Wednesday, November 9, 2016

സംസ്കാരജാലകം-27

സംസ്കാരജാലകം-27
ഡോ.ആർ.ഭദ്രൻ















ബോബ് ഡിലന്‌ 2016 ലെ സാഹിത്യനൊബേൽ




ഒരു ഗാനരചയിതാവിന്‌ നൊബേൽ സമ്മാനം ലഭിച്ചു എന്ന കൗതുകം ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനത്തിനുണ്ട്. ഇതിന്‌ സാഹിത്യരംഗത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഗാനശാഖയ്ക്ക് ലഭിച്ച ഒരു ആഗോള അംഗീകാരമായി ഈ പുരസ്കാരലബ്ധിയെ വിലയിരുത്താവുന്നതാണ്‌. അമേരിക്കൻ എഴുത്തുകാരനായ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പോരാട്ടവും യുദ്ധവിരുദ്ധപ്രവർത്തനങ്ങളും ഏറെ പ്രശംസിക്കപ്പെടേണ്ടവയാണ്‌.


കാവാലം നാരായണപ്പണിക്കർ ഇനി ഓർമ



കാവാലം നാരായണപണിക്കരുടെ അന്ത്യം കലാകേരളത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. നാടകകൃത്ത്, നാടകസംവിധായകൻ, ഗാനരചയിതാവ്, തനതു നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനി എന്നീ നിലകളിലെല്ലാം കാവാലം എക്കാലവും ഓർമ്മിക്കപ്പെടും. കാളിദാസൻ, ഭാസൻ തുടങ്ങിയവരുടെ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ച് കാവാലം ഇന്ത്യയുടെ മുഴുവൻ ആദരവാണ്‌ പിടിച്ചു വാങ്ങിയത്. എം.ജി.സർവ്വകലാശാലയുടെ കോളേജ് അധ്യാപകർക്കുള്ള മലയാളം റിഫ്രഷർ കോഴ്സിൽ വെച്ചാണ്‌ കാവാലത്തിന്റെ ഒരു ക്ലാസ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. സംസ്കാരജാലകത്തിന്റെ പ്രണാമങ്ങൾ അർപ്പിക്കട്ടെ!

തിരുത്ത് - റസീന കടേങ്ങൽ



റസീന കടേങ്ങൽ എന്ന എഴുത്തുകാരിയെ ഈ അടുത്ത സമയത്താണ്‌ പരിചയപ്പെട്ടത്. അവർ കൊല്ലം ജില്ലയിൽ തേവലക്കരയിലെ സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആന്റ് ജൂനിയർ കോളേജിന്റെ പ്രിൻസിപ്പൽ ആണ്‌. നന്നായി കവിതയും ചെറുകഥയും എഴുതും. ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. അത് ആറേഴ് വർഷങ്ങൾക്കു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നാണ്‌ ടീച്ചറുടെ നിലപാട്. ടീച്ചർ എഴുതിയ ഒരു കവിത ഇങ്ങനെ വായിക്കാം.

തിരുത്തി തിരുത്തി
തിരുത്താനിടമില്ലാത്തൊരു
കുടുസ്സുമുറിയായിരിക്കുന്നു
നിന്റെ ഹൃദയം
ഞാനതിൻ 
വാതിൽപ്പടിയിലെ 
വലിയൊരു തെറ്റും!

പ്രണയത്തിന്റെ ഒരു സംഘർഷാത്മകത ചേതോഹരമായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു. കവിത സാന്ദ്രമാകുകയും എന്നാൽ വ്യക്തതയുടെ നിറം അണിയിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ കവിതയുടെ പ്രത്യേകത.


ചാത്തന്നൂർ മോഹൻ




പത്രപ്രവർത്തകനും നാടകഗാനരചയിതാവും കവിയുമായ ചാത്തന്നൂർ മോഹന്റെ മരണം സാംസ്കാരികകേരളത്തിന്‌ കനത്ത നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. കെ.പി.അപ്പന്റെ ഒരു വലിയ ആരാധകനായിരുന്നു മോഹൻ. ആ നിലയിൽ കെ.പി.അപ്പൻ പറഞ്ഞും ചാത്തന്നൂർ മോഹനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. കൊല്ലത്തെ സാംസ്കാരിക പ്രവർത്തകർക്ക് അവിസ്മരണീയ ഓർമകളാണ്‌ അദ്ദേഹം പകർന്നു നൽ കിയിട്ടുള്ളത്. ചാത്തന്നൂർ മോഹന്റെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ




ആടുജീവിതമാണ്‌ ബെന്യാമിന്‌ പേരും പെരുമയും നൽകിയ നോവൽ. അതിന്‌ സാഹിത്യ അക്കാദമി അവാർഡ് വരെ ലഭിച്ചതാണ്‌. യഥാർത്ഥത്തിൽ 2008 ൽ എഴുതിയ അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾക്ക് അക്കാദമി അവാർഡ് ലഭിക്കേണ്ടതായിരുന്നു. അത് നൽകാതിരുന്നത് വലിയ അപരാധമായിപ്പോയി. മധ്യതിരുവിതാംകൂർ ജീവിതവും ഭാഷയും സംസ്കാരവും ഉയർത്തിക്കാണിക്കുന്ന ഈ നോവൽ ‘ആടുജീവിത’ത്തെക്കാൾ മികച്ച നോവലാണ്‌. നോവൽകല എന്താണെന്ന് ഈ കൃതി നമുക്ക് പറഞ്ഞുതരുന്നു.

മഹാശ്വേതാദേവി



എഴുത്തും ആക്ടിവിസവും ഒരുപോലെ കൊണ്ടുപോയ എഴുത്തുകാരിയായിരുന്നു. മഹാശ്വേതാദേവി. മഹാശ്വേതാദേവിയുടെ എഴുത്തുകൾ എക്കാലവും ഓർമിക്കപ്പെടുന്നതാണ്‌. ആദിവാസിക്ഷേമത്തിനു വേണ്ടി മഹാശ്വേതാദേവി നൽകിയ സംഭാവനകളും അതുല്യങ്ങളായിരുന്നു. വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും സ്വപ്നങ്ങളുമായിരുന്നു ഈ എഴുത്തുകാരിയുടെ രചനകളിലെ ഏറ്റവും പ്രധാന ധാര. മഹാശ്വേതാദേവിയുടെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു.


‘പുലിമുരുകനും’ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയും’

ഇപ്പോൾ കൊട്ടിഘോഷിക്കുന്ന പുലിമുരുകനെക്കാൾ ശ്രേഷ്ഠമായ ചലച്ചിത്രം ‘കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ ആണ്‌. ഒരു പുതിയ അനുഭവലോകം ചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നു എന്ന മഹത്വം പുലിമുരുകനുണ്ട്. എന്നാൽ അത് പതുക്കെ കച്ചവടസിനിമയുടെ സ്ഥിരം ഫോർമുലയിലേക്ക് മാറുകയാണ്‌. ഇത് തിരക്കഥയുടെ പരാജയമാണ്‌. തിരക്കഥയുടെ കാര്യത്തിൽ സിദ്ധാർഥ് ശിവയുടെ 'കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' പക്വതയാർന്ന ഒരു സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്.



എഡ്വേർഡ് ആൽബി




വിഖ്യാത അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി അന്തരിച്ചു. അദ്ദേഹത്തിന്‌ 88 വയസ്സായിരുന്നു പ്രായം. മൂന്നുപ്രാവശ്യം പുലിസ്റ്റർ സമ്മാനം നേടിയിട്ടുണ്ട്. ‘എ ഡെലിക്കേറ്റ് ബാലൻസ്’ (1967), ‘സീ സ്കെയ്പ്പ്’ (1975), ‘ത്രീ ടോൾ വിമൺ’ (1994) എന്നിവയാണ്‌ നാടകങ്ങൾ. അദ്ദേഹത്തിന്റെ ‘Zoo Story' എന്ന ഏകാങ്കനാടകം പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ EJPM ഹോസ്റ്റൽ വാർഷികത്തിന്‌ അവതരിപ്പിച്ചത് ഒരു വലിയ കലാനുഭവമായി എന്റെ മനസ്സിൽ ഇപ്പോഴും ശേഷിക്കുന്നു. അന്ന് EJPM ഹോസ്റ്റലിന്റെ വാർഡൻ ആയിരുന്നു ഞാൻ. എനിക്കായിരുന്നു നാടകത്തിന്റെ സംഘാടക ചുമതല. പ്രിറ്റി എഡ്വേർഡ് ആയിരുന്നു സംവിധായകൻ. ഇപ്പോൾ മനോരമ ചാനലിൽ ജോലി ചെയ്യുന്ന പ്രിൻസ് പാപ്പച്ചനും അന്ന് ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായിരുന്ന രവിയുമായിരുന്നു നടകത്തിലെ അഭിനേതാക്കൾ.


'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'  




എസ്.ഹരീഷിന്റെ ’മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവന്നത് എന്തുകൊണ്ടും ഉചിതമായി. പുതിയകാലത്തും നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന വലിയ ജാതിവിചാരത്തെ മനോജ്ഞമായി അവതരിപ്പിക്കുന്ന കഥയാണിത്. ഭാഷയ്ക്കുള്ളിലെയും ആചാരങ്ങൾക്കുള്ളിലെയും ജാതിയെയും കഥ പുറത്തെടുത്ത് കാണിക്കുന്നു. ജാതിരഹിത പ്രേമവിവാഹത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീധനം, ജാതിഭ്രാന്ത്, പൊങ്ങച്ചം, ആഡംബരം എന്നീ സാമൂഹികവിപത്തുകളെ കഥ മനോജ്ഞമായി എടുത്തുകാണിക്കുകയാണ്‌. പ്രേമവിവാഹത്തിന്റെ ഒരു കഥാന്തരീക്ഷത്തിൽ നിർത്തിയാണ്‌ എസ്.ഹരീഷ് ഇതെല്ലാം ഒരു കഥാകൃത്തിന്റെ ഉത്തരവാദിത്വബോധത്തോടെ എടുത്തുകാണിച്ചിരിക്കുന്നത്. ശ്രീനാരായണഗുരു എന്ന സൈൻ (Sign) കഥ വളരെ കലാപരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളേജിലെ എന്റെ വിദ്യാർത്ഥിയായിരുന്നു എസ്.ഹരീഷ്. കഥ വായിച്ചുകേട്ടപ്പോൾ ഹരീഷിനെ ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നി.


ദക്ഷിണാമൂർത്തി 



ദക്ഷിണാമൂർത്തിയുടെ ആകസ്മികമായ മരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ വലിയ ആഘാതമായിരിക്കുകയാണ്‌. മാതൃകാപുരുഷനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഒരിക്കൽ മാത്രമേ ഞാൻ ദക്ഷിണാമൂർത്തിയുടെ പ്രസംഗം കേട്ടിട്ടുള്ളു. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് താത്വികവശങ്ങൾ വിശദീകരിക്കുന്നതിന്‌ അദ്ദേഹം പ്രഗത്ഭനായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിസ്തുലമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രതിഭാശാലികളായ നേതാക്കന്മാരുടെ വംശം അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ ദക്ഷിണാമൂർത്തിയുടെ മരണം അപരിഹാര്യമായ ഒരു നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. സംസ്കാരജാലകം ദുഖം പങ്കുവെക്കുന്നു.

O



Saturday, July 30, 2016

സംസ്കാരജാലകം-26

സംസ്കാരജാലകം-26
ഡോ.ആർ.ഭദ്രൻ















സുഗന്ധി എന്ന ആണ്ടാൾ ദേവനായകി




ടി.ഡി.രാമകൃഷ്ണന്റെ ഈ നോവലിന്റെ തമിഴ്പതിപ്പ് ഉടൻ ഉണ്ടാവണം. തമിഴ്നാട്ടിൽ നോവൽ വലിയ വിപ്ലവം സൃഷ്ടിക്കും; വായനാവിപ്ലവം. ശ്രീലങ്കയിലെ വംശീയകലാപത്തിൽ ഈ നോവലിൽ വ്യക്തമായും തമിഴ് വംശജരോട് വലിയ ആഭിമുഖ്യമാണ്‌ പുലർത്തുന്നത്. പുലി പ്രഭാകരൻ ഒരു ലഹരിയായി നോവലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളിൽ നിന്നും വ്യത്യസ്തമായ നോവലാണിത്. ചരിത്രവും മിത്തും ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നതിന്റെ സൗന്ദര്യാത്മകതലങ്ങളെക്കുറിച്ച് നോവൽ വിമർശകർ ആഴത്തിലുള്ള അന്വേഷണങ്ങൾ നടത്തണം.


വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ





വാർത്ത കേൾക്കുന്നതിന്റെ ഗൗരവവും സുഖവും സൗന്ദര്യവും മലയാളിക്ക് കൊടുത്തത് ആൾ ഇന്ത്യ റേഡിയോ ഡൽഹിനിലയത്തിലെ മലയാളം വാർത്തവായനക്കാരനായ ശങ്കരനാരായണനായിരുന്നു. ഈ രംഗത്ത് ഇതിനോട് കിട പിടിക്കാൻ മറ്റൊരാളും ഉണ്ടായിട്ടില്ല. ഇന്ന് ടെലിവിഷൻ ചാനലുകളിൽ വാർത്തകൾക്ക് ദൃശ്യാത്മകതയുടെ സാധ്യതകൾ ഉണ്ടായിട്ടുകൂടി വലിയ അനുഭവരസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ശങ്കരനാരായണന്റെ വാർത്തവായനയുടെ പ്രത്യേകത, ശ്രാവ്യമായിട്ടുകൂടി നല്ല ദൃശ്യാത്മകതയും നാടകീയതയും പകരാൻ കഴിഞ്ഞു എന്നതാണ്‌. ആ വാർത്തകൾക്ക് ഒരു നാഷണൽ സ്പിരിറ്റ് കൂടി ഉണ്ടായിരുന്നു. ഇന്ത്യ ഒന്നാകെ ഉൾക്കൊണ്ടുകൊണ്ടാണ്‌ ആ വാർത്തകൾ മലയാളിയുടെ കാതുകളിൽ വന്നുപതിച്ചത്. ഇപ്പോഴത്തെ ടെലിവിഷൻ വാർത്തകൾ കൊച്ചു തുരുത്തുകളായി മാറുന്നതുകൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്. 



ഒരു അപൂർവ്വ പുസ്തക പ്രകാശനം




2016 ഏപ്രിൽ 8 വെള്ളിയാഴ്ച കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഒരു അപൂർവ്വ പ്രകാശനം നടക്കുകയുണ്ടായി. ഡോ.പി.കെ.ഗോപൻ എഴുതിയ ‘സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും’ എന്ന പുസ്തകമാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്. അശ്വതിതിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ പുസ്തകം സ്വീകരിച്ചു. ഒരു കമ്യൂണിസ്റ്റുകാരനെഴുതിയ പുസ്തകം തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു തമ്പുരാട്ടി പ്രകാശനം ചെയ്തു എന്ന കൗതുകം ചടങ്ങിനെ ആദ്യന്തം ഗൗരവമുള്ളതാക്കി മാറ്റി. കമ്യൂണിസ്റ്റുകാർ കലയോടു പുലർത്തുന്ന ആദരവ് ചടങ്ങിൽ ആദ്യവസാനം പ്രകീർത്തിക്കപ്പെട്ടു. വളരെ കുലീനവും അന്തസ്സുറ്റതുമായിരുന്നു തമ്പുരാട്ടിയുടെ ഓരോ വാക്കും ചലനവും എന്നതും ശ്രദ്ധിക്കപ്പെട്ടു. 



ഏ.അയ്യപ്പനും നൊബേൽ സമ്മാനവും




മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യയിൽ തന്നെ നൊബേൽ സമ്മാനം ലഭിക്കുവാൻ പോന്ന തരത്തിൽ കാവ്യശക്തി ഉണ്ടായിരുന്ന ഒരു കവി ഏ.അയ്യപ്പൻ മാത്രമാണ്‌. അദ്ദേഹത്തിന്റെ ഓരോ കവിതയും വായിച്ച് അതിന്റെ ആഖ്യാനത്തിന്റെ സാന്ദ്രഭംഗി താലോലിച്ച് നാം അത്ഭുതപരതന്ത്രരായിപ്പോകും. ആ കാവ്യപ്രതിഭയ്ക്ക് മുന്നിൽ നാം അറിയാതെ നമിച്ചുപോകും. അതിമനോഹരമായി ഈ കവിതകൾ വിവർത്തനം ചെയ്ത് നൊബേൽ അക്കാദമിക്ക് കൊടുത്താൽ നെരൂദയ്ക്ക് നൊബേൽ സമ്മാനം കൊടുത്തതു പോലെ ഈ കവിയ്ക്കും നൊബേൽ സമ്മാനം ഉറപ്പാണ്‌. കേരളത്തിലെ സാഹിത്യരംഗത്ത് നിലനിൽക്കുന്ന വൃത്തികെട്ട പ്രവണതകളാണ്‌ അയ്യപ്പനെപ്പോലെയുള്ള കവികളുടെ യഥാർത്ഥമഹത്വം ലോകത്തിലേക്ക് പ്രകാശമാകുന്നതിന്‌ എന്നും തടസ്സമായി നിന്നിട്ടുള്ളത്. കമലാസുരയ്യ മാത്രമാണ്‌ മലയാളത്തിലെ ഏറ്റവും വലിയ കവി ഏ.അയ്യപ്പനാണെന്ന് തുറന്നു പറഞ്ഞിട്ടുള്ളത്.


കനയ്യ എന്ന കനൽ




രാജ്യത്തിനുള്ളിലെ ചൂഷണങ്ങൾക്കെതിരെ ആഞ്ഞടിച്ച ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ എന്ന ചെറുപ്പക്കാരൻ നിസ്തോഭമായ ആത്മധൈര്യത്തിലൂടെ രാജ്യത്തുടനീളം ഫാസിസത്തിനെതിരെ പോരാടുന്ന ഒരു ജനതയുടെ മനോവീര്യമാണ്‌ പ്രോജ്ജ്വലിപ്പിച്ചത്. വ്യാജപ്രചാരണങ്ങളിലും സമ്മർദ്ദങ്ങളിലും കനയ്യ അടിതെറ്റിയിരുന്നെങ്കിൽ ഒപ്പം ചേർന്ന വലിയ ഒരു ആരവം നിലച്ചുപോകുമായിരുന്നു. ഫാസിസ്റ്റുകൾ രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമായിരുന്നു. ശക്തിയുക്തം അന്തരീക്ഷത്തിലേക്കുയർന്ന ആ ചൂണ്ടുവിരൽ ഒരു രാജ്യത്തിന്റെ മുഴുവൻ ജനാധിപത്യമോഹങ്ങളെയുമാണ്‌ കാത്തുസൂക്ഷിച്ചത്.


നേതാവ് പറയട്ടെ

ഈ തെരഞ്ഞെടുപ്പുകാലം നമ്മുടെ ചാനലുകൾ ശരിക്കും ആഘോഷിക്കുകയായിരുന്നു. പല തെരഞ്ഞെടുപ്പു പരിപാടികളും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ്‌ മാതൃഭൂമി ചാനലിലെ ‘നേതാവു പറയട്ടെ’ എന്ന പരിപാടി. ഇത് അവതരിപ്പിച്ചത് ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു. അഭിമുഖരൂപത്തിലുള്ള ഈ പരിപാടി ചോദ്യകർത്താവിന്റെ ചടുലഭംഗി കൊണ്ടും കൃത്യത കൊണ്ടുമാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്.



ആ മണിനാദം നിലച്ചു, പിന്നെയും പിന്നെയും മുഴങ്ങാൻ




കലാഭവൻ മണിയുടെ മരണം മലയാളത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന്‌ കലാഭവൻ മണിക്ക് ആ വർഷത്തെ ഭരത് അവാർഡ് ലഭിക്കേണ്ടതായിരുന്നു. അവാർഡ് നിഷേധിച്ചതിൽ ഒരു വൻ ചതി ഉണ്ടായിരുന്നു എന്ന് ഞങ്ങളൊക്കെ അന്ന് വിമർശനം ഉന്നയിച്ചിരുന്നതാണ്‌. സ്വഭാവനടനായും, ഗായകനായും, ഹാസ്യതാരമായും അഭിനയത്തിന്റെ ബഹുവർണ്ണക്കുടകൾ ഉയർത്തുവാൻ കഴിയുന്ന ഒരു നടൻ ലോകത്തെ എന്താണ്‌ ബോധ്യപ്പെടുത്തുന്നത്? ഈ സിദ്ധിയുള്ള ഏതു നടനാണ്‌ മലയാളത്തിൽ വേറേയുള്ളത്? മലയാളഭാഷയിൽ മാത്രമല്ല, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും മണിയുടെ പ്രതിഭാവിലാസം ശോഭിച്ചിട്ടുണ്ട്. അങ്ങനെ അഭിനയത്തിന്റെ ഒരു ദ്രാവിഡപ്രഭാവമായി മണി മാറുകയായിരുന്നു.


പ്രായംചെന്ന രാഷ്ട്രീയക്കാർ ഇലക്ഷനിൽ നിന്നും മാറിനിൽക്കുക. 


കേരളത്തിലെ ഇലക്ഷനുകളിൽ നിന്ന് ഇനിയെങ്കിലും പ്രായം ചെന്നവർ മാറി നിൽക്കണം. സ്ത്രീകൾക്കും യുവാക്കൾക്കും അവർ വഴിമാറി കൊടുക്കുക. വി.എസ്, ഏ.കെ.ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെല്ലാം ഇത് ബാധകമാണ്‌. അവർ മാറിനിന്നുകൊണ്ട് നല്ല വഴികാട്ടികളായി വേഷം മാറണം. ഇവരെയെല്ലാം പാർലമെന്ററി വ്യാമോഹം ഉടുമ്പിനെപ്പൊലെ വല്ലാതെ പിടികൂടിയിരിക്കുകയാണ്‌. രംഗം വിടാതെ നിൽക്കുന്നതു കാണുമ്പോൾ ഈ പാർലമെന്ററി വ്യാമോഹത്തെക്കാൾ വൃത്തികെട്ടിട്ടില്ല മറ്റൊന്നും ഊഴിയിൽ എന്ന് അറിയാതെ മനസ്സ് പറഞ്ഞുപോകുകയാണ്‌. ഇനിയെങ്കിലും മാറി നിന്നില്ലാ എങ്കിൽ ചരിത്രം നിങ്ങൾക്ക് മാപ്പുതരില്ല എന്നത് നിസ്സംശയമാണ്‌.


കെ.സജീവ്കുമാർ.




കെ.സജീവ്കുമാർ സാഹിത്യരംഗത്ത് കൂടുതൽ സജീവമാകുന്നു. സജീവ്കുമാർ പുതിയ മലയാള കാവ്യധാരയിലെ പ്രമുഖനായ കവിയാണ്‌. പുതുമലയാള കവിതയുടെ വഴികളെക്കുറിച്ച് സൂക്ഷ്മമായി ജ്ഞാനമുള്ള നിരൂപകൻ കൂടിയാണ്‌ കെ. സജീവ്കുമാർ. അദ്ദേഹത്തിന്റെ ‘ഭൂമി ഒരു ചിത്രപുസ്തകം’ 2007 ൽ പരിധി ബുക്സ് പുറത്തിറക്കി. അതിൽ ശ്രദ്ധേയങ്ങളായ ഒട്ടേറെ കവിതകൾ ഉണ്ടായിരുന്നു. ചില കവിതകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഒറ്റയ്ക്കൊരു പെൺകുട്ടി പുഴയെ കാമിക്കുന്നു.
ബോംബ്
മഴത്തുള്ളിയുടെ ഫോസിൽ
ഫൂക്കോയുടെ വാൾ

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെക്കുറിച്ച് ഇദ്ദേഹമെഴുതിയ ഒരു നിരൂപണലേഖനം വായിച്ചതിന്റെ ഓർമ്മയും എന്റെ മനസ്സിലുണ്ട്. ആ ലേഖനത്തിന്റെ പേര്‌ ഇങ്ങനെയായിരുന്നു - ‘അന്യവത്കരിക്കപ്പെട്ട ജീവിതത്തിന്റെ ഉണ്മ’ (വിജ്ഞാനകൈരളി). എൽ.തോമസ്കുട്ടിയുടെ കവിതകളെക്കുറിച്ചും സജീവ്കുമാർ ഇതുപോലെ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ട് കവിതാസമാഹാരങ്ങൾ ഉടൻ പുറത്തിങ്ങാൻ പോകുകയാണ്‌. അതിലൊന്നിന്റെ പേര്‌ നൂലുപൊട്ടിയ രാത്രി - നൂറ്റൊന്ന് പ്രണയകവിതകൾ. മറ്റൊന്ന് ‘ഫൂക്കോയുടെ വാൾ’. സഹൃദയലോകം ഈ കവിതാസമാഹാരങ്ങളെ താൽപര്യപൂർവ്വം കാത്തിരിക്കുകയാണ്‌.


വി.ഡി.രാജപ്പന്‌ പ്രണാമം




ചാനലുകളും കോമഡി ഷോകളുമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഹാസ്യകഥാപ്രസംഗങ്ങളിലൂടെ കേരളക്കരയാകെ ചിരിയുടെ തരംഗമുയർത്തിയ വി.ഡി.രാജപ്പന്റെ ഓർമ്മയ്ക്ക് മുന്നിൽ സംസ്കാരജാലകത്തിന്റെ സ്മരണാജ്ഞലി. ശബ്ദവും ഉച്ചാരണത്തിലെ താളവും കൊണ്ടാണ്‌ ഓഡിയോ കാസറ്റുകളുടെ കാലത്ത് വി.ഡി.രാജപ്പൻ ചിരിയുടെ മാലപ്പടക്കങ്ങളുയർത്തിയത്. ചുറ്റും കാണുന്ന ജീവജാലങ്ങളെ നായകനും നായികയുമാക്കി ശക്തമായ സാമുഹ്യവിമർശനമാണ്‌ ഹാസ്യകഥകളിലൂടെ അദ്ദേഹം പകർന്നത്. അന്നത്തെ സിനിമാഗാനങ്ങളുടെ സംഗീതത്തിനൊപ്പിച്ച് അദ്ദേഹമുണ്ടാക്കിയ പാരഡിഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.


ഒരു മുറൈ വന്ത് പാർത്തായാ



പുനർജന്മം ഒരു വലിയ തത്വചിന്താപ്രശ്നമാണ്‌. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇതേക്കുറിച്ച് പഠിക്കാൻ ഒരു പഠനവിഭാഗം തന്നെയുണ്ട്. പുനർജന്മം ഒരു യാഥാർത്ഥ്യം തന്നെയാണെന്നാണ്‌ എനിക്ക് സദാപി തോന്നുന്നത്. അതുകൊണ്ട് പുനർജന്മം പ്രമേയമായി വരുന്ന ഈ സിനിമ വളരെ കൗതുകത്തോടെയാണ്‌ ഞാൻ കണ്ടത്. സംവിധായകൻ സാജൻ.കെ.മാത്യൂ വിശ്വസനീയമായിത്തന്നെ ഇത് ചിത്രീകരിച്ചിട്ടുണ്ട്. നായകകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും നായികമാരായെത്തിയ പ്രയാഗ മാർട്ടിൻ, സനുഷ എന്നിവരും മികച്ച അഭിനയനിലവാരമാണ്‌ പുലർത്തിയിട്ടുള്ളത്.


മുഹമ്മദലിയും ഇ.പി.ജയരാജനും




ബോക്സിംഗ് ഇതിഹാസം മുഹമ്മദലിക്ക് പ്രണാമം. മുഹമ്മദലിയുടെ മരണം നമുക്ക് ദുഖകരമായ ഒരു വാർത്തയായിരുന്നു. അമേരിക്കയുടെ യുദ്ധക്കൊതിക്കും സാമ്രാജ്യത്വമനോഭാവത്തിനും വർണ്ണവെറിക്കുമതിരെ എടുത്ത നിലപാടുകൾ മുഹമ്മദലിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു ബോക്സിംഗ് ഇതിഹാസം എന്നതിലപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഏറെ ആദരണീയമായിരുന്നു. ഇതൊന്നും മനസ്സിലാകാതെ കേരളത്തിന്റെ സ്പോർട്സ് മന്ത്രി ഇ.പി.ജയരാജൻ നടത്തിയ പ്രതികരണം ഒട്ടും ഭൂഷണമായില്ല. ഒരു മാർക്സിസ്റ്റ് മന്ത്രിക്ക് ഒട്ടും ചേരുന്നതായിരുന്നില്ല അത്.  എങ്കിലും അദ്ദേഹത്തിന്റെ ധീരമായ രാഷ്ട്രീയപ്രവർത്തനം എന്നും നമുക്ക് ആവേശം ജനിപ്പിക്കുന്നതാണ്‌.





Wednesday, July 27, 2016

ഒറ്റയ്ക്കിരുന്ന് ബിയറടിക്കുന്ന ആൾ

കവിത
അജിത് മോഹൻ















ഒറ്റയ്ക്ക് ‘ദാസ്’ ബാറിലിരുന്ന് ബിയറടിക്കുന്ന ആൾ
ഒന്നും ചിന്തിക്കുന്നുണ്ടാവില്ല.
കേ.എഫും അച്ചാറുമായി ഇരിക്കുന്നയാളുടെ ചിന്തകളിൽ
പുതിയ തെരഞ്ഞെടുപ്പ് സമവാക്യങ്ങളോ,
ജെ.എൻ.യുവോ, വെമുലയോ ഉണ്ടായിരിക്കില്ല.

പാതി ബിയറാകുമ്പോൾ അയാൾ
അടുത്ത ടേബിളിലിരുന്ന്
ബഡ്വൈസറും കരിമീനും കഴിക്കുന്നവനെ
ബൂർഷ്വാ എന്ന് മനസ്സിൽ വിളിച്ച്, ഒന്ന് നെടുവീർപ്പിടും.

സൈഡിലെ ടേബിളിൽ
പണപ്പെരുപ്പത്തെക്കുറിച്ചും, പാഠപുസ്തകമില്ലായ്മയെപ്പറ്റിയും
പായാരം പറയുന്ന ബാങ്കുദ്യോഗസ്ഥനെയും, അധ്യാപകനെയും
അതുകേട്ട് തലയാട്ടുന്ന പണിയില്ലാത്തവനെയും
നോക്കി ചിറികോട്ടും.

രണ്ടാമത്തെ ബിയർ ഓർഡർ ചെയ്യുമ്പോൾ
ഒറ്റയ്ക്കിരിക്കുന്നയാൾ ചിന്തിക്കാൻ തുടങ്ങും.
റമ്മുണ്ടായിരുന്നെങ്കിൽ
നാലഞ്ചു പെഗ്ഗിൽ ഒരു തീരുമാനമായേനേയെന്ന ചിന്തയിൽ
അയാളിൽ ഭരണകൂടവിരുദ്ധ വികാരമുണരും.

ബാറിലെ അക്വേറിയത്തിലേക്ക് നോക്കുമ്പോൾ അയാൾക്ക്
സ്വർണമീനുകൾ സമ്മാനമായി നൽകിയ കാമുകിയെ ഓർമ വരും.
ഓർമ, ബൂർഷ്വായുടെ പ്ലേറ്റിലെ
മുള്ളുകൾ മാത്രമായ കരിമീനിലവസാനിക്കുമ്പോൾ
പതിവിലും വേഗം അയാൾ രണ്ടാം ബിയറിന്‌ ഒപ്പീസുചൊല്ലും.

ബൂർഷ്വയുടെ മുന്നിലെ ബി ഡി എഫ് നോക്കി,
ബീഫ് നിരോധിച്ചാൽ
ബിയറിന്‌ ഇത്ര നല്ലൊരു കോമ്പിനേഷൻ വേറെന്ത്
എന്നു ചിന്തിച്ചുകൊണ്ട് അയാൾ
മൂന്നാമത്തെ ബിയറിന്‌ കൈയ്യുയർത്തിക്കാട്ടും.

സൈഡ് ടേബിളിൽ ഇപ്പോൾ കേൾവിക്കാരില്ല.
ബാങ്കുദ്യോഗസ്ഥൻ പണപ്പെരുപ്പത്തെപ്പറ്റിയും, അധ്യാപകൻ
പുസ്തകമില്ലായ്മയെപ്പറ്റിയും പുലമ്പുമ്പോൾ
പണിയില്ലാത്തോൻ
സലാഡിലെ വെള്ളരിക്കകൾ തീർക്കുന്ന പണിയിലാവും.

ഒരേ ടേബിളിൽ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
മൂന്നുപേരെ നോക്കി അയാൾ ചിരിക്കും
മൂന്നാമത്തെ ബിയറിനു താഴെ അയാൾക്ക്
ബോധോദയമുണ്ടാവാൻ തുടങ്ങും.

ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്നവൻ മാത്രമല്ല,
ഓരോ മദ്യപാനിയും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാണെന്ന്
അയാൾ മനസ്സിലാക്കും.
തിരിച്ചുപോകാനുള്ള കാശുമാത്രമേയുള്ളു എന്ന തിരിച്ചറിവിൽ
അയാൾ ബില്ല് പറയും
നൂറ്റമ്പതു രൂപയുടെ കുറവിൽ
ഒരു ബുദ്ധൻ ജനിക്കാതെ പോകും.
അയാൾ പുറത്തേക്ക് നടക്കുമ്പോൾ
ടേബിളിൽ പുതിയൊരാൾ ഒറ്റയ്ക്ക് വന്നിരിയ്ക്കും.

O


Sunday, March 13, 2016

സംസ്കാരജാലകം-25

സംസ്കാരജാലകം-25
ഡോ.ആർ.ഭദ്രൻ



നാടകമേ ഉലകം




അമൃത ചാനലിലെ 'നാടകമേ ഉലകം' നർമ്മം സൃഷ്ടിക്കുന്നതിൽ വളരെയൊന്നും മുന്നോട്ട് പോകുന്നില്ല. എങ്കിലും കേരള രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളെ അത് നന്നായി പ്രേക്ഷകരുടെ മനസ്സിലേക്ക് കൊണ്ടുവരുന്നുണ്ട്. കാർട്ടൂൺ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തുന്നു എന്നതാണ്‌ ഈ പരിപാടിയുടെ ഏറ്റവും വലിയ സർഗ്ഗാത്മകത.


ജയകൃഷ്ണൻ എന്ന ധീരനായ വിദ്യാർത്ഥി നേതാവ്



ഞാൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലയളവിൽ കണ്ട ഏറ്റവും ധീരനും ആത്മാർത്ഥതയുടെ നിറകുടവുമായിട്ടുള്ള വിദ്യാർത്ഥി നേതാവായിരുന്നു കെ.ജയകൃഷ്ണൻ. അദ്ദേഹം ഇപ്പോൾ SFI പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്‌. കാതോലിക്കേറ്റ് കോളേജിൽ രാഷ്ട്രീയം നിരോധിച്ചപ്പോൾ അതിനെതിരെ സമരം ചെയ്ത്, കൊടിയ മർദ്ദനങ്ങൾ അനുഭവിച്ച നേതാവാണ്‌ ജയകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം എ.കെ.ആന്റണി അടക്കമുള്ള നേതാക്കന്മാർ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ കാലഘട്ടത്തിലാണ്‌ ജയകൃഷ്ണന്റെ സമരവീര്യവും നിലപാടിന്റെ തിളക്കവും നാമിപ്പോൾ തിരിച്ചറിയേണ്ടത്. നിരവധി വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾക്കുവേണ്ടി ജയകൃഷ്ണൻ കൊടിയ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇന്നത്തെ വിദ്യാർത്ഥികൾ തൻകാര്യം മാത്രം നോക്കുന്നവരായി ചുരുങ്ങുമ്പോളാണ്‌ ജയകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ തിളക്കം തിരിച്ചറിയേണ്ടത്. അനീഷ് പ്രമാടം, ബിജു.കെ.വർഗ്ഗീസ്, ബഞ്ചമിൻ ജോസ് ജേക്കബ് എന്നിവരും ഇതുപോലെ മഹത്വമുള്ള വിദ്യാർത്ഥിനേതാക്കളായിരുന്നു. സി.വി.ജോസിന്റെയും എം.എസ്.പ്രസാദിന്റെയും ധീരരക്തസാക്ഷിത്വം കൊണ്ട് പുളകിതമായ കാതോലിക്കേറ്റ് കോളേജ് കാമ്പസിൽ നിന്നാണ്‌ ഈ നേതാക്കൾ ഉയിർകൊണ്ടത് എന്നത് ചിന്തോദ്ദീപകമായിട്ടുണ്ട്.



സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം'




സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം' വലിയ പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്റെ നോവലാണ്‌. ചരിത്രപരതയുടെ സൗന്ദര്യം ആ നോവലിനുണ്ട് എന്നത് നിസ്തർക്കമാണ്‌. ഒ.ചന്തുമേനോന്റെയും, സി.വി.രാമൻപിള്ളയുടെയും, ഒ.വി.വിജയന്റെയും നോവൽകലയുടെ ഓർമകൾ അത് ഉണർത്തുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നോവൽ മാധ്യമത്തിൽ കരകൗശലം നേടാത്തതിന്റെ തകർച്ച ഈ നോവലിനുണ്ട്. നോവൽ എന്ന വലിയ മാധ്യമത്തിനു മുമ്പിൽ ദിശാബോധം നഷ്ടപ്പെട്ടു നിൽക്കുന്ന ആളെപ്പോലെ സുഭാഷ് നിന്നു പോകുകയാണ്‌. മാധ്യമം തകരുന്നതിന്റെ ഗുരുതരമായ പ്രതിസന്ധിയിലൂടെ ആ നോവൽ കടന്നുപോകുന്നു എന്ന് നല്ല വായനക്കാർ തിരിച്ചറിയുന്നു. ഇത് വല്ല്ലാത്തൊരു പതനമാണ്‌. പുരസ്കാരനിർണ്ണയത്തിൽ എന്തുകൊണ്ടാണ്‌ ഇതൊക്കെ കാണാതെ പോകുന്നത്?


ധിംതരികിടതോം




മാതൃഭൂമി ചാനലിലെ 'ധിംതരികിടതോം' ഉന്നതനിലവാരം പുലർത്തുന്ന ഒരു ഹ്യൂമർ കലാവിരുന്നാണ്‌. മലയാള ചലച്ചിത്രങ്ങളിലെ ഉചിതമായ സന്ദർഭങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്‌ ഈ രാഷ്ട്രീയ ഉപഹാസം മുന്നേറുന്നത്. ആഖ്യാനത്തിൽ പുലർത്തുന്ന നർമ്മത്തിന്റെ സർഗ്ഗാത്മകതയാണ്‌ ഈ രാഷ്ട്രീയോപഹാസത്തെ ചിന്തോദ്ദീപകമാക്കുന്നത്. കേരളം സൃഷ്ടിക്കുന്ന രാഷ്ട്രീയ സന്ദർഭങ്ങളെ നർമ്മത്തിന്റെ വെടിക്കെട്ടുകളാക്കുകയാണ്‌ ഈ പ്രോഗ്രാമിലൂടെ. ധിംതരികിടതോം മുന്നേറട്ടെ. നമുക്ക് ചിന്തിക്കാം, ചിരിക്കാം.


ഉമ്പർട്ടോ എക്കോ




2016 ൽ ആദ്യം നമുക്ക് നഷ്ടമായത് ലോകം കണ്ട ഒരു വലിയ തത്വചിന്തകനെയാണ്‌. നോവലിസ്റ്റും നിരൂപകനും ഭാഷാശാസ്ത്രജ്ഞനും ഒക്കെയായ എക്കോ മലയാളിക്ക് സുപരിചിതനാണ്‌. ബി.മുരളിയുടെ 'ഉമ്പർട്ടോ എക്കോ' എന്ന ചെറുകഥയാണ്‌ ഈ ഉത്തരാധുനിക ചിന്തകനെ മലയാളിക്ക് സുപരിചിതനാക്കിത്തീർത്തത്. ചരിത്രവും തത്വചിന്തയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ഗദ്യശൈലി എഴുത്തിന്റെ ഒരപൂർവ്വരാഗമാണ്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തത്. ഈ ഇറ്റാലിയൻ ചിന്തകൻ പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയ്ക്കും പ്രചോദനമരുളട്ടെ.

അപരിഹാര്യങ്ങളായ മരണങ്ങൾ

ഈ അടുത്ത സമയത്തുണ്ടായ ചില മരണങ്ങൾ മലയാളിക്ക് വരുത്തിവെച്ചത് അപരിഹാര്യങ്ങളായ നഷ്ടങ്ങളാണ്‌. കേരളത്തിൽ ഇലക്ട്രോണിക് വിപ്ലവത്തിന്റെ നടുനായകത്വം വഹിച്ച നമ്പ്യാർ, അഭിനയപ്രതിഭയായ പറവൂർ ഭരതൻ, നർമ്മാത്മകവും ചിന്തോദ്ദീപകങ്ങളുമായ കഥകളെഴുതിയ അക്ബർ കക്കട്ടിൽ, സവിശേഷാഭിനയത്തിന്റെ മൂർത്തിമദ് ഭാവമായ കൽപന, നടനകലയുടെ അനശ്വരലാവണ്യമായ മാർഗി സതി, ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ, സംവിധായക പ്രതിഭയായ രാജേഷ് പിള്ള എന്നിവരുടെ നഷ്ടങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും?


ഒ.എൻ.വിക്ക് അശ്രുപൂജ




എം.മുകുന്ദന്റെ 'ദൽഹി ഗാഥകളു'ടെ പഠനങ്ങളുടെ സമാഹാരം ഡി.സി.ബുക്സ് ഉടൻ പുറത്തിറക്കുകയാണ്‌. ഈ പുസ്തകം എഡിറ്റ് ചെയ്യുവാനുള്ള ഭാഗ്യം എനിക്കാണ്‌ കരഗതമായത്. ഈ ഗ്രന്ഥത്തിൽ ഒ.എൻ.വി.കുറുപ്പ് എം.മുകുന്ദന്‌ എഴുതിയ ഒരു കത്തു കൂടി ചേർത്തിട്ടുണ്ട്. 'ദൽഹി ഗാഥകൾ' വായിച്ചപ്പോൾ ഒ.എൻ.വിക്ക് തോന്നിയ പ്രതികരണമാണ്‌ കത്തിന്റെ ഉള്ളടക്കം. ഈ കത്തിലാണ്‌ ദൽഹി ഗാഥകൾ ഒരു മോഡേൺ ഇന്ത്യൻ ക്ലാസിക് ആണെന്ന് ഒ.എൻ.വി വിശേഷിപ്പിച്ചത്. നമ്മുടെ നോവൽ വിമർശകർ ആരും കണ്ടെത്താത്ത അത്യുജ്ജ്വലമായ ഒരു നിരീക്ഷണമാണ്‌ കവി ഇവിടെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത് ചരിത്രത്തിന്റെ ഭാഗമായി തീരേണ്ടതാണ്‌. ഈ കത്ത് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഒ.എൻ.വിക്ക് എഴുതി. ഉടൻതന്നെ അദ്ദേഹം ആ കത്ത് ചേർക്കുന്നതിനുള്ള അനുവാദം എനിക്ക് തരികയുണ്ടായി. മഹാന്മാരുടെ ഉദാരമനസ്കതയും വിനയവും ഞാൻ നേരിട്ടനുഭവിച്ച ഒരു നിമിഷമായിരുന്നു അത്. മലയാളത്തിന്റെ എക്കാലത്തെയും മഹാകവിയായ ഒ.എൻ.വി.കുറുപ്പ് എന്ന പ്രതിഭയ്ക്ക് മുന്നിൽ സംസ്കാരജാലകം അശ്രുകണങ്ങൾ അർപ്പിക്കുന്നു.  


സെബാസ്റ്റ്യന്റെ സ്വർഗ്ഗീയം എന്ന കവിത




വളരെ ടാലന്റഡ് ആയ മലയാളത്തിന്റെ യുവകവിയാണ്‌ സെബാസ്റ്റ്യൻ. അദ്ദേഹത്തിന്റെ 'സ്വർഗ്ഗീയം' എന്ന കവിത വീണ്ടും പരിശോധിക്കേണ്ട ഒരു കവിതയാണ്‌. നമ്മുടെ ഓർമ്മകൾക്ക് നേരേ വലിയ കടന്നുകയറ്റം നടത്തുന്ന പുതിയ വികസനസംസ്കാരം ഈ കവിതയിൽ വിമർശനവിധേയമാകുന്നുണ്ട്. ഓർമകളെയും പഴമകളെയും നശിപ്പിച്ച് പുതിയ സ്വർഗ്ഗീയത സൃഷ്ടിക്കാമെന്നാണ്‌ ഉത്തരാധുനിക മനുഷ്യൻ കരുതുന്നത്. ഇതിനെതിരെ ഒരു താക്കീതാണ്‌ ഈ കവിത. ഇത്തരത്തിലുള്ള ഒരു ഭാവുകത്വം മലയാള ഉത്തരാധുനിക കവിതയിൽ കൊണ്ടുവന്നത് സെബാസ്റ്റ്യനാണ്‌. ഇത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണ്‌. 


രോഹിത് വെമുല




അഹമ്മദാബാദ് കേന്ദ്രസർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ നടുക്കമുണ്ടാക്കിയ ഒരു വാർത്തയായിരുന്നു. ദളിത് വിദ്യാർത്ഥികൾ എൽ.കെ.ജി തലം മുതൽ ഉന്നതവിദ്യാഭ്യാസതലം വരെ ഇന്ത്യയിൽ കൊടിയ പീഢനം അനുഭവിക്കുന്നു എന്നത് ഇന്ത്യാമഹാരജ്യത്തിന്‌ അപമാനം തന്നെയാണ്‌. മാറിമാറി വരുന്ന സർക്കാരുകൾക്കാണ്‌ ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളത്. ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ നടന്ന ഒരു കൊലയാണിതെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞത് ഇതൊക്കെ മനസ്സിലാക്കിത്തന്നെയാണ്‌. 

O