Saturday, September 22, 2012

ഒഴിമുറി - പെണ്ണധികാരത്തിന്റെ ദൃശ്യാവിഷ്കാരം

സിനിമ
ബി.എസ്‌.സുജിത്‌











        ധികാരത്തിന്റെ വേരുവഴികളെല്ലാം തന്നെ പുരുഷാധികാരത്തിന്റെ ചിഹ്നശാസ്ത്രങ്ങൾ അലങ്കരിക്കുന്നതായിരുന്നു. അധികാരത്തിന്റെ തമ്പുരാൻ പുരുഷനും, അടിമയുടെ തമ്പുരാട്ടി സ്ത്രീയുമെന്നതാണ്‌ വർത്തമാനത്തിലും പ്രമാണം. എന്നാൽ അധികാരത്തിന്റെ കൈവഴികളിലെവിടെയോ സ്ത്രീക്കും വിശേഷാലുള്ള ചിഹ്നം (അധികാരമുദ്ര) പതിച്ചു കിട്ടി. അതിൽ തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീകളും ഉൾപ്പെടുന്നു. അന്ന്‌ നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായവും സ്ത്രീയെ സ്വത്തിന്റെ ഉടമകളും അധികാരപ്രമത്തരുമാക്കി മാറ്റി. പുരുഷനെ ഒഴിമുറി കൊടുത്ത്‌ ഒഴിവാക്കാനുള്ള അധികാരവും തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾക്ക്‌ കൈവന്നു. പുരുഷനെ തെരെഞ്ഞെടുക്കുവാനുള്ള സ്ത്രീയുടെ അധികാരത്തെ സ്വയംവരത്തിലൂടെ നിർണ്ണയിക്കാൻ ഭാരതസ്ത്രീകൾക്ക്‌ കഴിഞ്ഞുവെങ്കിലും ഒഴിവാക്കാനുള്ള സാധ്യത ഭാരതസംസ്കാരത്തിന്റെ ചരിത്ര നിനവിലില്ല. അത്‌ തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീകൾക്ക്‌ മാത്രമുള്ള പ്രത്യേകാധികാരാവകാശമായിരുന്നു. ഈ അവകാശത്തെ അഭ്രപാളിയിലവതരിപ്പിച്ച്‌ സാംസ്കാരിക വിമർശനത്തിനുള്ള ശ്രമമാണ്‌ ശ്രീ.മധുപാൽ തന്റെ പുതിയ സിനിമയായ 'ഒഴിമുറി'യിലൂടെ നിർവ്വഹിക്കുന്നത്‌.






സിനിമയിലെ താണുപിള്ള പ്രമാണിയാണ്‌. പൊതുജനം അംഗീകരിക്കുന്നവനാണ്‌. മുറുക്കാൻ ചെല്ലം കഴിഞ്ഞ്‌ ആവർത്തിച്ച്‌ നിർബന്ധിച്ചാൽ മാത്രം ഉണ്ണുന്നവനാണ്‌. പരസ്യമായി ആരെയും അഭിനന്ദിക്കുവാൻ മടിക്കുന്നവനാണ്‌. പുരുഷാധികാരം കേന്ദ്രീകരിച്ചുള്ള തലയെടുപ്പ്‌ ആളുകളിൽ ഭയത്തോടെയുള്ള ബഹുമാനം ഉണ്ടാക്കുന്നു. എന്നാൽ മേലാദരവ്‌ ഗൃഹത്തിനുള്ളിൽ നേടിയെടുക്കുന്നത്‌ ഭാര്യയോടും മകനോടുമുള്ള അധികാരപ്രയോഗത്താലാണ്‌. മനസ്സിനുള്ളിൽ കത്തുന്ന സ്നേഹം ഒളിപ്പിച്ചുവെച്ച്‌, ഭാര്യയേയും മകനേയും മർദ്ദനോപകരണമാക്കുന്ന പുരുഷാധികാരിയുടെ പ്രതിച്ഛായയാണ്‌ താണുപിള്ളയ്ക്കുള്ളത്‌. താണുപിള്ള മേലധികാരത്തെ നിലനിർത്തുന്നത്‌ തന്റെ ഓർമ്മയിലെ അവഹേളനങ്ങളെ  ചികഞ്ഞെടുത്താണ്‌. തന്നെ ഒഴിമുറി ചൊല്ലി സംഗീതാധ്യാപകനുമായി വേഴ്ച നടത്തുന്ന തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീയുടെ സവിശേഷ അധികാരത്തിന്റെ ഇരയായി മകനോട്‌ വിടപറഞ്ഞിറങ്ങുന്ന താണുപിള്ളയുടെ പിന്നീടുള്ള ജീവിതം, നഷ്ടപ്പെട്ടുപോയ പുരുഷാധികാരത്തെ തിരിച്ചിപിടിക്കുന്നതിനുള്ള അദമ്യമായ ശ്രമമാണ്‌. ഈ ശ്രമമാണ്‌ പുരുഷാധികാര പ്രവണതയുടെ ക്രൂരമുഖമായി അടയാളമർദ്ദനമായി, താണുപിള്ളയുടെ മാതാവിലേക്കും പത്നിയിലേക്കും പ്രവഹിക്കുന്നത്‌. അധികാരം പുരുഷനോടും സ്ത്രീയോടും ഒട്ടിനിന്നാലും പ്രമത്തതയുണ്ടാകുമെന്ന വിചാരമാണ്‌ മധുപാൽ പ്രേക്ഷകന്‌ സമ്മാനിക്കുന്നത്‌. 

മധുപാൽ

ഫ്രോയ്‌ഡ്‌ തുറന്നുവിട്ട ദുർഭൂതം 'ഒഴിമുറി' എന്ന സിനിമയിലും പ്രതിഫലിക്കുന്നുവെന്നതാണ്‌ മറ്റൊരു സാരം. അമ്മയുടെ കാമുകഭാവം മകനിലൂടെ ദർശിക്കുന്നുവെന്ന 'ഈഡിപ്പസ്‌ കോംപ്ലക്സ്‌' സിദ്ധാന്തത്തിലൂടെ കടന്നുപോകുന്ന സിനിമ അത്‌ നിർവ്വഹിക്കുന്നതും മർദ്ദനോപകരണത്താലാണ്‌. നെഞ്ചിനുള്ളിൽ നെരിപ്പോടിന്റെ സ്നേഹം അമ്മയോട്‌ താണുപിള്ള കാത്തുസൂക്ഷിക്കുന്നുവെങ്കിലും, അവഹേളനങ്ങളുടെ തീപ്പുകയിൽ താണുപിള്ള തന്റെ അച്ഛൻ ശിവൻപിള്ളയായി മാറുന്നു. മകന്റെ താതഭാവം അറിയാതെ പടിയിറങ്ങുന്ന അമ്മ, അപ്പോഴും മകനെ തെറ്റുപറയാതെ മരുമകളെ കാരണക്കാരിയാക്കി പടിയിറങ്ങുന്നു. തെക്കൻ തിരുവിതാംകൂറിലെ സ്ത്രീയുടെ അധികാരഗർവ്വോടെ ജീവിക്കുന്ന അമ്മ അതേ അധികാരത്തിന്റെ ഇരയായ മകന്റെ പുരുഷാധികാരപ്രയോഗം  ഏറ്റുവാങ്ങേണ്ടിവരുന്ന കാഴ്ചയാണ്‌ ദൃശ്യത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്‌. തന്റെ അച്ഛൻ ശിവൻപിള്ളയ്ക്ക്‌ അമ്മയുടെ മുന്നിൽ അടിയറവ്‌ വയ്ക്കേണ്ടിവന്ന പുരുഷാധികാരത്തെ വീണ്ടെടുക്കുകയാണ്‌ അമ്മയോടുള്ള ഈർഷ്യയിലൂടെ മകൻ താണുപിള്ള ചെയ്യുന്നത്‌. മകന്റെ കാമുകഭാവം മനസ്സിലാക്കാതെ അമ്മ തിരുവിതാംകൂറിലെ സ്ത്രീയുടെ വിശേഷാധികാരം നിലനിർത്തുന്നതിനായി പടിയിറങ്ങുന്നു. മേലധികാരം വിട്ടുകളയുന്ന മരുമകളെ പലകുറി ശാസിക്കുന്നുണ്ടെങ്കിലും താണുപിള്ളയുടെ അമ്മ അതിൽ വിജയിക്കുന്നില്ല. അമ്മയുടെ മരണത്തോടെയാണ്‌ താണുപിള്ളയുടെ താതഭാവം മാറി മകന്റെ ഭാവം കൈവരുന്നതും ജലാശയത്തിൽ മുങ്ങിത്താഴ്‌ന്ന് നിലവിളിക്കുന്നതും. 


അമ്മയുടെ സവിശേഷാധികാരം മരണത്തോടെ മാറിയപ്പോഴാണ്‌ അടിമയിൽ നിന്നും ഉടമബോധമുണ്ടാകുന്നതും തന്റെ ഭാര്യ സവിശേഷാധികാര പ്രയോഗത്തിലൂടെ ഒഴിമുറിയ്ക്കായി നിയമവഴികൾ തേടുന്നതും. മഹാബലിയെപ്പോലെ മുഴുവൻ സ്വത്തും അടിയറ വെച്ചിട്ടും ഒഴിമുറി ഒഴിവാക്കാൻ താണുപിള്ളയ്ക്കായില്ല. സ്ത്രീയുടെ സവിശേഷാധികാരത്തെ തുടർന്നു കൊണ്ടുപോകുന്നതിനായി നായിക ശ്രമിക്കുകയും, അത്‌ പുരുഷാധികാരത്തോടുള്ള ഒരു പ്രദേശത്തിലെ സ്ത്രീയുടെ സവിശേഷാധികാരമായി മാറുകയും ചെയ്യുന്നതോടെ തിരശ്ശീല വീഴുന്നു.


സാമ്രാജ്യത്വ അധിനിവേശ അമിതാധികാര പ്രവണതയോട്‌ പ്രാദേശികമായ കലഹങ്ങളും ചെറുത്തുനിൽപ്പുകളും ആധുനികോത്തര സിനിമയുടെ പ്രമേയരീതിയാണ്‌. പുരുഷാധികാരമെന്ന ആഗോള പ്രവണതയ്ക്കെതിരെ ഭൂതകാലത്തിലെവിടെയോ മാഞ്ഞുപോയ ഒരു പ്രത്യേക പ്രദേശത്തിന്റെ, തെക്കൻ തിരുവിതാംകൂറിലെ സ്ത്രീയുടെ സവിശേഷാധികാരത്താൽ പ്രതിരോധം തീർക്കുകയാണ്‌ ശ്രീ.മധുപാൽ 'ഒഴിമുറി' എന്ന സിനിമയിലൂടെ നിർവ്വഹിക്കുന്നത്‌. മലയാളിയുടെ സിനിമാവബോധത്തിനേറ്റ താൽക്കാലിക ക്ഷതങ്ങൾക്കുള്ള മറുമരുന്നായാണ്‌ 'ഒഴിമുറി' എന്ന സിനിമ പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌. 


O


PHONE : 9544868064




No comments:

Post a Comment

Leave your comment