Sunday, December 29, 2013

ആപ്പീസുദിവസം

കവിത
ജോഷി.എം.തോമസ്‌











10.00

പ്രാതലത്രയേശിയില്ലൊരു
'തട'കൂടിക്കിടക്കട്ടെ
ലഘുവായൊന്നു കാന്റീനിൽ
ഫയൽമണം മനംപിരട്ടുന്നു
നോക്കട്ടെ ഗ്യാസിന്റെ ഗുളിക.
പതിനൊന്നരയ്ക്കെത്തീ-
ചായവട സൈക്കിൾ
ഇന്നലത്തെ ബാക്കിക്കു
വടയൊന്നു പോരട്ടേ.

13.00

മാറിയില്ലോക്കാനമെങ്കിലു-
മഴിച്ചുനോക്കാം പൊതി-
യുച്ചയ്ക്ക്‌ പാടില്ല, പട്ടിണി.
നാശമവൾ ബീഫുവെച്ചില്ലയതോ
തീർന്നിട്ടു മിണ്ടാഞ്ഞതോ കഴുത.
ഫോണെവിടെ ചോദിക്കാമിപ്പൊഴേ
പിന്നെ മറന്നാലോ?
ഫയൽ മറിക്കുമ്പോൾ
വീണ്ടുമോക്കാനമിന്നിനി വയ്യ.
ഒന്നു ചായാം ആഹാ, ചായ വന്നല്ലോ!

16.00

നേരത്തേയിറങ്ങാം, ഗ്യാസിനിത്തിരി
മരുന്നുവാങ്ങാൻ
'സർക്കാരു'വേണ്ട; തെണ്ടികൾ ക്യൂവാണ്‌.
തൊട്ടുചേർന്നഞ്ചു നക്ഷത്രങ്ങളിലൊരെണ്ണ-
മതുമതിയൊന്നു തണുക്കട്ടെ.

O


 PHONE : 9400469598

Saturday, December 21, 2013

മരിച്ചവരെ കാണുമ്പോൾ

കവിത
റീമ അജോയ്‌








  

വിലകുറഞ്ഞ അത്തറുമണം
നീട്ടിശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നേടുവീർപ്പിടും.

ശേഷം,
അലമുറയിടുന്നവരെ നോക്കി
ഞെക്കി പിഴിഞ്ഞൊരു തുള്ളി
കണ്ണിൽ എടുത്തുവെയ്ക്കും.

കരയാത്തവരെ നോക്കി
'ഹമ്പട നീയെ'
എന്നൊരു പരമപുച്ഛം
ചുണ്ടിൽ വരുത്തും.

അടുത്ത നിമിഷത്തിൽ
വിറച്ചുപാടിയ
മൊബൈൽ ഞെട്ടിത്തരിച്ചു
നിശബ്ദതയിലേക്കാഴ്ത്തും.
അതിൽ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോർത്ത്‌
ഞെരിപിരി കൊള്ളും.

നിന്നു മടുത്താൽ
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും
അതിലെ നായകന്റെ
സിക്സ്‌ പാക്കുകളിൽ
തടവിക്കൊണ്ടിരിക്കും
അരികിൽ നിൽക്കുന്ന കുടവയറു
നോക്കി ഓക്കാനപ്പെടും.

ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെ
കണക്കു
കൂട്ടിക്കുറച്ചു
ഹരിച്ചുഗുണിക്കും.

അകലെ നിൽക്കുന്നവളുടെ
സാരിയുടെ വിലകുറവോർത്ത്‌
പരിതപിക്കും.
വിലപിടിപ്പ്‌ മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും.

ചുറ്റും കളിക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാൾ കുട്ടിയാകും.
ചിലപ്പോൾ
തലതെറിച്ച പിള്ളേർ
എന്ന് നീട്ടിപ്രാകും.

അടുത്തമാസം വാങ്ങേണ്ട
പലചരക്കിന്റെ
ലിസ്റ്റ്‌ വരെ നിന്നനിൽപ്പിൽ
ഉണ്ടാക്കിക്കളയും.

ഏറ്റവും ഒടുവിൽ,
മരിച്ചയാളെയും ചുമന്ന്
ശവവണ്ടി നീങ്ങുമ്പോ
ഞാനൊരിക്കലും മരിക്കില്ലെന്ന പോലെ
ജീവിതത്തിലേക്ക്‌ ഇറങ്ങിനടക്കും.

O




Saturday, December 14, 2013

നിഴൽത്തൂവലുകൾ

കഥ
ബോണി പിന്റോ
 









      ചിലമ്പുന്ന ശബ്ദത്തോടെ വീണ അടി അവിടമാകെ മുഴങ്ങിക്കേട്ടു. പതിനാറു തൂവലുകൾ മേൽക്കുമേൽ കോണാകൃതിയിൽ അടുക്കിവെച്ചിരുന്ന തൂവെള്ള ഷട്ടിൽ കോക്ക്‌, ഫ്ലഡ്‌ ലൈറ്റിലൂടെ എതിർകോർട്ടിലേക്ക്‌ ഒരു വെടിയുണ്ട പോലെ തിരിഞ്ഞു കുതിച്ചു.

അല്ല, അത്‌ വെടിയുണ്ട തന്നെയാണ്‌! കാണികൾക്ക്‌ അങ്ങനെയാണ്‌ തോന്നിയത്‌. 

അളന്നുകുറിച്ച ഒരു അടിയായിരുന്നു അത്‌. കാണികളുടെ തലകൾ ഒന്നിച്ചുകെട്ടിയ, ഒരു കാണാച്ചരടുമായി ബന്ധിച്ചിരുന്ന കോക്ക്‌ വായുവിലൂടെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. എതിരാളി ബാറ്റുമായി വായുവിൽ വില്ലുപോലെ കുതിച്ചുപൊന്തി.

ശത്രുപക്ഷത്തുനിന്നും അപ്രതീക്ഷിതമായി തിരിച്ച്‌ വെടിവെപ്പുണ്ടായി. ബൻഷി ഒരു മരത്തിനു പിറകിൽ വിറയ്ക്കുന്ന കൈകളോടെ പതിയിരുന്നു. അയാൾ തന്റെ തോക്കിൽ മുറുകെപ്പിടിച്ചു. സൈനിക പരിശീലനത്തിനുശേഷം ബൻഷിയുടെ ആദ്യ നിയമനമായിരുന്നു ആസ്സാമിൽ.

ചെവി തുളയ്ക്കുന്ന ശബ്ദത്തോടെ ശത്രുവിന്റെ വെടിയുണ്ടകൾ ഇലകളെ കീറിമുറിച്ച്‌ കാട്ടിലൂടെ ദൂരേയ്ക്ക്‌ അഗ്നിരേഖകൾ തെളിച്ചിട്ടുകൊണ്ടിരുന്നു. ഉൾഫ തീവ്രവാദികൾ തൊടുത്തുവിട്ട  വെടിയുണ്ടകളിൽ, അടുത്തനിമിഷം അയാളുടെ ഇടംകൈ അവിടമാകെ ചിതറിവീണു. യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാനാവാതെ എന്നെന്നേയ്ക്കുമായി ഒഴിഞ്ഞുപോയ തന്റെ ഇടതുവശത്തെ നോക്കി ബൻഷി സ്തബ്ധനായി ഇരുന്നു.

ഉയർന്നു പൊന്തിയ എതിരാളിയുടെ ശക്തമായ പ്രഹരത്തിൽ തടുക്കാനാളില്ലാതെ ഷട്ടിൽ കോക്ക്‌   നിലംപതിച്ചുയർന്നു. കടന്നൽക്കൂടുപോലുള്ള ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ആരവങ്ങളുടെ കൈപ്പത്തികളുയർന്നു പൊന്തി. പരാജിതർക്കന്യമായ കയ്യടികൾ കേട്ടുകൊണ്ട്‌ അയാളവിടെ ഒരു വിഡ്ഢിയെപ്പോലെ നിന്നു കരഞ്ഞു. അയാൾ പോലുമറിയാതെ തന്റെ ബാറ്റ്‌ കൈയിൽ നിന്നൂർന്ന് നിലംപതിച്ചു.

കണ്ണുനീർ, കാഴ്ചയെ ചെറു ത്രികോണങ്ങളായി മുറിച്ചിട്ടു. കണ്ണുനീരിൽ ചിതറിയ ആയിരത്തിൽപ്പരം ഉപയോഗശൂന്യമായ ഷട്ടിൽ കോക്കുകൾ തന്റെ വശത്തായി കിടക്കുന്നത്‌ അയാൾ നോക്കിനിന്നു.

ബംഗാളിലെ ഉളുംബരിയയിൽ സ്വർണ്ണം തൂക്കുന്ന തുലാസ്‌ വീണ്ടും ഉയർന്നു താഴ്‌ന്നു. 

കൃത്യം അഞ്ചു ഗ്രാം. 

പണിക്കാരൻ ഷട്ടിൽ കോക്കിന്റെ ഭാരം പരിശോധിച്ച്‌ ഉറപ്പുവരുത്തി. വെളുത്ത വാത്തയുടെ ഇടത്തെ ചിറകിലെ മാത്രം തൂവലുകൾ എടുത്ത്‌ ഉണ്ടാക്കിയ ഒന്നായിരുന്നു അത്‌. ഒരു ചെറുകറക്കത്തോടെ വായുവിൽ ദ്രുതഗതിയിൽ നീങ്ങുന്നതിനു വേണ്ടിയാണ്‌ ഇടത്തേച്ചിറകിലെ മാത്രം തൂവലുകൾ ഉപയോഗിക്കുന്നത്‌. മികച്ച പതിനാറു തൂവലുകൾ കൊണ്ട്‌ സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു വെടിയുണ്ട തന്നെയായിരുന്നു അത്‌. അതീവകൃത്യതയോടെ നിർമ്മിച്ച ഒന്ന്! അതും ഒരേ ഒരു തവണയുള്ള കളിക്കു വേണ്ടി മാത്രം.

വ്യാവസായിക മേഖലയായ ഉളുംബരിയയിൽ, ഗംഗയുടെ തീരത്ത്‌, ഇങ്ങനെ കോക്ക്‌ നിർമ്മാണത്തിലേർപ്പെട്ടിരുന്ന ചെറുതും വലുതുമായ എൺപതിൽപ്പരം കമ്പനികളുണ്ടായിരുന്നു. ദിവസം നാനൂറു മുതൽ അഞ്ഞൂറു ഷട്ടിൽകോക്കുകൾ വരെ അവർ നിർമ്മിക്കുന്നുണ്ട്‌. സുറുമയിട്ട നിർമ്മല മുഖമുള്ള നൂറുകണക്കിന്‌ വളർത്തുവാത്തകളുടെ ഇടത്തേ ചിറകുകൾ ദിനംപ്രതി അവിടെ ആവരണവിമുക്തമായി രോമാഞ്ചമണിഞ്ഞുകൊണ്ടിരുന്നു.

എന്നെത്തേയും പോലെ ഏകാന്തവും വിരസവുമായ ആ രാത്രിയിലും കാവൽക്കാരനായ ബൻഷി കോക്കുണ്ടാക്കുന്ന കമ്പനിയുടെ മതിക്കെട്ടിനകത്തെ കൂട്ടിൽ നിന്നുയരുന്ന വാത്തകളുടെ കരച്ചിലും കേട്ടുകിടന്നു. അയാളെ മഥിച്ചിരുന്ന അസ്പഷ്ടമായ ചില ചിന്തകളുടെ ഒരു പ്രതിഫലനം പോലെ  ബീഡിയുടെ കനൽ ആളിയമർന്നു.

ലോകത്തിൽ നിന്ന് വിഛേദിക്കപ്പെട്ടെന്നു തോന്നിച്ച ഒരവസ്ഥയിൽ നിന്നും പേടിപ്പെടുത്തുംവിധം പെട്ടെന്ന് താൻ തനിച്ചല്ലാതായി എന്നയാൾക്ക്‌ തോന്നി. എതോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ എഴുന്നേറ്റിരുന്നു.

ബീഡിപ്പുക കവിളിനോടു ചേർന്ന് പറന്നുയർന്നു. അയാൾ എഴുന്നേറ്റ്‌ കമ്പനിയുടെ മതിക്കെട്ടിനുള്ളിലേക്ക്‌ നടന്നു. അവയെ അടച്ചിരുന്ന ആ വലിയ കൂടിനടുത്തെത്തി. അയാളുടെ വീതിയാർന്ന കഴുത്തിലെ കനത്ത പേശികൾ ഉമിനീരിറക്കി. പൂട്ടിയിട്ടിരുന്ന വാതിലുകൾ ഓരോന്നായി അവയ്ക്കുമുന്നിൽ അയാൾ യാന്ത്രികമായി തുറന്നിട്ടു കൊടുത്തു. ഒരു വശം നഷ്ടപ്പെട്ട വാത്തകൾ കൂട്ടമായി അയാളുടെ കാലുകളെ തഴുകി, വാതിൽ കടന്ന്, ഹാലൊജൻ വിളക്കിന്റെ വെളിച്ചമുള്ള പുറംലോകത്തേക്കോടി.

രാത്രിയുടെ കാവൽക്കാരന്റെ മുഖത്ത്‌ ആത്മാർത്ഥമായ ഒരു പുഞ്ചിരി വിടർന്നു.

അവയുടെ കാലുകളുടെ ആവേഗം അയാളെ അതിശയിപ്പിച്ചു. അയാൾ അതുതന്നെ സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്നു. ഇവയ്ക്ക്‌ ഒന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അയാൾ വെറുതെ ആശിച്ചു. വാത്തക്കുഞ്ഞുങ്ങളെ വേർതിരിച്ച്‌ മറ്റൊരു കൂട്ടിലായിരുന്നു ഇട്ടിരുന്നത്‌. അയാൾ അവിടം ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടെ ഒരു പഴയകാല ചിത്രം അകാരണമായി അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു. "ബൻഷി - 75" നെഞ്ചളവെടുത്ത മീശക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഒന്നര കിലോമീറ്റർ എട്ടു മിനിട്ടുകൊണ്ട്‌ ഓടിത്തീർത്ത്‌ വിയർത്തൊലിച്ചു നിന്നു കിതയ്ക്കുന്ന തന്റെ പല്ലുകൾ വരെ എണ്ണിനോക്കിയ ശേഷം ഒടുവിൽ താൻ പട്ടാളത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അവർ അറിയിച്ചു. എരിയുന്ന നെഞ്ചും പൊട്ടിയൊലിച്ച പാദങ്ങളും തൊടുത്തു വിടുന്ന വേദനകൾക്കിടയിലും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.

എന്തിന്‌? എന്തായിരുന്നു ആ സന്തോഷത്തിന്റെ കാരണം? ബൻഷിക്ക്‌ ഇപ്പോൾ ഉത്തരം ലഭിക്കുന്നില്ല.

രാജ്യത്തിനു വേണ്ടി ത്യജിച്ച തന്റെ ഒഴിഞ്ഞ ഇടത്തെ ഭാഗത്തേക്ക്‌ നോക്കിയിരുന്നപ്പോൾ അയാൾക്ക്‌ സ്വയം ഒരു തരം വെറുപ്പ്‌ തോന്നി. ജീവിതത്തിൽ അവഗണനകളുടെ അടഞ്ഞ വാതിലുകളല്ലാതെ എന്തായിരുന്നു ഇതുകൊണ്ട്‌ ഒരു നേട്ടം? ജവാന്മാരുടെ ശവപ്പെട്ടിയിൽപ്പോലും അഴിമതി നടത്തുന്ന ഒരു നാടിനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ച ഒരുവന്റെ നെടുവീർപ്പ്‌ പുറത്തുവന്നു. പരാജിതർക്ക്‌ മാത്രം സ്വന്തമായ ആരും കാണുവാനില്ലാത്ത ഒരു നെടുവീർപ്പ്‌. കുറ്റബോധത്തിന്റെ ചുവയുള്ള ഒരു നാണക്കേട്‌ അയാളെ പിടികൂടിയിരുന്നു.

ഒടുവിൽ അവശേഷിച്ചിരുന്ന കുഞ്ഞുവാത്തകളുടെ കൂടിന്റെ ആ വാതിലും ബൻഷി മലർക്കെ തുറന്നിട്ടു.

കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ പേടിച്ചിട്ടെന്ന പോലെ സ്തബ്‌ധരായി നിന്നു. അയാൾ കൂട്ടിൽ കയറി ഒരു അലർച്ചയോടെ അവയെ പുറത്തേക്കോടിച്ചു. കരയുന്ന ഒരു ശബ്ദത്തോടെ അവ പുറത്തെ വാത്തക്കൂട്ടത്തെ ലക്ഷ്യമാക്കി പാഞ്ഞു.

കൂടുകൾക്കിടയിൽ നീണ്ടുകിടന്ന മണൽ വിരിച്ചിരുന്ന ഇടനാഴിയിൽ ദിശയറിയാതെ ഒത്തുകൂടിയിരുന്ന ആയിരക്കണക്കിന്‌ വാത്തകളെ പകുത്തുമാറ്റി അയാൾ വിശുദ്ധനായ ഒരു വഴികാട്ടിയെപ്പോലെ ഗേറ്റിലേക്ക്‌ നടന്നു. പട്ടാളച്ചിട്ടയിൽ ചേർത്ത്‌ വെട്ടിയിരുന്ന അയാളുടെ തലമുടി ഹാലൊജൻ വെളിച്ചത്തിൽ പട്ടുപോലെ തിളങ്ങി. കാറ്റിലാടുന്ന തന്റെ കമ്പിളിക്കുപ്പായത്തിന്റെ ഇടംകൈയ്യൊഴിച്ചാൽ അയാളുടെ ചലനങ്ങൾ ഒരു പട്ടാളക്കാരെന്റെ കൃത്യതയെ ഓർമ്മിപ്പിച്ചു. പക്ഷികൾ ബൻഷിയെ അനുസരണയോടെ പിൻതുടർന്നു.

അയാളുടെ നടത്തം പൊടുന്നനെ നിലച്ചു. ഒരു ചെറിയ നിശബ്ദതയ്ക്ക്‌ ശേഷം അയാൾ വാത്തകളോടെന്ന പോലെ ശിരസ്സുയർത്തിപ്പിടിച്ച്‌ ഉറക്കെ അലറി.

"മാർച്ച്‌!"

പിന്നിൽ താളത്തിൽ പതിക്കുന്ന ബൂട്ടുകളെ അയാൾ കേട്ടു. പരസ്പരബന്ധിതമായ ഒരു കൂട്ടം പോലെ അവർ മുന്നോട്ട്‌ നീങ്ങി.

കമ്പനിയുടെ കവാടവും കടന്ന് അവർ സൂക്ഷ്മതയാർന്ന താളത്തോടെ ഇരുട്ടുവീണ പാതയിലേക്ക്‌ നടന്നുനീങ്ങി. അവയുടെ കാലടികളുടെ ശബ്ദം അയാളിൽ ആത്മവിശ്വാസമുയർത്തി. വാത്തകളോടുള്ള ആജ്ഞകൾ അയാൾ നടത്തത്തിനിടയിൽ തൊണ്ട പൊട്ടുമാറ്‌ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഡിസംബറിന്റെ മഞ്ഞിൽ ആ ശബ്ദം പുതിയ ദൂരങ്ങൾ രേഖപ്പെടുത്തി.

നദിയിൽ നിന്നുള്ള തണുത്ത കാറ്റ്‌ മുഖത്തടിച്ചു തുടങ്ങി. ഗംഗയെത്തിയിരിക്കുന്നു, അയാളോർത്തു. ഗംഗയുടെ എതിർക്കരയിലുണ്ടായിരുന്ന ജൂട്ട്‌ ഫാക്ടറികളിൽ നിന്നുള്ള മഞ്ഞവെളിച്ചം നദിയിലെ ഓളങ്ങളിൽ കുത്തുകളായി പരന്നുകിടന്നിരുന്നു.

വശത്തുണ്ടായിരുന്ന കാളിബാടിയുടെ പടവുകളിലൂടെ സംഘം ഗംഗയിലേക്ക്‌ നടന്നിറങ്ങി. നദിയിലിറങ്ങുന്നതിനു മുമ്പ്‌ അവസാനപടിയിൽ നിന്ന് ബൻഷി ഒരു നിമിഷം വിശാലമായ നദിയിലേക്ക്‌ നോക്കിനിന്നു. ഒരു പക്ഷേ, ഈ രാത്രി പുലരുന്ന വേളയിൽ കമ്പനി മുതലാളിമാർ തന്നെക്കുറിച്ച്‌ പറയാവുന്ന ചില വാചകങ്ങൾ സങ്കൽപ്പിച്ചുനോക്കി.

"എവിടെ ആ ഒറ്റക്കയ്യൻ കാവൽക്കാരൻ, നാറി?" മുതലാളി അലറും.

കേൾവിക്കാർ നിശബ്ദമായിത്തന്നെ നിൽക്കും. നിൽക്കണം. അതാണ്‌ അവർക്കുള്ള വിധി.

"എവിടെയുണ്ടെങ്കിലും അവനെ പിടിച്ചുകെട്ടി എന്റെ മുന്നിൽ കൊണ്ടുവരണം" അയാൾ വീണ്ടുമലറും.

പണിക്കാർ നാലുപാടും ചിതറിയോടും.

എങ്കിലും ഒന്നുണ്ട്‌. എത്ര ആലോചിച്ചാലും ഒരാൾക്കും പിടികിട്ടാത്ത ഒന്ന്.

"അവൻ എന്തിനിത്‌ ചെയ്തു?"

ആജ്ഞ പുറപ്പെടുവിച്ച മുതലാളി പോലും പിന്നീടുള്ള ജീവിതം മുഴുവൻ ഒരു പക്ഷെ ഈ ചോദ്യത്തിനു പിന്നാലെ പായും. പായണം.

ബൻഷി ഉള്ളിൽ ചിരിച്ചു.

തന്നെക്കടന്ന് ആയിരക്കണക്കിന്‌ വാത്തകൾ അപ്പോഴേക്കും നദിയിലേക്ക്‌ ഒഴുകിച്ചേർന്നിരുന്നു. നിമിഷനേരം കൊണ്ട്‌ കണ്ണെത്താദൂരെ ഒഴുകിനീങ്ങുന്ന പഞ്ഞിക്കെട്ടുകളെക്കൊണ്ട്‌ ഗംഗാതലം നിറഞ്ഞുകഴിഞ്ഞു. ജലപ്രതലത്തെ തൊട്ടുനിന്നിരുന്ന മഞ്ഞിൻപടലങ്ങളും കടന്ന് അവ യാത്ര തുടർന്നു. കുഞ്ഞുങ്ങളെ തന്നോട്‌ ചേർത്തുപിടിച്ചു നീന്തുന്ന വാത്തകളുടെ സുറുമയിട്ട കണ്ണുകൾ നിറഞ്ഞിരുന്നോ? അറിയില്ല.

നദീജലം മുക്കിയ പടവുകളിലേക്ക്‌ അയാൾ പതിയെ ഇറങ്ങിനടന്നു. പുലർച്ചയുടെ മഞ്ഞിൽ അലസമായി കിടന്ന ഗംഗയിലേക്ക്‌ അയാൾ എടുത്തുകുതിച്ചു. നദിയിലെ പ്രകാശത്തിന്റെ പൊട്ടുകളെ വകഞ്ഞുമാറ്റി ബൻഷി നീന്തിത്തുടങ്ങി. പിന്നിൽ വാത്തക്കൂട്ടങ്ങളുടെ തീരാത്ത ഒഴുക്ക്‌ അപ്പോഴും നദിയിലേക്കുള്ള പടവുകളിറങ്ങിക്കൊണ്ടിരുന്നു.

വാത്തകളുടെ രാജാവിനെപ്പോലെ അയാൾ അവയ്ക്കിടയിലൂടെ മറുകര ലക്ഷ്യമാക്കി നീന്തിയകന്നു.

O



Monday, December 9, 2013

സ്വത്വം

കവിത
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ










 
ഴുത്തു കൊഴിയുന്ന ഇല
ഹൃദയത്തിൽ ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്‌.

ഒട്ടിച്ചേർന്നിരുന്ന ശിഖരത്തിലൂടെ
തായ്ത്തടി പറഞ്ഞുകൊടുത്തതാവും.

ഏയ്‌, ഞാനല്ലെന്ന് തായ്ത്തടി,
ആഴം തുരന്നുപോയ വേരുകൾ
ജലകണങ്ങളിൽ നിന്നുമറിഞ്ഞതെന്ന്.

ഭൂമിയുടെ നിലവറകളിൽ നിന്നെന്ന്
വെള്ളത്തുള്ളികളും പറയുന്നു.

ആരു പറയുന്നതാവും ശരിയെന്നു
തെരഞ്ഞു സമയം കളയുന്നില്ല.
പക്ഷെ ഒരു രഹസ്യം ഇവയിലെല്ലാം
അടിസ്ഥാന ഘടകമാവുന്നു.

അതൊരു രഹസ്യമേയല്ലെന്നാണ്‌
ദേശാടനക്കിളി പറയുന്നത്‌.
തന്നിലത്‌ ജീനിൽ കൊളുത്തിയിട്ടൊരു
വടക്കുനോക്കി യന്ത്രമാണെന്നും
ദിക്കുതെറ്റാതെ ദൂരങ്ങൾ താണ്ടി ഇതേ മരത്തിൽ
ഈ വർഷം വന്നില്ലേയെന്നും.

ഇലകളിൽ അത്‌ പാചകക്കുറിപ്പടി
ആറ്റക്കിളിയിൽ പെരുന്തച്ചന്റെ
ശിൽപകലാനൈപുണ്യം.
തേനീച്ചയിൽ ഐക്യപ്പെടൽ മാധുര്യം.

ഇനി എനിക്കെന്നെ ചുഴന്നു നോക്കണം.
അത്‌ സ്നേഹമെന്ന് പറയാൻ
തെളിവൊന്നും കാണുന്നുമില്ല.

O



Sunday, December 1, 2013

പശ്ചിമഘട്ടത്തെ രക്ഷിക്കൂ നമ്മെ തന്നെ രക്ഷിക്കൂ

ലേഖനം
ജോൺ പെരുവന്താനം









 

  അറുപ്പത്തഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ മഡഗാസ്കറിൽ നിന്ന് ഗോണ്ടുവാന ഭൂഖണ്ഡം വേറിട്ട കാലത്ത്‌ രൂപപ്പെട്ട പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യങ്ങൾക്ക്‌ 650 ലക്ഷം വർഷങ്ങളുടെ അനുസ്യൂതമായ പരിണാമ പാരമ്പര്യത്തിന്റെ ചരിത്രമാണുള്ളത്‌. യൂറോപ്പിലെ ആൽപ്സ്‌ പർവ്വതനിരകൾ കഴിഞ്ഞാൽ കടലും പർവ്വതവും ഇത്രയും ചേർന്ന് നിൽക്കുന്നത്‌ അറബിക്കടലും പശ്ചിമഘട്ടവും മാത്രമാണ്‌. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുവരെ പശ്ചിമഘട്ടത്തിന്‌ വലിയ ആഘാതങ്ങൾ ഏറ്റിരുന്നില്ല. ഇംഗ്ലീഷുകാരുടെ വരവോടുകൂടി ആരംഭിച്ച വനനശീകരണം പശ്ചിമഘട്ടത്തിന്റെ ജൈവവ്യവസ്ഥയെ താറുമാറാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ കയ്യേറ്റം പശ്ചിമഘട്ടത്തിലെ 80 ശതമാനം വനവും ഇല്ലാതാക്കി. 

ഭൂമധ്യരേഖയിൽ നിന്നും 12 ഡിഗ്രി മാത്രം മാറി സ്ഥിതി ചെയ്യുന്ന കേരള പശ്ചിമഘട്ട മലനിരകൾ 70 ഡിഗ്രിയോളം പടിഞ്ഞാറേക്ക്‌ ചെരിഞ്ഞ്‌ അറബിക്കടലിലേക്ക്‌ ഇറങ്ങിക്കിടക്കുന്നതു കൊണ്ടും രണ്ട്‌ വശങ്ങളിലായി ശ്രീലങ്കയും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളും സ്ഥിതി ചെയ്യുന്ന ട്രയാംഗിളിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതവുമാണ്‌ മൺസൂൺ എന്ന പ്രതിഭാസം ഇവിടെനിന്ന് ആരംഭിക്കാൻ കാരണം. ജലഗോപുരമായ പശ്ചിമഘട്ടം ഒരുക്കിയ സമശീതോഷ്ണ കാലാവസ്ഥ,  ലോകത്തിലെ തന്നെ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നിരവധി പ്രകൃതി വിഭവങ്ങളുടെ കലവറയാക്കി ഈ പ്രദേശത്തെ മാറ്റി. ഭൂസൂചികയുടെ അടിസ്ഥാനത്തിൽ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന 600 ൽ പരം വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുരുമുളകും ഏലവും തേടിവന്ന വിദേശികൾ 2000 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇവിടവുമായി വ്യാപരബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 50 വർഷത്തിനിടയിൽ ഉണ്ടായ അനിയന്ത്രിതമായ വനനശീകരണം, ക്വാറി പ്രവർത്തനം, മല ഇടിക്കൽ, അണക്കെട്ട്‌ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ മൂലം ചൂട്‌ 15 ഡിഗ്രി ഉയർന്നു കഴിഞ്ഞു. ലോകത്ത്‌ തന്നെ ചെറിയ സമയത്തിനുള്ളിൽ വലിയ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച സ്ഥലമാണ്‌ പശ്ചിമഘട്ടം. ഭൂമുഖത്ത്‌ ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ 50.000 ചതുരശ്ര കിലോമീറ്റർ എങ്കിലും വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ ഉണ്ടായിരിക്കണം എന്നാണ്‌ അന്തർദേശീയ ശാസ്ത്ര മാനദണ്ഡം. കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ച.കി.മി യാണ്‌. ഒരു സ്പീഷീസിനു പോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ ഭൂവിസ്തൃതി ഇല്ലാത്ത കേരളത്തിൽ നാലായിരത്തിലധികം സ്പീഷീസുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭാസമാണ്‌ ഉള്ളത്‌.

ലോകത്തിൽ ഇവിടെ മാത്രമുള്ളതും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജന്തു-സസ്യ ജീവജാതികളുടെ ആവാസ വ്യവസ്ഥയാണ്‌ കേരള പശ്ചിമഘട്ട മലനിരകൾ. മൂന്നാറിലെ രാജമലയിൽ നിന്നും ഒരു പിടി പുല്ലുപറിച്ചാൽ മുപ്പതോ, മുപ്പത്തിനാലോ ഇനം പുല്ലുകൾ വരെ അതിലുണ്ടാകും. അത്രമാത്രം ജൈവവൈവിധ്യ സമ്പന്നമായ പ്രദേശമായതിനാലാണ്‌ ലോകത്തിലെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്‌ സ്പോട്ടുകളിൽ എട്ടാം സ്ഥാനമുള്ള പ്രദേശമായി പശ്ചിമഘട്ടത്തെ കണ്ടെത്തിയത്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1540 കിലോമീറ്റർ ദൈർഘ്യവും 164000 ച.കി.മി. വിസ്തീർണ്ണവുമുള്ള പശ്ചിമഘട്ടം നാശത്തിന്റെ വക്കിലാണ്‌. 25 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ഉറപ്പുതരുന്ന പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന മുഴുവൻ നദികളും മരണാസന്നമാണ്‌. പശ്ചിമഘട്ടത്തിലെ 1560 അണക്കെട്ടുകൾ ഇവിടുത്തെ ഭൗമപാളികൾക്ക്‌ മീതെ സൃഷ്ടിക്കുന്ന സമ്മർദ്ദം, ഉരുൾപൊട്ടലും മലയിടിച്ചിലും ഭൂമി ഇടിഞ്ഞുതാഴലും പൈപ്പിംഗ്‌ പ്രതിഭാസവും ഭൂചലനവുമുൾപ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുന്നു.

പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട്‌ അട്ടിമറിക്കാൻ കൊണ്ടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ട്‌ നാച്വറൽ ലാൻഡ്‌ സ്കേപ്‌ എന്നും കൾച്ചറൽ ലാൻഡ്‌ സ്കേപ്‌ എന്നും രണ്ടായി തിരിച്ച്‌ 123 വില്ലേജുകളെ ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ (ഇ.എസ്‌.എ) ആയി പ്രഖ്യാപിച്ചു. അഞ്ച്‌ കാര്യങ്ങൾക്ക്‌ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. റെഡ്‌ കാറ്റഗറി വ്യവസായങ്ങൾ, താപനിലയങ്ങൾ, ഖനനം, 50 ഹെക്ടറിൽ അധികമുള്ള പുതുതായി ഉണ്ടാക്കുന്ന ടൗൺ ഷിപ്പുകൾ, 20,000 സ്ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾ ഇവയാണ്‌ നിയന്ത്രണങ്ങൾ. 20,000 സ്ക്വയർ മീറ്റർ എന്നാൽ അഞ്ച്‌ ഏക്കർ വിസ്തീർണ്ണമാണ്‌. ഓരോരുത്തരും അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ എന്താകും പശ്ചിമഘട്ടത്തിന്റെ സ്ഥിതി. പുതുതായി ഓരോ വില്ലേജിലും 50 ഹെക്ടർ വീതമുള്ള 10 ടൗൺഷിപ്പുകൾ വീതമുണ്ടാക്കാൻ ശ്രമിച്ചാൽ പശ്ചിമഘട്ടം മരുഭൂമിയാവും എന്നുറപ്പാണ്‌. പരിസ്ഥിതിക്ക്‌ ഇത്രയും ആഘാതമുണ്ടാക്കുന്ന കച്ചവട ഉദാരതയുള്ള വ്യവസ്ഥകളടങ്ങിയ റിപ്പോർട്ടിനെതിരെയും മലയോരങ്ങളിൽ കലാപമാരംഭിച്ചിരിക്കുകയാണ്‌. 1980ലെ കേന്ദ്ര വനനിയമവും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയന്ത്രണ നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌. രാജ്യത്തെ ഒരു നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്‌. വനം മാഫിയ, ക്വാറി മാഫിയ, റിസോർട്ട്‌ മാഫിയ തുടങ്ങിയ നിരവധി സമ്പന്ന സ്ഥാപിതശക്തികൾ ഒന്നിച്ചണിനിരന്നാണ്‌ രാജ്യത്തിനെതിരെ ജനങ്ങളെ കലാപത്തിന്‌ പ്രേരിപ്പിക്കുന്നത്‌. കർഷകതാൽപര്യം മറയാക്കി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവർ കേരള പശ്ചിമഘട്ടത്തെ കാശ്മീർ ആക്കുമെന്ന ഭീഷണിയാണ്‌ ഉയർത്തുന്നത്‌. 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തിയും അക്രമവും ഭീകരപ്രവർത്തനങ്ങളും വിഘടനവാദവും ശക്തിപ്പെടുന്നതിന്‌ സമാനമാണ്‌ രാജ്യത്തെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ കൈയ്യേറ്റക്കാർക്ക്‌ പ്രത്യേകപദവി വേണമെന്ന് ആവശ്യപ്പെടുന്നത്‌. മിസോറാം പോലുള്ള സംസ്ഥാനങ്ങളിൽ മത-സാമുദായിക ശക്തികളാണ്‌ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്നതെന്ന വസ്തുത വിലയിരുത്തുമ്പോൾ പശ്ചിമഘട്ടത്തിലെ മലയോരങ്ങളിലെ മാഫിയകളാൽ നിയന്ത്രിക്കപ്പെടുന്ന മത-സാമുദായിക ശക്തികളുടെ അധികാര സ്ഥാപനത്തെയാണ്‌ ഈ കലാപം അടയാളപ്പെടുത്താൻ പോകുന്നത്‌. മതതീവ്രവാദികളുടെ രാഷ്ട്രീയമാണ്‌ പഞ്ചാബിൽ വിഘടനവാദം ഉയർത്തി ആയിരങ്ങളെ കൊന്നൊടുക്കിയത്‌. അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ തേടുന്ന അവസരവാദികൾ കള്ളപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെരുവിലിറക്കുന്നു. മാഫിയാ സംഘങ്ങളുടെ ബ്രാൻഡ്‌ അംബാസിഡർമാരായി മതനേതാക്കൾ മാറുകയാണ്‌.

രാജ്യത്ത്‌ ഇതിനുമുമ്പ്‌, ആയിരത്തി ഇരുപത്തിനാല്‌ വില്ലേജുകളിൽ ഇ.എസ്‌.എ പ്രഖ്യാപിച്ചിട്ടുണ്ട്‌. അവിടെയൊന്നും ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഒരാളെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല. പട്ടയം കിട്ടുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക്‌ ലോൺ എടുക്കുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ റോഡ്‌ നിർമ്മിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിൽ കേരളമൊഴിച്ച്‌ മറ്റൊരിടത്തും കലാപങ്ങളും യുദ്ധപ്രഖ്യാപനങ്ങളുമില്ല. ഒരു വിധത്തിലുള്ള സമരവുമില്ല. പശ്ചിമഘട്ടത്തിന്റെ 60 ശതമാനം ഭാഗവും സ്ഥിതി ചെയ്യുന്ന കർണാടകത്തിലെയും മൂന്നിലൊന്ന് പരിസ്ഥിതി ലോല പ്രദേശമുള്ള മഹാരാഷ്ട്രയിലെയും ജനങ്ങൾക്ക്‌ ഒരു വിയോജിപ്പുമില്ല. മഹാരാഷ്ട്രയിൽ 17,000 ച.കി.മി പ്രദേശമാണ്‌ പരിസ്ഥിതി ലോലപ്രദേശമായി കണ്ടെത്തിയിട്ടുള്ളത്‌. 12 ജില്ലകളിലായി 2133 വില്ലേജുകൾ ഈ മേഖലയിലാണ്‌. ഇവിടെ ഇ.എൽ.എൽ ഉം ഇ.എസ്‌.എ യും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്ത കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു.

(ഇ.എഫ്‌.എൽ) ഇക്കോളജിക്കലി ഫ്രെജൈൽ ലാൻഡ്‌ വനം വകുപ്പിന്റെ കീഴിലാണ്‌. (ഇ.എസ്‌.എ) ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലാണ്‌. ജില്ലാ ഭരണകൂടത്തിനാണ്‌ മേൽനോട്ട ചുമതല. ഇവിടെ വനംവകുപ്പിന്‌ ഒരു അധികാരവുമില്ല. ഇന്നു നിലനിൽക്കുന്ന ഭൂമി ഇന്നത്തെ ഉടമസ്ഥരിൽ തുടരുന്നതും അവർക്ക്‌ ക്രയവിക്രയം ചെയ്യാൻ തടസ്സമില്ലാത്തതുമാണ്‌. പട്ടയം കിട്ടുന്നതിനോ വികസനപ്രവർത്തനങ്ങൾക്കോ തടസ്സമുണ്ടാകില്ല. സ്വകാര്യഭൂമിയിൽ നിന്നും മരംവെട്ടാനുള്ള അവകാശം, കെട്ടിടനിർമ്മാണം, കരം കെട്ടൽ, ബാങ്ക്‌ ലോൺ, ചെക്ക്‌ഡാം നിർമ്മാണം തുടങ്ങി ഒരു കാര്യത്തിനും ഇ.എസ്‌.എ തടസ്സമാകുന്നില്ല. കേരള പശ്ചിമഘട്ടത്തിലെ 80 ശതമാനം ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത്‌ 20 ശതമാനം വരുന്നവരാണ്‌. ബാക്കി 80 ശതമാനത്തിന്റെ കൈയിൽ 9 ശതമാനം ഭൂമി മാത്രമാണ്‌ ഉള്ളത്‌. 11 ശതമാനം വനവും സർക്കാർ ഭൂമിയാണ്‌. രണ്ട്‌ ശതമാനം ഭൂമി മാത്രമുള്ള 60 ശതമാനത്തോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരും ദളിത്‌ ക്രിസ്ത്യാനികളും മറ്റു പിന്നോക്കക്കാരും അടങ്ങുന്ന മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളെ കുടിയിറക്ക്‌ ഭീഷണി പറഞ്ഞ്‌ ഭയപ്പെടുത്തി വോട്ടു ബാങ്ക്‌ രാഷ്ട്രീയക്കാരും കൈയ്യേറ്റ മാഫിയയും ക്വാറി മാഫിയയും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ തകിടം മറിക്കുകയാണ്‌. 

പശ്ചിമഘട്ടത്തിലെ ആകെ ഭൂമിയുടെ മൂന്നിലൊന്ന് തേയില, യൂക്കാലി, കാപ്പി, ഏലം, റബ്ബർ, കശുമാവ്‌ തോട്ടങ്ങളാണ്‌. കേരളത്തിൽ 29 ശതമാനം വനമുണ്ടെന്ന് പെരുപ്പിച്ച കണക്കാണ്‌ ഭരണാധികാരികൾ പറയുന്നത്‌. 29 ശതമാനത്തിൽ 14 ശതമാനവും കൈയ്യേറ്റക്കാരുടെ കൈകളിലാണ്‌. തേക്ക്‌ തോട്ടം, കശുമാവ്‌ തോട്ടം, എണ്ണപ്പന തോട്ടം, അണക്കെട്ടുകളുടെ ജലാശയം, സർക്കാരിന്റെ വിവിധ പ്രൊജക്ടുകൾക്ക്‌ കൊടുത്തിട്ടുള്ളത്‌ എല്ലാം വനത്തിന്റെ പട്ടികയിലാണ്‌ പെടുന്നത്‌. എല്ലാം കഴിഞ്ഞ്‌ 8 ശതമാനം വനം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇതാകട്ടെ, അണക്കെട്ടുകൾക്ക്‌ ചുറ്റുമായി അവയുടെ സംരക്ഷണത്തിനു വേണ്ടി വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളതും. ബാക്കി വനം കൈയ്യേറ്റക്കാരെ മാടിവിളിക്കുന്നതും ജനങ്ങൾ സഞ്ചരിക്കുന്നതുമായ തുണ്ടുവനങ്ങളാണ്‌.

ഏഴുലക്ഷം ഹെക്ടർ വനഭൂമി കൈയ്യേറിയിട്ടും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത ഭരണാധികാരികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്‌. മുല്ലപ്പെരിയാർ പൊട്ടുമെന്ന ആശങ്കയുയർത്തി തമിഴനെതിരെ സമരം ചെയ്തതിന്റെ ഫലം തമിഴ്‌നാട്ടിലെ ആയിരക്കണക്കായ മലയാളികളുടെ ജീവിതം തകർത്തുകളഞ്ഞു. യൂക്കാലിപ്റ്റസ്‌ പോലുള്ള കൃഷി ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ തേയിലയും, ഏലവും, റബ്ബറും പാടില്ലെന്ന് കള്ളം പ്രചരിപ്പിക്കുന്നു. ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണമെന്ന് പറയുമ്പോൾ കൃഷിയേ നിരോധിച്ചിരിക്കുന്നു എന്നു കള്ളം പറയുന്നു. പശ്ചിമഘട്ടം വനമാക്കി കടുവാ സങ്കേതമാക്കാൻ പോകുന്നു എന്ന നുണ, മാഫിയകൾക്ക്‌ മാത്രം ഗുണം ചെയ്യുന്നതാണ്‌. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ, വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റായി ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും, കൊടുംവരൾച്ച പശ്ചിമഘട്ടത്തെ മരുവൽക്കരണത്തിലേക്ക്‌ നയിക്കുമ്പോഴും ഇനിയും പരിസ്ഥിതിയെ നശിപ്പിക്കണമെന്ന് വാശിപിടിക്കുന്നവർ മാപ്പ്‌ അർഹിക്കുന്നില്ല.    

 O

PHONE :   9947154564



Sunday, November 24, 2013

ആറാം ജാലകം

കവിത
നിഷ ജിജോ













ണ്‌ മുറിയും
അടുക്കളയും ചുറ്റി
തന്റെ സങ്കേതങ്ങളെ
ആവർത്തനത്താൽ
ആഴത്തിൽ
മുദ്രീകരിച്ച്‌
പാൽകിണ്ണത്തിനും
മത്സ്യകഷ്ണത്തിനും മീതെ
മെല്ലിച്ചു കരഞ്ഞു ...
ആട്ടിപ്പായിച്ചാലും
പലവഴിയേ
കൂടിചേർന്ന്
കൂട്ടം വെടിഞ്ഞു
ഒരു പൂച്ച.

വെള്ളമിറക്കാതെ,
അഴികൾക്കിടയിലൂടെ
മുഖംനീട്ടി,
ലോകത്തെ
ഗന്ധം എന്ന് കൽപ്പിച്ചു,
അസംസ്കൃതഭാഷയിൽ
ആരെയോ വെറുത്ത്‌,
ഒറ്റദിവസം കൊണ്ട്‌
കൂടിനുള്ളിൽ
ഒരു ജീവപര്യന്തം
കഴിച്ചുകൂട്ടുന്നു ...
ആ നായ്ക്കുട്ടി.

മഴ ശമിച്ചാൽ
കിളയ്ക്കു മുൻപ്‌
പറമ്പിലെ വള്ളിപ്പടർപ്പുകളും
പൊന്തയും,
ടെറസ്സിലേക്ക്‌
സ്നേഹസൗഹൃദം
പകർന്ന മരച്ചില്ലകളും
ശൂന്യമനസ്കരാകും.
തെറ്റായി പോയെന്നു
കാറ്റിലും നിശ്ചലരാകും.

ഒറ്റനിമിഷത്തിൽ
തുറന്നടയുന്ന
ആറാം ജാലകം.

പുറന്തള്ളപ്പെടും മുൻപ്‌
ആരും അതറിയാതെ പോകാറില്ല.
ദുർബലമായൊരു
പ്രേരകബലം ചെലുത്തി
നീറിനീറി
മൂർച്ചയേറ്റി
അവസാന നാരിഴയിലേക്ക്‌
ജീവനെ കേന്ദ്രീകരിച്ച്‌
ചോരയിറ്റും പോലെ
സ്നേഹിച്ചുകൊണ്ട്‌
അത്‌ ലോകത്തോട്‌ തന്റെ
പ്രതികാരം തീർക്കും.

പുറന്തള്ളപ്പെടും മുൻപ്‌
ആരും അതറിയാതെ പോകാറില്ല.
തിരസ്കൃതന്റെ മന:ശാസ്ത്രമല്ല,
തിരസ്കരിക്കുന്നവന്റെ.
നീയല്ലല്ലോ ഞാൻ!


O


Saturday, November 16, 2013

അടവ്‌

കവിത
സുനിലൻ കളീയ്ക്കൽ











റവുശാല
പൂട്ടിയ്ക്കാനായിരുന്നു
സമരം...

പന്തലുകെട്ടി
സത്യഗ്രഹമിരുന്നവർ
സദ്യാഗ്രഹം മൂത്ത്‌
അടവ്‌ മാറ്റി.

അനുഭാവികളുടെ
പ്രകടനത്തിനിടയിൽ
കല്ലേറ്‌
ലാത്തിച്ചാർജ്ജ്‌.

അടുത്ത നാടകം
ആശുപത്രിയിലാണല്ലോ.
പടം പിടിക്കാൻ
വരുന്ന
ചാനലിനു
പാനയാകാൻ
ചോര വേണം.

എങ്ങനെ...?

ചവച്ച്‌
ചവച്ച്‌
ചാവുകാത്തുകിടന്ന
പോത്തിന്റെ
ചങ്കിൽ തന്നെ
കത്തികയറ്റി.

ചോര
ചോര
ചോര

തലയും പൊത്തി
നേതാവ്‌ തളർന്നു വീണു.

O



Saturday, November 9, 2013

ഇലഞ്ഞിപ്പൂമണം - 3

അനുഭവം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ






ഖേദഹർഷങ്ങളുടെ സന്തതി


         കാമു എനിക്കൊരു ബാധയായിരുന്നു. ആനന്ദം എപ്പോഴൊക്കെ നൈരാശ്യങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും കൂപ്പുകുത്തുന്നുവോ അപ്പോഴെല്ലാം കാമു എനിക്ക്‌ വഴിയും വെളിച്ചവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത്‌ പിതാവ്‌ കൊല്ലപ്പെടുമ്പോൾ കാമു ഒരു കൊച്ചുകുട്ടിയായിരുന്നു. നിസ്സഹായതയ്ക്കും ഒറ്റപ്പെടലിനുമിടയിൽ നിന്നുകൊണ്ട്‌ ആരും നിലവിളിച്ചുപോകുന്ന ഒരവസ്ഥയിൽ ആ കുട്ടി കാണിച്ച ആർജ്ജവമായിരുന്നു എന്നെ കാമുവിലേക്ക്‌ അടുപ്പിച്ചത്‌. കാമുവിന്റെ ആ ധൈര്യപ്പെടൽ, കാലത്തിന്റെ കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. ഒരു ഭാഗത്ത്‌ കുടുംബബാധ്യത. മറുഭാഗത്ത്‌ മുടങ്ങിപ്പോയ പഠനം നൽകിയ ആഘാതം. കാമു ഇതിനെ രണ്ടിനെയും ഹൃദയത്തിലേക്ക്‌ സധൈര്യം ചേർത്തുപിടിച്ചു. കാമു തന്റെ പരിമിതികളെ മൂർച്ചയേറിയ ഒരു വാളിനാൽ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് വിമർശകനായ ഹെർബെർട്ട്‌ റീഡ്‌ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌.

ഹെർബെർട്ട്‌ ആർ ഫോക്‌മാന്റെ 'ആൽബർ കാമു' എന്ന ജീവചരിത്രം വായിക്കുന്നതിന്‌ മുൻപ്‌ 'അന്യനും' 'കലിഗുല'യും പ്രബന്ധസമാഹാരമായ 'ന്യൂഡിറ്റൽസും' ഞാൻ വായിച്ചിരുന്നു. അസംബന്ധവും അസ്വസ്ഥതയും മാറിമാറി ഭരിച്ച ഹൃദയത്തിന്റെ തിരുവെഴുത്തുകളായിരുന്നു ഇതെല്ലാം. ഗ്രീഷ്മം മുറിപ്പെടുത്തിയ കാലത്തെ രചനകളായിരുന്നു ഇതെല്ലാമെന്ന് പിൽക്കാലത്ത്‌ സാർത്ര് വിളിച്ചുപറഞ്ഞത്‌ ഇതിന്‌ അനുബന്ധമായി വായിക്കാവുന്നതാണ്‌.

സമുദ്രത്തിന്റെ മറ്റൊരു പേര്‌ കാമു എന്നാണെന്ന് 'പ്ലേഗ്‌' വായിച്ചപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. 'പ്ലേഗ്‌' വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്‌ കാക്കനാടൻ സാറായിരുന്നു. കൊല്ലം ശ്രീനാരായണ കോളേജിലെ ജനറൽ ലൈബ്രറിയിലെ ഒരൊഴിഞ്ഞ മൂലയിൽ 'പ്ലേഗ്‌' സ്വസ്ഥമായി ഇരിപ്പുണ്ടായിരുന്നു. പ്ലേഗിനടുത്തിരുന്ന പുസ്തകം വിക്ടർ ലീനസിന്റെ കഥകളുടെ ഒരു സമാഹാരമായിരുന്നു. രണ്ടു പുസ്തകങ്ങളുടെയും പുറംചട്ടകളാണ്‌ എന്നെ ആദ്യം ആകർഷിച്ചത്‌. വിവർണ്ണമായ പീതനിറത്താൽ ചുറ്റപ്പെട്ട ഒരു ചെകുത്താൻ വരയായിരുന്നു പുറംചട്ടയിലെ ചിത്രം. ചിത്രത്തിലെ അസ്വസ്ഥത ചലിക്കുന്നതുപോലെ തോന്നി. വിക്ടർ ലീനസിനെ ഞാനാദ്യം തന്നെ വായിച്ചു തീർത്തു. 'പ്ലേഗ്‌' വായിക്കാനെടുത്ത ആദ്യത്തെ രണ്ടു രാത്രികളിലും ഞാൻ തീർത്തും അവശനായിരുന്നു. ആദ്യവായനയിൽ എനിക്കൊന്നും തന്നെ മനസ്സിലായില്ല. സഹായത്തിനു കരുതിയ ഡിക്‌ഷണറി എന്നെ നോക്കി പല്ലിളിച്ചുകൊണ്ടിരുന്നു. ബെർണാഡ്‌ റിയു എന്ന യുവഡോക്ടറുടെ നിശബ്ദജീവിതം എന്റെ അസ്വസ്ഥതകൾക്ക്‌ തീ കൊളുത്തി. അർജിയേഴ്സിലെ തുറമുഖപട്ടണമായ ഒറാൻ എനിക്ക്‌ തീർത്തും അപരിചിതമായിരുന്നു. എങ്കിലും ഞാനാ തെരുവുകളിലൂടെ സധൈര്യം നടന്നു. വെളിച്ചത്തിന്റെ ചെറിയ ചെറിയ ആകാശങ്ങൾ എന്റെ തലയ്ക്കുമുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. വിഷപ്പനിയുടെ മയൂരനൃത്തങ്ങൾ എനിക്ക്‌ കാണാവുന്ന ദൂരത്തിലായി. ഒരു നഗരത്തെ വിഷപ്പനി വിഴുങ്ങുന്നവിധം എന്റെ നെഞ്ചിൻകൂട്‌ തകർത്തു. രോഗബാധിതരെയും ബാധിക്കാത്തവരെയും എനിക്ക്‌ വേർതിരിച്ചറിയാനാകാതെയായി. ഇവരിൽ ആരാണ്‌ ഞാൻ എന്ന ചോദ്യം എന്റെ കേൾവിയെ താറുമാറാക്കി.

'സിസിഫസ്‌ പുരാണ'ത്തെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ കെ.പി.അപ്പൻ സാറിന്റെ ക്ലാസ്സിൽ വെച്ചാണ്‌. തിളച്ചുപൊന്തിയ ഒരു പകലിലാണ്‌ ഞാനത്‌ കേട്ടത്‌. അപ്പോൾ കാലം ഒഴുകാനാവാതെ തളംകെട്ടി കിടക്കുകയാണോ എന്നു തോന്നി. അയുക്തിയും അർത്ഥശൂന്യതയും ഇണചേർന്ന സിസിഫസിന്റെ ജന്മരഹസ്യം കുറഞ്ഞ വാക്കുകളിൽ അപ്പൻ സാർ വിശദീകരിച്ചു. ടാർ ടെറസ്സിലെ മലമുകളിലേക്ക്‌ ഭാരമുള്ള ഒരു പാറ ഉരുട്ടികയറ്റുന്ന സിസിഫസിന്റെ മുഖവും രായിരനെല്ലൂർ മലയിലേക്ക്‌ പാറ ഉരുട്ടികയറ്റുന്ന നാറാണത്തു ഭ്രാന്തന്റെ മുഖവും ഒരേ ഗോത്രത്തിന്റെ വംശത്തനിമയുള്ള അടയാളങ്ങളായിരുന്നു. ഒരേ തപ്പുതാളങ്ങൾ; ഒരേ പൊട്ടിച്ചിരി. ആ പൊട്ടിച്ചിരിയിൽ ഭൂമി കുടുങ്ങുന്നതുപോലെ തോന്നി. ഭയത്തിന്റെ ആൾപ്പാർപ്പില്ലാത്ത ഒരു ദുർഗ്ഗത്തിലേക്ക്‌ സിസിഫസ്‌ എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാനാ ദുർഗ്ഗം വളരെ അകലെ നിന്ന് നോക്കിക്കണ്ടു. അതിന്റെ നിഗൂഢത ഭൂമിയിലെ സൗന്ദര്യങ്ങളിലൊന്നായി എനിക്ക്‌ തോന്നി. അത്‌ ദൈവത്തിന്റെ ശവകുടീരം പോലെ ശിരസ്സുയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു. സാർത്ര് പറഞ്ഞതുപോലെ, വരണ്ടുണങ്ങിപ്പോയ ഗദ്യത്തിലാണ്‌ കാമു 'സിസിഫസ്‌ പുരാണം' എഴുതിയത്‌. വരണ്ടതിനെ ഊർവ്വരമാക്കാനല്ലാതെ വിശുദ്ധമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അത്‌ ദൈവത്തെ ചെകുത്താനാക്കുന്ന പോലൊരു പാഴ്‌വേലയാണെന്ന് എനിക്കറിയാമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ്‌ ഞാനെന്റെ ഭയത്തെ കീഴടക്കാൻ ധൈര്യപ്പെടുന്നത്‌. കൊടുങ്കാറ്റ്‌ നങ്കൂരമിട്ട ഒരു തുറമുഖത്തു നിന്നാണ്‌ യാത്ര തുടങ്ങേണ്ടത്‌. യാത്ര അവസാനിക്കുംവരെ ഖേദഹർഷങ്ങളുടെ ആ സന്തതി നമുക്കൊപ്പം ഉണ്ടായിരിക്കട്ടെ.

O


PHONE : 9447865940



Sunday, October 27, 2013

സംസ്കാരജാലകം

സംസ്കാരജാലകം - 18
ഡോ.ആർ.ഭദ്രൻ










ഒടുക്കം/സഞ്ജയൻ/വാഴ്ത്തപ്പെട്ടവൾ
മാധ്യമം ജൂലൈ 29

അദ്ധ്വാനവർഗ്ഗസിദ്ധാന്തം എഴുതിയ കെ.എം.മാണിക്ക്‌ സഞ്ജയൻ നല്ല കിഴുക്ക്‌ കൊടുത്തിട്ടുണ്ട്‌. അസ്സലായി. ഇങ്ങനെയും കോമൺ സെൻസില്ലാത്ത മനുഷ്യരോ! ബ്രിട്ടീഷ്‌ ലൈബ്രറിയിലിരുന്ന് മൂലക്കുരു വരുംവരെ മാർക്സ്‌ പഠിച്ചെഴുതിയ മാർക്സിസത്തിന്‌ സ്ഥാപനത്തിന്റെ പടി കണ്ടിട്ടില്ലാത്ത ഒരാൾ ടിപ്പണി എഴുതുന്നു.

പി.സി.ജോർജ്ജ്‌


ശെൽവരാജിനെ സി.പി.എമ്മിൽ നിന്ന് അടർത്തിയെടുത്ത്‌ കോൺഗ്രസിൽ എത്തിച്ച ജനാധിപത്യവിരുദ്ധ പ്രവർത്തനത്തിന്‌ കാർമ്മികത്വം വഹിച്ചപ്പോൾ പി.സി.ജോർജ്ജിനെക്കുറിച്ച്‌ വല്ലാത്ത വെറുപ്പ്‌ മനസ്സിൽ നിറഞ്ഞു. ഇന്ന് സോളാർ പ്രശ്നത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ കാരണം ഈ വെറുപ്പ്‌ പോയ്‌മറയുകയും മനസ്സിൽ ഏറെ ബഹുമാനം നിറയുകയും ചെയ്യുന്നു. ഇന്ന് മലയാള വാർത്താ ചാനലുകളുടെ ഒരു ന്യൂസ്‌മേക്കർ ആണ്‌ പി.സി.ജോർജ്ജ്‌. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോട്‌ പി.സി.ജോർജ്ജ്‌ പുലർത്തുന്ന ജാഗരൂകത അദ്ദേഹത്തെ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമായി മാറ്റുകയാണ്‌.

വിതുര ബേബിക്ക്‌ അന്ത്യാഞ്ജലി


വിതുര ബേബി അന്തരിച്ചു എന്ന വാർത്ത ദുഃഖത്തോടെയാണ്‌ വായിച്ചത്‌. ചില സാംസ്കാരിക സമ്മേളനങ്ങളിൽ ഈ അടുത്തകാലത്ത്‌ അദ്ദേഹവുമായി വേദികൾ പങ്കിടാൻ കഴിഞ്ഞു. അദ്ദേഹവുമൊത്ത്‌ ഇരുന്നപ്പോൾ ഒരു വലിയ മനുഷ്യന്റെ അടുക്കൽ ഇരിക്കുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌. പത്രപ്രവർത്തകൻ, സ്പോർട്സ്‌ ലേഖകൻ, കഥാകൃത്ത്‌, ഗ്രന്ഥശാലാ പ്രവർത്തകൻ, നാടകപ്രവർത്തകൻ, സിനിമാ നിരൂപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്‌ ശോഭിക്കുവാൻ കഴിഞ്ഞു. ഈ കെട്ടകാലത്തുനിന്നും, വിതുര ബേബിയെപ്പോലുള്ളവർ പിൻവാങ്ങുമ്പോൾ മുന്തിയറുപ്പന്മാർക്ക്‌ അരങ്ങു തകർക്കാൻ കൂടുതൽ അവസരം ഉണ്ടാകുകയാണ്‌. ഇതാണ്‌ വിതുര ബേബിയെപ്പോലുള്ളവരുടെ മരണം കാലത്തിന്‌ ഏൽപ്പിക്കുന്ന ആഘാതം. എല്ലാ വലിയ എഴുത്തുകാരെയും പോലെ ഈ മനുഷ്യനിലും സ്നേഹം ഒരു കളിവീട്‌ പണിതിരിക്കുന്നത്‌ ഞാനെന്റെ ധ്യാനമുഹൂർത്തങ്ങളിലേക്ക്‌ പിൻവാങ്ങി അറിഞ്ഞു. മനസ്സിൽ അത്‌ കുറിച്ചെടുക്കുകയും ചെയ്തിരുന്നു. കിന്നാരങ്ങളും പുന്നാരങ്ങളും, സത്യത്തിന്റെ അടിവേരുകൾ, തേൻകുടുക്ക എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്‌. ചില കഥാസമാഹാരങ്ങളും പ്രകാശിതമായിട്ടുണ്ട്‌. വിതുര ബേബിക്ക്‌ 'സംസ്കാരജാലക'ത്തിന്റെ അന്ത്യാഞ്ജലി.

ആദ്യ വനിതാ ബിഷപ്പ്


സി.എസ്‌.ഐ.സഭ ആദ്യ വനിതാ ബിഷപ്പിനെ തെരെഞ്ഞെടുത്ത്‌ ചരിത്രമെഴുതി. ആന്ധ്രയിലെ നന്ദ്യാൽ മഹാ ഇടവക ബിഷപ്പായി റൈറ്റ്‌.റവ.ഇ.പുഷ്പലളിതയെ നിയോഗിച്ചതോടെയാണ്‌ വിശ്വാസവീഥിയുടെ നവയുഗം പിറന്നത്‌. എല്ലാ ക്രൈസ്തവസഭകളും ഈ മഹനീയവഴിയിൽ സഞ്ചരിക്കാൻ മുന്നോട്ടുവരണം. ലോക സ്ത്രീമുന്നേറ്റങ്ങളിൽ ഇതും ഒരു നാഴികക്കല്ലാണ്‌.

കെ.ജയകുമാർ

പല നല്ല കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതി മലയാളിയെ ഏറെ ആനന്ദിപ്പിച്ച കവിയാണ്‌ കെ.ജയകുമാർ. പക്ഷേ 'കാലവസ്ഥാവ്യതിയാനം' എന്ന ഭാഷാപോഷിണിയിലെ (സെപ്റ്റംബർ 2013) പുതിയ കവിത സർഗ്ഗാത്മകതയുടെ സാന്നിധ്യമില്ലാത്ത കവിതയാണ്‌. കുറേ പ്രസ്താവനകൾ പുതിയ കവിതയുടെ പാറ്റേണിൽ ആണെങ്കിൽ പോലും, നിരത്തിയാൽ കവിതയാവില്ല എന്ന് കെ.ജയകുമാറിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌/ഇമ്മാനുവേൽ

കച്ചവടസിനിമകൾ ജനങ്ങളെ ഷണ്ഡീകരിക്കുന്നതിൽ വഹിക്കുന്ന പങ്ക്‌ വലിയ തോതിൽ സംവാദത്തിനു വിധേയമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' തീർത്തും ഒരു മാർക്സിസ്റ്റ്‌ വിരുദ്ധസിനിമയാണ്‌. കേരളത്തിലെ കറകളഞ്ഞ ഒരു കമ്യൂണിസ്റ്റ്‌ നേതാവിനെ പലതരത്തിൽ ജനങ്ങളുടെ മുന്നിൽ അവഹേളിച്ചു കാണിക്കുന്നതിൽ മാധ്യമങ്ങളും മിനിസ്ക്രീനുകളും വലിയ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. സിനിമ കൂടി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്‌ 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌'. കമ്യൂണിസ്റ്റ്‌ നേതാക്കളെ അവഹേളിക്കുന്ന പ്രക്രിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും ഭാവിയിലും അത്‌ ഉണ്ടാവുമെന്നും ജനങ്ങൾ ജാഗ്രതയോടെ മനസ്സിലാക്കണം. ജനങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ പിണറായി വിജയൻ എന്ന നേതാവിനെ മോശപ്പെടുത്തി സംസാരിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. പക്ഷേ യാഥാർത്ഥ്യവും ധാരണയും രണ്ടാണെന്ന് അറിയുക. 
എന്നാൽ 'ഇമ്മാനുവേൽ' പുതിയകാലം ആവശ്യപ്പെടുന്ന സിനിമയാണ്‌. പുതിയ സമ്പദ്‌ശക്തി ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് ഒരു സ്വകാര്യ ഇൻഷുറൻസ്‌ കമ്പനിയുടെ പശ്ചാത്തലത്തിൽ ഈ സിനിമ തുറന്നുകാണിക്കുകയാണ്‌. ഈ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനി അതിലെ ജീവനക്കാരെ എങ്ങനെ പീഢിപ്പിക്കുന്നു എന്നതിന്റെ സന്ദർഭങ്ങളും സിനിമ ഒരുക്കുന്നുണ്ട്‌.

സൈഡ്‌ കർട്ടൻ

ടി.പി.വേണുഗോപാലിന്റെ സൈഡ്‌ കർട്ടൻ മലയാള കഥാസാഹിത്യത്തിലെ സവിശേഷ പ്രാധാന്യമുള്ള കഥാസമാഹരമായി പരിഗണിക്കേണ്ട ഒന്നാണ്‌. പേര്‌ സൂചിപ്പിക്കുന്ന പോലെ ഇതിലെ കഥകൾക്കെല്ലാം ഒരു നാടകബന്ധമുണ്ട്‌. നാടകം സൂചനകളായി കടന്നുവരിക, നാടകം ഓർമകളായി വരിക, നാടകം ഘടനാപരമായി സ്വീകരിക്കുക, നാടകം പ്രമേയമാവുക ഇങ്ങനെ പലതരത്തിലാണ്‌ നാടകം കഥയിൽ നിറയുന്നത്‌. ഉത്തരാധുനിക കാലത്തിന്റെ നെറികേടുകളും ഭൂതകാല മഹിമകളും കഥയിൽ കൂടിക്കലരുന്നുണ്ട്‌. കഥയ്ക്ക്‌ അവതാരിക എഴുതിയ എൻ.ശശിധരൻ അവതാരികയ്ക്ക്‌ കൊടുത്തിരിക്കുന്ന ശീർഷകവും കൃത്യമാണ്‌ - കഥനത്തിന്റെ നാടകവഴികൾ. നാടകത്തെക്കുറിച്ച്‌ സിനിമകൾ ഉണ്ടായിട്ടുണ്ട്‌. കെ.ജി.ജോർജ്ജിന്റെ യവനിക, കമലിന്റെ 'നടൻ' എന്ന പുതിയ സിനിമയും നാടകം പ്രമേയമാവുന്നതാണ്‌. സിനിമ നാടകത്തെ ഏറ്റുവാങ്ങിയതിനേക്കാൾ സൂക്ഷ്മമായും നിശിതമായും കഥ ഏറ്റുവാങ്ങിയിരിക്കുന്നു. ഇത്‌ കഥ എന്ന മാധ്യമത്തിന്റെ ശക്തിയാണ്‌. കഥാകാരന്റെ ശക്തിയാണ്‌. സംശയമില്ല.

സർവകലാശാലകൾ മലയാളത്തെ ഇനിയെങ്കിലും ശ്രേഷ്ഠഭാഷയായി കരുതുക.

നമ്മുടെ സർവകലാശാലകൾക്ക്‌ നമ്മുടെ ഭാഷയുടെ ശ്രേഷ്ഠത ജനങ്ങളിലെത്തിക്കുന്നതിന്‌ മറ്റേതൊരു സാമൂഹികസ്ഥാപനത്തെക്കാളും ഉത്തരവാദിത്വമുണ്ട്‌. പക്ഷെ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ സർവകലാശാലകൾ ആദരണീയമായ ഒരു നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്‌. മലയാളം സമ്പൂർണ്ണമായി ഔദ്യോഗിക ഭാഷയായി ഉപയോഗിച്ചുകൊണ്ട്‌ സർവകലാശാല മാതൃക കാണിക്കണം. അന്തർസർവകലാശാല ഇടപാടുകൾക്കും അതുപോലുള്ള കത്തിടപാടുകൾക്കും മാത്രമായി ഇംഗ്ലീഷ്‌ പരിമിതപ്പെടുത്തുക. ഏത്‌ ഗവേഷണപ്രബന്ധവും മലയാളത്തിൽ തന്നെ സമർപ്പിക്കാമെന്ന് എം.ജി. സർവകലാശാലയുടെ നിലപാട്‌ കേരളത്തിലെ എല്ലാ സർവകലാശാലകളും മാതൃകയായി അടിയന്തിരമായി സ്വീകരിക്കണം. മലയാളം ബി.എ, എം.എ, എം.ഫിൽ, പി.എച്ച്‌.ഡി കോഴ്സുകൾ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും കീഴിലുള്ള കോളേജുകളിൽ പടിപടിയായി വ്യാപകമായി ആരംഭിച്ച്‌ മലയാളഭാഷയുടെ ഉജ്ജ്വലമായ വളർച്ച സാധ്യമാക്കുന്നതിനും സർവകലാശാലകൾക്ക്‌ ചുമതലയുണ്ടെന്ന കാര്യം വൈസ്‌ ചാൻസലർമാർ ഇനി എന്നാണ്‌ തിരിച്ചറിയുക?


താരാധിപത്യവും ന്യൂജനറേഷൻ സിനിമകളും

നമ്മുടെ സിനിമയിലെയും വലിയൊരു ശല്യമാണ്‌ താരാധിപത്യം. സിനിമാനിർമ്മാണം ചെലവേറിയതാക്കുന്നതിന്‌ പിന്നിലും താരാധിപത്യം ഉണ്ട്‌. നമുക്ക്‌ താരങ്ങളല്ല വേണ്ടത്‌. നടന്മാർ/നടികൾ ആണെന്ന സത്യം നാം പണ്ടേ അംഗീകരിക്കേണ്ടതായിരുന്നു. ഈ താരാധിപത്യത്തെ തകർക്കാൻ ന്യൂ ജനറേഷൻ സിനിമകൾക്ക്‌ കഴിഞ്ഞു എന്നത്‌ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്‌. ന്യൂജനറേഷൻ ഫിലിമുകൾ ന്യൂജനറേഷന്റെ ആത്മീയവും ഭൗതികവുമായ യഥാർത്ഥപ്രശ്നങ്ങളെ വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോഴും, താരങ്ങളെ തകർത്ത്‌ തരിപ്പണമാക്കിയത്‌ നന്നായി. പക്ഷേ അവർ പുതിയ താരങ്ങളായി മാറുന്ന അപകടവും ഇതിനോടൊപ്പം ഉണ്ട്‌. സോൾട്ട്‌ ആന്റ്‌ പെപ്പർ, ഡയമണ്ട്‌ നെക്‌ലേസ്‌, നത്തോലി ഒരു ചെറിയ മീനല്ല, അന്നയും റസൂലും, തട്ടത്തിൻ മറയത്ത്‌ തുടങ്ങിയ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധേയമായിത്തീർന്നതിനു പിന്നിലെ ഏറ്റവും ആരാധ്യമായ അംശം താരങ്ങളെ ഓടിച്ചുവിട്ടു എന്നതാണ്‌.

ഡൽഹി ഗാഥകൾ

എം മുകുന്ദന്റെ എല്ലാ നോവലുകളെയും പോലെ 'ഡൽഹി ഗാഥക'ളും വായനാക്ഷമതയുള്ളതാണ്‌. ഇങ്ങനെയൊരു നോവലെഴുതാതെ മുകുന്ദനു മോചനമില്ല എന്ന തോന്നൽ ഈ നോവൽ, വായനക്കാരെ ബോധ്യപ്പെടുത്തുകയാണ്‌. ഈയൊരു ആത്മാർത്ഥതയാണ്‌ നോവലിനെ ആകമാനം ദീപ്തമാക്കുന്നത്‌. 494 പേജുകളുള്ള നോവലിന്‌ ആദ്യരൂപത്തിൽ 1000 പേജുകളുണ്ടായിരുന്നുവെന്നും പിന്നീട്‌ എഡിറ്റ്‌ ചെയ്ത്‌ ചുരുക്കുകയായിരുന്നു എന്നും എം.മുകുന്ദൻ ഫോൺ സംഭാഷണവേളയിൽ ഈയടുത്തദിവസം എന്നോട്‌ പറയുകയുണ്ടായി. നോവലിന്റെ ഉജ്ജ്വലമായ എൻഡിംഗ്‌ മറക്കാൻ കഴിയുന്നില്ല. നോവലിലെ സഹദേവന്റെ നിസ്വാർത്ഥത നമ്മുടെ സ്വാർത്ഥതകൾക്കെതിരെ നടത്തിയ ഘോരയുദ്ധം, നമ്മുടെ ജീവിതത്തിന്റെ നവീകരണപാതയിൽ ദൈവമേ, എന്നെന്നും നിലനിൽക്കട്ടെ!

സൈബർ കവിതകൾ


കൊല്ലം പച്ചമലയാളം പബ്ലിക്കേഷൻസ്‌ ഫേസ്‌ബുക്ക്‌/ബ്ലോഗ് കവിതകൾ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചത്‌ വളരെ സന്തോഷകരമായ വാർത്തയാണ്‌. ഫേസ്‌ബുക്ക്‌ സാഹിത്യം തേങ്ങാക്കുല എന്നൊക്കെ 'e-ലകൾ പച്ച പൂക്കൾ മഞ്ഞ' എന്ന ഈ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട്‌ മുരുകൻ കാട്ടാക്കട പറഞ്ഞതുകേട്ടു. സൈബർ സാഹിത്യത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിയാത്തതിന്റെ കേടാണിത്‌. കവിത തിരിച്ചറിയാൻ കഴിയാത്തവർ നമ്മുടെ വാരികകളുടെ ആപ്പീസുകളിൽ ചേക്കേറിയിട്ടുണ്ട്‌ എന്ന് ഈയടുത്ത കാലത്ത്‌ പൊതുധാര വാരികകളിൽ വന്നിട്ടുള്ള കവിതകൾ വായിച്ചാൽ ആർക്കാണ്‌ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്‌? ഈ സമാഹാരത്തിലെ പല കവിതകളും ഉന്നതനിലവാരം പുലർത്തുന്നതാണ്‌. മാതൃകയായി സുധീർരാജിന്റെ 'യേശുദാസ്‌' എന്ന കവിത വായിച്ചുകൊള്ളുക.

ആയിരത്തി അഞ്ഞൂറ്‌ മീറ്റർ
ഓട്ടത്തിന്റെ അവസാനലാപ്പിൽ
യേശുദാസ്‌ മുടന്തിയത്‌
മനപൂർവ്വമാണ്‌.

വിക്ടറി സ്റ്റാൻഡിൽ
പതക്കമണിഞ്ഞ
എന്നെ നോക്കിയവൻ
കണ്ണിറുക്കിച്ചിരിച്ചു.
ഞാൻ കൊടുത്ത
കിഴവനും കടലുമെന്ന
പുസ്തകം പാതിവായിച്ചവൻ
അപ്പനറിയാതെ ഒറ്റവള്ളത്തിൽ
പുറം കടലിൽ പോയി.

മൂന്നാം നാൾ പൊങ്ങിയ
ദേഹത്ത്‌ കഴിഞ്ഞ ചാകരയ്ക്ക്‌
അപ്പനണിയിച്ച മോതിരമിട്ട
കൈവിരലുകൾ ഇല്ലായിരുന്നു.

കൊടുങ്കാറ്റിലുലയും
കെട്ടുവള്ളം മുങ്ങുന്ന
നെഞ്ചു തടവി അപ്പൻ
വിളക്കുമാടം പോലെ നിന്നു
കരഞണ്ട്‌ കണക്കെ അമ്മച്ചി
വിളക്കുമാടച്ചോട്ടിലിഴഞ്ഞു.

പുറക്കാട്ട്‌ കടപ്പുറത്ത്‌
നട്ടപ്രാഞ്ചൻ വെയിലത്ത്‌
കമിഴ്‌ന്നു കിടന്നു
കണ്ണിറുക്കുകയാണവൻ
യേശുദാസ്‌.

വെളിയം ഭാർഗ്ഗവൻ


വേദങ്ങളും ഉപനിഷത്തുകളും ഒക്കെ പഠിച്ചതിനു ശേഷവും മനുഷ്യവിമോചനത്തിന്റെ മാർഗ്ഗം കമ്യൂണിസമാണെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു വെളിയം. അതുകൊണ്ടുകൂടിയാണ്‌ ഈ നേതാവ്‌ കറതീർന്ന കമ്യൂണിസ്റ്റായത്‌. പാർലമെന്ററി വ്യാമോഹം തലയ്ക്കുപിടിച്ച കമ്മ്യൂണിസ്റ്റുനേതാക്കൾ കേരളത്തിന്‌ ഒരു ബാധ്യതയാകുന്ന കാലയളവിൽ വെളിയത്തെപ്പോലുള്ള സമരപോരാളികളായ കമ്മ്യുണിസ്റ്റു നേതാക്കളുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. അന്തരിച്ച ജനനേതാവിന്‌ മുന്നിൽ 'സംസ്കാരജാലകം' തല കുനിക്കുന്നു.

സുഷ്മിത ബാനർജി


പ്രശസ്ത ഇൻഡ്യൻ എഴുത്തുകാരി സുഷ്മിത ബാനർജി അഫ്ഗാനിസ്ഥാൻ ഭീകരരുടെ വെടിയേറ്റുമരിച്ച വാർത്ത ലോകസംസ്കാരം നടുക്കത്തോടെയാണ്‌ ശ്രവിച്ചത്‌. സുഷ്മിതയ്ക്ക്‌ ആദരാഞ്ജലികൾ. എഴുത്തുകാർ/എഴുത്തുകാരികൾ കൊല ചെയ്യപ്പെടുമ്പോൾ ഈ ലോകം തന്നെ അനാഥമാകുകയാണെന്ന് നാമോർക്കണം.

ആലീസ്‌ മൺറോ


ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയം എഴുത്തുകാരി ആലീസ്‌ മൺറോയ്ക്ക്‌ ലഭിച്ചു. 113 വർഷത്തെ ചരിത്രമുള്ള നൊബേൽ സമ്മാനത്തിൽ നെബേൽ നേടുന്ന പതിമൂന്നാമത്തെ സ്ത്രീയായി ആലീസ്‌ ചരിത്രത്തിൽ ഇടം നേടി. ചെറുകഥ എന്ന മാധ്യമത്തെ പരിചരിച്ചുകൊണ്ടാണ്‌ ആലീസ്‌ നൊബേൽ നേടിയത്‌. അത്‌ ഈ മാധ്യമത്തിനുള്ള നൊബേൽ കൂടിയായി മാറുകയാണ്‌. എസ്‌.ശാരദക്കുട്ടി പറയുന്നതുപോലെയോ (ആലീസിനു ആദരവോടെ, മാതൃഭൂമി വാരാന്തപ്പതിപ്പ്‌, 2013 ഒക്ടോബർ 20) ആലീസ്‌ എഴുതിയിരുന്നതുപോലെയോ സമയക്കുറവുകൊണ്ട്‌ ഈ മാധ്യമത്തിലേക്ക്‌ അവർ എത്തിച്ചേരുകയായിരുന്നോ? ഒരു മാധ്യമത്തിന്റെ ചാരുത ഒരു സർഗ്ഗാത്മക മനസിനെ കീഴടക്കുമ്പോഴാണ്‌ ആ മാധ്യമത്തിലേക്ക്‌ ഒരു എഴുത്തുകാരി/എഴുത്തുകാരൻ എത്തിച്ചേരുന്നത്‌. മാധ്യമവും സർഗ്ഗത്മകമനസ്സും തമ്മിലുള്ള ബന്ധം എന്തെല്ലാം ചിന്തകളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് കൂടി ആലോചിച്ചുനോക്കുക. നമ്മുടെ വലിയ ഫെമിനിസ്റ്റുകളായ എഴുത്തുകാരികൾ (സാറാ ജോസഫ്‌) നോവലെഴുതിയത്‌ എന്തുകൊണ്ടാണ്‌? ടി.പദ്മനാഭനെപ്പോലുള്ളവർ ചെറുകഥയിൽ മാത്രം നിലനിൽക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്നുകൂടി എസ്‌.ശാരദക്കുട്ടി ശാന്തമായി ആലോചിക്കുക.

റിമി ടോമിയും സാമ്പാർപൊടിയും


റിമി ടോമി നല്ല ഗായികയാണ്‌. സംഗീതവുമായി ബന്ധപ്പെട്ട ഒരുപാട്‌ കാര്യങ്ങൾ റിമി ജനങ്ങൾക്ക്‌ പറഞ്ഞുകൊടുക്കണം. സംഗീതത്തിന്റെ അനന്തസാധ്യതകൾ ജനങ്ങൾ പഠിക്കട്ടെ. റിമി ടോമിയുടെ നാവിൽ നിന്നും അതാണ്‌ വരേണ്ടത്‌. അതാണ്‌ ഒരു ധാർമ്മികതയും. മലയിൽ സാമ്പാർ പൊടിയില്ലെങ്കിലും നല്ല ഒന്നാംതരം കൊതിയൂറുന്ന സാമ്പാർ വയ്ക്കാൻ നമ്മുടെ ഗ്രാമത്തിലെ സ്ത്രീകൾക്ക്‌/പുരുഷന്മാർക്ക്‌ അറിയാം. കലാകാരൻമാർക്കും/കലാകാരികൾക്കും ഒരു സാത്വികജീവിത വഴിയുണ്ട്‌. ദയവുചെയ്ത്‌ റിമി ഇതൊക്കെ സംഗീതഗുരുക്കന്മാരിൽ നിന്നും മനസ്സിലാക്കുക.    


സ്മരണ

ചലച്ചിത്ര സംഗീതലോകത്തെ മൂന്ന് മഹാപ്രതിഭകൾ അടുത്തകാലത്തായി നമ്മെ വിട്ടുപിരിഞ്ഞു. മലയാള ചലച്ചിത്രങ്ങളിലും കർണ്ണാടകസംഗീതത്തിലും പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി സ്വാമികൾ, ചെമ്മീനിലെ 'മാനസമൈനേ' എന്ന ശോകമധുരമായ ഗാനം ആലപിച്ചുകൊണ്ട്‌ മലയാളിയുടെ മനസ്സിൽ ഇടം നേടിയ ബംഗാളിഗായകൻ മന്നാഡേ, ചലച്ചിത്ര സംഗീതത്തിലേക്ക്‌ നാടൻശീലുകളുടെ വലയെറിഞ്ഞ മലയാളിയുടെ പ്രിയപ്പെട്ട രാഘവൻ മാഷ്‌ എന്നിവരുടെ ഓർമകൾക്ക്‌ മുന്നിൽ പ്രണാമം. ചലച്ചിത്ര-നാടക രംഗത്ത്‌ അമ്മവേഷങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അതുല്യനടി ശാന്താദേവിയുടെ വിയോഗത്തിലും 'സംസ്കാരജാലകം' ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.

O


 PHONE : 9895734218




Sunday, October 20, 2013

ലൈക്‌ ആൻഡ്‌ ഷെയർ

കഥ
ശിഹാബ്‌ മദാരി











"നിങ്ങളുടെ ഒരു ലൈക്‌ അല്ലെങ്കിലൊരു ഷെയർ ഒരു ജീവൻ രക്ഷിക്കുമെങ്കിൽ; വെറുമൊരു മൗസ്‌ ക്ലിക്ക്‌ ചെയ്യാൻ എന്തിനു മടിക്കണം? നിങ്ങൾ ഒരു ഹൃദയമുള്ളവനാണെങ്കിൽ, ഹൃദയത്തിലൽപം കരുണയുണ്ടെങ്കിൽ ഇത്‌ ഷെയർ ചെയ്യുക."

ഇങ്ങനെ രേഖപ്പെടുത്തിയ വിവരണത്തിനു താഴെ മൂന്നുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെ ഓമനത്തം നിറഞ്ഞ ചിത്രം. നിരാശ്രയത്വത്തിന്റെ രേഖകളുള്ള കുഞ്ഞുമുഖത്തേക്ക്‌ നോക്കിയിരുന്നപ്പോഴൊക്കെ ഉള്ളം നീറി. ചിത്രത്തിനു തൊട്ടുതാഴെ കൊടുത്തിരുന്ന വിവരണങ്ങളും, മേൽവിലാസവും, ടെലിഫോൺ നമ്പറും കൃത്യമായി തന്നെ എഴുതി കൈയിൽ വെച്ചു.

വിലാസത്തിലേക്കുള്ള ദൂരമവസാനിച്ചത്‌ ചുമരുകൾ തേക്കാത്ത ഒറ്റക്കെട്ടിനടുത്താണ്‌. കൽത്തിണ്ണയിൽ കൈലിമുണ്ടുടുത്ത്‌ മേൽക്കുപ്പായമില്ലാതെ അർദ്ധനഗ്നനായി ഇരുന്ന് സിഗററ്റ്‌ പുകയ്ക്കുന്ന മധ്യവയസ്കൻ നിർവ്വികാരതയുടെ നോട്ടമെറിഞ്ഞു.

"ആരാ?"

"ഞാൻ...അർബുദം ബാധിച്ച.... സഹായത്തിന്‌.... വിലാസം കണ്ടിരുന്നു..."

വിക്കിവിക്കിപ്പറയാൻ ശ്രമിച്ചു.

കുനിഞ്ഞ കരുവാളിച്ച മുഖം കണ്ടപ്പോൾ വാക്കുകൾക്ക്‌ ഭംഗം. നിറഞ്ഞ കണ്ണിനു താഴെ അയാൾ ചുണ്ടുകൾ കൂട്ടിക്കടിച്ചു. മുറ്റത്തു കളിക്കുന്ന രണ്ടുകുട്ടികൾ. ഒരാണും ഒരു പെണ്ണും. ജനലോരത്ത്‌ മങ്ങിത്തെളിയുന്ന നിഴൽ.

"വരൂ..."

അയാൾക്ക്‌ പിന്നിലായി നടന്നു.

മുറ്റത്തിനരികെ ഒരു കോണിൽ ചെറിയ മൺകൂന ചൂണ്ടി അയാൾ കരഞ്ഞു.

"ദാ സഹായിച്ചോളൂ"

കൂനയ്ക്ക്‌ മുകളിൽ ചുവന്ന മണ്ണ്‌. മുറ്റത്തുയർന്നു നിൽക്കുന്ന തുളസിത്തറയിൽ തിരികെട്ടുകിടക്കുന്ന മൺവിളക്ക്‌. 

മനസൊന്നു കാളി.

"ആരുടേം സഹായമൊന്നും...?"

നിഷേധാർത്ഥത്തിൽ അയാൾ തലവെട്ടിച്ചുകൊണ്ടിരുന്നു.

ഉപഗമനം ചെയ്യുമ്പോൾ നിരാശയുടെ നേർത്ത കമ്പിച്ചുരുകൾ എന്നെ വലിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. മണ്ണിനുള്ളിൽ ഇരുട്ടിലുറങ്ങുന്ന ബാലികയുടെ ചിത്രം തരംഗങ്ങളിൽ നിന്ന് തരംഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലും അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ കിനിച്ചു കുരുത്ത നിസ്സംഗത പുറത്തുപറയാൻ വാക്കുകളില്ലാതെ നിർജ്ജീവമായി തൂങ്ങിക്കിടന്നു.

പരിഹാസ്യമായ ഇത്തരം തുടർച്ചകളെ തടഞ്ഞേ തീരൂ എന്ന തോന്നലിലാണ്‌ ഫേസ്‌ബുക്ക്‌ തുറന്നുവെച്ചത്‌. സുഹൃത്തുക്കളിലാരോ വീതിച്ചു നൽകാനാഹ്വാനം ചെയ്ത സഹായാഭ്യർത്ഥനയുടെ മറ്റൊരു ചിത്രത്തിൽ കണ്ണുകൾ കുരുങ്ങി നിന്നു.

അത്യാസന്നനിലയിൽ അപൂർവ്വരോഗം ബാധിച്ച്‌ ആശുപത്രിക്കിടക്കയിലൊരു കുഞ്ഞുമുഖം കൂടി. അടിയിൽ കണക്കില്ലാത്ത ലൈക്കുകൾ... ഷെയറുകൾ.... ഒരുപക്ഷെ ഞാൻ കണ്ട അസ്ഥിത്തറയുടെ മുകളിലുള്ള മൺതരികളേക്കാൾ കൂടുതൽ!

മറ്റൊന്നും ചെയ്യുന്നതിൽ യാതൊരു ഫലവുമില്ലെന്നറിഞ്ഞു കൊണ്ട്‌ പുച്ഛത്തോടെ ഇത്രമാത്രം കുറിക്കുന്നു.

"ലൈക്‌ ആൻഡ്‌ ഷെയർ യുവർ മാക്സിമം".

O


Sunday, October 13, 2013

Sunday, October 6, 2013

മഴക്കിനാവ്‌

കവിത
മൈനാഗപ്പള്ളി ശ്രീരംഗൻ











കൊടിയ വേനൽക്കെടുതികളാറ്റുവാൻ
കുളിരുപെയ്തുകൊണ്ടെത്തുന്നു പൂമഴ
മധുരനൊമ്പര സ്വപ്നാനുഭൂതിതൻ
ഹൃദയതാളമായ്‌ പെയ്യുന്നു തേൻമഴ!!
അകലെ മാനം കറുത്തിരുണ്ടങ്ങനെ
ഇടിമുഴക്കം തുടങ്ങീ പൊടുന്നനെ
അരികിലെത്തുന്നകം നിറഞ്ഞിങ്ങനെ
അമൃതവർഷിണീ വർഷം നനുനനെ!!

മഴയെനിക്കിന്നു ബാല്യകാലസ്മൃതി
തഴുകിയോമനിച്ചീടുന്ന നിർവൃതി
മഴയെനിക്ക്‌ ഗൃഹാതുരത്വങ്ങളിൽ
ഒഴുകിനീന്തും കടലാസുവഞ്ചികൾ!!

മഴയൊരുത്സവാഹ്ലാദത്തിമിർപ്പുമായ്‌
മതിവരാതെന്നിൽ മോഹം പകർന്നുവോ?
വരികെ വാരിപ്പുണരട്ടെ നിന്നെ ഞാൻ
മഴയിൽ മുങ്ങിക്കുളിക്കട്ടെ ഇന്നു ഞാൻ
തുരുതുരെപ്പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!
പരിഭവം പെയ്തിറങ്ങുന്ന നിൻമിഴി
പകരമെൻ മഹാമൗനം മറുമൊഴി
ഒരു മഴക്കാല സന്ധ്യതന്നോർമ്മയും
വിരഹവും വിരുന്നുണ്ണുന്നുവോ മനം?
മലർവനങ്ങൾക്ക്‌ മഞ്ഞിൻപുതപ്പുമായ്‌
മഴനിലാവിൽ തളിർക്കുന്ന രാവുകൾ!!

മദമിളകിപ്പുളയ്ക്കും തരുണികൾ
മലയിറങ്ങിക്കുതിക്കുന്നരുവികൾ
കരവിഴുങ്ങും മഴക്കലി പൂണ്ടവർ
പ്രളയസാഗരമാക്കുമോ നാടിനെ?
തെരുതെരെ പെയ്തു കേറും പെരുമഴ
ഉടലുമുള്ളും വിറയ്ക്കുന്ന പേമഴ!!
പുളകബാഷ്പമണിഞ്ഞ പുൽനാമ്പുകൾ
ഹരിതകഞ്ചുകം ചൂടുന്ന നെൽവയൽ
തുയിലുണർത്തും കിളിപ്പാട്ടുശീലുകൾ
മഴ നനഞ്ഞു തുവർത്തും പുലരികൾ
ശലഭനർത്തനം മാരിവിൽ തുമ്പികൾ
പ്രണയനിർമ്മലം ഗ്രാമീണഭംഗികൾ!!

മഴവരുന്നതും കാത്തുകാത്തെത്രനാൾ
മലമുഴക്കിയായ്‌ മാനത്തുനോക്കിയായ്‌
മരണശയ്യവലംബിയായ്‌ ഭൂമിതൻ
മനസ്സിനാശ്വാസമേകട്ടെയീമഴ
തുരുതുരെ പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!

O


PHONE : 0476 2848860


Sunday, September 15, 2013

ഓണക്കാഴ്ച - 2013



മുഖക്കുറിപ്പ്‌


എഴുത്തിന്റെ സമുദ്രയാനങ്ങൾ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ



കഥകൾ


പരാജിതരുടെ രാത്രി
എസ്‌.ജയേഷ്‌







തീവണ്ടിപ്പാടം
അബിൻ ജോസഫ്‌







മറ്റൊരു നഗരത്തിൽ സായാഹ്നം
അമൽ







കവിതകൾ




ഇരുട്ടു നനഞ്ഞ്‌ ഇന്ന് വീണ്ടുമൊരു രാത്രി ഇരമ്പും
കൃഷ്ണ ദീപക്‌








ഓണപ്പതിപ്പ്‌ ഒരു റിവ്യൂ
സുധീർരാജ്‌









കാഴ്ചകൾ പറയുന്നത്‌
മെർലിൻ ജോസഫ്‌




പുസ്തകം



കിഴവനും കടലും വായിക്കുമ്പോൾ
സിയാഫ്‌ അബ്ദുൾഖാദിർ







ഏവർക്കും കേളികൊട്ട്‌ കൂട്ടായ്മയുടെ ഓണാശംസകൾ!



എഴുത്തിന്റെ സമുദ്രയാനങ്ങൾ

ചിന്ത
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ







        ഴുത്ത്‌ അനുഭവങ്ങളുടെ സമുദ്രയാനമാണെന്ന് പറഞ്ഞത്‌ ഏലിയാസ്‌ കാനേറ്റിയാണ്‌. 1981 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം വാങ്ങിക്കൊണ്ട്‌ കാനേറ്റി നടത്തിയ പ്രഭാഷണം ബുദ്ധിജീവികളുടെയാകെ ചിന്തയെ തകർക്കുകയും പാരമ്പര്യവാദികൾക്കു നേരെ വാളോങ്ങുകയും ചെയ്തിരുന്നു. കാനേറ്റിയുടെ പ്രഭാഷണം പ്രക്ഷുബ്ധമായൊരു ഭൂതകാലത്തിന്റെ അനുഭവസാക്ഷ്യമായിരുന്നു. ഡ്യാനൂബ്‌ നദിയുടെ തീരത്തു ജനിച്ചുവളർന്ന കാലം മുതൽ പോർച്ചുഗലിലും സ്പെയിനിലും കുടിയേറിപ്പാർത്ത കാലത്തെ ദുരന്തസമാനമായ ജീവിതാനുഭവങ്ങളും, ഹിറ്റ്ലറുടെ യഹൂദപീഢനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാളുകൾ വരെ ആ പ്രഭാഷണത്തിൽ ജ്വലിച്ചു നിന്നിരുന്നു. അനുഭവങ്ങളെ 'ആൾക്കൂട്ടത്തിന്റെയും അധികാരത്തിന്റെയും' (Crowds and Power) ഭാഗത്തു നിന്നുകൊണ്ട്‌ നോക്കിക്കാണുന്ന കാനേറ്റിയുടെ ധൈഷണിക വ്യക്തിത്വം പുതിയ വായനകൾ ആവശ്യപ്പെടുന്ന കാലം കൂടിയാണ്‌.

ഞാനനുഭവിച്ചതു മാത്രം എഴുതുന്നു. അല്ലാത്തതെല്ലാം എന്റെ ചിന്തയ്ക്ക്‌ പുറത്താണെന്ന് പറയുന്ന കാനേറ്റിയുടെ നിലപാടുകൾക്ക്‌ മുന്നിൽ നമുക്ക്‌ ശിരസ്സ്‌ കുനിക്കേണ്ടിവരുന്നത്‌ എഴുത്തിൽ കാനേറ്റി സ്വീകരിക്കുന്ന അപകടകരമായ സത്യസന്ധത ഒന്നുകൊണ്ടു മാത്രമാണ്‌. കാനേറ്റിയുടെ അഭിപ്രായത്തിൽ ഒരെഴുത്തുകാരൻ, അവൻ ജീവിച്ചിരിക്കുന്ന കാലത്തിനു നേരേ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക മൂലധനം (Cultural Capitalism) രൂപപ്പെടുന്നത്‌ അവന്റെ അപകടകരമായ സത്യസന്ധതയിൽ നിന്നാണ്‌. ഇതേ അനുഭവത്തിന്റെ വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ വില്യം ഫോക്നർ, അസ്തുറിയാസ്‌, ഹെൻട്രിക്‌ ബേൺ, ഉൾപ്പെടെയുള്ള എഴുത്തുകാരിൽ കണ്ടെത്താനാകും. ഇവരെല്ലാം അനുഭവങ്ങളെ വിശുദ്ധകുമ്പസാരങ്ങളായി കണ്ടവരും ജീവിതത്തെ സത്യസന്ധമായി തന്നെ നേരിട്ടവരുമായിരുന്നു. ഇത്തരമൊരു ആർജ്ജിത വ്യക്തിത്വം ഇന്ന് എഴുത്തുകാർക്കിടയിൽ കുറഞ്ഞുവരുന്നത്‌ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌. ഓർമ്മകളിൽ നിന്ന് പുറത്താക്കപ്പെടും മുൻപ്‌ മാർക്വേസ്‌  ഇക്കാര്യം ഒരു പൊതുസദസ്സിനു  മുൻപിൽ അവതരിപ്പിച്ചിരുന്നു. ഇത്‌ കാലത്തിന്റെ വൻചതികളിലൊന്നാണെന്നാണ്‌ മാർക്വേസ്‌ പറഞ്ഞത്‌. എഴുത്തുകാരനെ 'നുണ പറയുന്ന സത്യസന്ധൻ' എന്ന് പറയേണ്ടി വരുമെന്ന് യോസയെ ഉദ്ധരിച്ചുകൊണ്ട്‌ മാർക്വേസ്‌ ഇതിനനുബന്ധമായി പറയുന്നതുപോലുമുണ്ട്‌.

എഴുത്തിൽ കുറഞ്ഞുവരുന്ന അനുഭവക്കുറവും സത്യസന്ധതയില്ലായ്മയും കടുത്ത വിരസതയാണ്‌ സാഹിത്യത്തിൽ സൃഷ്ടിക്കാൻ പോകുന്നത്‌. ജീവിതത്തെ പാരുഷ്യം നിറഞ്ഞ അനുഭവങ്ങളോടെ സ്വീകരിക്കുമ്പോഴാണ്‌ ഒരെഴുത്തുകാരൻ പിറവികൊള്ളുന്നത്‌. അവന്റെ സർഗ്ഗാത്മക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനു പിന്നിൽ മാനവികവും ധാർമ്മികവുമായൊരു ജാഗ്രതയുണ്ട്‌. കാലാതീതമായ ആ ജാഗ്രതയിൽ നിന്നാണ്‌ സംസ്കാരത്തിന്റെ അഭിജാതഗൗരവം എഴുത്തുകാരന്റെ ആർജ്ജിത വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്‌. എന്നാൽ ഇന്ന് ഇത്തരം നിർവ്വചനങ്ങളൊന്നും തന്നെ എഴുത്തുകാരന്റെ കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്താൻ ഉപകരിക്കുന്നില്ല എന്നതാണ്‌ വാസ്തവം. ചിന്തയ്ക്കും സംസ്കാരത്തിനും പുറത്തു നിന്നുകൊണ്ടുള്ള ശക്തമായ ഇടപെടലുകളാണ്‌ ഇന്ന് മലയാളത്തിലെ പുതിയ എഴുത്തുകാർ മുന്നോട്ട്‌ വെക്കുന്നത്‌. ഇത്‌ അപകടകരമായി ജീവിക്കുന്നതിന്റെ ഭാഗമാണ്‌. ഇത്‌ എഴുത്തിന്റെ ഒരു പുതിയ വഴിയായി നമ്മുടെ വിമർശകർ നിരീക്ഷിക്കുന്നുണ്ട്‌. ഈ നിരീക്ഷണത്തെ അതിന്റെ അനുഭവങ്ങളോടെ തന്നെ നമുക്ക്‌ സ്വീകരിക്കാവുന്നതാണ്‌.

എലിയറ്റ്‌ പറയും പോലെ, 'കുലീനനായ അരാജകവാദി'കളാണ്‌ മലയാളത്തിലെ പുതിയ എഴുത്തുകാർ. അവർ ഭാഷയെ നവീകരിച്ചുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊന്നാക്കിത്തീർക്കുന്നു. പുതിയ മലയാളകഥയുടെ തിളച്ച യൗവ്വനം, അപകടകരമായി നാമെങ്ങനെ ജീവിക്കുന്നുവെന്നതിന്റെ തെളിവാണ്‌. പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ട്‌ ഈ പുതുകഥകൾ ചില പുതിയ വഴികൾ തേടുന്നുണ്ട്‌. അത്‌ അഗ്നിപർവ്വതത്തിലേക്കും ക്ഷോഭിക്കുന്നസമുദ്രത്തിലേക്കും തുറന്നുകിടക്കുന്ന വഴികളാണ്‌. എന്നാൽ പുതിയ കവി ഏറെ നിസ്സംഗനാണ്‌. അവൻ കാലവുമായി യുദ്ധത്തിലേർപ്പെടാതെ, ഒരൊത്തുതീർപ്പിന്റെ വക്കിലാണ്‌ നിൽക്കുന്നത്‌. പുതുകവിതയുടെ വഴിയും വെളിച്ചവും കെട്ടുപോയിരിക്കുന്നു. മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട കവികളിൽ പലരും ഇന്ന് നിശബ്ദരായിരിക്കുന്നു. ഇത്‌ കുറ്റകരമായ ഒരവസ്ഥയാണ്‌. ഇത്തരമൊരവസ്ഥ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. 'പീഢിതനായ കവി പീഢിതനായ കാലത്തിനു മുൻപിൽ തോറ്റുപോയിരിക്കുന്നു'വെന്ന് ബ്രോഡ്‌സ്കി എഴുതിയിട്ടുണ്ട്‌. കവികൾ ഇത്തരമൊരവസ്ഥയെ വാക്കുകൊണ്ടു തന്നെ മറികടക്കേണ്ടതുണ്ട്‌. അതിന്‌ ആഴത്തിൽ വേരോട്ടമുള്ള മൗനം കവികൾക്ക്‌ ആവശ്യമാണ്‌. ലാറ്റിനമേരിക്കൻ കവി പാടിയതുപോലെ 'ചിതൽപ്പുറ്റിലിരിക്കുമ്പോഴെല്ലാം ഞാൻ ആയുധത്തിന്‌ മൂർച്ച കൂട്ടുകയായിരുന്നു'വെന്ന് പറയാൻ കഴിയുന്നൊരു വ്യക്തിത്വം കവികളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം മൗനങ്ങൾ നാളെ ഇടിമുഴക്കങ്ങളായി മാറും എന്ന കാര്യത്തിൽ സംശയമില്ല. 

O

 
PHONE : 9447865940



പരാജിതരുടെ രാത്രി

കഥ
എസ്‌.ജയേഷ്‌








       വർഷത്തെ പരാജിതരുടെ ഒത്തുകൂടൽ ആർക്കും താൽപര്യമില്ലാത്തെ ഒരു ദിവസമായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാലും തുടക്കത്തിലെ മുറുമുറുപ്പുകളും എതിരഭിപ്രായങ്ങളും മാറ്റിവെച്ച്‌ എല്ലാവരും എത്തിച്ചേർന്നു. രാത്രി പത്തുമണിയോടെ അംഗങ്ങളെല്ലാം എത്തിക്കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം അസോസിയേഷൻ പ്രസിഡന്റ്‌ മത്തായി ചാക്കോ സ്വാഗതപ്രസംഗം ആരംഭിച്ചു.

"പ്രിയപ്പെട്ടവരേ, എല്ലാ വർഷത്തെയും പോലെ നമ്മുടെ സംഘടനയുടെ ഒത്തുകൂടൽ ആരംഭിക്കാവുന്നതാണ്‌. പരാജിതർക്കു വേണ്ടിയുള്ള ലോകത്തിലെ ഒരേയൊരു സംഘടനയുടെ പ്രസിഡന്റ്‌ എന്ന നിലയ്ക്ക്‌ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ്‌ നമ്മൾ പരാജിതരായെന്ന ചോദ്യത്തിന്‌ ഇവിടെ പ്രസക്തിയില്ല. പരാജയബോധം ഉള്ളിലടക്കിപ്പിടിച്ച്‌ വിങ്ങിക്കരയുന്ന നമ്മളെപ്പോലുള്ളവർ മറ്റുള്ളവരുടെ കണ്ണിൽ കോമാളികളായിരിക്കാം. അത്‌ നമ്മൾ കാര്യമാക്കേണ്ടതില്ല. എല്ലാവർഷവും ഞാൻ ഈ വാക്കുകൾ ആവർത്തിക്കുന്നെന്ന് നിങ്ങൾക്ക്‌ തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം പറയട്ടെ; നമ്മുടെ പരാജയബോധം അൽപംപോലും കുറഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ്‌, ഓർമ്മപ്പെടുത്തലാണ്‌ ഈ ഒത്തുചേരലിന്റെ ലക്ഷ്യം. നമ്മൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. മരണം വരെയും. എന്റെ എല്ലാ ദു:ഖങ്ങളും ചേർന്ന് എന്നെ വല്ലാത്ത ഭീതിയിലാഴ്ത്തുന്നു. എനിക്ക്‌ എപ്പോഴും കരയാൻ തോന്നുന്നു, വിങ്ങി വിങ്ങി എന്റെ ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നുന്നു..."

മത്തായി നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട്‌ തുടർന്നു: "പ്രിയപ്പെട്ടവരേ, ഞാൻ ഒരുപാട്‌ സംസാരിച്ച്‌ ഈ രാത്രിയുടെ മഹത്വം ഇല്ലാതാക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നമ്മുടെ സംഘടനയിലുണ്ടായ മാറ്റങ്ങൾ മാത്രം അറിയിക്കാം. മൂന്ന് മരണങ്ങളാണ്‌ ഒരു വർഷത്തിനിടയിൽ സംഘടനയിൽ നടന്നത്‌. ബിസിനസ്സിൽ പരാജിതനായ പ്രകാശൻ തൂങ്ങിമരിച്ചു. പ്രണയപരാജയം നേരിട്ട ആന്റണി ഒരു വഹനാപകടത്തിൽ മരിച്ചു. അവസാനമായി വിദേശത്തുപോയി ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഷിഹാബ്‌ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി അറിഞ്ഞു. അവരുടെ ആത്മാക്കൾക്ക്‌ നിത്യശാന്തി നേരുന്നു."

"രണ്ടാമതായി സംഘടനയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയാണ്‌. അഞ്ച്‌ പരാജിതരാണ്‌ പുതിയതായി എത്തിയിട്ടുള്ളത്‌. വിവാഹജീവിതത്തിൽ പരാജയപ്പെട്ട രമ്യ, പരീക്ഷകളിൽ പരാജയപ്പെട്ട ഷൈജു, ഉയർന്ന ഉദ്യോഗം നിലനിർത്തുന്നതിൽ പരാജയപ്പെട്ട അശോകൻ, മക്കളെ വളർത്തി വലുതാക്കിയ ശേഷം അവരാൽ ഉപേക്ഷിക്കപ്പെട്ട്‌ പരാജിതനായ റിട്ടയേർഡ്‌ അദ്ധ്യാപകൻ ദാമോദരൻ മാഷ്‌, പിന്നെ പരാജയകാരണം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റോസമ്മ വർഗ്ഗീസ്‌. ഇവരെ നാം നമ്മുടെ സംഘടനയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഇനി നമുക്കെല്ലാവർക്കും വേണ്ടി പരാജയപ്പെട്ട കവി വത്സൻ കോഴിപ്പറ്റ ഒരു കവിത ചൊല്ലുന്നതായിരിക്കും."

ഇത്രയും പറഞ്ഞ്‌ മത്തായി മൈക്ക്‌ വത്സന്‌ കൈമാറി. അപ്പോൾ അസ്വസ്ഥതയോടെ രംഗവീക്ഷണം ചെയ്യുകയായിരുന്ന അശോകന്റെ കണ്ണുകൾ രമ്യയുടെ മേലുടക്കി. നല്ല പാകമൊത്ത തുടകളെ പൊതിഞ്ഞിരുന്ന ഇറുക്കമുള്ള ജീൻസായിരുന്നു അവൾ ധരിച്ചിരുന്നത്‌. അതിനു ചേരുന്നവിധം അൽപം ഇറുക്കമുള്ള ടീഷർട്ടും. കാലിന്മേൽ കാൽ കയറ്റിവെച്ച്‌ അവൾ ഇരിക്കുന്നത്‌ കാണാൻ നല്ല ചന്തമുണ്ടെന്ന് അയാൾ മനസ്സിൽ പറഞ്ഞു. തന്റെ നോട്ടം അവളെ സ്കാൻ ചെയ്യുന്നത്‌ ദാമോദരൻ മാഷ്‌ കണ്ടുപിടിച്ചെന്നറിഞ്ഞപ്പോൾ ജാള്യതയോടെ മുഖം തിരിച്ചു.

വത്സൻ കവിത ചൊല്ലാനാരംഭിച്ചു:

പരാജിതർ നമ്മൾ
നിത്യ പരാജിതർ
നമ്മൾ പടുത്തുയർത്തുന്നു
ദു:ഖത്തിന്റെ പിരമിഡുകൾ
നമ്മുടെയുള്ളുകളിൽ
പരാജയത്തിന്റെ തിരമാലകൾ

പരാജിതർ നമ്മൾ
തോറ്റോടിയ ജനതയുടെ
പുസ്തകച്ചട്ടകൾ
മുഖമൊളിപ്പിക്കാൻ
മുഖങ്ങൾ തേടുന്നവർ...

വത്സന്റെ കവിത അശോകനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട്‌ അയാൾ പരാജയപ്പെട്ട കവിയായെന്ന് അയാൾക്ക്‌ മനസ്സിലായി. മുഷിപ്പോടെ എഴുന്നേറ്റ്‌ ഹാളിന്റെ ഒരു കോണിലേക്ക്‌ നടന്നു. പരാജിതർ പലരും കവിത ശ്രദ്ധിക്കാതെ സംസാരിക്കുകയാണെന്ന് കണ്ടു. അയാൾ ഒരറ്റത്തേക്ക്‌ മാറി. അവിടെ നിൽക്കുമ്പോൾ രമ്യയുടെ വ്യക്തതയുള്ള കാഴ്ച കിട്ടുമായിരുന്നു. താൻ അവളെ നോക്കുന്നത്‌ ആരും കണ്ടുപിടിക്കുകയുമില്ല. അവളുടെ വിവാഹജീവിതം പരാജയപ്പെടാൻ കാരണമെന്താണെന്ന് ആലോചിച്ചുകൊണ്ട്‌ അയാൾ ഒരു സിഗററ്റ്‌ കൊളുത്തി. പരാജയപ്പെട്ടവരുടെ ആത്മരോദനം പോലെ പുക അയാളുടെ മൂക്കിലൂടെ പുറത്തേക്ക്‌ വന്നു.

കവിത കഴിഞ്ഞപ്പോൾ കുറച്ചുനേരം ഒരു ശൂന്യത ഹാളിൽ നിറഞ്ഞു. പെട്ടെന്നുണ്ടായ ഇടവേളയിൽ എന്തു ചെയ്യണമെന്നറിയാതെ അംഗങ്ങൾ വിഷമിക്കുന്നതായി തോന്നി. മുൻപരിചയമുള്ളവർ മാത്രം എന്തൊക്കെയോ ചർച്ചകളിൽ ഏർപ്പെട്ടു. പുതിയതായി വന്ന അംഗങ്ങൾ പരിചയക്കേട്‌ ഉണ്ടാക്കിയ അസ്വസ്ഥതയിൽ ,അരക്ഷിതാവസ്ഥയിൽ കുടുങ്ങി ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോൾ മത്തായി വീണ്ടും മൈക്ക്‌ കൈയിലെടുത്ത്‌ പിരിമുറുക്കത്തിന്‌ അയവു വരുത്താൻ ശ്രമിച്ചു.

"പ്രിയമുള്ളവരേ... ഇനി നമുക്ക്‌ പുതിയ അംഗങ്ങളെ വിശദമായി പരിചയപ്പെടാം. ആദ്യം ദാമോദരൻമാഷ്‌ അദ്ദേഹത്തിന്റെ പരാജയകഥ പങ്കുവെക്കുന്നു.... ദാമോദരൻമാഷ്‌ ..."

ദാമോദരൻമാഷ്‌ എഴുപതുകളിൽ സഞ്ചരിക്കുന്ന പഴയ വാഹനമയിരുന്നു. നിഷ്ഠയുള്ള ജീവിതം നയിക്കുന്നയാളാണെന്ന് അശോകന്‌ തോന്നി. പ്രായത്തിന്റെ ചില അസ്കിതകളല്ലാതെ വേറെയൊന്നും ശാരീരികമായി അലട്ടുന്നുണ്ടെന്ന് തോന്നിയില്ല. ഒട്ടേറെ വിഷമങ്ങൾ മനസ്സിലുള്ളതുകൊണ്ടായിരിക്കണം, ഒരു തരം വൈമുഖ്യഭാവം മുഖത്തുണ്ടായിരുന്നു.

അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ രമ്യ കസേരയിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണ്‌ അയാൾ അവളുടെ അനാട്ടമി ശരിക്കും കണ്ടത്‌. ഇറുകിയ ജീൻസിനുള്ളിൽ അവൾക്ക്‌ തീപിടിക്കുന്നുണ്ടെന്ന് തോന്നി. തുടകൾ പിശാചിന്റെ നിർമ്മിതി പോലെ വശ്യമായിരുന്നു. ഒട്ടും പാകപ്പിഴയില്ലാത്ത നിതംബവും. ഒതുങ്ങിയ വയറിൽ ടീഷർട്ട്‌ വാത്സല്യത്തോടെ ഒട്ടിച്ചേർന്നു കിടക്കുന്നു. കൂടുതലൊന്നും നിരൂപിക്കാൻ അയാൾക്ക്‌ തോന്നിയില്ല. അവൾ സൗന്ദര്യത്തിൽ പരാജയമല്ലെന്ന് മാത്രം മനസ്സിൽ വിധിയെഴുതി.

അവൾ ചുറ്റുംനോക്കി താൻ നിൽക്കുന്നയിടത്തേക്ക്‌ മന്ദം മന്ദം നടന്നുവരുന്നത്‌ കണ്ടപ്പോൾ അയാൾക്ക്‌ ഉള്ളിലൊരാളലുണ്ടായി.

"അശോക്‌ റൈറ്റ്‌?" അവൾ ചോദിച്ചു.

"അതെ... രമ്യ?"

"അതെ... ഞാൻ താങ്കളെ വന്നപ്പോൾ തൊട്ട്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യു ലുക്ക്‌ സോ യങ്ങ്‌... പിന്നെന്തിനാണ്‌ ഈ ക്ലബ്ബിൽ എന്നാലോചിക്കുകയായിരുന്നു... സോറി ഞാൻ താങ്കളുടെ വ്യക്തിപരമായ കാര്യത്തിൽ ...."

"ഏയ്‌... അങ്ങിനെയൊന്നുമില്ല രമ്യ... എല്ലാം പങ്കുവയ്ക്കാൻ കൂടിയല്ലേ നമ്മളിവിടെ കൂടിയിരിക്കുന്നത്‌..."

അവൾ വിഷാദപൂർവ്വം മന്ദഹസിച്ചു.

"നമുക്ക്‌ കുറച്ചുനേരം പുറത്തുപോയി സംസാരിച്ചാലോ അശോക്‌? ഇവിടെ വല്ലാതെ ശ്വാസം മുട്ടുന്നു..."

അത്‌ പറയുമ്പോൾ അവളുടെ നെഞ്ച്‌ ഉയർന്നു താഴുന്നത്‌ ഒരു ഉൾക്കിടിലത്തോടെ അയാൾ കണ്ടു.

"ഓ അതിനെന്താ... ഞാനും കുറച്ചുനേരം പുറത്തു പോയിരിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

അവൾ ഹാളിനു പുറത്തുവന്നു. ചെറിയ രീതിയിൽ ഒരു പൂന്തോട്ടം ഒരു വശത്തുണ്ടായിരുന്നു. നിരത്തിലെ സോഡിയം വിളക്കിന്റെ മഞ്ഞച്ച വെളിച്ചം പൂന്തോട്ടത്തിൽ ആവോളം തത്തിക്കളിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിൽ അമർന്നുപോകുന്ന കാൽവയ്പ്പുകളോടെ അവർ അൽപം നടന്നു. ഹാളിലെ ശബ്ദം ഇപ്പോൾ ഒട്ടും കേൾക്കാനില്ല. അന്യഗ്രഹത്തിലെത്തിപ്പെട്ട രണ്ട്‌ ജീവബിന്ദുക്കളെപ്പോലെ അവർ പകച്ചു.

"ഞാൻ പുറത്തേക്ക്‌ വരാമെന്ന് പറഞ്ഞത്‌ ... ഇഫ്‌ യു ഡോണ്ട്‌ മൈന്റ്‌... എനിക്കൊരു സിഗററ്റ്‌ തരാമോ?" രമ്യ ചോദിച്ചു.

"അതിനെന്താ..." അശോകൻ സിഗററ്റ്‌ പാക്കറ്റ്‌ അവൾക്ക്‌ നീട്ടി. അവൾ നീണ്ട്‌ മെലിഞ്ഞ വിരലുകൾ കൊണ്ട്‌ ഒരെണ്ണം കൊത്തിയെടുത്തു. അയാൾ ലൈറ്റർ കത്തിച്ച്‌ നീട്ടിയപ്പോൾ വില്ല് പോലെ ആകൃതിയുള്ള നേർത്ത ചുണ്ടുകൾക്കിടയിൽ സിഗററ്റിനു ജീവൻ വെച്ചു.

"ചോദിക്കുന്നതിൽ വിരോധമൊന്നും തോന്നരുത്‌..." അയാൾ പറഞ്ഞു.

"ഓ നോ.. ചോദിക്കൂ...ഹാ.. എന്റെ വിവാഹജീവിതം അല്ലേ... അതല്ലേ അറിയേണ്ടത്‌?"

"ഉം..അതെ"

"ശരി പറയാം... രണ്ട്‌ വർഷം മുമ്പാണ്‌ ഞാൻ വിവാഹം കഴിച്ചത്‌. ഇറ്റ്‌ വാസ്‌ എ ലവ്‌ മാരീജ്‌... കുറച്ചുനാളത്തെ പ്രണയം. അന്നൊന്നും കുഴപ്പമില്ലായിരുന്നു. ബട്ട്‌... വിവാഹം കഴിഞ്ഞതോടെ പ്രശ്നമായി."

"ഉം?"

"വിവാഹം കഴിഞ്ഞപ്പോൾ അയാളുടെ ഗ്രേസ്‌ എല്ലാം പോയതുപോലെ... അയാൾ ഒരു വിഷാദരോഗിയാണെന്നു തോന്നുന്നു. എപ്പോഴും ഒരുതരം എരിപൊരി സഞ്ചാരം....പേടി. ടു ബി ഫ്രാങ്ക്‌... എന്നെ ഒന്ന് ഉമ്മ വയ്ക്കാൻ പോലും പേടിയായിരുന്നെന്ന് തോന്നി..."

"ഓ.."

"ഞാൻ അടുത്ത്‌ കിടക്കുമ്പോൾ അയാൾ പനിപിടിച്ചത്‌ പോലെ വിറയ്ക്കുമായിരുന്നു. എന്റെ സാന്നിധ്യം പോലും അയാളെ അസ്വസ്ഥനാക്കുമായിരുന്നു.... എത്ര നാൾ? അശോക്‌ അറിയാമോ, വിവാഹം കഴിഞ്ഞ്‌ ഞങ്ങൾ ഒന്നിച്ച്‌ ഒരു യാത്ര പോലും നടത്തിയിട്ടില്ലായിരുന്നു. ഹി വാസ്‌ സ്കേർഡ്‌... എന്തിനാണെന്നറിയില്ല... പക്ഷേ അതേസമയം സദാ എന്റെ മേൽ ഒരു കണ്ണുണ്ടായിരുന്നു.... ഞാൻ ഓടിപ്പോകുമോയെന്ന് പേടിക്കുന്നതുപോലെ..."

"സഹിക്കാൻ വയ്യാതായപ്പോൾ, വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസമായപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു. അത്‌ അയാൾക്ക്‌ വീണ്ടും പ്രശ്നമുണ്ടാക്കി. എന്നെ കാണുന്നതുപോലും അയാളെ പേടിപ്പിക്കുന്നതുപോലെ... ദെൻ ഐ ഡിസൈഡഡ്‌..."

"ഹും. മനസ്സിലാകുന്നു.."

"ഹാ.... വാട്ട്‌ അബൗട്ട്‌ യൂ...  ഇത്ര ചെറുപ്പത്തിൽ പരാജയം?"

"ഞാനൊരു ആർക്കിട്ടെക്ട്‌ ആണ്‌. കുറച്ചുകാലം ഒരു വലിയ കമ്പനിയിൽ നല്ല ജോലിയിലായിരുന്നു. പിന്നീടെനിക്ക്‌ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി ജോലി രാജിവെച്ചു. ഒരു കൂട്ടുകാരനുമായി ചേർന്ന് സ്വന്തം ബിസിനസ്‌ തുടങ്ങി. ആദ്യമെല്ലാം കുഴപ്പമില്ലായിരുന്നു. പിന്നീട്‌ ബിസിനസ്‌ പൊളിയാൻ തുടങ്ങി. കൂട്ടുകാരൻ കിട്ടിയതെല്ലാമെടുത്ത്‌ കടന്നു കളഞ്ഞു..."

"ഐ സീ... എന്നിട്ടിപ്പോൾ എന്തു ചെയ്യുന്നു?"

"ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നു. പക്ഷെ സത്യം പറഞ്ഞാൽ അതല്ല എന്റെ പരാജയം..."

"പിന്നെ?"

"ആദ്യം ജോലിയിലായിരുന്ന സമയത്ത്‌ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഞാൻ അത്‌ അവളോട്‌ തുറന്നുപറഞ്ഞു. അവൾക്ക്‌ എതിർപ്പൊന്നും ഇല്ലായിരുന്നു. കുറച്ചുമാസങ്ങൾ കൊണ്ട്‌ ഞങ്ങൾ പിരിയാൻ പറ്റാത്തവിധം അടുത്തു..."

"എന്നിട്ട്‌?"

അശോകൻ കഥ തുടരാനാഞ്ഞപ്പോൾ അവരുടെ സംഭാഷണത്തിനെ മുറിച്ചുകൊണ്ട്‌ മത്തായി പൂന്തോട്ടത്തിലേക്ക്‌ വന്നു. അയാളുടെ മുഖത്ത്‌ കൃത്രിമമായൊരു ഗൗരവം ഉണ്ടായിരുന്നു.

"കുട്ടികളേ.. നിങ്ങൾ പുതിയ അംഗങ്ങളായതുകൊണ്ട്‌ അറിയില്ലായിരിക്കാം. നമ്മുടെ നിയമമനുസരിച്ച്‌ ഒത്തുചേരലിന്റെയന്ന് അംഗങ്ങൾ തമ്മിൽ സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല. എന്തുണ്ടെങ്കിലും എല്ലാവരുടെയും മുന്നിൽ വെച്ച്‌ പറയണം എന്നാണ്‌. ഇവിടെയിങ്ങനെ നിൽക്കാതെ അകത്തേക്ക്‌ പോ. അവിടെ നമ്മുടെ സുഹൃത്തുക്കൾ കഴിഞ്ഞ വർഷത്തെ പരാജയങ്ങൾ പങ്കുവയ്ക്കുകയാണ്‌."

അവൾ ചുമൽ കുലുക്കിയിട്ട്‌ ഹാളിലേക്ക്‌ നടക്കാൻ തുടങ്ങി. അശോകനും പതിയെ നടന്നു. ഇപ്പോൾ നിയോൺ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നെന്ന് അയാൾക്ക്‌ തോന്നി. പ്രത്യേകിച്ച്‌ അലസമായി പാറിക്കളിക്കുന്ന മുടി. മത്തായി കൈകൾ പിന്നിൽക്കെട്ടി ഗൗരവം വിടാതെ അവരെ പിൻതുടർന്നു.

ഹാളിൽ ദാമോദരം മാഷ്‌ പരാജയം പങ്കുവെക്കുകയായിരുന്നു. ഇടയ്ക്കിടെ വിതുമ്പിക്കൊണ്ട്‌, കണ്ണുകൾ തുടച്ചുകൊണ്ട്‌ സാവധാനത്തിലായിരുന്നു മാഷ്‌ ദുഃഖങ്ങൾ പങ്കുവെച്ചത്‌.

"ഓ... ഇങ്ങനെ ഒരു ഏർപ്പാടുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ..." അവൾ അതൃപ്തിയോടെ പറഞ്ഞു.

"എന്താണ്‌? അശോകൻ ചോദിച്ചു.

"ഇതൊക്കെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ വേറെ കഥയുണ്ടാക്കിക്കൊണ്ട്‌ വരാമായിരുന്നു." അവൾ പതിയെ ചിരിച്ചു.

"അതാണ്‌ ഞാൻ ബിസിനസ്സ്‌ തകർച്ചയുടെ കഥയുണ്ടാക്കിയത്‌."

"അപ്പോൾ യഥാർത്ഥത്തിൽ?"

"ഇല്ല... ഞാൻ പറഞ്ഞില്ലേ ആ പെൺകുട്ടിയുമായുള്ള ബന്ധം..."

"അതുശരി...എന്നിട്ട്‌ അവൾക്ക്‌ എന്തുപറ്റി?"

അപ്പോൾ മത്തായി അവരുടെ അടുത്തു വന്നു. ഒരിക്കലും അശോകന്റെ കഥ രമ്യ അറിയരുതെന്ന വാശിയുള്ളതുപോലെ.

"നിങ്ങൾ ആ കസേരയിൽ പോയിരിക്കൂ... പരാജയം പങ്കുവെച്ചു കഴിഞ്ഞാൽ അപ്പുറത്ത്‌ ബുഫേ ഒരുക്കിയിട്ടുണ്ട്‌. കഴിക്കാം... ഇപ്പോൾ എല്ലാവരും എല്ലാവരുടെയും കഥ കേൾക്കണം. അത്‌ നിർബന്ധമാണ്‌."

അവർ ഓരോ കസേരകളിലിരുന്നു. ദാമോദരൻമാഷ്‌ പറഞ്ഞ്‌ പറഞ്ഞ്‌ ദുഃഖഭാരത്താൽ അവശനായിപ്പോയിരുന്നു. ഇനി വയ്യെന്ന മട്ടിൽ മൈക്ക്‌ മത്തായിയെ ഏൽപ്പിച്ച്‌ മാഷ്‌ കസേരയിൽ വന്നിരുന്നു.

"പാവം മനുഷ്യൻ" അശോകൻ പറഞ്ഞു. അവൾ പ്രതികരിച്ചില്ല. വേദിയിൽ പങ്കുവയ്ക്കേണ്ട പരാജയകഥ ആലോചിക്കുകയായിരിക്കുമെന്ന് കരുതി പിന്നയാൾ ഒന്നും പറഞ്ഞില്ല. പക്ഷെ അവളിൽ ഒരു നോട്ടം ബാക്കിവെച്ചിരുന്നു. അവൾ ഹൃദയത്തിന്റെ നല്ലൊരു ഭാഗം കൈവശപ്പെടുത്തിയതായി അയാൾക്ക്‌ തോന്നി.

അവൾ ഒരു കെട്ടുകഥയുണ്ടാക്കി പറഞ്ഞൊപ്പിച്ചു. യുക്തിഭംഗമുണ്ടാക്കാതെ നല്ല രീതിയിൽ തന്നെ അവളത്‌ അവതരിപ്പിച്ചു. അയാളും തന്റെ ബിസിനസ്‌ പൊളിഞ്ഞ കഥ സരസമായി പറഞ്ഞു. എല്ലാവരും പരാജയകഥകൾ പറഞ്ഞതിനുശേഷം അവർ അത്താഴം കഴിക്കാൻ പുറപ്പെട്ടു.

എപ്പോഴും അവളുടെ സാമീപ്യത്തിലായിരിക്കാൻ അയാൾ ശ്രമിച്ചു. പക്ഷെ മത്തായി ഒരു രസംകൊല്ലിയായി എപ്പോഴും അവതരിച്ചുകൊണ്ടിരുന്നു. ഒരവസരത്തിൽ അവൾ എന്തിനോ പോയ അവസരത്തിൽ അയാൾ മത്തായിയോട്‌ ചോദിച്ചു:

"സംഘടനയിലെ രണ്ടുപേർ വിവാഹം കഴിക്കുന്നത്‌ നിയമവിരുദ്ധമാണോ?"

"അല്ല, ഒരിക്കലുമല്ല. പക്ഷെ അങ്ങിനെയുള്ളവരുടെ അംഗത്വം റദ്ദാക്കപ്പെടും. അവർ വിവാഹം കഴിച്ചാൽ അത്‌ വിജയമല്ലേ? പിന്നീടെപ്പോഴെങ്കിലും വിവാഹജീവിതം പരാജയപ്പെട്ടാൽ തിരിച്ചു വരാവുന്നതാണ്‌."

"ഓ... അതുശരി..."

പക്ഷെ ആ മറുപടി മത്തായിയുടെ ഹൃദയത്തിൽ നിന്നും വന്നതായിരുന്നില്ല. പരാജിതരുടെ അംഗസംഖ്യ കുറയുന്നതും വിജയികളായി സംഘടന വിട്ടുപോകുന്നവർ പിന്നീട്‌ സംഘടനയെ പുച്ഛിച്ച്‌ സംസാരിക്കുന്നതും അയാൾക്ക്‌ വല്ലാത്ത മനോവിഷമമുണ്ടാക്കിയിരുന്നു. മനുഷ്യരെല്ലാവരും എപ്പോഴും പരാജയപ്പെടണമെന്നും അങ്ങിനെ ഈ ഭൂമി മുഴുവൻ സംഘടനയുടെ പ്രശസ്തിയും ശക്തിയും പരക്കണമെന്നും അയാൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

അത്താഴത്തിനു ശേഷം കാര്യമായ പരിപാ‍ടികളൊന്നുമില്ലായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് മറ്റുദുഃഖങ്ങൾ പങ്കുവെക്കുകയും പരാജിതർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഒത്തുചേരൽ അവസാനിച്ചതായി മത്തായി അനൗൺസ്‌ ചെയ്തപ്പോഴേക്കും രാത്രി ഒരുപാട്‌ വൈകിയിരുന്നു. ഓരോരുത്തരായി പിരിഞ്ഞുപോകാനും തുടങ്ങി.

രമ്യ അവളുടെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നപ്പോൾ അശോകൻ പിന്നാലെ ചെന്നു.

"രമ്യാ... ഒരു കാര്യം ചോദിക്കട്ടെ?"

"യേസ്‌"

"എനിക്ക്‌ നിന്നെ ഇഷ്ടമായി... നമ്മൾ രണ്ടുപേരും പരാജിതർ... എന്തുകൊണ്ട്‌ നമ്മൾക്ക്‌..."

"ഞാനും അതിനെപ്പറ്റി ആലോചിക്കാതിരുന്നില്ല അശോക്‌... നിങ്ങളെ എനിക്കും ഇഷ്ടമായി... പക്ഷേ..."

"എന്റെ ആദ്യത്തെ വിവാഹം പരാജയമായിരുന്നല്ലോ. ഇനി ഒരിക്കൽക്കൂടി പരീക്ഷിക്കാൻ ധൈര്യം വരുന്നില്ല."

"അങ്ങിനെയൊന്നും വിചാരിക്കണ്ട. നമുക്ക്‌ എല്ലാം വിശദമായി സംസാരിക്കാം."

അവൾ അതിനു സമ്മതിച്ചു. അയാൾ അവളുടെ സ്കൂട്ടിയിൽത്തന്നെ കയറി യാത്രയായി. ഇതെല്ലാം കാണുകയും കേൾക്കുകയുമായിരുന്ന മത്തായി അപാരമായ പരാജയഭീതിയിൽ കുടുങ്ങി. സംഘടനയുടെ മൊത്തം ഉദ്ദേശ്യത്തെത്തന്നെ ഹനിക്കുന്നതായിരുന്നു അയാൾക്ക്‌ അവരുടെ തീരുമാനം.

OOO

അശോകൻ കട്ടിലിൽ മലർന്നു കിടക്കുന്നു. കുളിമുറിയിൽ നിന്നും ഈറനായ മുടി കോതിക്കൊണ്ട്‌ രമ്യ വന്നു. അയാൾ അവൾക്കു വേണ്ടി അക്ഷമനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നും. അവളെ വാരിയണച്ച്‌ അയാൾ ഉമ്മ വയ്ക്കാൻ തുടങ്ങി. അവളാകട്ടെ, കുളി കഴിഞ്ഞ്‌ ഒരു ടവ്വലിന്റെ മറയിൽ മാത്രമായിരുന്നതിനാൽ അയാളുടെ ആലിംഗനത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു. പക്ഷേ ഏതാനും നിമിഷങ്ങളെ ആ കുതറൽ നിലനിന്നുള്ളൂ. പിന്നീട്‌ അവളും തെന്നിമാറിയ ടവലിനെ മറന്ന് അയാളിലേക്ക്‌ ലയിച്ചു...

മത്തായി ഞെട്ടിയുണർന്നു. ഇങ്ങനെയൊരു സ്വപ്നം തനിക്കുണ്ടാകാൻ കാരണമെന്തെന്ന് ആലോചിച്ചു. അയാളുടെ കഷണ്ടി കയറി വിശാലമായ നെറ്റിയിൽ വിയർപ്പുതുള്ളികൾ ഉറപൊട്ടി. തകർന്ന ഹൃദയവും മനസ്സുമായി അയാൾ പ്രാർത്ഥിച്ചു.

അവരുടെ പരാജയബോധത്തിന്‌ വിള്ളലുണ്ടാകാതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു:

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 22 -23

പരാജിതരുടെ മാതാവേ
നിന്റെ കുഞ്ഞുങ്ങളെ കാത്തോളണമേ
പരാജിതരുടെ വഴിയിലെ കാരമുള്ളുകളെ ഇല്ലാതാക്കണേ
പരാജയം ജീവിതലക്ഷ്യമാക്കേണമേ
വഴിതെറ്റിപ്പോകുന്ന പരാജിതരെ തിരിച്ചുവിളിക്കണേ
അവരുടെ മനസ്സുകളിൽ ആശയുടെ പാപചിന്തകൾ കുത്തിവയ്ക്കരുതേ
നിന്റെ ലോകം വരുമാറാകണേ
ഭൂമിയും സ്വർഗ്ഗവും നരകവും പരാജിതരെക്കൊണ്ട്‌ നിറയേണമേ...

അത്രയും പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യം പരാജയപ്പെടുമോയെന്ന ചിന്തയിൽ അയാൾ വലഞ്ഞു. ഒരു ദിവസം രമ്യയും അശോകനും അയാളെ കാണാനെത്തി. അവർ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഈ അവസരം ഒരുക്കിത്തന്ന പരാജിതരുടെ രാത്രിയെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ഹൃദയം നടുങ്ങുന്ന വേദനയോടെ മത്തായി അവർക്ക്‌ ആശംസകൾ നൽകി. ഒപ്പം പരാജിതരുടെ ഭൂമിയിലെ വെളിപാടുകളെക്കുറിച്ചും വിശദീകരിച്ചു.

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 12 -1

ഒരിക്കൽ പരാജയപ്പെട്ടവർ പിന്നീടൊരിക്കലും കര കയറാറില്ല. അവർക്ക്‌ പ്രതീക്ഷയുടെ ലോകം സാത്താൻ സമ്മനിക്കുന്നതാകുന്നു. സാത്താൻ പരാജിതരെ നീചന്മാരുടെയും വഞ്ചകന്മാരുടെയും ലോകത്തേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഒരിക്കൽ പരാജയം നുണഞ്ഞവർ പിന്നീടൊരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യനെ പരാജിതരാക്കാനുള്ള ശക്തികളാണത്രേ ലോകം മുഴുവനും. പരാജിതർ പരാജിതരെ സ്നേഹിക്കുന്നു. അവരുടെ പരാജയത്തിൽ പങ്കുചേരുന്നു. എല്ലാ മേഖലകളിലും വിജയിക്കുന്ന മണ്ടന്മാർ പരാജിതരെ പുച്ഛിക്കുന്നു, ആട്ടിയോടിക്കുന്നു, പക്ഷേ ഒന്നറിയുക, പരാജിതർക്കേ ജീവിതത്തെ അനുഭവിക്കാൻ കഴിയുന്നുള്ളൂ. വിജയികൾ ആത്മരതിയിൽ മുഴുകി മരിച്ചുപോകുന്നതുപോലും അറിയുന്നില്ല...

അല്ലാം പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന രമ്യയും അശോകനും യാത്ര പറയാൻ തുടങ്ങിയപ്പോൾ ചുവരിൽ ഒരു പല്ലി ചിലച്ചു. അത്‌ പ്രത്യേകം ശ്രദ്ധിച്ച മത്തായിക്ക്‌ കാര്യങ്ങളുടെ അർത്ഥം മനസ്സിലായി.

അടുത്ത ദിവസം അശോകൻ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അതിനടുത്ത ദിവസം രമ്യ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അശോകൻ പറഞ്ഞു: സാർ അന്ന് പറഞ്ഞത്‌ വളരെ ശരിയാണ്‌. അവളെ വിവാഹം കഴിച്ചിരുന്നെങ്കിൽ എന്റെ ജീവിതം നരകമായേനേ. ഞാൻ പരാജിതനായിത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

രമ്യ പറഞ്ഞു: ഞാൻ അയാളെ വിശ്വസിച്ചുപോയി. എന്ത്‌ ഭീകരമായിരുന്നു അയാളുടെ യഥാർത്ഥമുഖം. ഞാൻ പരാജിതയായി പരാജയത്തെ ഉപവസിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നു.

നീ എന്റെ പ്രാർത്ഥന കേട്ടു ദൈവമേ. നിന്റെ കഴിവുകൾ അനന്തം അജ്ഞാതം. മത്തായി പ്രാർത്ഥിച്ചു.

പക്ഷേ അതോടെ തീരുന്നില്ലല്ലോ. അടുത്ത വർഷത്തെ ഒത്തുകൂടലിനെപ്പറ്റി ചർച്ച ചെയ്യാനെത്തിയ പരാജിതരുടെ ജനറൽ ബോഡി അംഗങ്ങൾ മത്തായിക്കെതിരെ രൂക്ഷവിമർശനം നടത്തി. ആ രണ്ട്‌ ചെറുപ്പക്കാരെ ദാമ്പത്യജീവിതത്തിലെ കയ്പ്‌ നുണഞ്ഞ്‌ പരാജയപ്പെട്ട്‌ വേർപിരിയാനനുവദിക്കാതെ അവരുടെ പരാജയത്തിന്‌ തടസ്സം നിന്ന മത്തായി അസോസിയേഷൻ പ്രസിഡന്റായി തുടരാൻ യോഗ്യനല്ലെന്ന് അവർ വിധിയെഴുതി.

പരാജിതരുടെ നിയമാവലി 1:31:A

ഒരു പരാജിതൻ മറ്റൊരു പരാജിതന്റെ പരാജയത്തിനായി പ്രാർത്ഥിക്കുന്നത്‌ മൂലം ആ പരാജയം സംഭവിക്കുന്നത്‌ വിജയമായി കണക്കാക്കി ടി പരാജിതനെ പരാജിതനല്ലാതായി വിധിക്കുകയും സംഘടനാവിരുദ്ധപ്രവർത്തനത്തിന്‌ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാകുന്നു. 


O