Saturday, May 19, 2012

ചിരിപ്പൊട്ടുകൾ - 3

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌











മോളീന്നൊരു വിളി



         പഴയകാലത്തെ ഒരു പത്രമാപ്പീസ്‌. ഇരുനിലക്കെട്ടിടം. പത്രത്തിന്റെ കണ്ടീഷൻ പോലെ തന്നെ, കെട്ടിടത്തിന്റെയും. രണ്ടും വീഴാറായിരിക്കുന്നു. താഴെ കമ്പോസിറ്റർമാരുടെ അച്ചുകൂടം. നാനാതരം അച്ചുകൾ നിരത്തുന്ന കണ്ണട വെച്ച കൊക്കി വളഞ്ഞ കമ്പോസിറ്റർമാർ. അന്ത്യകൂദാശ കൈക്കൊള്ളാൻ സന്നദ്ധമായിരിക്കുന്ന അച്ചടിയന്ത്രങ്ങൾ. അകം നിറയെ ഇരുട്ട്‌.

മുകളിലത്തെ നിലയിൽ കാലവർഷവും തുലാവർഷവും തുള്ളി പോലും കളയാതെ കുടിച്ചുവീർത്ത ചുവരുകൾ ഉള്ള മുറിയിൽ നീളൻമേശയ്ക്ക്‌ ഇരുപുറവും മുഷിഞ്ഞിരിക്കുന്ന എഡിറ്റർമാര്‌. അവർ ന്യൂസ്‌ റെഡി ആയാൽ താഴേക്ക്‌ പോകുന്ന ആരെങ്കിലും വശം താഴെയുള്ള അച്ചടിമുറിയിലേക്ക്‌ കൊടുത്തുവിടും. വാർത്തയ്ക്ക്‌ താഴെ ചിലപ്പോൾ ചില വ്യക്തിപരമായ സന്ദേശങ്ങളും കുറിച്ചിട്ടുണ്ടാകും. ഉദാ: "രണ്ടു ചായ മുകളിലേക്ക്‌ പറഞ്ഞേര്‌ ... പോറ്റിസാർ വന്നാൽ എന്റെ ശമ്പളത്തിന്റെ കാര്യം പറയണേ." അങ്ങനെ അങ്ങനെ...

ഒരു ദിവസം കമ്പോസിറ്റർ ട്രെയിനിയായി ഒരു പയ്യൻ ചാർജ്ജെടുത്തു. പിറ്റേന്നത്തെ പത്രത്തിലെ ഹെഡ്‌ ന്യൂസ്‌ അവസാനിച്ചു കണ്ടത്‌ ഇങ്ങനെ : " അതിർത്തിയിൽ ചൈന തുടരുന്ന സമ്മർദ്ദങ്ങൾ എന്തു വിലകൊടുത്തും ഇന്ത്യ ചെറുക്കുമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറപ്പിച്ചു പറഞ്ഞു. മാധവഞ്ചേട്ടൻ മുകളിലേക്ക്‌ വരിക."

(അന്ന് പത്രം വായിച്ച സകലമാന മാധവൻചേട്ടന്മാരും അറിയാതെ മുകളിലേക്ക്‌ നോക്കിപ്പോയി !)


O

4 comments:

  1. അതിർത്തിയിൽ ചൈന തുടരുന്ന സമ്മർദ്ദങ്ങൾ എന്തു വിലകൊടുത്തും ഇന്ത്യക്കുവേണ്ടി ചെറുക്കുന്നതിനായി മാധവഞ്ചേട്ടൻ മുകളിലേക്ക്‌ വരിക എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറപ്പിച്ചു പറഞ്ഞു..... :

    ReplyDelete
  2. ഇത് ചിരിപ്പൊട്ടല്ല ; പൊട്ടിച്ചിരി !

    ReplyDelete

Leave your comment