Saturday, July 28, 2012

സൂം ഇൻ - 5

സിനിമ
മുഞ്ഞിനാട്‌ പത്മകുമാർ




സിനിമയിലെ ചരിത്രനിർവ്വചനങ്ങൾ




          റ്റാലിയൻ സിനിമയുടെ കാരണവരിൽ ഒരാളായ പിയറെ പസോളിനിയുടെ 'സാലോ ഓർ 120 ഡെയ്സ്‌ ഓഫ്‌ സോദോം' (Salo OR 120 Days of Sodom) എന്ന സിനിമയിലെ ഒരു രംഗം ഓർമ്മ വരുന്നു. ഫാസിസ്റ്റുകളുടെ ക്രൂരമായ പീഢനചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന മൂന്ന് അധ്യായങ്ങളിലേക്കാണ്‌ പസോളിനി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. അമ്മയെ കൊന്നതിനാൽ ഞാൻ അഭിമാനിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ഫാസിസ്റ്റിന്റെ മുന്നിൽ നിന്ന് ഒരു തടവുകാരി അലറിക്കരയുന്നു. അവളുടെ നിലവിളി ചരിത്രത്തിന്റെ ഇരുണ്ട അടയാളങ്ങളെ തീപിടിപ്പിക്കുന്നു. ഫാസിസത്തിന്റെ ജീർണ്ണത മുഴുവൻ അവരുടെ നിലവിളിയുടെ വിവിധ ഷോട്ടുകളിലൂടെ പസോളിനി ഒപ്പിയെടുക്കുന്നു. വൈകൃതത്തിന്റെയും വിസർജ്ജ്യത്തിന്റെയും രക്തത്തിന്റെയും രൂക്ഷഗന്ധം ഫ്രെയിമുകളിൽ നിന്ന് പുറത്തേക്കൊഴുകുന്നു. സർപ്പദംശനസദൃശ്യമായ തണുപ്പ്‌ നമ്മുടെ വരണ്ട കോശങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. ഒന്നുറക്കെ പൊട്ടിക്കരയുന്നതിനു മുൻപേ നാം നിലംപതിക്കുന്നു.


Pasolini

പസോളിനിയുടെ ജീവിതവും സിനിമയും തമ്മിൽ ഒരു നിമിഷത്തിന്റെ അകലം പോലുമില്ല. ഇറ്റലിയിലെ ബൊളോന്യയിൽ ജനിച്ച പിയർ പൗലോ പസോളിനിയുടെ കുട്ടിക്കാലം കവിതയും ചിത്രകലയും നിറഞ്ഞതായിരുന്നു. അഭിനേതാവായി കഴിഞ്ഞുകൂടിയ കാലത്ത്‌ സുഹൃത്ത്‌ ജ്വീൻ ക്‌സിളിന്‌ അയച്ച ഒരു സ്വകാര്യകത്തിൽ ദൃശ്യങ്ങളെ മെരുക്കിയെടുക്കുന്ന കൈയ്യൊതുക്കത്തെക്കുറിച്ച്‌ പസോളിനി സുദീർഘമായി എഴുതുന്നുണ്ട്‌. പസോളിനി എഴുതുന്നു- 'ഭംഗിയുള്ള ദൃശ്യങ്ങൾ തേടി നടന്ന പ്രതിഭാധനന്മാരിൽ അധികം പേരും അഗാധതയിൽ വീണു പരിക്കുപറ്റിയവരോ അംഗവൈകല്യം സംഭവിച്ചവരോ ആയിരിക്കും. തെരുവിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലേക്കാകും ഞാൻ ക്യാമറവയ്ക്കുക. ആർക്കും മെരുക്കിയെടുക്കാൻ കഴിയാത്തത്ര വേദനയുടെ ജലാശയം ഭൂമിയിലുണ്ടെന്ന് എനിക്ക്‌ ഒറ്റ ഷോട്ടിലൂടെ പറയാൻ കഴിയും.' ജീവിതകാലം മുഴുവൻ ഫാസിസത്തിനെതിരെ പോരാടിയ പസോളിനിയുടെ ദൃശ്യനിർവ്വചനത്തിന്‌ സദൃശ്യമായൊരു അനുഭവം നമുക്ക്‌ ഓർത്തെടുക്കാനാവില്ല. 'തിയറ'ത്തിൽ മരണത്തിന്‌ തൊട്ടുമുൻപ്‌ എങ്ങനെ പെരുമാറണമെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്‌. നെഞ്ചിൽ കൈവെച്ച്‌ ആവുന്നത്ര ഉച്ചത്തിൽ ആകാശത്തെ നോക്കി ശബ്ദിക്കുക. നിങ്ങളുടെ നാവ്‌ പിഴുതെറിയുന്നതിനു മുൻപ്‌, ഹൃദയം പൊട്ടിപിളരും മുൻപ്‌, നിങ്ങൾ ഒരിക്കൽകൂടി ഭൂമിയെ നോക്കി ശബ്ദിക്കുക. നോക്കൂ, മരണം നിങ്ങളെ ആത്മാർത്ഥതയോടെ സ്വീകരിക്കുക തന്നെ ചെയ്യും. പസോളിനിയുടെ മരണം ആഘോഷിക്കാൻ പ്രാപ്തമായ മാനസികാരോഗ്യം നമുക്കിന്ന് കൈവന്നിട്ടില്ല.


ഫ്രെയിമുകളിൽ പകർത്താൻ കഴിയാത്തത്ര ആകാരവും പ്രജ്ഞയുമുള്ള പ്രതിഭയായിരുന്നു പസോളിനി. പസോളിനിയുടെ സിനിമാ നിർവ്വചനങ്ങൾക്കൊപ്പം പായുന്ന സംവിധായകമനസ്സാണ്‌ അലക്സാണ്ടർ സുഖ്‌റോവിന്റേത്‌. 'മോസ്കോ എലിജി' (1988), 'മദർ ആന്റ്‌ സൺ കൺഫഷൻ'(1998), 'ഫാദർ ആന്റ്‌ സൺ'(2003) എന്നീ ശ്രദ്ധേയങ്ങളായ സിനിമകളൊരുക്കുക വഴി അലക്സാണ്ടർ സുഖ്‌റോവ്‌ മുന്നോട്ടുവെക്കുന്ന ആശയതലം പുതിയകാലത്ത്‌ പുതിയ ചർച്ചകളിലേക്കുള്ള ജാലകങ്ങൾ തുറന്നിടുന്നു. 'സിനിമ കുട്ടിക്കളിയല്ല, എന്നാൽ കുട്ടിക്കളിയാണ്‌; മുതിർന്നവർക്കുള്ള കുട്ടിക്കളി' എന്നാണ്‌ സുഖ്‌റോവിന്റെ സിനിമാ നിർവ്വചനം.



Alexander Sukhrov


മുതിർന്നവരുടെ കുട്ടിക്കളി ആദ്യന്തം അപകടം നിറഞ്ഞതായിരിക്കുമെന്ന സൂചന കൂടി സുഖ്‌റോവിന്റെ സിനിമാ നിർവ്വചനത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'സേച്ഛാധിപതികളെ കുറിച്ച്‌ എനിക്ക്‌ സിനിമയെടുക്കാൻ കഴിയില്ല. പക്ഷേ, അവരിൽ നിന്നകന്ന്, അവർക്ക്‌ കാണാവുന്ന ദൂരത്തിൽ നിൽക്കുന്നവരെക്കുറിച്ച്‌ ഞാൻ സിനിമ ചെയ്യും' എന്നു വിളിച്ചു പറഞ്ഞ സുഖ്‌റോവിന്റെ 'മെൻ ഓഫ്‌ പവർ' എന്ന ചലച്ചിത്ര പരമ്പര ചരിത്രവിദ്യാർത്ഥികളും ഭരണാധിപന്മാരും ഒരുമിച്ചിരുന്ന് കണ്ട്‌ അനുഭവിക്കേണ്ടതാണ്‌. ചലച്ചിത്രം ഒരു പാഠപുസ്തകമായി പരിണമിക്കുന്ന കാഴ്ച ആദരവ്‌ നിറഞ്ഞതും അത്ഭുതകരവുമാണ്‌. പരമ്പരയിൽ ഉൾപ്പെട്ട 'മൊളോക്കി'യിൽ ഹിറ്റ്‌ലറും കാമുകിയായ ഇവാ ബ്രൗണും തമ്മിലുള്ള ഊഷ്മളമായ ബന്ധം അടയാളപ്പെടുത്തുമ്പോൾ പോലും സുഖ്‌റോവ്‌ പാലിക്കുന്ന ചില മര്യാദകളുണ്ട്‌. ചരിത്രവും നരവംശശാസ്ത്രവും ഉൾപ്പെടെയുള്ള പാരമ്പാര്യാനുഭവങ്ങളെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ്‌ ഹിറ്റ്‌ലർ - ഇവാ ബ്രൗൺ ബന്ധം അവതരിപ്പിക്കുന്നത്‌. 'ടോറസി'ൽ ലെനിനെ അവതരിപ്പിക്കുമ്പോൾ ചരിത്രത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌. ചോദ്യങ്ങളേക്കാൾ ദൈർഘ്യമേറിയ ഉത്തരങ്ങൾ കൊണ്ടാകണം കാലത്തിനോട്‌ മറുപടി പറയേണ്ടതെന്ന ശാഠ്യം സുഖ്‌റോവിനുണ്ട്‌. അതാണ്‌ സുഖ്‌റോവിന്റെ സിനിമകളുടെ ചരിത്രനിർവ്വചനം.


O


PHONE : 9995539192



PHOTOS : GOOGLE


സൂത്രധാരന്റെ സഭാപ്രവേശം

കവിത
സി.എൻ.കുമാർ













ടയിൽ നിന്ന്
ജീവിതത്തിലേക്ക്‌ പപ്പു
കൈപിടിച്ചു കേറ്റിയ പെൺകുട്ടി
ചിത്രശലഭമായി
പറന്നുപോയത്‌ പഴങ്കഥ.

ഇപ്പോൾ,
ജീവിതത്തിൽ നിന്നും
ഓടയിലേക്ക്‌
എത്ര പെൺകുട്ടികളെ തള്ളിയിടുന്നു.

കനേഷുമാരിയിൽപ്പെടാത്ത കുഞ്ഞുങ്ങൾ
തെരുവിലെ പട്ടികൾക്കൊപ്പം
കളിച്ചും പെടുത്തും നടക്കുന്നത്‌
മുഖം ചുളിച്ചു ക്യാമറയിൽ പകർത്തി
നാം അവാർഡു നേടുന്നു.

ചേരികളിലാണോ
നിങ്ങൾ പറയുന്ന
കുടിപ്പകകളും തീവ്രവാദവും
മുളച്ചുയരുന്നത്‌ ?
എന്റെ കണ്ണിൽ
അതൊന്നും കാണാത്തത്‌
പുഴു നുരയ്ക്കുന്ന
ജീവന്റെ വടുക്കളിൽ
തൊട്ടുനിൽക്കുന്നതിനാലാവാം.

വരമ്പരികിലേക്ക്‌
വലിച്ചെറിഞ്ഞ നന്മണികൾ
കളകളുടെ കൂട്ടാളികൾ
അവിടെയല്ലോ എൻ കവിതയിൽ
മുളകരച്ച വാക്കുകൾ
തഴച്ചുയർന്നതും.

ചിരിയ്ക്കരുത്‌ ....

സിംഹാസനച്ചുവട്ടിൽ
അടയിരിക്കുന്ന ദ്രോണജന്മങ്ങൾ
അരിഞ്ഞെടുത്ത വാക്കുകൾ
പുനർജ്ജനിക്കുന്നത്‌
അനാഥബാല്യങ്ങളുടെ നാവിലാണ്‌.

ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യൻ
കാണുന്നുണ്ട്‌, കനൽപ്പരുവമാർന്ന
ഉരുക്കുകഷ്ണങ്ങൾ
വാളുകൾക്ക്‌ ജന്മം കൊടുക്കുന്നതും
നേർച്ചക്കോഴികളെ
തർപ്പണം ചെയ്യാൻ ആജ്ഞാപിക്കുന്നതും.

പിന്നെയും നീ ചിരിയ്ക്കരുത്‌ ....

നിന്നിലെ ദ്രൗണിസത്വം ഉറഞ്ഞുണരുന്നത്‌
നിഴൽപ്പാടുപോലെ തെളിയുന്നു.

എനിക്കിനിയും പറയാനുണ്ട്‌.

നന്തുണി തല്ലിയുടച്ചാൽ
നാവരിഞ്ഞാൽ
അത്‌ നിലയ്ക്കില്ല
കാരണം ഞാൻ പറഞ്ഞത്‌
ശിലാരേഖകൾ പോലെ
കാറ്റിന്നലകളിൽ
കൽപാന്തത്തോളം .....
(നാവു നിലത്തുവീണ്‌ പിടയ്ക്കുന്നു)
ഭരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു ....


O
 
PHONE : 9847517298




Saturday, July 21, 2012

തിരുവനന്തപുരത്തെ ഇരുട്ട്‌

കഥ
വിനോദ്‌ ഇളകൊള്ളൂർ











      നേരം സന്ധ്യയോടടുക്കുന്നു. കുമാരന്റെ ചായക്കടയിൽ നാലഞ്ചുപേരുണ്ട്‌. കുമാരൻ അവർക്കുള്ള ചായ വീശി പാകമാക്കുന്നു. കുമാരന്റെ ഭാര്യ മീനാക്ഷി അടുക്കളയിൽ നാളെ കാലത്തേക്ക്‌ ദോശയ്ക്കുള്ള ഉഴുന്ന് വെള്ളത്തിലിടുന്നു. എല്ലാ വൈകുന്നേരവും കുമാരന്റെ ചായക്കടയിൽ കാണപ്പെടാറുള്ള ഇത്തരം പതിവുദൃശ്യങ്ങൾ മുറതെറ്റാതെ ഈ വൈകുന്നേരവും സംഭവിച്ചു കൊണ്ടിരിക്കുന്നു.

പണ്ടെങ്ങോ പഴങ്ങളുണ്ടായിരുന്നതിന്റെ ഗൃഹാതുരത അയവെട്ടി വാഴക്കുലകളുടെ ഉണങ്ങിക്കരിഞ്ഞ കാളാമുണ്ടങ്ങൾ മച്ചിലെ കയറിൽ ചുരുണ്ടുകിടന്നു. എണ്ണമയത്തിൽ നിത്യവും കുതിരുന്ന അലമാര വെള്ളെഴുത്തു വീണ ചില്ലുകളിലൂടെ വടയും ബോണ്ടയും തന്നാലാവും വിധം പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ചെളിപുരണ്ട കറുത്ത ഡെസ്കുകളും ബഞ്ചുകളും നാണത്തോടെ നടുവളച്ചു കിടന്നു. പട്ടയമില്ലാതെ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന എലുകകളിലൂടെ ഉറുമ്പുകളുടെ നീണ്ടനിര തിരക്കിട്ടു നീങ്ങുന്നു. ചെളിവെള്ളം കെട്ടികിടക്കുന്ന അടുക്കളമുറ്റത്ത്‌ കാക്കകളുമായി പോരിന്‌ തുനിയുന്ന കൊടിച്ചിപ്പട്ടിക്ക്‌ നേരെ മീനാക്ഷി വിറകുകൊള്ളി എറിയുന്നു. എല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ തന്നെ.

കുമാരൻ ചായ അടിച്ചു കഴിഞ്ഞിരുന്നു. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചുമുള്ള ശക്തമായ അടികളേറ്റ്‌ നീരുവന്നു വിങ്ങിയതു പോലെ പതഞ്ഞുനേണ ചായയിലേക്ക്‌ വിരലുകൾ വീഴ്ത്തി ഗ്ലാസുകളെടുത്ത്‌ കുമാരൻ ഡസ്കിന്മേൽ ഉച്ചത്തിൽ വെച്ചു. വർത്തമാനം പറഞ്ഞുകൊണ്ടിരുന്നവർ ഗ്ലാസെടുത്ത്‌ ചുണ്ടോടു ചേർക്കുമ്പോൾ കടയ്ക്കു മുന്നിൽ വലിയൊരു ഒച്ച കേട്ടു.

ഓടിക്കിതച്ചുവന്ന ഒരു കാർ കലുങ്കിൽ തട്ടി പാടത്തേക്ക്‌ തലകുത്തനെ വീണതിന്റെ ഒച്ചയായിരുന്നു അത്‌. കുമാരനും കടയിലും പരിസരത്തും ഉണ്ടായിരുന്നവരും പരിഭ്രാന്തിയോടെ അങ്ങോട്ടോടി. തകർന്നു തരിപ്പണമായ കാറിൽ നിന്ന് അവർ ഒരു ചെറുപ്പക്കാരനെ പുറത്തെടുത്തു. ചോരവാർന്ന് ബോധം കെട്ടുകിടക്കുന്ന അയാളെ  ഇനിയെന്തു ചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി നിൽക്കേ, കാഴ്ച കാണാൻ ബ്രേക്കിട്ട ഓട്ടോ ഡ്രൈവർ രാജേന്ദ്രനോട്‌ കുമാരൻ പറഞ്ഞു - "വണ്ടി തിരിക്കെടാ, ആശുപത്രീലോട്ട്‌ പോണം."

ചോരയിൽ കുതിർന്ന ചെറുപ്പക്കാരന്റെ മൃതപ്രായമായ ശരീരം കുമാരൻ കോരിയെടുത്തു കൊണ്ടുവരുന്നത്‌ കണ്ട്‌ രാജേന്ദ്രൻ അസ്വസ്ഥതയോടെ പറഞ്ഞു- "കുമാരേട്ടാ, പോലീസിലറിയിക്കുന്നതാ ബുദ്ധി ..."

ചെറുപ്പക്കാരനെ ഓട്ടോയിലേക്ക്‌ കിടത്തി കുമാരൻ വെറുളിയെടുത്തു- "മനുഷ്യൻ ചാവാൻ കിടക്കുമ്പോഴാ, പോലീസും പട്ടാളോം."

ഓട്ടോറിക്ഷയിലേക്ക്‌ കയറി ചെറുപ്പക്കാരന്റെ  തല മടിയിലേക്ക്‌ എടുത്തുവെച്ച്‌ കുമാരൻ പുറത്തേക്ക്‌ നോക്കി വിളിച്ചു ചോദിച്ചു - "ആരെങ്കിലും വരുന്നുണ്ടോ?"

എല്ലാവരും പരസ്പരം നോക്കി ആ ചോദ്യം നിശ്ശബ്ദം ആവർത്തിക്കേ, അയാൾ രാജേന്ദ്രനോട്‌ നിർദ്ദേശിച്ചു- "നീ ആശുപത്രീലോട്ട്‌ വിട്‌"

ലൈറ്റിട്ട്‌ ഹോൺ മുഴക്കി ഓട്ടോറിക്ഷ പായാൻ തുടങ്ങുമ്പോൾ കടയിലേക്ക്‌ നോക്കി കുമാരൻ വിളിച്ചു പറഞ്ഞു- "മീനാക്ഷിയേ, ഞാൻ കൊറച്ച്‌ താമസിക്കും..."

ഓട്ടോറിക്ഷയുടെ പറക്കലിൽ, സീറ്റിൽ നിന്ന് വേച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ ശരീരത്തെ കുമാരൻ കുറേക്കൂടി ഇറുകെപ്പിടിച്ചു.


2


നേരം രാത്രിയോടടുത്തു.
പത്തനാപുരം ഗവൺമെന്റ്‌ ആശുപത്രിയുടെ മുറ്റത്തെ രോഗാതുരമായ അന്തരീക്ഷത്തിലേക്ക്‌ രാജേന്ദ്രന്റെ ഓട്ടോറിക്ഷ മരണവെപ്രാളത്തോടെ പാഞ്ഞെത്തി നിന്നു. കുമാരൻ ചാടിയിറങ്ങി വിളിച്ചു പറഞ്ഞു- "വണ്ടി മറിഞ്ഞതാ.."

അറ്റൻഡർമാർ തിടുക്കപ്പെട്ട്‌ ചെറുപ്പക്കാരനെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിലേക്ക്‌ ഓടി. അവർക്ക്‌ പിന്നാലെ പുറപ്പെട്ട കുമാരനെ തോണ്ടി വിളിച്ച്‌ മാറ്റി നിർത്തി രാജേന്ദ്രൻ പറഞ്ഞു - "നമുക്ക്‌ പോയേക്കാം കൊച്ചാട്ടാ. പുലിവാല്‌ പിടിക്കുന്ന കേസാ. ഇനി ആശുപത്രിക്കാര്‌ നോക്കിക്കോളും."

കുമാരൻ പൊട്ടിത്തെറിച്ചു-"പോടാ കഴുവേറടമോനേ. നിനക്ക്‌ ഇത്ര മനുഷ്യത്വമില്ലാതായല്ലോ. നിന്നേപ്പോലൊരു ചെറുപ്പക്കാരനല്ലിയോ അതും. നിനക്കുമുണ്ടല്ലോ വണ്ടീം വള്ളവുമൊക്കെ. ഒന്നു കണ്ണുതെറ്റിയാ ഇതാ ഗതിയെന്നോർത്തോണം ... "

രാജേന്ദ്രൻ പരുങ്ങിപ്പറഞ്ഞു- "അതല്ല കൊച്ചാട്ടാ. തൊന്തരവ്‌ പിടിച്ച കേസാ. കൊച്ചാട്ടൻ പറഞ്ഞതുകൊണ്ടാ ഞാനിത്‌ വണ്ടിയേൽ കയറ്റിയത്‌."

"നിനക്ക്‌ വയ്യെങ്കി നീ നിന്റെ പാട്ടിന്‌ പോടാ..." എന്നു പറഞ്ഞ്‌ കുമാരൻ അത്യാഹിത വിഭാഗത്തിലേക്ക്‌ ഓടി.

ഒരു നിമിഷം ആലോചിച്ച്‌ നിന്ന ശേഷം രാജേന്ദ്രൻ വണ്ടി തിരികെ വിട്ടു.

അത്യാഹിതവിഭാഗത്തിലെ തിരക്കിലൂടെ ഊളിയിട്ട്‌ നടക്കുന്ന കുമാരനെ അറ്റൻഡർ തോണ്ടി വിളിച്ചു. "താനല്ലേ ആ പയ്യനെയും കൊണ്ടുവന്നത്‌ ..."

"എങ്ങനൊണ്ട്‌ സാറേ. ചോര കൊറേപ്പോയതാ ..." കുമാരൻ ചോദിച്ചു.

"സ്വൽപം സീരിയസാ. മെഡിക്കൽ കോളേജിലോട്ട്‌ റഫറ്‌ ചെയ്തിട്ടുണ്ട്‌..."

കുമാരൻ വല്ലാതെ കലങ്ങിപ്പോയി. നെഞ്ചത്ത്‌ തൊട്ട്‌ അയാൾ പതം പറഞ്ഞു - "കഷ്ടമായല്ലോ ഭഗവാനേ. ആദ്യമായിട്ടാ എന്റെ കടയ്ക്കു മുന്നിൽ ഇങ്ങനൊരു സംഭവം. അതും ചോരേം നീരുമുള്ള ചെറുപ്പക്കാരൻ ..."

"ആംബുലൻസുണ്ട്‌. താൻ വാ..." അറ്റൻഡർ നടന്നു. വെപ്രാളത്തോടെ കുമാരൻ പിന്നാലെ പുറപ്പെട്ടു.


3


വൈകിയ രാത്രിനേരത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ മുകളിൽ സൂര്യൻ അസ്തമിച്ചിട്ടില്ലല്ലോയെന്ന് കുമാരൻ വിസ്മയിച്ചു. വെളിച്ചത്തിന്‌ ഇങ്ങനെയും ഇരുട്ടിനെ തിന്നു തീർക്കാൻ കഴിയുമോ എന്നായിരുന്നു അയാൾ സംശയിച്ചത്‌. തന്റെ ചായക്കടയ്ക്ക്‌ മുന്നിലെ വഴിവിളക്ക്‌ അതിന്‌ ആകാവുന്ന മഞ്ഞവെളിച്ചം മുഴുവൻ വീഴ്ത്തിയിട്ടും ആ ചെറുവട്ടത്തിനപ്പുറം ഇരുട്ട്‌ പതുങ്ങി നിൽക്കാറുണ്ടല്ലോയെന്ന് കുമാരൻ ഓർത്തു. ഓപ്പറേഷൻ തീയേറ്ററിന്‌ പുറത്തെ നീളൻവരാന്തയുടെ മൂലയിലിരുന്ന് കുമാരൻ കോട്ടപ്പാറയപ്പൂപ്പന്‌ മൂന്നാമതും ഒരു കോഴിയെ നേർന്നു. അകത്തേക്ക്‌ കൊണ്ടുപോയ ചെറുപ്പക്കാരനെ നേരം ഏറെ കഴിഞ്ഞിട്ടും പുറത്തുകണ്ടില്ല. ഉറക്കം കണ്ണുകളിൽ തൂങ്ങിയാടാൻ തുടങ്ങിയപ്പോൾ രക്തക്കറ പുരണ്ട തോർത്ത്‌ വരാന്തയിൽ വിരിച്ച്‌ കുമാരൻ കിടന്നു. ഇടയ്ക്കൊന്ന് ഞെട്ടിയുണർന്ന് അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. മുന്നിലൂടെ തിരക്കിട്ടുപോകുന്നവർക്കിടയിൽ നിന്ന് നേരത്തേ കണ്ട ഒരു നഴ്സിനോട്‌ അയാൾ ചോദിച്ചു - "പത്തനാപുരത്തൂന്ന് കൊണ്ടുവന്ന ആ പയ്യന്‌ എങ്ങനൊണ്ട്‌ സാറേ "

"വാർഡിലോട്ട്‌ മാറ്റി. അയാളുടെ ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്‌..." നഴ്സ്‌ ചൂണ്ടിക്കാട്ടിയ മുറിയിലേക്ക്‌ കുമാരൻ നടന്നു. പാതി ചാരിയിരുന്ന വാതിലിലൂടെ എത്തിനോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന ചെറുപ്പക്കാരനെ ഭാഗികമായി കാണാമായിരുന്നു. അവൻ ആരോടോ സംസാരിക്കുകയായിരുന്നു.

"എന്റെ കോട്ടപ്പാറ അപ്പൂപ്പാ" എന്ന് നിശ്വസിച്ച്‌ കുമാരൻ പുറത്തേക്ക്‌ നടന്നു.


4


കെ.എസ്‌.ആർ.ടി.സി ബസിന്റെ പിൻസീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന കുമാരനെ തട്ടിവിളിച്ച്‌ കണ്ടക്ടർ ചോദിച്ചു - "എങ്ങോട്ടാ, ടിക്കറ്റെടുത്താട്ടെ..."

കുമാരൻ ഉറക്കത്തിൽ നിന്നുണർന്ന് ചുറ്റും നോക്കി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മെഡിക്കൽ കോളേജിനു മുന്നിലൂടെ വന്ന ബസിൽ പത്തനാപുരം എന്ന ബോർഡ്‌ കണ്ട്‌ ഓടിക്കയറിയതും ഇരുന്നപാടെ ഉറങ്ങിപ്പോയതും അയാൾക്ക്‌ ഓർമ്മ വന്നു.

"ടിക്കറ്റ്‌ പറഞ്ഞാട്ടെ..." എന്ന് കണ്ടക്ടർ പിന്നെയും ധൃതി കൂട്ടി. കുമാരൻ കൈലിമുണ്ടിന്റെ തെറുത്തുവെച്ച മടി പരതി. അവിടം ശൂന്യമായിരുന്നു. അയാൾ കണ്ടക്ടറെ നോക്കി മഞ്ഞളിച്ചു ചിരിച്ചു. അപ്പോഴാണ്‌ കണ്ടക്ടർ ചോര ഉണങ്ങിയ പാടുകളുള്ള കുമാരന്റെ വേഷം ശ്രദ്ധിച്ചത്‌.

"താൻ ആരെയെങ്കിലും കൊന്നിട്ടു വരുവാന്നോടോ?" എന്ന ചോദ്യത്തിനു പിന്നാലെ യാത്രക്കാർ ഒന്നടങ്കം കുമാരനെ തുറിച്ചു നോക്കാൻ തുടങ്ങി.

കുമാരൻ ഒരു വിശദീകരണത്തിന്‌ തുനിയുന്നതിന്‌ മുമ്പ്‌ കണ്ടക്ടർ ബെല്ലടിച്ചു. തൊട്ടുപിന്നാലെ യാത്രക്കാരുടെ പിറുപിറുപ്പ്‌ ഉച്ചത്തിലായി.

തനിക്ക്‌ മുന്നിലെ കൊടുംവളവിലേക്ക്‌ അപ്രത്യക്ഷമായ ബസിന്റെ വെളിച്ചം അറ്റതോടെ കുമാരൻ ഇരുട്ടിന്റെ കാട്ടുപൊന്തയിൽ തനിച്ചായി. കണ്ണുകൾ ആകാവുന്നത്ര തുറിപ്പിച്ചിട്ടും അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. ഏതു നട്ടപ്പാതിരയ്ക്കും കണ്ണുകളിങ്ങനെ തുറിപ്പിച്ച്‌ വഴി കണ്ടെത്തി താൻ നാട്ടിലൂടെ എത്രയോ തവണ നടന്നിട്ടുണ്ടെന്ന് അയാൾ ഓർത്തു.

ഓരോ നാട്ടിലും ഇരുളും വെളിച്ചവും ഓരോ തരത്തിലായിരിക്കുമെന്ന് അയാൾ വിചാരിച്ചു.


O


PHONE : 9447779152