർ പാർക്കിന്റെ തീരത്ത് നൂറ്റിയിരുപത്തിയഞ്ചോളം ഗ്രാമങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. മത്സ്യബന്ധനം ഉപജീവനമാക്കിയ മാരക്കേയർ എന്ന സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ ഏറെയും. 1986 ൽ തമിഴ്നാട് സർക്കാരിന്റെ വനം പരിസ്ഥിതി വകുപ്പിന്റെ കീഴിൽ വരുന്ന സമുദ്ര ഉദ്യാനമായി  പ്രഖ്യാപിക്കപ്പെട്ട ഇവിടം ധനുഷ്കോടിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയും ബോദ്ധ്യപ്പെടുത്തുന്നു.

ചരിത്രവും ഐതിഹ്യവും സമന്വയിച്ച കഥകൾ മനസ്സിൽ നിറച്ച് തിരയൊഴിഞ്ഞ് തെളിഞ്ഞ് വന്ന മൺതിട്ടകളിലൊന്നിൽ  നിശബ്ദമായി നിന്നപ്പോഴനുഭവിച്ച  ശാന്തതയിലും വേർതിരിച്ചെടുക്കാനാവാത്ത ഒരു വിഷാദം വന്നുനിറഞ്ഞു. സമയസൂചികളെ വിസ്മരിച്ച് കടലിരമ്പങ്ങളിൽ ലയിച്ച നിന്ന നിമിഷങ്ങളോട് വിടപറഞ്ഞ് തിരികെ നടക്കുമ്പോൾ എനിക്കും സഹയാത്രകനുമിടക്കുള്ള ചെറിയ അകലത്തിൽ പോലും വാക്കുകളെ ബന്ധിച്ച മനസ്സിന്റെ നിശബ്ദത തിരയൊച്ചയെ പോലും നിശബ്ദമാക്കി. രാമേശ്വരത്ത് ക്ഷേത്രദർശനം കഴിഞ്ഞ് മുനമ്പിലെക്കത്തുന്ന ഭക്തരുടെ നാമജപങ്ങൾക്കും,  തീരസേനയുടെ ജാഗ്രതയാർന്ന കണ്ണുകൾക്കുമിടയിലൂടെ ഞങ്ങൾ തിരികെ റോഡിലെത്തി. അവിടെ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റിനിന്ന യാത്രബസ്സിലെ ജീവനക്കാർ രാമേശ്വരം പോവാനായി ക്ഷണിക്കുന്നുണ്ടായിരുന്നു. ഇനിയും കാണാൻ ബാക്കി നിൽക്കുന്ന കടലെടുത്തു പോയ പഴയ ടൗൺഷിപ്പിലേക്ക് ആ ബസ്സിൽ കയറിയിറങ്ങാമെങ്കിലും കിലോമീറ്ററുകൾ അപ്പുറം കാഴ്ചയുടെ അങ്ങേത്തലക്കൽ കണ്ണിലുടക്കി നിൽക്കുന്ന മൃതനഗരത്തിലേക്ക് ആൺകടലിന്റെ ഹുങ്കാരത്തിനും പെൺകടലിന്റെ കൊഞ്ചൽ തിരകൾകൾക്കുമിടയിലെ പുതുവഴിയിലൂടെ നടക്കാനാണ് തോന്നിയത്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന നടത്തത്തിനിടെ പുരാണത്തിലെ മഹോദിയും  (ബംഗാൾ ഉൾക്കടൽ) രത്നകരവും (ഇന്ത്യൻ മഹാസമുദ്രം) എല്ലാവരോടുമെന്ന പോലെ ഞങ്ങളോടും തിരക്കൈകളിളക്കി  ഒരുപാട് കഥകൾ പറഞ്ഞു തരുന്നുണ്ടായിരുന്നു.


അറിച്ചൽ മുനമ്പിൽ നിന്ന് ധനുഷ്കോടിയിലെ പഴയ ടൗൺഷിപ്പിലേക്ക് മനോഹരമായ റോഡിലൂടെ നടക്കുന്നത് സുഖകരമായൊരനുഭവം തന്നെയാണ്. ചരിത്ര-ഐതിഹ്യങ്ങളിൽനിന്ന് ഹൃദയത്തെ നീറ്റുന്ന ഓർമ്മകളിലേക്കു നടക്കുമ്പോഴും ചുറ്റിലുമുള്ള കടൽക്കാഴ്ച്ചയുടെ നീലയും പച്ചയും നിറത്തിലുള്ള മനോഹാരിത ആസ്വദിക്കാതിരിക്കാനാവില്ല. അനുഭൂതിയായി മാറിയ കാഴ്ചകളെ ക്യാമറയിലാക്കി  ഞങ്ങൾ നടന്നെത്തിയത് കടലെടുത്തു പോയൊരു  പട്ടണത്തിന്റെ പ്രേതാവശിഷ്ടങ്ങളിലേക്കാണ്. 1964 ഡിസംബർ 28 ന് മുൻപ് തെക്കെയിന്ത്യയിലെ ഏതൊരു നഗരത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടായിരുന്നു ധനുഷ്കോടിയിൽ. സ്കൂൾ, ആശുപത്രി, വിവിധ മതസ്ഥരുടെ ദേവാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ ഇവയ്ക്ക് പുറമേ സർക്കാർ സംവിധാനങ്ങളുടെ കുറ്റമറ്റ ശ്രൃംഖല തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കപ്പലുകൾ വഴി ധനുഷ്കോടിയിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. കൊല്ലത്ത് നിന്നും കോട്ടയത്തും നിന്നും എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് കപ്പൽ കയറി തലൈമന്നാറിലിറങ്ങി കൊളംബോ വരെ പോകുവാൻ സാധിക്കുമായിരുന്നു. ലോകമത സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സ്വാമി വിവേകാനന്ദൻ കൊളംബോയിൽനിന്ന് കപ്പൽ മാർഗ്ഗം ധനുഷ്കോടി വഴിയാണ് തിരികെ ഇന്ത്യയിലെത്തിയത്. അവിടെ ഒരു പാസ്പോർട്ട് കാര്യാലയവും പ്രവർത്തിച്ചിരുന്നു. ചെന്നൈ എഗ്മൂറിൽ നിന്ന് വന്നിരുന്ന ബോട്ട്മെയിൽ എന്ന ട്രെയിൻ സർവ്വീസും, തലൈമന്നാറിലേക്ക് സർവ്വീസ് നടത്തിയിരുന്ന എസ് എസ് ഇർവിൻ എന്ന ആവിക്കപ്പലുമായിരുന്നു ആക്കാലത്ത് പുറംനാടുകളിൽ ധനുഷ്കോടിക്ക് പെരുമ നേടിക്കൊടുത്തത്.




ഓർമ്മകളെ പോലും വിറങ്ങലിപ്പിക്കുന്ന ചരിത്രമാണ് 1964 ഡിസംബർ 17 ന് സൗത്ത് ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിനുള്ളത് സൈക്ക്ളോണായി ശ്രീലങ്കയിലെ വാവുവനിയിയെ തകർത്ത് 22-ാം തീയതി രാത്രി 11: 30 ന് ധനുഷ്കോടിയിലെത്തുമ്പോൾ കാറ്റിന്റെ വേഗത 250 മുതൽ 350 മൈൽ വരെയായിരുന്നു.  കൂറ്റൻ തിരകൾ ആ പട്ടണത്തലേക്ക് ഇരച്ചുകയറുമ്പോൾ അവയുടെ ഉയരം 23 അടിയായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന 1800ൽ നാട്ടുകാരെയും അവിടേക്കത്തിയിരുന്ന കുറച്ച് സഞ്ചാരികളു ഉൾപ്പെടെ 2000 ഓളം ആൾക്കാൾ ദുരന്തത്തിനിരയായി. രാമേശ്വരത്ത് നിന്ന് വരികയായിരുന്ന 653 നമ്പർ പാമ്പൻ-ധനുഷ്കോടി പാസഞ്ചറിലെ,യാത്രക്കാരും ജീവനക്കാരുമടക്കം 120 പേരെയാണ് കടൽ വിഴുങ്ങിയത്.  വാർത്താവിനിമയസൗകര്യങ്ങളും തകരാറിലായിരുന്നതിനാൽ ഈ ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞത് രണ്ട് ദിവസത്തോളം കഴിഞ്ഞാണ്. ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാമ്പൻ പാലത്തിനും സാരമായ തകർച്ച ഉണ്ടായതിനാൽ ആർക്കും പെട്ടെന്ന് എത്തിച്ചേരാനാവാത്ത അവസ്ഥയുമുണ്ടായി. തുടർന്നുള്ള  പുനരുദ്ധാരണപ്രവർത്തനങ്ങളും ആയാസകരമായതിനാൽ തമിഴ്നാട് സർക്കാർ ധനുഷ്കോടിയെ മൃതനഗരമായി പ്രഖ്യാപിച്ചു.  2004 ലെ സുനാമിയിലും ധനുഷ്കോടിയിലെ തീരം ഒരുപാട് കടലെടുത്തു പോയി. അതോടെ ധനുഷ്കോടി പൂർണ്ണമായും ജീവിതം വിലക്കപ്പെട്ട സ്ഥലമായി പ്രഖ്യാപിക്കപ്പട്ടു. ഇപ്പോൾ അവിടെ സ്ഥിരതാമസക്കാരായുള്ളത് കുറച്ച് മത്സ്യത്തൊഴിലാളികൾ മാത്രമാണ് താത്കാലിക കുടിലുകളിലാണവർ കഴിയുന്നത്. അടുത്ത് സംസാരിച്ച ഓരോരുത്തർക്കും പറയുവാനുള്ളത് ഉറ്റവരുടെ വേർപാടിന്റെ നൊമ്പരങ്ങൾ ആയിരുന്നു. തകർന്ന പള്ളിയുടെ സ്മാരകത്തിനു മുന്നിൽ വെച്ച് പരിചയപ്പെട്ട മുനിസ്വാമിയും ഹോട്ടൽ നടത്തുന്ന രാമലക്ഷ്മി അക്കയുമൊക്കെ തന്ന നിഷ്കളങ്ക സ്നേഹത്തിനുള്ളിലെ വിങ്ങുന്ന വേദനകൾ യാത്ര തീർന്നിട്ടും വിട്ടുപോവാതെ മനസ്സിലുണ്ട്. ഒടുവിൽ അവിടെ മത്സ്യബന്ധന ഗ്രാമത്തിലൂടെ നടക്കുമ്പോൾ പറഞ്ഞുകേട്ട കടൽത്തീരത്തെ ഉപ്പില്ലാത്ത മധുരമുള്ള വെള്ളം തരുന്ന കിണറുകളെയും പലതവണ മുനമ്പിൽ നിന്ന് ലങ്കയിലേക്ക് നീന്തിപ്പോയെന്ന് പറയുന്ന ഒരു ധീരനെയും അടുത്ത വരവിൽ കാണമെന്നുറച്ച് തിരികെ രാമേശ്വരത്തേക്ക് മടങ്ങി. വൈകുന്നേരത്തെ മധുര പാസഞ്ചറിൽ തമിഴ് സന്ധ്യയുടെ  ഗൃഹാതുരതയിലൂടെ മടങ്ങുമ്പോൾ ധനുഷ്കോടി ഹൃദയത്തോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം  വൈരമുത്തുവിന്റെ  ഈ വരികളും ഓർമ്മയിൽ വന്നു.

‘വിടൈകൊട് എങ്കൾ, നാടൈ
കടൽ വാസൽ തെളിക്കും, വീടൈ
പനൈമരക്കാടെ, പറൈവകൾ കൂടൈ
മറുമുറയ് ഒരു മുറൈ പർപ്പോമാ
ഉതട്ടിൽ പുന്നഗൈ പുതയ്ത്തോം
ഉയിരൈ ഉടമ്പുക്കുൾ പുതയ്ത്തോം
വെറും കൂടുകൾ മട്രും ഊർവലം പോകിണ്ട്രോം.
വിടൈ കൊട്.’
   
കടലെടുത്ത് പോയൊരു നാടിന്റെ സ്വപ്നങ്ങളും വേർപാടിന്റെ നൊമ്പരവും ചേർന്ന് ആ തമിഴ് വരികളുടെ അർത്ഥവും മനസ്സിലേക്കാഴ്ന്നിറങ്ങി.
    
‘വിടതരൂ, എൻ ജന്മനാടേ
കടൽ, വാതിൽപ്പടി തെളിച്ചിടും വീടേ
ഹേ പനങ്കാടെ,  കിളിക്കൂടുകളെ
ഒരിക്കൽക്കൂടി ഇനി നമ്മൾ കാണുമോ?
ചുണ്ടിൽ മന്ദസ്മിതമൊതുക്കി,
ആത്മാവിനെ ശരീരത്തിലൊളിപ്പിച്ച്,
വെറും കൂടുകൾ മാത്രമായി സഞ്ചാരം തുടരുകയാണ്‌.
വിടതരൂ...’

O

Thursday, October 19, 2017

സംസ്കാരജാലം-31

സംസ്കാരജാലം-31
ഡോ.ആർ.ഭദ്രൻ











ഭാവദശരഥം






ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ  ഭാനുപ്രകാശിന്റെ 'ഭാവദശരഥം' എന്ന പുസ്തകം ശ്രദ്ധേയമായിത്തീരുന്നു. മലയാളസിനിമയിലെ അഭിനയകുലപതി മോഹൻലാലുമായുള്ള ദീർഘസംഭാഷണങ്ങളാണ്‌ പുസ്തകത്തിലെ പരാമർശവിഷയം. മോഹൻലാൽ എന്ന അഭിനേതാവിലുപരി മോഹൻലാൽ എന്ന വ്യക്തിയെക്കൂടി അടുത്തറിയുവാനുള്ള ഗ്രന്ഥമാണിത്. പുസ്തകത്തിന്‌ അവതാരിക എഴുതിയിരിക്കുന്നത് സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ്‌. ഗ്രന്ഥകർത്താവ് കേരള സംഗീതനാടക അക്കാദമി മുഖമാസികയായ ‘കേളി’യുടെ വർക്കിംഗ് എഡിറ്ററാണ്‌. പുസ്തകത്തിന്റെ റോയൽറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്ന വസ്തുത പുസ്തകത്തിന്റെ മൂല്യം കൂട്ടുന്നു.


കോട്ടയം പ്രദീപ്




അനായാസമായ അഭിനയം കൊണ്ട് ഉജ്ജ്വലമായ ഹാസ്യരംഗങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞ നടനാണ്‌ കോട്ടയം പ്രദീപ്. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സിനിമയിലെ പ്രദീപിന്റെ അഭിനയം മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ‘പൊളിച്ചു, കിടുക്കി, തിമിർത്തു’ എന്ന ആ സിനിമയിലെ ഡയലോഗ് പ്രേക്ഷകർ ഏറ്റുപിടിച്ചു. മലയാള സിനിമയിൽ ഇന്നേവരെയുള്ള ഹാസ്യപാരമ്പര്യത്തിൽ ഒരു ബ്രേക്കാണിത്. സുരാജ് വെഞ്ഞാറമ്മൂടും മറ്റും ഹാസ്യം സൃഷ്ടിക്കുവാൻ കഠിനാധ്വാനം ചെയ്യുമ്പോൾ അദ്ദേഹം അനയാസമായാണ്‌ ഹാസ്യരംഗങ്ങൾ സൃഷ്ടിക്കുന്നത്. ഇത് വലിയ റേറ്റുള്ള ഹാസ്യരംഗങ്ങൾക്കാണ്‌ കാരണമാകുന്നത്. ഗോദ, കരിങ്കുന്നം സിക്സസ്, ഡാർവിന്റെ പരിണാമം, ഉറുമ്പുകൾ ഉറങ്ങാറില്ല, പുതിയനിയമം തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം ശ്രദ്ധേയങ്ങളാണ്‌.

സമത്വം വിപ്ലവത്തിലൂടെ മാത്രമല്ല 

സമത്വം വിപ്ലവത്തിലൂടെ മാത്രമേ നേടുവാൻ കഴിയൂ എന്നത് നാം പഠിച്ച ഒരു തെറ്റായ പാഠമാണ്‌. നിയമം മൂലം ഇത് നേടാവുന്നതാണ്‌. ഇതിന്‌ ഇച്ഛാശക്തിയുള്ള കുറേ നേതാക്കന്മാർ ഉണ്ടാകണം. എന്തിനാണ്‌ നൂറ്റാണ്ടുകളായി മനുഷ്യനെ ഇങ്ങനെ ദുരിതക്കയത്തിലാഴ്ത്തുന്നത്? കേരളത്തിലെല്ലാവർക്കും ഭൂമി കിട്ടിയത് നിയമം മൂലമാണ്‌. ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. അതിനുശേഷം ഭൂമിയും സമ്പത്തും തുല്യമായി വീതിക്കുന്ന നിയമനിർമ്മാണങ്ങൾ ഉണ്ടാകണം. വിപ്ലവപാർട്ടികൾ ഈ വഴിക്ക് ചിന്തിക്കണം. ആകാശം തുല്യം. വായു തുല്യം. പിന്നെ എന്തുകൊണ്ട് ഭൂമിയും സമ്പത്തും തുല്യമാകുന്നില്ല? മാർക്സിന്റെ സിദ്ധാന്തത്തിന്റെ കാതൽ തന്നെ ഇതാണ്‌. വിപ്ലവപാർട്ടികൾ ഈ വഴിക്ക് ചിന്തിക്കണം.

അൽഫോൺസ് കണ്ണന്താനം.




കണ്ണന്താനം നല്ല ആശയമുള്ള രാഷ്ട്രീയക്കാരനാണ്‌. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വെച്ച് ഒരു പ്രസംഗം ഞാൻ കേട്ടു. സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹം ഈയിടെ രണ്ട് കാര്യങ്ങൾ പറഞ്ഞത് ശ്രദ്ധേയമായിത്തീർന്നു. ഒന്ന് ഉമ്മൻ ചാണ്ടി കേരളത്തിന്‌ പറ്റിയ ഒരു അബദ്ധമാണ്‌. രണ്ട് വി.എസ് നല്ലൊരു ഭരണാധികാരി അല്ല. ഇതുകേട്ട് വി.എസ് അൽഫോൺസ് കണ്ണന്താനത്തിനിട്ട് നല്ലൊരു താങ്ങും കൊടുത്തു. കണ്ണന്താനം രാഷ്ട്രീയ ജീർണ്ണതയുടെ ആൾരൂപമാണ്‌. കലക്കി. കിടുക്കി.

പുള്ളിക്കാരൻ സ്റ്റാറാ




വിദ്യാഭ്യാസ മേഖലയിലുള്ളവർ കാണേണ്ട ചിത്രമാണിത്. അധ്യാപകർക്ക് സൈക്കോളജിക്കലും പ്രായോഗികവുമായ സമീപനം വേണമെന്ന് ഈ സിനിമ അടിവരയിട്ട് പറയുന്നു. ഈ മമ്മൂട്ടി ചിത്രം അക്കാദമിക് വാല്യൂ അവകാശപ്പെടുവാൻ കഴിയുന്ന ചലച്ചിത്രമാണ്‌. സ്കൂൾ മാഷുമാർ കേന്ദ്രത്തിൽ വരുന്ന സിനിമയാണിത്. അധ്യാപകരുടെ ഇൻ സർവ്വീസ് കോഴ്സുകൾക്ക് നല്ല തട്ട് കൊടുക്കുവാൻ ഈ സിനിമയ്ക്ക് കരുത്തുണ്ട്. മമ്മൂട്ടിയുടെ സ്വതസിദ്ധമായ അഭിനയപാടവമാണ്‌ സിനിമയെ വിജയിപ്പിച്ചിരിക്കുന്നത്. സീരിയസ് പ്രമേയങ്ങൾ തമാശരൂപേണ അവതരിപ്പിക്കുന്ന ആഖ്യാനശൈലി മലയാള ചലച്ചിത്രത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്‌. പ്രണയസിനിമകൾക്ക് പുതിയമാനങ്ങൾ കൊടുക്കുവാനും മലയാള സിനിമയ്ക്ക് കഴിയുന്നു. ഇത് ആരോഗ്യകരമായ ഒരു പ്രവണതയാണ്‌.

പുഷ്പമിത്ര ഭാർഗവ




ചിന്തയിലും ഗവേഷണത്തിലും പ്രസംഗത്തിലും ബി ടി വഴുതനയും മാവോയിസ്റ്റ് വേട്ടയും ആൾദൈവങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത ഒരു ശാസ്ത്രജ്ഞനായിരുന്നു പുഷ്പമിത്ര ഭാർഗവ. അദ്ദേഹത്തിന്റെ മരണം ശാസ്ത്രലോകത്തിനും ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്‌. ഇന്ത്യയുടെ ആധുനിക ജീവശാസ്ത്രത്തിന്റെയും മോളികുലർ ബയോളജിയുടെയും ശിൽപികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. വിപ്ലവബോധമുള്ള ഈ ശാസ്ത്രജ്ഞന്റെ മരണം ആഘാതകരമായ ഒരു വാർത്തയായിരുന്നു,

ലിയു സിയാവോബോ 




ചൈന തടവിലാക്കിയ മനുഷ്യാവകാശപ്രവർത്തകൻ ലിയു സിയാവോബോയുടെ മരണത്തിൽ സംസ്കാരജാലകം അന്ത്യചുംബനങ്ങൾ അർപ്പിക്കുന്നു. അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ വിശിഷ്ട വ്യക്തിയാണ്‌. സർവ്വകലാശാല പ്രൊഫസർ ആയിരുന്നു. 1989 ലെ ടിയാനൻമെൻ കൂട്ടക്കൊലയോടെയാണ്‌ ആക്ടിവിസ്റ്റായി അദ്ദേഹം രംഗത്തിറങ്ങിയത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മാനുഷികമൂല്യങ്ങൾ നീണാൾ വാഴട്ടെ.

കാലത്തിന്റെ കയ്യൊപ്പ്




ഈയിടെ ചലച്ചിത്ര സംവിധായകൻ ജയരാജിന്റെ ‘കാലത്തിന്റെ കൈയ്യൊപ്പ്’ എന്ന കഥ വായിക്കുവാനിടയായി. ഉചിതമായ ചില സിംബലുകളിലൂടെ കാലത്തിന്റെ പരിണാമങ്ങളെ അടയാളപ്പെടുത്തുവാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും കാലം വരുത്തിയ മാറ്റങ്ങളെ ഉചിതമായ ബിംബങ്ങളിലൂടെ കഥാകാരൻ അടയാളപ്പെടുത്തി കാണിക്കുന്നുണ്ട്. മഞ്ഞ ബസ്, ഇംഗ്ലീഷ് മീഡിയം, സ്കൂളുകളുടെ ആഗമനം, മലയാളിയുടെ പ്രവാസി ജീവിതം ഇവയെല്ലാം കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളായി കഥാകൃത്ത് വായനക്കാരെ ഓർമപ്പെടുത്തുന്നു. കുട്ടികളെ ഒന്നു കാണുവാൻ വേണ്ടി വെമ്പൽ കൊള്ളുന്ന കുഞ്ഞമ്മാവൻ കേരളീയ സമൂഹത്തിന്റെ മറ്റൊരു പരിണാമത്തെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ആട്ടുകല്ല് നമ്മുടെ ജീവിതം എത്രമാത്രം യന്ത്രവൽകൃതമായിരിക്കുന്നു എന്നതിന്റെ സൂചകമാണ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കൊണ്ടുവന്ന മിച്ചഭൂമി നിയമം പഴയ തറവാടുകളെ എങ്ങനെയാണ്‌ ബാധിച്ചത് എന്നതിന്റെ ഒരാഘാതവും കഥ ജനിപ്പിക്കുന്നുണ്ട്. പുതിയ ജന്മിത്തം പഴയ ജന്മിത്തത്തിന്‌ വഴിമാറുന്നതും കഥയിലേക്ക് കടന്നുവരുന്നുണ്ട്. പഴയ ജന്മിത്തത്തിന്റെ നല്ല ചില വശങ്ങളും കാർഷികസമൃദ്ധിയുമെല്ലാം ഈ കഥയിൽ നിന്നും വായിച്ചെടുക്കാം. ഒരു ചെറിയ കഥ കൊണ്ട് കേരളീയ സമൂഹത്തിന്റെ പരിണാമത്തെ കലാപരമായി അങ്കണം ചെയ്ത് കാണിച്ചിരിക്കുന്നു എന്നതാണ്‌ കഥയുടെ വൈശിഷ്ട്യം. ചലച്ചിത്രപ്രതിഭയുടെ ഗുണങ്ങളെല്ലാം കഥയിലേക്ക് സന്നിവേശിപ്പിക്കാനും ജയരാജിന്‌ കഴിഞ്ഞിട്ടുണ്ട്.


റേഡിയോ സ്മരണകൾ

'റേഡിയോ സ്മരണകൾ' കേൾക്കേണ്ട ഒരു റേഡിയോ പരിപാടിയാണ്‌. റേഡിയോ മൊത്തത്തിൽ ദൃശ്യമാധ്യമങ്ങൾക്ക് വെല്ലുവിളിയാണ്‌ സൃഷ്ടിക്കുന്നത്. സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റേഡിയോശ്രവണം സിലബസ്സിൽ ഉൾപ്പെടുത്തി കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്‌. സ്കൂളുകളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന ബൃഹത് പരിപാടികൾ ആസൂത്രണം ചെയ്യണം. വായനയില്ലാത്ത ഒരു സമൂഹമായി കുട്ടികൾ മാറുന്നത് ഭയത്തോടുകൂടി മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളു. സ്കൂൾ അസംബ്ലിയിൽ വായനയെ പ്രോത്സാഹിപ്പിക്കുവാൻ ലഘുപരിപാടികളും ആസൂത്രണം ചെയ്യണം. അധ്യാപകർ തന്നെ വായനാശീലമില്ലാത്തവരായി മാറുമ്പോൾ എങ്ങനെയാണ്‌ വായിക്കുവാൻ കഴിയുന്ന ഒരു പുതു തലമുറയെ നമുക്ക് സൃഷ്ടിക്കുവാൻ കഴിയുന്നത്?


മുതലാളിത്തം നമ്മുടെ കുട്ടികളെ ഉന്മാദികളാക്കുന്നു.

മുതലാളിത്തം നമ്മുടെ കുട്ടികളെ ഉന്മാദികളാക്കുന്നു എന്ന് നേരത്തെ തന്നെ ചിന്തകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളാണ്‌ ഈ ദുരന്തം നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ലിറ്ററേച്ചർ ഉപയോഗിച്ചാണ്‌ ഇത് നിറവേറ്റിയിരുന്നത്. ആധുനികസാഹിത്യത്തെക്കുറിച്ച് ഇങ്ങനെയൊരു പരാതി നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംഗതി കൂടുതൽ ഗൗരവതരമായിരിക്കുകയാണ്‌. ഇന്റർനെറ്റ് വഴിയുള്ള പുതിയ കുരുക്കുകൾ വ്യാപകമാവുന്നു. 'ബ്ലൂ വെയ്ൽ' ഗെയിം മനസ്സിലാക്കുമ്പോളാണ്‌ ഇതൊക്കെ എത്രമാത്രം ശക്തമാണെന്ന് നമുക്ക് ബോധ്യമാവുന്നത്. കടൽത്തീരത്തെ മണൽക്കൂനകളിൽ കൊമ്പുതാഴ്ത്തി സ്വയം ജീവിതം നഷ്ടപ്പെടുത്തുന്ന തിമിംഗലത്തെപ്പോലെ ആയിരിക്കുന്നു ഇന്റർനെറ്റിൽ ജീവിതം ഹോമിക്കുന്ന യുവതലമുറ.

ലോകസമാധാനത്തിന്‌ ഭീഷണി

ലോകം വല്ലാത്തൊരു ആണവഭീഷണിയിലൂടെ കടന്നുപോവുന്നു. ഹിരോഷിമയിൽ വീഴ്ത്തിയതിന്റെ അനേകം മടങ്ങ് പ്രഹരശേഷിയുള്ള ബോംബ് ഉത്തരകൊറിയ നിർമ്മിച്ചുവെച്ചിരിക്കുന്നു എന്നാണ്‌ കേൾക്കുന്നത്. ലോകത്തുള്ള കുഞ്ഞുങ്ങളുടെ ജീവിക്കുവാനുള്ള മോഹത്തെയും അവകാശത്തെയുമാണ്‌ ഈ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും യുദ്ധത്തിനു വേണ്ടിയുള്ള ഗ്വോഗ്വോ വിളികൾ അവസാനിപ്പിക്കണം, കുഞ്ഞുങ്ങളെ ഓർത്തെങ്കിലും.

മെമ്മറീസ് ഓഫ് ട്രാൻസ്




തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാള അധ്യാപകനായ ഡോ.കെ.ബി.ശെൽവമണി സംവിധാനം ചെയ്ത ഡോക്യുമെന്ററി ആഗോളമായി തന്നെ പ്രസക്തമാണ്‌. ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ച് ഞാൻ ആദ്യമായി കാണുന്ന ഡോക്യുമെന്ററിയാണ്‌  ‘മെമ്മറീസ് ഓഫ് ട്രാൻസ്’. മഹാഭാരതകാലം മുതൽക്കുതന്നെ നാം ട്രാൻസ്ജെൻഡേഴ്സുകളെക്കുറിച്ച് കേൾക്കുന്നു. മഹാഭാരതത്തിലും സ്വത്വം നഷ്ടപ്പെട്ട ഒരു വിഭാഗമായിട്ടാണ്‌ ട്രാൻസ്ജെൻഡേഴ്സിനെ കാണുന്നത്. സത്യത്തിൽ ഉത്തരാധുനികകാലമാണ്‌ എല്ലാ സ്വത്വങ്ങളെയും അംഗീകരിക്കാൻ നമ്മെ പഠിപ്പിച്ചത്. ഉത്തരാധുനിക കാലത്തുണ്ടായ ഈ ഡോക്യുമെന്ററി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്‌ ലോകഭൂപടത്തിൽ ഒരിടം കണ്ടെത്തുകയാണ്‌. ട്രാൻസ്ജെൻഡേഴ്സിന്റെ വേദനയും വേദനയാണെന്നും ശബ്ദമില്ലാത്തവർക്ക് ശബ്ദം കൊടുക്കേണ്ടതുണ്ടെന്നും ഈ ഡോക്യുമെന്ററി നമ്മെ ഓർമ്മപ്പെടുത്തുന്നു. ട്രാൻസ്ജെൻഡേഴ്സിനെ സംഘടിപ്പിക്കുകയും അവരുടെ പോരാട്ടങ്ങൾ ക്കുവേണ്ടി ഇങ്ക്വിലാബ് മുഴക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യാവകാശ പ്രവർത്തകന്റെയും കലാകാരന്റെയും എഴുത്തുകാരന്റെയും പുതിയ കർത്തവ്യമാണ്‌. ഇതാണ്‌ നിപുണതയോടെ ഈ കോളേജധ്യാപകൻ നിറവേറ്റിയിരിക്കുന്നത്. ധ്വന്യാത്മകതയുടെയും കലാത്മകതയുടെയും ആഖ്യാനവിപ്ലവത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും ക്യാമറയുടെ വിദഗ്ദമായ ഉപയോഗത്തിന്റെയും ചില മാനങ്ങൾ കൂടി ഈ ഡോക്യുമെന്ററിക്ക് പരീക്ഷിക്കാമായിരുന്നു എന്നൊരു വിമർശനം കൂടി ഇവിടെ ഉന്നയിച്ചുകൊള്ളുന്നു.

O




Saturday, August 19, 2017

സംസ്കാരജാലകം-30


സംസ്കാരജാലകം-30
ഡോ.ആർ.ഭദ്രൻ















സാമൂഹികവിചാരണയും ചാനലുകളും

സാമൂഹികവിചാരണയ്ക്ക് അതിശക്തമായ ഒരിടം നൽകുന്നുണ്ട് ചാനലുകൾ. ‘ധിംതരികിടതോം, നാടകമേ ഉലകം, പൊളിട്രിക്സ്, ഡെമോക്രേസി, മുൻഷി, വക്രദൃഷ്ടി തുടങ്ങിയവ എല്ലാം ഉദാഹരണങ്ങളാണ്‌. അടി കൊടുക്കേണ്ടവർക്ക് എല്ലാം അടികൊടുക്കാൻ ഈ ചാനൽ പരിപാടികൾ നന്നേ ശ്രദ്ധിക്കുന്നുണ്ട്. ഈ പരിപാടികളെല്ലാം ചാനലുകളുടെ ഐശ്വര്യമായി നിലനിൽക്കുന്നു. പുതിയ കാലത്തെ ചാക്യാന്മാരാണ്‌ ചാനലുകളിലൂടെ പുന:രവതരിക്കുന്നത്. സീരിയലുകളുടെ പാപക്കറ കഴുകിക്കളയാൻ ഈ പരിപാടികൾ ഏറെ സഹായിക്കുന്നുണ്ട്.


വിനോദ് ഖന്ന




പ്രമുഖ ബോളിവുഡ് നടനും മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ വിനോദ് ഖന്നയുടെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു. നായകനും പ്രതിനായകനുമായി ഒരേ പോലെ ശോഭിക്കാൻ കഴിഞ്ഞ നടനാണ്‌ വിനോദ് ഖന്ന. 1968 ൽ സുനിൽദത്ത് നിർമ്മിച്ച 'മൻ കാ മീത്' എന്ന സിനിമയിലൂടെയാണ്‌ ബോളിവുഡിൽ എത്തിയത്. 'അമർ അക്ബർ ആന്റണി', 'കുർബാനി', 'മേരേ അപ്നേ' എന്നിവ ഹിറ്റ് സിനിമകളാണ്‌. 2015 ലെ ദിൽവാലെയാണ്‌ അവസാനചിത്രം. ഹിന്ദി സിനിമാലോകത്ത് ഈ അടുത്തകാലം വരെ തിളങ്ങി നിൽ ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. അഭിനയകലയിലൂടെ ആസ്വാദന ലക്ഷങ്ങളുടെ മനം കവർന്ന ഈ മഹാനടൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ അഭിനയലോകത്തിന്റെ ഒരു വലിയ സാമ്രാജ്യം അവശേഷിപ്പിച്ചിട്ടാണ്‌ കടന്നുപോകുന്നതെന്ന് നമുക്ക് ആശ്വസിക്കാം.


ഷീ ന്യൂസ്

വാർത്തകൾ ബഹുസ്വരമായി മറിക്കൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ ചാനലുകളുടെ വാർത്താ അവതരണത്തെയും ഇത് ബാധിച്ചിട്ടുണ്ട്. മാതൃഭൂമി ചാനലിലെ ഷീ ന്യൂസ് അതിന്റെ ഭാഗമാണ്‌. നമ്മുടെ കാലം ഫെമിനിസത്തിന്റെ കാലമായതുകൊണ്ട് ഷീ ന്യൂസിന്‌ അങ്ങനെയും ഒരു പ്രസക്തിയുണ്ട്. വാർത്തകൾ പല രൂപത്തിലാണ്‌ ചാനലുകളിലൂടെ പ്രവഹിക്കുന്നത്. വാർത്താവിശേഷം, നാട്ടുവാർത്തകൾ, പ്രാദേശികവാർത്തകൾ, ലോകവാർത്തകൾ, എന്റർടെയിൻമെന്റ് ന്യൂസ്, ബിസിനസ് ന്യൂസ്, കൗതുകവാർത്തകൽ, എജ്യൂ ടിപ്സ് തുടങ്ങിയവ. ഷീ ന്യൂസിൽ ലോകത്തെ സ്ത്രീകളുടെ വലിയ നേട്ടങ്ങൾ വാർത്തകളായി അവതരിപ്പിക്കുകയാണ്‌.ഇത് ഏറെ ശ്രദ്ധേയമായ ഒരു വാർത്താ പരിപാടിയാണ്‌.


തൊണ്ടിമുതലും ദൃക്സാക്ഷിയും




ലളിതമായ ഒരു പ്രമേയത്തെ അതീവലളിതമായി ഒട്ടും സൂക്ഷ്മത ചോരാതെ പറയാനുള്ള സംവിധായകന്റെ മികവ് വെളിവാക്കുന്ന സിനിമയാണ്‌ തൊണ്ടിമുതലും ദൃക്സാക്ഷിയും. റിയലിസ്റ്റിക് സിനിമകളുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നിൽ ദിലീഷ് പോത്തന്റെ ഈ സിനിമ തീർച്ചയായും ഉണ്ടാവും. സിനിമയുടെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി എടുത്തു പറയേണ്ടതാണ്‌. ഒരു കള്ളനും മാലമോഷണുവുമായി ബന്ധപ്പെട്ട കഥ പോലീസ് സ്റ്റേഷൻപരിസങ്ങളിലൂടെ വികസിക്കുന്നത് സുക്ഷ്മഭാവങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ്‌. അനായാസമായ അഭിനയശൈലിയിലൂടെ ഫഹദ് ഫാസിൽ, അലൻസിയർ, സുരാജ് വെഞ്ഞാറമ്മൂട്, പുതുമുഖനടിയായ നിമിഷ തുടങ്ങിയവരെല്ലാം നമ്മെ വിസ്മയിപ്പിക്കുന്നു. കോട്ടയം ബസേലിയോസ് കോളേജിലെ എന്റെ ശിഷ്യനും ഹ്രസ്വസിനിമകളിലൂടെ ശ്രദ്ധേയനുമായ ഷാഹി ഈ സിനിമയുടെ സംവിധാനസഹായിയായി പ്രവർത്തിക്കുകയും ചെറിയറോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തത് അഭിമാനകരമായി തോന്നുന്നു.

മലയാളപത്രങ്ങൾ

കേരളത്തിലെ മൂന്ന് പ്രമുഖപത്രങ്ങളാണ്‌ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി. പരസ്യങ്ങളുടെ ആധിക്യം പത്രങ്ങളുടെ വിശ്വാസ്യത തന്നെ തകർക്കുന്ന കാലമാണിത്. സമൂഹത്തിന്റെ നാവാകുവാൻ ഇന്ന് പത്രങ്ങൾക്ക് കഴിയുന്നില്ല. വാർത്തകളെ പരസ്യങ്ങൾ വിഴുങ്ങുന്ന സമകാലീനദുരന്തത്തിൽ നിന്ന് ദേശാഭിമാനിക്ക് പോലും മാറിനിൽക്കാൻ കഴിയുന്നില്ല എന്നത്, കമ്പോളത്തിന്റെ മേൽക്കോയ്മ എത്രത്തോളം ആണെന്നാണ്‌ കാണിക്കുന്നത്. മനോരമപത്രം ഇപ്പോൾ അച്ചടിക്കുന്നത് ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറിലാണ്‌. ദേശാഭിമാനിയും മാതൃഭൂമിയും സാമാന്യം നല്ല കടലാസിലാണ്‌ അച്ചടിക്കുന്നത്. ഒറ്റ വായന കഴിയുമ്പോഴേക്കും പത്രപ്പേപ്പറുകൾ ചവുണ്ടുപോവുകയാണ്‌. മനോരമയിൽ വാർത്തകൾ നന്നേ കുറവാണ്‌. ദേശാഭിമാനിയിൽ ലോകവാർത്തകൾ ഉൾപ്പെടെ നന്നായി വരുന്നുണ്ട്.


പ്രൊഫസർ യശ്പാൽ




പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ.യശ്പാൽ അന്തരിച്ചു. 90 വയസ്സായിരുന്നു അദ്ദേഹത്തിന്‌. പഴയ തലമുറയിലെ ശാസ്ത്രജ്ഞർക്കുണ്ടായിരുന്ന നന്മകൾ യശ്പാലിനും സ്വന്തമായിരുന്നു. ശാസ്ത്രം ലളിതമായി വ്യാഖ്യാനിക്കുക എന്ന ആശയം ഉന്നതമാണ്‌. ശാസ്ത്രത്തെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹത ഇല്ലായ്മ ചെയ്യാൻ ഈ ലളിതവത്കരണം ഏറെ സഹായിക്കും എന്നതാണ്‌ ഇതിന്റെ നേട്ടം. കോസ്മിക് രശ്മികളെക്കുറിച്ചുള്ള പഠനത്തിലും ആസ്ട്രോ ഫിസിക്സിലും അതിഊർജ്ജഭൗതികശാസ്ത്രത്തിലും ഉള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ശാസ്ത്രലോകത്തിന്‌ വലിയ മുന്നേറ്റമാണ്‌ നൽകിയിട്ടുള്ളത്. യശ്പാലിനെ ഓർത്ത് ഭാരതം അഭിമാനിക്കുന്നു. സംസ്കാരജാലകത്തിന്റെ അന്ത്യാഞ്ജലികൾ.



ഉഴവൂർ വിജയൻ




ശുദ്ധനർമ്മത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വലമുഖമായി മാറിയ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (65) അന്തരിച്ചു. അന്ത്യാഞ്ജലികൾ. അധികാര രാഷ്ട്രീയത്തോട് ആർത്തി പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം ആദർശാത്മക രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമുഖമായിരുന്നു.


കെ.ആർ.മോഹനൻ




സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കെ.ആർ.മോഹനന്റെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു. മൂന്ന് ചിത്രങ്ങളിലായി രണ്ട് ദേശീയ അവാർഡും രണ്ട് സംസ്ഥാന അവാർഡും നേടിയ അപൂർവ്വ ചലച്ചിത്രപ്രതിഭ. 1978 ൽ സംവിധാനം ചെയ്ത അശ്വത്ഥാമാവിന്‌ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 1987 ൽ പുരുഷാർത്ഥത്തിന്‌ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു. സ്വരൂപം മികച്ച മലയാള ചലച്ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. വിശുദ്ധവനങ്ങൾ, കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ, ദേവഗൃഹം എന്നീ ഡോക്യുമെന്ററികളും ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരിക്കുമ്പോൾ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഒരു ചലച്ചിത്രോത്സവത്തിൽ വെച്ചാണ്‌ ഞാൻ കെ.ആർ.മോഹനനെ നേരിട്ടു കാണുന്നതും പരിചയപ്പെടുന്നതും. അന്നത്തെ അദ്ദേഹത്തിന്റെ ഉദ്ഘാടനപ്രസംഗം ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. ചൂഷണാധിഷ്ഠിതമായ ലോകക്രമത്തിൽ ചലച്ചിത്രകല ചൂഷകശക്തിയുടെ കൈയ്യിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ വലിയ വേദന ആ കലാകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖഭാവങ്ങളിലും ശരീരഭാഷയിലുമെല്ലാം നിപുണനായ ഒരു ആസ്വാദകന്‌ അത് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. പുരോഗമനചേരിയിൽ അണിനിരന്നതും കലാമൂല്യമുള്ള സിനിമകൾക്ക് വേണ്ടി ധീരമായ നിലപാട് സ്വീകരിച്ചതും അതുകൊണ്ടുതന്നെയാണ്‌. തന്റെ ചലച്ചിത്ര സങ്കൽപ്പങ്ങളെക്കുറിച്ച് അന്ന് അദ്ദേഹം ഒരുപാട് സംസാരിച്ചത് ഇന്നും ഓർക്കുന്നു.



പ്രൊഫ.യു.ആർ.റാവുവിന്റെ മരണം കനത്ത നഷ്ടം.


ബഹിരാകാശരംഗത്ത് ഇന്ത്യയെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ച ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ പ്രൊഫ.യു.ആർ.റാവു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിന്‌ 85 വയസ്സായിരുന്നു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട (1975) മുതൽ 18 വിക്ഷേപണ ദൗത്യങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. നമ്മുടെ പഴയ തലമുറയിലെ ശാസ്ത്രജ്ഞന്മാരുടെ നാനാവിധമായ മഹിമകൾ യു.ആർ.റാവുവിന്‌ സ്വന്തമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പിന്നോക്കാവസ്ഥകൾ ഉൾക്കൊണ്ട് പ്രതിബദ്ധതയോടെ ശാസ്ത്രഗവേഷണം നടത്തുകയായിരുന്നു പ്രൊഫ. യു.ആർ.റാവു. ഇദ്ദേഹം സൃഷ്ടിച്ചത് ഉദാത്തമാതൃകകളായിരുന്നു.

O


Saturday, June 24, 2017

സംസ്കാരജാലകം-29


സംസ്കാരജാലകം-29
ഡോ.ആർ.ഭദ്രൻ
















ത്രോൺ ഓഫ് ബ്ലഡ്






പ്രശസ്ത ജാപ്പനീസ് സംവിധായകൻ കുറസോവയുടെ ‘ത്രോൺ ഓഫ് ബ്ലഡ്’ ഒരിക്കൽക്കൂടി കാണുവാനിടയായി. വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് നാടകത്തിന്റെ ചലച്ചിത്രരൂപമാണത്. ലോകമുള്ള കാലത്തോളം ഈ ചലച്ചിത്രത്തിന്റെ മഹത്വത്തിന്‌ തെല്ലും ഇടിവ് സംഭവിക്കാൻ പോകുന്നില്ല. ജാപ്പനീസ് സംസ്കാരത്തിലേക്കുള്ള മാക്ബെത്തിന്റെ കൾച്ചറൽ റീ റീഡിംഗാണ്‌ ഈ സിനിമ. സ്റ്റൈലൈസ്ഡ് അഭിനയത്തിന്റെ അവാച്യമായ ഭംഗി എന്താണെന്ന് ഈ സിനിമ കാണിച്ചുതരുന്നു. ഷേക്സ്പിയറിന്റെ മാക്ബെത്തിന്‌ ലോകത്ത് അനവധി അനുവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും മെച്ചമായിരുന്നത് ‘ത്രോൺ ഓഫ് ബ്ലഡ്’ ആണെന്ന് നിസ്സംശയം പറയാം. കൾച്ചറൽ മെറ്റഫറുകളെ സിനിമാഖ്യാനത്തിൽ നന്നേ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.


ഡോ.ജോസ് .കെ.മാനുവൽ




ഭാഷാപോഷിണി 2017 മാർച്ച് ലക്കം 3 ൽ എഴുതിയ സൈബർ ആധുനികതയും മലയാളിയും എന്ന ലേഖനം മലയാള ഭാഷാവ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ലേഖനമാണ്‌. ഉത്തരാധുനികതയ്ക്ക് അപ്പുറം നാം ഇന്ന് സൈബർ ആധുനികതയിൽ എത്തിനിൽക്കുകയാണ്‌. സൈബർ ആധുനികത മലയാള ഭാഷയിലും സംസ്കാരത്തിലും സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും അതിന്റെ നാനാതരത്തിലുള്ള പ്രശ്നങ്ങളും ഈ ലേഖനത്തിൽ ജോസ്.കെ.മാനുവൽ സാർ നന്നായി വിശകലനം ചെയ്തിട്ടുണ്ട്. ഈ സാങ്കേതികവിദ്യകളുടെ ആധിക്യം കാരണം ജീവിതം പൊറുതിമുട്ടി എന്ന് ചിന്തിച്ച് കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്തൊരാളാണ്‌ ഞാൻ. മാനുവൽ സാർ അങ്ങനെയൊരാളല്ല. ഇതിന്റെ അനന്തസാധ്യതകളിൽ അഭിരമിക്കുന്ന ഒരാളാണ്‌. സിനിമയെക്കുറിച്ചും സൈബർ സാങ്കേതികവിദ്യകളെക്കുറിച്ചും അതിന്റെ ഭാഷാപരവും സൗന്ദര്യാത്മകവുമായ പ്രശ്നങ്ങളെക്കുറിച്ചും ഉയർന്ന ചിന്തകൾ അവതരിപ്പിക്കുന്നത് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ ഗുണം ചെയ്യും.


പ്രണയമരത്തിലെ പൂക്കൾ - റസീന കടേങ്ങൽ




കണ്ണൂർ പായൽ ബുക്സ് പുറത്തിറക്കിയിരിക്കുന്ന കവിതാസമാഹാരമാണ്‌ റസീന കടേങ്ങലിന്റെ ‘പ്രണയമരത്തിലെ പൂക്കൾ’. മലയാള കവിതയുടെ ഭാവുകത്വ നിർമ്മിതിയിൽ ഈ കവിതകൾ പുതിയ ഒരധ്യായമാണ്‌ എഴുതി ചേർത്തിരിക്കുന്നത്. പ്രണയം കേന്ദ്രപ്രമേയമായി വരുന്ന ഈ സമാഹാരത്തിലെ കവിതകൾ ജീവിതവും സാമൂഹ്യപ്രശ്നങ്ങളുമെല്ലാം തികച്ചും പുതിയതായ കാവ്യബിംബങ്ങളിലൂടെ വലിയൊരു കാവ്യാനുഭവം തന്നുകൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലളിതസുന്ദരദീപ്തമാണ്‌ ഓരോ കവിതകളും. മലയാള കാവ്യലോകാനുഭവത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാവ്യസമാഹാരാമാണിത്. ആലപ്പുഴയിൽ എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ കവി കുരീപ്പുഴ ശ്രീകുമാർ ആണ്‌ പ്രകാശനകർമ്മം നിർവ്വഹിച്ചത്. മലയാള സാഹിത്യം പ്രതീക്ഷയോടെയാണ്‌ റസീനയെ ഉറ്റുനോക്കുന്നത്.


പി.വിശ്വംഭരൻ-ആദർശവാദിയായ രാഷ്ട്രീയനേതാവ്


കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.വിശ്വംഭരൻ. അദ്ദേഹം രണ്ട് തവണ എം.എൽ.എ യും ഒരുതവണ എം.പി യും ആയി. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. വിശ്വംഭരന്റെ മരണത്തോടുകൂടി നിർമ്മല രാഷ്ട്രീയവ്യക്തിത്വത്തിന്റെ ഒരു കണ്ണിയാണ്‌ അടർന്നുമാറിയത്.


യു.കെ.കുമാരൻ - വയലാർ അവാർഡ്



യു.കെ.കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപ'ത്തെ ക്കുറിച്ച് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുള്ളതാണ്‌. ദേശചരിത്രം പ്രതിപാദിക്കുന്ന ഈ നോവൽ അൽപം താമസിച്ചാണെങ്കിലും വയലാർ അവാർഡിന്‌ തെരഞ്ഞെടുത്തത് സന്തോഷകരമാണ്‌. നോവലിന്റെ ആഖ്യാനത്തിൽ സ്ഥലരാശി വളരെ നിർണ്ണായകമാണ്‌. അതുകൊണ്ടാണ്‌ ദേശകേന്ദ്രീകൃതമായ നോവലുകൾ വായനക്കാരെ ഏറെ സ്വാധീനിക്കുന്നത്.


ജോയിക്കുട്ടി പാലത്തുങ്കൽ

കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ മലയാള അധ്യാപകനും എഴുത്തുകാരനുമായ ജോയിക്കുട്ടി പാലത്തുങ്കലിന്റെ മരണം സാംസ്കാരിക കേരളത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹം എഴുതിയ 'കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം' നമ്മുടെ സാഹിത്യപഠനശാഖയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരോടൊപ്പം സംസ്കാരജാലകവും അനുശോചിക്കുന്നു. കേരളത്തിലെ പ്രഗത്ഭരായ പല മലയാളം പ്രൊഫസർമാരും കേരളത്തിന്റെ സാംസ്കാരികജീവിതത്തിന്‌ നൽകിയ വിലപ്പെട്ട സംഭാവനകൾ ഗവേഷണപഠനത്തിന്‌ വിഷയമാക്കേണ്ടതാണ്‌.

സംക്രമണം - ആറ്റൂർ രവിവർമ്മ




മലയാളത്തിലെ അസാധാരണമായ ഒരു കവിതയാണ്‌ ആറ്റൂർ രവിവർമ്മയുടെ 'സംക്രമണം'. ഭാഷയെ അസാധാരണമായി അപരിചയവത്കരിച്ചുകൊണ്ടാണ്‌ ആറ്റൂർ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പെണ്ണിന്റെ സഹനത്തിന്‌ ഭാഷ കൊണ്ടൊരു ശിൽപം നിർമ്മിച്ചെടുക്കുകയാണ്‌ കവി. ആ കൊത്തുപണിക്ക് കവിക്ക് ഒരു പൂർവ്വസൂരി ഉണ്ടെങ്കിൽ അത് ഇടശ്ശേരിയല്ലാതെ മറ്റാരുമല്ല.


ഓംപുരിക്ക് അനുശോചനം





ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു ഓംപുരി. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. കച്ചവടസിനിമകളിലും ആർട്ട് സിനിമകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. അണഞ്ഞുപോയ ഈ കലാദീപത്തിനു മുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു.


ഇനിയും പാടുന്നു - ചവറ.കെ.എസ്.പിള്ള




ഈ അടുത്ത സമയത്ത് വായിച്ച ഏറ്റവും മികച്ച ഒരു കവിതയാണ്‌ ചവറ.കെ.എസ്.പിള്ളയുടെ ‘ഇനിയും പാടുന്നു’ (ജനയുഗം വാരാന്തപ്പതിപ്പ്, 23 ഏപ്രിൽ 17). കവിക്ക് ആരാധകരർപ്പിക്കുന്ന സ്നേഹത്തിന്റെ മഹനീയമായ സൂചനകൾ നൽകിക്കൊണ്ടാണ്‌ കവിത ആരംഭിക്കുന്നത്. അധ:സ്ഥിതരുടെ വിമോചനം, പരിസ്ഥിതിയോടുള്ള ജാഗ്രത, ദളിതരോടുള്ള പ്രതിബദ്ധത എല്ലാം കവി കവിതയിലൂടെ അരക്കിട്ടുറപ്പിക്കുകയാണ്‌. മർദ്ദിതരുടെ വിമോചനത്തിനു വേണ്ടിയുള്ള ചുവന്നദർശനത്തിന്റെ പോരാട്ടത്തോടൊപ്പമാണ്‌ കവി എപ്പോഴും. അവർക്ക് വേണ്ടി കവി ഒരുപാട് പാടിക്കഴിഞ്ഞു. കവിയുടെ പ്രതിഭ ക്ഷീണിച്ചിട്ടില്ല. ഇനിയും അവർക്കുവേണ്ടി പാടാൻ കവി മനസ്സിനെ തയ്യാറാക്കുന്നുണ്ട്. കമ്മ്യൂണിസത്തിനുണ്ടായ പിളർപ്പ് കവിമനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ട് എന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഇടതുപക്ഷരാഷ്ട്രീയം ശ്രദ്ധയോടെ വായിക്കേണ്ട കവിതയാണിത്. അതുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം, ഇടതുപക്ഷരാഷ്ട്രീയം കലയുടെ പ്രവചനങ്ങൾക്ക് ചെവി കൊടുക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. കവിതയുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കുന്ന ഉന്നതമായ ചില ഉപദർശനങ്ങളും കവിതയിലുണ്ട്.

ഒന്നുണ്ട് പ്രാർത്ഥന, വഴിവാണിഭത്തി
കെണിയിൽ തളയ്ക്കല്ലേ കാവ്യകലയെ
കൊടിമന്ദിരത്തിൽ കുടിയിരുത്തല്ലേ
കുടിലതന്ത്രത്താൽ വകവരുത്തല്ലേ
ഇനിയും പാടുന്നു മാനവാത്മാവിലെ
കൊടിയ ദുഖത്തിൻ ദുരിതാനുസാരി
ഇനിയും പാടുന്നു വന്നുദിയ്ക്കുന്നൊരു
കുങ്കുമപ്പുലരിതൻ സങ്കീർത്തനങ്ങൾ.

ചുവന്നദർശനത്തോടുള്ള അനന്തമായ പ്രതിബദ്ധതയുടെ നിത്യനിരാമയ സ്മാരകമാണ്‌ ഈ കവിത. ചവറ.കെ.എസ്.പിള്ള സാറിന്‌ സംസ്കാരജാലകത്തിന്റെ അനുമോദനങ്ങൾ. ഈ കവിത എന്നെ ചവറ കെ.എസ്.പിള്ള എന്ന കവിയുടെ കാലാതിവർത്തിയായ ഒരു ആരാധകനാക്കി മാറ്റുന്നു.

ജഗന്നാഥവർമ്മയ്ക്ക് പ്രണാമം




ചലച്ചിത്ര-സീരിയൽ നടനും കഥകളിനടനും ചെണ്ടവാദകനുമായ ജഗന്നാഥവർമ്മയുടെ വിയോഗം കേരളീയ കലാലോകത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. അഞ്ഞൂറോളം ചലച്ചിത്രങ്ങളിൽ വേഷമിട്ട വർമ്മ മലയാളസിനിമയ്ക്ക് വലിയ സംഭാവനകളാണ്‌ നൽകിയിട്ടുള്ളത്. വർമ്മയുടെ ആകാരം പോലെ അഭിനയവും ഗൗരവത്തിന്റെ ഭാഷയിലുള്ളതാണ്‌. അതുകൊണ്ടാണ്‌ പ്രതിനായകനായും അദ്ദേഹത്തിന്‌ ശോഭിക്കാൻ കഴിഞ്ഞത്. സ്വഭാവനടനെന്ന നിലയിൽ സവിശേഷതയാർന്ന അഭിനയലോകവും അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.


ചാനലുകൾ മരുന്നുകൾ കുറിക്കരുത്.

ഉത്തരാധുനികലോകം പരസ്യങ്ങളുടെ ഒരു ലോകം കൂടിയാണ്‌. പരസ്യങ്ങളുടെ രാഷ്ട്രീയം സംസ്കാരജാലകം ഒരുപാടെഴുതിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്‌ ടി വി ചാനലുകളിൽ വരുന്ന ഔഷധങ്ങളുടെ പരസ്യം. ആയുർവേദ-അലോപ്പതി മരുന്നുകളുടെ ധാരാളം പരസ്യങ്ങൾ ചാനലുകളിൽ വരുന്നുണ്ട്. കബളിപ്പിക്കപ്പെടുന്ന വിഡ്ഢികളായ കാണികൾ ഇതെല്ലാം വാങ്ങിച്ച് നിർലോഭം ഉപയോഗിക്കുകയാണ്‌. നമ്മുടെ ആരോഗ്യവകുപ്പ് ഈ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധിക്കണം. മരുന്നുകൾ കുറിക്കേണ്ടത് ഡോക്ടർമാരാണെന്നും ചാനലുകൾക്ക് അതിന്‌ അധികാരമില്ലെന്നും നമ്മുടെ ആരോഗ്യവകുപ്പ് ഇനിയെങ്കിലും മനസ്സില്ലാക്കേണ്ടതല്ലേ?

O





Wednesday, March 22, 2017

സംസ്കാരജാലകം-28

സംസ്കാരജാലകം-28
ഡോ.ആർ.ഭദ്രൻ













എം.എൻ.കാരശ്ശേരി




എം.എൻ.കാരശ്ശേരി മലയാളത്തിലെ ശ്രേഷ്ഠനായ എഴുത്തുകാരനാണ്‌. വായനാക്ഷമതയുള്ള നല്ല ഗദ്യത്തിന്റെ ഉടമയുമാണ്‌ അദ്ദേഹം. ഭാഷ ഒരു മലയാളിയെ (ആഗോളമലയാളിയെയും) എങ്ങനെ നിർമ്മിക്കുന്നു എന്നതിന്റെ രസകരമായ അവതരണമാണ്‌ ‘ഭാഷയിലാണ്‌ ഭാഷയാണ്‌ കേരളം’ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (30.10.2016) ലേഖനത്തിൽ. ഭാഷയാണ്‌ നമ്മുടെ ദേശീയതയെ സൃഷ്ടിക്കുന്നത് എന്ന ഇ.എം.എസിന്റെ ചിന്തയുടെ തുടർച്ചയാണ്‌ ഈ ലേഖനം.


ബാലമുരളീകൃഷ്ണയ്ക്ക് പ്രണാമം





ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗം സംഗീതലോകത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിട്ടുള്ളത്. സംഗീതലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ്‌ ഈ നാദോപാസകൻ ശ്രമിച്ചിട്ടുള്ളത്. ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗത്തിൽ സംസ്കാരജാലകവും അനുശോചനം പങ്കുവെക്കുന്നു.


പു.ക.സ കാരോട് പറയാനുള്ളത്.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തോളമായി പുകസയോടൊപ്പം നടന്നവരാണ്‌ ഞങ്ങൾ. ഇപ്പോഴത്തെ പുകസ നേതാക്കന്മാർ പ്രസംഗിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്. പുതിയകാലത്തിന്റെ സാംസ്കാരികപ്രശ്നങ്ങളെ പുകസ വേണ്ടതുപോലെ തിരിച്ചറിയുന്നില്ല എന്നാണ്‌ അതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. നവലിബറൽ കാലയളവിലെ സാംസ്കാരിക പോരാട്ടത്തിന്റെ ദിശാബോധം പുകസ നേടിയെടുത്തിട്ടില്ല. മനുഷ്യരായ മനുഷ്യരെയെല്ലാം ബാധിച്ചിരിക്കുന്ന സാംസ്കാരിക രോഗങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ അവർ ഇവിടെ എന്തുചെയ്യുന്നു എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ഉപഭോഗസംസ്കാരം സൃഷ്ടിക്കുന്ന വ്യാധികളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനും പുകസ ഒരു ചുക്കും ചെയ്യുന്നില്ല. ഇന്ന് ജാതിവാൽ മുറിക്കുന്നതിനേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ നമുക്കിടയിലുണ്ടെന്ന് കെ.ഇ.എന്നിനെ പോലുള്ളവർ മനസ്സിലാക്കണം.

അനർഘനിമിഷം മലയാളത്തിന്റെ അതുല്യകഥ




ബഷീർ ഇനിയും പിടികിട്ടാത്തൊരു സമസ്യയാണ്‌. അനർഘനിമിഷം മലയാളകഥാവിമർശനം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ദൈവം, മരണം, ജീവിതം എന്നിവയെ ഈ കഥ എത്ര സുരക്ഷിതമായി കലാപരമായി പ്രശ്നവത്കരിക്കുന്നു എന്ന് നാം ആഴത്തിൽ മനസ്സിലാക്കേണ്ടതാണ്‌. സാധാരണ ഒരു കഥയുടെ റേഞ്ച് വിട്ടുയരുന്ന ഒരു കഥയാണിത്. ദൈവത്തെ എത്ര ആഴത്തിലും പരപ്പിലും ബഷീർ അനുഭവാത്മകമാക്കി എടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ ഈ കഥ. ദൈവത്തെ ബഷീർ നല്ലതുപോലെ വശപ്പെടുത്തിയിരുന്നു എന്നതിന്റെ നിത്യസാക്ഷ്യമാണ്‌ ഈ കഥ.


മണലാഴം




വ്യത്യസ്തമായൊരു പരിസ്ഥിതി നോവൽ. പത്രപ്രവർത്തകനായ ഹരി കുറിശേരിയുടെ ‘മണലാഴം’ ശ്രദ്ധിക്കപ്പെടേണ്ട ഒരു നോവലാണ്‌. മണ്ണിട എന്ന സ്ഥലത്തെ കേന്ദ്രമാക്കിക്കൊണ്ട് ഭീകരമായ മണലൂറ്റിന്റെ കഥ പറയുന്ന നോവലാണിത്. ഇതിനെതിരെ വികലാംഗനും സംസ്കൃതാധ്യാപകനുമായ സച്ചിദാനന്ദൻ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ കഥ ഈ നോവൽ ശക്തമായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ പ്രാകൃതവാസനകളെ നേരിടാൻ ഒരു സംസ്കൃതാധ്യാപകനെ കേന്ദ്രകഥാപാത്രമാക്കിയതിൽ പാത്രസൃഷ്ടിയുടെ ഒരു അപുർവ്വതയുണ്ട്. ഭൂമിയെ വികൃതമാക്കുന്നതിനെ നേരിടാൻ വികലാംഗനെ സൃഷ്ടിച്ചതിലും ആലോചനയുടെ വലിയ സൗന്ദര്യമുണ്ട്. അയാളെ അർശോരോഗിയാക്കിയപ്പോൾ പ്രകൃതിനിയമം എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെയാണ്‌ ഓർത്തത്. ആസ്മ രോഗിയായിരുന്ന നക്സലൈറ്റ് നേതാവ് ചാരു മജൂംദാറിനെയും ഈ നോവൽ വായനയിൽ ഓർത്തിരുന്നു പോയിട്ടുണ്ട്. രോഗവും പ്രതിഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഓർത്തുപോയി. സംസ്കൃതത്തിന്റെ കാവ്യസൗന്ദര്യലോകം നോവലിൽ ഉപയോഗിച്ചത് ആഖ്യാനത്തിന്റെ വലിയ അഴകിനാണ്‌ കാരണമായി തീർന്നിരിക്കുന്നത്. ഈ നോവൽ കേരളം ശ്രദ്ധയോടെ വായിക്കേണ്ടതാണ്‌.


സി.രാധാകൃഷ്ണന്‌ എഴുത്തച്ഛൻ പുരസ്കാരം




സി.രാധാകൃഷ്ണന്‌ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചത് സമുചിതമായ ഒരു സാംസ്കാരിക നടപടിയാണ്‌. സി.രാധാകൃഷ്ണന്റെ നോവലുപാസന പണ്ടുതന്നെ ഞങ്ങളെയൊക്കെ വളരെയേറെ സന്തോഷിപ്പിച്ചൊരു സാഹിത്യപ്രവർത്തനമായിരുന്നു. സി.രാധാകൃഷ്ണൻ ഭാഷാപോഷിണി എഡിറ്ററായിരുന്ന സമയത്ത് അദ്ദേഹവുമായി എനിക്കൊരു അടുപ്പമുണ്ടായിരുന്നു. ഒരു genuine എഡിറ്ററായിരുന്നു അദ്ദേഹം. ഇന്നത്തെ ഭാഷാപോഷിണി എഡിറ്റർ കെ.സി.നാരായണിൽ നമുക്ക് ഈ മൂല്യം കണ്ടെത്താൻ കഴിയില്ല. പുതിയ കാലഘട്ടത്തിൽ മനുഷ്യമനസ്സ് അനുഭവിക്കുന്ന വിഹ്വലതകളെയും സങ്കീർണ്ണതകളെയും ആഴത്തിൽ തിരിച്ചറിയാനും ചരിത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും വർത്തമാന സാഹചര്യങ്ങളിൽ നിന്നും വിവേകം ഉൾക്കൊണ്ട് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും സി.രാധാകൃഷ്ണൻ തന്റെ രചനകളിലൂടെ ശ്രമിക്കുന്നുണ്ടെന്ന അവാർഡ് കമ്മറ്റിയുടെ വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്‌.


തിക്കൊടിയന്റെ ശതാബ്ദി ആഘോഷം



തിക്കൊടിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ഒരു സംഘസംവാദം സംഘടിപ്പിച്ചത് ഏറെ അഭിനന്ദനീയമാണ്‌. എം.ടി, ഡോ.എം.എം.ബഷീർ, ഡോ.എം.സി.അബ്ദുൾനാസർ തുടങ്ങിയ പ്രമുഖർ ഈ സംഘസംവാദത്തിൽ പങ്കെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ ആഘോഷങ്ങളെ അവഗണിച്ചിരുന്ന തിക്കൊടിയൻ മരിച്ചതിനു ശേഷം ഇപ്രകാരം ഒരു സാഹിത്യസംവാദം സംഘടിപ്പിച്ചതാണ്‌ ഏറ്റവും പ്രസക്തമായ കാര്യം. നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തിക്കൊടിയന്‌ നാടകത്തെ തീരെ അവഗണിക്കുന്ന ഒരു കാലയളവിൽ ഇപ്രകാരമൊരു ആദരവ് അർപ്പിക്കുന്നതിൽ ഗ്രന്ഥാലോകത്തിന്‌ പ്രത്യേകമായി അഭിമാനിക്കാൻ വകയുണ്ട്. നാടകം എന്ന മഹത്തായ കലയുടെ തിരിച്ചുവരവിൽ ഇതും ഒരു പ്രേരകമായി ഭവിക്കട്ടെ.


ഫിദൽ കാസ്ട്രോയ്ക്ക് പ്രണാമം




ലോകം കണ്ട അതുല്യനായ കമ്മ്യൂണിസ്റ്റ് ഫിദൽ കാസ്ട്രോ യാത്രയായി. രോമാഞ്ചത്തോടുകൂടി മാത്രമേ ഫിദൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും ജീവിതയാത്രയിലൂടെ നമുക്ക് കടന്നുപോകാൻ സാധിക്കൂ. അവർ പ്രകടിപ്പിച്ച നിശ്ചയദാർഢ്യം ലോക കമ്മ്യൂണിസത്തിന്‌ പ്രചോദനമാകേണ്ടതാണ്‌. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരേ ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ആ പാതയിലൂടെ ഒരു രാജ്യത്തെയും ജനതയെയും നയിക്കുകയും ചെയ്യുക എന്നത് ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളാണ്‌. സാമ്രാജ്യത്വവും മുതലാളിത്തവും മനുഷ്യരാശിക്ക് ആപത്കരമാണെന്ന തിരിച്ചറിവ് നേടുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത ആ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിന്‌ സംസ്കാരജാലകം പ്രണാമങ്ങളർപ്പിക്കുന്നു.


ഷാനി പ്രഭാകറിന്റെ ‘പറയാതെ വയ്യ’.




മനോരമ ചാനലിൽ ഷാനി പ്രഭാകർ അവതരിപ്പിക്കുന്ന ‘പറയാതെ വയ്യ’ പരാജയപ്പെടുന്നു എന്ന കാര്യം സംസ്കാരജാലകത്തിന്‌ പറയാതെ വയ്യ. അതിവാചാലതയാണ്‌ അതിന്റെ ഏറ്റവും വലിയ ശാപം. ചിന്തയുടെ നിശിതത്വമില്ലായ്മ, ആഖ്യാനത്തിന്റെ സൗന്ദര്യമില്ലായ്മ, കൃത്യതയുടെ തകർച്ച എല്ലാം ഈ പരിപാടിയെ വഷളാക്കുന്ന ഘടകങ്ങളാണ്‌. മാതൃഭൂമി ചാനലിലെ ‘ഞങ്ങൾ ക്കും പറയാനുണ്ട്’ എന്ന പ്രോഗ്രാമും സ്ഥിരം പാറ്റേണുകളുടെ മടുപ്പുകൊണ്ടും സജീവതയുടെ അഭാവം കൊണ്ടും വഷളായിക്കൊണ്ടിരിക്കുന്നു എന്നും പറയാതെ വയ്യ.


കട്ടപ്പനയിലെ ഋതിക് റോഷൻ




കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയെക്കുറിച്ചുള്ള സിനിമയാണ്‌. ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ നേരത്തെയും ഉണ്ടായിട്ടുണ്ട്. ‘ഉദയനാണ്‌ താരം’ എന്ന സിനിമ ഓർക്കുക. സിനിമയിലെ നാനാതരത്തിലുള്ള പ്രശ്നങ്ങൾ ഈ സിനിമ പ്രേക്ഷകനുമായി പങ്കുവെക്കുന്നു. വിഷ്ണുവിന്റെ തിരക്കഥ വിഷ്ണുവിന്റെ അഭിനയം പോലെ തന്നെ മികവുറ്റതാണ്‌. തട്ടുപൊളിപ്പൻ സിനിമയുണ്ടാക്കുന്ന മലയാളത്തിലെ താരരാജാക്കന്മാർ വിഷ്ണുവിൽ നിന്നും സിനിമ അഭ്യസിക്കേണ്ടതാണ്‌.


O