Tuesday, July 1, 2014

ചുമ്മാതൊരോർമ്മ

കവിത
സുധീർ രാജ്‌











ടിനെ തീറ്റുമ്പം നോക്കിനിക്കും
ചൂണ്ടയിടുമ്പം തുണി കഴുകാനാണെന്നും പറഞ്ഞ്‌
കുനിഞ്ഞ്‌ പാളിനോക്കും
പള്ളിക്കൂടത്തീന്നു വരുമ്പം
രണ്ടടി പിന്നിൽ പമ്മിപ്പമ്മി വരും.

എത്ര തമാശ പറഞ്ഞാലും ചിരിക്കത്തില്ല,ഓടിക്കളയും
പിന്നൊറ്റയ്ക്കിരുന്ന് കിലുക്കുന്നതു കാണാം
വരമ്പിലൂടെ ഒന്നും മിണ്ടാതെ നടക്കുമാരുന്നു
വൃശ്ചികത്തിലെ രാത്രികളിൽ
അക്കരേന്ന് എന്റെ പാട്ടിനു മറുപാട്ട്‌ പാടുമാരുന്നു.

അക്കച്ചീടെ കയ്യി കുമ്പിളപ്പം കൊടുത്തുവിടും
വള്ളത്തെയിരിക്കുമ്പം അക്കച്ചിയോടു
മുറ്റത്തെ വരിക്കപ്ലാവിന്റെ മധുരം വിളമ്പും
കവിളങ്ങനെ തുടച്ചെന്നെ നോക്കും.

ആറ്റിലെ നീരേ
നീറ്റിലെ പൂവേ
നിലയില്ലാക്കയമേ
എങ്ങിനെയാണ്‌ ഞങ്ങളെ നീ കൊന്നത്‌?
വെയിലില്‌ മുങ്ങിച്ചത്തു പോയ നിഴലുകളെ
നീയെവിടാ ഒളിപ്പിച്ചത്‌?
കുംഭത്തിലെ കുഴഞ്ഞുവീണ
മകരമഞ്ഞിനെ നീയെന്തു ചെയ്തു?

ഈ കാലത്തെയൊണ്ടല്ലോ
ഒരു ചൂണ്ടേക്കൊരുത്തു ഞാനിടും
എന്തെങ്കിലും ഒരോർമ്മ തടയുമായിരിക്കും
ഇല്ലേലുമൊന്നുമില്ല
അവളൊഴുകുന്നുണ്ടല്ലോ.

O


No comments:

Post a Comment

Leave your comment