Sunday, November 9, 2014

ശൈലൻ വിമർശിക്കപ്പെടുന്നു

 ലേഖനം
വിനോദ്‌ ഇളകൊള്ളൂർ












 (ആരാധകരും ഓൺലൈൻ വിപ്ലവകാരികളും വായിക്കരുത്‌)

      പഴയൊരു സംഭവമാണ്‌. വൈക്കം മുഹമ്മദ്‌ ബഷീറിനെ കാണാൻ കുറേപ്പേർ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്നു. ബഷീർ മാംഗോസ്റ്റിൻ മരത്തണലിലിരുന്ന് എന്തോ എഴുതുകയാണ്‌. ആഗതർ അൽപം ദൂരെനിന്ന് ബഷീറിനെ കൗതുകത്തോടെ നോക്കുകയാണ്‌. കുറേക്കഴിഞ്ഞ്‌ അതുകണ്ട ബഷീർ ചോദിച്ചു: 'ആരാ..?'

ആഗതർ പറഞ്ഞു 'ഞങ്ങൾ അങ്ങയുടെ ആരാധകരാണ്‌.'

ഉടൻ വന്നു ബഷീറിന്റെ മറുപടി 'ഇങ്ങോട്ടുവരണ്ട, അവിടെ നിന്ന് ആരാധിച്ചിട്ട്‌ പൊയ്ക്കൊളൂ..'

താരാരാധനയോടുള്ള ശക്തമായ പരിഹാസമായിരുന്നു ബഷീറിന്റെ വാക്കുകളിൽ. നല്ല വായനക്കാരന്‌ ഒരിക്കലും ആരാധകനാകാൻ കഴിയില്ലെന്നാണ്‌ ബഷീർ പറയാതെ പറഞ്ഞത്‌. ഉപരിപ്ലവമായ തിളക്കങ്ങൾ കണ്ടുള്ള ഈയാംപാറ്റകളുടെ പറന്നടുക്കലാണ്‌ ആരാധന. എഴുത്തിലെ ആശയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോ, കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സംവാദങ്ങളോ നിലപാടുകളെക്കുറിച്ചുള്ള മനനങ്ങളോ ആരാധകർക്കുണ്ടാകില്ല. വ്യക്തിയുടെ പ്രതിച്ഛായയോടു മാത്രമാണ്‌ അവർക്ക്‌ പ്രേമം. ആരാധനയുടെ പൊള്ളത്തരത്തെക്കുറിച്ച്‌ തിരിച്ചറിയാൻ ഈശ്വരഭക്തിയുടെയും സിനിമയുടെയും ലോകം പരിശോധിച്ചാൽ മതി. ദൈവദർശനത്തെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്ത ആളാണ്‌ താൻ ഈശ്വരനെ ആരാധിക്കുന്നെന്ന് പറയുന്നത്‌. ദൈവം എന്നത്‌ അമാനുഷികശക്തിയുള്ള എന്തോ സംഗതിയാണെന്ന് മാത്രം അറിയാവുന്ന അയാൾ ആ മാന്ത്രികവലയത്തിൽപ്പെട്ട്‌ ആരാധകനായി മാറുകയാണ്‌. മതഗ്രന്ഥങ്ങളെക്കുറിച്ചോ ഈശ്വരവചനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചോ അയാൾ അജ്ഞനാണ്‌. പക്ഷെ ആരാധനയുടെ ഹിസ്റ്റീരിയ ബാധിച്ച അയാൾ തന്റെ മൂർത്തിയെ ന്യായീകരിക്കാൻ ആരുമായും കൊമ്പുകോർക്കും.

രജനീകാന്തിന്റെ സിനിമ പ്രദർശിപ്പിക്കുമ്പോൾ വൈദ്യുതി നിലച്ചാൽ തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്റെ ആരാധകർ തിയേറ്ററിന്‌ തീവെയ്ക്കുന്നത്‌ ആരാധനാഭ്രാന്ത്‌ മൂത്തതുകൊണ്ടാണ്‌. സിനിമയെ അവർ ഗൗരവമായി കാണുന്നില്ല. അത്‌ മുന്നോട്ടു വെക്കുന്ന ജീവിതവീക്ഷണത്തെക്കുറിച്ച്‌ അവർ ചർച്ച ചെയ്യുന്നില്ല. നൂറുകണക്കിന്‌ ഗുണ്ടകളെ ഒരൊറ്റ കൈവീശലിനു നിലപരിശാക്കുന്ന വീരനായകനെ അവർക്ക്‌ ആരാധിച്ചാൽ മാത്രം മതി. മോഹൻലാലിന്റെയും  മമ്മൂട്ടിയുടെയും കട്ടൗട്ടിൽ പാലഭിഷേകം നടത്തി മാലയിടുന്ന ഫാൻസ്‌ അസോസിയേഷന്റെ മന:ശാസ്ത്രവും ഇതുതന്നെയാണ്‌. സെലിബ്രിറ്റി എന്ന നിലയിൽ തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായതിനാൽ താരങ്ങൾ ഇത്തരം ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്ന് മാത്രമല്ല, ഇടയ്ക്കിടെ ഒരു ഫ്ലൈയിംഗ്‌ കിസ്‌ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

ചെറിയ ലോകത്തു ജീവിക്കുന്ന ചെറിയ മനസ്സുകളുടെ പ്രകടനങ്ങളാണ്‌ ഇവയൊക്കെ. സ്വന്തമായി വ്യക്തിത്വമില്ലാത്ത അവർക്ക്‌ എല്ലാക്കാലത്തും ആരെയെങ്കിലുമൊക്കെ ആരാധിച്ചു കൊണ്ടിരുന്നേ പറ്റൂ. മതത്തിലും രാഷ്ട്രീയത്തിലും വിഗ്രഹങ്ങൾ ഉണ്ടാക്കപ്പെടുന്നത്‌ അങ്ങനെയാണ്‌.

ഫേസ്‌ബുക്കിലെ പിഞ്ചുമാനസങ്ങൾ

ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ മീഡിയകൾ വ്യാപകമായതോടെ ഇത്തരം പിഞ്ചുമാനസങ്ങൾ സാഹിത്യത്തിലും ആരാധനാമൂർത്തികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. എഴുത്തുകാരന്റെ സർഗസംഭാവനയെ വിലയിരുത്തിക്കൊണ്ടല്ല അവരുടെ ആരാധന. അയാളുടെ വ്യക്തിപരമായ ചമയങ്ങളെ മുൻനിർത്തിയാണ്‌ പാദപൂജ. എഴുത്തുകാരന്റെ സർഗസൃഷ്ടിയെക്കുറിച്ച്‌ യാതൊന്നുമറിയാതെ ബാഹ്യപ്രകടങ്ങളിൽ പുളകിതരായി 'മഹാനുഭാവാ, അങ്ങയ്ക്കെന്താണ്‌ ആരും നോബൽ പ്രൈസ്‌ തരാത്തതെന്നും അങ്ങയെ വിമർശിക്കുന്നവരുടെ ലിസ്റ്റ്‌ തന്നാൽ ഞങ്ങൾ കാലുതല്ലിയൊടിക്കാമന്നു'മുള്ള മട്ടിൽ ഫാൻസ്‌ അസോസിയേഷൻകാർ ആവേശം കൊള്ളുന്നതാണ്‌ പ്രശ്നം.

താനൊരു മെഗാസ്റ്റാറാണെന്നും 'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കലെന്നും' എഴുത്തുകാരന്‌ തോന്നാൻ ഇത്രയും മതി. ആരാധകരെ തൃപ്തിപ്പെടുത്താൻ അയാൾ ഏതുവേഷവും കെട്ടും. ആരാധകർ ഇക്കിളിപ്പെടുമെങ്കിൽ മഹദ്‌വചനമെന്ന മട്ടിൽ ഏതു പുളിച്ചതെറിയും പറയും. ആരാധകർ നൽകിയ സിംഹാസനത്തിൽ മെഗാസ്റ്റാറായി ഇരുപ്പുറപ്പിക്കും. ഫേസ്‌ബുക്ക്‌ ആരാധകർ നടത്തുന്ന ഈ താരനിർമ്മിതി അപകടകരമാണ്‌. സദാചാരം ലംഘിക്കാനും ഓൺലൈൻ വഴി വിപ്ലവം കൊണ്ടുവരാനും അടച്ചിട്ട മുറിയിലിരുന്ന് കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കൊട്ടി ആവേശ പോസ്റ്റിടുന്നവർക്ക്‌ ഇതിന്റെ ഗൗരവം മനസ്സിലാകില്ല. മണ്ണിൽ ചവിട്ടിനിന്ന് ഉച്ചത്തിലൊരു മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം പോലുമില്ലാത്ത ആ പാവങ്ങൾ സ്വയം മറ്റൊരു ലോകം സൃഷ്ടിച്ച്‌ അതിലിരുന്ന് പോസ്റ്റുകളിട്ട്‌ കബഡി കളിച്ചു രസിക്കുകയാണ്‌. ഉത്തരം താങ്ങിനിർത്തുന്നത്‌ തങ്ങളാണെന്ന് ഏതു പല്ലിക്കും അഭിമാനിക്കാം. പക്ഷേ, ഉത്തരത്തിനും കഴുക്കോലിനും വീടിനുമപ്പുറം വിശാലമായ ലോകമുണ്ടെന്നും മാറ്റങ്ങൾക്ക്‌ വേണ്ടി അവിടെ പോരാടുന്നത്‌ മണ്ണിൽ ചവിട്ടുന്നവരും വെയിൽ കൊള്ളുന്നവരുമാണെന്നുള്ള വലിയ സത്യം തിരിച്ചറിയണമെന്നേയുള്ളു.

അതുകൊണ്ടാണ്‌ ആരാധകരും ഓൺലൈൻ വിപ്ലവകാരികളും വായിക്കരുത്‌ എന്ന് തുടക്കത്തിൽ ചേർത്തത്‌. ആരാധനാമൂർത്തികളെ വിമർശിക്കുന്നത്‌ കേട്ടാൽ അവർക്ക്‌ സഹിക്കില്ല. തെറിവിളി കേൾക്കാനുള്ളതു മുതൽ തല്ലുകിട്ടാനുള്ളതു വരെയുള്ള യോഗം വിമർശകനുണ്ടാകും. തമിഴർ തീയറ്റർ കത്തിക്കുന്നതുപോലെ വിമർശിച്ചവനെ പച്ചജീവനോടെ കത്തിക്കാനും മതി. അതുകൊണ്ടു തന്നെ ആവർത്തിക്കട്ടെ. ആരാധകരും ഓൺലൈൻ വിപ്ലവകാരികളും ദയവായി ഈ ലേഖനം വായിക്കരുത്‌. സത്യസന്ധരായ വായനക്കാരും സർഗാത്മകമായ ഇടപെടലുകൾ നടത്തുന്നവരും ഫേസ്ബുക്കിൽ സജീവമായുണ്ട്‌. ഈ ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ അവർ ഉൾക്കൊള്ളുമെന്ന് തീർച്ചയുണ്ട്‌.

കവി കാലുമാറുന്നു

സോഷ്യൽ മീഡിയയിലെ കവികളുടെയും കവിതകളുടെയും പ്രളയത്തിൽ നിന്ന് മുൻനിരയിലേക്ക്‌ കണ്ടെടുക്കാവുന്ന കുറേപ്പേരിൽ ഒരാളാണ്‌ ശൈലൻ. കവിതയെഴുത്തിന്റെ പരമ്പരാഗതവഴികളെ തള്ളിക്കളഞ്ഞ്‌ ഭാഷയിലും പ്രമേയത്തിലും അവതരണത്തിലും പുതിയ ചുവടുവെയ്പ്പുകൾ നടത്തുന്നതാണ്‌ ശൈലനെ വ്യത്യസ്തനാക്കുന്നത്‌. ഈ പുതുമ വായനക്കാർ താൽപര്യത്തോടെ കാണുന്നുണ്ട്‌. കവിത ഒരേ പാതയിലൂടെ ഒഴുകേണ്ട വിശുദ്ധമായ ഗംഗാപ്രവാഹമൊന്നുമല്ല ശൈലന്‌. വാക്കുകളുടെ പുതിയ സമന്വയത്തിലൂടെയും ആഖ്യാനത്തിലെ മലക്കംമറിച്ചിലിലൂടെയും രൂപപ്പെടുന്ന വ്യത്യസ്തമായ ഭാവതലം ആ കവിതകളിലുണ്ട്‌. ആനുകാലികങ്ങളിൽ സജീവമായ ശൈലൻ വായനക്കാർക്ക്‌ സുപരിചിതനാണ്‌. ഓൺലൈൻ മാധ്യമങ്ങൾ കേരളത്തിൽ പ്രചരിച്ചതോടെ ഫേസ്ബുക്കിലും അദ്ദേഹം സജീവമായി. ആൾക്കൂട്ടം തിങ്ങിനിറഞ്ഞ്‌ പായുകയും കോലാഹലം കൂട്ടുകയും ചെയ്യുന്ന അത്തരം പൊതുനിരത്തുകളിൽ എഴുത്തുകാരന്റെ സാന്നിധ്യം തീർച്ചയായും നല്ലതാണ്‌. എഴുത്തുകാരന്റെ നിലപാടുകളും ജീവിതവീക്ഷണങ്ങളും വായനയും സംവദിക്കാൻ പറ്റിയ ഇടമാണത്‌. നാലക്ഷരം കൂട്ടിവായിക്കാൻ പഠിച്ചാലുടൻ പണ്ഡിതനും ചിന്തകനുമായി മാറി ലോകകാര്യങ്ങളെ മുഴുവൻ വിമർശിക്കുന്നവർക്ക്‌ ചിന്തയുടെ വഴികൾ ഗൗരവമേറിയതാണെന്ന് ഓർമ്മിപ്പിക്കാൻ അത്തരക്കാരുടെ സാന്നിധ്യം സഹായിക്കും. 




തീർച്ചയായും ശൈലന്റെ ജീവിതവീക്ഷണങ്ങൾ സമുന്നതമാണ്‌. വളരെമുമ്പ്‌ സമകാലിക മലയാളം വാരികയിൽ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന പംക്തിയിൽ ശൈലൻ സംസാരിക്കുന്നത്‌ അത്തരം കാര്യങ്ങളാണ്‌.

'എത്രയോ കോടി ജീവജാലങ്ങൾക്കിടയിൽ ഞാൻ എന്നൊരു സ്വത്വം ഉണ്ടായിരുന്നാലും ഇല്ലാതിരുന്നാലും ഈ പ്രപഞ്ചത്തിൽ പ്രത്യേകിച്ചൊരു വിശേഷവുമില്ല. ആയതിനാൽ ഓരോ ഞാനും മിഥ്യയാണ്‌.'

'പൂജ്യമെന്നത്‌ എല്ലായ്പ്പോഴും ഒന്നിനേക്കാളും രണ്ടിനേക്കാളും ചെറുതാവണമെന്നില്ല'

എന്നിങ്ങനെ പോകുന്നു ശൈലന്റെ ജീവിതപാഠങ്ങൾ. ആ പംക്തിയിൽ കൊടുത്തിരിക്കുന്ന ശൈലന്റെ ചിത്രം എഴുപതുകളിലെ ബുദ്ധിജീവിസിനിമയിലെ നായകനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അലസരൂപമാണ്‌. മനുഷ്യന്റെ ജീവിതാവസ്ഥകളോട്‌ ഹൃദയംകൊണ്ട്‌ പ്രതികരിക്കുന്ന കവിയുടെ തിയറി കേട്ട്‌ വായനക്കാർ കവിയോട്‌ ആത്മബന്ധത്തിലേർപ്പെടുന്നു.

2002ലെ മലയാളം വാരികയിൽ നിന്ന് പുതിയകാലത്തിലെ ഫേസ്ബുക്കിൽ ശൈലനെ കാണുമ്പോഴാണ്‌ ശരിക്കും ഞെട്ടലുണ്ടാകുന്നത്‌. എഴുപതുകൾ ബാധിച്ച രൂപത്തെ പാടേ വെടിഞ്ഞ്‌ 'സ്റ്റൈൽസ്‌ ഓൺ ശൈല'നായാണ്‌ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്‌. രൂപത്തിൽ മാത്രമല്ല, എല്ലാത്തിലും സ്റ്റൈലുകളുണ്ട്‌. ജയചന്ദ്രൻനായർക്ക്‌ എഴുതിക്കൊടുത്ത പഴയ ജീവിതപാഠങ്ങളെയൊക്കെ കാറ്റിൽപറത്തി പൂരത്തെറി കൊണ്ടാണ്‌ അദ്ദേഹം ഇവിടെ നിറഞ്ഞാടുന്നത്‌. 

ഫേസ്ബുക്ക്‌ സൗഹൃദക്കൂട്ടായ്മയാണെന്നും അശ്ലീലവും അതിനപ്പുറവും ആകാമെന്നും വാദിക്കാം. അത്‌ സാധാരണക്കാരനായ ഒരാൾക്ക്‌ ബാധകമാണ്‌. പക്ഷേ ശൈലന്റെ കവിതകൾ വായിച്ച്‌ അദ്ദേഹത്തെക്കുറിച്ചു അന്വേഷണങ്ങളുമായി ഫേസ്ബുക്കിൽ പരതുന്നവർ കണ്ടെത്തുന്നത്‌ മറ്റുചിലതാണ്‌.  ഫേസ്‌ബുക്കിൽ അദ്ദേഹം നടത്തുന്ന വചനപ്രഘോഷണങ്ങളാണ്‌ പണ്ട്‌ ജയചന്ദ്രൻ നായർക്ക്‌ എഴുതിക്കൊടുത്തിരുന്നതെങ്കിൽ എത്രയോ കൊല്ലം മുമ്പേ അദ്ദേഹം മലയാളം വാരികയിൽ നിന്ന് രാജിവെച്ച്‌ പുറത്തുപോയേനേ.

ഫേസ്‌ബുക്ക്‌ വഴി ശൈലൻ നടത്തുന്ന ചില ഉദ്ബോധനങ്ങൾ വായിക്കൂ.

1. മിസ്റ്റർ ഫ്രോഡ്‌ സിനിമയെക്കുറിച്ച്‌ നൂറുകണക്കിന്‌ നെഗറ്റീവ്‌ അഭിപ്രായങ്ങൾ കേട്ടിട്ടും പടത്തിനുകേറി മൂഞ്ചി എന്നു പറഞ്ഞാൽ മതിയല്ലോ.

2. (22 ഫീമെയിൽ കോട്ടയം സിനിമയെക്കുറിച്ച്‌) പെണ്ണ്‌ പ്രതികാരത്തിന്റെ ഭാഗമായി ചതിച്ചവന്റെ ചുക്കാമണി അരിഞ്ഞ്‌ കാക്കയ്ക്ക്‌ കൊടുക്കുന്നത്‌ പണ്ട്‌ കെ.എസ്‌.ഗോപാലകൃഷ്ണനൊക്കെ കണ്ടുപിടിച്ചത്‌ ഓർക്കുന്നു. അതുകാണാത്തവർക്ക്‌ ഇപ്പോൾ കോൾമയിര്‌ കൊള്ളാം. കടിക്കുന്ന പട്ടിക്കെന്തിനാ ചുക്കാമണി.

(ഇതിനു ലഭിച്ച കമന്റുകൾ കേൾക്കൂ)

ശൈലൻ: അതിൽ ചുക്കാമണി ഉപ്പേരി വെക്കുന്നുണ്ടായിരുന്നു.
ഒരാൾ: ഒരു ചുക്കാമണി കിട്ടിയിരുന്നെങ്കിൽ ഒരു ചുക്കുകാപ്പി വെക്കാമായിരുന്നു.
മറ്റൊരാൾ: ഫെമിനിസ്റ്റുകൾ ഇതു തിളപ്പിച്ചാ കുടിക്കാറ്‌.

3. സ്ത്രീകൾ ജീൻസ്‌ ധരിക്കുന്നതിനെക്കുറിച്ച്‌ യേശുദാസ്‌ അഭിപ്രായപ്പെട്ടപ്പോഴും ശൈലൻ ഇടപെട്ടു.  'ഗന്ധർവ്വൻ പറഞ്ഞതിനെക്കുറിച്ച്‌ ഇങ്ങനെ മൂന്നാലു ദിവസം ചർച്ചിക്കാനൊന്നുമില്ല. ജീൻസായാൽ സംഗതി ഇച്ചിരി പാടുതന്നെയാ. വേറേതു തുണിയായാലും തരായാൽ പെട്ടെന്ന് കീച്ചാം.'
(ഇതിനുള്ള കമന്റുകളിൽ ചിലത്‌ ചുവടെ)

ഒരാൾ: അതെ, സാരിയോ പാവാടയോ ആണെങ്കിൽ കോഴികാച്ചിന്‌ എളുപ്പമാണ്‌.
മറ്റൊരാൾ: പാവാട മതി. നൈറ്റി ആണേൽ അത്യുത്തമം.

4. ഫേസ്‌ ബുക്കിലെ ടൈംലൈൻസ്‌  ഊമ്പിക്കൽസ്‌ തുടരുന്നു. ഞാനിട്ട പോസ്റ്റുകൾ എനിക്കു മാത്രം ദൃശ്യമാകുന്നു.



ചന്തയിലെ വിൽപനവേഷങ്ങൾ

ഇത്തരം എഴുത്തുകൾ ഫേസ്ബുക്ക്‌ പോലൊരു ആൾക്കൂട്ടത്തിൽ പ്രദർശനത്തിനു വെക്കുന്നതിൽ തെറ്റില്ല. ആർക്കും കേറിമേയാവുന്ന ഇങ്ങനെയൊരിടം മാലോകർക്ക്‌ മുന്നിൽ തുറന്നുവെച്ച സായിപ്പ്‌ ഒരിക്കലും ചോദ്യം ചെയ്യില്ല. പക്ഷെ കവി എന്ന നിലയിൽ സമൂഹത്തോടു നിരന്തരം സംസാരിക്കുന്ന ഒരാൾ ചില ഉത്തരവാദിത്വങ്ങൾ പുലർത്തേണ്ടതുണ്ട്‌. കവി എന്ന പേര്‌ ശൈലൻ നിഷേധിച്ചേക്കും. ഇതേക്കുറിച്ച്‌ താഴെ പറയുന്നുണ്ട്‌.

ഫേസ്‌ബുക്ക്‌ വഴിയുള്ള ശൈലന്റെ സദാചാരലംഘന വിപ്ലവവും അരാജകവാദങ്ങളും തുറന്നുപറച്ചിലുകളും ആൾക്കൂട്ടത്തിന്റെ കൈയടിയും 'ധീരാ വീരാ' വിളികളും നേടിക്കൊടുക്കുന്നതിൽ അത്ഭുതമില്ല. ശൈലനെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ അദ്ദേഹത്തെ കാണാൻ നടത്തിയ യാത്രയെക്കുറിച്ച്‌ ഹണി ബാലകൃഷ്ണൻ എഴുതിയത്‌ വായിക്കൂ. 'ശൈലൻ എ സ്കൗണ്ടറൽ പോയറ്റ്‌' എന്നാണ്‌ ആ ലേഖനത്തിന്റെ പേര്‌. അദ്ദേഹത്തിന്റെ വ്യക്തിവിമർശനങ്ങളെ അവതരിപ്പിക്കുന്ന ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ. 'ശൈലൻ എന്ന പ്രതിഭാസത്തെക്കുറിച്ച്‌ അറിയുന്നത്‌ ഒരു വർഷം മുമ്പാണ്‌. പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. അരാജകവാദികളുടെ ലിസ്റ്റിൽ എപ്പോഴും ആ പേരൊരു കൗതുകമായിരുന്നു. കേരളത്തിലെ കപടസദാചാരത്തിന്‌ നിരക്കാത്തതാണ്‌ പല പോസ്റ്റുകളും. മഹാകവിയെന്ന് പേരെടുക്കനുള്ള തത്രപ്പാട്‌ അദ്ദേഹത്തിനില്ല.'

ആരാധകർക്ക്‌ (വായനക്കാർക്കല്ല) പൊതുവേ ശൈലനെക്കുറിച്ചുള്ള വിലയിരുത്തൽ ഇതാണ്‌. തെമ്മാടി. അരാജകവാദി. സദാചാരലംഘകൻ. കവിപ്പട്ടത്തോടു താൽപര്യമില്ലാത്തവൻ എന്നീ ഘടകങ്ങളിലൂടെ ആരാധകരുടെ കൈയടിയും വിസിലടിയും വളരെ ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിൽ ശൈലൻ ശ്രദ്ധിക്കാറുണ്ട്‌. പക്ഷേ അദ്ദേഹത്തെ എങ്ങനെ മേൽപ്പറഞ്ഞ വിശേഷണങ്ങളിൽ ഉൾപ്പെടുത്താൻ കഴിയും എന്ന കാര്യത്തിൽ ഇതെഴുതുന്ന ആൾക്ക്‌ സന്ദേഹമുണ്ട്‌.

കാപട്യങ്ങളും നാട്യങ്ങളും വേഷംകെട്ടലുകളും എല്ലാ രംഗത്തുമുണ്ട്‌. സെലിബ്രിറ്റിയാകാൻ പലർക്കും ഇത്‌ അനിവാര്യവുമാണ്‌. പക്ഷെ അത്തരം സെലിബ്രിറ്റികളെ മഹാമേരുക്കളായി ഉയർത്തിക്കാട്ടി ഫാൻസ്‌ അസോസിയേഷനുകൾ രൂപീകരിക്കപ്പെടുന്നത്‌ അപകടമാണ്‌. കവി, കവിത, സാംസ്കാരികജീവിതം, അരാജകത്വം, നിഷേധം തുടങ്ങിയ വാക്കുകളുടെ അർത്ഥം മറ്റൊന്നാണെന്ന് ബോധ്യപ്പെടുത്തിയേ പറ്റൂ.

ശൈലന്റെ ആഘോഷിക്കപ്പെടുന്ന പ്രത്യേകതകൾ പരിശോധിക്കുമ്പോൾ പുറത്തുവരുന്നത്‌ ശുദ്ധമായ തട്ടിപ്പാണ്‌.

1.തെമ്മാടി, അരാജകവാദി

സത്യമാണ്‌. ഫേസ്ബുക്കിലെ ശൈലന്റെ പോസ്റ്റുകൾ മിക്കതും തെമ്മാടിത്തരമാണ്‌. പൊതുസമൂഹം അശ്ലീലം എന്നു കരുതുന്ന വാക്കുകൾ കവി തന്റെ സംഭാഷണങ്ങളിൽ ഫേസ്‌ബുക്കിൽ തുറന്നു പറയുന്നുണ്ട്‌. സംഭോഗരസങ്ങളെക്കുറിച്ച്‌ വളച്ചുകെട്ടില്ലാതെ ഫലിതം പറയുന്നുണ്ട്‌. സദാചാരം എന്ന വാക്കിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങനെയൊക്കെ ചെയ്യുന്ന ഒരാൾ തികഞ്ഞ അരാജകജീവിതത്തിന്‌ ഉടമയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തെമ്മാടിയെന്നോ നിഷേധിയെന്നോ ആയിരിക്കും അയാളെ വിളിക്കുക.

സമൂഹത്തിന്റെ സദാചാര സങ്കൽപങ്ങൾ സൃഷ്ടിച്ചെടുത്ത ജീവിത കാഴ്ചപ്പാടുകളോടും രീതികളോടും നിരന്തരം കലഹിക്കുന്നവരാണ്‌ ഇത്തരക്കാർ. സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തോട്‌ ജീവിതംകൊണ്ടാണ്‌ അവർ പ്രതികരിക്കുന്നത്‌. മാമൂൽപ്രിയരായ പാരമ്പര്യവാദികൾ ഇവരെ ഭയക്കുന്നുണ്ട്‌. ഫേസ്ബുക്കിൽ അത്തരം റോളിൽ ഒന്നാന്തരം പ്രകടനം കാഴ്ചവെക്കുന്ന ശൈലൻ പക്ഷെ പ്രായോഗിക ജീവിതത്തിൽ കൂട്ടുകാർക്കൊപ്പമുള്ള സൗഹൃദങ്ങളിലേ അരാജകവാദിയാകാറുള്ളു. സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായ അദ്ദേഹം മറ്റിടങ്ങളിലൊന്നും തന്റെ അരാജകത്വര പ്രകടിപ്പിക്കാറേയില്ല. ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും വിധിയാണത്‌. ഭരണകൂടത്തിന്റെ ആശയങ്ങൾ (അതെത്ര ജനവിരുദ്ധമായാലും) നടപ്പാക്കാനുള്ള ഇടനിലക്കാരാണ്‌ സർക്കാർ ഉദ്യോഗസ്ഥർ. അരാജകവാദം, സദാചാരലംഘനം, അട്ടിമറികൾ തുടങ്ങിയ വിപ്ലവചിന്തകൾ പടിക്കുപുറത്ത്‌ ഉറയൂരി വച്ചിട്ടുവേണം സർക്കാർ ഓഫീസിൽ പണിക്കു കയറാൻ. ഇതു നന്നായി അറിയാവുന്നവർ ഭരണകൂട ഭീകരതയ്ക്കും സദാചാരക്കാർക്കുമൊക്കെ എതിരായി ബാത്ത്‌റൂമിലിരുന്ന് ഗർജ്ജിക്കുകയും പുറത്തിറങ്ങി വകുപ്പ്‌ മന്ത്രിക്ക്‌ സല്യൂട്ടടിക്കുകയും ചെയ്യും. അരാജകചിന്തകളും കലാപങ്ങളും നുരയുന്ന മനസുള്ള ഒരാൾക്ക്‌ എങ്ങനെയാണ്‌ പി.എസ്‌.സി ടെസ്റ്റെഴുതി ഭരണകൂടത്തിന്‌ അടിമവേല ചെയ്യുന്ന അച്ചടക്കമുള്ള കുട്ടിയാകാൻ കഴിയുന്നത്‌? നമ്മുടെ സർക്കാർ വകുപ്പുകളിൽ എണ്ണയിട്ട യന്ത്രം പോലെ പണിയെടുക്കുന്ന വിപ്ലവവേഷക്കാർ പണ്ടു മുതലേയുണ്ട്‌. ഉയർന്ന ശമ്പളം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങി സർവ്വ ഭൗതികനേട്ടങ്ങളും ആർഭാടമായി അനുഭവിച്ചുകൊണ്ടാണ്‌ ഇത്തരക്കാർ അരാജകവേഷം കെട്ടിയാടുന്നത്‌. അവരിൽ ഒരാൾ തന്നെയാണ്‌ ശൈലനും.

യേശുദാസിന്റെ  ജീൻസ്‌ വിവാദം ഉണ്ടായ ഉടൻ തന്നെ ഫേസ്ബുക്കിൽ 'കീച്ചലിന്റെ' അനന്തസാധ്യതകളെക്കുറിച്ച്‌ വാചാലനായ ശൈലന്‌ യഥേഷ്ടം സംസാരിക്കനുള്ള സ്കോപ്പ്‌ സർക്കാർ നാണം കെട്ടുപോയ സോളാർ കേസിലുണ്ടായിരുന്നു. പക്ഷെ അദ്ദേഹം സരിതയെക്കുറിച്ച്‌ ഗുണമായും ദോഷമായും യാതൊന്നും പറഞ്ഞിട്ടില്ല. സരിതയെ തൊട്ടാൽ സർക്കാരിന്‌ പൊള്ളുമെന്നും തന്റെ പണി പാളുമെന്നും സർക്കാർ സേവകരായ എല്ലാ അരാജകവാദികൾക്കും അറിയാം. പി.എസ്‌.സി പരീക്ഷ എഴുതുന്നതു തന്നെ ഇത്തരം കാര്യങ്ങളിൽ ജ്ഞാനം നേടിയ ശേഷമാണ്‌. സത്യമാണ്‌. അരാജകവേഷങ്ങളൊക്കെ ഒരു പരിധി വരയേ ആകാവൂ. വെറും ജോലിയല്ല. സർക്കാർ ജോലിയാണ്‌. ദിവസത്തിനു ദിവസമാണ്‌ ശമ്പളവർദ്ധന. സർക്കാർ ജോലിയിൽ അഭയം പ്രാപിച്ച ശേഷം ഉമ്മൻ ചാണ്ടിക്കും നരേന്ദ്രമോഡിക്കും അച്യുതാനന്ദനും മാറിമാറി ഗുമസ്തപ്പണിയെടുക്കുന്ന റിട്ടയേർഡ്‌ നക്സലുകൾ പഴയ ഗർജ്ജനം മുഴക്കും പോലെ ഇടയ്ക്കിടെ ഓരിയിടുന്ന നാട്ടിൽ ഇതൊന്നും പുതുമയല്ല. അത്ര ആഴത്തിൽ ചിന്തിക്കാനുള്ള ശേഷിയൊന്നും ആരാധക പൈതങ്ങൾക്കില്ലാത്തിടത്തോളം കാലം ഫേസ്ബുക്ക്‌ വഴി അരാജകജീവിതം നയിക്കുന്നതിൽ തെറ്റില്ല താനും.

2.സദാചാരലംഘകൻ  

സദാചാരലംഘകർക്ക്‌ ഫേസ്ബുക്കിൽ നല്ല മാർക്കറ്റാണ്‌. നാലാൾ കേൾക്കെ തെറി പറഞ്ഞാൽ അത്‌ സദാചാര ലംഘനമാകുമെന്നാണ്‌ വയ്പ്‌. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ നാട്ടിൽ എല്ലാ ദിവസവും വൈകിട്ട്‌ മദ്യപിച്ച ശേഷം തെറി വിളിച്ചു പറയുന്ന ഒരു രാമചന്ദ്രൻ കൊച്ചാട്ടനുണ്ട്‌. ആരെങ്കിലും എതിർത്താൽ കൊച്ചാട്ടൻ മുണ്ടുപൊക്കി കാണിക്കുകയും ചെയ്യും. നേരത്തെയുള്ള നിർവ്വചനമനുസരിച്ചാണെങ്കിൽ രാമചന്ദ്രൻ കൊച്ചാട്ടനാണ്‌ ഒന്നാന്തരം സദാചാരലംഘകൻ. കാരണം മണ്ണിൽ ചവിട്ടി നിന്നാണ്‌ അദ്ദേഹം തന്റെ ക്രിയകൾ നടത്തുന്നത്‌. മണ്ണിൽ ചവിട്ടുക എന്നത്‌ വളരെ പ്രധാനമാണ്‌. ചരിത്രത്തിൽ അടയാളപ്പെട്ടിട്ടുള്ള വിപ്ലവകാരികളെല്ലാം അങ്ങനെയായിരുന്നു. ജീവിതം കൊണ്ട്‌ പൊരുതേണ്ടി വരുമെന്നതാണ്‌ അതിന്റെ പ്രത്യേകത. എല്ലാ ഭൗതികസുഖങ്ങളിലും ആറാടി ഫേസ്ബുക്ക്‌ വഴി ലംഘനം നടത്തിയ ശേഷം മൂടിപ്പുതച്ചുറങ്ങുകയല്ലവർ ചെയ്യുന്നത്‌. ശൈലന്റെ വിപ്ലവങ്ങൾ ഫേസ്ബുക്കിൽ പിറവിയെടുക്കുകയും അവിടെത്തന്നെ മരിച്ചുവീഴുകയും ചെയ്യുന്നു. 

ശൈലന്റെ ഇത്തരം ദർശനങ്ങൾക്ക്‌ ഓൺലൈൻ ചുവരിലെ ആയുസ്സേയുള്ളു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം മാന്യവും പക്വവുമെന്ന് സദാചാരക്കാർ കരുതുന്ന വാക്കുകളേ പുറപ്പെടുവിക്കാറുള്ളു. ഒ.വി.വിജയനെക്കുറിച്ചും മറ്റും ഫേസ്ബുക്കിലെഴുതിയ പോസ്റ്റുകൾ സദാചാരക്കാരെപ്പോലെ തന്നെ ബഹുമാനം കലർന്ന ഭാഷയിലാണ്‌. കുടുംബബന്ധങ്ങളെക്കുറിച്ച്‌ വികാരാർദ്രമായാണ്‌ എഴുതുന്നത്‌. അവിടെയൊന്നും ലംഘനത്വരകൾ ഉണ്ടാകാറില്ല. സാഹിത്യസമ്മേളനവേദിയിൽ പ്രസംഗിക്കുമ്പോൾ 'ഇന്നലെ വാങ്ങിയ പുസ്തകം വായിച്ച്‌ മൂഞ്ചിപ്പോയി' എന്ന് പറയാറില്ല. പൊതുസ്ഥലത്ത്‌ പരസ്യചുംബനങ്ങൾ നടത്തിയതിനെക്കുറിച്ച്‌ കേട്ടിട്ടുമില്ല. ആനുകാലികങ്ങളിലെ അഭിമുഖങ്ങളിൽ പത്രാധിപസമിതിക്ക്‌ എഡിറ്റ്‌ ചെയ്തു കളയാൻ പാകത്തിലുള്ള ഒരു 'കീച്ചൽ' വാക്കുപോലും ഉണ്ടാകാറില്ല. ഇത്‌ എങ്ങനെ സാധിക്കും? ഓൺലൈൻ വഴി സദാചാരലംഘകനാവുക, പുറത്ത്‌ സദാചാരക്കാരുടെ വേലിക്കെട്ടിൽ നിന്ന് സംസാരിക്കുക. തെറിയിൽ മുക്കിയ വാചകമേളകൾ ഓൺലൈനിലേക്കും മാന്യവും പക്വവുമായ പ്രയോഗങ്ങൾ അതിനു പുറത്തും എന്നൊരു രീതി ശുദ്ധ കള്ളത്തരമാണ്‌. ലംഘിക്കുന്നവർ എല്ലായിടത്തും ലംഘിക്കുക തന്നെ വേണം. യേശുദാസിന്റെ ജീൻസ്‌ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം ഫേസ്ബുക്കിൽ നൽകിയ അതേപടി ഏഷ്യാനെറ്റ്‌ ചാനലിലും പറയണം. ഫീമെയിൽ കോട്ടയം സിനിമയെക്കുറിച്ചുള്ള നിരൂപണം ഫേസ്ബുക്കിൽ മാത്രം പോരാ. മാസികകളിലും നൽകണം. മണ്ണിൽ ചവിട്ടി നിന്ന് സൂര്യവെളിച്ചത്തിൽ ഒരാൾ ചെയ്യുന്ന അത്തരം തുറന്നുകാട്ടലുകളാണ്‌ ലംഘനങ്ങളാകുന്നത്‌. ഓൺലൈനിൽ ജീവിക്കുന്ന പൈതങ്ങളെ രസിപ്പിക്കാൻ അവിടെയുള്ള ലംഘനങ്ങൾ മതി. പക്ഷേ, അതിന്‌ പുറത്തുള്ളവർക്കും രസിക്കണ്ടേ?

കഴിഞ്ഞ ഓണത്തിന്‌ മെട്രോ മനോരമയിൽ കുട്ടികൾക്ക്‌ വേണ്ടി ഓണത്തെക്കുറിച്ച്‌ ശൈലൻ എഴുതിയ മനോഹരമായ കുറിപ്പുണ്ട്‌. ഓണമായിട്ടും നേരത്തെ പറഞ്ഞ സിനിമാനിരൂപണത്തിലെ 'ചുക്കാമണികൊണ്ട്‌ ഉപ്പേരി ഉണ്ടാക്കുന്ന വിധത്തെക്കുറിച്ച്‌' അതിലില്ലായിരുന്നു. സുന്ദരമായ ഒരു കുറിപ്പ്‌ മാത്രമായിരുന്നു അത്‌. ഓണത്തെക്കുറിച്ചുള്ള ഓർമ്മയിൽ കോൾമയിർ കൊണ്ടെഴുതിയ ആ കുറിപ്പിൽ ഫേസ്ബുക്കിൽ ശൈലന്റെ സ്ഥിരം പ്രയോഗമായ 'കോൾമയിര്‌' എന്ന സദാചാരലംഘന വാക്കിന്റെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ. ശൈലന്റെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ അത്തരമൊരു കുറിപ്പ്‌ വായിച്ചത്‌.  ഫേസ്ബുക്കിലെ കുറിപ്പുകൾ വായിച്ച്‌ പരിചിതമായതുകൊണ്ട്‌ അത്തരത്തിലുള്ള 'തുണ്ടുകൾ' വല്ലതും അതിൽ ഉണ്ടായിരുന്നിരിക്കുമെന്നും പത്രാധിപസമിതി നീക്കിയതായിരിക്കുമെന്നുമാണ്‌ കരുത്തിയത്‌. കാരണം കൊച്ചുപ്രായത്തിൽ തന്നെ കുട്ടികളെ സദാചാരം ലംഘിക്കാൻ പഠിപ്പിക്കേണ്ടതല്ലേ. പക്ഷെ മനോരമയിൽ ബന്ധപ്പെട്ടപ്പോൾ പത്രത്തിൽ കണ്ട അതേ കുറിപ്പ്‌ തന്നെയാണ്‌ ശൈലൻ നൽകിയതെന്നാണ്‌ പറഞ്ഞത്‌.

അരാജകജീവിതം സ്വതസിദ്ധമായി സംഭവിക്കുന്നതാണ്‌. വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരാളുടെ ജീവിതം മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ചിന്തയുടെ ആഴവും പരപ്പും അനുസരിച്ച്‌ ആ ജീവിതം കൂടുതൽ കൂടുതൽ വ്യത്യസ്തതകളിലേക്ക്‌ പോകും. ഏതൊരു സമൂഹത്തിലും എല്ലാ മേഖലയിലും അത്തരക്കാരുണ്ട്‌. ഗദ്ദറും അയ്യപ്പനും ജോൺ എബ്രഹാമും സുരാസുവും സാംസ്കാരികമായ അത്തരം ജീവിതം നയിച്ചവരാണ്‌. വാക്കും പ്രവൃത്തിയും അവർക്ക്‌ ഒന്നുതന്നെയായിരുന്നു. അണിയറയിൽ അരാജകവാദം നടത്തി ആളെ കൂട്ടുകയും അരങ്ങിൽ പൊതുസമൂഹം വരച്ച വരയിൽ ജീവിക്കുകയുമായിരുന്നില്ല അവർ. ഫ്രഞ്ച്‌ എംബസിയിൽ നാലക്ക ശമ്പളം വാങ്ങി തികച്ചും യാഥാസ്ഥിതികമായ ജീവിതം നയിച്ച എം മുകുന്ദനെ പണ്ട്‌ കഥകളും നോവലുകളും വായിച്ച്‌ അരാജകവാദിയെന്ന് ആരാധകർ വാഴ്ത്തിയിരുന്നു. തന്റെ മാർക്കറ്റിംഗിനായി ഏറെക്കാലം അദ്ദേഹം അത്‌ ആസ്വദിക്കുകയും ചെയ്തു. അച്ചടക്കം നിറഞ്ഞുകവിഞ്ഞ സേവനത്തിനുശേഷം സർക്കാർ ഓഫീസിൽ നിന്ന് വിരമിക്കുകയും സീരിയൽ താരമാവുകയും ചെയ്ത ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഇപ്പോഴും അരാജകവാദിയുടെയും കലാപകാരിയുടെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്ത ശുദ്ധാത്മാക്കളുണ്ട്‌. ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്‌.

3.കവിപ്പട്ട വിരോധി

തന്റെ കവിതകൾക്കും മറ്റും ഫേസ്ബുക്കിലൂടെ ഭീമമായ പ്രചാരണം നൽകുന്ന ഒരാൾ ശൈലനെപ്പോലെ വേറെയുണ്ടാവില്ല. വാരികയിൽ കവിത വന്നാലുടൻ അദ്ദേഹം അത്‌ അറിയിക്കും. പ്രദർശിപ്പിക്കും. പങ്കെടുത്ത സമ്മേളനങ്ങളുടെ ചിത്രങ്ങൾ യഥേഷ്ടം കാഴ്ചവെക്കും. പ്രമുഖരോടൊപ്പമുള്ള ഫോട്ടോകളുടെ നിരതന്നെയുണ്ട്‌. സ്വയം പ്രചരണത്തിൽ ഇത്രമാത്രം മുഴുകുന്ന ഒരാളെ കവിപ്പട്ടത്തോട്‌ മുഖം തിരിച്ചുനിൽക്കുന്നവനെന്ന് എങ്ങനെ പറയാൻ കഴിയും? കവിക്ക്‌ സമൂഹം നൽകുന്ന ബഹുമാനത്തെ അദ്ദേഹം മനസ്സറിഞ്ഞ്‌ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തം.

എഴുത്തിലെ മാർക്കറ്റിംഗ്‌ തന്ത്രം

എഴുത്തിലെ മാർക്കറ്റിംഗ്‌ തന്ത്രം പുതിയകാലം കൂടുതലായി ആവശ്യപ്പെടുന്നുണ്ട്‌. സ്വയം പൊക്കുകയോ മറ്റുള്ളവരെക്കൊണ്ട്‌ പൊക്കിക്കുകയോ ചെയ്യുന്നതിനെ ക്രിമിനൽകുറ്റമായി ഇന്നാരും കാണുന്നില്ല. സെൽഫ്‌ പ്രൊമോഷൻ എന്നൊരു വാക്കുതന്നെ നമുക്ക്‌ സുപരിചിതമായിക്കഴിഞ്ഞു. കളിയരങ്ങിൽ അരാജകവേഷം കെട്ടിയാടി ആരാധകരുടെ കൈയടി വാങ്ങുന്ന മാർക്കറ്റിംഗിന്റെ മറ്റൊരു മുഖമാണ്‌. അത്‌ മുഖംമൂടി കൂടിയാണെന്ന് പറയുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശം.
ശൈലനെതിരെ ഇങ്ങനെയൊരു വിമർശനം എഴുതുന്നതിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ മലയാളത്തിലെ പ്രമുഖനായ ഒരു യുവകവി പറഞ്ഞതിങ്ങനെ: 'ഫേസ്ബുക്കിലെ ശൈലന്റെ ശൈലികളോട്‌ എനിക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്‌. താനെഴുതുന്ന വിമർശനം ഫേസ്ബുക്കിൽ ഞാൻ വായിക്കും. പക്ഷെ ലൈക്കോ കമന്റോ തരില്ല. ആരാധകരെ ഭയമാണ്‌. ശൈലൻ ഇതിനെയൊക്കെ സംയമനത്തോടെയേ കാണൂ. പക്ഷെ ശൈലന്റെ ആരാധകർ തന്നെ വെറുതെ വിടില്ല.'

ആവർത്തിക്കട്ടെ, ദയവായി ആരാധകരും ഓൺലൈൻ വിപ്ലവകാരികളും ഈ ലേഖനം വായിക്കരുത്‌.

O


No comments:

Post a Comment

Leave your comment