Saturday, June 16, 2012

കേരളത്തിൽ ഒരു മാസം 180 യുവതികൾ മതംമാറുന്നു

റിപ്പോർട്ട്‌
വി.ഡി.ശെൽവരാജ്‌









മുസ്ലീങ്ങളെ കേരളത്തിന്റെ പൊതുസമൂഹത്തിൽ 
നിന്നും അടർത്തിമാറ്റി തങ്ങൾക്ക്‌ വിലപേശാനുള്ള 
ആയുധമാക്കി വളർത്താനുള്ള വിദേശവിഘടനഗ്രൂപ്പിന്റെ 'ബ്ലൂപ്രിന്റ്‌' 
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ ലഭിച്ചിരിക്കുന്നു. 
ഹിന്ദുസമൂഹത്തിലെ 9 ശതമാനം വരുന്ന പട്ടികജാതി-വർഗ്ഗ 
പിന്നാക്കവിഭാഗങ്ങളിൽ നിന്നും കുറഞ്ഞത്‌ അഞ്ചുശതമാനത്തെ 
അടർത്തിയെടുത്ത്‌ തീവ്രവാദസ്വഭാവമുള്ളവരാക്കി ഒപ്പം നിർത്തുകയാണ്‌ 
'ബ്ലൂ പ്രിന്റി'ലെ ആദ്യലക്ഷ്യം. കള്ളപ്പണത്തിന്റെ തന്ത്രപരമായ 
വിനിയോഗത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുക, 
ദാരിദ്ര്യം മുതലെടുത്ത്‌ മതംമാറ്റുക, പ്രണയത്തിന്റെ മറവിൽ മതംമാറ്റി 
വിവാഹക്കുരുക്കിൽ അകപ്പെടുത്തുക എന്നിവയും ഗൂഢപദ്ധതികളിൽപ്പെടുന്നു. 
2006 മുതൽ ഇതുവരെ ആറായിരത്തിലേറെപ്പേർ കേരളത്തിൽ 
ഇങ്ങനെ മതം മാറി. ഇതിൽ പകുതിയിലേറെ യുവതികളാണ്‌. 
ഒരു മാസം കേരളത്തിൽ 100 മുതൽ 180 വരെ യുവതികൾ 
മതം മാറുന്നുവെന്നാണ്‌ കണ്ടെത്തൽ - ഇത്രയും വായിച്ച ശേഷം 
ഒരു വിഭാഗം മുസ്ലീങ്ങളെ അടങ്ങാത്ത പകയോടെയാണ്‌ നോക്കുന്നതെങ്കിൽ വിഘടനവാദികൾക്കൊപ്പം നിങ്ങളും നിൽക്കുന്നതിന്‌ തുല്യമാണത്‌. കേരളീയജീവിതത്തിന്റെ ഭദ്രതയും ശാന്തിയും 
തകർക്കാനുള്ള 'ബ്ലൂപ്രിന്റി'നെതിരെ സമചിത്തതയോടെ സമീപിക്കണം.



          


                  ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക ഡസ്കിലേക്ക്‌ അടുത്തിടെ ഒരു ഫയൽ എത്തി. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം, അതുവഴിയുള്ള കള്ളപ്പണത്തിന്റെ വിനിമയം, പൊതുസമൂഹത്തിലും രാഷ്ട്രീയപ്പാർട്ടികളിലും വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം, വനത്തിലെ മാവോയിസ്റ്റ്‌ പരിശീലനം, സമുദായ സംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും തുടങ്ങിയവയെപ്പറ്റിയുള്ള രഹസ്യാന്വേഷണ വിവരങ്ങളായിരുന്നു ഫയലിൽ.


അതിൽ, സമുദായ സംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും എന്ന വിഭാഗത്തിലെ റിപ്പോർട്ട്‌ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ ചോർന്നു കിട്ടിയ ഒരു രേഖയെ ഉദ്ധരിച്ചുകൊണ്ടാണ്‌ തുടങ്ങുന്നത്‌.


"കേരളത്തിൽ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന്‌ അർഹമായ വിലപേശൽ കിട്ടാൻ ഹിന്ദുക്കളുടെ പിന്തുണ കൂടി നേടണം." കേരളത്തിന്റെ 50 വർഷത്തെ ജനസംഖ്യാവളർച്ച സ്ഥിതിവിവരക്കണക്കുകൾ എടുത്തുകാട്ടിക്കൊണ്ട്‌ ആ രേഖ ഇങ്ങനെ പറയുന്നു.


1961 ൽ കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനമായിരുന്നു മുസ്ലീങ്ങൾ. 2001 ൽ അത്‌ 24.6 ശതമാനമായി. 2012 ലെ സേൻസസ്‌ പ്രകാരം 27 ശതമാനമായിട്ടുണ്ട്‌. 50 വർഷം കൊണ്ട്‌ ഇത്രയും വളർച്ച നേടിയിട്ടും അർഹമായ സ്ഥാനം കിട്ടാതെ പോകുന്നു. ഇവിടെയാണ്‌ ഹിന്ദു സമൂഹത്തിന്റെ പിന്തുണ തേടേണ്ട ആവശ്യം. 55 ശതമാനം വരുന്ന ഹിന്ദുസമൂഹത്തിൽ 9 ശതമാനത്തോളം പട്ടികജാതി,വർഗ്ഗത്തിൽപ്പെട്ട ഏറ്റവും പിന്നോക്ക വിഭാഗങ്ങളുണ്ട്‌. ഇവരിൽ കുറഞ്ഞത്‌ അഞ്ചുശതമാനത്തെയെങ്കിലും അടർത്തിമാറ്റി മുസ്ലീം സമുദായത്തോട്‌ അനുഭാവമുള്ളവരാക്കണം. അങ്ങനെ വരുമ്പോൾ ജനങ്ങളിൽ 32 ശതമാനത്തിന്റെ (27+5) പിന്തുണയോടെ മുസ്ലീങ്ങൾക്ക്‌ കരുത്തു തെളിയിക്കാനാകും.


ഈ  രേഖയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം എത്തിച്ചേർന്നത്‌ അമ്പരപ്പിക്കുന്ന കണ്ടെത്തലിലായിരുന്നു. 'അടർത്തിമാറ്റാൻ' ഉദ്ദേശിച്ച സമൂഹത്തിൽ തീവ്രവാദനിലപാടുള്ള സംഘടനകൾ വേരുറപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം ഹിന്ദുസമൂഹത്തേക്കാൾ ആഭിമുഖ്യം ഇതര ജനവിഭാഗത്തോടുതന്നെ! ഹിന്ദുക്കളിലെ മേൽജാതിക്ക്‌ 'ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവർ' എന്തിന്‌ അവർക്ക്‌ വേണ്ടി കൈപൊക്കണം എന്ന നിലപാട്‌.


കേരളത്തിൽ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറഞ്ഞുവരികയാണെന്നും മുൻപറഞ്ഞ രേഖ സാക്ഷ്യപ്പെടുത്തുന്നു. 1961 ൽ 60 ശതമാനത്തിലേറെ ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 55 ശതമാനമായിരിക്കുന്നു. അന്ന് 22 ശതമാനമായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 9 ശതമാനം മാത്രമാണെന്നും പറയുന്നുണ്ട്‌. ഇതിനു കാരണം മതപരിവർത്തനത്തിനുശേഷം പള്ളിയിൽ പോകുന്നുണ്ടെങ്കിലും മുമ്പ്‌ കിട്ടിയിരുന്ന ആനുകൂല്യം നിലനിർത്താൻ പ്രത്യക്ഷത്തിൽ ഹിന്ദുവായി തുടരുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.


മുസ്ലീം സമുദായത്തിന്റെ മറവിൽ കേരളത്തിൽ വിഘടനവാദം വിളയിക്കാനുള്ള ഗൂഢപദ്ധതി അന്യസംസ്ഥാന തൊഴിലാളികളിലൂടെയും നടപ്പിലാക്കുന്നുവെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കേരളത്തിൽ ഏകദേശം 14 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ട്‌. വേണമെങ്കിൽ 14 എം.എൽ.എ മാരെ നിശ്ചയിക്കാനുള്ള വോട്ടിംഗ്‌ പവർ. 14 ലക്ഷത്തിൽ പകുതിയിലേറെയും ബംഗാളികളാണ്‌. അതിൽത്തന്നെ ഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നും ബംഗാളിൽ കുടിയേറിയ മുസ്ലീങ്ങളും.


ഇവർ കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്‌. തുടക്കത്തിൽ കെട്ടിടനിർമ്മാണമായിരുന്നു തൊഴിലെങ്കിൽ ഇന്ന് അടുക്കളജോലി വരെയായി. അങ്ങനെ അവരുടെ ആരോഗ്യപ്രശ്നങ്ങൾ കൂടി മലയാളിയുടെ തീൻമേശയിലെത്തുന്നു. അതൊരു പ്രശ്നം തന്നെയാണ്‌. എന്നാൽ അതിനേക്കാളേറെയാണ്‌ കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക്‌. തുടരെ പിടിക്കപ്പെടുന്ന കള്ളനോട്ട്‌ കേസുകളിൽ നല്ലൊരു പങ്കിലും ബംഗാളി തൊഴിലാളികളുണ്ട്‌. പാകിസ്ഥാനിൽ അച്ചടിച്ച്‌, ബംഗ്ലാദേശ്‌ വഴിയാണ്‌ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ ഇന്ത്യയിൽ കള്ളനോട്ട്‌ എത്തിക്കുന്നത്‌. കള്ളനോട്ടിന്റെ കേരളത്തിലെ വിളയാട്ടത്തിന്‌ ഉദാഹരണമാണ്‌ കരുനാഗപ്പള്ളിയിൽ ഒരു സെന്റ്‌ ഭൂമിക്ക്‌ ഒരു കോടി രൂപ വരെ വില ഉയർന്ന സംഭവമെന്നും ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനാമികളുടെ പേരിൽ അജ്ഞാതരാണ്‌ ഭൂമി വാങ്ങിക്കൂട്ടുന്നത്‌. സ്ഥിതി ഇത്ര ഗുരുതരമാണെങ്കിലും കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികളെ പറ്റി പോലീസിനു കാര്യമായ വിവരമില്ല. കാരണം തൊഴിലാളികൾ ലേബർ ഡിപ്പാർട്ടുമന്റിനു കീഴിലുള്ളവരാണ്‌. ലേബർ ഡിപ്പാർട്ടുമന്റിലാകട്ടെ, 14 ലക്ഷം തൊഴിലാളികളുടെ വിവരശേഖരണത്തിന്‌ സംവിധാനവുമില്ല.


റിപ്പോർട്ടിലെ ഏറ്റവും അമ്പരപ്പിക്കുന്ന ഭാഗം ഇനിയാണ്‌ വരുന്നത്‌. കേരളത്തിൽ നടന്നുവരുന്ന മതംമാറ്റത്തിന്റെ കണക്കാണിത്‌. 2009 ജനുവരി മുതൽ ഇക്കൊല്ലം മാർച്ച്‌ വരെ കേരളത്തിൽ 3902 പേർ മതം മാറി. ഇതിൽ 3815 പേർ ഇസ്ലാം മതം സ്വീകരിച്ചു. ക്രിസ്തുമത വിശ്വാസികളായത്‌ 79 പേരാണ്‌. ഹിന്ദുമതത്തിൽ ചേർന്നത്‌ 8 പേർ. മതം മാറിയ 3902 പേരിൽ 1596 പേർ യുവതികളാണ്‌. ദാരിദ്യത്തിന്റെ മറവിലുള്ള പണസഹായം മതംമാറ്റത്തിന്‌ കാരണമാകുന്നുണ്ടെങ്കിലും ഇവിടെ ഏറെയും പ്രണയക്കുരുക്കിനെത്തുടർന്നുള്ള മതംമാറ്റമാണ്‌.


തലസ്ഥാനജില്ലയായ തിരുവനന്തപുരത്ത്‌ 92 പേരാണ്‌ മതം മാറിയത്‌. നഗരപരിധിയിൽ 48 ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചു. വേറേ മൂന്നു ഹിന്ദുക്കൾ മുസ്ലീം മതാനുയായികളായി. ക്രിസ്ത്യാനികളായി മാറിയ 48 ഹിന്ദുക്കളിൽ 13 പേർ യുവതികളാണ്‌. മുസ്ലീംമതം സ്വീകരിച്ച മൂന്നുപേരും ഹിന്ദുയുവതികൾ തന്നെ. അതേസമയം തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ മാറ്റം കൂട്ടത്തോടെ ഇസ്ലാം മതത്തിലേക്കായിരുന്നു. തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ നിന്നായി 40 ഹിന്ദുക്കൾ മുസ്ലീങ്ങളായി. ഇതിൽ 13 പേർ യുവതികളാണ്‌. ഒരു ക്രിസ്ത്യൻ സമുദായാംഗം മുസ്ലീംമതം സ്വീകരിക്കുകയും ചെയ്തു.


ഇക്കാലത്ത്‌ കാസർകോട്‌ ജില്ലയിൽ 28 ഹിന്ദുക്കളും മൂന്നു ക്രിസ്ത്യാനികളും അടക്കം 31 പേർ മുസ്ലീം മതം സ്വീകരിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 28 ഹിന്ദുക്കളിൽ മൂന്നു യുവതികളും ഉൾപ്പെടുന്നു. ഏറ്റവും കുറച്ച്‌ മതം മാറ്റം നടന്നത്‌ കോട്ടയത്തും വയനാട്ടിലുമാണെന്ന് കണക്ക്‌ വ്യക്തമാക്കുന്നു. 2009 മുതൽ 2012 മാർച്ച്‌ വരെ ഒരു മതംമാറ്റമേ കോട്ടയത്തുണ്ടായുള്ളൂ. ഒരു ക്രിസ്തുമതവിശ്വാസി മുസ്ലീം ആയതാണത്‌. വയനാട്ടിലാകട്ടെ ഒരു ഹിന്ദുയുവതി ക്രിസ്തുമതം സ്വീകരിച്ചതു മാത്രമേ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളൂ.


ഏറ്റവും കൂടുതൽ മതപരിവർത്തനം (2137) രേഖപ്പെടുത്തിയിട്ടുള്ളത്‌ മലപ്പുറത്തു നിന്നാണ്‌. ഇവിടെ 1786 ഹിന്ദുക്കൾ മുസ്ലീം മതം സ്വീകരിച്ചു. 349 ക്രിസ്ത്യാനികളും മുസ്ലീംമതാനുയായികളായി. മറ്റു മതവിഭാഗങ്ങളിൽ നിന്ന് രണ്ടുപേരും ഇക്കാലത്ത്‌ മലപ്പുറത്ത്‌ മുസ്ലീങ്ങളായിട്ടുണ്ട്‌. മതം മാറിയവരെല്ലാം മലപ്പുറത്തുകാരാണോ എന്ന് വ്യക്തമല്ല. മതപരിവർത്തനത്തിനും തുടർന്നുള്ള പഠനത്തിനുമായി മലപ്പുറത്ത്‌ ഇസ്ലാം സഭ പ്രവർത്തിക്കുന്നതിനാൽ മറ്റു ജില്ലകളിൽ നിന്നും ഇവിടേക്ക്‌ ആളുകളെ കൊണ്ടുവരാറുണ്ട്‌. മലപ്പുറത്ത്‌ മതം മാറിയവരിൽ 851 പേർ യുവതികളാണ്‌.


കൊല്ലം ജില്ലയിൽ ആകെ 26 പേരാണ്‌ മതം മാറിയത്‌. ഒരു വനിതയടക്കം 9 ഹിന്ദുക്കൾ മുസ്ലീംമതം സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ചതും 9 ഹിന്ദുക്കളാണ്‌. അങ്ങനെ ആകെ മതം മാറിയ ഹിന്ദുക്കൾ 18. കൊല്ലത്തുതന്നെ നാലു സ്ത്രീകളടക്കം ആറു മുസ്ലീം സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ച സ്ംഭവവുമുണ്ടായി. ഇവിടെത്തന്നെ ഒരു മുസ്ലീം യുവതിയും ഒരു ക്രിസ്ത്യൻ യുവതിയും ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്‌. കോഴിക്കോട്ട്‌ 495 യുവതികളടക്കം 1269 പേർ മതം മാറി മുസ്ലീങ്ങളായി. ഇതിൽ 384 യുവതികളടക്കം 1006 ഹിന്ദുക്കളാണ്‌ മുസ്ലീം മതം സ്വീകരിച്ചത്‌. 111 യുവതികളടക്കം 263 ക്രിസ്ത്യാനികൾ മുസ്ലീങ്ങളായി.


പത്തനം തിട്ടയിൽ 13 യുവതികളടക്കം 20 പേരാണ്‌ മതം മാറിയത്‌. ഇവിടെ ഒമ്പത്‌ ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ മറ്റ്‌ മൂന്നു ഹിന്ദുക്കൾ മുസ്ലീം മതാനുയായികളായി. മൂന്നു മുസ്ലീമുകൾ ഹിന്ദുക്കളും മൂന്നു ക്രിസ്ത്യാനികൾ മുസ്ലീങ്ങളുമായി പരിവർത്തനവും ഇവിടെയുണ്ടായി. പത്തനംതിട്ടയിൽ തന്നെ ഇതേകാലത്ത്‌ ഒരു മുസ്ലീം, ക്രിസ്തുമതവും ഒരു ക്രിസ്ത്യൻ ഹിന്ദുമതവും സ്വീകരിച്ചതായും രേഖകളിൽ കാണുന്നു. പാലക്കാട്ട്‌ 137 യുവതികളടക്കം 177 പേരാണ്‌ ഇക്കാലത്ത്‌ മുസ്ലീങ്ങളായത്‌. ഇതിൽ 173 ഹിന്ദുക്കളും നാലു ക്രിസ്ത്യാനികളുമാണുള്ളത്‌.


ഇടുക്കിയിൽ മതം മാറിയ എട്ടുപേരിൽ ഏഴുപേരും യുവതികളാണ്‌. മൂന്നു യുവതികളടക്കം നാലു ഹിന്ദുക്കൾ ക്രിസ്തുമതത്തിൽ ചേർന്നപ്പോൾ വേറൊരു ഹിന്ദുയുവതി മുസ്ലീമായി. ഒരു മുസ്ലീം യുവതി ക്രിസ്തുമതവും മറ്റൊരു മുസ്ലീം യുവതി ഹിന്ദുമതവും സ്വീകരിച്ചിട്ടുണ്ട്‌. ഇടുക്കിയിൽ ഇക്കാലത്ത്‌ മുസ്ലീം മതം സ്വീകരിച്ചവരിൽ ഒരു ക്രിസ്ത്യൻ യുവതിയും ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ 2009 മുതലുള്ള മതം മാറ്റങ്ങളെല്ലാം മുസ്ലീം സമുദായത്തിലേക്കായിരുന്നു. എറണാകുളം നഗരത്തിൽ ഒരു ക്രിസ്ത്യൻ യുവതിയും ഒരു ഹിന്ദുയുവാവും മുസ്ലീം മതം സ്വീകരിച്ചു. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നും ഒരു യുവതിയടക്കം അഞ്ചു ഹിന്ദുക്കൾ മുസ്ലീം സമുദായാംഗങ്ങളായി. ഒരു വനിതയടക്കം ആറു ക്രിസ്ത്യാനികളും മുസ്ലീങ്ങളായി പരിവർത്തനം ചെയ്തു.


2009 മുതൽ രണ്ടേകാൽ വർഷത്തെ കണക്കാണ്‌ മുകളിൽ പറഞ്ഞത്‌. 2006 മുതലുള്ള മതംമാറ്റത്തിന്റെ കണക്ക്‌ ഇതിന്റെ ഇരട്ടിയോളം വരും. 2006 ശേഷം കേരളത്തിൽ 6129 പേർ മതം മാറി. ഇതിൽ ബ്രാഹ്മണർ 25, നായർ 700, ഈഴവർ 1228, ക്രിസ്ത്യാനി 1132, വിശ്വകർമ്മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കൾ 1273. റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത സംഭവങ്ങൾ കൂടി നോക്കിയാൽ സംഖ്യ ഇതിലും ഉയരും. ഇപ്പോഴത്തെ സ്ഥിതിയിൽ കേരളത്തിൽ ഒരു മാസം 100 മുതൽ 180 വരെ യുവതികൾ മതം മാറുന്നതായാണ്‌ കണക്ക്‌. ഇതിലേറെയും വിദ്യാർത്ഥികളായ യുവതികളാണ്‌.


നല്ലൊരു പങ്ക്‌ യുവതികളും ഇസ്ലാംമതം സ്വീകരിച്ചത്‌ പ്രണയവിവാഹത്തെത്തുടർന്നാണ്‌. 'ലവ്‌ ജിഹാദ്‌' എന്ന് ആക്ഷേപം കേട്ട വിവാഹങ്ങൾ. അത്തരം പ്രണയത്തെയും വിവാഹത്തെയും തുടർന്ന് കോളിളക്കമുണ്ടാക്കിയ ഏതാനും സംഭവങ്ങളും റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു. പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ കീർത്തന (21), പാലക്കാട്‌ വിക്ടോറിയയിലെ ആത്മഹത്യ ചെയ്ത വൈദേഹിനായർ(22), പാലക്കാട്‌ ശ്രീകൃഷ്ണപുരം കോളേജിലെ പ്രേമലത(20), കോട്ടയത്ത്‌ നഴ്സായിരുന്ന വിഷ്ണുപ്രിയ(19), ഇരിങ്ങാലക്കുട റോയൽ ഐ.ടി.സി യിലെ രേഷ്മ(21), ടി.ടി.സി വിദ്യാർത്ഥിനി സീതാലക്ഷ്മി (21), ആത്മഹത്യ ചെയ്ത രജനി(22), പത്തനംതിട്ട സെന്റ്‌.ജോൺസിലെ എം.ബി.എ വിദ്യാർത്ഥിനികളായ മിഥുല, ബിനോ ജേക്കബ്‌ എന്നിവരുടെ അനുഭവങ്ങൾ കേരളത്തെ ഞെട്ടിച്ചതാണെന്ന് റിപ്പോർട്ട്‌ എടുത്തുപറയുന്നു. മതം മാറിയവർ ഇപ്പോൾ എവിടെയെന്നും അവരുടെ സ്ഥിതി എന്തെന്നും അറിയില്ല.


2005 ന്‌ ശേഷം കേരളത്തിൽ 2800 പെൺകുട്ടികൾ 'ലവ്‌ ജിഹാദി'ൽ പെട്ടിരുന്നതായി സംസ്ഥാനപോലീസ്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നതായും റിപ്പോർട്ട്‌ പറയുന്നു.(എന്നാൽ ഇതിനു വിപരീതമായ സത്യവാങ്‌മൂലമാണ്‌ പിന്നീട്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്‌. ഇതുമൂലം 'ലവ്‌ ജിഹാദ്‌' സംസ്ഥാനത്ത്‌ നടന്നിട്ടില്ലെന്ന ഔദ്യോഗിക നിലപാടുണ്ടായി. ഇപ്പോഴാകട്ടെ കേരളത്തിൽ ലവ്‌ ജിഹാദ്‌ നടന്നുവെന്നും നടന്നുകൊണ്ടിരിക്കുന്നു എന്നും ഇതാദ്യമായി സ്ഥിരീകരിക്കുന്നു.


ഹിന്ദുക്കളിലെ വരേണ്യവിഭാഗത്തെയും ക്രിസ്ത്യൻ സമുദായത്തിലെ സമ്പന്നകുടുംബങ്ങളെയും ഒരേപോലെ ലക്ഷ്യമിട്ടാണ്‌ ലവ്‌ ജിഹാദ്‌ മുന്നേറുന്നതെന്ന് റിപ്പോർട്ട്‌ പറയുന്നു. പ്രൊഫഷണൽ കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്‌  ഇതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്‌. ഇതേ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടിയ മുസ്ലീം സമുദായത്തിലെ സാധുക്കളായ ആൺകുട്ടികളെയാണ്‌ വിഘടനവാദികൾ ആദ്യം ചൂണ്ടയിടുക. മുൻനിര മുസ്ലീം കുടുംബങ്ങളിലെ ആൺകുട്ടികളെപ്പോലെ ജീവിക്കാനുള്ള പണമോ സൗകര്യങ്ങളോ ഇവർക്ക്‌ നൽകുന്നു. പഠനത്തിനുള്ള സാമ്പത്തികസഹായം എന്ന പേരിലാകും വഴി തുറക്കുക.


കലാമത്സരമോ മറ്റോ സംഘടിപ്പിച്ച്‌ അന്യസമുദായത്തിലെ പെൺകുട്ടികൾക്ക്‌ സമ്മാനം നൽകി ആകർഷിക്കുന്നതാണ്‌ വിഘടനവാദികളുടെ അടുത്ത ഘട്ടം. ഇങ്ങനെ ആകർഷിക്കപ്പെട്ട പെൺകുട്ടികളെ മുസ്ലീം പെൺകുട്ടികളുമായി അടുത്തിടപഴകാൻ അവസരം നൽകുന്നു. ഈ കളമൊരുക്കലിനെത്തുടർന്നാണ്‌ പ്രണയത്തിനായുള്ള വിശുദ്ധയുദ്ധം തുടങ്ങുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു.


അന്യമതസ്ഥരിലെ ക്രിമിനലുകളുടെ പിന്തുണയും ഇക്കാര്യത്തിൽ വിഘടനവാദികൾ ചോദിച്ചു വാങ്ങുന്നുണ്ട്‌. എറണാകുളത്തെ ഒരു ഗുണ്ട പത്തു പ്രണയവിവാഹങ്ങൾക്ക്‌ കാർമ്മികനായിട്ടുണ്ട്‌. കാശ്മീരിൽ പട്ടാളത്തിന്റെ വെടിയേറ്റുമരിച്ച തീവ്രവാദി അബ്ദുൾ ജബ്ബാർ എന്ന വർഗ്ഗീസ്‌ ജോസഫ്‌, മഅദ്നിയുടെ ജയിലിലെ കൂട്ടാളിയായിരുന്ന മണി എന്നിവരും ലവ്‌ ജിഹാദിന്‌ ഇത്തരത്തിൽ പിന്തുണ പ്രഖ്യാപിച്ചവരിൽപ്പെടുന്നു.


പ്രണയക്കുരുക്കിൽപ്പെട്ട പെൺകുട്ടിയെ മതംമാറ്റാൻ വിഘടനവാദികൾ ഏതറ്റംവരെയും പോകുമെന്നും റിപ്പോർട്ട്‌ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു കേസ്‌ ഉദാഹരണമാണ്‌. ഹിന്ദുകുടുംബത്തിലെ പെൺകുട്ടിയുമായി ഡ്രൈവർ ഒളിച്ചോടി. പോലീസ്‌ അന്വേഷണമാരംഭിച്ചപ്പോൾ ഇരുവരും കീഴടങ്ങി. ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ തുറന്നു സമ്മതിച്ചു. 'എനിക്ക്‌ ഭാര്യയും മക്കളുമുണ്ട്‌.' അങ്ങനെ ഒരാളോടൊപ്പം ജീവിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത്‌ ഞെട്ടിച്ചു. "ഞാൻ മതം മാറുകയാണ്‌. മതം മാറിയാൽ അദ്ദേഹത്തിന്‌ എന്നെയും ഭാര്യയാക്കാൻ സാധിക്കും." മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഫലമായിരുന്നു ആ മറുപടി. ഒറ്റപ്പെട്ടു താമസിക്കുന്ന അന്യമതസ്ഥരെ വരുതിയിലാക്കാനും കഠിനശ്രമം ഉണ്ടാകുന്നതായി റിപ്പോർട്ട്‌ പറയുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിൽ വിശുദ്ധപ്രണയ കല്യാണത്തിന്റെ നടത്തിപ്പുകാരായ സംഘടനകൾ തന്നെയുണ്ട്‌.


മതപരിവർത്തനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാം സഭകളെപ്പറ്റിയും റിപ്പോർട്ട്‌ വ്യക്തമായി പറയുന്നു. ഇതിൽ ഒരു സഭയിൽ വർഷം 500 മുതൽ 700 പേർ വരെ മതപരിവർത്തനത്തിനു വിധേയരാകുന്നു. മതപരിവർത്തനം ആഗ്രഹിക്കുന്നവർ ഇവിടെവന്ന് രണ്ടുമാസം താമസിച്ചുപഠിക്കണം. അതുകഴിഞ്ഞ്‌ സർട്ടിഫിക്കറ്റ്‌ നൽകും. തുടർന്ന് അവരുടെ നട്ടിലെ മഹല്ലുകളിൽ ചെന്ന് പ്രവർത്തിക്കുവാൻ അംഗത്വവും അനുവദിക്കും.


മലബാറിലെ ഒരു ഇസ്ലാം സഭയിൽ 2007 മുതൽ 2011 വരെ നടന്ന പരിവർത്തനത്തിന്റെ കണക്ക്‌ റിപ്പോർട്ടിലുണ്ട്‌. 2007 ൽ ആകെ മതപരിവർത്തനം ചെയ്തത്‌ 627 പേരെ. ഇതിൽ 441 ഹിന്ദുക്കളും 186 ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. 2008 ൽ 885 പേർ - 772 ഹിന്ദു, 108 ക്രിസ്ത്യൻ. 2009 ൽ 674 എണ്ണം - 566 ഹിന്ദു, 108 ക്രിസ്ത്യൻ, 2010 ൽ 664 മതപരിവർത്തനം - 566 ഹിന്ദുക്കളും 98 ക്രിസ്ത്യാനികളും. 2011 ൽ 393 പേർ മതം മാറിയതിൽ 305 ഹിന്ദുക്കളും 88 ക്രിസ്ത്യാനികളുമാണുള്ളത്‌. മതം മാറുന്നവരിൽ പകുതിയിലേറെയും യുവതികളാണ്‌. 2008ൽ ഇത്തരമൊരു മതപരിവർത്തനകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മതപരിവർത്തനത്തിനായി താമസിപ്പിച്ചിരുന്ന 17 പേരെ പിടികൂടിയിരുന്നു.


അന്യമതത്തിലെ പെൺകുട്ടികളെ വരുതിയിലാക്കുന്നതിനൊപ്പം മുസ്ലീം മതത്തിലെ പെൺകുട്ടികൾ  മറ്റു മതത്തിലെ ചെറുപ്പക്കാരോട്‌ മിണ്ടാതിരിക്കാൻ വിഘടനവാദഗ്രൂപ്പുകൾ ജാഗ്രത പാലിക്കുന്നതായും റിപ്പോർട്ട്‌ ഉദാഹരണസഹിതം പറയുന്നു. മലബാറിൽ വ്യാപകമായി വരുന്ന 'മോറൽ പോലീസ്‌' ഇതിന്റെ ഉദാഹരണമാണ്‌. അടുത്തിടെ തൃശൂർ ജില്ലയിൽ ഒരു പോലീസുകാരൻ തന്നെ മോറൽ പോലീസിന്റെ ക്രൂരമർദ്ദനത്തിന്‌ ഇരയായി. താൻ മുമ്പു പഠിപ്പിച്ച ഒരു പെൺകുട്ടിയെ റോഡിൽ വെച്ച്‌ കണ്ടപ്പോൾ സംസാരിച്ചതായിരുന്നു കുറ്റം. സംസാരം കഴിഞ്ഞ്‌ ഏതാനും മിനിട്ടുകൾക്കുള്ളിൽ ബൈക്കിൽ പാഞ്ഞെത്തിയവർ പോലീസുകാരന്റെ പേരു ചോദിച്ചശേഷം മർദ്ദിക്കുകയായിരുന്നു.


മതനിരപേക്ഷതയുടെ പക്ഷത്തുള്ള മുസ്ലീങ്ങളെ വശത്താക്കുകയോ അല്ലെങ്കിൽ നിശ്ശബ്ദരാക്കുകയോ വേണമെന്നും വിഘടനവാദികൾ ലക്ഷ്യം വെക്കുന്നു. ഇതിനായി ഏതറ്റം വരെയും പോകും. മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ ഉന്നയിക്കും. വ്യാജപരാതികൾ പോലീസിനും കോടതിക്കും നൽകി അധിക്ഷേപിക്കും. ഇതു പേടിച്ച്‌ മതനിരപേക്ഷതയുള്ള പല മുസ്ലീം നേതാക്കളും വിഘടനവാദികളുടെ ചില പ്ലാറ്റ്ഫോമുകളിൽ അണിനിരക്കാൻ നിർബന്ധിതരാകുന്നു. ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ കോൺഗ്രസ്‌ പോലുള്ള സംഘടനകളിൽ പത്തു ശതമാനത്തോളം  വിഘടനവാദികൾ നുഴഞ്ഞു കയറിയതായും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ ഇത്തരം സംഘടനകൾ വ്യത്യസ്ഥ നിലപാട്‌ സ്വീകരിക്കാനോ മിണ്ടാതിരിക്കാനോ നിർബന്ധിതമാകുന്നത്‌ പത്തു ശതമാനത്തിന്റെ ഭീഷണിയിലാണ്‌. ഹിന്ദുകുടുംബങ്ങളിൽ മുസ്ലീം സ്ത്രീകൾ വീട്ടുജോലിക്ക്‌ പോകുന്നതും വിഘടനവാദികൾ വിലക്കുന്നു.


ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച്‌ ഏതു മതത്തിൽ വിശ്വസിച്ചും ജീവിക്കാൻ അവകാശമുണ്ട്‌. അതുകൊണ്ട്‌ മതംമാറ്റം ക്രിമിനൽ കുറ്റമല്ല. പക്ഷേ, ഭൂരിപക്ഷം പ്രണയവും വിവാഹവും തുടർന്നുള്ള മതംമാറ്റവും ഒരിടത്തേക്ക്‌ മാത്രമാകുമ്പോഴാണ്‌ സംശയം ജനിക്കുന്നതെന്ന് റിപ്പോർട്ട്‌ പറയുന്നു. തിരിച്ച്‌ എന്തുകൊണ്ട്‌ സംഭവിക്കുന്നില്ല? 2006 ശേഷം കേരളത്തിൽ എട്ടു മുസ്ലീം പെൺകുട്ടികൾ മാത്രമാണ്‌ അന്യമതസ്ഥരെ പ്രണയവിവാഹം കഴിച്ചത്‌. പൊതുസമൂഹത്തിൽ നിന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഗൂഢതന്ത്രം ലവ്‌ ജിഹാദ്‌ ആവിഷ്കരിച്ച വിഘടനവാദികൾക്കുണ്ടെന്ന്  ഇതിലൂടെ വ്യക്തമാകുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട്‌ പറയുന്നു.

ഇത്രയും വായിച്ചശേഷം മുസ്ലീം വിദ്യാർത്ഥികളെ തെല്ലു സംശയത്തോടെ നോക്കാൻ നിങ്ങൾ മനസ്സിൽ ഉറച്ചെങ്കിൽ ഇതുകൂടി കേൾക്കൂ. ഇക്കഴിഞ്ഞ സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത്‌ മണിപ്പൂരുകാരൻ മുഹമ്മദ്‌ ഇസ്മത്‌ ആയിരുന്നു. 500ൽ 495 മാർക്ക്‌ വാങ്ങി. പഠിച്ചത്‌ മെഴുകുതിരി വെട്ടത്തിൽ. വല്ലപ്പോഴും കറന്റ്‌ വന്നുപോകുന്ന കുഗ്രാമത്തിലാണ്‌ വീട്‌. വീട്ടിൽ കമ്പ്യൂട്ടറില്ല, ഇന്റർനെറ്റും. പ്രൈമറി സ്കൂൾ അധ്യാപകന്റെ മകനായ ഇസ്മത്തിന്‌ ഐ.ഏ എസുകാരാനാകണം. " രാജ്യത്തിന്റെ മതസൗഹാർദ്ദത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്‌ ലക്ഷ്യം." ഒന്നാം റാങ്കുകാരനെ തേടിവന്ന മാധ്യമങ്ങളോട്‌ ഇസ്മത്‌ പറഞ്ഞത്‌ ഇങ്ങനെ.


ഇത്രയും വായിച്ചപ്പോഴേക്കും 
മുസ്ലീങ്ങളോട്‌ കടുത്ത വിദ്വേഷം തോന്നിയോ? തോന്നിയെങ്കിൽ അതു തന്നെയാണല്ലോ വിഘടനവാദികൾ ഉദ്ദേശിച്ചതും. പൊതുസമൂഹത്തിൽ നിന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുക. എന്നിട്ട്‌ തങ്ങൾക്ക്‌ അർഹമായ സ്ഥാനങ്ങളൊന്നും കിട്ടുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രകോപിതരാക്കുക.അത്രയുമാകുമ്പോൾ ഏതുതരം മുസ്ലീങ്ങളും വിഘടനവാദികളുടെ വരുതിയിലാകും.



O

  10.06.12 ലെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌     


2 comments:

  1. കലാകൗമുദി തുടങ്ങിവെച്ച 'കൊലവെറി' ഇപ്പോൾ കേളികൊട്ട് ഏറ്റെടുത്തതു കണ്ടപ്പോൾ അത്ഭുതം തോന്നി. ലേഖനത്തിലുടനീളം വൈരുധ്യങ്ങൾ മുഴച്ചു നിൽക്കുന്നത് നിക്ഷ്പക്ഷ വായനക്കാർക്ക് എളുപ്പം മനസ്സിലാകും.

    27 ശതമാനം മുസ്ലീങ്ങൾക്ക് ഇല്ലാത്ത എന്തു വിലപേശൽ ശക്തിയാണ് 5 ശതമാനം പിന്നോക്കക്കാരെ കൂട്ടുപിടിച്ച് തീവ്രവാദികൾ നേടാൻ പോകുന്നത്? നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ദളിതർ ഒറ്റപ്പെട്ട ചില പ്രതിരോധങ്ങൾ ഉയർത്തുമ്പോൾ അതിനെ അടിച്ചമർത്താൻ ഏറ്റവും പറ്റിയ വഴി ഭീകരവാദി എന്ന മുദ്ര കുത്തുകയാണ്. അതാണിവിടുത്തെ അധികാരികളും സാമ്രാജ്യത്വത്തിന്റെ അടുത്തൂൺ പറ്റി മാധ്യമ ദാസ്യവേല ചെയ്യുന്ന ചില പത്രങ്ങളും ചെയ്യുന്നത്.
    14 ലക്ഷം വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വോട്ടിംഗ് പവറിനെപ്പറ്റി വെപ്രാളപ്പെടുന്നവർ അവരുടെ,പ്രത്യേകിച്ച് ബംഗാളികളുടെ, ആ പവർ വിനിയോഗിക്കപ്പെടുന്നത് എവിടെയാണെന്ന് അറിയാത്തവരല്ല. വായനക്കാരിൽ ഭീതി ജനിപ്പിക്കാൻ ഏതറ്റം വരെയും പോകാമെന്നാവാം.
    2009 ജനുവരി മുതൽ 2012 മാർച്ച് വരെ 3812 പേരെ, അതായത് വർഷം ആയിരത്തിനടുത്ത് പേരെ മതം മാറ്റിയിട്ടാണ് തീവ്രവാദികൾ ഇവിടെ മുസ്ലീം രാജ്യം സ്ഥാപിക്കാൻ പോകുന്നത്.(ഇതിൽ പകുതി മാത്രമാണ് പെൺകുട്ടികൾ).

    തുടക്കവും അവസാനവും അല്പം പഞ്ചസാര വിതറിയതുകൊണ്ട് നടുക്കുള്ള അമ്പതു ഖണ്ഡികയിലെ വിഷം കേരളീയ സമൂഹത്തിൽ ഏൽക്കാതെ പോവില്ല. അതു തന്നെയാണ് ഇതു പ്രസിദ്ധീകരിച്ചവരുടെ ഉദ്ദേശവും.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Leave your comment