Saturday, June 2, 2012

സൗഹൃദത്തിന്റെ കേളികൊട്ട്‌

രാജൻ കൈലാസ്‌











                                         ലിയ നഷ്ടമായിത്തീർന്നേനെ, ഓർമ്മയിൽ താളം ചേർത്ത ഈ സൗഹൃദസംഗമത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരുന്നെങ്കിൽ എന്ന സത്യം കുറിക്കട്ടെ.

ഇക്കഴിഞ്ഞ ഞായറാഴ്ച (2012 മെയ്‌ 27) കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ചു നടന്ന കാവ്യസദസ്സും കവിതാചർച്ചയും, വന്നുചേർന്നവരുടെയെല്ലാം മനസ്സിൽ പച്ചപിടിച്ച ഒരനുഭവമാക്കി മാറ്റാൻ കഴിഞ്ഞു എന്നതിൽ 'കേളികൊട്ടി'ന്റെ സംഘാടകർക്ക്‌ തീർച്ചയായും അഭിമാനിക്കാം. കായിക്കര കുമാരനാശാൻ സ്മാരകസമിതി നൽകുന്ന യുവകവിതാപുരസ്കാരം ഇത്തവണ നേടിയ കെ.കെ.രമാകാന്തിനെ അനുമോദിച്ച ചടങ്ങുകൂടിയായപ്പോൾ തിളക്കം പതിന്മടങ്ങായി.


ടൗൺ ക്ലബ്‌, കരുനാഗപ്പള്ളി


'കേളികൊട്ട്‌' എന്ന ബ്ലോഗ്‌ മാഗസിനെക്കുറിച്ച്‌ എന്നോടാദ്യം പറഞ്ഞത്‌ ഒരു ബസ്സ്‌ യാത്രയ്ക്കിടയിൽ കവിസുഹൃത്തായ ഇടക്കുളങ്ങര ഗോപനാണ്‌. പുതിയ പുതിയ മാധ്യമസാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാനും ഓർമ്മിപ്പിച്ചു. നിധീഷും അരുൺ.എസ്‌.കാളിശേരിയും മറ്റ്‌ മൂന്ന് സുഹൃത്തുക്കളും (പ്രദീപ്‌ വള്ളിക്കാവ്‌, സഞ്ജയദാസ്‌, വിനോദ്‌) ചേർന്ന് 1995 ൽ തുടങ്ങിയ 'കേളികൊട്ട്‌' എന്ന ലിറ്റിൽ മാഗസിൻ ഒൻപത്‌ ലക്കങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട്‌ 2010 ൽ ബ്ലോഗ്‌ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത കഥ അറിയാൻ കഴിഞ്ഞു. ഇന്നിപ്പോൾ ഇടക്കുളങ്ങര ഗോപനും നിധീഷും അജിത്‌.കെ.സിയും ഒക്കെ ചേർന്ന് പ്രവർത്തിക്കുമ്പോൾ മലയാളിക്ക്‌ അവഗണിക്കാൻ പറ്റാത്തവിധം ശ്രദ്ധേയമായ ഒരു ബ്ലോഗ്‌ മാഗസിനായി 'കേളികൊട്ട്‌' വളർന്നിരിക്കുന്നു. അത്ഭുതം തോന്നി - ഈ ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യത്തിൽ, കർമ്മശേഷിയിൽ, കൂട്ടായ്മയിൽ .... ഇവരുടെ ചങ്ങാതി കൂടിയായ രമാകാന്തിന്‌ പുരസ്കാരം കിട്ടിയപ്പോൾ ആ സന്തോഷം പങ്കിടാനും അനുമോദിക്കാനുമാണ്‌ ഇപ്പോൾ ഇങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിച്ചത്‌ എന്നാണ്‌ പറഞ്ഞുകേട്ട സത്യം. എന്തായാലും മഹത്തായ ഒരു തുടക്കമായി ഇത്‌ എന്നു പറയാതെ വയ്യ.



സദസ്സ്‌

നേരിട്ടും ഹൃദയത്തിലൂടെയും അറിയുന്നവർ, അറിയാത്തവർ, ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും കണ്ടും കേട്ടും മാത്രം പരിചയമുള്ളവർ, ഏറെ മുതിർന്നവർ, ഇളംമുറക്കാർ, കുട്ടികൾ, എഴുതിത്തുടങ്ങുന്നവർ, കവികൾ, നിരൂപകർ, പത്രപ്രവർത്തകർ, ആസ്വാദകർ തുടങ്ങി നാനാതുറകളിൽപ്പെട്ട നൂറിലധികം പേരുടെ വിസ്മയകരമായ ഒരു കൂട്ടായ്മ...


കവിസദസ്സിൽ രാജൻ കൈലാസ്‌ ,ഇഞ്ചക്കാട്‌ ബാലചന്ദ്രൻ,സി.എൻ.കുമാർ,
സങ്‌.എം.കല്ലട, ടി.എൻ.തൊടിയൂർ,സുനിലൻ കളീയ്ക്കൽ



ഇഞ്ചക്കാട്‌ ബാലചന്ദ്രൻ അദ്ധ്യക്ഷനായ കവിസദസ്സിൽ ഉദ്ഘാടനകവിത അവതരിപ്പിച്ചത്‌ ഈ ലേഖകൻ തന്നെയാണ്‌. ടി.എൻ.തൊടിയൂർ, മണി.കെ.ചെന്താപ്പൂര്‌, സങ്‌.എം.കല്ലട, സി.എൻ.കുമാർ, സുനിലൻ കളീയ്ക്കൽ, കെ.കെ.രമാകാന്ത്‌ എന്നിവർ കവിത ചൊല്ലി. പഴമയുടെ ലാവണ്യവും പുതുമയുടെ ശക്തിയും ഇഴചേർന്ന ഈ കവിതകൾ ആസ്വാദനത്തിന്റെ വിഭിന്നരുചിഭേദങ്ങളാണ്‌ പ്രദാനം ചെയ്തത്‌.



അജിത്‌.കെ.സി,രാജൻ കൈലാസ്‌, ഇടക്കുളങ്ങര ഗോപൻ, ഡോ.ആർ.ഭദ്രൻ,
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ, രാമപുരം ചന്ദ്രബാബു, കെ.കെ.രമാകാന്ത്‌



കെ.കെ.രമാകാന്തിന്റെ അവാർഡിനർഹമായ 'നഗരത്തിലെ മഴ ' എന്ന കവിതാപുസ്തകത്തെപ്പറ്റി ഗൗരവമായ ചർച്ചയാണ്‌ പിന്നെ നടന്നത്‌. രമാകാന്തിന്റെ കവിതകളെ ഉദ്ധരിച്ചുകൊണ്ട്‌ പുതുമലയാള കവിതയിലെ സ്പന്ദനങ്ങളെ മധുരമായ ഭാഷയിൽ ഡോ.മുഞ്ഞിനാട്‌ പത്മകുമാർ കോറിയിട്ടു. പുതുകവിതയുടെ രചനാശാസ്ത്രം നന്നായി ഉൾക്കൊണ്ട കവിയാണ്‌ രമാകാന്ത്‌ എന്നും മലയാളത്തിന്റെ വലിയ പ്രതീക്ഷയായി ഈ കവി മാറുമെന്നുമാണ്‌ തന്റെ കാഴ്ചപ്പാടെന്നും ഡോ.പത്മകുമാർ പറഞ്ഞുവെച്ചു. പുതുകവിതയുടെ ശക്തിയും ഓജസ്സും നിരവധി ഉദാഹരണങ്ങൾ നിരത്തി  അവതരിപ്പിച്ചിട്ടാണ്‌ ഡോ.ആർ.ഭദ്രൻ, രമാകാന്തിന്റെ കവിതകളുടെ ഉൾപ്പടർപ്പുകളിലേക്ക്‌ കടന്നത്‌. 'മണ്ണ്‌' എന്ന ശ്രദ്ധേയമായ ചെറുകവിത ചൊല്ലിക്കൊണ്ട്‌ പഠനാർഹമായ തന്റെ പ്രഭാഷണം ഡോ.ആർ.ഭദ്രൻ ഉപസംഹരിച്ചു. ശ്രീ.എം.കൃഷ്ണകുമാർ രമാകാന്തിന്റെ കവിതയിലെ രാഷ്ട്രീയത്തെപ്പറ്റി സവിസ്തരം സംസാരിച്ചു.




ഡോ.മുഞ്ഞിനാട്‌ പത്മകുമാർ


സ്വന്തം നാട്ടുകാരനായ രമാകാന്ത്‌ എന്ന കവിയെ വ്യക്തിപരമായി പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ഈ ലേഖകൻ ചർച്ചയിൽ പങ്കെടുത്തത്‌. 'ഉണർവ്‌' മാസികയുടെ പത്രാധിപരും കഥാകാരനുമായ രാമപുരം ചന്ദ്രബാബു അച്ചടിയുടെ പ്രശ്നങ്ങളെപ്പറ്റിയും കവിതയുടെ കച്ചവടത്തെപ്പറ്റിയും മനസ്സ്‌ തുറന്നാണ്‌ സംസാരിച്ചത്‌. ചർച്ചയിൽ പങ്കെടുത്ത എല്ലാവരും തന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ രമാകാന്തിന്റെ കവിതകളെ കണ്ടത്‌. ഈ പ്രതീക്ഷകൾ നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ രമാകാന്ത്‌ സൗമ്യമായ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്‌. കേളികൊട്ടിന്റെ സ്നേഹോപഹാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസറായ ശ്രീ.അബ്ദുൾ റഷീദ്‌ രമാകാന്തിനു സമ്മാനിച്ചു. അജിത്‌.കെ.സി.സ്വാഗതവും നിധീഷ്‌.ജി നന്ദിയും രേഖപ്പെടുത്തി.



സൗഹൃദസംഗമം


പതിവിനു വിപരീതമായി പുതുമുറക്കാരുടെ ഏറിയ സാന്നിധ്യം ഈ കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു. സംഘാടകരും അതിഥികളിൽ ചിലരും കുടുംബത്തോടൊപ്പം പങ്കെടുത്തതിനാൽ ഒരു കുടുംബസംഗമത്തിന്റെ ശുദ്ധതയാണ്‌ ഈ കൂട്ടുകൂടലിന്‌ ഉണ്ടായത്‌. ചായസൽക്കാരവും ഗ്രൂപ്പ്‌ ഫോട്ടോയും ഒക്കെയായപ്പോൾ, ഓർമ്മയിൽ താളം ചേർക്കുന്ന ഒരു കേളികൊട്ടിന്റെ മുഴക്കം. 

ഇനി നമുക്കിത്‌ തുടരാതെ വയ്യ.


O


3 comments:

  1. പങ്കെടുക്കാന്‍ കഴിഞ്ഞില്ല ,മനസ്സ് കൊണ്ട് അവിടെയുണ്ടായിരുന്നു ,ഇപ്പോള്‍ നേരിട്ട് കണ്ടത് പോലെയായി .രാജന്‍ കൈലാസ്‌ സാറിന് നന്ദി ,രാമകന്തനും കേളികൊട്ട് ടീമിനും അഭിനന്ദനങ്ങള്‍

    ReplyDelete
  2. നല്ല ഓർമ്മകൾ...പി ന്നെ ഒന്നു കൂടി ഇല്ല ല്ലോ!

    ReplyDelete
  3. നല്ല ഓർമ്മകൾ...പി ന്നെ ഒന്നു കൂടി ഇല്ല ല്ലോ!

    ReplyDelete

Leave your comment