കവിത
പി.കെ.ഗോപി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6ta6PZc-V5qPfdEWheFY2nsmjKBFS4-X_XpCY9PF9qAtAxzC8xgp2Ub2U7BNj0nq3aH07Li8m1HC9x3JKny8CtC9-7BzZbuqvI2WB1VNal3NsyL3ueiA20Yhme6b07fusQFWvJHzBse4/s1600/pk+gopi.jpg)
കഴുത്തരിഞ്ഞാൽ
ഒരിക്കലും
ജീവിക്കുകയില്ലെന്നു
കരുതിയവനു തെറ്റി.
കൈവെട്ടിയാൽ
ഒരക്ഷരവും
എഴുതുകയില്ലെന്നു
വിശ്വസിച്ചവൻ തോറ്റു.
കഴുത്തു കൊണ്ടെഴുതിയ
ചരിത്രവഴിയും
കൈയ്യില്ലാതെ കൊത്തിയ
ശിൽപങ്ങളും
കണ്ടെത്തിയതിനാൽ
മൂഢന്മാരുടെ
മുഷ്ടിക്കൊട്ടാരവും
മുക്കുപണ്ടം വിറ്റവരുടെ
മുന്തിരിത്തോട്ടവും
ഞങ്ങൾ മറന്നുപോയി.
വിരലറ്റവന്റെ തബലവാദ്യം
ദിക്കുകളിൽ കേട്ടതിനാൽ
തലയോട്ടിപ്പാത്രത്തിൽ
വിളമ്പിവെച്ച
ബലിച്ചോറുണ്ണാതെ
ഞങ്ങൾ കടന്നുപോയി.
വിലപിക്കുന്നവന്റെ
വീട്ടിൽ
മുളയ്ക്കാതെ കിടന്ന
വിത്തുവാങ്ങി
തരിശുനിലങ്ങളുടെ
ഹൃദയത്തിൽ വിതച്ചപ്പോഴാണ്
മുറിവേറ്റ കഴുത്തും കൈയും
തുന്നിക്കെട്ടിയവരുടെ മുഖം
പുഷ്പിക്കാൻ തുടങ്ങിയത്.
O
PHONE : 9447276955
very good....
ReplyDelete