Saturday, September 1, 2012

എമെർജിംഗ്‌ കേരള ആർക്കു വേണ്ടി?

ലേഖനം
ജോൺ പെരുവന്താനം











            മെർജിംഗ്‌ കേരള-2012 എന്ന പേരിൽ എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വിദേശ മുതൽമുടക്ക്‌ മേള അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്‌. 2003 ൽ വലിയ പ്രചരണ കോലാഹലങ്ങളോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌)  പരാജയപ്പെട്ടത്‌ നാം കണ്ടതാണ്‌. എന്നാൽ ഇത്തവണ വലിയ പ്രചാരണങ്ങൾ ഒന്നും കൂടാതെയാണ്‌ എമെർജിംഗ്‌ കേരള (Emerging Kerala) എന്ന ആപൽക്കരമായ അസംബന്ധം സംഘടിപ്പിച്ചിരിക്കുന്നത്‌. കേരളത്തിലെ 26 മേഖലകൾ ആണ്‌ ഈ പരിപാടിയിലൂടെ സ്വകാര്യമേഖലയ്ക്ക്‌ തുറന്നുകൊടുക്കുവാൻ പോകുന്നത്‌. പത്തു ലക്ഷത്തോളം ചെറുകിട വ്യാപാരികളുടെ ഉപജീവനം മുടക്കുന്ന റീട്ടെയിൽ രംഗത്തെ വിദേശമൂലധന നിക്ഷേപം, തുറമുഖവികസനം, ഗതാഗത സൗകര്യ വികസനം, അടിസ്ഥാനസൗകര്യ വികസനം, ഐ.ടി, ടൂറിസം, ഊർജ്ജം, ജൈവസാങ്കേതികം, ആരോഗ്യമേഖല, തുടങ്ങി അതീവപ്രാധാന്യമുള്ള മേഖലകളും ഉൾപ്പെടുന്നുണ്ട്‌. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഒന്നും പരിഗണിക്കാത്ത, സ്വകാര്യ മൂലധനത്തിന്‌ ലാഭം ഉണ്ടാക്കുവാൻ നമ്മുടെ നാടിനെയും നാട്ടുകാരെയും വിറ്റുതുലയ്ക്കുന്ന വികലമായ വികസനനയത്തിന്റെ ഭാഗമായിട്ടാണ്‌ എമെർജിംഗ്‌ കേരള സംഘടിപ്പിച്ചിരിക്കുന്നത്‌. ഈ വികലമായ വികസനനയത്തിന്‌ അനുകൂലമായ നിയമനിർമ്മാണങ്ങളും ഭേദഗതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്‌. നെൽവയൽ/തണ്ണീർതടം നികത്തുന്നത്‌ നിരോധിച്ച നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച ഭേദഗതി, തോട്ടം ഭൂമിയുടെ അഞ്ചുശതമാനം ഉടമയ്ക്ക്‌ ടൂറിസത്തിനായി ഉപയോഗിക്കാം തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.


ഏതൊക്കെ പദ്ധതികളാണ്‌ സർക്കാർ സ്വകാര്യമൂലധനം ക്ഷണിച്ച്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌? എത്ര ഭൂമി ഈ പദ്ധതികൾക്കായി ഏറ്റെടുക്കേണ്ടി വരും? പദ്ധതികളുടെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച്‌ പഠിച്ചിട്ടുണ്ടോ? ജനങ്ങളുമായി ഏതെങ്കിലും തരത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടോ? ഇത്തരം ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്‌. സുതാര്യത മുഖ്യമുദ്രാവാക്യമായി പ്രചരിപ്പിക്കുന്ന സർക്കാർ ഒട്ടും സുതാര്യമല്ലാതെയാണ്‌ ഈ പദ്ധതി സംഘടിപ്പിക്കുവാൻ പോകുന്നത്‌. കേരള നിയമസഭയിൽ ഇതു സംബന്ധിച്ച്‌ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല. യു.ഡി.എഫിലോ സർക്കാരിന്‌ നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്സിലോ ചർച്ചകൾ നടന്നിട്ടില്ല. എമെർജിംഗ്‌ കേരളയെ കുറിച്ചും അതിലെ പദ്ധതികളെക്കുറിച്ചും ജനങ്ങൾക്കിടയിൽ തുറന്ന ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല എന്നത്‌ തീർത്തും അപലപനീയമാണ്‌. ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ ഒട്ടും ഭൂഷണമായ നടപടിയല്ല ഇത്‌. സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്ന മുഖ്യ പ്രതിപക്ഷപാർട്ടിയായ സി.പി.ഐ.എം ഉൾപ്പെടെ മുഖ്യധാര ഇടതുപക്ഷം ആകട്ടെ, ഇത്ര ജനവിരുദ്ധവും പരാശ്രയത്വം വളർത്തുന്നതുമായ ഈ വികസന പദ്ധതികൾക്കെതിരെ യാതൊരു നിലപാടും പ്രഖ്യാപിച്ചിട്ടുമില്ല. എമെർജിംഗ്‌ കേരളയിൽ അവതരിപ്പിക്കപ്പെടുന്ന പല പദ്ധതികളുടെയും ആസൂത്രകർ സി.പി.ഐ.എം ഉം എൽ.ഡി.എഫും തന്നെയാണ്‌.



കാർഷിക സമ്പദ്‌ഘടനയാണ്‌ ഒരു സമൂഹത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അടിത്തറയാകേണ്ടത്‌. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു പദ്ധതി പോലും എമെർജിംഗ്‌ കേരളയിൽ ഇല്ല. പകരം ഉത്പാദനപരമല്ലാത്തതും വിദേശവിപണിയെ മാത്രം ആശ്രയിച്ച്‌ നിലനിൽക്കുന്നതുമായ ഐ.ടി, ഐ.ടി അധിഷ്ഠിത സേവനങ്ങൾ തുടങ്ങിയവയിലുമാണ്‌ ഊന്നൽ. ഇത്‌ സ്വാഭിമാനത്തിലും സ്വാശ്രയത്തിലും അടിയുറച്ച ഒരു സമ്പദ്‌ഘടന വികസിപ്പിക്കുന്നതിന്‌ തടസ്സമാണ്‌ എന്നു മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യത്തെക്കൂടി അപകടപ്പെടുത്തുന്നതാണ്‌. രണ്ട്‌ ലക്ഷം ഏക്കർ ഭൂമി ഉപയോഗിക്കപ്പെടുന്നതും അഞ്ച്‌ ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കുന്നതുമായ ജനവിരുദ്ധപദ്ധതികളാണ്‌ ആവിഷ്ക്കരിക്കപ്പെടാൻ പോകുന്നത്‌. ഇതിൽ മുഖ്യമായും അവതരിപ്പിക്കപ്പെടുന്ന പത്ത്‌ പദ്ധതികൾ പരിശോധിച്ചാൽ തന്നെ, കോർപ്പറേറ്റ്‌ വർഗ്ഗതാൽപര്യങ്ങൾ ഭരണകൂടം അടയാളപ്പെടുത്തുന്നത്‌ കാണാം. എല്ലാ മേഖലകളിലും സ്വകാര്യനിക്ഷേപം കൊണ്ടുവന്ന് നിക്ഷേപസൗഹാർദ്ദം ആക്കുക എന്ന ലക്ഷ്യം വെച്ച്‌ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ എന്ന വ്യാജേന കേരളത്തിന്റെ മണ്ണൂം പ്രകൃതിയും ജലസ്രോതസ്സുകളും തണ്ണീർത്തടങ്ങളും വനവും പ്രകൃതിവിഭവങ്ങളും തീറെഴുതാനാണ്‌ പരിപാടി. തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ 'അതിവേഗ റെയിൽ കോറിഡോർ' ഒന്നാം ഘട്ടത്തിൽ നാൽപ്പത്തിയയ്യായിരം കോടിയും രണ്ടാംഘട്ടത്തിൽ അറുപത്തിയയ്യായിരം കോടിയുമാണ്‌ മുടക്ക്‌. അറുനൂറ്റി അൻപത്‌ കിലോമീറ്റർ ദൂരം രണ്ട്‌ മണിക്കൂർ ദൂരം കൊണ്ട്‌ എത്താൻ കഴിയുക, മനോഹരമായ ആശയം തന്നെ. ഇതിനായി ഒരാൾ മുടക്കേണ്ട തുക യാത്രാക്കൂലിയായി ആറായിരം രൂപ മാത്രമാണത്രേ. എത്ര പേർക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന വികസനമാണിതെന്ന ചോദ്യം പാടില്ല.



കൊച്ചി - പാലക്കാട്‌ നിംസ്‌ പ്രോജക്ട്‌ അൻപത്തി മൂവായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച്‌ കോടി രൂപ മുടക്കി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകളിൽ നാഷണൽ ഇൻവെസ്റ്റ്‌മെന്റ്‌ ആന്റ്‌ മാനുഫാക്ചറിംഗ്‌ സോൺ. അയ്യായിരത്തി ഇരുന്നൂറു ഹെക്ടർ സ്ഥലം ഇതിനായി ഏറ്റെടുക്കണം. കൊച്ചി മെട്രോ 25 കിലോമീറ്ററിന്‌ നാലായിരത്തി അഞ്ഞൂറ്‌ കോടി, തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയിൽപ്രോജക്ടുകൾ, കഴക്കൂട്ടത്തു നിന്നും ബാലരാമപുരം വരെ 28 കിലോമീറ്റർ മൂവായിരത്തി നാനൂറ്റി എട്ട്‌ കോടി, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ മുതൽ മീൻചന്ത വരെ ഒന്നാംഘട്ടം ആയിരത്തി അഞ്ഞൂറ്‌ കോടി രൂപ, ആമ്പല്ലൂരിൽ ആയിരം ഏക്കറിൽ ഇലക്ട്രോണിക്‌ ഹബ്ബ്‌ എഴുനൂറ്റി അൻപത്‌ കോടി, കൊച്ചി പുതുവൈപ്പിനിൽ ഓഷ്യനോറിയം മുന്നൂറ്റി അൻപത്‌ കോടി തുടങ്ങി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ്‌ സങ്കൽപ്പിച്ചിട്ടുള്ളത്‌. സ്വപ്നപദ്ധതികളുടെ നടപ്പിലാക്കലിനായി കേരളം കൊടുക്കേണ്ടി വരുന്ന വില വരുംതലമുറയുടെ നിലനിൽപ്പിന്‌ ആവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യവും ജനിച്ച മണ്ണിൽ മരിക്കുവോളം ജീവിക്കാനുള്ള അവകാശവും കൂടിയാണ്‌.



രണ്ടുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ റോഡുള്ള കേരളത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ്‌ ബി.ഒ.ടി വ്യവസ്ഥയ്ക്ക്‌ കീഴിൽ കൊണ്ടുവരാനാണ്‌ നീക്കം. മുപ്പത്തി എണ്ണായിരത്തി എണ്ണൂറ്റി അറുപത്തിയെട്ട്‌ ചതുരശ്ര കി.മീ. മാത്രം വിസ്തീർണ്ണമുള്ള കേരളത്തിൽ ഇപ്പോൾ തന്നെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്‌. നാലാമത്തെ കണ്ണൂർ വിമാനത്താവളവും പണിതുടങ്ങുന്നു. ഇതിനിടയിലാണ്‌ എട്ട്‌ വിമാനത്താവളങ്ങൾ കൂടി കൊണ്ടുവരാൻ ശ്രമിക്കുന്നത്‌. മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 15 ശതമാനം ടാർ ഇട്ട റോഡുകൾ കൊണ്ട്‌ മൂടിക്കഴിഞ്ഞു. കേരളം തെക്കുവടക്കെത്തി ഒറ്റനഗരമായി വളർന്നു കഴിഞ്ഞു. ടാർ ഇട്ട റോഡുകളും, കോൺക്രീറ്റ്‌ കെട്ടിടങ്ങളും പകൽ ആഗിരണം ചെയ്യുന്ന ചൂട്‌ രാത്രി പുറത്തേക്ക്‌ വിസർജ്ജിക്കുന്നതിനാൽ പതിനെട്ട്‌ മണിക്കൂറും അന്തരീക്ഷം കടുത്ത ചൂടിലാണ്‌. ഇത്‌ ജൈവഘടനയെ തകിടം മറിക്കുകയും വൈറസുകളുടെയും ബാക്ടീരിയകളുടെയും രോഗവാഹികളായ കീടങ്ങളുടെയും പെരുപ്പത്തിന്‌ കാരണമാകുകയും ജനങ്ങൾ രോഗദുരിതങ്ങളുടെ ദുരന്തം പേറുന്നവരാകുകയും ചെയ്യുന്നു. ഇന്നും എഴുപത്‌ ലക്ഷം ജനങ്ങൾക്ക്‌ കുടിവെള്ളം കിട്ടാക്കനിയാണ്‌. മുപ്പതുലക്ഷം പേർ ഭവനരഹിതരാണ്‌. ഇരുപത്‌ ലക്ഷം പേർക്ക്‌ ഒരു തുണ്ട്‌ ഭൂമി പോലുമില്ല. തീക്ഷ്ണമായ ഇത്തരം സാമൂഹിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ, വിമാനത്താവളങ്ങളും സെക്സ്‌ ടൂറിസവും  കൊണ്ട്‌ കേരളത്തെ വികസിപ്പിച്ചു കളയാം എന്നു വ്യാമോഹിക്കുന്നവരുടെ ലക്ഷ്യം സദുദ്ദേശ്യപരമല്ല. രണ്ടു ലക്ഷം കോടിയുടെ അമ്പത്‌ ശതമാനം അടിച്ചുമാറ്റുമോ എന്നു ജനം സംശയിച്ചാൽ അത്ഭുതമില്ല. ജലസുരക്ഷയെയും ഭക്ഷ്യസുരക്ഷയെയും കരുതി, അവശേഷിക്കുന്ന കൃഷിഭൂമിയും വനഭൂമിയും നശിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിന്‌ സ്വീകരിക്കാൻ കഴിയുകയില്ല. വികസിപ്പിച്ച്‌ വികസിപ്പിച്ച്‌ കൃഷിയെ നഷ്ടക്കച്ചവടമാക്കിയ ബുദ്ധിമാന്മാർ സ്വന്തം മക്കൾക്ക്‌ ശവപ്പെട്ടി പണിയുന്ന നീചന്മാരാണെന്ന് തിരിച്ചറിയണം. ജുഡീഷ്യറിയും എക്സിക്യുട്ടീവും ലെജിസ്ലേറ്റീവും ഒന്നിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ആഗോള മൂലധനശക്തികൾ തദ്ദേശജനതയെ വംശഹത്യയിലേക്ക്‌ നയിക്കുന്ന മാന്ത്രികവിദ്യയാണ്‌, എമെർജിംഗ്‌ കേരള.

O


PHONE : 9947154564

30 comments:

  1. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ ലേഖനത്തില്‍ ഒരു കമന്റ്‌ പോലും വീഴാത്തത് മലയാളിയുടെ പൊതു ഗുണം വ്യക്തമാക്കുന്നു. എന്തെങ്കിലും സംഭവിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക..!ഹാ..കഷ്ട്ടം..!

    ReplyDelete
  2. http://www.emergingkerala2012.org/mega-projects.php

    ReplyDelete
  3. എല്ലാം രാഷ്ട്രീയ മുതലെടുപ്പിനായ് തന്നെ
    ജനങ്ങൾക് വേണ്ടി ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല

    ReplyDelete
  4. വിവരങ്ങൾക്ക് നന്ദി..
    കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുന്നു..

    http://www.kssp.in/sites/default/files/kerala%20vikasana%20badhal%20notice.pdf

    ReplyDelete
  5. പദ്ധതി പ്രഖ്യാപിക്കാന്‍ ബുദ്ധിമുട്ട് ഒന്നുമില്ല നടപ്പില്‍ വരുത്താനല്ലേ പാട്.
    വരട്ടെ, ഇവിടെ പൊതു ജനനങ്ങളും പ്രതിപക്ഷവും ഉണ്ടല്ലോ.

    ReplyDelete
  6. സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനം.
    വികസനത്തിന്റെ പേര് പറഞ്ഞു മിച്ചമുള്ള പ്രകൃതി സമ്പത്തുകൂടി നശിപ്പിക്കാനുള്ള പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...എല്ലാം തീരെഴുതികൊടുത്തുള്ള ഈ വ്വികസനം നമുക്ക് വേണോ...

    best wishes.

    ReplyDelete
  7. ആഗോള വല്ക്കരണം , ഉദാര വല്ക്കരണം , അങ്ങനെ വികസനത്തിന്റെ പേരില്‍ നടക്കുന്ന നാട്യങ്ങള്‍ നാം എത്ര കാണുന്നു , ഓരോ വികസനത്തിന്റെയും പേരില്‍ കുറെ ഏറെ ജനങ്ങള്‍ ഭവന രഹിതരാക്കപ്പെടുന്നു ,തൊഴിലില്ലായ്മ കൂടുന്നു ...കേരളത്തെ വിറ്റു തുലയ്ക്കാന്‍ എന്നോ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു നമ്മുടെ സര്‍ക്കാര്‍ ,കേരളം മാത്രമല്ല ഇന്ത്യ മുഴുവനും ഈ ഭീഷണിയിലാണ് ...ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ ആത്മാവ് എന്നോ നഷ്ടമായി .ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്തു നിസംഗരായ് ജന ഭൂരിപക്ഷം കഴിഞ്ഞു കൂടുന്നു .വളരെ ചിന്തിപ്പിക്കുന്ന ലേഖനം ...

    ReplyDelete
  8. റോഡിനും റെയില്‍വേക്കും വീമാനത്താവളത്തിനും മാത്രം വാദിക്കുന്ന തെണ്ടികളെ കൊല്ലാതെ കൊല്ലണം........

    ReplyDelete
    Replies
    1. നമ്മള്‍ തകര്‍ക്കുമിത് ....

      Delete
  9. നമ്മുടെ വികസനം യു ഡി എഫ് കൊട്ടിഘോഷിക്കുന്ന പോലെ തന്നെ നടക്കണമെന്ന് വാദിക്കുന്നവര്‍ ഇതൊന്നു വായിക്കുക എന്നിട്ട് മറുപടി എഴുതുക. ഓരോ പ്രദേശങ്ങള്‍ക്കും അതിന്‍റെതായ പാരിസ്ഥിതിക ജൈവ സവിശേഷതകള്‍ ഉണ്ട്. അത് നിലനിര്‍ത്തുക എന്നതാണ് അതതു സ്ഥലത്തെ ഓരോ പൗരന്‍റെയും പ്രാഥമിക കര്‍ത്തവ്യം. പലരും ഈ കടമ നിര്‍വഹിക്കാന്‍ തയ്യാറാവാത്തത് വികസന വിരോധികള്‍ എന്ന് മുദ്ര ചാര്‍ത്തപ്പെടും എന്ന് ഭയന്നാണ്. നമ്മുടെ പ്രകൃതിക്കിണങ്ങിയ വികസനമല്ല നാം സ്വീകരിക്കുന്നതെങ്കില്‍ നമ്മുടെ ഭാവി എന്താകും എന്നതിന്‍റെ തെളിവുകള്‍ ഈ ലേഖനത്തില്‍ ഉണ്ട്. വികസനത്തിന്‍റെ പാരമ്യതയില്‍ എത്തിയ എല്ലാ വികസിത രാജ്യങ്ങളും അവരുടെ ജൈവ സമ്പത്തുകള്‍ വലിയ പരിക്കൊന്നും കൂടാതെ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. നാം വികസനം എന്ന് പറഞ്ഞു നമ്മുടെ കാടും മേടും കുന്നും മലയും നദികളും പാടങ്ങളും ചതുപ്പ്നിലങ്ങളും മറ്റു ജല സ്രോതസ്സുകളും എല്ലാം ഇതിനോടകം തന്നെ നശിപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയെങ്കിലും സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ നമ്മുടെ സുന്ദര കേരളം ഒരു സ്മരണ മാത്രമായി അവശേഷിക്കുന്ന കാലം വിദൂരമല്ല.

    ReplyDelete
  10. വികസനം വേണം., അതു നാടിനോടു ചേർന്ന രീതിയിലാവണം., കാർഷിക മേഖലയെ പാടെ തകർത്തുകൊണ്ടുള്ള ഒരു വികസനവും നാടിനെ രക്ഷിക്കില്ല., മറിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളേ ഉണ്ടാക്കൂവെന്നു ഇവർക്കറിയാഞ്ഞിട്ടല്ല., അപ്പോൾ ഉദ്ദേശം ലാഭം മാത്രമാണു., പെറ്റമ്മയുടെ മടിക്കുത്തിനു പിടിച്ചാലും പ്രതികരിക്കാൻ അറിയാത്തവർ പ്രജകളായിയുള്ളപ്പോൾ ഇതും ഇതിലപ്പുറവും നടക്കും..

    ReplyDelete
  11. ചങ്ങാതി സിങ്കപ്പൂരോ ദുബായിയോ കണ്ടിട്ടേല്‍ ഒന്ന് പോയി കാണണേ...
    ഒന്നിലും നല്ലത് കാണാതിരിക്കുന്നതും ഒരു വലിയ കഴിവ് തന്നെയാണേ ..
    ലക്ഷം തൊഴില്‍ രഹിതര്‍ ഇവടെ കത്തികുത്തും പിടിച്ചു പറിയുമായി ഇറങ്ങെട്ടെന്നാണോ ?
    കഷ്ടം !

    ReplyDelete
  12. നമ്മുടെ നാടിന്‍റെ പച്ചപ്പും തണ്ണീര്‍ തടങ്ങളും തീര്‍ച്ചയായും സംരക്ഷിക്കപെടനം

    പക്ഷെ ഇവിടെ എമെര്‍ഗിംഗ് കേരള വളരെ നെഗറ്റീവ് വശങ്ങള്‍ ഉള്ള ഒന്നാണ് എന്നു ബോധപൂര്‍വം വരുത്തി തീര്‍ക്കുകയാണ്.
    കൃഷിക്ക് വേണ്ടി ഒന്നും ഇല്ല എന്നു പറയുന്ന ലേഖകന്‍ എമെര്‍ഗിംഗ് കേരളയുടെ വെബ്സൈറ്റ് എന്ത് കൊണ്ടു കാണാതെ പോവുന്നു,
    എമെര്‍ഗിംഗ് കേരള എന്നത് ഒരു പദ്ധതി മാത്രം,ആണ് അല്ലാതെ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ പട്ടികയല്ല.
    Food & Agro Processing and Value-addition

    Activated Carbon Plant
    Modern Cold Storage
    Coconut-based Food Processing Plant
    Modern Rice Mill
    http://www.emergingkerala2012.org/sectors.php

    മുകളില്‍ കൊടുത്തിരിക്കുന്നത്‌ വെബ്‌ സൈറ്റില്‍ നിന്നും കോപ്പി ചെയ്തതാണ്.
    എമെര്‍ഗിംഗ് കേരളയുടെ ഏതൊരു പദ്ധതിയും കുത്തകളെ ലക്‌ഷ്യം വച്ചല്ല, പണം മുടക്കാന്‍ തയ്യാറുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ ഭാകത്തു നിന്നു ലഭിക്കുന്ന സഹായങ്ങള്‍ വരെ വ്യക്തമായി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങാതെ, വിരല്‍ തുമ്പില്‍ തന്നെയുണ്ട്. ഇതൊന്നും മനസിലാക്കാതെ എന്തിനെയും അടച് ആക്ഷേപിച്ചു കേരളത്തെ പിന്നോട്ട് തന്നെ വലിക്കുന്നു.

    കേരളത്തില്‍ റോഡുകള്‍ ഉണ്ടാക്കേണ്ടി വരുന്നതിന്റെ കാരണം നമ്മള്‍ വണ്ടികള്‍ വാങ്ങി കൂട്ടുന്നത്‌ കൊണ്ടല്ലേ ?

    അന്തരീക്ഷ ഉഷ്മാവ് വര്‍ധിക്കുന്നത് വ്യവസായ സംരംഭങ്ങള്‍ കൊണ്ടു മാത്രമല്ല, രണ്ടു പേര്‍ക്ക് പാര്‍ക്കാന്‍ വരെ കോണ്‍ഗ്രീട്റ്റ് കൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുന്ന നമ്മള്‍ ഉള്‍പെടെയുള്ള സമൂഹം അല്ലെ ?

    തോടുകളും, കുളങ്ങളും ചപ്പു ചവറുകളും, മാലിന്യങ്ങളും എറിയാനുള്ളതാണെന്ന് സര്‍ക്കാര്‍ ആണോ പ്രഖ്യാപിച്ചത് ?

    നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രധിനിധികള്‍ നമ്മുടെ തന്നെ സ്വഭാവം തന്നെയല്ലേ കാണിക്കുക, എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ വിമര്‍ശിക്കാന്‍ നമുക്ക് ഒരു പേനയും, പുച്ഛം കലര്‍ന്ന രണ്ടു ഡയലോഗും ധാരാളം മതിയല്ലോ !

    സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാമതായി നില്‍കുന്ന, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു, അവര്‍ക്ക് ജോലി ചെയ്യാന്‍,പുതിയ സംരംഭങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.അതിനു രാജ്യത്തിന്‍റെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവണം.നമ്മുടെ നാട്ടില്‍ വീടുകള്‍ വന്നതിനു ശേഷമാണു റോഡുകള്‍ വരുന്നത്. അപ്പൊ ഇട വഴി മാറി നട വഴിയും പിന്നീട് റോഡും ആക്കിമാറ്റാന്‍ ആളുകളെ മാറ്റി പര്‍പ്പികേണ്ടി വരും.

    റോഡ്‌ ടാര്‍ ഇടാതിരുന്നാല്‍ സര്‍ക്കാരിന്റെ അനസ്ഥയും, ടാര്‍ ഇട്ടാല്‍ പ്രകൃതി നാശം ആവുന്നതിന്റെ പ്രത്യയ ശാസ്ത്രം എനിക്ക് പിടി കിട്ടുന്നില്ല.

    സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 70 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും, പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്, ബാക്കി 30 ശതമാനത്തില്‍ നിന്നും വേണം കേരളത്തിലെ മുഴുവന്‍ (സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പെടെ) ജനങ്ങള്‍ക്കും വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അപ്പൊ റോഡു നിര്‍മാണത്തിനും, മറ്റു വ്യവസായ സംരംഭങ്ങള്‍ക്കും മറ്റു ഫണ്ടുകള്‍ കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.

    വിദേശ നിക്ഷേപം, ബി ഓ റ്റി , എന്നീ സമ്പ്രദായങ്ങള്‍ പരമാവധി അകറ്റി നിര്‍ത്തുക തന്നെ വേണം,ജീവനക്കാരെ കൂടുതല്‍ പെന്‍ഷന്‍ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഉള്ള സംസ്ഥാനം ആണ് നമുടെത്.പെന്‍ഷന്‍ സമ്പ്രദായം ഒഴിവാക്കണം, അല്ലെങ്കില്‍ പാടി പാടി ആയി കുറച്ചു കൊണ്ടു വരണം എന്നു ഒരു "ദേശീയവാദിയും" പറയുന്നത് കേള്‍കുന്നില്ല.

    സര്‍ക്കാര്‍ എന്ത് കൊണ്ടു വന്നാലും കട്ട് തിന്നാന്‍ ആണെന്ന് പറഞ്ഞു അഴിമതിക്കെതിരെ ജീവന്മരണ പോരാട്ടം നടത്തുന്ന നമ്മള്‍, ഒരു പോലീസുകാരന്‍ കൈ കാണിച്ചാല്‍ നൂറു രൂപ കൊടുത്തു തടി ഊരുന്നു.


    അപേക്ഷ : ഒരു പ്രവാസി ആയ എനിക്ക് എന്റെ അനിയന്മാര്‍ നാട്ടില്‍ തന്നെ നല്ല ജോലി ചെയ്തു "ജീവിക്കുന്നത് " കാണാന്‍ ആഗ്രഹമുണ്ട്, അത് കൊണ്ടാ ഇത്രയും പറഞ്ഞത്, പ്ലീസ് എന്നെ വധ ശിക്ഷക്ക് വിധിക്കരുത്.

    ReplyDelete
  13. പദ്ധതി പ്രഖ്യാപിക്കാന്‍ ബുദ്ധിമുട്ട് ഒന്നുമില്ല നടപ്പില്‍ വരുത്താനല്ലേ പാട്.
    വരട്ടെ, ഇവിടെ പൊതു ജനനങ്ങളും പ്രതിപക്ഷവും ഉണ്ടല്ലോ

    ReplyDelete
  14. ഇവിടെ കാര്‍ഷികമേഖലയും, പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. വികസനവും വേണം. പരിസ്ഥിതിയ്ക്കും വികസനത്തിനും ഒരുപോലെ ഊന്നല്‍ കൊടുത്തുമുന്നേറുന്ന ഒരുപാട് ദേശങ്ങള്‍ മാതൃകയായി നമുക്ക് മുന്നില്‍ ഉണ്ടല്ലോ? നാം പലപ്പോഴും വികസനത്തെക്കുറിച്ച് ചിന്തിക്കുന്നത് വളരെ വൈകിയാണെന്നത് യാഥാര്‍ത്ഥ്യം. മുമ്പ് ഒരു സുഹൃത്ത് പറഞ്ഞതുപോലെ നാം വീട് വച്ചതിനുശേഷം മാത്രമാണ് റോഡിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇത്തരത്തില്‍ പ്ലാനിംഗ് ഇല്ലാത്ത നടപടികള്‍ ഈ നാടിന് ഏറെ ദോഷം സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധികളില്‍ ഒന്ന് തന്നെയാണ്. വിദേശ മുതല്‍മുടക്ക് ഒരു പരിധിവരെയെങ്കിലും ആവശ്യമാണ്‌. പക്ഷെ പരിസ്ഥിതി കര്‍ശനമായും സംരക്ഷിക്കപ്പെടണം.

    ReplyDelete
  15. ജുഡീഷ്യറിയും എക്സിക്യുട്ടീവും ലെജിസ്ലേറ്റീവും ഒന്നിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ആഗോള മൂലധനശക്തികൾ തദ്ദേശജനതയെ വംശഹത്യയിലേക്ക്‌ നയിക്കുന്ന മാന്ത്രികവിദ്യയാണ്‌, എമെർജിംഗ്‌ കേരള.

    അല്ലെങ്കിലും നമ്മുടെ ഭരണ കര്‍ത്താക്കള്‍ നാടിനു വേണ്ടി ചെയ്യുന്നതെല്ലാം നാടിനെ പിന്നിലേക്ക്‌ നയിക്കുന്നതും ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത അപകടങ്ങളിലേക്കും ആണല്ലോ.....emerging keralayum അതില്‍ ഒന്ന് മാത്രം.....
    സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്ത്.....
    അഭിനന്ദനങള്‍......

    ReplyDelete
  16. നമ്മുടെ കൃഷിയിടങ്ങളും ജലസമ്പത്തും വനങ്ങളും സംരക്ഷിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ വികസനം വരുന്നതിനു അതൊന്നും തടസ്സമാവരുത്. പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു..എന്നാല്‍ കുറെ കാര്യങ്ങള്‍ ഒരു പ്രതിപക്ഷ കണ്ണിലൂടെ മാത്രമാണ് കണ്ടത് എന്ന് പറയാതെ വയ്യ..

    സര്‍ക്കാരിന് പണം ഇല്ലാത്ത നിലക്ക് സ്വകാര്യ നിക്ഷേപം വന്നാലല്ലേ നാട്ടില്‍ വികസനം വരൂ ? ഒരു നാടിന്റെ വികസനം എന്ന് പറഞ്ഞാല്‍ അത് തുടങ്ങേടത് ഗതാഗത സൗകര്യം ഉണ്ടാക്കുന്നതിലൂടെയാണ്. കേരളത്തിലെ റോഡുകളുടെ നില നോക്കു. എക്സ്പ്രെസ്സ് ഹൈവേ വന്നാല്‍ കേരളം രണ്ടായി മുറിഞ്ഞു പോകും എന്ന് പറഞ്ഞു അതിനെ എതിര്‍ത്ത് ആ പദ്ധതി ഇല്ലാതാക്കി. ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് കടക്കാനാവില്ല എന്നമാട്ടിലായിരുന്നു പ്രചാരങ്ങള്‍..

    കൃഷിയിടങ്ങള്‍ ഉണ്ടായിട്ടും, കൃഷി ചെയ്യാതെ അയല്‍ സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കേരളം, തൊഴില്ല്ലായ്മ എന്നും, പാര്‍പ്പിടം ഇല്ലായ്മ എന്നും പരിതപിക്കുന്നതാണ് കഷ്ട്ടം. കുറെ വികസനം വരുമ്പോള്‍ , കുറെ തൊഴിലവസരങ്ങളും കൂടി വരും എന്ന് അതിന്റെ എതിര്‍ക്കുന്നവര്‍ മറന്നു പോകുന്നു.

    വിദേശ നിക്ഷേപങ്ങള്‍ അനുവദിച്ചാല്‍ ,ഭാരതം അവര്‍ക്ക് തീരെഴുതിക്കൊടുക്കേണ്ടി വരും എന്നായിരുന്നു ഇവിടെ പ്രതിപക്ഷം തോന്നൂരുകളില്‍ പറഞ്ഞിരുന്നത്. ഇന്ന് അവര്‍ അതൊക്കെ മറന്നു വിദേശ കാറുകളില്‍ നടക്കുന്നു.

    മേലെ പറഞ്ഞ മറ്റൊരു കമന്റിലെ പറഞ്ഞത് പോലെ , പെന്‍ഷന്‍ കൊടുക്കാന്‍ ഭാരിച്ച തുക സര്‍ക്കാരിന് വേണ്ടിവരുന്നു.പുതുതായി ജോലിക്ക് ചേരുന്നവര്‍ക്ക്‌ പങ്കാളിത പെന്സന്‍ പെന്‍ഷന്‍ നടപ്പാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞ ഉടന്‍ സമരം തുടങ്ങി...എന്നാല്‍ അത് സംസ്ഥാനത്തിന്റെ പൊതു താല്പര്യങ്ങള്‍ക്ക് അത് നല്ലതാവും എന്ന് ചിന്തിക്കാന്‍ ആരുമില്ല.

    നമ്മുടെ സംസ്ഥാനത്തിന്റെ പ്രതേക കാലാവസ്ഥയും, ഭൂ പ്രകൃതിയും പരിഗണിച്ചുള്ള വികസനം ആണ് വേണ്ടത്.

    ReplyDelete
  17. ഒരു കമന്റ് ഇട്ടിരുന്നു...അത് ഇപ്പൊ അപ്രത്യക്ഷമായി എന്ന് തോന്നുന്നു...ഭിന്നാഭിപ്രായങ്ങള്‍ അനുവദനീയമല്ല എങ്കില്‍ ഒന്നും പറയാനില്ല..നല്ല നമസ്കാരം മാത്രം..

    ReplyDelete
    Replies
    1. വ്യത്യസ്ത അഭിപ്രായങ്ങള്‍ എക്കാലവും സ്വാഗതാര്‍ഹം തന്നെ. കമന്‍റുകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല. എന്തെങ്കിലും എറര്‍ ആയിരിക്കും സംഭവിച്ചത്. താങ്കള്‍ക്ക് വീണ്ടും പോസ്റ്റ്‌ ചെയ്യാവുന്നതാണ്...

      Delete
    2. കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിൽ ഇന്നേ വരെ ഒരു കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെട്ടിട്ടില്ല എന്നു ഉറപ്പിച്ച്‌, ഹൃദയത്തിൽ നിന്ന് പറയാൻ കഴിയും. കാരണം അത്‌ കേളികൊട്ടിന്റെ സ്ട്രാറ്റജി അല്ല. പോസ്റ്റുകളിലെ ആശയങ്ങൾ കേളികൊട്ടിന്റെ ആശയങ്ങളല്ല. അത്‌ പൂർണ്ണമായും എഴുത്തുകാരിൽ മാത്രം നിഷിപ്തം. താങ്കൾക്ക്‌ തെറ്റു പറ്റിയിരിക്കുന്നു. പോസിറ്റീവും നെഗറ്റീവുമായ എല്ല അഭിപ്രായങ്ങളെയും കേളികൊട്ട്‌ സ്വാഗതം ചെയ്യുന്നു. ഒരിക്കൽ കൂടി പറയുന്നു, നാളിതു വരെ കേളികൊട്ട്‌ ആരുടെയും അഭിപ്രായങ്ങൾ ഡിലീറ്റ്‌ ചെയ്തിട്ടില്ല.ഒന്നുകിൽ താങ്കൾ അത്‌ കൃത്യമായി പോസ്റ്റ്‌ ചെയ്തിട്ടില്ല, അല്ലെങ്കിൽ ബോധപൂർവ്വമുള്ള ആരോപണം. അതേ പറയാനുള്ളൂ.

      Delete
  18. പുരാതന സംസ്കാരങ്ങള്‍ എന്നു കേട്ടിട്ടുണ്ടോ?
    ഭൂരിഭാഗവും, മദ്ധ്യപൂര്‍വ്വ ദേശങ്ങളിലാണ് ഉണ്ടായിരുന്നതത്രേ, ആര്‍ത്തിമൂത്തപ്പോള്‍ എല്ലാം നശിച്ചു മരുഭൂമിയായിപ്പോയി, മിഡില്‍ ഈസ്റ്റ് എന്നു പറയും, ഇതുതന്നെയാണ് കേരളത്തിന്റെ സ്ഥിതിയും, അടുത്തുതന്നെ മരുഭൂമിയായി മാറും.

    ReplyDelete
  19. നാളിതുവരെ മാറി മാറി കേരളം ഭരിച്ചവര്‍ പ്രകൃതി മറന്നു. പഞ്ചഭൂതങ്ങളെ നശിപ്പിക്കുവാനുതകുന്ന പലതരം വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കി. ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ശമ്പളവും പെന്‍ഷനും ഇരുപത്തിയഞ്ചിരട്ടിയായി. കൈക്കൂലി നില്‍കാതെ സാധാരണക്കാരന് മിക്കവാറും ഓഫീസുകളില്‍നിന്നും നീതി ലഭിക്കാത്ത അവസ്ഥ. അന്നും ഇന്നും ഏറെ ശത്രുത കര്‍ഷകരോട് തന്നെ. നെല്‍പ്പാടങ്ങള്‍ നികരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും ശബ്ദിക്കുന്നില്ല. ഒരുകാലത്ത് സമ്പന്നമായിരുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകന് നല്‍കിയിരുന്നത് നല്ലൊരു ലാഭമായിരുന്നു. വിവാഹ കമ്പോളത്തില്‍ നെല്‍ക്കര്‍ഷകന് നല്ല ഡിമാന്റായിരുന്നു. ഇന്ന് നെല്‍കൃഷി മാറ്റി മറ്റ് മാര്‍ഗങ്ങള്‍ തേടുന്ന കര്‍ഷകരെ നിയമം മൂലം തടയിടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിന്റെ വര്‍ദ്ധനവിനാനുപാതികമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നില്ല എന്ന് ആരും പറയില്ല. കാര്‍ഷികോത്പന്ന വില കൂടി എന്ന് പറഞ്ഞ് കര്‍കരെക്കൊണ്ടുപോലും സമരം ചെയ്യിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ന്യായമായ വരുമാനം ലഭിച്ചാല്‍ മാത്രമെ കര്‍ഷകര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അവനും ടിവിയും ഫ്രിഡ്ജും, ബൈക്കും, കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പാടില്ലെന്നാണോ? ഇനി ഭക്ഷ്യവിളകളെ ഇല്ലായ്മചെയ്ത് റബ്ബര്‍കൃഷിയിലേയ്ക്ക് മാറിയ കര്‍ഷകരെ ശത്രുവായി കാണാം. ഭൂ പരിഷ്കരണം ഭക്ഷ്യവിളകള്‍ക്ക് വിസ്തൃതിയില്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ തോട്ടങ്ങളെ ഒഴിവാക്കി. അത്തരം തോട്ടങ്ങള്‍ ഏറിയ പങ്കും സര്‍ക്കാര്‍ വനഭൂമിയാണെന്നാണ് എന്റെ അറിവ്.

    ReplyDelete
    Replies
    1. റബ്ബറിന്റെ വില വര്‍ഷങ്ങളോളം ഉയര്‍ന്നിരിക്കുകയും കര്‍ഷകര്‍ സ്വമേധയാ മറ്റുവിളകളെ മാറ്റി റബ്ബര്‍കൃഷിയിലേയ്ക്ക് തിരിയുകയും ചെയ്തപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡ് എന്താണ് ചെയ്തത്? മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചു. തെളിവ് ഇതാണ്. റബ്ബറിന് ഉയര്‍ന്ന വില ലഭിക്കുന്നതുകാരണം ആവര്‍ത്തനകൃഷിയില്‍ കുറവുണ്ടായി എന്ന് കള്ളം പറഞ്ഞു. ഇനി നമുക്ക് കാണാന്‍ കഴിയുക റബ്ബറിന്റെ വിലയിടിവും ടാപ്പ് ചെയ്യാത്ത തോട്ടങ്ങളുമാണ്. ദീര്‍ഘവീക്ഷണമില്ലാതെ മറ്റ് ഭക്ഷ്യവിളകളുടെ വിലയിടിച്ച് റബ്ബര്‍വില ഉയര്‍ത്തി കേരള ജനതയെ വഞ്ചിച്ചു. ഇന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടിപ്പോയി എന്നു പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ശമ്പളത്തന് ആനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിച്ചു. ഇതിനെല്ലാറ്റിനും ഒരേ ഒരു പരിഹാരം പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം. പക്ഷിമൃഗാദികളും, സസ്യലതാദികളും കുറയുമ്പോള്‍ വര്‍ദ്ധിക്കുന്ന മനുഷ്യര്‍ പ്രതിദിനം ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷണം മലമൂത്ര വിസര്‍ജ്യമായി ജൈവ പുന ചംക്രമണത്തിനായി മണ്ണിന് നല്‍കണം. ഇല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ മലിനീമസമായ നമ്മുടെ ജല സ്രോതസിലെ ജലം കുടിക്കുവാന്‍ യോഗ്യമായിരിക്കില്ല. കോളിഫാം ബാക്ടീരിയയ്ക്ക് ഈര്‍പ്പത്തില്‍ പെറ്റ് പെരുകുവാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വിസര്‍ജ്യം ഉള്‍പ്പെടെ കമ്പോസ്റ്റാക്കി ടെറസ്, യാര്‍ഡ്, തോട്ട കൃഷികള്‍ മെച്ചപ്പെടുത്താം. ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കാം. മിച്ചം വരുന്നവ ഉയര്‍ന്ന വിലയ്ക് മറ്റുള്ളവര്‍ക്ക് നല്‍കാം.

      Delete
    2. നമ്മുടെ വീടും പരിസരവും ശുചിത്വമുള്ളതാക്കുവാന്‍ കളനാശിനികളും കീടനാശിനികളും മറ്റും ഉപയോഗിക്കാതിരിക്കുക. സസ്യഭുക്കുകളായ കീടങ്ങളെ ഭക്ഷിക്കുവാന്‍ കഴിവുള്ള മിത്രകീടങ്ങളെ നശിപ്പിക്കാതിരിക്കുക. മണ്ണിരകള്‍ മണ്ണില്‍ ലഭ്യമാകണമെങ്കില്‍ അതിന് നാം വഴിയൊരുക്കണം. സോപ്പു കലര്‍ന്ന കുളിമുറിയിലെ ജലം ഒഴിവാക്കി കക്കൂസ് വിസര്‍ജ്യവും കൂടി ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതിലൂടെ ലഭിക്കുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് ടെക്നിക്സിലൂടെ കമ്പോസ്റ്റാക്കി മാറ്റാം. അതിലൂടെ കോളിഫാം ബാക്ടീരിയ നിര്‍വ്വീര്യമാക്കാം, മീഥൈന്‍ വാകതം കത്തിച്ച് പാചക വാതകം, വൈദ്യതി ഉത്പാദനം, വാഹനം ഓടിക്കാനുള്ള ഇന്ധനം എന്നിവയായി മാറ്റാം. കിണറുകള്‍ കുഴിച്ച് ആ ജലം കുടിക്കുവാന്‍ യോഗ്യമാണെന്ന് ഉറപ്പു വരുത്തുകയും താഴ്ച കുറഞ്ഞ മറ്റൊരു കിണറ്റില്‍ താഴെയറ്റത്ത് കരി, മണല്‍ മുതലായവ ഇട്ട് മഴവെള്ളം സംഭരിച്ചാല്‍ കിണറ്റിലേയ്ക്ക് ആവ്ന്നിറങ്ങുന്ന ജം ബാക്ടീരിയകളുടെ സഹായത്താല്‍ പ്യൂരിഫൈ ചെയ്യപ്പെടും. ഇതിലൂടെ ജലവിതരണത്തിനായി റോഡുകള്‍ കുളം തോണ്ടുന്നത് അവസാനിപ്പിക്കാം, ജലം പമ്പുചെയ്യുന്ന വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്കാകം, ആരോഗ്യ ദായകമായ വെള്ളം ലഭ്യമാക്കാം മുതലായവ വലിയ നേട്ടഹ്ങള്‍ തന്നെയാണ്.

      Delete
    3. റബ്ബര്‍ ബോര്‍ഡെന്നു പറയുന്ന വെള്ളാനയെപ്പറ്റി ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടിക്കാരനും തെറ്റായ അഭിപ്രായമുണ്ടാവില്ല. എന്നാല്‍ എന്റെ പ്രതിഷേധം തെളിവുകള്‍ സഹിതം നിരത്തുകയാണ്. എമര്‍ജിംഗ് കോരളക്കെതിരെ ഞാനും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ വിശദാംശങ്ങളിലേയ്ക്ക് കടക്കാം. മുകളില്‍ പറഞ്ഞിരിക്കുന്ന എന്റെ അഭിപ്രായങ്ങള്‍ ഭിന്നതയാര്‍ന്നതാണ്. പ്രസ്തുതവേദിയില്‍ ഞാന്‍ സന്നിഹിതനായിരുന്നതുകൊണ്ട് കൂടുതല്‍ അഭിപ്രായങ്ങളിലും എനിക്ക് യോജിപ്പുള്ളതിനാലും വായ് അടയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇന്റെര്‍നെറ്റ് അനുവദിക്കുന്നിിടത്തോളം ഞാന്‍ നെറ്റില്‍ രേഖപ്പെടുത്തും.

      Delete
  20. വളരെ നല്ല പോസ്റ്റാണിത്. എമെര്‍ജിന്‍ കേരള എന്താണെന്ന്‍ ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. അവര്‍ക്ക് ഏറെ ഗുണം ചെയുന്ന പോസ്റ്റാണിത്.......

    ReplyDelete
    Replies
    1. ഇതില്‍ നിന്ന് വ്യത്യസ്തമല്ലാത്ത കാഴ്ചപാടുകളോടെ എഴുതിയ മറ്റൊരു പോസ്റ്റ്‌ ഇവിടെ പങ്കുവയ്ക്കുന്നു http://merobinhood.blogspot.in/2012/09/blog-post_2.html

      Delete
  21. ഇത് ഒരു വശം മാത്രം ആണ് കാട്ടുന്നത്.... എന്ത് വന്നാലും അത് ഭാവിയില്‍ ദോഷം ആകും എന്ന് പറഞ്ഞ് പുറം കാല്‍ കൊണ്ട് തൊഴിച്ചു കളയാതെ അതിലെ നല്ല വശങ്ങള്‍ ഒന്ന് ചിന്തിച്ച് നോക്ക്... എത്ര ജനങ്ങള്‍ ആണ് ഇവിടെ ജോലി തേടി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നത്? അവര്‍ക്ക്‌ ഇവിടെ ഒരു ജോലി വേണ്ടെ??? ഇന്നും പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡ്‌ നമ്മുടെ അല്ലെ??? അത് ശരിയാക്കിയാല്‍ കേരളം നശിച്ചു പോകുമോ????? എല്ലാത്തിനേം എതിരക്കാതെ നല്ലതിനെ സ്വീകരിക്കാന്‍ തയ്യാറാകു

    ReplyDelete
  22. ഞാന്‍ ചിലപ്പോഴൊക്കെ ആലോചികാരുണ്ട്, പണ്ട് ബ്രിട്ടീഷുകാര്‍ എങ്ങാനും നമ്മുടെ നാട്ടില്‍ റെയില്‍വേ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ഒരു കാലത്തും നമ്മള്‍ ട്രെയിന്‍ കാണില്ലായിരുന്നു എന്ന്. എന്തൊക്കെയായിരിക്കും പറഞ്ഞു പരത്തുക. ഞാന്‍ പറയുന്നില്ല നിങ്ങള്‍ ഊഹിച്ചാ മതി.

    ഇലക്ട്രിക്‌ പോസ്റ്റ്‌ പറമ്പില്‍ കുഴിച്ചിട്ടാല്‍ അത് വളം വലിച്ചെടുക്കുമെന്നും കൃഷികള്‍ നശിച്ചു പോകുമെന്നും പറഞ്ഞ ആളുകളുടെ നാടാണ് കേരളം.

    കോയമ്പത്തൂര്‍ നിന്നും മംഗലാപുരത്തേക്ക് [കിലോമീറ്ററുകള്‍ കൂടുതലാണെങ്കിലും] മൈസൂര്‍ വഴി ചരക്ക്‌ കൊണ്ടുപോകെണ്ടിവരുന്നത് കേരളത്തിലെ റോഡുകളുടെ അവസ്ഥ അത്രയ്ക്ക് സുന്ദരമായത് കൊണ്ടാണ്.

    പിന്നെ ഐ ടി യുടെ കാര്യം. ഇവിടെ വര്ഷം തോറും എത്രപേരാണ് എഞ്ചിനീയറിംഗ് എം സി എ തുടങ്ങിയ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നത്? ഇവരെല്ലാം മറുനാട്ടില്‍ തന്നെ ജോലിക്ക് പോണം എന്ന വാശി വേണോ?

    ReplyDelete
  23. WE SHOULD REMEMBER THAT THE GIM ORGANISED BY THE THEN UDF MINISTRY WAS GENEROUSLY FELICITATED BY THE CPI(M),THE RECOGNIZED CHAMPIONS OF 'AGITATIONS',BY ASSURING THE PRESENCE OF 'THE GREAT' VS HIMSELF. THE GLOBALISATION PROJECTS ARE BEING IMPLEMENTED THROUGH A NOTORIOUS SAMAVAAYAM AMONG THE UGLY POWER-POLITICIANS, BUSINESS LOBBY,& ADMINISTRATORS.(EXAMINE THE CASES OF DPEP,MGP,BOT ROADS,VILAPPILSAALA, VIZHINHAM, BLACK SAND MINING IN ALAPPUZHA DISTRICT.....)PEOPLE HAVE THE OPTION OF UNCOMPROMISING STRUGGLES(VILAPPILSAALA MODEL) ON THE PLATFORM OF TRUE PEOPLE'S RESISTANCE COMMITTEES FORMED BEYOND THE CONSIDERATIONS OF NARROW POLITICS, RELIGIONS, CASTE,CREED, LANGUAGE,etc. DISCUSSIONS ARE FOR ACTIONS....AND THESE SHOULD...!

    ReplyDelete

Leave your comment