Saturday, July 28, 2012

സൂത്രധാരന്റെ സഭാപ്രവേശം

കവിത
സി.എൻ.കുമാർ













ടയിൽ നിന്ന്
ജീവിതത്തിലേക്ക്‌ പപ്പു
കൈപിടിച്ചു കേറ്റിയ പെൺകുട്ടി
ചിത്രശലഭമായി
പറന്നുപോയത്‌ പഴങ്കഥ.

ഇപ്പോൾ,
ജീവിതത്തിൽ നിന്നും
ഓടയിലേക്ക്‌
എത്ര പെൺകുട്ടികളെ തള്ളിയിടുന്നു.

കനേഷുമാരിയിൽപ്പെടാത്ത കുഞ്ഞുങ്ങൾ
തെരുവിലെ പട്ടികൾക്കൊപ്പം
കളിച്ചും പെടുത്തും നടക്കുന്നത്‌
മുഖം ചുളിച്ചു ക്യാമറയിൽ പകർത്തി
നാം അവാർഡു നേടുന്നു.

ചേരികളിലാണോ
നിങ്ങൾ പറയുന്ന
കുടിപ്പകകളും തീവ്രവാദവും
മുളച്ചുയരുന്നത്‌ ?
എന്റെ കണ്ണിൽ
അതൊന്നും കാണാത്തത്‌
പുഴു നുരയ്ക്കുന്ന
ജീവന്റെ വടുക്കളിൽ
തൊട്ടുനിൽക്കുന്നതിനാലാവാം.

വരമ്പരികിലേക്ക്‌
വലിച്ചെറിഞ്ഞ നന്മണികൾ
കളകളുടെ കൂട്ടാളികൾ
അവിടെയല്ലോ എൻ കവിതയിൽ
മുളകരച്ച വാക്കുകൾ
തഴച്ചുയർന്നതും.

ചിരിയ്ക്കരുത്‌ ....

സിംഹാസനച്ചുവട്ടിൽ
അടയിരിക്കുന്ന ദ്രോണജന്മങ്ങൾ
അരിഞ്ഞെടുത്ത വാക്കുകൾ
പുനർജ്ജനിക്കുന്നത്‌
അനാഥബാല്യങ്ങളുടെ നാവിലാണ്‌.

ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യൻ
കാണുന്നുണ്ട്‌, കനൽപ്പരുവമാർന്ന
ഉരുക്കുകഷ്ണങ്ങൾ
വാളുകൾക്ക്‌ ജന്മം കൊടുക്കുന്നതും
നേർച്ചക്കോഴികളെ
തർപ്പണം ചെയ്യാൻ ആജ്ഞാപിക്കുന്നതും.

പിന്നെയും നീ ചിരിയ്ക്കരുത്‌ ....

നിന്നിലെ ദ്രൗണിസത്വം ഉറഞ്ഞുണരുന്നത്‌
നിഴൽപ്പാടുപോലെ തെളിയുന്നു.

എനിക്കിനിയും പറയാനുണ്ട്‌.

നന്തുണി തല്ലിയുടച്ചാൽ
നാവരിഞ്ഞാൽ
അത്‌ നിലയ്ക്കില്ല
കാരണം ഞാൻ പറഞ്ഞത്‌
ശിലാരേഖകൾ പോലെ
കാറ്റിന്നലകളിൽ
കൽപാന്തത്തോളം .....
(നാവു നിലത്തുവീണ്‌ പിടയ്ക്കുന്നു)
ഭരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു ....


O
 
PHONE : 9847517298




2 comments:

  1. നന്തുണി തല്ലിപ്പൊട്ടിച്ചിട്ടെന്തു കാര്യം ?നാവുകള്‍ നാലായിരം വളരും ..

    ReplyDelete

Leave your comment