Saturday, May 11, 2013

മഹാകവേ, മാനിഷാദ...

ലേഖനം
വിനോദ്‌ ഇളകൊള്ളൂർ










              കവി പി.പി.രാമചന്ദ്രന്‌ കേരളത്തിലുള്ള സ്ഥാനമെന്താണ്‌ എന്ന ചോദ്യത്തിന്‌ വായനക്കാർ നൽകുന്ന ഉത്തരം ഇതായിരിക്കും - "അദ്ദേഹം നന്നായി കവിത എഴുതും. മലയാളത്തിലെ ഏതൊരു കവിക്കുമുള്ള സ്ഥാനം അദ്ദേഹത്തിനുമുണ്ട്‌". അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കവിത പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങൾ എന്നിവ വായിക്കുന്നവരാണ്‌ ഈ അഭിപ്രായം പറയുക. മേൽപ്പറഞ്ഞ ചോദ്യം പൊതുസമൂഹത്തോടാണെങ്കിൽ "പി.പി.രാമചന്ദ്രനോ, അതാര്‌..?" എന്നായിരിക്കും മറുചോദ്യം.

ആഘോഷിക്കപ്പെടാത്ത ഏതൊരു എഴുത്തുകാരന്റെയും സ്ഥിതി ഇതാണ്‌. പൊതുസമൂഹത്തിന്‌ അത്തരക്കാരെ പിടിയുണ്ടാകില്ല. അറിയുമെങ്കിൽ തന്നെ അവർ എഴുത്തിനും സാഹിത്യത്തിനും അത്ര വലിയ സ്ഥാനമൊന്നും നൽകുന്നില്ല. കാരണം സാഹിത്യം അവരുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്നില്ല. സാഹിത്യം തങ്ങൾക്ക്‌ എന്തെങ്കിലും സംഭാവനകൾ നൽകുന്നുണ്ടെന്ന് അവർ കാണുന്നുമില്ല. തങ്ങൾക്ക്‌ അപ്രാപ്യമായ മേഖലയിൽ പ്രവർത്തിക്കുന്ന വർഗ്ഗമായതിനാൽ സാഹിത്യകാരന്മാരെക്കുറിച്ച്‌ കാര്യമായ അന്വേഷണം നടത്താനും അവർ തയ്യാറല്ല. സുഗതകുമാരിയെയും ഒ.എൻ.വി.കുറുപ്പിനെയുമൊക്കെ അവർ അംഗീകരിക്കും. കാരണം അവർ മാധ്യമങ്ങളിലൂടെ നിരന്തരം ആഘോഷിക്കപ്പെടുന്നവരാണ്‌. താരാരാധനയിൽ അടിപ്പെട്ടുപോവുന്ന പൊതുസമൂഹത്തിന്റെ മന:ശാസ്ത്രമാണിത്‌. വസ്തുതകളുടെ ആഴങ്ങളിലേക്ക്‌ അന്വേഷണം നടത്താനൊന്നും അവർക്ക്‌ താൽപര്യമില്ല.

മലയാള സിനിമയിൽ മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച വെച്ച പി.ജെ.ആന്റണിയെക്കുറിച്ച്‌ അവർ കേട്ടിട്ടുകൂടി ഉണ്ടാകില്ല. പക്ഷേ, മോഹൻലാലിനെയും മമ്മൂട്ടിയെയും അവർക്ക്‌ നന്നായി അറിയാം. കേരള നിയമസഭയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന ലോനപ്പൻ നമ്പാടനെ മറന്നുപോയ അവർ, നിയമസഭയുടെ ഗാംഭീര്യത്തെ തകർത്തുകളഞ്ഞ ചീഫ്‌ വിപ്പ്‌ പി.സി.ജോർജ്ജിന്റെ വാക്‌പയറ്റുകൾക്കു വേണ്ടി കാതോർത്തിരിക്കുന്നു. അട്ടപ്പാടി ആദിവാസി കോളനിയിലെ പെൺകുട്ടികൾ അച്ഛനില്ലാത്ത കുട്ടികളെ പ്രസവിക്കുന്ന വാർത്തയെക്കുറിച്ച്‌ ആകുലപ്പെടാതെയാണ്‌ സിനിമാനടി ശ്വേതാമേനോന്റെ പ്രസവത്തെക്കുറിച്ച്‌ അവർ സംസാരിക്കുന്നത്‌.

പൊതുസമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകളെ നിരുത്സാഹപ്പെടുത്തേണ്ടതും മൂല്യവത്തായ ചിന്തകളിലേക്ക്‌ അവരെ നയിക്കേണ്ടതും ചിന്തിക്കുന്ന ന്യൂനപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്‌. ഇത്തരം ശ്രമങ്ങളിലൂടെ പൊതുസമൂഹം എന്ന ആൾക്കൂട്ടത്തിൽ വിള്ളലുണ്ടാക്കാനും കുറേപ്പേരെയെങ്കിലും തങ്ങളുടെ പാതയിലേക്ക്‌ കൊണ്ടുവരാനും കഴിയും. ആൾക്കൂട്ടത്തോടൊപ്പം ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ്‌ ഇത്‌ സാധ്യമാവുക. ചരിത്രത്തിൽ സാംസ്കാരിക പ്രവർത്തകരുടെ റോൾ ഇതായിരുന്നു. അവർ ആൾക്കൂട്ടത്തിലേക്ക്‌ ഇറങ്ങിച്ചെന്നായിരുന്നു ആശയങ്ങളെക്കുറിച്ച്‌ സംസാരിച്ചിരുന്നത്‌. തെരുവുനാടകങ്ങളും കവിയരങ്ങുകളും ചൊൽക്കാഴ്ചകളും ഉണ്ടായത്‌ അങ്ങനെയാണ്‌. ആൾക്കൂട്ടത്തിലെ വിരലിലെണ്ണാവുന്നവരായിരിക്കും ആകൃഷ്ടരാവുക. അവർ പിന്നീട്‌ അതേക്കുറിച്ച്‌ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്യും. നാടിന്റെ സാംസ്കാരിക മുഖം നിലനിൽക്കുന്നതും മുന്നോട്ടുപോകുന്നതും ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്‌.

എഴുത്തുകാരായിരുന്നു ഇത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നിരുന്നത്‌. വയലാർ രാമവർമ്മ മുതൽ കടമ്മനിട്ട വരെയുള്ള കവികൾ നാട്ടിൻപുറങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നവരായിരുന്നു.

തന്റെ വിമർശന സപര്യയുടെ നൂറിരട്ടി സംഭാവന പ്രഭാഷണങ്ങളിലൂടെ നൽകിയ സുകുമാർ അഴീക്കോടും സാമൂഹികപ്രശ്നങ്ങളെ ചിന്തയുടെ ഊർജ്ജം കൊണ്ട്‌ അപഗ്രഥിക്കുന്ന സക്കറിയയും കേരളത്തിൽ സാംസ്കാരിക സംവാദങ്ങൾക്ക്‌ വേദിയൊരുക്കിയവരാണ്‌. സാംസ്കാരികമായ കൂട്ടായ്മകളിൽ സാന്നിധ്യം കൊണ്ടുപോലും ഇടപെടലുകൾ നടത്തുന്ന എത്രയോപേർ ഈ പട്ടികയിൽ ഉൾപ്പെടാനുണ്ട്‌. "ഞാൻ എഴുത്തുകാരനാണ്‌. അതുകൊണ്ട്‌ എല്ലാവരും ഇങ്ങോട്ടുവരുവിൻ..." എന്നതല്ല ഇവരുടെ ചിന്താഗതി. "ഞാൻ എഴുത്തുകാരനാണ്‌, അതുകൊണ്ട്‌ സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലേണ്ടതുണ്ട്‌." എന്നതാണ്‌ അവരുടെ കാഴ്ചപ്പാട്‌. സാഹിത്യം ഗൗരവതരമായതാണെന്നും അത്‌ നിലനിൽക്കേണ്ടതുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ അവർ പൊതുസമൂഹത്തെ നിരന്തരം ഓർമ്മിപ്പിക്കുകയാണ്‌.

എഴുത്തുകാരൻ എന്ന മേൽവിലാസത്തിൽ അഭിരമിച്ച്‌ സമൂഹത്തിൽ നിന്ന് അയിത്തം കൽപ്പിച്ചിരിക്കുന്നവരെക്കുറിച്ച്‌ പറയാനാണ്‌ ഇത്‌ സൂചിപ്പിച്ചത്‌. ബുദ്ധിരഹിതരായ കുറേ ആളുകളാണ്‌ പൊതുസമൂഹമെന്നും ശ്രേഷ്ഠനായ താൻ അക്കൂട്ടരുമായി ബന്ധപ്പെടരുതെന്നുമുള്ള ചാതുർവർണ്യ കാഴ്ചപ്പാടുള്ളവരാണ്‌ ഇക്കൂട്ടർ. സാഹിത്യകാരൻ എന്നു പറഞ്ഞാൽ ബ്രാഹ്മണ സമാനരാണെന്ന തരത്തിലുള്ള അഭിനവ മനുസ്മൃതി ഇവർ മനസിൽ സൂക്ഷിക്കുന്നു. പ്രസിദ്ധിക്കുവേണ്ടി എഴുതുക എന്നതു മാത്രമാണ്‌ തന്നിൽ നിഷിപ്തമായ ചുമതലയെന്നും അതിന്‌ പ്രത്യുപകാരമായി അവാർഡുകൾ നൽകുകയാണ്‌ സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും ഇവർ ദൃഡമായി വിശ്വസിക്കുന്നു.

കവി പി.പി.രാമചന്ദ്രൻ ഫേസ്ബുക്കിൽ ഈയിടെ നടത്തിയ ഒരു പരാമർശം ഇതായിരുന്നു - ഈ വിഷുക്കാലത്ത്‌ കവിയുടെ വീട്ടിലേക്ക്‌ നാട്ടിലെ ക്ലബ്ബിലെ കുറേ പയ്യന്മാർ വന്നു. വിഷു ആഘോഷപരിപാടിയുടെ ഉദ്ഘാടനത്തിന്‌ തന്നെ ക്ഷണിക്കാനാണ്‌ അവർ വന്നതെന്ന് കവി കരുതി. പക്ഷേ പയ്യന്മാരുടെ ആവശ്യം മറ്റൊന്നായിരുന്നു. വിഷു പരിപാടിയുടെ നോട്ടീസ്‌ കവി തയ്യാറാക്കി നൽകണം. കാരണം നോട്ടീസിൽ കുറേ സാഹിത്യവാചകങ്ങൾ വേണം. ഇതുകേട്ട കവി തനിക്ക്‌ പറ്റില്ലെന്നു പറഞ്ഞ്‌ അവരെ മടക്കി അയയ്ക്കുന്നു. എഴുത്തുകാരനെ സമൂഹം കാണുന്നത്‌ ആധാരമെഴുത്തുകാരനെപ്പോലെയാണെന്ന മട്ടിലുള്ള അപകർഷബോധത്തോടെ കവിയുടെ വാക്കുകൾ അവസാനിക്കുന്നു.

കവിയുടെ വാക്കുകളിൽ ക്ലബ്ബിലെ പയ്യന്മാർ എന്തോ കടുത്ത അപരാധം ചെയ്തെന്ന ധ്വനിയുണ്ട്‌. മഹാകവി പട്ടത്തിന്റെ സാങ്കൽപിക സിംഹാസനത്തിലിരിക്കുന്ന താൻ വെറുമൊരു നോട്ടീസ്‌ എഴുത്തുകാരനല്ലെന്ന സൂചനയുണ്ട്‌. കവിയെ തിരിച്ചറിയാത്ത ക്ലബ്ബുകാർ മണ്ടന്മാരാണെന്ന് പറയാതെ പറയുന്നുണ്ട്‌.

എത്ര കടുത്ത നിരാശയോടെയായിരിക്കും ആ പയ്യന്മാർ കവിയുടെ വീട്ടിൽ നിന്ന് മടങ്ങിയത്‌. നന്മയുടെ മുളകൾ മനസ്സിൽ ഉള്ളതുകൊണ്ടാണല്ലോ അവർ വിഷു ആഘോഷിക്കാൻ തീരുമാനിച്ചത്‌. നല്ല വാക്കുകളോട്‌ കമ്പമുണ്ടായതുകൊണ്ടാണല്ലോ അത്‌ എഴുതിത്തരണമെന്ന് കവിയോട്‌ ആവശ്യപ്പെട്ടത്‌. അവരെ തിരിച്ചയച്ചതിലൂടെ കവി നന്മയോടും നല്ല വക്കുകളോടുമുള്ള അവരുടെ താൽപര്യത്തെയാണ്‌ നശിപ്പിച്ചത്‌. പി.പി.രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വലിയ കവിയാണ്‌. അദ്ദേഹത്തിന്റെ കവിതകൾക്ക്‌ ആരാധകരുണ്ട്‌. ആ കവിതകളെ താൽപര്യത്തോടെ നോക്കിക്കാണുന്ന നിരൂപകരുണ്ട്‌. പക്ഷേ അവരുടെ എണ്ണം വളരെ ചുരുക്കമാണ്‌. അതുകൊണ്ടു തന്നെ മഹാഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തിൽ പി.പി.രാമചന്ദ്രന്റെ കവിതകൾ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. അങ്ങനെയിരിക്കെ ആ സമൂഹം തന്നെ വെറും സാഹിത്യവാചകങ്ങൾ എഴുതുന്ന ആൾ എന്നതിനപ്പുറം കവിയെന്ന നിലയിൽ അംഗീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌. ആ അംഗീകാരം ലഭിക്കാൻ അദ്ദേഹം സമൂഹത്തിനൊപ്പം ഇഴുകിച്ചേരുകയാണ്‌ വേണ്ടത്‌. തന്നെത്തേടി വീട്ടിലെത്തിയ പയ്യന്മാരുടെ നല്ല മനസ്സിനെ ബഹുമാനത്തോടെ കണ്ട്‌ അവർക്ക്‌ നോട്ടീസ്‌ തയ്യാറാക്കി നൽകാമായിരുന്നു. വിഷു ആഘോഷിക്കാനുള്ള അവരുടെ തീരുമാനത്തെ അഭിനന്ദിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കവിയെക്കുറിച്ചുള്ള അവരുടെ മനസിലെ ചിത്രം കുറേക്കൂടി തെളിമയുള്ളതാകുമായിരുന്നു.

ക്ലബ്ബുകൾ പോലെയുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. അവ ഇല്ലാതാകുന്നതോടെ ഒരു വലിയ സംസ്കാരമാണ്‌ അപ്രത്യക്ഷമാകുന്നത്‌. യുവത്വത്തിന്റെ ഊർജ്ജത്തെ കലാപരമായും കായികപരമായും വഴിതിരിച്ചുവിടുക എന്ന വലിയ ദൗത്യമാണ്‌ ക്ലബ്ബുകൾ ചെയ്യുന്നത്‌. ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയാണ്‌ അവ നൽകുന്നത്‌. അവയെ പിടിച്ചു നിർത്തേണ്ടത്‌ തലമുതിർന്നവരുടെ ചുമതലയാണ്‌. കാരണം, അത്തരം കൂട്ടായ്മകൾ സൃഷ്ടിച്ച സംസ്കാരത്തിന്റെ നന്മയിലൂടെ വളർന്നു വന്നവരാണ്‌ അവർ.

പക്ഷേ നമ്മുടെ മുതിർന്ന തലകളിൽ പലതും തൻപോരിമയ്ക്ക്‌ അടിപ്പെട്ട്‌ അൽപപ്രസിദ്ധിയുടെ പൊട്ടക്കിണറ്റിൽ നീന്തിത്തുടിച്ച്‌ രസിക്കുകയാണ്‌. കിണറിനു പുറത്തുള്ള ലോകം അവർക്ക്‌ വിഷയമേയല്ല. അവാർഡുകളും പ്രശംസാപത്രങ്ങളും പൊന്നാടകളും കിണറ്റിലേക്ക്‌ തള്ളിയിട്ടുകൊടുത്താൽ അത്രയും സൗകര്യം; പുറംലോകത്തെ വെയിലും മഴയുമേൽക്കാതെ കഴിക്കാമല്ലോ.

സാഹിത്യസാമ്രാജ്യത്തിലെ സാമ്രാട്ടായി സങ്കൽപ്പിച്ച്‌ സ്വയം കൽപ്പിച്ചുണ്ടാക്കിയ സിംഹാസനത്തിൽ ചുരുണ്ടുകൂടിയിരിക്കുന്നവർ തങ്ങളുടെ മനസ്‌ കുറേക്കൂടി വിപുലമാക്കിയിരുന്നെങ്കിൽ ...!

എന്തിന്‌ വേണ്ടിയാണ്‌ എഴുതുന്നതെന്നും താൻ എഴുതുന്നത്‌ ആരാണ്‌ വായിക്കുന്നതെന്നുമൊക്കെ ഇടയ്ക്കിടെ ചോദിച്ചിരുന്നെങ്കിൽ ...!

നെഞ്ചോടൊട്ടിക്കിടക്കുന്ന അദൃശ്യമായ പൂണൂൽ പൊട്ടിച്ചെറിഞ്ഞ്‌ മറക്കുട മാറ്റിവെച്ച്‌ ഇല്ലത്തുനിന്ന് നാട്ടുവഴിയിലേക്ക്‌ ഒന്നിറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ ..!  

O


 PHONE : 944777915



1 comment:

  1. 1. കൂറെ കഥകളോ കവിതകളോ എഴുതിയതു കൊണ്ടു നല്ലോരു മനസ്സിനുടമയാകാൻ കഴിയില്ലെന്ന് ശ്രീമാൻ പി.പി.രാമചന്ദ്രൻ തെളിയിച്ചിരിക്കുന്നു.

    2. ലേഖകനു അഭിനന്ദനങ്ങൾ.

    ReplyDelete

Leave your comment