Saturday, November 5, 2011

ചുവന്ന പുതപ്പിട്ട വാകമരത്തിൽ നിന്നും


അഡ്വ:രാജേഷ്‌.ജി.പുതുക്കാട്‌







            റക്കളത്തിൽ കന്നക്കത്തിയും വാളുമായി അലറിപ്പാഞ്ഞു വന്ന് നെഞ്ചിലും നെറ്റിയിലും സ്വയം മുറിപ്പെടുന്നതായി അഭിനയിക്കുന്ന വെളിച്ചപ്പാടുമാർ. ചെണ്ടമേളത്തിനിടയിലെ നിശബ്ദതയുടെ അകമ്പടിയായി വാളുചിലമ്പുന്ന ശബ്ദം മാത്രം. വേട്ടസംഘത്തിന്റെ തോളിൽ മുളവടിയിൽ തൂങ്ങിയാടുന്ന ചത്ത കാട്ടുപന്നിയും ഉടുമ്പും മലയണ്ണാനും. കാട്ടുജന്തുക്കൾക്കു മുകളിൽ 'ബപ്പിടലി'നായി വീശുന്ന കന്നക്കത്തി അന്തരീക്ഷത്തെ കുത്തിക്കീറുന്നു. തലയ്ക്കു മീതേ തീപെയ്തു വീഴ്ത്തുന്ന തോക്കുകളുടെ ശബ്ദത്തെ മറികടക്കുന്ന വേട്ടക്കാരുടെ ആരവം. സഹായികളുടെ കൈകളിൽ നിന്ന് ആകാശത്തേയ്ക്ക്‌ തെയ്യക്കോലം കുതിച്ചുയരുന്നു. ഇടയ്ക്കിടെ ക്ഷേത്രത്തിലേക്കോടുന്നു. വെള്ളാട്ടങ്ങൾ. ചെമ്മൺപാതകളിൽ പൊടിപറത്തുന്ന ജീപ്പുകൾ കൊണ്ടെത്തിക്കുന്ന ഗ്രാമീണ സ്ത്രീകളുടെ വിലാസഭാവം. വാകമരത്തിന്റെ ശോണിമയിലേക്ക്‌ ആസുരതാളത്തോടെ ചെമ്പട്ടിന്റെ രൗദ്രത കുടിയേറി.

മൂന്നു ദിവസങ്ങൾ പൂർണ്ണമായും തെയ്യത്തോടൊപ്പം ശയിക്കുകയായിരുന്നു.
കാസർഗോഡിന്റെ ആചാരപ്പെരുമയോട്‌ വിടപറഞ്ഞ്‌ തിരികയെത്തിയത്‌ പുലർച്ചെ മൂന്നിന്‌. കണ്ണൂർ എക്സ്പ്രസ്സിൽ നിന്നും ഇറങ്ങി ഒരു മണിക്കൂർ കാത്തുനിന്നു. കിട്ടിയ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി ഒറ്റക്കിടപ്പായിരുന്നു. ഉച്ചയ്ക്ക്‌ 12 ന്‌  അത്യാവശ്യമായി ഒരാൾ കാണാൻ വന്ന് വാതിലിൽ പലതവണ മുട്ടിവിളിച്ചപ്പോഴാണ്‌ എഴുന്നേറ്റത്‌. ബെഡ്ഷീറ്റിനടിയിൽ എവിടെയോ മറഞ്ഞു കിടന്ന മൊബൈൽ ഫോൺ തപ്പി. ഇടത്തേക്കാലിനടിയിൽ നിന്നും കണ്ടുകിട്ടിയ ഫോണിൽ ഒരു മിസ്ഡ്‌ കോൾ. രാവിലെ ഏഴുമണിക്ക്‌ ഒരു അപരിചിതമായ നമ്പർ വന്ന് കാത്തുകിടക്കുന്നു. പേര്‌ ഫീഡ്‌ ചെയ്തു വയ്ക്കാത്ത നമ്പരുകൾ എല്ലാം എനിക്ക്‌ അപരിചിതമാണ്‌. അക്കങ്ങൾ പണ്ടു മുതലേ ഓർമ്മയോട്‌ കലഹിച്ചുകൊണ്ടിരിക്കുന്നു. കാണാൻ വന്നയാൾ പോയ ശേഷം മിസ്ഡ്കോൾ നമ്പരിലേക്ക്‌ തിരികെവിളിച്ചു, ആ നമ്പർ രോഷ്‌നിയുടേതായിരുന്നു. അവൾ ഓഫീസിലാണ്‌. പിന്നീട്‌ തിരികെ വിളിക്കാമെന്നു പറഞ്ഞ്‌ അവൾ ഫോൺ കട്ട്‌ ചെയ്തു. എന്റെ മൊബൈൽ നമ്പർ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്‌ ഞാൻ അവൾക്ക്‌ നൽകിയത്‌.

കണ്ടനാർ കേളൻ തെയ്യം മറക്കളത്തിനു മുന്നിലെ പീഠത്തിൽ ഇരുന്ന് അവ്യക്തമായ വാക്കുകൾ ഉരുവിടുമ്പോൾ, ഭക്ഷണശാലയിലെ 'ബപ്പിട്ട' കാട്ടുജന്തുക്കളുടെ മാംസം രുചിച്ചു നോക്കാമെന്നു കരുതി ബാലകൃഷ്ണയെ വിളിച്ചു. അയാളാണ്‌ എന്റെ ആതിഥേയൻ. പക്ഷേ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല. അയാളെ തെയ്യത്തിന്റെ പാട്ടിനു വിട്ട്‌ ഞാൻ ഭക്ഷണശാലയിലേക്ക്‌ കയറി.

ചെണ്ടമേളം തെയ്യത്തിന്റെ പാദചലനങ്ങൾക്കു പിന്നാലെ ഇടയ്ക്കിടെ വഴിതെറ്റിപ്പോവുന്നു. ചെമ്മൺ പാതയിലെ പൊടി അന്തരീക്ഷത്തെ തവിട്ടുനിറത്തിലുള്ള കാറ്റിലേക്ക്‌ മാറ്റി. വിവിധസാധനങ്ങളുമായി എത്തുന്ന ജീപ്പുകൾ കടന്നുപോകുമ്പോൾ മുഖത്തെ വിയർപ്പിൽ ചെളിപുരളുന്നു. ഭക്ഷണശാലയിലെ വലതുവശത്തെ കസേരകളിലൊന്നിൽ ഇരുന്നു. മൂന്നോ നാലോ വയസ്സുള്ള ആൺകുട്ടിയെ മടിയിലിരുത്തി കൂട്ടുകറി കഴിപ്പിക്കാൻ നിർബന്ധിക്കുന്ന യുവതി, രണ്ടു സീറ്റിനപ്പുറം. പഞ്ചസാരത്തരികളിലൊന്ന് പതിപ്പിച്ചതു പോലെയുള്ള അവളുടെ മൂക്കുത്തിയാണ്‌ ആദ്യം ഞാൻ കണ്ടത്‌.


കുട്ടിയുടെ കുസൃതി വല്ലാതെ കൂടുന്നുണ്ട്‌. പക്ഷേ നിസംഗഭാവത്തിൽ വീണ്ടും ആഹാരം വായിലേക്ക്‌ വെച്ചു കൊടുക്കാൻ ശ്രമിക്കുകയും തുടരെ പരാജയപ്പെടുകയും ചെയ്യുന്ന യുവതി. കലഹമില്ലാത്ത നോട്ടം അവളുടെ കണ്ണുകളിൽ കുടുങ്ങിക്കിടന്നു. അടുത്തിരുന്നവർ അവളെയും കുട്ടിയെയും മാറിമാറി നോക്കുന്നു. ഞാനായിരുന്നെങ്കിൽ അടിച്ച്‌ അവന്റെ തൊലി പൊളിച്ചേനേ, എന്ന ഭാവത്തിൽ. അവരാരും അവളുടെ പരിചയക്കാരല്ല. ഇറച്ചിക്കറിയിൽ ദുർഗന്ധമുണ്ട്‌. പക്ഷെ ദൈവപ്രസാദമാണ്‌. കഴിക്കുന്നവർ ആ കറിക്ക്‌ രുചി കൽപ്പിച്ചുനൽകുന്നു. കുഞ്ഞിന്റെ വായിലേക്ക്‌ അവൾ ചെറിയ ഒരു ഇറച്ചികഷ്ണം വെച്ചുകൊടുത്തു. അവൻ ഒറ്റത്തട്ട്‌. അത്‌ അപ്പുറത്തെ ഇലയിലേക്ക്‌ വീണു. ഇലയുടെ ഉടമസ്ഥന്റെ കൂർത്തനോട്ടത്തിൽ അവളുടെ ക്ഷമാപണത്തിന്റെ മഞ്ഞളിപ്പ്‌. അവളുടെ കത്രിച്ചു വരച്ചു ചേർത്ത പുരികങ്ങൾ ഒരിക്കലും കുട്ടിയുടെ നേരേ വളയുന്നില്ല. മൂക്കുത്തിയിൽ സ്നേഹം ചാലിച്ചുചേർത്ത നിസംഗത ഉറഞ്ഞുകൂടുന്നു. ഇലയൊഴിഞ്ഞിട്ടും അവർ ഭക്ഷണം കഴിച്ചു തീരുംവരെ ഞാൻ അവിടെത്തന്നെയിരുന്നു. കുട്ടിയുടെ കൈയും വായും കഴുകിച്ച്‌ അവൾ നടന്നു. അവൻ അവളുടെ കൈവിട്ട്‌ കുതറിയോടാൻ ശ്രമിക്കുണ്ടായിരുന്നു. ഉയരുന്ന പൊടിപടലത്തിൽ മൂക്കുപൊത്താൻ ഒന്ന് കൈ ഉയർത്താൻ പോലും ആ കുസൃതി അവളെ അനുവദിക്കുന്നില്ല. പത്തടി അകലത്തിൽ അവർക്ക്‌ പിറകേ ഞാൻ നടന്നു. എന്റെ ഇന്നത്തെ കാഴ്ചകളിൽ നിന്നും തെയ്യം മാഞ്ഞുതുടങ്ങുന്നു. അവളും ആ കുട്ടിയും ഇപ്പോൾ കാഴ്ചയുടെ ക്ലോസപ്പിലാണ്‌. വയനാട്ടുകുലവനും വിഷ്ണുമൂർത്തിയും പിന്നെ നിരവധി തെയ്യക്കോലങ്ങളും കാഴ്ചക്കുള്ളിലെ കാഴ്ചയായി ചുരുങ്ങി.


എന്നെ കാത്തുനിൽക്കുന്ന ബാലകൃഷ്ണയുടെ അടുത്തേക്കാണ്‌ അവൾ നീങ്ങുന്നത്‌. ഞാൻ അടുത്തെത്തിയപ്പോൾ ബാലകൃഷ്ണ അവളെ പരിചയപ്പെടുത്തി.

"ഇത്‌ രോഷ്‌നി, എന്റെ ഓഫീസിന്റടുക്ക സ്വകാര്യബാങ്കിൽ ജോലി, നമ്മ ഓഫീസിന്റെ ഓപ്പോസിറ്റാണ്‌ ഓളെ ഓഫീസ്‌, ഞങ്ങ എപ്പളും കാണുന്നവരാണ്‌."

അവൾ ചിരിച്ചു. മൂക്കിൻ തുമ്പിലെ പഞ്ചസാരത്തരിയും ചിരിച്ചു. എന്നെ പരിചയപ്പെട്ടു.

"ഹസ്ബന്റ്‌ എന്തു ചെയ്യുന്നു?" 

ഞാൻ കുട്ടിയെയും അവളെയും മാറിനോക്കി അവളോട്‌ ചോദിച്ചു. അവൾ പൊട്ടിച്ചിരിച്ചു. പഞ്ചസാരത്തരി ഇളകിപ്പോകുമെന്ന് തോന്നി. ഞാൻ ബാലകൃഷ്ണയുടെ മുഖത്തേക്ക്‌ നോക്കി അയാളുടെ മുഖം വെളുത്ത്‌ ശൂന്യമാവുന്നു.

പെട്ടെന്ന് അവൾ പറഞ്ഞു.

"ഇതെന്റെ ഏട്ടീടെ (ചേച്ചിയുടെ) മോൻ"

"മോന്റെ പേരെന്താണ്‌?"

എന്റെ ചോദ്യം കുഞ്ഞിനോടായിരുന്നു. അവൻ ഒരു മിന്നലാട്ടം പോലെ എന്നെ നോക്കിയിട്ട്‌ അവളുടെ കൈ പിടിച്ച്‌ വലിച്ച്‌ കണ്ടനാർ കേളൻ തെയ്യത്തിന്റെ പകർന്നാട്ടത്തിലേക്ക്‌ കൈചൂണ്ടി. അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

"ഓന്റെ ഒക്ക പോയിന്റേങ്കില്‌ ഇന്നത്തെ എന്റെ ദീസം പോയി."

"രോഷ്‌നി വേഗം പോവുവോ?" ബാലകൃഷ്ണ ചോദിച്ചു.

"ഇല്ല ഞാൻ വിഷ്ണുമൂർത്തിയെ കണ്ടിറ്റേ പോവൂ. കയ്യുവെങ്കിൽ പോന്നേന്‌ മുമ്പ്‌ കാണാം."

ചാടിത്തുള്ളി അവളേക്കാൾ മുൻപേ പോകുന്ന കുട്ടി. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആരോഗ്യവകുപ്പിന്റെ പവിലിയനിൽ ഞങ്ങൾ ഇരിക്കുമ്പോഴും അവളും കുട്ടിയും വാകമരം വിരിച്ച പൂപ്പന്തലിനു താഴെ, പൊക്കമേറിയ മൺതിട്ടയിൽ മെടഞ്ഞിട്ട ഓലകളിലൊന്നിൽ സ്ഥാനം പിടിച്ചിരുന്നു. ഞാൻ ഇടയ്ക്കിടെ നോക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. കുട്ടിയെ ഇടയ്ക്കിടെ അടക്കിനിർത്താൻ ശ്രമിക്കുന്നതിനിടയിൽ എന്നെ കണ്ണെറിയുന്നുമുണ്ട്‌. മുഖത്ത്‌ ചിരി മായുന്നേയില്ല.

ബാലകൃഷ്ണ എന്റെ നോട്ടം ശ്രദ്ധിക്കുന്നതിനിടയിൽ ചോദിച്ചു.

'എന്തേ ആ പെണ്ണിനോട്‌ ഒരിത്‌?'
ഞാൻ വെറുതേ ചിരിച്ചു. കാണാൻ ചന്തമുള്ള സ്ത്രീകളെ നോക്കുന്നത്‌ ക്രിമിനൽ കുറ്റമല്ലല്ലോ?

"ഇത്‌ തെറ്റന്നെ.ഓള്‌ ഒരു കുഞ്ഞിന്റെ അമ്മയാണ്‌"

വിവാഹം കഴിച്ചില്ലയെന്നും കൂടെയുള്ള കുട്ടി ചേച്ചിയുടേതാണെന്നും പറഞ്ഞു. പിന്നെങ്ങനെയാണ്‌ അവൾ അമ്മയാകുന്നത്‌? ബാലകൃഷ്ണയുടെ വാക്കുകളിലെ അവിശ്വസനീയത എന്റെ ആകാംക്ഷയുടെ പുതപ്പ്‌ വലിച്ചുമാറ്റി.

"അവളുടെ ചേച്ചിയുടെ കുട്ടീന്നല്ലേ പറഞ്ഞത്‌?"

"ചേച്ചീടന്നെ, പക്ഷേ ഇപ്പോ ഓളത്‌(അവളുടേത്‌)".
എന്റെ കണ്ണുകൾ അയാളുടെ മുഖത്ത്‌ തറച്ചുകയറി. ബാലകൃഷ്ണ വീണ്ടും പറഞ്ഞു തുടങ്ങി.

"ആ കുഞ്ഞീരെ അമ്മ ഒരപകടത്തിൽ ചത്തു."

"അച്ഛൻ സിംഗപ്പൂരില്‌, കുഞ്ഞി ഇപ്പോ ഓളൊക്കെ" (അവളോടൊപ്പം)

"അതിന്‌ ആ കുട്ടി അവളുടേതാണെന്ന് പറഞ്ഞതെന്തിന്‌?"

മറക്കളത്തിൽ നിന്നും ക്ഷേത്രത്തിലേക്കോടിയ വയനാട്ടുകുലവൻ തിരികെയെത്തുന്നു. കൂടെ ഓടിയെത്താൻ പൂജാരി പാടുപെടുന്നുണ്ട്‌. എഴുന്നേറ്റു നിന്ന കാണികൾ അവരവരുടെ സ്ഥാനത്ത്‌ ഇരുന്നു തുടങ്ങി. ബാലകൃഷ്ണയുടെ ശ്രദ്ധ സംസാരത്തിലേക്ക്‌ തിരിച്ചു വന്നു.

"കുഞ്ഞിനെ ഓളെ വീട്ടുകാർക്ക്‌ കാണാതിരിക്കാൻ കയ്യാ. സിംഗപ്പൂരുകാരൻ ബേറെ കല്യാണം കയിച്ചാൽ കുഞ്ഞീനെ അയാൾ കൊണ്ടോവും. അതുകൊണ്ട്‌ അയാളെ കല്യാണം കയിക്കാൻ ഓളോട്‌ പറഞ്ഞു. ഓൾക്ക്‌ സമ്മതമൊന്നുമല്ല. ഓൾക്ക്‌ ഓളെ മച്ചുനിയനോട്‌ ഇഷ്ടമാണ്‌. ആ കുഞ്ഞീരെ പേരില്‌ വീട്ടുകാര്‌ നിർബന്ധം പിടിച്ചു. കൊറേ പിടിച്ചു നിന്നിനെങ്കിലും വീട്ടുകാരുടെ സമ്മർദ്ദം വയ്യാഞ്ഞ്‌ രണ്ടാളും പിരിഞ്ഞു."

സഹോദരിയുടെ കുഞ്ഞിനെ കുടുംബത്തിന്‌ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പ്രണയം വലിച്ചെറിഞ്ഞ പെൺകുട്ടി. സഹോദരിയുടെ ഭർത്താവിനെ വേണ്ടെന്നു തീരുമാനിച്ചാൽ ആദ്യം കുടുംബത്തിന്‌ നഷ്ടപ്പെടുന്നത്‌ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകളാണത്രേ.

"അവൾ ചേച്ചിയുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചോ?"

"അതാണ്‌ ചേല്‌. ചേച്ചി ചത്തിട്ട്‌ മൂന്നു കൊല്ലം കയിഞ്ഞ്‌. ചടങ്ങ്‌ കയിഞ്ഞിറ്റ്‌ പോയ ഓൻ പിന്നെ തിരിച്ചു വന്നിട്ടില്ല. ഓൻ പൈസ അയച്ചുകൊടുക്കും. ഓന്റെ വീട്ടില്‌ ഇടയ്ക്ക്‌ വിളിക്കും. രോഷ്‌നി ഓനെ കല്യാണം കയിക്കണ വിവരം ഓനെ വിളിച്ചു പറഞ്ഞിറ്റ്‌ രണ്ട്‌ കൊല്ലമായി. പക്ഷേ ഓൻ ഇതുവരെ ഉത്തരം പറഞ്ഞിട്ടാ (പറഞ്ഞിട്ടില്ലാ)"

"രോഷ്‌നിയെ വിളിക്കാറുമില്ല. ഓടെ വീട്ടുകാർ ഓൻ വരുമെന്ന പ്രതീക്ഷയിലും."

"അയാൾ വരുമോ?"

എന്റെ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് കുമിളകൾ പോലെ ആ ചോദ്യം പൊങ്ങിവന്ന് അന്തരീക്ഷത്തിലേക്കു പൊട്ടിവീണുടഞ്ഞു.

"ആ ഓനറിയാം. ഗ്രാമത്തിലെ വീടു വിറ്റ്‌ ഓളും കുഞ്ഞും ഇപ്പോ പട്ടണത്തിലാണ്‌ താമസം. പുതിയ അയൽക്കാരൊക്കെ ഓളെ കുഞ്ഞിയാണെന്നാണ്‌ വിചാരിച്ചിട്ടുള്ളത്‌. ഓൾക്ക്‌ അത്‌ നിഷേധിക്കാനാവുന്നില്ല."

വയനാട്ടുകുലവൻ മറക്കളത്തിൽ നിന്നും അണിയറയിലേക്ക്‌ പോയി. ഞങ്ങൾ എഴുന്നേറ്റു. വൈകിട്ട്‌ നാലിനാണ്‌ ട്രെയിൻ. അതിനു തന്നെ പോകണം. വിഷ്ണുമൂർത്തിയെയും നരസിംഹമൂർത്തിയെയും കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതാണ്‌. ഇത്തവണ കൂടുതൽ ദിവസം നാട്ടിൽ നിന്നു വിട്ടുനിൽക്കാനാവില്ല. രോഷ്‌നിയെക്കൂടി കണ്ടിട്ട്‌ പോകാമെന്ന് കരുതി. അവൾ ഇരിക്കുന്ന ഭാഗത്തു കൂടിയാണ്‌ നടന്നുപോയത്‌. ഞങ്ങൾ എഴുന്നേറ്റ്‌ വരുന്നത്‌ അവൾ കണ്ടിരിക്കുന്നു. അടുത്തേക്കു വന്നു. കുട്ടിയുടെ ശ്രദ്ധ മറക്കളത്തിലേക്ക്‌ തന്നെ.

ഞാൻ പറഞ്ഞു " വൈകിട്ടത്തെ വണ്ടിയിൽ പോകണം. ബാലകൃഷ്ണ എന്നോട്‌ രോഷ്‌നിയെ കുറിച്ചു പറഞ്ഞു. എത്ര കാലമാണീ കാത്തിരുപ്പ്‌?"

എന്റെ ചോദ്യത്തിനുള്ള ഉത്തരം ബാലകൃഷ്ണയുടെ മുഖത്തേക്കുള്ള അവളുടെ നോട്ടം മാത്രമായിരുന്നു. എന്നോട്‌ പറയേണ്ടിയിരുന്നില്ല എന്ന അർത്ഥത്തിൽ.

ഞാൻ വേഗം പോക്കറ്റ്‌ ഡയറിയിൽ നിന്നും വിസിറ്റിംഗ്‌ കാർഡെടുത്ത്‌ നീട്ടി പറഞ്ഞു.

"സമയം കിട്ടുമ്പോൾ വിളിക്കുക. രോഷ്‌നി എന്റെ ആകാംക്ഷയുടെ ഭാഗമായി ക്കഴിഞ്ഞു."

പഞ്ചസാരത്തരിയിൽ വേദന കലർന്ന ഒരു പുഞ്ചിരി പിറന്നു. കുഞ്ഞ്‌ വിസിറ്റിംഗ്‌ കാർഡിൽ പിടുത്തമിട്ടുകഴിഞ്ഞു. കാർഡ്‌ സംരക്ഷിക്കാൻ അവൾ കൈവിരലുകൾ മടക്കി. കാർഡിന്റെ ഒരു ഭാഗവും മടങ്ങി.

ഞാൻ കട്ടിലിൽ വെറുതെ കിടന്നു. ഓഫീസിൽ ലഞ്ച്‌ സമയമാകുമ്പോൾ അവൾ വിളിക്കും. എന്റെ മൊബൈൽ ഫോൺ അവളുടെ വിളിയും കാത്ത്‌ മേശപ്പുറത്തെ പുസ്തകത്തിനു മുകളിൽ വിശ്രമിക്കുന്നു.

O

PHONE : 9747402439


2 comments:

  1. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങളിലും കണ്ണിനെയും കാതിനെയും അലയാന്‍ വിടുമ്പോള്‍ മനസ്സിന്റെ ചെപ്പുകളിലേക്ക് കുടിയേറുന്ന സുഖമുള്ള നൊമ്പരങ്ങള്‍ പോലെ ഈ എഴുത്ത് അനുഭവ വേദ്യമാക്കി .പൌരുഷത്തിന്റെ കണ്ണുകളില്‍ സ്ത്രീ ഒരു പ്രപഞ്ച സത്യമായി ,ജീവന്റെ ഭാഗമായി കാണുമ്പോള്‍ മാംസ നിബദ്ധമായ വികാരങ്ങള്‍ക്കപ്പുറം ജീവന്റെ ആവശ്യം ഊട്ടി ഉറപ്പിക്കുന്ന കാന്തിക തരംഗ സംവേദനം പോലെ ആ പഞ്ചാര മണി മുത്തും ..അവളും

    ReplyDelete
  2. right sidile wordsnu wight color koduthal nannayirikkum karanam words onnum kanan akunnilla

    ReplyDelete

Leave your comment