Monday, December 9, 2013

സ്വത്വം

കവിത
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ










 
ഴുത്തു കൊഴിയുന്ന ഇല
ഹൃദയത്തിൽ ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്‌.

ഒട്ടിച്ചേർന്നിരുന്ന ശിഖരത്തിലൂടെ
തായ്ത്തടി പറഞ്ഞുകൊടുത്തതാവും.

ഏയ്‌, ഞാനല്ലെന്ന് തായ്ത്തടി,
ആഴം തുരന്നുപോയ വേരുകൾ
ജലകണങ്ങളിൽ നിന്നുമറിഞ്ഞതെന്ന്.

ഭൂമിയുടെ നിലവറകളിൽ നിന്നെന്ന്
വെള്ളത്തുള്ളികളും പറയുന്നു.

ആരു പറയുന്നതാവും ശരിയെന്നു
തെരഞ്ഞു സമയം കളയുന്നില്ല.
പക്ഷെ ഒരു രഹസ്യം ഇവയിലെല്ലാം
അടിസ്ഥാന ഘടകമാവുന്നു.

അതൊരു രഹസ്യമേയല്ലെന്നാണ്‌
ദേശാടനക്കിളി പറയുന്നത്‌.
തന്നിലത്‌ ജീനിൽ കൊളുത്തിയിട്ടൊരു
വടക്കുനോക്കി യന്ത്രമാണെന്നും
ദിക്കുതെറ്റാതെ ദൂരങ്ങൾ താണ്ടി ഇതേ മരത്തിൽ
ഈ വർഷം വന്നില്ലേയെന്നും.

ഇലകളിൽ അത്‌ പാചകക്കുറിപ്പടി
ആറ്റക്കിളിയിൽ പെരുന്തച്ചന്റെ
ശിൽപകലാനൈപുണ്യം.
തേനീച്ചയിൽ ഐക്യപ്പെടൽ മാധുര്യം.

ഇനി എനിക്കെന്നെ ചുഴന്നു നോക്കണം.
അത്‌ സ്നേഹമെന്ന് പറയാൻ
തെളിവൊന്നും കാണുന്നുമില്ല.

O



No comments:

Post a Comment

Leave your comment