Saturday, November 26, 2011

ആക്രി


രവിവർമ്മ തമ്പുരാൻ















            അറുപത്തഞ്ചാമത്തെ വയസിൽ പെട്ടെന്നൊരു ദിവസം ഭാര്യ മരിച്ചാൽ ഒരു പുരുഷന്‌ എന്തു സംഭവിക്കും ? മലയാളികളായ പുരുഷന്മാർ പൊതുവെ ഭാര്യയെ അമിതമായി ആശ്രയിച്ചു കഴിയുന്നവരാകയാൽ ഈ ചോദ്യത്തിന്‌ കേരളീയ പശ്ചാത്തലത്തിൽ ഒരു സവിശേഷ സാംഗത്യം ഉണ്ട്‌. തദ്സംഗതി വഴിയേ ബോധ്യമാകും എന്നതുകൊണ്ട്‌ തത്ക്കാലം കൂടുതൽ വിശദീകരണത്തിന്‌ തുനിയുന്നില്ല. നമുക്ക്‌ നേരേ കഥയിലേക്ക്‌ കയറാം.



രാത്രി എട്ടുമണിക്ക്‌ കഥാനായിക അഞ്‌ജന മലയാള മനോരമ ദിനപത്രത്തിലെ ക്ലാസിഫൈഡ്‌ കോളം വായിക്കുന്നിടത്താണ്‌ തുടക്കം. രാത്രി എട്ടു മണിക്ക്‌ പത്രം വായിക്കുന്നു എന്നു പറഞ്ഞതിനാൽ നായികയുടെ ജീവിതത്തെക്കുറിച്ച്‌ നേരിയ സൂചന കിട്ടിയിട്ടുണ്ടാവുമെന്ന് കരുതുന്നു. എങ്കിലും അൽപമൊന്നു വിശദീകരിക്കുകയാണിവിടെ. മാംസസമൃദ്ധമായ കണങ്കാലുകളെയും മിനുസമുള്ള മുട്ടുചിരട്ടകളെയും പ്രദർശനയോഗ്യമാക്കുന്ന കറുപ്പ്‌ ബർമുഡയും, വടിച്ച്‌ കണിക്കു പാകത്തിൽ മിനുസപ്പെടുത്തിയ കക്ഷത്തിനും വെന്തുകൊണ്ടിരിക്കുന്ന പാൽപായസത്തിനു മുകളിൽ ആദ്യമുണ്ടായ കുമിള പൊട്ടിയ ശേഷമുള്ള ചുഴിക്കു സമാനമായ പൊക്കിളിനും മേലേ വരെ വന്ന് അവസാനിക്കുന്ന നീല ടീഷർട്ടുമാണ്‌ നായികയുടെ ഇപ്പോഴത്തെ വേഷം. ടീഷർട്ടിന്റെ മുൻഭാഗത്ത്‌ ബ്ലാക്‌ ഗ്രേപ്സ്‌ എന്ന് ചുവന്ന വലിയ അക്ഷരങ്ങളിൽ ആംഗല മുദ്രണമുണ്ട്‌. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത റോസ്‌ വുഡിന്റെ ദിവാനിൽ രണ്ട്‌ അണകളാൽ തല ഉയർത്തി വെച്ചു കിടന്ന അഞ്‌ജന ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ട്‌ അധികസമയമായിരുന്നില്ല. ഓമൽകൈവള കിലുങ്ങുമാറൊട്ടുവീശാൻ തോഴിമാരാരുമില്ലാത്തതിനാൽ ഫാൻ പൂർണ്ണശേഷിയിൽ കറക്കിക്കൊണ്ട്‌, വന്നു കയറിയപ്പോഴത്തെ വസ്ത്രങ്ങളിൽ ജീൻസ്‌ മാത്രം മാറിയശേഷം നേരെ പത്രവുമെടുത്ത്‌ ദിവാനിലേക്ക്‌ ചരിയുകയായിരുന്നു. കാറിലെ ഏസിയിൽ നിന്ന് മുറിയിലേക്ക്‌ കയറുന്നതിനിടയിലെ ഉഷ്ണം അവളെ തളർത്തി. വിയർപ്പ്‌ ആ തളിർമേനിയെ നനയ്ക്കാൻ തുടങ്ങുകയായിരുന്നു.


സ്മാർട്‌ സിറ്റിക്കുള്ളിലെ ഷോപ്പിങ്‌ മാളിൽ നിന്നു വാങ്ങിയ ബിയറിന്റെ കാനും കുർകുറെയുടെ പൗച്ചും തൊട്ടടുത്തു തന്നെ കൊണ്ടുവെച്ചെങ്കിലും ക്ലാസിഫൈഡ്‌ വായിക്കാനുള്ള ആകാംക്ഷയിൽ അതു രണ്ടും കൈകൊണ്ട്‌ തൊട്ടതേയില്ല.
തുണ്ടു പരസ്യങ്ങളിലെ കുഞ്ഞുകുഞ്ഞക്ഷരങ്ങളിലൂടെ അതീവശ്രദ്ധയോടെ അവളുടെ നീലനയനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നു. പത്തുപന്ത്രണ്ട്‌ മിനിട്ടുനേരം അധ്വാനിച്ചിട്ടുണ്ടാവും. അപ്പോഴേക്കും അവ, യുഗ്മഗാനരംഗത്തിൽ ആദ്യമായഭിനയിക്കാൻ ഇൽക്കുന്ന പുതുമുഖനടിയുടേതു പോലെ തരുണമായി വികസിച്ചു.

വീട്ടുജോലിക്ക്‌ ആൾ റെഡി.
എന്ന 18 പോയന്റ്‌ തലക്കെട്ടിനു താഴെ 10 പോയന്റ്‌ ബോൾഡിൽ അഞ്‌ജന ഇങ്ങനെ വായിച്ചു.
പുരുഷൻ. പ്രായം 65 വയസ്‌. ആറടി ഉയരം. അതിനൊത്ത വണ്ണം. രോഗങ്ങളൊന്നുമില്ല. സ്ഥിരവ്യായാമത്താൽ ബലിഷ്ഠമായ ശരീരം. എന്തു ജോലിയും ചെയ്യും. ബോക്സ്‌ നമ്പർ 1850.
അഞ്‌ജന വേഗം മേശവലിപ്പു വലിച്ചുതുറന്ന് ഉള്ളിൽ നിന്നൊരു പേപ്പർ കട്ടറെടുത്ത്‌ ആ പരസ്യം അതീവശ്രദ്ധയോടെ വെട്ടിയെടുത്തു. കംപ്യൂട്ടർ ടേബിളിനടുത്തു വെച്ചിരുന്ന കവറിൽ നിന്ന് ബോണ്ട്‌ പേപ്പർ ഊരിയെടുത്ത്‌ വളരെ ആലോചിച്ചുണ്ടാക്കിയെടുത്ത വാചകങ്ങളാൽ കത്തു തയാറാക്കി കവറിലിട്ട്‌ മേൽവിലാസം വിരചിച്ച്‌ മേശപ്പുറത്തു വെച്ചു.
ഇത്രയുമായപ്പോൾ വയറ്റിൽ നിന്നൊരു വിഷാദം വന്നു നെഞ്ചിൽ മുട്ടുകയാൽ അവൾ അത്താഴത്തെക്കുറിച്ച്‌ ചിന്തിച്ചു. പക്ഷെ വല്ലാത്ത മടി തോന്നിയതിനാൽ ബ്രഡ്‌ ടോസ്റ്റ്‌ ചെയ്ത്‌ ഓംലെറ്റ്‌ കൂട്ടിക്കഴിക്കാമെന്ന് തീരുമാനിച്ച്‌ അക്കാര്യം നടപ്പിലാക്കാൻ നടകൊണ്ടു.
ബ്രഡ്‌ കടിച്ചുകൊണ്ടാണ്‌ ടിവിക്ക്‌ മുന്നിലേക്ക്‌ ചെന്നത്‌. സോണി ടിവിയുടെ പുരുഷന്മാർക്ക്‌ പുരുഷ ഇണയെ കണ്ടെത്താം എന്ന റിയലിറ്റി ഷോയായിരുന്നു അതിൽ.

പത്തുമണിക്ക്‌ ഒരു ഗ്ലാസ്‌ പാലും കൂടി കുടിച്ചിട്ട്‌ ഉറങ്ങാൻ കിടക്കുമ്പോഴാണ്‌ അനിരുദ്ധന്റെ കാർ പോർച്ചിൽ വന്ന് ഓട്ടം അവസാനിപ്പിച്ചത്‌. അയാൾ കൈയ്യിലിരുന്ന താക്കോൽ കൊണ്ട്‌ വാതിൽ തുറന്ന് അകത്ത്‌ കയറിയതും ബെഡ്‌റൂമിലെ മേശപ്പുറത്ത്‌ ബ്രീഫ്‌കേസ്‌ കൊണ്ടുവെച്ചതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ അനങ്ങിയില്ല. നടിച്ചു കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോകുകയും ചെയ്തു. അനിരുദ്ധൻ കുളികഴിഞ്ഞ്‌ കയ്യിൽ കൊണ്ടുവന്നിരുന്ന ബർഗറിന്റെ പാക്കറ്റ്‌ അഴിച്ച്‌ എ എക്സ്‌ എന്നിലെ മറ്റൊരു ഷോയുടെ അകമ്പടിയോടെ കഴിച്ചശേഷം ജീൻസും ടീഷർട്ടും ധരിച്ച്‌ അഞ്‌ജനയുടെ അടുത്തുപോയിക്കിടന്ന് കെട്ടിപ്പിടിച്ചെങ്കിലും അവൾ ഉണരാതിരുന്നതിനാൽ മടുത്ത്‌ അൽപനേരത്തിനുശേഷം തിരിഞ്ഞ്‌ കിടന്ന് ഉറക്കത്തെ ആലിംഗനം ചെയ്തു. നിദ്രയുടെ ഹോംതിയേറ്ററിൽ അയാളൊരു സ്വപ്നം കാണാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ തെളിയാൻ മടിച്ചു മറഞ്ഞു നിന്നു.


അച്യുത്‌ ആനന്ദ്‌ - അങ്ങനെയായിരുന്നു പേര്‌. അനിരുദ്ധനും അഞ്‌ജനയും വീട്ടിലുള്ളൊരു ഞായറാഴ്ചയാണ്‌ അയാൾ ആദ്യമായി അവിടേക്ക്‌ വന്നത്‌. അനിരുദ്ധൻ അടുത്തിരുന്നതേയുള്ളു. ഭേദ്യം ചെയ്തത്‌ അഞ്‌ജന തനിച്ചാണ്‌.
എല്ലാ ദിവസവും വീടു മുഴുവൻ തൂത്ത്‌ തുടയ്ക്കണം. ആഴ്ചയിലൊരിക്കൽ ചന്തയിൽ പോകണം. എല്ലാ ദിവസവും രണ്ടു പേരുടെയും കാറുകൾ കഴുകണം. പാചകം പൂർണ്ണമായും ഏൽക്കണം. വാഷിങ്‌ മെഷീന്റെ ചുമതലയുമുണ്ട്‌. 

അഞ്‌ജനയുടെ ഓരോ ആവശ്യത്തോടും റെഡി എന്നു മാത്രമേ മറുപടി ഉണ്ടായിരുന്നുള്ളു. അച്യുതിന്റെ കണ്ണുകളുമായി ഇടയ്ക്ക്‌ ഒന്നുരണ്ടു തവണ കൂട്ടിമുട്ടിയെങ്കിലും ആ അവസ്ഥ ഒട്ടും നീളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച്‌ അനിരുദ്ധൻ കൂടുതൽ ഒതുങ്ങിയിരുന്നു. ഇന്റർവ്വ്യു അവസാനിപ്പിച്ചുകൊണ്ട്‌ അഞ്‌ജന ഇതുകൂടി പറഞ്ഞു. പൈസ എല്ലാ മാസവും രണ്ടാം തീയതി കൃത്യമായി തന്നിരിക്കും. പിന്നെ ബന്ധവും സ്വന്തവുമൊന്നും പറഞ്ഞ്‌ ജോലി ഉഴപ്പാൻ നോക്കരുത്‌. പരസ്യം കണ്ടപ്പോഴത്തെ അതേ അപരിചിതത്വമേ തുടർന്നും ഞങ്ങളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാവൂ.
ഓക്കേ മാം എന്നുപറഞ്ഞ്‌ കുങ്ഫൂ മാസ്റ്റർമാരൊക്കെ ചെയ്യുംപോലെ നടുവു വരെ വളച്ച്‌ ഇരുവരെയും വണങ്ങിക്കൊണ്ട്‌ അച്യുത്‌ പുതിയ ജോലിയിലേക്ക്‌ വലതുകാൽ ഊന്നി.


അഞ്‌ജനയും അനിരുദ്ധനും അതിരാവിലെ തന്നെ അവരവരുടെ സമയത്തുണർന്ന് അവരവരുടെ ബാത്ത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞ്‌ ഡൈനിങ്‌ ഏരിയയിൽ പ്രത്യേകം പ്രത്യേകമായി വെച്ചിരുന്ന കോൺഫ്ലേക്സ്‌ പാൽപാത്രങ്ങൾ ശൂന്യമാക്കി അവരവരുടെ കാറിൽ കയറി അവരവരുടെ ഉദ്യോഗങ്ങളിലേക്ക്‌ പോയി. അതിനു മുമ്പ്‌ അച്യുത്‌ രണ്ടുകാറുകളും ഒറ്റയ്ക്ക്‌ കഴുകിയിട്ടു. കരാറിലെ ആദ്യവ്യവസ്ഥ.
രണ്ടാമതു വ്യവസ്ഥ ചെയ്തിട്ടുള്ളതു പോലെ ബർമുഡയും ടീഷർട്ടും ധരിച്ച്‌ തൂപ്പ്‌.തുട,നന തുടങ്ങിയ കർത്തവ്യങ്ങളിൽ പ്രവേശിക്കുകയാണ്‌ അച്യുത്‌ പിന്നീട്‌ ചെയ്തത്‌ . ഒൻപതുമണിയോടെ പ്രാതലിനു റൊട്ടിയും ജാമും മതിയെന്ന് തീരുമാനിച്ച്‌ സ്വീകരണമുറിയിലെ ,ജോലിക്കാർക്കായി മാറ്റിയിട്ടിരുന്ന മരക്കസേരയിൽ വന്നിരുന്ന് പത്രം വായിക്കാൻ തുടങ്ങി. കാലുയർത്തി സ്റ്റൂളിലോ മറ്റോ വയ്ക്കാൻ തോന്നിയെങ്കിലും ബർമുഡയ്ക്ക്‌ ചുവടെയുള്ള നഗ്നമായ മുട്ടും കണങ്കാലും വിചാരങ്ങളിലേക്ക്‌ ഒരു ഇളിഭ്യത കോരിയിട്ടതിനാൽ ആ സുഖാസനം വേണ്ടെന്നു വെച്ചു. അഞ്‌ജന നിർദ്ദേശിച്ച വേഷവ്യവസ്ഥകളിൽ മുട്ടിനു മുകളിലുള്ളവയേ ഉണ്ടായിരുന്നുള്ളൂ. 



പത്രങ്ങൾ അഞ്ചാറു വരുത്തുന്നുണ്ടെങ്കിലും എല്ലാം കൂടി വായിക്കാൻ അഞ്‌ജനയ്ക്കോ അനിരുദ്ധനോ സമയം കിട്ടാറില്ല. അതിനാൽ മടക്കു നിവർത്താതെ വിൽക്കപ്പെടാനാണ്‌ പല പത്രങ്ങളുടെയും വിധി. അച്യുതിനെ ജോലിക്കെടുത്തപ്പോഴത്തെ മൂന്നാമത്തെ വ്യവസ്ഥ, മുഴുവൻ പത്രങ്ങളും വായിച്ച്‌ വൈകുന്നേരം അഞ്‌ജനയും അനിരുദ്ധനും വരുമ്പോൾ ഒരു ബ്രീഫിങ്‌ നടത്തുകയെന്നതാണ്‌.
അതിനാൽ വല്ലവന്റെയും ശമ്പളം വാങ്ങി ചാരുകസേരയിൽ മലർന്നു കിടന്നു നേരം കളഞ്ഞു എന്ന പഴി കേൾക്കാതെ തന്നെ അച്യുതിനു വായിക്കാം. അങ്ങനൊരു ആരോപണം തനിക്കെതിരെ ഉയരുന്നതിൽ ഒട്ടും തൽപരനല്ലാത്തെതിനാൽ കരാറിന്റെ സമ്മർദ്ദമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അയാൾ അവ മറിച്ചു നോക്കിയെന്നു പോലും വരുകയുമില്ല.
കേരളഭൂഷണം പത്രത്തിലെ, മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ പിതാവിനെ അടിച്ചുകൊന്നു എന്ന തലക്കെട്ട്‌ കണ്ടതോടെ മറ്റൊന്നും വായിക്കാൻ അച്യുതിനു കഴിയാതായി. ലോലവികാരങ്ങൾക്ക്‌ അടിപ്പെടില്ല എന്ന സ്വനിശ്ചയം പാലിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം വന്ന് മേധയിൽ മുട്ടിയിട്ടും ഓർമ്മകളുടെ വലക്കണ്ണി പൊട്ടിച്ചു പുറത്തുവരാനാവാതെ നിസഹായനായി. ഇല്ല, വിചാരങ്ങളിൽ അവയൊന്നും കടന്നുവരാൻ പാടില്ല. കരാർ തെറ്റിക്കുന്നത്‌ ആണുങ്ങൾക്ക്‌ ചേർന്ന പണിയല്ല താനും.
എന്തായാലും വിണ്ടുപൊട്ടിയ ക്രിക്കറ്റ്‌ പിച്ച്‌ പോലെയായിത്തീർന്ന ഈ മനസുമായി ഇപ്പോൾ പത്രം വായിച്ചാൽ ശരിയാവില്ല. ബുക്‌ഷെൽഫ്‌ അടുക്കൽ, അരിയരപ്പ്‌, തേങ്ങ പൊതിക്കൽ, പച്ചക്കറിനുറുക്കൽ തുടങ്ങിയ ജോലികളിലേക്ക്‌ കടക്കാം. അവയൊന്നു പൂർത്തിയാക്കിയിട്ടാവാം ശേഷം പത്രവായന.

ആനന്ദവല്ലിയുടെ മരണമാണ്‌ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിമിത്തമായത്‌. ഒറ്റപ്പെടലിന്റെ കഠിനതടവിനു ശമനം കൂടിയേ കഴിയൂ. മറ്റുള്ളവരുടെ സേവനത്തിന്‌ സ്വന്തം ശരീരം വിട്ടുകൊടുക്കുക.ഇദം ന മമ:
തത്വചിന്ത തലയ്ക്ക്‌ കയറിയതുകൊണ്ടു മാത്രമാണെന്ന് ധരിക്കണ്ട. പേഴ്സിന്റെ പട്ടിണിയും മനസിലെ അഭിമാനമെന്ന കിളിയെ സൂചികുത്തി നോവിച്ചു. മെയ്യനങ്ങാതിരുന്ന് മറ്റൊരാൾക്ക്‌ ബാധ്യതയാവാൻ വയ്യ. ഇപ്പോൾ നാലാമത്തെ വീടാണ്‌. ഇതും ന മമ:

ആനന്ദവല്ലിയെ ആർത്തിപിടിച്ച്‌ ഭക്ഷിച്ചത്‌ അർബുദമാണ്‌. വയറ്റുവേദനയിലായിരുന്നു തുടക്കം. സ്ഥിരം ഡോക്ടർ രാജീവനെയാണ്‌ ആദ്യം കണ്ടത്‌. പരിചയക്കൂടുതൽ കൊണ്ടാവാം അദ്ദേഹം ഒരിക്കലും ചെലവുകൂടിയ ചികിൽസകൾ നടത്താറില്ല. ചെലപ്പോഴൊക്കെ മരുന്നിന്റെ ഫ്രീ സാംപിൾ തന്നെ തന്നുവിടും. വിശദമായ പരിശോധനകൾക്ക്‌ ശേഷം ഡോക്ടർ പറഞ്ഞു ഒട്ടും പേടിക്കാനില്ല.അൾസറെന്നേയുള്ളൂ. ഒന്നുരണ്ടുമാസം മരുന്നു കഴിച്ചാ മതി. നമുക്കു തോണ്ടിയെടുത്തു കളയാം.
പക്ഷേ രണ്ടു മാസത്തിനുള്ളിൽ വയറു മുഴുവൻ അർബുദകോശങ്ങൾ കാർമേഘം പോലെ പെരുകുകയാണുണ്ടായത്‌. കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ്‌ കണ്ടുപിടിച്ചത്‌. മൂന്നാം ദിവസം വയറുകീറിശസ്ത്രക്രിയ പി വി എ സിൽ. വെളുത്ത പ്ലാസ്റ്റിക്‌ ട്രേയിലിട്ട കറുത്തിരുണ്ട പഞ്ഞിക്കൂട്ടം കാട്ടിക്കൊണ്ട്‌ ഡോക്ടർ ദീപക്‌ പറഞ്ഞു. ഓവറിയും യൂട്രസും എടുത്തുമാറ്റിയിട്ടുണ്ട്‌. കണ്ടിടത്തോളമെല്ലാം ചുരണ്ടിയെടുത്തു. എന്നാലും നേരേ ആർസിസിയിലേക്ക്‌ പൊക്കോ. ഞാനൊരു കത്തു തരാം.
ചികിത്സിക്കാൻ വീടും പറമ്പും വിൽക്കുകയായിരുന്നു. ഒരു മകൻ, ഒരേയൊരു മകൻ- പാടില്ല, ഒന്നും ആരുടെയും കുറ്റമല്ല.
രണ്ടു മാസമേ ചികിത്സിക്കേണ്ടി വന്നുള്ളു.ചിതാഭസ്മം പമ്പയാറ്റിലൂടെ ഒഴുകിത്തീർന്നപ്പോൾ ഒഴുക്കു നിലച്ച്‌ ജീവിതം പുലിമുട്ടുകളിൽ മുട്ടി. കാഴ്ച മറച്ച്‌ ചുറ്റിലും വലിയൊരു മൂടൽമഞ്ഞുകോട്ട വളർന്നു. അതുപിന്നെ കൊടുംവെയിലിൽ ഉരുകുന്നു. അതിനു ശേഷം മഞ്ഞും കൂട്ടിനില്ല. മറകളില്ലാത്ത ജീവിതമരുഭൂമിയിൽ ഏകാന്തതയുടെ ദാരിദ്ര്യം. 


പച്ചക്കറി വാങ്ങാൻ ചന്തയിലേക്കു നടപ്പു കുറേയുണ്ട്‌. പോയി വരാൻ നാലു കിലോമീറ്റർ. നാലുമണിക്കുള്ള ഈ നടപ്പിനെ വ്യായമായിക്കരുതി അച്യുത്‌ ആനന്ദിക്കുന്നു. അദ്ദേഹം അങ്ങനെയാണ്‌. എതിരനുഭവങ്ങളെപ്പോലും ഉൽക്കർഷത്തോടെ കാണും.
പുതിയ ജീവിതചര്യ ഒരു വിധം ഇഷ്ടപ്പെട്ടുതുടങ്ങി. ഏകാന്തതയ്ക്ക്‌ കുറവില്ലെങ്കിലും മുഴുവൻ സമയവും കരാർപ്രേരിതമായ ചുമതലകളിലായതിനാൽ അതൊട്ടും അനുഭവപ്പെടുന്നില്ലെന്നു മാത്രം. 
പച്ചക്കറി ചന്തയ്ക്ക്‌ സമീപത്താണ്‌ ബിവറേജസ്‌ കോർപ്പറേഷന്റെ ചില്ലറക്കട. അഞ്‌ജനയ്ക്ക്‌ ചില നിർബന്ധങ്ങളുണ്ട്‌. വിസ്കിയും വൈനും വീട്ടിലേപ്പോഴും ഉണ്ടാവണം. ഫ്രിഡ്ജിന്റെ അതിശീതീകരണിയിൽ മഞ്ഞുകട്ടകളും. മിസ്റ്റർ ബട്ലറുടെ സോഡാമേക്കർ എപ്പോഴും വാതകസമ്പന്നമായിരിക്കണം. അല്ലെങ്കിൽ ആക്ഷേപത്തിന്റെ അലകുവാരികൾ എറിഞ്ഞു പിടിപ്പിക്കുക അച്യുതിന്റെ പുറത്തേക്കാവും.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ഒരു മധ്യാഹ്നനേരത്ത്‌ മകൻ രണ്ടാംനിലയുടെ ടെറസിൽ നിന്നും കാൽവഴുതി താഴേക്കു വീഴുന്നത്‌. ഇഷ്ടിക കെട്ടി തേക്കാതെ വെച്ചിരുന്ന പാരപ്പറ്റിൽ അവനൊരു ബലപ്രയോഗം നടത്തിയതാണ്‌. ഇളകിമാറിയ ഇഷ്ടികയടക്കം താഴെ കൂട്ടിയിട്ടിരുന്ന മണലിന്റെ മുകളിലാണ്‌ ചെന്നു വീണത്‌. പാഞ്ഞു വന്നത്‌ ശ്വാസം വിടാതെയാണ്‌. അപ്പോഴേക്കും അലമുറകളുടെ ആംബുലൻസിൽ ഭാര്യ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ജീവനോടെ തിരികെ കിട്ടാൻ പ്രാർത്ഥനകളുടെ മിഴിനീരഭിഷേകം. വഴിപാടുകളുടെ ഘോഷയാത്രകൾ. വലതുകാലിലൊരു മുടന്തും കശേരുക്കളുടെ കണ്ണിക്ക്‌ പരിഹരിക്കാനാവും വിധത്തിലുള്ള സ്ഥാനചലനവും  അവശേഷിപ്പിച്ച്‌ ആയുസ്‌ തിരികെ കിട്ടിയപ്പോൾ ആശ്വാസത്തിന്റെ പുഴയിലിറങ്ങി മതിവരുവോളം മുങ്ങിക്കുളിച്ചു.
കീമോതെറാപ്പിയുടെ അടുപ്പിലിട്ട്‌ ചുട്ടുകരിക്കുമ്പോൾ ആനന്ദവല്ലി പറഞ്ഞതാണ്‌. ഇങ്ങനെ വിറ്റുപെറുക്കിയൊന്നും ചികിൽസിക്കണ്ട. എനിക്കൊരൽപ്പം വിഷം വാങ്ങിത്തന്നാൽ മതി.
അൽസറിന്റെ പ്രച്ഛന്നവേഷക്കാലത്താണ്‌ കുറേനാൾ മകനോടൊപ്പം താമസിക്കുന്നത്‌. വയറുവേദനക്കാരിക്ക്‌ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തീരെ പറ്റുന്നില്ല. അരികിലിരുന്ന് ശുശ്രൂഷ. പെൻഷനില്ലാത്ത ജോലിയായിരുന്നതിനാൽ കറൻസികളുടെ പിച്ചിൽ നെഞ്ചിൻതോലിൽ ചെണ്ടമേളം കൊഴുപ്പിച്ചു. 

നഗരസഭയുടെ മാലിന്യം ശേഖരിക്കാൻ വന്ന കുടുംബശ്രീ പെണ്ണുങ്ങളോടു സംശയം ചോദിക്കുകയായിരുന്നു.
ഇതെന്തിനാ രണ്ടു ബക്കറ്റ്‌.
പച്ചബക്കറ്റ്‌ ജൈവമാലിന്യത്തിന്‌
ചുവന്ന ബക്കറ്റ്‌ പ്ലാസ്റ്റിക്കിന്‌
ആത്മഗതം പോലെയാണ്‌ പറഞ്ഞത്‌. വൈകാതെയൊരു കറുത്ത ബക്കറ്റ്‌ കൂടി വേണ്ടി വരും. മകന്‌ അനുസരണം വേണ്ടുവോളമുണ്ടായിരുന്നു. നഗരസഭ കറുത്ത ബക്കറ്റ്‌ വയ്ക്കാൻ കാത്തുനിൽക്കാതെ പച്ചയിലും ചുവപ്പിലുമൊതുങ്ങാത്ത ജീവൻ തുടിക്കുന്ന പാഴ്‌വസ്തുക്കളെ അവൻ വഴിയിലേക്ക്‌ വലിച്ചെറിഞ്ഞു. താതകാര്യമനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനനുത്തമൻ....
പഞ്ചസാര ഫാക്ടറിയിലെ കെയിൻ ഇൻസ്പെക്ടറുടെ ജോലി അത്ര എളുപ്പമായിരുന്നില്ല. മൂന്നുനാലു താലൂക്കുകളിലായി പടർന്നു ചിതറിക്കിടന്ന കരിമ്പുപാടങ്ങളിലേക്ക്‌ സൈക്കിളിലായിരുന്നു ദിവസവും സഞ്ചാരം. മഴയും വെയിലുമൊക്കെ മേൽക്കൂരയില്ലാത്ത ശരീരത്തിലേക്ക്‌ നേരെ വന്നങ്ങ്‌ പതിക്കുമ്പോൾ പ്രതീക്ഷ, മകൻ പഠിച്ചു വളർന്ന് ജീവിതത്തിന്‌ മേൽക്കൂര കെട്ടിത്തരുമല്ലോ എന്നായിരുന്നു. കടം വാങ്ങിയിട്ടായാലും അവനെ പൂണെയിൽ വിട്ടു പഠിപ്പിച്ചത്‌ അതുകൊണ്ടാണ്‌.


സന്ധ്യക്ക്‌ സ്നാക്സ്‌ ഉണ്ടാക്കുനതിന്റെ തിരക്കാണ്‌. വിസ്കിക്കൊപ്പം പക്കാവടയാണ്‌ അഞ്‌ജനയ്ക്കിഷ്ടം. എന്നുകരുതി എല്ലാ ദിവസവും അതുവേണ്ട താനും. ആഴ്ചയിൽ മൂന്നു ദിവസമാകാം. ചൂടോടെ വേണം. പീനട്ട്‌ മസാല, ചില്ലി ചിക്കൻ, ബീഫ്‌ ചില്ലി, ചില്ലി ഫിഷ്‌ എന്നിങ്ങനെയാണ്‌ മറ്റുദിവസങ്ങളിലെ എട്ടുമണിത്തട്ട്‌.
അഞ്‌ജനയ്ക്ക്‌ പനിപിടിച്ച്‌ വീട്ടിലിരുന്ന ദിവസമാണ്‌ ആക്രി പെറുക്കാൻ പെട്ടിയോട്ടോയിൽ ഒരു ചെറുപ്പക്കാരൻ വന്നത്‌. അയാൾ വീടിന്റെ പിന്നിലേക്കാണ്‌ ആദ്യം പോയത്‌. മുറ്റത്തെ കക്കൂസിന്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന പാഴുകളിൽ കയ്യിട്ടു സൂക്ഷ്മമായി തിരഞ്ഞ്‌ ചില പൊട്ടിയ ബക്കറ്റ്‌ കഷണങ്ങളും മദ്യക്കുപ്പികളുമൊക്കെ തപ്പിയെടുത്തു. മുറ്റത്തിരുന്ന ചൂലുകൊണ്ട്‌ അവയിലൊക്കെ പറ്റിപ്പിടിച്ചിരുന്ന അഴുക്കുകൾ തൂത്തുകളഞ്ഞു. അതെല്ലാം ടാപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി കഴുകി ഒട്ടോയിൽ കൊണ്ടിട്ടശേഷം വന്ന് വാതിലിൽ മുട്ടിയപ്പോൾ അഞ്‌ജനയാണ്‌ തുറന്നത്‌.
പൊട്ടിയ ബക്കറ്റ്‌, കുപ്പി,പാട്ട, പേപ്പർ...
അതെല്ലാം നിങ്ങൾ തന്നെ പെറക്കിയെടുത്തില്ലേ? അഞ്‌ജന ദേഷ്യത്തിലായിരുന്നു.
ഓ, അതിലൊന്നും കാര്യമായിട്ടൊന്നുമില്ല. അകത്തു വല്ലതുമുണ്ടോ ?
ഒന്നുമില്ല.
ചാർജ്‌ പോയ ബാറ്ററിയോ മറ്റോ.
ചാർജ്‌ പോയ ബാറ്ററി ഒന്നു രണ്ടെണ്ണമുണ്ട്‌. പക്ഷേ അത്‌ ചാർജ്‌ ചെയ്ത്‌ നോക്കട്ട്‌. പറ്റുന്നില്ലെങ്കിൽ തന്നേക്കാം അടുത്തമാസം വാ.
ചില്ലറ പരിസ്ഥിതി വിജ്ഞാനമൊക്കെയുള്ളതിനാൽ റീസൈക്ലിങ്‌, റീയൂസ്‌ തുടങ്ങിയ വഴികൾ പരീക്ഷിക്കണമെന്ന ചിന്താഗതിക്കാരിയായിരുന്നു,അഞ്‌ജന. ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രം യൂസ്‌ ആൻഡ്‌ ത്രോ.


ആദ്യത്തെ രണ്ടു തവണയും വീട്ടുകാർ സ്ഥലം മാറിപ്പോയപ്പോഴാണ്‌ തൊഴിൽരഹിതനായത്‌. മൂന്നാമത്തെ വീട്ടിൽ നിന്നു പുറത്താവാൻ കാരണം മറ്റൊന്നാണ്‌. ആരൊക്കെ പുറത്താക്കിയാലും കെട്ടുപോവാത്തൊരു പ്രകാശം അച്യുതിന്റെ ആത്മവിശ്വാസനിലവിളക്കിൽ തെളിഞ്ഞു കത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ നാലാമതും പരസ്യം ചെയ്ത്‌ അവസരം കാത്തത്‌. ജയ്‌ അച്യുത്‌.
അന്ന് അഞ്‌ജന അൽപം കൂടുതൽ കഴിച്ചിട്ടുണ്ടെന്ന് വരവു കണ്ടപ്പോഴേ അച്യുതിനു തോന്നി. എങ്കിലും ഇറ്റ്‌ ഈസ്‌ നൺ ഓഫ്‌ യുവർ ബിസിനസ്‌ എന്നു കേൾക്കാൻ മനസു വരാതിരുന്നതിനാൽ അയാൾ കണ്ടഭാവം നടിച്ചില്ല.
മുറിയുടെ മധ്യഭാഗത്തെത്തിയപ്പോഴേക്കും അൽപമൊന്നു കുഴഞ്ഞമട്ടിൽ അവൾ നിലയുറപ്പിച്ചു. പണിയൊക്കെ പെർഫെക്ടായി ചെയ്യുന്നുണ്ട്‌. ശമ്പളം പറഞ്ഞതിലും കൂടുതൽ തരുകയും ചെയ്യാം. പക്ഷേ പരസ്യത്തിൽ പറഞ്ഞ അവസാനത്തെ കാര്യമുണ്ടല്ലോ, അതിതുവരെ നടന്നില്ല.
അച്യുതിനു പെട്ടെന്നു സംഗതി പിടികിട്ടിയില്ല. എതു കാര്യമാ കുഞ്ഞേ ?
ഇത്രവേഗം മറന്നോ ?
അതുവരെ സംഭവിച്ചതെല്ലാം തന്നെ ബാധിക്കാത്തവ എന്നു സ്വയം വിശ്വസിപ്പിച്ചു പോന്നിരുന്നെങ്കിലും ഇതൽപ്പം കടന്നകയ്യായി തോന്നി അച്യുതിന്‌.
അതു പക്ഷേ കരാർവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നില്ലല്ലോ.
സ്വയം സമ്മതിച്ച കാര്യം എന്തിനു വ്യവസ്ഥ ചെയ്യണം ? എന്താ പറ്റത്തില്ലേൽ പറഞ്ഞോ ? എനിക്ക്‌ അടുത്ത ആളെ നോക്കണം.
മോളേ ?
അതു വരെ വിളിച്ചിട്ടില്ലാത്തത്ര ദയനീയതയോടെ അച്യുത്‌ അവിടെ നിന്നു നിലവിട്ടുവിളിച്ചു.
മോളും കീളുമൊന്നും വേണ്ട. പറ്റുമോ ഇല്ല്യോ.അതു മാത്രം പറ.
അനിരുദ്ധൻ....
അപ്പോൾ അയാൾ ശരിക്കും ഒരു നായയെ പോലെ മോങ്ങിപ്പോയി.
നിങ്ങടെ കരിവീട്ടി പോലത്തെ ശരീരം ഇതിനൊന്നും കൊള്ളിക്കത്തില്ലേൽ രണ്ടുപേരും എനിക്ക്‌ ഒരുപോലാ. ഇപ്പത്തന്നെ സ്ഥലം കാലിയാക്കിക്കോ. ഞാൻ വേറേ നോക്കിക്കൊള്ളാം.
മൂന്നാമത്തെ വീട്ടിൽ നിന്നു പുറത്താകുന്നത്‌ മാനസികമായി തയാറെടുക്കാത്തതുകൊണ്ടായിരുന്നു. ജോലിയില്ലാതെ ജീവിക്കാൻ പറ്റാത്തതിനാൽ ഇത്തവണ പരസ്യം ചെയ്തത്‌ എന്തിനും ഒരുങ്ങിത്തന്നെയാണെങ്കിലും ഈ വീട്ടിൽ ജോലി തുടങ്ങുമ്പോൾ ഇങ്ങനൊരു ആവശ്യം ഒരിക്കലും പ്രതീക്ഷിച്ചതല്ല. കശേരുക്കളുടെ പിണക്കം ഇപ്പോഴും തുടരുകയാവുമോ, ദൈവമേ !!!!
ആലോചനകളിൽ മുങ്ങാൻ അനുവദിക്കാതെ അഞ്‌ജന ഇടപെട്ടു.
ഈ രാത്രി കൂടി മാത്രം. ആലോചിക്കുക. വെറുതേ ആക്രിയാവണോ എന്ന്.
എന്നിട്ട്‌ അവൾ ഫ്രിഡ്ജ്‌ തുറന്ന് ഒരുപിടി ബ്ലാക്‌ ഗ്രേപ്സും കയ്യിലെടുത്ത്‌ അടുത്ത സിപ്പെടുക്കാൻ പുറപ്പെട്ടു.




O

 PHONE : 9495851717



4 comments:

  1. "കശേരുക്കളുടെ പിണക്കം ഇപ്പോഴും തുടരുകയാവുമോ, ദൈവമേ" - എന്ന ഒറ്റ വരിയിലൂടെ പൂർണ്ണതയെത്തുന്ന കഥാലോകം. സ്വവസ്തുക്കൾ തന്നെയാണല്ലോ ആക്രിയായി മാറുന്നതു എന്ന ബോധമെറ്റിക്കുന്നതിനപ്പുറം "റീസൈക്ലിങ്‌, റീയൂസ്‌ തുടങ്ങിയ വഴികൾ പരീക്ഷിക്കണ''മെന്ന ഒരു പരിഹാസം നമ്മിലേക്കെറിഞ്ഞു അസുഖകരമായ ഒരു ചിരി കഥാകാരൻ ചിരിക്കുന്നുണ്ട്. ബോക്സ്‌ നമ്പർ 1850 - ജീവിത ആവാസവ്യവസ്ഥയ്ക്കു ഒരു ബ്ലാക് & വൈറ്റ് ചിരി.

    ReplyDelete
  2. aashamsakal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............

    ReplyDelete
  3. ഒരു മുന്‍വിധിയോട് കൂടി വായിച്ചതിനാല്‍ ... മലപ്പാമ്പനെ പോലെ ആസ്വദിക്കാന്‍ പറ്റിയില്ല സത്യം.എന്റെ വായനയുടെ കുഴപ്പമാകാം ... കാരണം ചോദ്യകര്‍ത്താവ് ഞാനയിരുന്നല്ലോ .....

    ReplyDelete
  4. ആക്രി ആകുന്നതു ഇങ്ങനെയോ ?ശരിയാണോ ?യഥാര്‍ത്ഥത്തില്‍ ആക്രി അഞ്ജനയല്ലേ?ഫ്രിഡ്ജ് ഒന്ന് തുറന്നടക്കുമ്പോഴേക്കും തുരുമ്പിക്കുന്ന ആക്രി ?കഥകള്‍ എല്ലാം മലപ്പാമ്പനെപ്പോലെയായാല്‍ പിന്നെ മലപ്പാമ്പന്‍ തന്നെ പോരെ ,അല്ലെ ?ആശംസകള്‍

    ReplyDelete

Leave your comment