Saturday, July 11, 2015

ആന്റി കമ്യൂണിസ്റ്റ്

കവിത
ഇടക്കുളങ്ങര ഗോപൻ











രു മുറിബീഡിയോ, കട്ടൻചായയോ
സ്വപ്നങ്ങൾക്ക് തീ പിടിപ്പിച്ചിരുന്ന കാലത്ത്
മനുഷ്യനെ തിരിച്ചറിയാൻ
കട്ടിയുള്ള കണ്ണടകളോ ഉഷ്ണമാപിനികളോ വേണ്ടിയിരുന്നില്ല.
ചിന്തകൾ വിപ്ലവങ്ങളുടെ സ്വപ്നഛായയിൽ
മാത്രം മയങ്ങിക്കിടന്നിരുന്നു.
ഏതോ അവാച്യമായ അനുഭൂതിയായി
ഹൃദയത്തിൽ പടർന്നുകയറിയ
മുന്തിരിവള്ളികളായി പൂത്തുവിടർന്നുനിന്നു.
ചിറകുകളില്ലാതെ റഷ്യയിലും ക്യൂബയിലും
ചൈനയിലുമൊക്കെ പറന്നുപോയി
വിയർപ്പും രക്തവും മുദ്രാവക്യങ്ങൾക്കായി അടിയറവുവെച്ചു.
പട്ടിണിയെ മറികടക്കാൻ
പഴമയുടെ പായൽക്കുളങ്ങൾ തേവി വെടിപ്പാക്കി.
എക്കാലവും അധികാരം കൈയ്യാളുമെന്ന് മനപ്പായസം കുടിച്ചു.
മുന്നേറാനുള്ള ആവേശത്തിൽ
കാലത്തിന്റെ വിഴുപ്പുകൊട്ടാരങ്ങളിൽ
ജന്മിത്വത്തിന്റെ ആഡംബരനീതികളെ
കരുത്തോടെ തകർത്തെറിഞ്ഞു.
നിറതോക്കിനു മുന്നിൽ വിരിമാറുകാട്ടിയും
വാരിക്കുന്തങ്ങൾ കൊണ്ട് എതിരിട്ടും
രക്തപതാക വാനിലുയർത്തി.
പോരാട്ടങ്ങൾക്കൊടുവിൽ കൈയ്യിൽക്കിട്ടിയ അധികാരം
ഒളിഞ്ഞും തെളിഞ്ഞും ഒറ്റുകൊടുത്തവരുടെ
പിൻതലമുറയുടെ നിയന്ത്രണത്തിലുമായി.
കടന്നുവന്ന വഴികളിലൊക്കെ കമ്യൂണിസ്റ്റ് പച്ചകൾ കാടുപിടിച്ചു.
ഇടവഴിയിൽ പതുങ്ങി നിന്നിരുന്നവർ
സെക്രട്ടറിയേറ്റിൽ ശീതികരണയന്ത്രത്തിൻകീഴിൽ
കറങ്ങുന്ന കസേരകളിലിരുന്നു
കാലത്തെത്തന്നെ നിയന്ത്രിച്ചു.
നരച്ചുപിഞ്ഞിയ കുപ്പായമിട്ട കുന്തക്കാരൻ പത്രോസ്
ഗാട്ടുകാരനെപ്പോലെ ആകാശം ചുവക്കുന്നത് നോക്കി
കാൽമുട്ടുകൾക്കിടയിൽ തലവെച്ച് ചെരിഞ്ഞിരുന്നു.

O



2 comments:

Leave your comment