Monday, March 16, 2015

ഫ്യൂഷൻ

കവിത
സുധീർ രാജ്‌











ന്നത്തെ മഴ അച്ഛനെ നനച്ചുകാണും
പാതിപുകഞ്ഞ ചാർമിനാർ കെട്ടുകാണും
പാതിയെഴുതിയ കവിതയിലൂടെ കനവിന്റെ
കാനൽജലമിങ്ങനെ ഒലിച്ചുകാണും.

പ്രിയപ്പെട്ട ഗന്ധരാജന്റെ വേരുകൾ
അച്ഛനെ ഇക്കിളിയാക്കുമോ എന്തോ?
കുഴപ്പമില്ല, അമ്മ തൂവലാൽ മെല്ലെ
ഇക്കിളി കൂട്ടുകയാണെന്നേ തോന്നൂ.

കറമ്പൻ ബോബ്‌ മാർലി കാൽപ്പന്തു തട്ടി
ഉണരൂ എഴുന്നേൽക്കൂ എന്ന പാട്ട്‌
അച്ഛനൊപ്പമിരുന്ന് പാടുകയായിരിക്കും.
ഒരു ജമൈക്കൻ താളലഹരിയിൽ
ഒരു കുട്ടനാടൻ ഞാറ്റുവേലപ്പാട്ടിൽ
ആത്മാക്കളുടെ ഫ്യൂഷനിൽ അച്ഛൻ
അദൃശ്യനൃത്തം ചവിട്ടുകയായിരിക്കും.

ഉറക്കത്തിൻ കരിമ്പടത്തിലൂടെ
നുഴഞ്ഞു കയറുന്ന സ്വപ്നാടനത്തിൽ
എന്നിലേക്ക്‌ മെല്ലെ നീളുന്ന വിരലുകൾ
പുകയില മണക്കുന്ന നീണ്ട വിരലുകൾ.

അക്ഷരങ്ങളുടെ അച്ഛാ,
എന്നിലെ വാർഷികവലയങ്ങളിൽ
നിന്നെ പകർത്തുന്ന നിമിഷങ്ങളിൽ
ഭ്രാന്തജീവിതത്തിൻ ഫ്രാങ്കൻസ്റ്റീൻ
മുരളുന്ന ദുരന്തപ്രയാണ മാർഗ്ഗങ്ങളിൽ
ആത്മാവിനെ വിറ്റ ഫോസ്റ്റിന്റെ രാത്രിയിൽ
എന്നിലേക്കാവേശിക്കുക.

ഒരു കവിൾ പുക
ഒരു ഞാറ്റുവേല
ഒരു ജമൈക്കൻ താളം
ആ കറമ്പന്റെ പാട്ടെന്റെ കാതിൽ മന്ത്രിക്കുക.
ഉണരുക എഴുന്നേൽക്കുക പൊരുതുക
ഉണരുക എഴുന്നേൽക്കുക പൊരുതുക.

O



No comments:

Post a Comment

Leave your comment