കവിത
സഹീറ.എം
1
പഴംചൊല്ലിൽ പതിരില്ല.
പതിഞ്ഞ ചൊല്ല് മനസ്സിലിട്ട്
ഉത്തരം മുട്ടിപ്പിക്കും എന്ന ഭാവത്തിൽ
ഒരു ചെറുചിരിയോടെ,
കുരുന്നിനോടൊരു ചോദ്യം:
'മുറ്റത്തെ ചെപ്പിനടപ്പില്ല ?'
അങ്കത്തിൽ ജയിക്കാനുള്ള തയ്യാറെടുപ്പോടെ
മൂക്കിൻതുമ്പിൽ വിരൽ തൊട്ട്
ചൂണ്ടുവിരൽ നെറ്റിയിൽ വെച്ച്
ചാഞ്ഞും ചരിഞ്ഞുമിരുന്ന്
ഗഹനമായ ചിന്തയിലാണ്ടുപോയി,കുരുന്ന്.
സമയമെത്രവേണേലുമെടുത്തോ
എന്നൊരൗദാര്യം നീട്ടി ഞാനിരുന്നു.
തോൽക്കുമെന്നെനിക്കുറപ്പുണ്ട്.
കാരണം,ഇത്തിരിവട്ടത്തിൽ
അവനെവിടെ മുറ്റം ?
അതിലൊരു ചെപ്പ് ?
കുളിരൂറി നിറഞ്ഞൊരു കിണർ ?
2
ഇത്തിരിവട്ടത്തിൽ മുറ്റത്തൊരു കിണറുണ്ട്
കപ്പിയും കയറുമില്ലെങ്കിലും
കുറുകെ ഒരു ദണ്ഡുണ്ട്
കിണറടപ്പും തുറപ്പുമുണ്ട്.
അടപ്പിനുമുകളിൽ വലയുമുണ്ട്.
സൂര്യൻ വെട്ടിത്തിളങ്ങാത്ത
കപ്പിയുടെ ഇക്കിളിച്ചിരി കേൾക്കാത്ത
നിശ്ചലമായ കിണർ.
3
മതിലും ഗേറ്റും പുറത്തുണ്ട്
അതിനൊരു പൂട്ടും.
ഗേറ്റു തുറന്ന്,
വെള്ളം കോരാനോ കുടിക്കാനോ
ആരുമെത്തുന്നില്ല.
ജലം പങ്കുവെക്കാനുള്ളതല്ലെന്ന്
പുതിയ പാഠം!
4
വീട് പണ്ടേ നിലം പൊത്തി
ആളൊഴിഞ്ഞ പറമ്പിൽ
ഒറ്റപ്പെട്ടുപോയ കിണർ നിശ്ചലം.
ആർത്തിയോടെ മണ്ണുമാന്തികൾ
നാലുപാടും ക്രൗര്യത്തിൻ നഖം നീട്ടവേ,
അംഗവൈകല്യം വന്നവനെപ്പോലെ കിണർ.
നിസ്സഹായതയുടെ നിലവിളി.
5
പലയിടത്തുമുണ്ട് കിണർ
വീടും വിളിയുമൊഴിഞ്ഞ പറമ്പുകളിൽ
റോഡിൽ,
നഗരമാലിന്യങ്ങൾക്കും
പാഴ്ച്ചെടികൾക്കും
പരാദങ്ങൾക്കും താവളമായി.
ഇന്ന്
മണ്ണുമാന്തിയുടെ കൂർത്ത നഖങ്ങളിൽ,
ജീവന്റെ ഉണർവ്വേകിയവളുടെ വിരുദ്ധനിയതി !
6
ഇനി വളരെ കുറച്ചേയുള്ളൂ
വംശനാശത്തിന്റെ കിണറ്റുകരയിൽ
ഇരുന്നൊരു സൊറ...
7
കടംകഥയുടെ സമയവും കഴിയാറായി
കഥയ്ക്കുത്തരം കിണർ എന്നുറപ്പിക്കാൻ
തെളിവുകൾ തിരഞ്ഞുകൊണ്ടിരുന്നു ഞാൻ.
O
പഴഞ്ചൊല്ലിൽ പതിരില്ല..പതിരൊണ്ടേൽ എതിരില്ല...
ReplyDeleteഇനി വളരെ കുറച്ചേയുള്ളൂ
ReplyDeleteവംശനാശത്തിന്റെ കിണറ്റുകരയിൽ
ഇരുന്നൊരു സൊറ...